ഗുജറാത്തിലെ കച്ച് മേഖലയിലുള്ള ഭുജ് നഗരത്തിന്റെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ കുന്നാണ് ഭുജിയോ ഡുങ്കര്. ഈ മലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന ഭുജിയ കോട്ട കച്ചിന്റെ സൈനികചരിത്രത്തിലെ ശ്രദ്ധേയ സ്മാരകങ്ങളിലൊന്നാണ്. കോട്ടയുടെ ചരിത്രത്തേക്കാള്‍ ഭുജിനെ പ്രശസ്തമാക്കുന്നത് മലമുകളിലെ ഭുജംഗ് നാഗക്ഷേത്രവും ഇവിടുത്തെ പുരാതനമായ ഭുജംഗ നാഗാരാധനയുമാണ്.
പുരാതനകാലത്ത് കച്ച് പ്രദേശം ഭരിച്ചിരുന്ന നാഗവംശത്തിലെ അവസാന തലവനായിരുന്ന ഭുജംഗ എന്ന രാജാവുമായി ബന്ധപ്പെട്ടാണ് കുന്നിന് ഈ പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു. അക്കാലത്ത് അയല്‍രാജ്യങ്ങളിലെ ആക്രമണകാരികള്‍ക്കും കൊള്ളക്കാര്ക്കുമെതിരേ ശക്തമായി പോരാടി ജനങ്ങളെ സംരക്ഷിച്ച നാഗസന്യാസിമാര്‍ ഭുജംഗന്റെ നേതൃത്വത്തില്‍ ഈ കുന്നിന്മുകളിലായിരുന്നു തമ്പടിച്ചിരുന്നത്.
യുദ്ധത്തില്‍ വീരമൃത്യു വരിച്ച ഭുജംഗന്റെ സ്മരണാര്‍ത്ഥം പ്രദേശവാസികള്‍ മലമുകളില്‍ നിര്‍മിച്ച നാഗക്ഷേത്രമാണ് ഭുജംഗ് നാഗ് ക്ഷേത്രം. ഇന്നും നാഗപഞ്ചമി നാളില്‍ ഇവിടെ വലിയ മേളയും പൂജകളും നടക്കുന്നു. അതേസമയം ഭുജംഗന്‍ ഒരു നാഗദേവതയായിരുന്നുവെന്നും ചില ഐതിഹ്യങ്ങള്‍ പ്രദേശവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഭുജ് നഗരത്തിന്റെ തന്ത്രപ്രധാനമായ സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ കുന്നിന്മുകളില് കച്ച് രാജാക്കന്മാരാണ് കോട്ട നിര്‍മിച്ചത്.
കച്ച് ഭരണാധികാരിയായിരുന്ന റാവു ഗോധ്ജി ഒന്നാമന് 1715ല്‍ നിര്‍മാണം ആരംഭിക്കുകയും അദ്ദേഹത്തിന്റെ മകന് മഹാറാവു ദേശ്വല്ജി ഒന്നാമന് 1741ല്‍ കോട്ട പൂര്‍ത്തിയാക്കുകയുമായിരുന്നു. നഗരത്തെ പൂര്‍ണമായി നിരീക്ഷിക്കാന്‍ കഴിയുന്ന ഉയരത്തിലാണ് കോട്ട പണിതത്. കൂറ്റൻ കല്‍മതിലുകളും നിരീക്ഷണ ഗോപുരങ്ങളും പീരങ്കികള്‍ വയ്ക്കാനുള്ള സജ്ജീകരണങ്ങളും ഇതിലുണ്ട്. മുഗളന്മാർ, സിന്ധിലെ ഭരണാധികാരികള്‍ തുടങ്ങിയവരുടെ അധിനിവേശങ്ങളെ പ്രതിരോധിക്കാന്‍ ഈ കോട്ട നിര്‍ണായക പങ്കുവഹിച്ചു.
1819ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി കച്ച് പിടിച്ചടക്കിയപ്പോള്‍ അവര്‍ ഭുജിയ കോട്ട കീഴടക്കുകയും തങ്ങളുടെ സൈനിക താവളമായി ഉപയോഗിക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ സൈന്യത്തിന്റെ അധീനതയിലായിരുന്ന ഈ മലയും കോട്ടയും പിന്നീട് പുരാവസ്തു വിനോദസഞ്ചാര വകുപ്പുകള്‍ക്ക് കൈമാറി. എന്നാല്‍ 2001 ജനുവരി 26നുണ്ടായ ഗുജറാത്ത് ഭൂകമ്പത്തില്‍ കച്ച് മേഖലയ്ക്ക് വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ഭുജിന്റെ ആധുനികചരിത്രത്തിലെ ഏറ്റവും വേദനാജനകമായ അധ്യായങ്ങളിലൊന്നായി ഇത് മാറുകയും ചെയ്തു.
ഭൂകമ്പത്തില്‍ തകര്‍ന്ന ചരിത്രസ്മാരകങ്ങള്‍ പിന്നീട് പുനരുദ്ധരിക്കുകയും പ്രകൃതിദുരന്തത്തിന്റെ ഓര്‍മയ്ക്ക് ഒരു സ്മൃതിവനം സ്ഥാപിക്കുകയും ചെയ്തു. 470 ഏക്കറാണ് വിശാലമായ സ്മൃതിവനത്തിന്റെ വിസ്തൃതി. ഇന്ന് ചരിത്രപഠിതാക്കളും ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവരും ധാരാളമായെത്തുന്ന സ്ഥലമാണ് ഭുജിയോ ഡുങ്കര്. മലമുകളില്‍നിന്ന് ഭുജ് നഗരത്തിന്റെ വിശാലമായ കാഴ്ച ലഭിക്കും. പ്രഭാതത്തിലും സന്ധ്യാവേളയിലും ഇവിടെനിന്നുള്ള കാഴ്ചകള്‍ മനം കവരുന്നതാണ്.
ഭുജിന്റെ മുകളില്‍ ഒരു കാവല്‍ക്കാരനെപ്പോലെ നില്ക്കുന്ന ഭുജിയോ ഡുങ്കര് ഒരു മല എന്നതിലുപരി കച്ചിന്റെ പല കാലഘട്ടങ്ങളുടെയും ഓര്‍മകള്‍ സൂക്ഷിക്കുന്ന തുറന്ന ചരിത്രപുസ്തകമാണ്. കോട്ടയുടെ കല്‍മതിലുകള്‍ക്ക് പിന്നില്‍ യുദ്ധങ്ങളുടെ കഥകളുണ്ട്. അതോടൊപ്പം ക്ഷേത്രത്തില്‍ നാടോടിവിശ്വാസങ്ങളും. പുറംലോകത്തിന് അധികം അറിവില്ലെന്നു മാത്രം.
Tags : Bhujiyo Dunkar Bhuj Sunday Deepika