ബോംബ് എന്ന് എഴുതിയ ഒരു ടിഷ്യു പേപ്പര്‍ ടോയ്ലറ്റില്‍നിന്ന് കിട്ടിയതിനെത്തുടര്‍ന്ന്, എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദമാം - ഡല്‍ഹി വിമാനം വഴിതിരിച്ചുവിട്ട് അഹമ്മദാബാദില്‍ ഇറക്കിയത് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. സൗദി അറേബ്യയിലെ ദമാമില്‍നിന്ന് രാവിലെ 10.39ന് (സൗദി സമയം) ടേക്കോഫ് ചെയ്ത എയര്‍ ഇന്ത്യ എക്സ്പ്രസ് എയര്‍ബസ് എ320 -214 വിമാനത്തില്‍നിന്ന് ആ ഒറ്റ വാക്ക് കുറിച്ചിട്ട കടലാസ് എപ്പോഴാണ് കിട്ടിയതെന്ന് വ്യക്തമല്ല.
എന്തായാലും, വൈകുന്നേരം അഞ്ചു മണിയോടെ ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന വിമാനം 4.27 ആയപ്പോഴേക്കും അഹമ്മദാബാദില്‍ ഇറങ്ങിക്കി. ബോംബ് ഭീഷണിയുണ്ടായാല്‍ പാലിക്കേണ്ട ചട്ടങ്ങൾ പ്രകാരം വിമാനം ഐസൊലേഷന്‍ ബേയിലേക്കു കൊണ്ടുപോയി. വിമാനത്തിനുള്ളില്‍വച്ചുതന്നെ എല്ലാ യാത്രക്കാരുടെയും ലഗേജ് പരിശോധന നടത്തി, യാത്രക്കാരെ ടെര്മിനലിലേക്കു കൊണ്ടുപോയശേഷം വിമാനത്തിലെ കാര്‍ഗോ ഹോള്ഡിലുള്പ്പെടെ വീണ്ടും പരിശോധന നടത്തി. പിന്നീട് വിമാനത്താവളവും അരിച്ചുപെറുക്കിയിട്ടാണ്, ആരോ പറ്റിക്കാന്‍വേണ്ടി എഴുതി വച്ചതാണെന്ന അവസാന പ്രഖ്യാപനം വരുന്നത്.
ഒരു വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനത്തെ മുള്‍മുനയില്‍ നിര്‍ത്തുകയും ഡല്‍ഹിക്കു പോകേണ്ടിയിരുന്ന, 32 യാത്രക്കാരെയും വിമാനജോലിക്കാരെയും മണിക്കൂറുകളോളം മെനക്കെടുത്തുകയും എയര്‍ലൈനിന് ലക്ഷക്കണക്കിനു രൂപയുടെ അധികച്ചെലവുണ്ടാക്കുകയും ചെയ്ത ഈ പറ്റിക്കല്‍ പരിപാടി, മൂന്നു നാലു വര്‍ഷമായി ഇന്ത്യന്‍ യാത്രാവിമാനങ്ങളില്‍ നടക്കുന്ന നാടകത്തിന്റെ തനിയാവര്‍ത്തനമായിരുന്നു. കഴിഞ്ഞ രണ്ടു കൊല്ലത്തിനുള്ളില്‍ വിവിധ എയര്‍ലൈനുകളുടെ പതിനെട്ടു വിമാനങ്ങളില്‍ ഇതേ സംഭവം ഏറെക്കുറെ ഇതേപടി ആവര്‍ത്തിച്ചിട്ടുണ്ട്.
ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, വിസ്താര, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ ഒന്‍പതു വിമാനങ്ങളില്നിന്നാണ് 2024ല്‍ മാത്രം ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പറുകള്‍ കിട്ടിയിട്ടുള്ളത്. മിക്കവാറും എല്ലാംതന്നെ വിമാന ടോയ്ലറ്റിൽനിന്നാണ്. 2025ല്‍ ഇത് നാലായി കുറഞ്ഞു. കടലാസുകള്‍ കിട്ടിയത് ഇന്‍ഡിഗോയുടെയും എയര്‍ ഇന്ത്യയുടെയും വിമാനങ്ങളില്‍നിന്ന്. 2026ല്‍ ഇതേവരെ ഉണ്ടായത് അഞ്ചു സംഭവങ്ങളാണ്. അതും ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാനങ്ങളില്തന്നെ. 2024ലെ സംഭവങ്ങളില്‍ ആദ്യത്തേത് ചെന്നൈ - മുംബൈ ഇന്‍ഡിഗോ വിമാനത്തിലായിരുന്നു.
ഫെബ്രുവരി 13ന് രാത്രി വിമാന ടോയയ്ലറ്റില്നിന്ന്, ബോംബ് എന്ന് പേനകൊണ്ട് എഴുതിയ ടിഷ്യു പേപ്പര്‍ കാബിന് ക്രൂവിന് കിട്ടി. മെയ് 28ന് ഡല്‍ഹി-വാരണസി ഇന്‍ഡിഗോ വിമാനത്തിലെ ടോയ്ലറ്റിൽനിന്നു കിട്ടിയ ടിഷ്യു പേപ്പറിലെ കുറിപ്പ് കുറേക്കൂടി കൃത്യതയുള്ളതായിരുന്നു. ബോംബ് @5.30 എന്ന് ഇംഗ്ലീഷിലുള്ള കുറിപ്പ്. അഞ്ചരയ്ക്ക് പൊട്ടുമെന്നു സാരം.
അടുത്ത ഇന്‍ഡിഗോ സംഭവം ഒക്ടോബര്‍ 27നായിരുന്നു. ഗോവ-വഡോദര വിമാനത്തില്‍. വിമാനം സൂററ്റിലേക്ക് തിരിച്ചുവിട്ടു. എയര്‍ ഇന്ത്യ വിമാനത്തിലെ ആദ്യ കുറിപ്പ് കിട്ടിയത് മെയ് 15ന് രാത്രിയായിരുന്നു. ഡല്‍ഹി-വഡോദര വിമാനത്തില്‍. ടിഷ്യു പേപ്പര്‍ കണ്ടത് എവിടെയാണെന്ന് പറയേണ്ടിതില്ലല്ലോ. ഓഗസ്റ്റ് 22ന് മുംബൈയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പറക്കുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ കിട്ടിയ കുറിപ്പ്, ബോംബ് ഇന്‍ ഫ്ളൈറ്റ് എന്ന് വ്യക്തതയുള്ളതായിരുന്നു. ജൂണ്‍ 28ന് വിസ്താരയുടെ തിരുവനന്തപുരം-മുംബൈ വിമാനത്തിലെ വാഷ്റൂമില്നിന്നു കിട്ടിയതും ‘ബോംബ് ‘ എന്ന ഒറ്റ വാക്ക് എഴുതിയ ടിഷ്യു പേപ്പറായിരുന്നു.
വിസ്താരയുടെതന്നെ മുബൈ-ഫ്രാങ്ക്ഫര്‍ട്ട് വിമാനത്തില്‍നിന്ന് സെപ്റ്റംബര്‍ ആറിനു കിട്ടിയത് ടിഷ്യു പേപ്പറാണോ എന്ന് വാര്‍ത്തകളില്‍ വ്യക്തത ഉണ്ടായിരുന്നില്ല. കുറിപ്പ് എന്നു മാത്രമാണ് ബോംബ് ഭീഷണിക്കടലാസിനെ വിശേഷിപ്പിച്ചിരുന്നത്. ഒക്ടോബര്‍ ഒന്‍പതിന് ലണ്ടന്‍-ഡല്‍ഹി വിമാന ടോയ്ലറ്റിൽനിന്നും കിട്ടി, ബോംബ് എന്നുതന്നെ എഴുതിയ ടിഷ്യു പേപ്പര്‍.
നവംബര്‍ 14നായിരുന്നു അക്കൊല്ലത്തെ ഏക എയര്‍ ഇന്ത്യ എക്സ്പ്രസ് കുറിപ്പ് കണ്ടെത്തല്‍. അതു പക്ഷേ കുറേക്കൂടി വിശദമായ കുറിപ്പായിരുന്നു-ബ്ലാസ്റ്റ് വൈല് ടേക്കോഫ്. പറന്നുയരുമ്പോള്‍ പൊട്ടിത്തെറിക്കും എന്നെഴുതിയ ടിഷ്യു വച്ചിരുന്നത് ഡല്‍ഹി-കൊച്ചി വിമാനത്തിന്റെ 14 ബി സീറ്റിന്റെ പോക്കറ്റിലായിരുന്നു. 14 ബി, സീറ്റുകളില്‍ ഇരുന്ന രണ്ടു യാത്രക്കാരെ തടഞ്ഞുവയ്ക്കുകയും ചോദ്യംചെയ്യുകയും ചെയ്തുവെന്ന് വാര്ത്തകളിലുണ്ടായിരുന്നെങ്കിലും പിന്നീട് എന്തുണ്ടായെന്ന് വ്യക്തമല്ല.
കഴിഞ്ഞ കൊല്ലത്തെ നാലു സംഭവങ്ങളില്‍ ആദ്യത്തേത് ഫെബ്രുവരി 10ന് ജിദ്ദ-അഹമ്മദാബാദ് ഇന്‍ഡിഗോ വിമാനത്തിലായിരുന്നു. സീറ്റ് 18 എയുടെ അടുത്ത് , ‘ബോംബ് ഇവിടെ’ എന്നെഴുതിയ ടിഷ്യു കിട്ടി.
ജൂലൈ അഞ്ചിന് ഇന്‍ഡിഗോയുടെ ഹൈദരാബാദ്-മൊഹാലി വിമാനത്തിന്റെ ടോയ്ലറ്റ് വൃത്തിയാക്കുമ്പോള്‍ കണ്ടെടുത്ത ടിഷ്യു പേപ്പറില്‍ എഴുതിയിരുന്നത്, ‘അകത്ത് ബോംബ് ‘ എന്നായിരുന്നു.
മെയ് 12ന് രാത്രി കോല്‍ക്കത്തയില്‍നിന്ന് ഹൈദരാബാദിലേക്കു പറക്കുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിലെ ടോയ്ലറ്റ് ടിഷ്യു കുറിപ്പ് പറഞ്ഞത്, വിമാനത്തില്‍ ഒരു വസ്തു പൊട്ടിത്തെറിക്കും എന്നായിരുന്നു. ജൂണ്‍ 27ന് എയര്‍ ഇന്ത്യയുടെ മുംബൈ-ഡല്‍ഹി വിമാനത്തിലെ വാഷ്റൂമില്‍നിന്ന് ബോംബ് എന്നെഴുതിയ ടിഷ്യു കിട്ടി.
ഇക്കൊല്ലത്തെ ആദ്യസംഭവം ജനുവരി 18ന് ആയിരുന്നു. ഇന്‍ഡിഗോയുടെ ഡല്‍ഹി-ബാഗ്ദോഗ്ര വിമാനത്തിലെ കുറിപ്പ് ഹിന്ദിയിലായിരുന്നു. ‘പ്ലെയിന്‍ മേം ബോംബ്. ഭാഷ എന്തായാലും ഭീഷണി, ഭീഷണി തന്നെയായതുകൊണ്ട്, വിമാനം ലക്നൗവിലേക്ക് തിരിച്ചുവിട്ടു. ജനുവരിയില്‍തന്നെ, മുപ്പതാം തീയതിയായിരുന്നു ഇന്‍ഡിഗോയിലെ രണ്ടാമത്തെ സംഭവം. കുവൈറ്റ്-ഡല്‍ഹി വിമാനത്തില്‍നിന്ന് കുറിപ്പു കിട്ടിയതിനെത്തുടര്‍ന്ന് അഹമ്മദാബാദിനു തിരിച്ചുവിട്ടു.
ജൂണ്‍ 12ന് ലക്നൗ-ഡല്‍ഹി ഇന്‍ഡിഗോ വിമാനം പറന്നുയരുന്നതിന് അല്‍പ്പനേരം മുമ്പ് കുറിപ്പ് കണ്ടെടുത്തതും വാഷ്റൂമില്‍ നിന്നുതന്നെ. ഓഗസ്റ്റ് 26ന് ടോയ്ലറ്റിൽനിന്ന് ബോംബ് എന്നെഴുതിയ പേപ്പര്‍ കിട്ടിയത് ലക്നൗ-ബംഗളുരു ഇന്‍ഡിഗോ വിമാനത്തില്നിന്നായിരുന്നു. ആദ്യം പറഞ്ഞ, കഴിഞ്ഞ തിങ്കളാഴ്ചത്തെ എയര്‍ ഇന്ത്യാ സംഭവമായിരുന്നു ഇക്കൊല്ലം ഇതേവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഒടുവിലത്തേത്.
2024 നവംബര്‍ 14ന് ഡല്‍ഹി-കൊച്ചി വിമാനത്തിലെ സീറ്റ് പോക്കറ്റില്‍നിന്ന് കുറിപ്പു കിട്ടിയതിനെത്തുടര്‍ന്ന് അടുത്തിരുന്ന രണ്ടു പേരെ ചോദ്യം ചെയ്ത സംഭവം ഒഴിച്ചാല്‍, ടിഷ്യു ഭീഷണികളില്‍ ഇതേവരെ ആരും കൃത്യമായ തെളിവോടെ അറസ്റ്റിലാവുകയോ നടപടി ഉണ്ടാവുകയോ ചെയ്തിട്ടില്ല എന്നതാണ് വാസ്തവം. എന്താണ് ഈ പണിയുടെ ശരിക്കുമുള്ള പ്രേരണയെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതും അതുകൊണ്ടുതന്നെയാവും.
വിമാനത്തില്‍ ബോംബു വച്ചിട്ടുണ്ടെന്ന് വിമാനത്താവളത്തിലേക്കു ഫോണ്‍ ചെയ്തു പറഞ്ഞ് കബളിപ്പിക്കുന്നവരെ ഫോണ്‍ ട്രേസ് ചെയ്തു പിടിക്കാന്‍ എളുപ്പമാണെന്നതുപോലെ, വിമാന വാഷ്റൂമിലെ കടലാസില്‍ കുറിപ്പെഴുതിവച്ച് ഒന്നുമറിയാത്തതുപോലെ തിരികെ സീറ്റില്‍ പോയി ഇരുന്നത് ആരാണെന്ന് കണ്ടെത്താന്‍ ശരിക്കും ബുദ്ധിമുട്ടാണെന്ന്, ഇതു ചെയ്യുന്നവര്‍ക്ക് നല്ല ധാരണയുണ്ട് എന്നു വേണം കരുതാന്‍. എന്തായാലും, യാത്രക്കാരുടെ സമയ, ധന നഷ്ടത്തിനു പുറമേ, എയര്‍ലൈനിനും എയര്‍പോര്‍ട്ടിനും ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കുന്നവയാണ് ഓരോ കുറിപ്പും.
ഏകദേശ കണക്കെടുത്താല്‍, വിമാനം ചെറിയൊരു ദൂരം തിരിച്ചുവിടുന്നതിന് കത്തിക്കുന്ന ഇന്ധനത്തിന്റെ വില 25 ലക്ഷം രൂപയൊക്കെ ആവാം. പുതിയൊരു വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനുള്ള ലാന്‍ഡിംഗ്, പാര്‍ക്കിംഗ് ചാര്‍ജുകള്‍ അര ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ. ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ്, സെക്യൂരിറ്റി ചാര്‍ജുകള്‍, യാത്രക്കാരെ കൊണ്ടുപോകുന്നതിനുള്ള ബസുകളുടെ ചാര്‍ജ് എല്ലാംകൂടി 50,000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെ.
വിമാന ജോലിക്കാരുടെ ഡ്യൂട്ടി മാറ്റം മൂലമുള്ള ചെലവ് 25 ലക്ഷം, യാത്രക്കാര്‍ക്കുള്ള അധിക ഭക്ഷണം, മറ്റു ചെലവുകള്‍ അര ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെ, യാത്രക്കാരെ ഹോട്ടലില്‍ താമസിപ്പിക്കേണ്ടിവന്നാല് അതിനുള്ള ചെലവ് 25 ലക്ഷം രൂപ, റീ ബുക്കിംഗ് അല്ലെങ്കില്‍ മറ്റു യാത്രാസൗകര്യം ഏര്പ്പെടുത്തിക്കൊടുക്കല് എന്നിവയ്ക്ക് 15 ലക്ഷം രൂപ.
എല്ലാംകൂടി 820 ലക്ഷം രൂപ. ഇതെല്ലാം നേരിട്ടുള്ള ചെലവുകളാണ്. ഒരു വിമാന ഷെഡ്യൂള്‍ തകരാറിലാവുന്നത് മറ്റ് ഷെഡ്യൂളുകളെയും ബാധിക്കുന്നതിന്റെ, നേരിട്ടല്ലാത്ത അധികച്ചെലവ് വേറെയും ലക്ഷങ്ങൾ.
Tags : Sunday Deepika