പൊരിവയറുമായി കടലിനെ നോക്കി കുടിലുകളിലിരിക്കുന്ന പാവപ്പെട്ടവർ. ഇറ്റു കഞ്ഞിവെള്ളം വറ്റൽമുളകും ഉള്ളിയുമിട്ടു മോന്തിക്കുടിച്ചാണ് വീടുപോറ്റാൻ ആണുങ്ങൾ കടലിൽ പോവുക. ആഴ്ചയില്‍ രണ്ടു മൂന്നു നേരംമാത്രം ചോറ് കഴിച്ചിരുന്ന കടലോര ജനത. ഓണത്തിനെങ്കിലും അടുപ്പു പുകയാനുള്ള വകതേടി ആലപ്പുഴ വാടയ്ക്കലിൽനിന്ന് വള്ളത്തിൽ പോയ 23 പേരെ കടല്‍ വിഴുങ്ങിയ ദുരന്തത്തിന്റെ അന്‍പതാം വാര്‍ഷികമാണിന്ന്.
1976 ഓഗസ്റ്റ് 23 തിങ്കൾ. അതിഭയാനക സംഭവത്തിന്റെ ഓര്മത്തിരയേറ്റത്തിൽ നൊന്തുനീറുന്ന ഒരു ജനത ഇപ്പോഴും വാടയ്ക്കലിലുണ്ട്. കടലിന്റെ കനിവുതേടിപ്പോയ 24 പേരിൽ രക്ഷപ്പെട്ടത് ഒരാള്‍ മാത്രം. ഒരാളുടെ മൃതദേഹം മാത്രമാണ് ഇടവകപ്പള്ളിയിൽ സംസ്കരിക്കാനായത്. മൂന്നു നാലു ദിവസങ്ങള്‍ക്കുശേഷം വിവിധ തീരങ്ങളില്‍ അടിഞ്ഞവ തിരിച്ചറിനാവാത്ത വിധം ജീര്‍ണിച്ചിരുന്നതിനാല്‍ അവിടെത്തന്നെ സംസ്കരിക്കുകയായിരുന്നു.
ഉണ്ണാനുള്ള വകയുമായി അപ്പച്ചൻ വന്നില്ല
വാടയ്ക്കല്‍ കാക്കരിയില്‍ അഗസ്റ്റിന്റെ മകന് ഇമ്മാനുവലിന് അന്ന് 13 വയസ്. അമ്മ സ്റ്റെല്ലയും മേരി ഗ്രേസി, മേബിൾ, ഗ്ലോസിക്ക എന്നീ സഹോദരിമാരുമുള്ള കുടുബത്തിന്റെ ഏക വരുമാനം അപ്പച്ചൻ പിടിക്കുന്ന ചൂണ്ടമീനായിരുന്നു. ഓണത്തിന് ഒരു നേരം നിറയെ ഉണ്ണാനുള്ള വക കടലമ്മ തരാതിരിക്കില്ല. കടല്‍ ശാന്തമായിരുന്നതിനാല്‍ അവർ നല്ല കൊയ്ത്തിനായി കാത്തിരുന്നു.
അപ്പച്ചന് രാത്രി പുലരും മുന്‍പേ ഇറങ്ങിത്തിരിച്ചത് ഇപ്പോള്‍ 63 വയസുള്ള ഇമ്മാനുവലിന്റെ ഓർമയിലെ നീറുന്ന നൊമ്പരമാണ്. ആറു പേര്‍ക്ക് കയറാവുന്ന തടിവള്ളത്തിലാണ് അപ്പച്ചനും കൂട്ടരും പോകുന്നത്. അത്തരത്തില്‍ അഞ്ചു വള്ളങ്ങളാണ് വാടയ്ക്കല്‍ മത്സ്യഗന്ധി തീരത്തുനിന്ന് പുലര്‍ച്ചെ നാലോടെ പുറപ്പെട്ടത്. പായ കെട്ടി കാറ്റിന്റെ ഗതി നോക്കിയാണ് വള്ളമിറക്കുന്നത്. കരയില്‍നിന്ന് കടലിലേക്ക് കാറ്റു വീശുമ്പോള്‍ വള്ളമിറക്കും. തിരിച്ചാവുമ്പോള്‍ വള്ളം കരയ്ക്കെത്തിക്കും.
പുലര്‍ച്ചെ ശാന്തമായിരുന്ന കടലിന്റെ ഭാവം പൊടുന്നനെ മാറി. 11.30 ഓടെ അറപ്പപ്പൊഴിക്കും വാടപ്പൊഴിക്കും മധ്യേ കടല്ക്കാറ്റിന് ഭ്രാന്തുപിടിച്ചു. കാറ്റ് തീരമണൽ മാത്രമല്ല പച്ചമണ്ണിനെവരെ ചുഴറ്റിയെടുത്ത് കുടിലുകളിലിരുന്നവരുടെ മുഖത്തെറിഞ്ഞു. മാനവും തീരവും കറുത്തിരുണ്ടു. ഉറഞ്ഞുതുള്ളിയ കടലിനെ കാറ്റ് മണല്‍കൊണ്ട് ആവരണം ചെയ്തു. ആധി പൂണ്ടവർ ഉറ്റവരുമായി വള്ളം ഉടനേ കര പറ്റണമേയെന്ന് പ്രാര്‍ഥിച്ചിരുന്നു. കാത്തിരിപ്പ് ഏറെയേറെ നീണ്ടെങ്കിലും അപ്പച്ചന് തിരിച്ചെത്തിയില്ല.
കടലാഴങ്ങളിലേക്ക് എറിയപ്പെട്ട അപ്പച്ചന്റെ അഴുകിച്ചീർത്ത മൃതദേഹം ചവറ തീരത്ത് അടിഞ്ഞെന്നറിഞ്ഞെങ്കിലും ഒരു നോക്കു കാണാൻ ആരും അനുവദിച്ചില്ല. വിയർപ്പുകൊണ്ട് വീടു പോറ്റിയിരുന്ന അപ്പച്ചനെ തീരത്തുതന്നെ സംസ്കരിക്കുകയായിരുന്നു. പിതാവിന്റെ അകാലമരണം മൂന്നാം ക്ലാസുകാരനായിരുന്ന ഇമ്മാനുവലിനെ നയിച്ചത് അനന്തമായ ശൂന്യതയിലേക്കാണ്. അന്നം തരാനും അഭയം തരാനും ആരുമില്ല. പരസ്പരം സഹായിച്ചിരുന്ന കുടുബങ്ങളിലെ എല്ലാമായിരുന്നവരെ കടല്‍ കവര്‍ന്നു.
വിശപ്പടക്കാന്‍ ഒന്നുമില്ല. കശുമാങ്ങ കൊത്തിപ്പറിക്കുന്ന കാക്കയുടെ പിറകേയോടി കാക്ക തിന്ന ഭാഗം കടിച്ചുമാറ്റി ശേഷിച്ചതു വീട്ടിൽ അഞ്ചാൾകൂടി പകുത്തുതിന്ന അനുഭവങ്ങള്‍. വറ്റു ചോറില്ലാതെ മീന്‍ വറ്റിച്ചും ചുട്ടും തിന്ന കാലം. കടലില്‍ പോയി മടങ്ങിവരുന്നവരുടെ മിച്ചം കഞ്ഞി അവരെ കാത്തിരുന്നു യാചിച്ചു വാങ്ങിക്കഴിച്ച് വിശപ്പടക്കിയ ദിനങ്ങള്‍. നാണം മറയ്ക്കാന്‍, തുളയും തുന്നലും നിറഞ്ഞ ഒരേയൊരു നിക്കര്‍. മൂന്നാം ക്ലാസില്‍ പഠനം ഉപേക്ഷിക്കുമ്പോള്‍ ഇമ്മാനുവലിനു വിശപ്പടക്കാനുള്ള ഏക മാര്‍ഗംകൂടി അടയുകയായിരുന്നു- സ്കൂളിലെ ഉപ്പുമാവ്.
കാക്ക കൊത്തിയിടുന്ന കശുവണ്ടി പെറുക്കി കടയില്‍ കൊടുത്ത് ഇടിയന്കപ്പ വാങ്ങിപ്പൊടിച്ച് ഉപ്പുമാവുണ്ടാക്കി. വൈകാതെ അപ്പച്ചന്റെ ചുമതല തോളിലേറ്റി കടലില്‍ ചൂണ്ടപ്പണിക്ക് പോയിത്തുടങ്ങി. തൊണ്ട് അഴുകാന്‍ കാത്തുനില്‍ക്കാതെ അമ്മ പച്ചതൊണ്ടു തല്ലി ചകിരി വിറ്റ് അരിക്കു വകതേടി.
ലോറൻസിന്റെ പായ കയറിയില്ല
പായ വച്ച വള്ളങ്ങളിലാണ് ചൂണ്ടപ്പണിക്ക് കടലിലേക്ക് വള്ളങ്ങൾ പോവുക. വിവിധ നിറങ്ങളിലുള്ള തുണിയാണ് പായ ആയി കെട്ടുന്നത്. കരയിലിരിക്കുന്നവര് വള്ളത്തിലെ പായയുടെ നിറം നോക്കിയാണ് കരയിലേക്കു വരുന്ന വള്ളം ഏതെന്നു തിരിച്ചറിയുക.
തണ്ടും പായയും വലിച്ചാണ് മീന്‍ പിടിക്കാന്‍ വള്ളങ്ങള്‍ പൊയ്ക്കൊണ്ടിരുന്നത്. തുഴ ഉപയോഗിച്ച് തുഴയുന്നതിനെയാണ് തണ്ടു വലിക്കുക എന്നു പറയുക. കാറ്റുള്ള സമയമാണെങ്കില്‍ പായ ഉപയോഗിച്ചാണ് വള്ളങ്ങള്‍ പോകുന്നത്. ചൂണ്ടയില്‍ കുടുങ്ങുക ഏട്ട, സ്രാവ്, കൂരി, തെരണ്ടി തുടങ്ങിയ മീനുകളായിരിക്കും.
ആ മഹാദുരന്ത ദിവസം, ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന തയ്യില്‍ ബേബിച്ചന് തന്റെ അപ്പച്ചന് ലോറന്‍സിനെ കാത്ത് വാടയ്ക്കല്‍ തീരത്തെ തിരകളെ നോക്കി നിന്നെങ്കിലും അപ്പച്ചന്റെ പായ കയറിലില്ല. അപ്പച്ചനെയും കടല്‍ വിഴുങ്ങിയെന്നു വിശ്വസിക്കാന്‍ ഏറെ സമയമെടുത്തു. അമ്മ മേരിയും രണ്ടു സഹോദരങ്ങളുമുള്ള കുടുംബം പോറ്റാന്‍ ഏഴാം ക്ലാസില്‍ ബേബിച്ചന് പഠനം നിർത്തി ചൂണ്ടയ്ക്കു പോയിത്തുടങ്ങി.
Tags : Sunday Deepika Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash