സ്വാതന്ത്ര്യദിനത്തിന്റെ പിറ്റേന്ന് വാരണാസി വിമാനത്താവളത്തില്‍ പൊട്ടിയ ഒരു തോക്കിനെപ്പറ്റിയാണ്. മുംബൈയില്‍ ഹോട്ടല്‍ ബിസിനസ് നടത്തുന്ന, ശിവസേനയുടെ (ഷിന്‍ഡെ വിഭാഗം) മുന്‍ കൗണ്‍സിലര്‍ കമലേഷ് കേദാര്‍നാഥ് റായി (55) വാരണാസിയില്‍നിന്ന് മുംബൈക്ക് രാവിലെ ഒന്പതരയ്ക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്ളൈറ്റ് ഐഎക്സ് 1810ന് പോകാന്‍ എത്തിയതായിരുന്നു, ലാല്‍ ബഹാദുര്‍ ശാസ്ത്രി രാജ്യാന്തര വിമാനത്താവളത്തില്‍.
കമലേഷ്, ഭാര്യ സുഷമയുമൊത്ത് ലഗേജ് ചെക്കിന് ചെയ്യാന്‍ നില്‍ക്കുകയായിരുന്ന കൗണ്ടറിന് അടുത്തുനിന്ന് പെട്ടെന്നാണ് വെടിപൊട്ടിയത്. വെടിയൊച്ചയുടെ പിന്നാലെ നിലവിളിയും ആള്‍ക്കൂട്ടവും ബഹളവും സിഐഎസ്എഫിന്റെ പാച്ചിലും പൊലീസിന്റെ വരവും കമലേഷിനെയും ഭാര്യയെും ചോദ്യം ചെയ്യാനായി നീക്കുന്നതും ഇതിനിടെ വിമാനം കമലേഷില്ലാതെ പറന്നുപോകുന്നതും എല്ലാം കഴിയുമ്പോഴേക്കാണ് സംഭവം വ്യക്തമായിത്തുടങ്ങുന്നത്.
ലൈസന്‍സുള്ള ഒരു തോക്ക് വര്‍ഷങ്ങളായി സദാ കൊണ്ടുനടക്കുന്ന കമലേഷ്, മുമ്പ് പല യാത്രകളിലും ചെയ്തിട്ടുള്ളതുപോലെ, ചെക്കിന് കൗണ്ടറില്‍ തോക്കിന്റെ കാര്യം പറഞ്ഞു. തോക്കിന്റെ ലൈസന്‍സിന്റെ കോപ്പി കൗണ്ടറില്‍ കൊടുത്തു. വിമാനത്താവള സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് തോക്ക് പരിശോധിച്ച്, എയര്‍പോര്‍ട്ട്സ് അഥോറിട്ടി ഓഫ് ഇന്ത്യ കാര്‍ഗോ ലോജിസ്റ്റിക്സ് ആന്‍ഡ് അലയ്ഡ് കമ്പനിയുടെ (എഎഐസിഎല്എസി) ജീവനക്കാര്‍ക്ക് കൈമാറാന്‍ എത്തി. കമലേഷ് തോക്കില്‍നിന്ന് എല്ലാവരും കാണ്‍കെ തിരകളെടുത്തു മാറ്റി. എല്ലാം സുരക്ഷിതമായി എന്നു തെളിയിക്കാന്‍ കാഞ്ചി വലിച്ചു. വെടി പൊട്ടി.
ഭാഗ്യത്തിന് തോക്ക് ലേശം മാറ്റി താഴ്ത്തി പിടിച്ചിരുന്നതുകൊണ്ട്, തിര ആദ്യം കൊണ്ടത് ഭിത്തിയിലാണ്. അവിടെനിന്ന് തിരികെ തെറിച്ചു വന്ന് ജീവനക്കാരി സുമന് കുമാരിയുടെ കാലില്‍ തറച്ചു. തിര, രോഹിത് രാജ് എന്ന ജീവനക്കാരന്റെ കൈയോടുചേര്ന്ന് പാഞ്ഞുപോകുന്നതിനിടെ വിരലുകള്‍ ഉരഞ്ഞു മുറിഞ്ഞു. സുമനും രോഹിതും ആശുപത്രിയിലും കമലേഷ് പൊലീസ് കസ്റ്റഡിയിലുമായി. സംഭവം, ഇന്ത്യയില്‍ തോക്കുമായി യാത്ര ചെയ്യുന്നതിനുള്ള ചട്ടങ്ങളിലേക്ക് ഒരിക്കല്‍ക്കൂടി ശ്രദ്ധ തിരിച്ചിട്ടുണ്ട്.
തോക്കിന് ലൈസന്‍സ് വേണമെന്നതാണ്, സിഐഎസ്എഫ് ചട്ടങ്ങളില്‍ ഒന്നാമത്തേത്. ചെക്കിന് ചെയ്യാനെത്തി ലഗേജ് കൈമാറുംമുമ്പ് തോക്കിന്റെ കാര്യം യാത്രക്കാരന് പറയുകയും രേഖാമൂലം അറിയിക്കുകയും വേണം. ലൈസന്‍സിനൊപ്പം മേശപ്പുറത്തു വയ്ക്കുന്ന തോക്ക് സിഐഎസ്എഫ്് പരിശോധിക്കണം. തോക്കില്‍നിന്ന് തിരകളെല്ലാം മാറ്റിയിട്ടുണ്ടെന്ന് ഉറപ്പാക്കി തോക്കും തിരയും വെവ്വേറെ സുരക്ഷിതായി പായ്ക്കുചെയ്ത് ചെക്കിന് ചെയ്ത ലഗേജുകള്‍ക്കൊപ്പം വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡിലേക്ക് വിടണം. വിമാന കാബിനില്‍ തോക്കും തിരകളും കയറ്റാനേ പാടില്ല.
ഒരു യാത്രക്കാരന് എത്ര തോക്കും തിരകളും കൊണ്ടുപോകാമെന്നും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി വ്യക്തത വരുത്തിയിട്ടുണ്ട്. ലൈസന്‍സുള്ള റിവോള്‍വറോ, പിസ്റ്റളോ, ഷോട്ട്ഗണ്ണോ ഒരെണ്ണവും അതിന്റെ തിരകളും. ഒരോ വിമാനക്കമ്പനികളും അവരുടേതായ ഉപനിബന്ധനകളും ഇതില്‍ കൂട്ടിച്ചേര്‍ക്കാറുമുണ്ട്. ഭാരം അഞ്ചു കിലോയില്‍ കവിയാന്‍ പാടില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് പറയുന്നത് ഉദാഹരണം. തിരകളുടെ എണ്ണം അന്‍പതില്‍ കവിയരുതെന്ന് എയര്‍ ഇന്ത്യയും സ്പൈസ്ജെറ്റും നിഷ്കര്‍ഷിക്കുന്നു.
ഇന്ത്യയില്‍, 2016ല്‍ പരിഷ്കരിച്ച ആംസ് റൂള്‍സിലെ നിയമം 99 ആണ് ഇതേപ്പറ്റിയുള്ള പൊതുവായ രേഖ. തോക്കുമായി വിമാനത്തില്‍ പോകാന്‍ ലൈസന്‍സ് മാത്രം പോരാ, ഡിജിസിഎയുടെ അനുമതിയും നേടിയിരിക്കണമെന്ന് നിയമം എടുത്തു പറയുന്നുണ്ട്. എന്നാല്‍, വിമാനത്താവളത്തിലെത്തി, കൈവശം തോക്കുണ്ടെന്ന് എയര്‍ലൈനിന്റെ മാനേജര്‍ക്ക് എഴുതിക്കൊടുക്കുന്നതിലൂടെ കിട്ടുന്ന അനുമതി തത്വത്തില്‍ ഡിജിസിഎയുടെ അനുമതിയാണ് എന്നാണ് സങ്കല്‍പ്പം.
എന്നാല്‍, നേരത്തേ പറഞ്ഞ നിബന്ധനയില്‍നിന്നു വ്യത്യസ്തമായി ഒന്നില്‍ കൂടുതല്‍ തോക്കുണ്ടെങ്കില് ഡിജിസിഎയുടേ നേരിട്ടുള്ള അനുമതി വേണമെന്ന കൃത്യമായ നിഷ്കര്‍ഷയുമുണ്ട്. സ്പോര്‍ട്സ് മത്സരങ്ങള്‍ക്ക് തോക്കുമായി പോകുന്നവരും ഇതേ നിയമങ്ങളാണ് പാലിക്കേണ്ടത്. ഒന്നില്‍ കൂടുതല്‍ തോക്കുകളുണ്ടെങ്കിലും കൂടുതല്‍ തിരകളുണ്ടെങ്കിലും പ്രത്യേകം അനുമതി എടുക്കുകയും വേണം.
വാരണാസി സംഭവത്തില്‍, വെടി പൊട്ടുന്നതുവരെ നിയമങ്ങളെല്ലാം കൃത്യമായി പാലിച്ചിരുന്നുവെന്നുവേണം കരുതാന്‍. തോക്ക് പരിശോധിക്കുകയും തിരകൾ ഇല്ലെന്നുറപ്പാക്കുകയും ചെയ്യേണ്ടത് ആത്യന്തികമായി സുരക്ഷാവിഭാഗത്തിന്റെ ചുമതലയാണ്. അതിനു മുന്നേ തോക്കില്‍നിന്ന് യാത്രക്കാരന്‍തന്നെ തിരകൾ മാറ്റിയെന്നു തെളിയിക്കാന്‍ വെടിവച്ചു കാണിക്കണമെന്ന് ആരും എവിടെയും കൃത്യമായി പറഞ്ഞിട്ടില്ല. അതുകൊണ്ട്, കമലേഷ് തെറ്റുകാരനാണോ അല്ലയോ എന്ന് തെളിയാന്‍ ബുദ്ധിമുട്ടുണ്ടാകും. വിമാനത്താവളത്തില്‍ തോക്കും തിരകളും വാര്‍ത്തകളായ സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ ഏറെപ്പേരും വാരണാസി സംഭവത്തിലെ കമലേഷിനെപ്പോലെ രാഷ്്ട്രീയക്കാരായിരുന്നു എന്നതാണ് കൗതുക കാര്യം.
2024 ജൂണ്‍ രണ്ടിന് ചെന്നൈ വിമാനത്താവളത്തില്‍ ഇന്‍ഡിഗോയില്‍ തിരുച്ചിറപ്പള്ളിക്കു പോകാന്‍ വന്ന തമിഴ് നടനും മുന്‍ എംഎല്‍എയുമായ കരുണാസ്, ഹാന്‍ഡ്ബാഗില്‍ രണ്ടു ചെറിയ പെട്ടികളിലായി 40 തിരകളുമായി പിടിയിലായതാണ് അടുത്തകാലത്ത്, ഏറെ ചര്‍ച്ചയായ സംഭവം. 2020 ഡിസംബര്‍ 18ന് കര്‍ണാടക എംഎല്‍എ മനപ്പ ഡി. വജ്ജാല് ബംഗളുരു രാജ്യാന്തര വിമാനത്തില്‍ പെട്ടത് പതിനാറു തിരകളും ഒരു പിസ്റ്റളും ഹാന്‍ഡ്ബാഗില്‍ വച്ച് സെക്യൂരിറ്റി ചെക്കില്‍ എത്തിയപ്പോഴാണ്.
സമാജ് വാദി പാര്‍ട്ടിയുടെ യുപിയിലെ നേതാവ് അസം ഖാനെ 2014 ഒക്ടോബര്‍ 16ന് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ സിഐഎസ്എഫ് തടഞ്ഞുനിര്‍ത്തിയത് ബാഗില്‍ നാലു വെടിയുണ്ടകള്‍ കണ്ടതുകൊണ്ടാണ്. നടി രാകുല്‍ പ്രീത് സിംഗിനെ 2014 ഫെബ്രുവരിയില്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തതും ബാഗില്‍ ഒരു തിര കണ്ടുപിടിച്ചപ്പോഴാണ്. എന്തായാലും മുമ്പൊരിക്കല്‍ നടന്ന ഒരു സിനിമാ ഷൂട്ടില്‍ ഉപയോഗിച്ച ഡമ്മി ബുള്ളറ്റ് ബാഗില്‍ പെട്ടുപോയതാണെന്നു പിന്നീട് കണ്ടെത്തി. പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റായിരുന്ന പരേതനായ കെ.എസ്.ബി.എ തങ്ങൾ 2022 ജനുവരി 14ന് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ കുഴപ്പത്തില്പ്പെട്ടത് തോക്കും ഏഴു തിരകളും ബാഗില്‍ കണ്ടതിനാണ്.
പിണറായി വിജയനും ഇതേപോലെ വെടിയുണ്ട സംഭവത്തില്‍ പെട്ട കാര്യം ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. ഫെബ്രുവരി 16 ന് ചെന്നൈ വിമാനത്താളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ നിന്ന് ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ ഡല്‍ഹിക്കു പറക്കാനെത്തിയ പിണറായിയുടെ ഹാന്‍ഡ് ബാഗ് സ്ക്രീന്‍ ചെയ്തപ്പോള്‍ കണ്ടത് 0.38 കാലിബറിന്റെ അഞ്ചു വെടിയുണ്ടകളായിരുന്നു. കുറേ നാള് മുമ്പ്, തോക്ക് ലൈസന്‍സ് പുതുക്കാൻ കൊടുത്തപ്പോള്‍ നീക്കം ചെയ്ത വെടിയുണ്ടകള്‍ ബാഗില്‍ വച്ചിരുന്നത് എടുത്തുമാറ്റാന്‍ മറന്നുപോയതാണ് എന്നായിരുന്നു പിണറായിയുടെ വിശദീകരണം.
എന്തായാലും ആ ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ അന്ന് പിണറായിക്കു പോകാനായില്ല. പിറ്റേ മാസം മറ്റൊരു നിയമക്കുരുക്ക് പിന്നാലെ എത്തുകയും ചെയ്തു. അന്ന് വിമാനത്താവളത്തില്‍ തോക്കിന്റെ ശരിക്കുള്ള ലൈസന്‍സിനു പകരം പകര്‍പ്പാണ് കൊടുത്തതെന്നു ചൂണ്ടിക്കാട്ടി, എയര്‍ക്രാഫ്റ്റ് ആക്ട് ആന്‍ഡ് ആംസ് ആക്ടിലെ ചട്ടങ്ങള്‍ ഉദ്ധരിച്ച് തമിഴ്നാട് പൊലീസ് ഒരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അതിന്റെ കാര്യം എന്തായി എന്ന് പിന്നീട് വാര്‍ത്തകളിലൊന്നും കണ്ടില്ല.
Tags : Guns Ammunition Flight Sunday Deepika