പ്രതീകാത്മക ചിത്രം
പറക്കാന്‍ വാടകയ്ക്കെടുത്ത വിമാനം കളിപ്പാട്ടം പോലെയുണ്ടായിരുന്നുവെന്ന്, വിമാനത്തില്‍ നിന്നിറങ്ങിയശേഷം സാമൂഹ്യമാധ്യമങ്ങളില്‍ എഴുതിയിട്ടതിന്, ബോളിവുഡ് നടിയും ഗായികയും നര്‍ത്തകിയുമായ നോറ ഫത്തേഹി പുലിവാല് പിടിച്ചത് വാര്ത്തയയത് കഴിഞ്ഞയാഴ്ചയാണ്. മൊറോക്കോ കനേഡിയന്‍ വംശജയായ നോറ മുംബൈയില്‍നിന്ന് ജയ്പുരിലേക്കു പോകാന്‍ ഡ്യൂണ്‍സ് എയര്‍ എന്ന കമ്പനി വാടകയ്ക്കു നല്കിയ സെസ്ന സൈറ്റേഷന്‍ സിജെ 2+ വിമാനത്തില്‍ കയറുന്നത് കഴിഞ്ഞ വർഷം ഡിസംബര്‍ പതിനാലിനാണ്.
“ഇതെന്തു വിമാനം, കളിപ്പാട്ടംപോലെ, ലെഗോ വിമാനം പോലെയുണ്ടല്ലോ” എന്ന,് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റുചെയ്ത മൂന്നു വീഡിയോകളില്‍ നോറ പറഞ്ഞത് തങ്ങള്‍ക്ക് അപകീര്ത്തികരമായെന്നും വിമാനം വാടകയ്ക്കു നല്കുന്ന ബിസിനസിനെ ദോഷകരമായി ബാധിച്ചുവെന്നും അതിനാല്‍ മൂന്നു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഡ്യൂണ്‍സ് എയര്‍ ഗുജറാത്തിലെ ഗാന്ധിനഗര്‍ കോടതിയില്‍ കേസു കൊടുക്കുകയായിരുന്നു.
‘ഇതൊരു കളിപ്പാട്ടമാണ്. ആമസോണില്‍ ഓര്‍ഡര്‍ ചെയ്താല്‍ ഇതാണ് കിട്ടുന്നത്’ എന്ന് ഒരു വിഡിയോയില്‍ പറയുന്ന നോറ, മറ്റൊരു വീഡിയോയില്‍, ഡ്യൂണ്‍സ് എയറിന്റെ ബിസിനസ് ജെറ്റിനെ വിശേഷിപ്പിക്കുന്നത് ‘ലെഗോ’ വിമാനം എന്നാണ്.ഇന്‍സ്റ്റഗ്രാമില്‍ 4.55 കോടിയിലേറെ പേര് ഫോളോ ചെയ്യുന്ന നോറയുടെ, ഈ പരാമര്‍ശം വന്നതിനുശേഷം തങ്ങളുടെ വിമാനം ബുക്കു ചെയ്തിരുന്ന കുറേപ്പേര് അത് റദ്ദാക്കിയെന്നും പുതിയ ബുക്കിംഗുകള്‍ ഏറെ കുറഞ്ഞെന്നും ഡ്യൂണ്‍സ് എയറിന്റെ ഹര്‍ജിയില്‍ പറയുന്നു. മൂന്നുകോടി രൂപ നഷ്ടപരിഹാരമെന്നത് വെറുതെയങ്ങു പറയുന്ന സംഖ്യയല്ലെന്നു ചുരുക്കം.
ഡ്യൂണ്‍സ് എയറിന്റെ ഇ സെസ്ന സൈറ്റേഷന്‍ സിജെ2+ വിമാനം 18 കൊല്ലം പഴക്കമുള്ളതാണെന്നാണ് വിമാനട്രാക്കിംഗ് സൈറ്റുകളില്‍ കിട്ടുന്ന വിവരം. 1993ല്‍ അമേരിക്കന്‍ കമ്പനിയായ ടെക്സ്ട്രോണ്‍ ഏവിയേഷന്‍ നിര്‍മിച്ചു തുടങ്ങി 2014 വരെ 225 വിമാനങ്ങള്‍ പുറത്തിറക്കിയതില്‍, 2008 മോഡല്‍ വിമാനമാണ് നോറ കയറിയ വിടിഎന്ഡിഎ. ഇതുകൂടാതെ, ഒരു സെസ്ന 208 ബി ഗ്രാന്‍ഡ് കാരവാനും ഒരു ചാലഞ്ചര്‍ ജെറ്റും കമ്പനി വാടകയ്ക്ക് കൊടുക്കുന്നുണ്ട്.
ചാര്‍ട്ടര്‍ ചെയ്തു പറക്കാനും എയര്‍ ആംബുലന്‍സായി ഉപയോഗിക്കാനും തീര്ഥാടനത്തിനുപോകാനും എല്ലാം നല്കുന്ന വിമാനങ്ങള്‍ തേടി വീണ്ടുംവീണ്ടും ആവശ്യക്കാര്‍ വരണമെങ്കില്‍, ഉപയോഗിച്ചവരുടെ നല്ല അഭിപ്രായത്തിന് പ്രചാരം കിട്ടണമെന്നത് സ്വാഭാവികം. അപ്പോഴാണ്, ദശലക്ഷക്കണക്കിന് ആരാധകരുള്ള ഒരു ബോളിവുഡ് ഗ്ലാമര്‍ നടി, ‘അയ്യേ, ഇതെന്തു വിമാനം’ എന്ന മട്ടില്‍, ഒന്നല്ല, മൂന്നു വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത്.
ഡ്യൂണ്‍സ് എയറിന്റെ, മേല്‍പ്പറഞ്ഞ വിമാനങ്ങളില്‍ ഏറ്റവും ചെറുതും നോറ പറന്ന വിമാനമാണ്. ഏഴു പേര്‍ക്ക് പറക്കാവുന്ന വിമാനം രണ്ടു പൈലറ്റുമാര്‍ക്കോ അല്ലെങ്കില്‍ ഒരു പൈലറ്റിനു മാത്രമായോ പറത്താം. ചാലഞ്ചര്‍ വിമാനത്തിന് ഒന്‍പതു സീറ്റുണ്ട്. ഗ്രാന്‍ഡ് കാരവാന് (സെസ്ന 208 ബി) വിമാനത്തിന് എട്ടു സീറ്റും.നോറ, കളിപ്പാട്ടമെന്നു പറഞ്ഞ വിമാനത്തിന് 18 വര്‍ഷവും ചാലഞ്ചര്‍ വിമാനത്തിന് 20 വര്‍ഷവും സെസ്ന 208 ബി ഗ്രാന്‍ഡ് കാരവാന് പതിനാറു വര്‍ഷവുമാണ് പഴക്കം.
പ്രൈവറ്റ് ജെറ്റുകളുടെ കാര്യത്തില്‍ ഈ പഴക്കം ഒട്ടും അസാധാരണമല്ലെന്നതാണ് വാസ്തവം. ലോകമെമ്പാടുമുള്ള എല്ലാ ബിസിനസ് ജെറ്റ് വാടക കമ്പനികളും ശരാശരി ഇത്രയും പഴക്കമുള്ള വിമാനങ്ങളാണ് വാടകയ്ക്ക് നല്‍കാറുള്ളത്. വിമാനങ്ങളുടെ കാര്യത്തില്‍, കാലാകാലം കൃത്യമായി നടത്തുന്ന അറ്റകുറ്റപ്പണികളാണ്, അല്ലാതെ പ്രായമല്ല, സുരക്ഷ നിര്‍ണയിക്കുന്ന പ്രധാന ഘടകം എന്നോര്‍ക്കുക.
അതേസമയം, പറക്കാന്‍ കയറുന്ന വിമാനത്തെപ്പറ്റി ഇത്തരം അഭിപ്രായങ്ങള്‍ യാത്രക്കാര്‍ക്ക് ഉണ്ടാകുന്നതും സ്വാഭാവികമാണ്.
ഇന്‍ഡിഗോയുടെയും അലയന്‍സ് എയറിന്റെയുമൊക്കെ നാല്‍പ്പത്തിരണ്ടും എഴുപത്തിയെട്ടും യാത്രക്കാര്‍ക്ക് കയറാവുന്ന എടിആര്‍ വിമാനങ്ങളില്‍ ആദ്യമായി കയറുന്നവരില്‍ ഏറെപ്പേര്‍, തീരെ ചെറിയ വിമാനമാണല്ലോ എന്ന് അഭിപ്രായപ്പെടാറുണ്ട്. ബോയിംഗ് 737, എയര്‍ബസ് എ 320 തുടങ്ങിയ നാരോ ബോഡി വിമാനങ്ങള്‍ മുതല്‍ എയര്‍ബസ് എ 350, എ 380, ബോയിംഗ് 777 തുടങ്ങി വമ്പന്‍ വിമാനങ്ങളില്‍വരെ കയറിയിട്ടുള്ളവര്‍ക്ക് മേഖലാ സര്‍വീസുകള്‍ നടത്തുന്ന എടിആര്‍ വിമാനങ്ങള്‍ തീരെ ചെറുതാണല്ലോ എന്ന തോന്നലുണ്ടാകുന്നത് സ്വാഭാവികം.
വിമാനം എന്ന വാഹനത്തെപ്പറ്റി, എല്ലാവരുടെയും മനസില്‍ സ്വതവേയുള്ള, ‘വമ്പന്‍’ എന്ന മുന്‍വിധിയും ഈ തോന്നലിനു കാരണമാണ്. യാത്രയ്ക്കിടയില്‍, എടിആര്‍ വിമാനങ്ങള്‍ ചെറുതായി കുലുങ്ങിയാല്പോലും യാത്രക്കാര്‍ കൂടുതല്‍ പേടിക്കുന്നത്, വലിപ്പവും സുരക്ഷയും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന അബോധപൂര്‍വമായ തോന്നല്‍ മൂലവും.അമേരിക്കയും യൂറോപ്പും പോലെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളെ അപേക്ഷിച്ച്, ചെറുവിമാനങ്ങള്‍ എണ്ണത്തില്‍ തീരെ കുറവാണെന്നതും ഇന്ത്യയില്‍ വിമാനയാത്രക്കാരുടെ ഈ ധാരണയ്ക്ക് കാരണമാണ്.
രണ്ടും മൂന്നും നാലും സീറ്റുകള്‍ മാത്രമുള്ള ആയിരക്കണക്കിനു വിമാനങ്ങള്‍ ദിവസം മുഴുവന്‍ പറന്നുനിറയുന്ന പടിഞ്ഞാറിന്റെ ആകാശങ്ങളില്‍, ചെറുവിമാനങ്ങള്‍ കളിപ്പാട്ടമെന്നോ ലെഗോ വിമാനമെന്നോ ആരും കരുതാത്തത് അവ അത്രമേല്‍ സാധാരണമായതുകൊണ്ടു തന്നെയാണ്. അതേസമയം, ഡ്യൂണ്‍സ് എയര്‍ പോലെ, പ്രൈവറ്റ് ജെറ്റുകള്‍ വാടകയ്ക്ക് കൊടുക്കുന്ന കമ്പനികളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ഇന്ത്യയില്‍ അടുത്തകാലത്തായി ഉണ്ടായിട്ടുള്ളത്.
രണ്ടായിരത്തില്‍ എട്ട് സ്വകാര്യ ബിസിനസ് ജെറ്റ് കമ്പനികളുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് നൂറ് കമ്പനികളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. എല്ലാവരുംകൂടി പറത്തുന്നത് ഇരുനൂറിലേറെ വിമാനങ്ങളും. ജെറ്റ് സെറ്റ് ഗോ, താജ് എയര്‍, ക്ലബ് വണ്‍ എയര്‍, ജിഎംആര്‍ ഏവിയേഷന്‍, ഹെറിറ്റേജ്്, സിറിയസ് ഇന്ത്യ എയര്‍ലൈന്‍സ്, എഎസ്എ എയര്‍ ചാര്‍ട്ടര്‍, വിസ്റ്റ ജെറ്റ് തുടങ്ങിയവ അവയില്‍ ചിലതുമാത്രം.
Tags : Sunday Deepika Nora Fateh dancer