അഷ്ടമിനാടായ വൈക്കത്തെ നാദബ്രഹ്മം വീട്ടിൽ ഇക്കൊല്ലം ഓണത്തിന് മധുരമേറെയാണ്. സ്വർണച്ചിറകളുള്ള ഓണത്തുന്പികൾ പറന്നെത്തും മുന്‍പേ സംഗീതഭവനത്തിലേക്ക് പാട്ടും മൂളി ദേശീയ അവാര്‍ഡാണ് എത്തിയിരിക്കുന്നത്. പിന്നണി ഗാനരംഗത്ത് ഇതോടകം ശ്രദ്ധ നേടിയ വൈക്കം വിജയലക്ഷ്മി പാടിയ പൂങ്കുയില്‍ ഈ ഓണക്കാലത്തും മലയാളക്കരയാകെ ഏറ്റുപാടുകയാണ്.
സംഗീത കാസറ്റുകളും ഉപകരണങ്ങളും ബഹുമതികളും കൊണ്ട് അലങ്കരിച്ച വീടിന്റെ അങ്കണത്തിൽ അത്തം മുതല്‍ വിജയലക്ഷ്മി പൂക്കളമിട്ടുതുടങ്ങി.
സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി തിരുവോണത്തിനു തിരുവനന്തപുരത്ത് സംഗീത പരിപാടിക്ക് പേകേണ്ടതിനാല് അച്ഛനും അമ്മയും കുടുംബാംഗങ്ങളും കൂട്ടുകാരുമൊക്കെയായി പൂരാടദിനത്തിലാണ് വീട്ടിലെ ഓണാഘോഷം. അമ്പതോളം പേരുണ്ടാകും സംഗമത്തിന്. അടപ്രഥമന്‍ ഉള്‍പ്പെടെ വിഭവസമൃദ്ധമായ ഓണസദ്യയും പായസമധുരത്തിനൊപ്പം വിജലക്ഷ്മിയുടെ ആലാപനവുമുണ്ട്.
ചെന്നൈയിലായിരുന്നു വിജയലക്ഷ്മിയുടെ കുട്ടിക്കാലം. അച്ഛന് മുരളീധരന് അമഞ്ചിക്കരയില് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ കച്ചവടമായിരുന്നു. ചെറുപ്പത്തിൽ മുരളീധരന് സംഗീതം അഭ്യസിച്ചിരുന്നു. അക്കാലത്ത് സിന്ധുഭൈരവി എന്ന തമിഴ് ചിത്രത്തിൽ കെ.എസ്.ചിത്ര പാടിയ ഞാനൊരു സിന്ത്... കാവടി സിന്ത്... എന്ന ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. തമിഴ്നാട്ടിലെങ്ങും ഈ പാട്ട് അലയടി ച്ചുകൊണ്ടിരുന്നു.
റേഡിയോയിലൂടെ ഈ പാട്ടു കേട്ടു പഠിച്ച വിജയലക്ഷ്മി ആദ്യം മൂളി. പിന്നീട് നന്നായി പാടാന്‍ തുടങ്ങി. മൂന്നര വയസുള്ള വിജലക്ഷമിയുടെ സംഗീതവാസന അച്ഛന് മുരളീധരനും അമ്മ വിമലയും തിരിച്ചറിഞ്ഞു. വൈക്കത്തേക്ക് താമസം മാറിയപ്പോള്‍ മുരളീധരന്റെ അമ്മ സരോജനിയില്നിന്നും വിജയലക്ഷ്മിയിലേക്ക് പാട്ട് വീണ്ടും ഒഴുകിത്തുടങ്ങി. അമ്പലപ്പുഴ തുളസി ടീച്ചറുടെയും വൈക്കം പി.ആര്. സുമംഗല ടീച്ചറുടെയും ശിക്ഷണത്തിൽ ശാസ്ത്രീയസംഗീതം പഠിച്ചു. പേരെടുത്ത പല സംഗീതജ്ഞരുടെയും അടുത്തെത്തിച്ച് അച്ഛന് മകളുടെ സംഗീതപഠനം കൂടുതല്‍ ഊഷ്മളമാക്കിക്കൊണ്ടിരുന്നു.
സംഗീത കാസറ്റുകളായിരുന്നു വിജയലക്ഷ്മിയുടെ കുട്ടിക്കാലത്തെ സമ്പത്ത്. വിജയലക്ഷിയുടെ കുഞ്ഞിക്കൈകളിലേക്ക് ചെമ്പൈ, ബാലമുരളീകൃഷ്ണ, സുബ്ബലക്ഷ്മി, മഹാരാജപുരം സന്താനം, മുധുരൈ ടി.എന്‍. ശേഷഗോപാലന്, യേശുദാസ് എന്നിവരുടെ കച്ചേരിക്കാസറ്റുകളാണ് അച്ഛന് മുരളീധരനും അമ്മ വിമലയും നല്കിപ്പോന്നത്. യേശുദാസിന്റെ രാഗാലാപനങ്ങളോടായിരുന്നു താത്പര്യം. പാട്ടുകളുടെ വരികള്‍ പഠിച്ചെടുക്കുക എന്ന ശ്രമകരമായ ജോലി അച്ഛന്റെ സാഹായത്താല്‍ സാധിച്ചു. അക്ഷരസ്ഫുടതയുണ്ടാക്കിയെടുത്തും ശബ്ദമാധുര്യത്തിനായി സാധകം ചെയ്തും സംഗീതം പരിശീലിച്ചു.
ആറാം വയസില്‍ ഉദയനാപുരം ചാത്തന്‍കുട്ടി ദേവീക്ഷേത്രത്തില്‍ അരങ്ങേറ്റം നടത്തി. 1986ല്‍ വൈക്കത്ത് ഒരു സംഗീതനിശയ്ക്കായി യേശുദാസ് എത്തി. അദ്ദേഹം താമസിച്ചിരുന്ന ടൂറിസ്റ്റ് ബംഗ്ലാവില്‍ ദക്ഷിണ നല്കി അനുഗ്രഹം വാങ്ങാനാണ് വിജയലക്ഷ്മിയും അച്ഛനൊപ്പം പോയത്. യേശുദാസിന്റെ കാല്‍തൊട്ടു വന്ദിച്ച ശേഷം ‘തായേ... യശോദേ’ എന്ന കീര്‍ത്തനം തോടി രാഗത്തില്‍ ആദിതാളത്തില്‍ പാടി. കാഴ്ചപരിമിതിയുള്ള കുട്ടിയുടെ പാട്ടു കേട്ടു വിസ്മയിച്ച ഗാനഗന്ധര്വന് ഒരു പാട്ടുകൂടി പാടിപ്പിച്ചു.
പിന്നെ വിജയലക്ഷ്മിക്കുവേണ്ടി അക്കാലത്തെ സൂപ്പര്‍ ഹിറ്റ് ഗാനമായ ‘സാഗരങ്ങളെ’ പാടി ഉണര്‍ത്തിയ എന്ന ഗാനം ആലപിച്ചു. മുന്‍ നിശ്ചയിച്ച സംഗീതനിശ ഒരു മണിക്കൂര്‍ വൈകിയേ തുടങ്ങൂ എന്നു സംഘാടകരെ അറിയിച്ച യേശുദാസ് വിജയലക്ഷ്മിയുടെ പാട്ടും സംഗീതത്തിലുള്ള കാര്യങ്ങളും ചോദിച്ചറിയുകയും ചെയ്തു. അന്നു തുടങ്ങിയ സംഗീതയാത്രയാണ് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെത്തിനില്ക്കുന്നത്. ഇപ്പോഴും രാഗത്തിലോ താളത്തിലോ സംശയം തോന്നിയാല്‍ വിജയലക്ഷ്മി ആദ്യം വിളിക്കുന്നത് ദാസേട്ടനേയാണ്.
യേശുദാസ് കേരളത്തിലെത്തിയാല്‍ വിജയലക്ഷ്മി അദ്ദേഹത്തെ കാണാന്‍ പോകും. പാട്ടുകള്‍ പാടും. സംശയങ്ങള്‍ ചോദിച്ച് ഒപ്പമിരിക്കും. ക്ഷേത്രങ്ങളിലും വേദികളിലും കച്ചേരിയും ഭക്തിഗാനമേളകളും അവതരിപ്പിച്ച് വിജലക്ഷ്മി 1988ല്‍ മുംബൈ ഷണ്മുഖാനന്ദ ഹാളില്‍ ഒന്നര മണിക്കൂര്‍ കച്ചേരി അവതരിപ്പിച്ച പൊതുപരിപാടികള്‍ക്കു തുടക്കം കുറിച്ചു. ഒറ്റക്കമ്പി മാത്രമുള്ള ഗായത്രിവീണയിലൂടെയാണ് വിജയലക്ഷ്മി കച്ചേരിയില്‍ പ്രശസ്തയാകുന്നത്. ഇലക്ട്രിക് ഗായത്രി വീണ വായിക്കുന്ന അപൂര്‍വം സംഗീതജ്ഞരില്‍ ഒരാള്‍. അച്ഛന് മുരളീധരനാണു വീണയ്ക്കു രൂപംകൊടുത്തത്. വയലിന് മാന്ത്രികന് കുന്നക്കുടി വൈദ്യനാഥനാണ് ഗായത്രി വീണയെന്നു പേരിട്ടത്. പാടുക മാത്രമല്ല നിരവധി കീര്‍ത്തനങ്ങളും രചിച്ചിട്ടുമുണ്ട്. വാസന്തി രാഗത്തില്‍ ഗണേശവര്ണമാണ് ഇതില്‍ പ്രധാനം.
കാല്നൂറ്റാണ്ടുലേറെ കച്ചേരികളിലൂടെ കേരളത്തിലും പുറത്തും വേദികള്‍ നല്കിയ കരുത്തിലാണ് സിനിമയിലേക്ക് എത്തുന്നത്. സംഗീത സംവിധായകന് എം. ജയചന്ദ്രനാണ് സിനിമാ പിന്നണി ഗാനലോകത്തിലേക്കുള്ള വിജയലക്ഷ്മിയുടെ യാത്രയ്ക്കു നിമിത്തമായത്. ‘സെല്ലുലോയ്ഡ്’എന്ന സിനിമയിലെ കാറ്റേ കാറ്റേ ... എന്ന ഗാനത്തോടെയാണ് ചലച്ചിത്ര പിന്നണിഗാനരംഗത്ത് ശ്രദ്ധേയമാകുന്നത്. പിന്നീട് നടനിലെ ‘പൂങ്കുയിലേ....’ എന്ന ഗാനത്തിനു സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചതോടെ മലയാളവും കടന്ന് എട്ട് ഭാഷകളിലേക്ക് വിജയലക്ഷ്മിയുടെ സ്വരം പടര്‍ന്നു.
‘എആര്‍എം’ എന്ന സിനിമയില്‍ ‘അങ്ങു വാനക്കോണില് മിന്നിനിന്ന അമ്പിളി...’ എന്ന ഗാനത്തിന് ദേശീയ അവാര്‍ഡു ലഭിച്ചതോടെ മലയാളത്തിലെ മറ്റൊരു കോകിലമായി വിജയലക്ഷ്മി മാറി. തന്റെ പാട്ട് ഏറ്റുപാടി ഗംഭീരമാക്കിയ എല്ലാ സംഗീത പ്രേമികളുടെയും ആസ്വാദകരുടെയും മുമ്പില്‍ ശിരസ് നമിച്ച് വിജയലക്ഷ്മി എല്ലാവര്ക്കും സമത്വത്തിന്റെയും സമഭാവനയുടെയും നല്ല ഓണമാണ് ആശംസിക്കുന്നത്.
Tags : Sunday Deepika Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash