പ്രതീകാത്മക ചിത്രം
“മാനം കാണാവുന്ന കുടിലുകള്‍ക്കുള്ളില്‍ അലമുറയും നിലവിളിയുമാണ്. കരഞ്ഞു കണ്ണീര് വറ്റിയ അമ്മമാരും ഭാര്യമാരും കൂപ്പുകൈകളോടെ വിതുമ്പിക്കഴിയുന്നു. അച്ഛന്മാരെ കാണാഞ്ഞ് കരഞ്ഞ കുട്ടികള്‍ ചാണകം മെഴുകിയ നനഞ്ഞ തിണ്ണയുള്ള പുരയ്ക്കകത്ത് തളര്‍ന്നു കിടന്നുറങ്ങുന്നു.” 1976 ഓഗസ്റ്റ് 23ന് ആലപ്പുഴ വാടയ്ക്കൽ ദുരന്തത്തെക്കുറിച്ചുള്ള പത്രവാര്‍ത്തയിലെ വരികളാണിത്. 23 മത്സ്യത്തൊഴിലാളികളെ നഷ്ടമായത് ആ കറുത്ത തിങ്കളാഴ്ചയാണ്.
ചിങ്ങമാസത്തെളിവ് നിലാവുപോലെ മാനത്ത് കണ്ടുതന്നെയാണ് നാല്പതോളം പേര് ചൂണ്ടയ്ക്ക് പോയത്. ആറേഴു പേര്‍ക്ക് പോകാവുന്ന വള്ളങ്ങളില്‍ മച്ചുപായ കെട്ടി തണ്ടുവലിച്ചാണ് പോവുക. കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് പരിചയസമ്പത്തിന്റെ ബലത്തിലും മാനം നോക്കിയും പരപ്പു നോക്കിയുമാണ് കടലില്‍ പോയിരുന്നത്. മാനം കറുത്ത് കടല്പ്പരപ്പില് കരി പുരളുന്നതു കണ്ട നാലുപേര്‍ തിരികെ തുഴഞ്ഞു. വൈകുന്നേരം അവര്‍ കര തൊടുമ്പോള്‍ കടലില്‍ ഉയര്‍ന്ന കാറ്റും കോളും കരയില്‍ പേമാരിയായി മാറിയിരുന്നു.
ആ സായാഹ്നം മുതല്‍ നാലഞ്ചു ദിനരാത്രങ്ങള്‍ കടലോരഗ്രാമത്തില്‍ നെഞ്ചിടിപ്പും നിലവിളിയും മാത്രമായി. പിറ്റേന്നു പുലര്‍ച്ചെ ഒരു അച്ഛനും നാല് മക്കളും അവരുടെ ഒരു അയല്‍വാസിയും നടുക്കടലില്‍ മറിഞ്ഞുപോയ വള്ളത്തില്‍നിന്നു വേര്‍പ്പെട്ട പായമരത്തില്‍ പിടിച്ചുകിടന്ന് പൊങ്ങിത്താണ് മണിക്കൂറുകള്‍ക്ക് ശേഷം പുറക്കാട് പുന്തല തീരം പറ്റി. രക്ഷാപ്രവര്‍ത്തനത്തിന് വള്ളങ്ങളില്‍ പുറപ്പെട്ടവര്‍ അർധപ്രാണരായി വള്ളത്തില്‍ തൂങ്ങിക്കിടന്ന നാലുപേരെ രക്ഷപ്പെടുത്തി. രണ്ടുപേരെ തിരമാല പൂന്തല, ചേന്നങ്കര എന്നിവിടങ്ങളിൽ തീരം കയറ്റിവിട്ടു. ശേഷിച്ച 24 പേരാണ് കരപറ്റാനുണ്ടായിരുന്നത്. പി.പി. ദാസ് എന്ന യുവാവിനെ കായംകുളം അഴിമുഖത്തിന് പത്ത് മൈല്‍ അകലെ ഫിഷിംഗ് ബോട്ടുകാര് കണ്ടെത്തി, മൂന്നാം ദിവസം കരയ്ക്കെത്തിച്ചു.
കരുനാഗപ്പള്ളി, ചവറ, കായംകുളം, പുറക്കാട്, പൂന്തല, ആയിരംതെങ്ങ്, ചെറിയതെങ്ങ് എന്നിവിടങ്ങളിലായി ഏഴു ശരീരങ്ങള്‍ കരയ്ക്കടിഞ്ഞു. തയ്യില്‍ കുടുംബത്തിലെ ലോറന്‍സ്, തമ്പി, ദേവസ്യ എന്നിവരുടെ മാത്രം മൃതദേഹങ്ങള്‍ തിരിച്ചറിയാനായി. ആറു മൃതദേഹങ്ങള്‍ തീരത്താണ് സംസ്കരിച്ചത്. ചവറയില്‍ അടിഞ്ഞ തയ്യില്‍ ദേവസ്യയുടെ മൃതദേഹം മാത്രമാണ് 23ന് രാത്രി 10ന് പള്ളിയില്‍ സംസ്കരിച്ചത്. മരിച്ചവരില്‍ ഏഴുപേര്‍ വാഴക്കൂട്ടത്തില്‍ കുടുംബാംഗങ്ങളാണ്. രണ്ടു വീടുകളില്‍ അച്ഛനെയും മകനെയും നഷ്ടമായി. തയ്യില്‍ കുടുംബത്തിലെ അച്ഛനും മകനും മരുമകനും മരിച്ചു.
സര്‍ക്കാര്‍ ഇടപെടലുകള്‍
ഓഗസ്റ്റ് 24ന് ആഭ്യന്തരമന്ത്രി കെ. കരുണാകരന് വാടയ്ക്കല്‍ സന്ദര്‍ശിച്ചു. കെപിസിസി പ്രസിഡന്റ് എ.കെ. ആന്റണിയുമുണ്ടായിരുന്നു. നാല് ഹെലികോപ്റ്ററുകളും ഐഎന്‍എസ് കൃപാണ്‍ എന്ന നാവികസേനാ കപ്പലും തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്തായില്ല. റവന്യു മന്ത്രി ബേബി ജോണ്‍ ആലപ്പുഴ ടിബിയില്‍ തങ്ങി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിപ്പിച്ചു. മന്ത്രിമാർ ഇരുവരും ആലപ്പുഴ അരമനയില്‍ ബിഷപ് മൈക്കിൾ ആറാട്ടുകുളത്തെ സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തി.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 50 രൂപ സഹായം ബേബി ജോണിന്റെ ഇടപെടലിനെ തുടര്‍ന്ന് 100 രൂപയാക്കി. പ്രദേശത്തെ 100 വീട്ടുകാര്‍ക്ക് മൂന്ന് ആഴ്ചത്തെ സൗജന്യറേഷന് അനുവദിച്ചു. റവന്യൂ മന്ത്രിയുടെ നിര്‍ദേശപ്രകാരം റിലീഫ് കമ്മിറ്റി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5000 രൂപ വീതം കൊടുക്കാന്‍ ഒന്നര ലക്ഷം രൂപ സമാഹരിക്കുകയായിരുന്നു ലക്ഷ്യം. മരണം സംഭവിച്ചവരുടെ വീടുകള്‍ മേഞ്ഞുനല്കാനുള്ള ചെലവ് ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് ഏറ്റെടുത്തു.
ആരോഗ്യ മന്ത്രി എന്‍.കെ. ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരം വാടയ്ക്കല്‍ കടപ്പുറത്ത് ഒരു മെഡിക്കല്‍ ബൂത്ത് സ്ഥാപിച്ചു. വീടുകളില്‍ തളര്ന്നുകിടന്നവരെ സര്‍ക്കാര്‍ വാഹനങ്ങളില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു ചികിത്സ നല്കി. കടൽക്ഷോഭത്തിൽ ജീവന് പൊലിഞ്ഞവരില്‍ 22 പേര് ദൈവജനമാതാ ഇടവകാംഗങ്ങളാണ്. ഇടവക സംഘടനകള്‍ കരുതലോടെ നിലകൊണ്ടു.
ആലപ്പുഴ ഈസ്റ്റ് റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെ, ദുരന്തബാധിത കുടുംബങ്ങളിലെ പെണ്‍കുട്ടികളില്‍ 23 പേരുടെ സമൂഹവിവാഹം 1976 ഡിസംബര്‍ 23ന് നടത്തി. റോട്ടറി ക്ലബ് ഒരു പവന്റെ താലിമാല എല്ലാവര്ക്കും സമ്മാനിച്ചു. മറ്റു ചെലവുകള്‍ ഇടവകയും. സ്മാരകമായി ഒരു കുരിശ് 1977 ഓഗസ്റ്റ് 23 ന് വാടയ്ക്കലിൽ സ്ഥാപിച്ചു. സമീപം ഒരു പ്രാര്‍ഥനാകേന്ദ്രവും. എല്ലാ ഓര്‍മദിനത്തിലും ഗ്രാമം ഇവിടെ ഒത്തുചേരുന്നുണ്ട്.
Tags : Sunday Deepika Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash