x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പഹൽഗാം മുറിപ്പാടുകൾ മായുന്നു

ജയ്സൺ ജോയി
Published: September 12, 2026 09:19 PM IST | Updated: September 12, 2026 09:47 PM IST

പഹൽഗാമിലെ കാഴ്ച

മഞ്ഞുപൊതിഞ്ഞ കാഷ്മീരിലെ മനോഹര ഇടമായ പഹല്‍ഗാമില്‍ 2025 ഏപ്രില്‍ 22നുണ്ടായ ഭീകരാക്രമണത്തില്‍ 26 പേരാണ് അതിദാരുണമായി വെടിയേറ്റുമരിച്ചത്. ആ ഭീതിയില്‍നിന്ന് ഒരുവിധം മോചനം നേടുന്നതിനിടെ വീണ്ടും സഞ്ചാരികള്‍ ഇവിടേക്ക് എത്തിത്തുടങ്ങിയിരിക്കുന്നു

ജമ്മു-കാഷ്മീരിലെ പഹൽഗാമിന്‍റെ സന്ധ്യകൾക്ക് ഇപ്പോഴും പഴയ നിറമാണ്. ലിദ്ദർ നദിയിലെ തണുത്ത കാറ്റ് പൈൻ മരങ്ങൾക്കിടയിലൂടെ കടന്നുപോകുന്നു. മലഞ്ചെരിവുകളിൽ പച്ചപ്പ് പടരുന്നു. വഴിയരികിൽ കുതിരകളുണ്ട്. ഹോട്ടലുകൾ തുറന്നുകിടക്കുന്നു. ക്യാമറകളുമായി സഞ്ചാരികളും. ഭീതിയുടെ നിഴലിൽനിന്ന് അതിജീവനത്തിലേക്കുള്ള ഒരു താഴ് വരയുടെ തിരിച്ചുവരവ് കൂടിയാണിത്. പക്ഷേ, ഒരു വർഷം മുന്പുണ്ടായിരുന്ന പഹൽഗാമും ഇന്നത്തെ പഹൽഗാമും തമ്മിൽ ഒരു വ്യത്യാസമുണ്ട്—ഓർമയുടെ ഒരു മുറിവ്.

2025 ഏപ്രിൽ 22ന് ബൈസരൺ പുൽമേട്ടിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം കാഷ്മീരിന്‍റെ വിനോദസഞ്ചാര മേഖലയുടെ ഹൃദയത്തിലേൽപ്പിച്ച പ്രഹരം കടുത്തതായിരുന്നു. പതിറ്റാണ്ടുകളായി സംഘർഷത്തിന്‍റെ നിഴലിലായിരുന്ന കാഷ്മീരിൽ ടൂറിസം പുതിയ പ്രതീക്ഷകളായിരുന്നു ആ മേഖലയ്ക്കു നൽകിയത്. പക്ഷേ, ആ പ്രതീക്ഷയ്ക്കു മേലായിരുന്നു ആക്രമണം. ഒരു വർഷം പിന്നിടുമ്പോൾ പഹൽഗാം വീണ്ടും സഞ്ചാരികളെ കാത്തിരിക്കുന്നു. എന്നാൽ, ഇത്തവണത്തെ കാത്തിരിപ്പിൽ പഴയ ആവേശത്തോടൊപ്പം ചെറിയൊരു ഭയവുമുണ്ട്.

വരൂ, ഇവിടെ സുരക്ഷിതമാണ്

പഹൽഗാമിലെ ടൂറിസ്റ്റ് ഗൈഡ് അർഷാദ് അഹമ്മദിന്‍റെ ഫോണിലേക്ക് ഇപ്പോഴും വിളികൾ വരുന്നു. മറുവശത്ത് അവധിക്കാല യാത്ര ആസൂത്രണം ചെയ്യുന്നവർ.
“സുരക്ഷിതമാണോ?”അവരുടെ സംശയത്തിന് അർഷാദിന് ഒരേയൊരു മറുപടി—വരാം, ഇവിടെ സുരക്ഷയുണ്ട്. പക്ഷേ, ആ ഉറപ്പ് നൽകേണ്ടി വരുന്നതുതന്നെ കഴിഞ്ഞ ഒരു വർഷം പഹൽഗാമിൽ വന്ന മാറ്റത്തിന്‍റെ അടയാളമാണ്.

ആക്രമണത്തിനു പിന്നാലെ കാഷ്മീരിലെ 87 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ 48 എണ്ണം അടച്ചിട്ടിരുന്നു. പല കേന്ദ്രങ്ങളും പിന്നീട് തുറന്നെങ്കിലും ബൈസരൺ പുൽമേട് ഇപ്പോഴും അടഞ്ഞുകിടക്കുന്നു. ഇവിടെ പ്രകൃതിക്ക് മാറ്റമൊന്നുമില്ല. പക്ഷേ മനുഷ്യരുടെ മനസിലെ കണക്കുകൂട്ടലുകൾ മാറിയപ്പോഴുണ്ടായ അവസ്ഥ ഈ മനോഹര പ്രകൃതിയയും ബാധിച്ചു.

സഞ്ചാരികൾ കുറഞ്ഞപ്പോൾ

ആക്രമണത്തിന്‍റെ ആഘാതം ഏറ്റവും വേഗത്തിൽ പ്രതിഫലിച്ചത് ടൂറിസം മേഖലയിലാണ്.2024ൽ കാഷ്മീരിലെത്തിയ സഞ്ചാരികളുടെ എണ്ണം ഏകദേശം 30 ലക്ഷത്തിനടുത്തായിരുന്നു. 2025ൽ അത് 12 ലക്ഷത്തിൽ താഴെയായി. പഹൽഗാമിലും ഇടിവ് പ്രകടമായിരുന്നു. 2026 ജനുവരി മുതൽ ഏപ്രിൽ പകുതി വരെ ഏകദേശം 2.59 ലക്ഷം സഞ്ചാരികളാണ് പഹൽഗാമിലെത്തിയത്.

ആക്രമണത്തിന് മുൻപുള്ള സമാന കാലയളവിൽ ഇത് 4.69 ലക്ഷത്തിലേറെയായിരുന്നു. കണക്കുകൾക്കപ്പുറം അതിന്‍റെ ആഘാതം ഓരോ കുടുംബത്തിന്‍റെ ജീവിതത്തെയും ബാധിച്ചു. ആക്രമണത്തിനു നാലുമാസം മുൻപ് പഹൽഗാമിൽ ഹോട്ടൽ ആരംഭിക്കാൻ 20 ലക്ഷം രൂപ നിക്ഷേപിച്ച ഫയാസ് അഹമ്മദിന് പിന്നീട് ബിസിനസ് തുടരാനായില്ല. ഹോട്ടലുകൾ മുറികൾ നിറയുന്നതും കാത്തിരുന്നു.

ടാക്സി ഡ്രൈവർമാർ യാത്രക്കാരെ കാത്തുനിന്നു. കുതിരക്കാരുടെ ദിവസങ്ങൾ കാത്തിരിപ്പിലായി. പഹൽഗാം ഹോട്ടൽ അസോസിയേഷന്‍റെ കണക്കിൽ, കഴിഞ്ഞ വർഷം പ്രതീക്ഷിച്ചിരുന്ന വരുമാനത്തിന്‍റെ ചെറിയൊരു ഭാഗം മാത്രമാണ് ലഭിച്ചത്. ചില ഹോട്ടലുകളിൽ 80 ശതമാനം വരെ മുറികൾ ഒഴിഞ്ഞുകിടന്നതായും റിപ്പോർട്ടുകളുണ്ട്.

ഒരു ആക്രമണം, വലിയൊരുആഘാതം

പഹൽഗാമിനെ ബാധിച്ചത് സഞ്ചാരികളുടെ എണ്ണത്തിലെ ഇടിവ് മാത്രമല്ല. ആക്രമണത്തിനു പിന്നാലെ സുരക്ഷാ നടപടികൾ ശക്തമായി. നിരവധി യുവാക്കളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ചില സ്ഥലങ്ങളിൽ ഭീകരരുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടവരുടെ വീടുകൾ പൊളിച്ചുനീക്കുകയും ചെയ്തു. ഇതിന്‍റെ പ്രത്യാഘാതം ടൂറിസം കേന്ദ്രങ്ങളിൽനിന്നു പുറത്തേക്കും വ്യാപിച്ചു.

ആക്രമണത്തിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷവും രൂക്ഷമായി. മേയ് ഒന്‌പതിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു. ഇന്ത്യയുടെ നിലപാടിൽ, പഹൽഗാം ആക്രമണത്തിനു പിന്നിലെ ഭീകര ശൃംഖലകൾക്കെതിരായ തിരിച്ചടിയായിരുന്നു അത്. അതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിൽ സൈനിക സംഘർഷമുണ്ടാവുകയും പിന്നീട് വെടിനിർത്തൽ പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.

പഹൽഗാം ആക്രമണം കാഷ്മീരിലെ സുരക്ഷാ സാഹചര്യത്തെക്കുറിച്ചുള്ള ചർച്ചകൾക്കും പുതിയ മാനം നൽകി. രഹസ്യാന്വേഷണ സംവിധാനങ്ങളുടെ വീഴ്ച, അതിർത്തിക്കപ്പുറത്തുനിന്നുള്ള ഭീകരവാദം, പ്രാദേശിക അസംതൃപ്തികൾ, മനുഷ്യാവകാശ പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം ഒരേസമയം ചർച്ചയായി. ദീർഘകാലത്തേക്ക് ഭീകരവാദത്തെ നേരിടാൻ സൈനിക നടപടികൾക്കൊപ്പം രാഷ്‌ട്രീയവും സാമൂഹികവുമായ കാരണങ്ങളെ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നാണ് അന്താ രാഷ്ട്ര ഭീകരവിരുദ്ധ പഠനകേന്ദ്രത്തിന്‍റെ വിലയിരുത്തൽ.

സഞ്ചാരികൾ മടങ്ങിയെത്തുന്നു

പഹൽഗാമിന്‍റെ വഴികളിലേക്ക് സഞ്ചാരികൾ പതിയെ മടങ്ങിയെത്തി. സുരക്ഷാ സാന്നിധ്യം വർധിച്ചു. അടച്ചിട്ടിരുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പലതും വീണ്ടും തുറന്നു. കേരളത്തിൽനിന്നുള്ള കുടുംബം ഉൾപ്പെടെ ചില സഞ്ചാരികൾ ആശങ്കകൾക്കിടയിലും പഹൽഗാമിലെത്തി. സുരക്ഷയെക്കുറിച്ച് അവ്യക്തത ഉണ്ടായിരുന്നെങ്കിലും സ്ഥലത്തെത്തിയപ്പോൾ അനുഭവം അവിസ്മരണീയമായിരു ന്നുവെന്നാണ് ചിലർ പറഞ്ഞത്.

ഓർമകളുടെ താഴ്‌വര

ബൈസരൻ ഇപ്പോഴും തുറന്നിട്ടില്ല. എന്നാൽ, ആക്രമണസ്ഥലത്തിന് സമീപം കൊല്ലപ്പെട്ട 26 പേരുടെ ഓർമയ്ക്കായി സ്മാരകം ഉയർന്നിട്ടുണ്ട്. അവിടെയെത്തുന്നവർ കുറച്ചുനേരം നിശബ്‌ദരായി നിൽക്കും. ചിലർ പൂക്കൾ അർപ്പിക്കും. പേരുകൾ വായിക്കും. പിന്നെ പതുക്കെ മടങ്ങും. ആ ആക്രമണത്തിന്‍റെ നേരിട്ടുള്ള സാക്ഷികളിൽ ഒരാളായ കുതിരക്കാരൻ റയീസ് അഹമ്മദ് ഭട്ടിന് ആ ദിവസം ഇപ്പോഴും മറക്കാനായിട്ടില്ല. മൃതദേഹങ്ങളും സഹായത്തിനായുള്ള നിലവിളികളും കണ്ടതിന്‍റെ ആഘാതം അദ്ദേഹത്തെ ഏറെക്കാലം പിന്തുടർന്നു.പിന്നീട് ചികിത്സ തേടേണ്ടിവന്നു.

അതുപോലെ, സഞ്ചാരികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട കുതിരക്കാരൻ സയ്യിദ് ആദിൽ ഷായുടെ കുടുംബത്തിനും ആ ദിനം മായാത്ത ഓർമയാണ്. മകനെ നഷ്‌ടപ്പെട്ട വേദനയ്ക്കിടയിലും സഞ്ചാരികളെ രക്ഷിക്കാൻ ശ്രമിച്ചതിൽ അഭിമാനമുണ്ടെന്നാണ് കുടുംബത്തിന്‍റെ വാക്കുകൾ.

അറിയാം പഹൽഗാമിനെ

ജമ്മു കാഷ്മീരിലെ അനന്തനാഗ് ജില്ലയിലെ ഒരു ചെറുപട്ടണമാണ് പഹൽഗാം. സമുദ്രനിരപ്പിൽനിന്ന് 2,200 മീറ്റർ ഉയരത്തിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. മനോഹരമായ പച്ചപ്പുകളും വനങ്ങളും നിറഞ്ഞ ഇവിടേക്ക് ലോകമെമ്പാടുമുള്ള സഞ്ചാരികൾ എത്തിച്ചേരുന്നു. പ്രകൃതിയുടെ ആകർഷകമായ സൗന്ദര്യത്താൽ ഈ സ്ഥലം ചുറ്റപ്പെട്ടിരിക്കുന്നു. പച്ചപ്പ് നിറഞ്ഞ പാടങ്ങൾ, കുങ്കുമപ്പൂവ് കൃഷിയിടങ്ങൾ, ചെറിയ വീടുകൾ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗോൾഫ് കോഴ്‌സ് എന്നിവയാൽ സമ്പന്നമാണ് ഈ സ്ഥലം.

ആളുകൾ ട്രെക്ക് ചെയ്യുന്നു, പര്യവേക്ഷണം ചെയ്യുന്നു, മത്സ്യബന്ധനവും സ്കീയിംഗ് നടത്തുന്നു, പിക്നിക് ആസ്വദിക്കുന്നു. എല്ലാ വർഷവും ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ നടക്കുന്ന അമർനാഥ് യാത്രയുടെ തുടക്കം പഹൽഗാമിൽനിന്നു 16 കി.മീ അകലെയുള്ള ചന്ദൻവാരിയിൽനിന്നാണ്. വസന്തകാലത്ത് (മാർച്ച്- ജൂൺ) താഴ്്‌വരയാകെ പച്ചപ്പു നിറയും. കാട്ടുപൂക്കളും ആപ്പിൾതോട്ടങ്ങളും നിറയുന്ന ഈ സമയത്തെ കാലാവസ്ഥ സഞ്ചാരികളുടെ ഹൃദയം കവരുന്നതാണ്.

പൈൻകാടുകളിൽനിന്ന് വീശുന്ന തണുത്ത കാറ്റും അരുവികളിൽ നിന്നൊഴുകുന്ന വെള്ളത്തിന്‍റെ താളവുമെല്ലാം ഈ മലഞ്ചെരുവിനെ പ്രിയപ്പെട്ടതാക്കുന്നു. ഡിസംബർ മുതൽ ഫെബ്രുവരി വരെ പഹൽഗാം പൂർണമായി മഞ്ഞിന്‍റെ പുതപ്പിലാകും. പഹൽഗാമിന്‍റെ ജീവനാഡിയായ ലിദ്ദർ നദി, പൈൻ, ദേവദാരു കാടുകളാൽ ചുറ്റപ്പെട്ട ബെതാബ് താഴ്‌വര, സൂചി വീണാൽ പോലും അറിയുന്ന ശാന്തതയ്ക്ക് പേരുകേട്ട അരുതാഴ്‌വര , ശൈത്യകാലത്ത് കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുന്ന, മിനി സ്വിറ്റ്സർലൻഡ് എന്നു വിശേഷിപ്പിക്കുന്ന ബൈസരൻ താഴ്‌വര തുടങ്ങി കണ്ണിനും മനസിനും കുളിർമയേകുന്ന ദൃശ്യങ്ങളാണ് ഈ ചെറുപട്ടണത്തെ ലോകപ്രശസ്തമാക്കിയത്.

കാഷ്മീരിലെ സമാന സ്ഥലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പഹൽഗാമിന് ഒട്ടേറെ വ്യത്യാസങ്ങളുണ്ട്. ആധുനികതയുടെ സ്പർശമില്ലാതെ പ്രകൃതിയെ ആസ്വദിക്കാൻ ഉത്തമമാണിവിടം. തദ്ദേശീയവും മറഞ്ഞിരിക്കുന്നതുമായ സൗന്ദര്യങ്ങളുടെ നാടാണിത്. പ്രകൃതിയെപ്പോലെ തന്നെ വിചിത്ര സൗന്ദര്യമുള്ള സംസ്കാരമാണിവിടെ. പഹൽഗാമിലെ പാചകരീതി അതിന്‍റെ സ്വഭാവം പോലെ തന്നെ സവിശേഷമാണ്. പരമ്പരാഗത രീതിയിലുള്ള പാചകം രാജ്യത്തെ മറ്റിടങ്ങളിൽനിന്ന് വ്യത്യസ്തമാണ്. അമർനാഥ് ഗുഹകളിലേക്കുള്ള തീർഥാടകർക്ക് പഹൽഗാം ബേസ് ക്യാമ്പാണ്.

വീണ്ടും പഴയ പഹൽഗാമിലേക്ക്

ഒരു വിനോദസഞ്ചാര കേന്ദ്രത്തിന്‍റെ തിരിച്ചുവരവ് എന്നതിനപ്പുറമാണ് പഹൽഗാമിന്‍റെ ഇന്നത്തെ കഥ. ടൂറിസം ഇവിടെ ഒരു വ്യവസായം മാത്രമല്ല. ഒരു ഹോട്ടൽ ജീവനക്കാരന്‍റെ ശമ്പളമാണ്. ഒരു ടാക്സി ഡ്രൈവറുടെ ദിവസവരുമാനമാണ്. ഒരു കുതിരക്കാരന്‍റെ കുടുംബത്തിന്‍റെ അത്താഴമാണ്. ഒരു കടക്കാരന്‍റെ തൊഴിലാണ്. അതുകൊണ്ടുതന്നെ സഞ്ചാരികളുടെ ഓരോ തിരിച്ചുവരവും ഇവിടെ സമ്പദ‌് ‌വ്യവസ്ഥയുടെ തിരിച്ചുവരവാണ്.

ഭീകരാക്രമണം പഹൽഗാമിന്‍റെ സൗന്ദര്യം കവർന്നെടുത്തില്ല. പക്ഷേ, ആ സൗന്ദര്യത്തിലേക്കു നോക്കാനുള്ള മനുഷ്യരുടെ മനസിൽ ഭയം വിതച്ചു. ആ ഭയത്തെ മറികടക്കാനാണ് പഹൽഗാമിന്‍റെ ഇപ്പോഴത്തെ പോരാട്ടം.ഒരു വർഷം പിന്നിടുമ്പോൾ വഴിയരികിലെ കുതിരകൾ വീണ്ടും യാത്രക്കാരെ കാത്തുനിൽക്കുന്നു. ഹോട്ടലുകളുടെ വാതിലുകൾ വീണ്ടും തുറന്നുകിടക്കുന്നു. കടകളിൽ കച്ചവടം പതിയെ മടങ്ങിയെത്തുന്നു. ലിദ്ദർ പഴയതുപോലെ ഒഴുകുന്നു.

പക്ഷേ, ബൈസരൺ താഴ്്‌വാരയിലേക്കുള്ള വഴിയ്ക്കപ്പുറം ഒരു താഴ്‌വര‍യുടെ മായാത്ത ഓർമയുണ്ട്. അതുകൊണ്ടുതന്നെ പഹൽഗാമിന്‍റെ തിരിച്ചുവരവ് പഴയ തിരക്കിലേക്കുള്ള മടക്കം മാത്രമല്ല; ഭയത്തിനുമേൽ ജീവിതം നേടുന്ന ഒരു ചെറിയ വിജയവുമാണ്. മുറിപ്പാടുകൾ അവശേഷിക്കാം. ഓർമകൾ മായണമെന്നില്ല. പക്ഷേ പഹൽഗാം സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരികയാണ്.

 

Tags : Sunday Deepika Pahalgam Tourist

Recent News

Corehub Up