Kerala
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങിയെന്ന വിവാദത്തിൽ അടിയന്തര അന്വേഷണത്തിന് ദേവസ്വംമന്ത്രി കെ. മുരളീധരൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി.
മുൻകാല സംവിധാനങ്ങളിൽ മാറ്റം വരുത്തിയപ്പോൾ ഏകോപനത്തിൽ വല്ല കുറവുണ്ടായോ എന്ന് പരിശോധിക്കണമെന്നും എന്തെങ്കിലും വീഴ്ചകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്നുമാണ് മന്ത്രിയുടെ നിർദ്ദേശം.
അന്നദാനം ഉൾപ്പെടെയുള്ളവ സുഗമമായി നടത്തുന്നതിന് കൃത്യമായ നടപടിക്രമങ്ങൾ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ശബരിമലയിൽ തിരുവോണ സദ്യ മുടങ്ങുന്ന യാതൊരു സാഹചര്യവും ഉണ്ടായിട്ടില്ലെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.എസ്. ജയകുമാറിന്റെ ഔദ്യോഗിക നിലപാട്.
Kerala
കോട്ടയം: ദീപിക വാർഷിക പതിപ്പ് 2026ന്റെ ഡിജിറ്റൽ പതിപ്പ് വായനക്കാർക്കു മുന്നിൽ. കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും തികഞ്ഞ വ്യത്യസ്തയുമായി പുറത്തിറങ്ങിയപ്പോൾത്തന്നെ ഏറെപ്പേരുടെ പ്രശംസ നേടിയ വാർഷിക പതിപ്പ് വായനക്കാരുടെ ആവശ്യത്തെത്തുടർന്നാണ് ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കിയത്. രണ്ടു ഭാഗങ്ങളുമായിട്ടാണ് വാർഷിക പതിപ്പ് പുറത്തിറങ്ങിയത്. ദേശീയ അവാർഡ് നേടിയ നടൻ മമ്മൂട്ടിയുടെ കവർ ചിത്രവും കുറിപ്പുമായിട്ടാണ് ഒന്നാം ഭാഗം ആകർഷകമായിരിക്കുന്നത്.
ശ്രദ്ധേയരായ എഴുത്തുകാരുടെ അഭിമുഖങ്ങൾ, കഥകൾ, കവിതകൾ, ലേഖനങ്ങൾ, കാർട്ടൂണുകൾ തുടങ്ങിയവയാൽ സന്പന്നമാണ് ഈ ഭാഗം. നിങ്ങൾ വായിക്കുന്നത് അവസാനത്തെ പത്രമോ? എന്ന വിഷയത്തിൽ പ്രമുഖർ അണിനിരക്കുന്ന ചർച്ച ഇതിനകം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. നൊബേൽ പുരസ്കാരം നേടിയ പോളിഷ് നോവൽ ക്വോവാദിസിന്റെ മലയാളം പരിഭാഷയാണ് രണ്ടാം ഭാഗം. ഡിജിറ്റൽ പതിപ്പ് ലഭ്യമാകാൻ ക്ലിക്ക്ചെയ്യുക.
National
ചണ്ഡീഗഢ്: ഹരിയാനയിലെ ഫരീദാബാദിൽ സഹപാഠികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് അധ്യാപികയുടെ ശിക്ഷയ്ക്ക് ഇരയായ പതിനാറുകാരി ജീവനൊടുക്കി. ദാബുവ സ്വദേശിനിയായ പതിനൊന്നാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്.
സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ ബിരിയാണിയെ ചൊല്ലി തർക്കമുണ്ടായിരുന്നു. ഈ വഴക്കിൽ തന്റെ മകൾ ഉൾപ്പെട്ടിരുന്നില്ലെങ്കിലും അധ്യാപിക കുട്ടിക്ക് ശിക്ഷ നൽകിയെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിക്കുന്നു. കുട്ടിയെ അധ്യാപിക നാല് മണിക്കൂറോളം വെയിലത്ത് നിർത്തി ശിക്ഷിച്ചു. ഇതേ തുടർന്നുണ്ടായ മനോവിഷമത്തിൽ കുട്ടി സ്കൂളിന്റെ മൂന്നാം നിലയിൽ നിന്നു ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എന്നാൽ കുട്ടിക്ക് യാതൊരുവിധ ശിക്ഷയും നൽകിയിട്ടില്ലെന്നാണ് സ്കൂൾ പ്രിൻസിപ്പൽ ആർ.കെ. ശർമ്മ പറയുന്നത്. സംഭവത്തിൽ പൊലിസ് കേസെടുത്തിട്ടുണ്ട്. അധ്യാപകർ, മറ്റ് വിദ്യാർഥികൾ, പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ എന്നിവരിൽ നിന്നും പൊലിസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ വീട്ടമ്മയെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തി. കശേവ്പുരം സ്വദേശി ഉമാ കുശ്വാഹ (60)യാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം പുറത്തറിയുന്നത്. വീടിനുള്ളിലെ കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴുത്തിൽ പാടുണ്ടായിരുന്നതിനാൽ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പൊലിസിന്റെ സംശയം. വീട്ടുസാധനങ്ങളും അലമാരകളും വാരിവലിച്ചിട്ട നിലയിലായിരുന്നു.
രാത്രി പത്തിന് വീട്ടിലെ വാട്ടർ പമ്പ് ഓണാക്കാൻ എത്തിയ വാടകക്കാരിയാണ് ഉമായെ കസേരയിൽ അനക്കമില്ലാതെ ഇരിക്കുന്നതായി ആദ്യം കണ്ടത്. തുടർന്ന് ഇവർ ഉമയുടെ ഭർത്താവ് ശിവ്മംഗൽ കുശ്വാഹയെ വിവരമറിയിക്കുകയായിരുന്നു. ആദ്യം ഹൃദയാഘാതമാണെന്നാണ് കരുതിയതെങ്കിലും, കഴുത്തിലെ പാടും വീടിനുള്ളിലെ അലങ്കോലപ്പെട്ട അവസ്ഥയും കണ്ടതോടെയാണ് കൊലപാതകമാണെന്ന് സംശയിച്ചത്.
വിവരം അറിഞ്ഞ ഉടൻ തന്നെ പൊലിസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിൽ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങൾ വ്യക്തമല്ലെന്ന് പൊലിസ് പറഞ്ഞു. മോഷണമാണോ അതോ മറ്റെന്തെങ്കിലും വ്യക്തിപരമായ വൈരാഗ്യമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇപ്പോൾ പറയാറായിട്ടില്ലെന്നും നഷ്ടപ്പെട്ട പണത്തെയും വിലപിടിപ്പുള്ള വസ്തുക്കളെയും കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പൊലിസ് അറിയിച്ചു.
ഉമയുടെ മൂത്ത മകൻ അമ്രേഷിന്റെ കൈവശമുണ്ടായിരുന്ന ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന അലമാര മാത്രമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇളയ മകൻ ആശിഷിന്റെ അലമാര മോഷ്ടാക്കൾ തുറന്നിട്ടില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ഭുവനേശ്വർ: ഒഡീഷയിലെ ധെങ്കനാൽ ജില്ലയിൽ മരിച്ചെന്ന് കരുതി സംസ്കാര ചടങ്ങുകളും മരണാനന്തര കർമങ്ങളും പൂർത്തിയാക്കിയ യുവാവ് ഒരു മാസത്തിന് ശേഷം ജീവനോടെ തിരിച്ചെത്തി. മാനസിക വെല്ലുവിളി നേരിടുന്ന സനാതൻ നായിക് (29) എന്ന യുവാവാണ് വീട്ടിൽ തിരിച്ചെത്തിയത്.
കഴിഞ്ഞ ജൂലൈ 27-നാണ് സനാതൻ നായിക് സൈക്കിളിൽ വീടുവിട്ട് ഇറങ്ങിയത്. ഏറെ തെരഞ്ഞിട്ടും കണ്ടെത്താനാവാത്തതിനെ തുടർന്ന് ദിവസങ്ങൾക്ക് ശേഷം വീടിനു സമീപമുള്ള പാടശേഖരത്തിൽ നിന്ന് അഴുകിയ നിലയിൽ ഒരു മൃതദേഹം പൊലിസ് കണ്ടെടുത്തു. മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങൾ കണ്ട് സനാതന്റെ മൃതദേഹമാണെന്ന് കുടുംബം തിരിച്ചറിയുകയായിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങിയ കുടുംബം സംസ്കാര ചടങ്ങുകൾ നടത്തി.
എന്നാൽ സനാതൻ ജീവനോടെയുണ്ടെന്ന് പിന്നീട് പൊലിസ് കണ്ടെത്തി. വിവരം ലഭിച്ചയുടൻ ബന്ധുക്കൾ സ്ഥലത്തെത്തി സനാതനെ കൂട്ടിക്കൊണ്ടുവരികയായിരുന്നു.
അതേസമയം, സനാതന്റെ കുടുംബം സംസ്കരിച്ചത് ആരുടെ മൃതദേഹമാണെന്ന ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
International
ടെഹ്റാൻ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഇറാന്റെ തെക്കൻ തീരദേശ മേഖലകൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുട്ടിയടക്കം നാല് സാധാരണക്കാർ കൊല്ലപ്പെടുകയും അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് തിരിച്ചടിയായി ജോർദാനിലെയും ഇറാഖിലെയും അമേരിക്കൻ വ്യോമ-സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി.
ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് യുഎസ് സെൻട്രൽ കമാൻഡ് ആണ് ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. അസലൂയേ, ബന്ദർ അബ്ബാസ്, ചാബഹാർ, സിറിക് തുടങ്ങിയ പ്രവിശ്യകളിൽ ശക്തമായ സ്ഫോടനങ്ങളുണ്ടായി.സിറിക്കിൽ വിവാഹാഘോഷം നടന്നുകൊണ്ടിരുന്ന വീടിന് മുകളിലേക്ക് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചാണ് കുട്ടിയടക്കം നാല് പേർ കൊല്ലപ്പെട്ടത്. റെഡ് ക്രസന്റ് സംഘങ്ങൾ ഇവിടെ രക്ഷാപ്രവർത്തനം തുടരുകയാണ്.
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് തിരിച്ചടി ആരംഭിച്ചു. ജോർദാനിലെ പ്രിൻസ് ഹസൻ വ്യോമതാവളത്തിനും യുഎസ് മറൈൻ കേന്ദ്രത്തിനും നേരെ ബാലിസ്റ്റിക് മിസൈലുകൾ അയച്ചതായി ഇറാൻ അവകാശപ്പെട്ടു. വടക്കൻ ഇറാഖിലെ എർബിലിലുള്ള യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ഡ്രോൺ-മിസൈൽ ആക്രമണം നടത്തി. അമേരിക്കയുടെ നിരീക്ഷണ ബലൂൺ നിയന്ത്രണ സംവിധാനവും ഇന്ധന ടാങ്കുകളും സാങ്കേതിക ഗോഡൗണുകളും തകർത്തതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കയ്ക്ക് മറക്കാനാകാത്ത പാഠങ്ങൾ കരുതിവെച്ചിട്ടുണ്ടെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയ് മുന്നറിയിപ്പ് നൽകി. ഇറാൻ അയച്ച ഡ്രോണുകൾ തടഞ്ഞതായി ബഹ്റൈൻ വ്യക്തമാക്കി. വ്യോമാക്രമണ സാധ്യത കണക്കിലെടുത്ത് ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ, ഇറാന്റെ ഭാഗത്ത് നിന്ന് കൂടുതൽ തിരിച്ചടികളുണ്ടായാൽ അതിശക്തമായ സൈനിക നടപടി നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
Kerala
തിരുവനന്തപുരം: ലയണൽ മെസി നായകനായുള്ള അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ (എസ്ഐടി) ഇന്ന് നിയോഗിച്ചേക്കും. മുഖ്യമന്ത്രിയുടെ ശുപാർശയിൽ ഇന്ന് തലസ്ഥാനത്തെത്തുന്ന ആഭ്യന്തരമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനം എടുക്കുക.
മുൻ മന്ത്രിമാരുടെ പങ്കും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നും എസ്ഐടി പരിശോധിക്കും. കൂടാതെ സ്പോൺസർമാരിൽ നിന്ന് സർക്കാരിന് ലഭിക്കേണ്ട ഏകദേശം 26 കോടിയുടെ ജിഎസ്ടി തുക ഈടാക്കുന്നതിലുണ്ടായ വീഴ്ചയും അന്വേഷിക്കും. വിജിലൻസിലെ മുതിർന്ന ഉദ്യോഗസ്ഥനെ എസ്ഐടിയുടെ ചുമതല ഏൽപ്പിക്കാനാണ് ആലോചന. കായിക വകുപ്പ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി മൂന്നാഴ്ചക്ക് ശേഷമാണ് തീരുമാനം വരുന്നത്.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേയും പരീക്ഷാ ക്രമക്കേടിലും കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരേ രജിസ്റ്റർ ചെയ്ത മുഴുവൻ എഫ്ഐആറുകളും സുപ്രീംകോടതി റദ്ദാക്കി.
ഭരണഘടനയുടെ 142-ാം അനുച്ഛേദം നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ചിന്റേതാണു നടപടി. ജൂലൈ 20 മുതൽ 25 വരെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഒരു സംസ്ഥാനമോ കേന്ദ്രഭരണ പ്രദേശമോ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
അക്രമം കാട്ടിയവർക്കെതിരേ നടപടിക്ക് അനുമതി
അതേസമയം, പ്രതിഷേധത്തിന്റെ മറവിൽ അക്രമങ്ങൾ ചെയ്യുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത ഗുരുതര കുറ്റകൃത്യ പശ്ചാത്തലമുള്ള 2,873 വ്യക്തികൾക്കെതിരേ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഡൽഹി പൊലിസിന് സുപ്രീംകോടതി അനുമതി നൽകി.
കൂടാതെ, നീറ്റ് വിവാദത്തെത്തുടർന്ന് ജീവനൊടുക്കേണ്ടിവന്ന വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി മൂന്നു മാസത്തിനുള്ളിൽ ദേശീയതലത്തിൽ സമഗ്രമായ നയം രൂപീകരിക്കുമെന്ന് കേന്ദ്രസർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രസർക്കാർ സമരക്കാർക്കു നേരത്തേ ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മൂന്നു മാസത്തെ സമയം വേണമെന്ന് സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ അറിയിച്ചതോടെയാണ് കോടതി സമയം അനുവദിച്ചത്.
അഞ്ചിലെ പ്രതിഷേധപരിപാടി പിൻവലിച്ച് സിജെപി
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഈ മാസം അഞ്ചിന് ഡൽഹിയിൽ നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിക്കുന്നതായി സിജെപി വ്യക്തമാക്കി. സിജെപി വക്താവ് സൗരവ് ദാസ് ഇക്കാര്യം കോടതിയെ നേരിട്ടെത്തി അറിയിച്ചു. ഇരു വിഭാഗങ്ങളും പരസ്പരവിശ്വാസത്തോടെ മുന്നോട്ടു പോയാൽ ഏതു പ്രശ്നവും പരിഹരിക്കാൻ കഴിയുമെന്ന് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ മുമ്പ് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ചാണു ശനിയാഴ്ച പ്രതിഷേധ റാലിക്ക് സിജെപി ആഹ്വാനം നൽകിയത്.
ജൂൺ 20ന് ജന്തർ മന്തറിൽ ആരംഭിച്ച വിദ്യാർഥിസമരം മുൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയെത്തുടർന്നാണ് അവസാനിപ്പിച്ചത്. ജൂലൈ 20ന് വിദ്യാർഥികൾ നടത്തിയ പാർലമെന്റ് മാർച്ചിൽ ഡൽഹി പൊലിസ് നടത്തിയ വ്യാപക അതിക്രമത്തിൽ പ്രതിഷേധം ശക്തമായിരുന്നു. പൊലിസ് നടപടിക്കെതിരേ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് ആർ.സുഭാഷ് റെഡ്ഢിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി അന്വേഷണം നടത്തിവരികയാണ്.
Kerala
കൊച്ചി: കൃഷി ആവശ്യങ്ങൾക്കു സഹകരണബാങ്കുകളിൽനിന്ന് വായ്പയെടുത്തു പ്രതിസന്ധിയിലായ കർഷകരെ സഹായിക്കാൻ കർഷക കടാശ്വാസ കമ്മിഷൻ അനുവദിച്ച തുകയിലും കോടികളുടെ കുടിശിക. 322.23 കോടി രൂപയാണ് കഴിഞ്ഞ 31 വരെ സർക്കാർ സഹകരണബാങ്കുകൾക്ക് കൊടുത്തുതീർക്കാൻ ബാക്കിയുള്ളത്.
വിവിധ ജില്ലകളിൽ നടത്തിയ സിറ്റിംഗുകളുടെയും തുടർപരിശോധനകളുടെയും റിപ്പോർട്ട് പ്രകാരം ഓഗസ്റ്റ് 31 വരെ 649.20 കോടി രൂപയാണ് കടാശ്വാസമായി അനുവദിക്കാൻ കമ്മിഷൻ സർക്കാരിലേക്കു ശിപാർശ ചെയ്തത്. ഇതിൽ 326.97 കോടി രൂപയാണ് സർക്കാർ ഇതുവരെ കൈമാറിയത്.
2016 മാർച്ച് 31നോ അതിനുമുമ്പോ എടുത്ത വായ്പകൾക്കാണു കടാശ്വാസത്തിന് അർഹതയുള്ളത്. വയനാട്, ഇടുക്കി ജില്ലകളിലെ കർഷകരുടെ 2020 ഓഗസ്റ്റ് 31 വരെയുള്ള വായ്പകൾക്കും കടാശ്വാസത്തിന് അർഹതയുണ്ട്. കമ്മിഷനിലേക്ക് ഏറ്റവുമധികം അപേക്ഷകൾ നൽകിയിട്ടുള്ളത് ഈ ജില്ലകളിൽനിന്നുതന്നെയാണ്.
2025 ഡിസംബർ 31 വരെയായിരുന്നു കർഷക കടാശ്വാസ കമ്മിഷനിലേക്കു കർഷകർക്ക് അപേക്ഷ നൽകാൻ അവസരമുണ്ടായിരുന്നത്. അതിനുശേഷം പുതിയ അപേക്ഷകൾ സ്വീകരിച്ചിട്ടില്ലെന്ന് കമ്മിഷൻ സെക്രട്ടറി അറിയിച്ചു.
2007ൽ കമ്മിഷൻ നിലവിൽ വന്നശേഷം 1.77 ലക്ഷം കർഷകരുടെ അപേക്ഷകളാണ് ഇടുക്കിയിൽനിന്നു മാത്രം ലഭിച്ചത്. വയനാട് 1.48 ലക്ഷം അപേക്ഷകരുണ്ട്. എറണാകുളം ജില്ലയിലാണ് ഏറ്റവും കുറവ്- 2312.
2006ലെ കേരള കർഷക കടാശ്വാസ കമ്മിഷൻ ആക്ട്, 2007 ലെ കമ്മിഷൻ ചട്ടങ്ങൾ എന്നിവ അടിസ്ഥാനമാക്കി സഹകരണ സ്ഥാപനങ്ങളിൽനിന്നുള്ള വായ്പകൾ മാത്രമാണ് കാർഷിക കടാശ്വാസത്തിനു പരിഗണിക്കുന്നത്.
അതേസമയം, അപേക്ഷകൾ പരിഗണിക്കേണ്ട കടാശ്വാസ കമ്മിഷന്റെ തിരുവനന്തപുരം ഓഫീസിലെ ജോലികൾക്കും ജില്ലകളിലെ സിറ്റിംഗുകൾക്കും ആവശ്യത്തിനു ജീവനക്കാരോ മതിയായ സൗകര്യങ്ങളോ ഇല്ലെന്നു പരാതിയുണ്ട്.
കമ്മിഷൻ തീർപ്പാക്കിയ കമ്മിഷൻ തീർപ്പാക്കിയ അപേക്ഷകളുടെ എണ്ണം ജില്ല തിരിച്ച്
ഇടുക്കി - 1,77,537വയനാട് - 1,48,401കാസർഗോഡ് - 76,829കണ്ണൂർ - 66155തിരുവനന്തപുരം - 48,504പാലക്കാട് - 40,634കോഴിക്കോട് - 43,990മലപ്പുറം - 16,053ആലപ്പുഴ - 9,752പത്തനംതിട്ട - 6,660കൊല്ലം - 6,472കോട്ടയം - 4,500തൃശൂർ - 3,710എറണാകുളം - 2,312
Kerala
കൊച്ചി: സ്വകാര്യ റിക്രൂട്ട്മെന്റ് ഏജൻസികൾ, സ്വകാര്യ ഏജൻസികൾ എന്നിവ സ്കൂൾ ക്ലാസ് മുറികളിൽ കയറരുതെന്ന ഉത്തരവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.
ഇത്തരം ഏജൻസികൾ വിദ്യാലയങ്ങളിലെ ക്ലാസ് മുറികളിൽ നേരിട്ടെത്തി ലഘുലേഖകൾ വിതരണം ചെയ്യുകയും പ്രതിരോധ-അർധസൈനിക വിഭാഗങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു സെമിനാറുകൾ സംഘടിപ്പിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. അത്തരം പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് പ്രധാനാധ്യാപകർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.
National
ന്യൂഡല്‍ഹി: രാജ്യത്ത് പഞ്ചസാരവില കുതിച്ചുയരുന്ന സാഹചര്യത്തിൽ പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാൻ കർശന നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. വ്യാപാരികളുടെ പഞ്ചസാര സംഭരണപരിധി നേർപകുതിയായി വെട്ടിക്കുറച്ചു. ഇതോടെ വ്യാപാരികൾക്കു കൈവശം വയ്ക്കാവുന്ന പരമാവധി സ്റ്റോക്ക് 4,000 ക്വിന്റലിൽനിന്ന് 2,000 ആയി കുറഞ്ഞു. കൂടാതെ, ഒരു വ്യാപാരിക്കും പഞ്ചസാര സ്റ്റോക്ക് ലഭിച്ച ദിവസം മുതല്‍ 30 ദിവസത്തിലധികം സൂക്ഷിക്കാനാകില്ല. പുതിയ നിയന്ത്രണം ഈ മാസം 15 മുതല്‍ നവംബര്‍ 30 വരെയുണ്ടാകും.
രാജ്യത്തുടനീളമുള്ള ഏതൊരു സ്ഥലത്തും ഏതു സമയത്തും 2,000 ക്വിന്റലില്‍ കൂടുതല്‍ പഞ്ചസാര സംഭരിച്ചുവയ്ക്കാന്‍ സാധിക്കില്ല. എന്നിരുന്നാലും, കിഴക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള പ്രധാന വിതരണകേന്ദ്രമായതിനാൽ കോൽക്കത്തയിലും അനുബന്ധ മെട്രോപൊളിറ്റൻ മേഖലകളിലും സംഭരണപരിധി 4,000 ക്വിന്റലായി തന്നെ തുടരും.
പുതിയ നിയന്ത്രണം സുഗമമായ ചരക്കുനീക്കത്തിന് സഹായകമാകുമെന്നും പഭോക്താക്കള്ക്കു ന്യായമായ വിലയില്‍ പഞ്ചസാരയുടെ തുടര്‍ച്ചയായ ലഭ്യത ഉറപ്പാക്കുകയും ചെയ്യുമെന്നും കേന്ദ്രം പറയുന്നു. മില്ലുകൾ, വ്യാപാരികൾ, ഡീലർമാർ എന്നിവരിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ പഞ്ചസാര ഒളിപ്പിച്ചുവച്ചതായും വിൽപനയിൽ ക്രമക്കേടുകൾ നടത്തുന്നതായും കണ്ടെത്തിയതിനെത്തുടർന്നാണു നടപടി കടുപ്പിച്ചത്.
International
ബിഷ്കെക്: ഭീകരവാദത്തെയും അതിനുള്ള സാമ്പത്തിക സഹായങ്ങളെയും പൂര്‍ണമായി തുടച്ചുനീക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്കെക്കില്‍ നടന്ന വാര്‍ഷിക ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദത്തിനെതിരേയുള്ള പോരാട്ടത്തില്‍ ഇരട്ടത്താപ്പിനു സ്ഥാനമുണ്ടാകരുത്. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ‘ആക്ഷന്‍-റിയാക്ഷന്’രീതിയില്‍ മാത്രം ഒതുങ്ങിനില്ക്കാനാകില്ല. ഭീകരവാദ ഫണ്ടിംഗ്, റിക്രൂട്ട്മെന്റ്, തീവ്രവാദ പ്രചാരണം, സുരക്ഷിത താവളങ്ങള്‍ എന്നിവയുള്‍പ്പെടെ തകര്‍ക്കണം. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ആഗോള ഊര്‍ജ സുരക്ഷയെയും സമുദ്രവ്യാപാരത്തെയും സാരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ മോദി, യുദ്ധത്തിലൂടെ ഒരു പ്രശ്നത്തിനും ശാശ്വതമായ പരിഹാരം കണ്ടെത്താനാകില്ലെന്നും വ്യക്തമാക്കി.
ചൈനയുടെ ബിആര്‍ഐ പദ്ധതിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട്, അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ രാജ്യങ്ങളുടെ പരമാധികാരവും പ്രദേശിക അഖണ്ഡതയും മാനിക്കണമെന്ന് മോദി ഓര്‍മിപ്പിച്ചു. പാക്കിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശങ്ങള്‍.
National
ന്യൂഡൽഹി: 7.8 ശതമാനം സാമ്പത്തികവളർച്ചയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തതിനെ വിമർ ശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
രാജ്യം ജിഡിപി വളർച്ച ആഘോഷിക്കുകയാണെന്നു പ്രധാനമന്ത്രി പറയുകയാണെന്നു ചൂണ്ടിക്കാട്ടിയ ഖാർഗെ, പ്രധാനമന്ത്രിക്ക് ആ ആഡംബരം ഉണ്ടായിരിക്കാമെങ്കിലും രാജ്യത്തെ സാധാരണക്കാർക്ക് അതില്ലെന്നും കുറ്റപ്പെടുത്തി.
സമ്പദ്വ്യവസ്ഥയിലെ മോദിയുടെ പിആർ എന്നതു ലൈറ്റ്സും കാമറയും പിന്നെ നിഷ്ക്രിയത്വവുമാണെന്നും ഖാർഗെ പരിഹസിച്ചു. തൊഴിലില്ലായ്മ, വിലക്കയറ്റം, അസമത്വം എന്നിവയാണ് രാജ്യത്തെ സാധാരണക്കാർ അനുഭവിക്കുന്നതെന്നും അതിനു പ്രധാനമന്ത്രിയാണ് ഉത്തരവാദിയെന്നും ഖാർഗെ കുറ്റപ്പെടുത്തി.
രാജ്യത്ത് 50 വർഷത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയാണ്. റീട്ടെയിൽ പണപ്പെരുപ്പം 19 മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. ഏറ്റവും മുകളിലുള്ള ഒരു ശതമാനം പേർക്കാണ് മൊത്തം സമ്പത്തിന്റെ 40 ശതമാനവും സ്വന്തം. താഴെയുള്ള 50 % പേർ 15 ശതമാനം സ്വത്തിലാണു ജീവിക്കുന്നതെന്നു ഖാർഗെ ചൂണ്ടിക്കാട്ടി. കൂട്ടാളി മുതലാളിത്തമാണ് പ്രധാനമന്ത്രിയുടെ ഏക സാമ്പത്തികനയം. ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു അടുത്ത സുഹൃത്തിന്റെ വ്യക്തിപരമായ ട്രാവൽ ഏജന്റായി പ്രവർത്തിക്കുകയാണെന്നത് രാജ്യം കണ്ടുകഴിഞ്ഞു.
2014 മുതൽ മോദിസർക്കാർ കോർപറേറ്റ് വായ്പകളിൽ 16 ലക്ഷം കോടിയിലധികം രൂപ എഴുതിത്തള്ളിയിട്ടുണ്ട്. ഇന്ത്യക്കാർ സ്വർണം വാങ്ങരുതെന്നും വിദേശയാത്ര ചെയ്യരുതെന്നും ആവർത്തിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രഭാഷണങ്ങൾ സാമ്പത്തികവളർച്ചയ്ക്കു പിന്നിലെ അടിസ്ഥാന യാഥാർഥ്യത്തെ വ്യക്തമാക്കുന്നുണ്ടെന്നും ഖാർഗെ പറഞ്ഞു.
Kerala
കൊച്ചി: മാനസികാരോഗ്യ കേന്ദ്രങ്ങളുടെ കാര്യത്തില്‍ നേരിട്ടു സന്ദര്‍ശിച്ച് കോടതി നല്കിയ അടിയന്തര നിര്ദേശങ്ങള്പ്പോലും നടപ്പാക്കാത്തതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഡിവിഷന് ബെഞ്ചിന്റെ സന്ദര്‍ശനത്തിനുശേഷം മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ അറിയിച്ചതെങ്കിലും ഇത് അംഗീകരിക്കാതിരുന്ന കോടതി വിമര്‍ശനമുന്നയിക്കുകയായിരുന്നു.
തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിൽ സന്ദര്‍ശനം പൂര്‍ത്തിയായി ആഴ്ചകള്‍ പിന്നിട്ടിട്ടും സ്ഥിതി മെച്ചപ്പെട്ടിട്ടില്ല.
രോഗികള്‍ക്കുള്ള ഭക്ഷണമെത്തിക്കാന്‍ വാഹനം സജ്ജമാക്കണമെന്ന ചെറിയ നിര്‍ദേശംപോലും പാലിക്കപ്പെട്ടില്ല. രോഗികളുടെ സ്വകാര്യതയുടെ പേരു പറഞ്ഞ് എല്ലാം രഹസ്യമാക്കി വയ്ക്കുകയാണ്. ഇനിയും കോടതിക്ക് കണ്ണടയ്ക്കാനാകില്ല. നിരന്തരം ഇടപെടലുണ്ടാകും. സിസ്റ്റം മാറിയേ പറ്റൂ. അല്ലാത്തപക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയെല്ലാം വിളിച്ചുവരുത്തുമെന്നും ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിലെ രഹസ്യസ്വഭാവം അവസാനിപ്പിച്ച് മാധ്യമങ്ങള്‍ക്കടക്കം പ്രവേശനം നല്കി സാമൂഹിക ഓഡിറ്റിംഗിനു വിധേയമാക്കുമെന്നും കോടതി വാക്കാല്‍ പറഞ്ഞു. സര്‍ക്കാരിന്റെ വിശദീകരണത്തിനായി ഹര്‍ജി നാളത്തേക്കു മാറ്റി.
കേരളത്തിലെ മാനസികാരോഗ്യകേന്ദ്രങ്ങള്‍ സ്വാതന്ത്ര്യം തൊട്ടുതീണ്ടാത്ത ഇടങ്ങളാണെന്ന് ഇന്നലെ കേസ് പരിഗണിക്കവെ കോടതി ചൂണ്ടിക്കാട്ടി. മനുഷ്യാവകാശലംഘനങ്ങളാണു സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നടക്കുന്നത്. വിസര്‍ജ്യവും ഭക്ഷണാവശിഷ്ടവും ഇടകലര്‍ന്ന സെല്ലുകള്‍ യുദ്ധത്തടവറകളേക്കാള്‍ ഭീകരമാണ്. ഇതെല്ലാം നേരില്‍ കണ്ടതിന്റെ ഞെട്ടലില്‍ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ്.
ജഡ്ജിമാരടക്കം വിഐപികള്‍ക്കു കാര്‍ വാങ്ങി നല്കാന് സര്‍ക്കാരിന് മിനിറ്റുകള്‍ മാത്രം മതി. എന്നാല്‍, രോഗികളും കൂട്ടിരിപ്പുകാരും മറ്റും അവഗണിക്കപ്പെടുന്നത് സാധാരണക്കാരായതുകൊണ്ടാണെന്നും കോടതി പറഞ്ഞു. തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെട്ട നേപ്പാള്‍ സ്വദേശി മൂന്നുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത ഹര്‍ജിയടക്കമാണു കോടതി പരിഗണിക്കുന്നത്.കേസില്‍ അഡ്വക്കറ്റ് ജനറല്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.
Kerala
കോഴിക്കോട്: കോഴിക്കോട് കാർ മതിലിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. കാർ ഡ്രൈവർ ചേവായൂർ സ്വദേശി സുധാകരനാണ് മരിച്ചത്. സുധാകരൻ കാറുനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
പുലർച്ചെ നാലോടെ ചേവായൂരാണ് അപകടം നടന്നത്. അപകടത്തെത്തുടർന്ന് കാറിനു തീപിടിച്ചു.
Kerala
തിരുവനന്തപുരം: വയോജനക്ഷേമ വകുപ്പിൽ ജീവനക്കാരുടെ തസ്തികകൾ പുനർവിന്യസിച്ചു. പൊതുഭരണ, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പുകളിൽനിന്നും പ്രധാന തസ്തികകളായ അഡീഷണൽ സെക്രട്ടറി, അണ്ടർ സെക്രട്ടറി,സെക്ഷൻ ഓഫിസർ, അസിസ്റ്റന്റുമാർ, കംപ്യൂട്ടർ അസിസ്റ്റന്റുമാർ എന്നിവയാണ് പുനർവിന്യസിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.
വയോജനക്ഷേമ വകുപ്പ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനായുള്ള പ്രൊപ്പോസലുകൾ സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചു.
സംസ്ഥാനതല ഡയറക്ടറേറ്റും ജില്ലാതല ഓഫിസുകളും രൂപീകരിക്കുന്നതിനും വയോജനക്ഷേമ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി സംസ്ഥാന ഗവേണിംഗ് കൗണ്‍സിൽ രൂപവത്കരിക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. വയോജനങ്ങളുടെ സമഗ്ര സ്ഥിതിവിവര സർവേ ആരംഭിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.
സംസ്ഥാനത്ത് മുതിർന്ന പൗരന്മാരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തരമായി ഇടപെടൽ നടത്താൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ സ്ഥാപിക്കും.
സംസ്ഥാന സാങ്കേതിക ഉപദേശക സമിതി രൂപീകരിക്കുന്നതിനും എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വയോജന സൗകര്യ ഡസ്ക് ആരംഭിക്കുന്നതിനും വയോജനങ്ങളും യുവതലമുറയും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനും പദ്ധതികൾ ആവിഷ്കരിക്കും. വയോജന സേവനങ്ങൾക്കായുള്ള പ്രത്യേക പോർട്ടലിലൂടെ വയോജന ദുർബലതാ രജിസ്റ്റർ, കേരള കെയർ വർക്ക് ഫോഴ്സ് രജിസ്റ്റർ, സർവീസ് കണക്ട് ഡയറക്ടറി, പ്രൊഡക്ടീവ് ഏജിംഗ് രജിസ്റ്റർ എന്നിവ നടപ്പിലാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
National
ഗോഹട്ടി: ആസാമിൽ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. ഒരാൾക്കു പരിക്കേറ്റു. ഗോഹട്ടി നഗരത്തിലെ മാത്ഘരിയ മേഖലയിൽ ഉറക്കത്തിനിടെയായിരുന്നു കുടുംബം അപകടത്തിൽപ്പെട്ടത്. ദന്പതികളും മകളുമാണു മരിച്ചത്. മകനു പരിക്കേറ്റു.
Kerala
തിരുവനന്തപുരം : സിപിഎം നേതൃയോഗങ്ങൾ ഇന്ന് ആംഭിക്കും. ഇന്നും നാളെയും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റും ഏഴ്, എട്ട് തീയതികളിൽ സിപിഎം സംസ്ഥാന സമിതിയും ചേരും. നാല്, അഞ്ച് തീയതികളിൽ സിപിഎം പോളിറ്റ് ബ്യൂറോ യോഗവും ചേരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയും മറ്റു സംഘടനാ വിഷയങ്ങളും ചർച്ച ചെയ്യാനായി കോഴിക്കോട് പ്രത്യേക സംസ്ഥാന കമ്മിറ്റി ചേരുകയാണ്.
ഈ മാസം 13 മുതൽ 15 വരെയാണു യോഗം.പ്രത്യേക സംസ്ഥാന കമ്മിറ്റിയിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളും അനുബന്ധ നടപടികളെ സംബന്ധിച്ചും ആലോചിക്കാനാണു സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ചേരുന്നത്. തെരഞ്ഞെടുപ്പു തോൽവിയുമായി ബന്ധപ്പെട്ടു പാർട്ടി കേന്ദ്ര കമ്മിറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ മറികടന്നുകൊണ്ടുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിലപാടും പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ടു സിപിഐയുമായുള്ള തർക്കവും മറ്റു വിവാദങ്ങളുമാണു പ്രത്യേക സംസ്ഥാന കമ്മിറ്റിയിലെ പ്രധാന അജൻഡ.
National
ന്യൂഡൽഹി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കുള്ളിൽ വനിതാ ജഡ്ജിമാർ സഹപ്രവർത്തകരായ ചില പുരുഷ ജഡ്ജിമാരിൽനിന്ന് ലൈംഗികാതിക്രമങ്ങളും ചൂഷണങ്ങളും നേരിടുന്നുണ്ടെന്ന ഗുരുതര വെളിപ്പെടുത്തലുമായി മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ്. ""എന്റെ സ്വപ്നങ്ങളിലെ ഇന്ത്യ: 2047’’എന്ന വിഷയത്തിൽ സംഘടിപ്പിച്ച 29-ാമത് ഡിഎസ് ബോർക്കർ സ്മാരക പ്രഭാഷണത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
ജുഡീഷറിക്കുള്ളിലെ ലൈംഗിക പീഡനങ്ങൾ, പുറത്തു പറയാൻ മടിക്കുന്ന ഒരു പരസ്യ രഹസ്യമാണെന്നും നിരവധി വനിതാ ജഡ്ജിമാർ ഇത്തരം പരാതികളുമായി തന്നെ സമീപിച്ചിട്ടുണ്ടെന്നും ഇന്ദിര ജയ്സിംഗ് കൂട്ടിച്ചേർത്തു.
നീതിന്യായ വ്യവസ്ഥയിൽ ആഴത്തിൽ വേരൂന്നിയ അധികാരശ്രേണിയും നാടുവാഴിത്ത മനോഭാവവുമാണ് ഇത്തരം അതിക്രമങ്ങൾക്കു വഴിവയ്ക്കുന്നത്.ഒരു ഹൈക്കോടതി ജഡ്ജി വിരമിക്കുമ്പോൾ ജില്ലാ കോടതിയിലെ വനിതാ ജഡ്ജിമാർ ഒരേ നിറത്തിലുള്ള സാരി ധരിച്ചു നിരന്നുനിന്ന് പുരുഷ ജഡ്ജിമാർക്കുമേൽ പൂക്കൾ വിതറേണ്ടിവരുന്ന അപരിഷ്കൃത ആചാരങ്ങളെക്കുറിച്ചും ഇത്തരം ആവശ്യങ്ങൾക്കും മോശം പെരുമാറ്റങ്ങൾക്കും വഴങ്ങാത്തതിന്റെ പേരിൽ ജോലിപോലും നഷ്ടപ്പെട്ട വനിതാ ജഡ്ജിയുടെ അനുഭവവും അവർ പ്രസംഗത്തിൽ പങ്കുവച്ചു.
സാധാരണക്കാർക്കു ലഭിക്കേണ്ട കോടതിയുടെ വിലപ്പെട്ട സമയം ഭൂരിഭാഗവും കോർപറേറ്റുകളും പണക്കാരും കവരുകയാണെന്ന് ഇന്ദിര വിമർശിച്ചു.
2047ഓടെ ഇത്തരം അനാചാരങ്ങൾ അവസാനിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അവർ, രാജ്യത്തിന്റെ ഭരണഘടന നിലനിൽക്കുന്നിടത്തോളം കാലം ഭാവിതലമുറയ്ക്ക് പ്രതീക്ഷയുണ്ടെന്നും പറഞ്ഞു.
എന്നാൽ, മണ്ഡല പുനർനിർണയം വനിതാ സംവരണവുമായി ബന്ധിപ്പിക്കുന്നതും ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’നടപ്പിലാക്കാൻ ശ്രമിക്കുന്നതും ഭരണഘടനയുടെ തനിമ തകർക്കുന്നതാണെന്നും രാഷ്ട്രീയപാർട്ടി ചിഹ്നങ്ങൾ വിമത വിഭാഗങ്ങൾക്കു നൽകി പ്രതിപക്ഷശക്തി തകർക്കാനുള്ള നീക്കങ്ങൾ ആശങ്കാജനകമാണെന്നും അവർ വ്യക്തമാക്കി.
National
ന്യൂഡൽഹി: രാജ്യത്തെ ജനാധിപധ്യസംവിധാനത്തെ അട്ടിമറിക്കാൻ ബിജെപിയും തെരഞ്ഞെടുപ്പു കമ്മിഷനും ചേർന്ന് വോട്ടുമോഷണം നടത്തുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുടെ ലക്ഷ്യം ഏതുവിധേനയും വിജയം നേടുക എന്നതാണെന്നും ഇതിനായി നിരന്തരം തന്ത്രങ്ങൾ മാറ്റുകയാണെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ രാഹുൽ ആരോപിച്ചു.
വോട്ടുമോഷണത്തിന്റെ ആദ്യപടിയായി 2024ലെ മഹാരാഷ്ട്രയിലെ ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പെട്ടെന്ന് 39 ലക്ഷം പുതിയ വോട്ടർമാരെ ചേർത്തതായി രാഹുൽ ആരോപിച്ചു. പിന്നാലെ 2026ൽ ബംഗാളിൽ നടന്ന വോട്ടർപട്ടിക പരിഷ്കരണത്തെത്തുടർന്ന് നീക്കം ചെയ്ത91 ശതമാനം പേരെയും അപ്പീലിനുശേഷം തിരിച്ചെടുക്കേണ്ടിവന്നു.
അതായത് തെറ്റായി ഒഴിവാക്കപ്പെട്ട പത്തിൽ ഒമ്പതു പേരെയും തിരികെ ചേർത്തത് തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷമാണെന്നും ഇതു വ്യക്തമായ വോട്ടുമോഷണമാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
Leader Page
സെപ്റ്റംബർ രണ്ട് ആഗോളതലത്തിൽ നാളികേരദിനമായി ആചരിക്കുകയാണ്. നാളികേര ഉത്പാദക രാഷ്ട്രങ്ങളുടെ ആഗോളതലത്തിലുള്ള കൂട്ടായ്മയായ ഏഷ്യ ആൻഡ് പസഫിക് കോക്കനട്ട് കമ്യൂണിറ്റി (എപിസിസി) 1969ൽ സ്ഥാപിതമായതിന്റെ ഓർമയ്ക്ക് 2009ലാണ് ദിനാഘോഷം തുടങ്ങിയത്. അന്താരാഷ്ട്രനാളികേര കമ്യൂണിറ്റി എന്ന പേരിലാണ് ഇപ്പോൾ ഈ സംഘടന അറിയപ്പെടുന്നത്. നാളികേരം ഉത്പാദിപ്പിക്കുന്ന 21 രാഷ്ട്രങ്ങൾ അംഗങ്ങളാണ്. ഏഷ്യ പസഫിക് മേഖലയിൽനിന്നുള്ള രാജ്യങ്ങളാണ് ഭൂരിപക്ഷ അംഗങ്ങളും.
ആഗോളതലത്തിൽ നാളികേര ഉത്പാദനത്തിൽ ഇന്ത്യയാണ് ഒന്നാമത്. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾ യഥാക്രമം വിസ്തൃതിയിലും ഉത്പാദനത്തിലും ഉത്പാദനക്ഷമതയിലും ഒന്നാംസ്ഥാനത്താണ്. അനിശ്ചിതത്വത്തിന്റെ കാലത്ത് ഭക്ഷണം, ഊർജം, ഉപജീവനമാർഗം സുരക്ഷിതമാക്കാൻ നാളികേരം എന്നതാണ് ഈ വർഷത്തെ ദിനവിഷയം.
തെങ്ങ് വർഷം മുഴുവനും വിളവ് നൽകുന്ന വിളയാണ്. അന്നജവും മാംസ്യവും അടങ്ങിയ തേങ്ങയും ഉത്പന്നങ്ങളും ലോകത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് താങ്ങാകും. ഇന്ന് കമ്പോളത്തിൽ ലഭ്യമായ നിറം കലർത്തിയ, ആരോഗ്യത്തിന് ഹാനികരമായ പല പാനീയങ്ങൾക്കും മേലെതന്നെയാണ് പോഷകസമ്പുഷ്ടമായ ഇളനീരിന്റെ സ്ഥാനം. മനുഷ്യശരീരത്തിൽ നാഡീസംവഹനത്തിന് പ്രധാന പങ്ക് വഹിക്കുന്ന പൊട്ടാസ്യവും സോഡിയവും ഇതിൽ അടങ്ങിയിരിക്കുന്നു. ഇളനീരിന് അനുയോജ്യമായ വിവിധ തെങ്ങിനങ്ങൾ കാർഷിക ഗവേഷണ കേന്ദ്രങ്ങൾ കണ്ടെത്തി വികസിപ്പിച്ചിട്ടുണ്ട്. കേരളത്തെപ്പോലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒട്ടനവധിയുള്ള സ്ഥലങ്ങളിൽ ഇളനീരിനുള്ള സാധ്യതകൾ അനന്തമാണ്.
ആഗോളതലത്തിൽ ആവശ്യം
എന്നാൽ കേരളത്തിൽ ഇനിയും ഇളനീരിന് മാത്രമായി തോട്ടങ്ങൾ വച്ചുപിടിപ്പിക്കുന്ന രീതി വേണ്ടത്ര വ്യാപകമായിട്ടില്ല. നാളികേരത്തിൽ നിന്നുള്ള മറ്റ് മൂല്യവർധിത ഉത്പന്നങ്ങളായ വെർജിൻ കോക്കനട്ട് ഓയിൽ (വെന്ത വെളിച്ചെണ്ണ), ചുരണ്ടി ഉണക്കിയ തേങ്ങ, തേങ്ങാപ്പാൽ എന്നിവയ്ക്ക് ആഗോളതലത്തിൽ ആവശ്യമുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം തേങ്ങ ഉത്പന്നങ്ങളുടെ കയറ്റുമതിയിലൂടെ 7038.35 കോടി രൂപയുടെ വരുമാനമാണ് രാജ്യം നേടിയത്.
മുൻവർഷത്തെ അപേക്ഷിച്ച് 62 ശതമാനം വർധനയാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. കയറ്റുമതി ഉത്പന്നങ്ങളിൽ ഉത്തേജിത കരി അഥവാ ആക്ടിവേറ്റഡ് ചാർക്കോൾ ആണ് കയറ്റുമതി മൂല്യത്തിലും അളവിലും മുൻപന്തിയിൽ. ആഗോളതലത്തിൽ ജലശുദ്ധീകരണത്തിനും മറ്റുമായി ആവശ്യം ഏറിയതാണ് ഇതിനൊരു കാരണം. നാളികേര ഭക്ഷ്യോത്പന്ന വസ്തുക്കളിൽ ഏറ്റവും അധികം കയറ്റുമതി ചെയ്യപ്പെട്ടത് ചിരകി ശീതീകരിച്ച തേങ്ങയാണ്, 54102.39 ടൺ.
കഴിഞ്ഞവർഷം മാത്രം 2175 ഹെക്ടർ സ്ഥലത്ത് നാളികേര വികസന ബോർഡിന്റെ സഹായത്തോടെ പുതുകൃഷി ആരംഭിച്ചു. കേരളത്തിൽ ഏകദേശം ഏഴര ലക്ഷം ഹെക്ടർ സ്ഥലത്ത് നാളികേര കൃഷി ഉള്ളതായാണ് കണക്ക്. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടെ വിസ്തൃതിയിൽ പതിനെട്ട് ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉത്പാദനക്ഷമതയിൽ നമ്മൾ വളരെ പിന്നിലാണ് .
കേരളത്തിൽ തെങ്ങ് ഒരു ‘മുറ്റത്തെ വിള’യായി പരിഗണിക്കുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ തോട്ടവിളയായി പരിപാലിക്കുന്നു. അതുകൊണ്ടുതന്നെ മികച്ച രീതിയിൽ സമയക്രമം അനുസരിച്ച് പോഷകങ്ങളും കീട-രോഗങ്ങളിൽ നിന്നുള്ള സംരക്ഷണവും അവിടങ്ങളിൽ ലഭ്യമാക്കുന്നു. സന്തുലിതമായ വളപ്രയോഗ രീതികൾ കേരളത്തിലെ ഒട്ടുമിക്ക കർഷകരും അനുവർത്തിക്കാറില്ല. ചുവട്ടിൽ നൽകുന്ന വളത്തിന്റെ അഥവാ പോഷകത്തിന്റെ ഗുണം മുകളിൽ തേങ്ങയായി കാണണമെങ്കിൽ വർഷങ്ങൾ വേണ്ടിവരും എന്നതിനാൽ പലരും വളമിടുന്നതിൽ വീഴ്ച വരുത്തുന്നു.
വിദഗ്ധരായ തൊഴിലാളികൾ ലഭ്യമല്ല
സ്ഥിരമായി പരിചരിച്ചെങ്കിൽ മാത്രമേ തെങ്ങ് സ്ഥായിയായ വിളവു നൽകുകയുള്ളൂ. തെങ്ങിന്റെ പ്രധാന കീട-രോഗങ്ങളെക്കുറിച്ചുള്ള അജ്ഞതയും പ്രതിവിധികൾ ചെയ്യാനുള്ള ബുദ്ധിമുട്ടും കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. പരിചരണത്തിന് വിദഗ്ധരായ തൊഴിലാളികൾ ലഭ്യമല്ലാത്തതാണ് മറ്റൊരു പ്രശ്നം. ഇതിനൊരു പരിഹാരമായി നാളികേര വികസന ബോർഡ്, സംസ്ഥാന കൃഷി വകുപ്പ്, കൃഷി വിജ്ഞാനകേന്ദ്രങ്ങൾ എന്നിവയുടെ ആത്മാർഥമായ ശ്രമങ്ങൾ ഒരു ഭാഗത്ത് നടക്കുന്നുണ്ട്. കീടരോഗങ്ങൾക്ക് വളരെ വേഗം വശംവദമാകുന്നു എന്നതിനാൽ കുറിയ ഇനങ്ങളെ തള്ളി നെടിയ ഇനം തെങ്ങുകളോടാണ് കർഷകർക്ക് കൂടുതൽ താത്പ ര്യം. ഈ പ്രവണത അടുത്ത അഞ്ചു മുതൽ ഏഴ് വർഷത്തിനിടയിൽ ഈ രംഗത്ത് ഒട്ടനവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
മികച്ച തൈകളുടെ ലഭ്യത കീറാമുട്ടി
സമയബന്ധിതമായി പരിചരണത്തിനും വിളവെടുപ്പിനുമുള്ള സംവിധാനങ്ങൾ പ്രാദേശിക തലത്തിൽ ഒരുക്കേണ്ടത് ഉത്പാദന വർധനയ്ക്ക് വളരെ അത്യാവശ്യമാണ്. വിളവെടുപ്പിനായി ആളെ കിട്ടാനുള്ള പ്രയാസവും ഉയരക്കൂടുതൽ മൂലമുള്ള ബുദ്ധിമുട്ടുകളും കർഷകരെ കുറിയ ഇനങ്ങളും സങ്കരയിനങ്ങളും നടാൻ പ്രേരിപ്പിക്കുന്നു.
എന്നാൽ, ഇവയുടെ മികച്ച തൈകളുടെ കൃത്യവും വിശ്വസനീയവുമായ ലഭ്യത മറ്റൊരു കീറാമുട്ടിയാണ്. പ്രതീക്ഷിക്കാതെ എത്തുന്ന കീടങ്ങളെയും രോഗങ്ങളെയും കണ്ടെത്താനും നിയന്ത്രിക്കാനും ആവശ്യമായ വിജ്ഞാനവും സഹായവും കേരകർഷകർക്ക് നൽകേണ്ടതുണ്ട്. ചെമ്പൻചെല്ലി പോലുള്ള ഒളിച്ചിരിക്കുന്ന മാരക കീടങ്ങളുടെ സാന്നിധ്യം മുൻകൂട്ടി അറിയാൻ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണം.
വിളയുടെ കാലദൈർഘ്യം ഒരു വെല്ലുവിളി ആയതിനാൽ പല മികച്ച ഗവേഷകരും വിദ്യാർഥികളും തെങ്ങിന്റെ പ്രശ്നങ്ങൾ പഠനവിഷയമാക്കാൻ താത്പര്യപ്പെടാറില്ല. കീട-രോഗ ബാധയാൽ നശിക്കുന്ന തെങ്ങുകൾ വെട്ടിമാറ്റാനും തടസങ്ങളുണ്ട്. മുറിച്ചിട്ട തെങ്ങുകളിൽ പലപ്പോഴും കീടങ്ങൾ പെറ്റുപെരുകാറുണ്ട്. ഇത്തരം തടികൾ ഒരുമിച്ചു ശേഖരിച്ച് സംസ്കരണം നടത്തുന്നത് പ്രോത്സാഹിപ്പിക്കാവുന്നതേയുള്ളൂ.
തെങ്ങുകളുടെ ഉത്പാദനക്ഷമത വർധിപ്പിക്കാൻ ഉതകുന്ന സമഗ്ര പരിപാലന മുറകൾ വീട്ടുവളപ്പിലെ നാളികേര കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മറ്റു വൻകിട കർഷകർക്കും ആവശ്യമായ തരത്തിൽ ഉരുത്തിരിയേണ്ടതുണ്ട്. നാളികേര വികസന ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന കൃഷി വകുപ്പ്, നാളികേര കർഷക കൂട്ടായ്മ എന്നിവ വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്ക് വിവിധ ഘട്ടങ്ങളിൽ ശരിയായ വിലയിരുത്തലുകളുണ്ടാകേണ്ടതുണ്ട്.
(കാർഷിക കീടശാസ്ത്രവിദഗ്ധനാണ് ലേഖകൻ)
Kerala
തിരുവനന്തപുരം: തദ്ദേശ സ്ഥാപന അംഗമായിരിക്കേ നിയമസഭയിലേക്കു ജയിച്ചുകയറിയ ഏഴു പേരുടെ വാർഡുകളിലും മത്സരത്തിനു കളമൊരുങ്ങുന്നു. തദ്ദേശ ഉപതെരഞ്ഞെടുപ്പെങ്കിലും വിഐപി വാർഡുകളിലെത്തുന്പോൾ മത്സരത്തിന്റെ താപനില ഉയരും.
ഫാത്തിമ തഹ്ലിയ (പേരാന്പ്ര), സുധീർഷാ പാലോട് (വാമനപുരം), ദീപക് ജോയ് (തൃപ്പൂണിത്തുറ), വിനു ജോബ് (ചങ്ങനാശേരി), സി.വി. ശാന്തകുമാർ (അടൂർ), സുമേഷ് അച്യുതൻ (ചിറ്റൂർ), ടി.എം. ശശി (ആലത്തൂർ) എന്നിവർ നിയമസഭാംഗങ്ങളായ സാഹചര്യത്തിലാണ് ഏഴിടങ്ങളിൽ മത്സരം. 38 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പാണ് സെപ്റ്റംബർ 28നു പ്രഖ്യാപിച്ചത്. ഇതിൽ ഏഴിടങ്ങളിലാണ് എംഎൽഎമാർക്കു പകരം മത്സരം നടക്കുക.
ഫാത്തിമ തഹ്ലിയ- കോഴിക്കോട് കോർപറേഷൻ കുറ്റിച്ചിറ വാർഡ്, സുധീർഷാ പാലോട്- തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ, ദീപക് ജോയ്- കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയർ- അയ്യപ്പൻകാവ് ഡിവിഷൻ, വിനു ജോബ്- കോട്ടയം ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൻ, സി.വി. ശാന്തകുമാർ- അരുവാപ്പുലം ഗ്രാമപഞ്ചായത്ത് അംഗം, സുമേഷ് അച്യുതൻ- ചിറ്റൂർ- തത്തമംഗലം നഗരസഭ, ടി.എം. ശശി- ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവർക്കു പകരമാണ് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത്. ഇവരിൽ ആറു പേർ യുഡിഎഫുകാരും ഒരാൾ ഇടതുമുന്നണി പ്രതിനിധിയുമാണ്.
സർക്കാർജോലി ലഭിക്കൽ, മരണം തുടങ്ങിയ കാരണങ്ങളാലും ഉപതെരഞ്ഞെടുപ്പു വേണ്ടി വന്ന വാർഡുകളുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെയെത്തിയ നിയമസഭാതെരഞ്ഞെടുപ്പിൽ ജനകീയ ബന്ധമുള്ള ഒട്ടേറെപ്പേരെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷണറുടെ നിയമനം വൈകിയതും ഉപതെരഞ്ഞെടുപ്പു വൈകാൻ ഇടയാക്കി. മുൻ സർക്കാർ ശിപാർശ ചെയ്തയാളെ ഗവർണർ അംഗീകരിച്ചിരുന്നില്ല. തുടർന്ന് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് എൻ. ശേഷാദ്രിനാഥന്റെ നിയമനമായത്.
National
ന്യൂഡല്‍ഹി: പ്രതിരോധമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപ (എഫ്ഡിഐ) മാനദണ്ഡങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവ് വരുത്തുന്നത് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവിലെ നയമനുസരിച്ച്, പ്രതിരോധമേഖലയിലെ വിദേശ നിക്ഷേപത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതിയും പ്രതിരോധ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളും അനിവാര്യമാണ്.
വിദേശ നിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി പ്രതിരോധമേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നതായാണു സൂചന. പേരു വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വ്യവസായ-ആഭ്യന്തര വ്യാപാര വകുപ്പ് ഇതുമായി ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. നിലവില്‍, ഓട്ടോമാറ്റിക് റൂട്ട് രീതിയിലൂടെ 74 ശതമാനം വരെ അനുവദിക്കുന്നുണ്ട്.
ഇതിനു പുറമെ ആധുനിക സാങ്കേതികവിദ്യ ലഭ്യമാകുന്നതിന് വഴിയൊരുക്കുന്ന സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ അനുമതിയോടെയുള്ള വിദേശ നിക്ഷേപം അനുവദനീയമാണ്.
നേരത്തേ പ്രതിരോധമേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 100 ശതമാനമായി ഉയര്‍ത്താനുള്ള നീക്കം നടക്കുന്നതായും രാജ്യസുരക്ഷയ്ക്ക് ആശങ്കയുര്‍ത്തുന്ന നയമാണിതെന്നും വിദഗ്ധരും പ്രതിപക്ഷ പാര്‍ട്ടികളും ആരോപിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
പ്രതിരോധ വ്യവസായ മേഖലയില്‍ 2000 ഏപ്രിലിനും 2026 മാര്‍ച്ചിനും ഇടയില്‍ ഏകദേശം 32.29 ദശലക്ഷം ഡോളര്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ഇന്ത്യയിലെത്തി. ഈ മേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 2013-14ലെ 2.53 ലക്ഷം കോടി രൂപയില്‍നിന്ന് 2026-27ല്‍ 7.85 ലക്ഷം കോടി രൂപയായി വർധിച്ചു. ഈ മേഖലയില്‍നിന്നുള്ള കയറ്റുമതി 2013-14-ലെ 686 കോടി രൂപയില്‍നിന്ന് 2025-26ല്‍ 38,424 കോടി രൂപയായിട്ടും ഉയര്‍ന്നു.
2025-26ല്‍ പ്രതിരോധ കയറ്റുമതിയുടെ 45.16 ശതമാനം അഥവാ 17,35 കോടി രൂപ സ്വകാര്യ മേഖലയില്‍നിന്നായിരുന്നു; അതേസമയം പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍ 54.84 ശതമാനം അഥവ 21,071 കോടി രൂപയുടെ സംഭാവന നല്കി.പ്രതിവര്‍ഷ പ്രതിരോധ ഉത്പാദനം 2029-ഓടെ മൂന്നു ലക്ഷം കോടി രൂപയായും കയറ്റുമതി 50,000 കോടി രൂപയായും ഉയര്‍ത്താനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Kerala
തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ജയന്തി ആഘോഷത്തിൽ പങ്കെടുക്കാൻ പോയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം തടഞ്ഞുനിർത്തി അവഹേളിച്ച കേസിൽ പ്രതിയായ മുൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം ചേന്തി അനിൽകുമാറിനെ പൊലിസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയുടേതാണ് ഉത്തരവ്.
ബുധനാഴ്ച വൈകുന്നേരം 4.30 വരെയാണ് പൊലിസ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. പ്രതിയെ രണ്ടു ദിവസത്തേക്കു കസ്റ്റഡിയിൽ വേണമെന്നാണു പൊലിസ് ആവശ്യപ്പെട്ടതെങ്കിലും കോടതി ഒരുദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. കസ്റ്റഡി കാലാവധി പൂർത്തിയായ ശേഷമേ പ്രതിയുടെ ജാമ്യാപേക്ഷയിൽ തുടർവാദം കേൾക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി.ചൊവ്വാഴ്ച രാവിലെ 11-ഓടെ റിമാൻഡിലായിരുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിലെ ഔദ്യോഗിക കത്തിടപാടുകൾക്കും രേഖകൾക്കും നീല, കറുപ്പ് നിറങ്ങളിലുള്ള മഷികൾ മാത്രമേ ഉപയോഗിക്കാവൂ എന്നു സർക്കാർ നിർദേശം. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം, ഔദ്യോഗിക രേഖകളിൽനിന്നു ചുവപ്പ് ഉൾപ്പെടെയുള്ള മറ്റു നിറങ്ങൾ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ഭാവിയിൽ അച്ചടിക്കുന്ന സർക്കാർ ലെറ്റർഹെഡുകൾ, ഔദ്യോഗിക ഫോമുകൾ, ബുക്ക്ലെറ്റുകൾ, വിജ്ഞാപനങ്ങൾ എന്നിവയിലെല്ലാം ഈ ഏകീകൃത നിറങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
ഓഫിസുകളിൽ നിലവിൽ അച്ചടിച്ചു വച്ചിട്ടുള്ള ഫോമുകളും ലെറ്റർ പാഡുകളും തീരുന്നതുവരെ അവ ഉപയോഗിക്കാൻ അനുമതിയുണ്ട്. ഔദ്യോഗിക അച്ചടിവസ്തുക്കളില് ഇപ്പോഴും മറ്റു നിറങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നു വിലയിരുത്തിയതിനെത്തുടര്‍ന്നാണ് പുതിയ ഉത്തരവ്.
അതേസമയം, പൊതുജനത്തിന്റെ അപേക്ഷകളിൽ ഇതൊന്നും ബാധകമല്ല. അതായത്, കളർകോഡ് ആവശ്യമില്ല. പൊതുവേ നീല, കറുപ്പ് മഷികൾ ഉപയോഗിച്ചാണു സർക്കാർ ഓഫിസുകളിലേക്കുള്ള അപേക്ഷകളും നിവേദനങ്ങളും തയാറാക്കുന്നത്. ഗസറ്റഡ് ഓഫിസർമാർക്കും മറ്റ് ഉയർന്ന ഉദ്യോഗസ്ഥർക്കുമാണ് പച്ച, ചുവപ്പ് മഷികൾ ഔദ്യോഗികമായി ഉപയോഗിക്കാനുള്ള അവകാശമുള്ളതെന്നാണ് പൊതുവേയുള്ള ധാരണ.
എന്നാൽ ചുവപ്പ്, പച്ച അടക്കമുള്ള എല്ലാ മഷിയും പൊതുജനങ്ങൾക്ക് അപേക്ഷകൾ തയാറാക്കാനായി ഉപയോഗിക്കാമെന്നാണു വിവരാവകാശ രേഖകളിൽ നൽകുന്ന മറുപടി.
രേഖകൾ തടസമില്ലാതെ വായിക്കാൻ കഴിയുന്നവിധം വ്യക്തതയുള്ളതും മാഞ്ഞുപോകാത്തതുമായ മഷി ഉപയോഗിക്കണം.ഏതെങ്കിലും പ്രത്യേക മഷി ഉപയോഗിക്കണമെന്നു ചൂണ്ടിക്കാട്ടി അപേക്ഷകൾ നിരസിക്കാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
International
കെയ്റോ: ഗാസ സിറ്റിയിലുണ്ടായ ഇസ്രേലി ആക്രമണത്തിൽ രണ്ടു കുട്ടികളും ഒരു വനിതയും കൊല്ലപ്പെട്ടു.
ഹമാസ് കമാൻഡറെ അറസ്റ്റ് ചെയ്യാനുള്ള ഓപ്പറേഷനിടെ ഇസ്രേലി സേന ഡ്രോൺ ആക്രമണം നടത്തിയെന്നാണു റിപ്പോർട്ട്. ഗാസ സിറ്റിയുടെ പടിഞ്ഞാറ് അൽ കത്തീബയിലായിരന്നു സംഭവം.
Kerala
കൊച്ചി: ട്രെയിനിലോ റെയില്‍വേ പരിസരത്തോ മദ്യപിച്ചെത്തുന്നവരെ നീക്കം ചെയ്യാനും അവര്‍ക്കെതിരേ കേസെടുക്കാനും റെയില്‍വേയ്ക്ക് അധികാരം നല്കുന്ന വ്യവസ്ഥ ഭരണഘടനാവിരുദ്ധമല്ലെന്നു ഹൈക്കോടതി.
ട്രെയിനിലും സ്റ്റേഷനിലും പൊതുസമാധാനവും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കാന്‍ ഇത്തരം നിയമങ്ങള്‍ അനിവാര്യമാണെന്നു വിലയിരുത്തിയാണ് 1989ലെ റെയില്‍വേ നിയമത്തിലെ 145(എ) വകുപ്പിന്റെ സാധുത ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ശരിവച്ചത്.
മദ്യപിച്ച നിലയില്‍ കാണുന്നവരെ നീക്കം ചെയ്യാനുള്ള ദക്ഷിണ റെയില്‍വേയുടെ ഉത്തരവ് ചോദ്യം ചെയ്തു ട്രാവല്‍ കമ്പനി മാനേജിംഗ് ഡയറക്ടറായ കൊച്ചിയിലെ കെ.എന്‍. ശാസ്ത്രി നല്കിയ ഹര്‍ജി തള്ളിയാണ് ഉത്തരവ്.
മദ്യപിച്ചനിലയില്‍ എന്നതിനു കൃത്യമായ നിര്‍വചനം നല്‍കിയിട്ടില്ലെന്നും ഇത് ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ബ്രെത്തനലൈസറുകള് ഉപയോഗിച്ചു മദ്യപിച്ച യാത്രക്കാരെ പിടികൂടുന്ന നടപടിയെയും ചോദ്യം ചെയ്തിരുന്നു.
എന്നാല്‍, യാത്രക്കാരുടെ സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനുമാണ് മുന്‍ഗണനയെന്ന് റെയില്‍വേ കോടതിയെ അറിയിച്ചു. ട്രെയിനില്‍നിന്നു വീണുള്ള അപകടങ്ങളില്‍ ഭൂരിഭാഗവും മദ്യലഹരിയിലാണ്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കും മദ്യപരുടെ ഭീഷണിയുണ്ടാകുന്നുണ്ട്. ബ്രെത്ത്അനലൈസര്വഴി പരിശോധിച്ചശേഷം മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടാല്‍ മെഡിക്കല്‍ പരിശോധനകൂടി നടത്തി മാത്രമേ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്നും റെയില്‍വേ വ്യക്തമാക്കി.
മദ്യപിച്ച ഒരാളെ ട്രെയിനില്‍നിന്നോ സ്റ്റേഷനില്‍നിന്നോ മാറ്റുന്നതിനുമുമ്പ് രക്തപരിശോധന വേണമെന്നു നിര്‍ബന്ധിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ട്രെയിനിനുള്ളില്‍വച്ച് രക്തപരിശോധന നടത്തുന്നത് പ്രായോഗികമല്ല. നടപ്പാക്കുന്ന രീതിയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ഒരു നിയമത്തെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കാനാകില്ല.
ഉദ്യോഗസ്ഥര്‍ ഏകപക്ഷീയമായി പെരുമാറുന്നത് ഒഴിവാക്കാന്‍ റെയില്‍വേ മന്ത്രാലയം 2023 സെപ്റ്റംബര്‍ 14ന് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതിനാല്‍ മദ്യപരെ നിയന്ത്രിക്കുന്ന വ്യവസ്ഥ ഏകപക്ഷീയമോ ഭരണഘടനാവിരുദ്ധമോ ആണെന്നു പറയാനാകില്ല. അതിനാല്‍, ഹര്‍ജി നിലനില്‍ക്കില്ലെന്നു വ്യക്തമാക്കിയ കോടതി തുടര്‍ന്ന് തള്ളുകയായിരുന്നു.
Kerala
തിരുവനന്തപുരം: ഉത്തരവാദിത്വ മദ്യപാനമാണു സർക്കാർ ആഗ്രഹിക്കുന്നതെന്നു മന്ത്രി എം.ലിജു. മദ്യനിരോധനമല്ല, മദ്യവർജനമാണു സർക്കാർ നയം. വ്യാവസായികാടിസ്ഥാനത്തിൽ സംസ്ഥാനത്തു നിയമപരമായി പ്രവർത്തിക്കുന്ന ബാറുകൾക്കും കള്ളുഷാപ്പുകളും നടക്കണം. ബാറുകളുടെ പ്രവർത്തനത്തിനു വിഘാതം സൃഷ്ടിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല.
എന്നാൽ, വ്യാജമദ്യം വിൽക്കുകയും സമയക്രമം പാലിക്കാതിരിക്കുകയും ചെയ്യുന്ന ബാറുകൾക്കെതിരേ നടപടിയുണ്ടാകും.
സംസ്ഥാനത്തു കൂടുതൽ ബാറുകൾ അനുവദിക്കേണ്ടെന്നാണു സർക്കാർ നയം. മദ്യനയം വരുന്പോൾ ഇക്കാര്യത്തിൽ കൃത്യമായ തീരുമാനമുണ്ടാകും. കോഴിക്കോട്ട് നടക്കുന്ന മന്ത്രിമാരുടെ പരിശീലനം കഴിഞ്ഞാൽ മദ്യനയ രൂപവത്കരണ ചർച്ചകൾ തുടങ്ങും. ഈ മാസം ചർച്ച പൂർത്തീകരിക്കും. സാമൂഹിക- സാംസ്കാരിക സംഘടനകളുടെ അഭിപ്രായവും കേൾക്കുമെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈ 26ന് പുറപ്പെടുവിച്ച ഏഴാമത് കരട് നോട്ടിഫിക്കേഷനില്‍ മതിയായ ഭേദഗതികള്‍ വരുത്തി ജനവാസ മേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും പൂര്‍ണമായും ഒഴിവാക്കണമെന്നു കേരളം കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തോട് അവശ്യപ്പെടുമെന്നു പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്.
കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങള്‍ കേന്ദ്രസമിതിയെ ബോധ്യപ്പെടുത്തുന്നതിനും ആവശ്യമായ അനുകൂല തീരുമാനങ്ങള്‍ സ്വീകരിക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതു സംബന്ധിച്ച് ജനപ്രതിനിധികളും വിവിധ സംഘടനകളും ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളും നിര്‍ദേശങ്ങളും വിശദമായി പഠിച്ചും മനസിലാക്കിയും കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട ു പോകും.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കേരളത്തിലെ 123 വില്ലേജുകളെ പൂര്‍ണമായും 13,108 ചതുരശ്ര കിലോമീറ്റര്‍ ഇഎസ്എ പരിസ്ഥിതി പ്രാധാന്യ പ്രദേശമായി നിര്ദേശിക്കപ്പെട്ടതിനെതിരേ ഉയര്‍ന്ന പ്രതിഷേധങ്ങളും ജനവികാരവും കണക്കിലെടുത്ത് ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും പൂര്‍ണമായും ഇഎസ്എ പരിധിയില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള പരിശ്രമങ്ങളും നടപടികളും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തു തന്നെ ആരംഭിച്ചിരുന്നതായും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മാതൃകാ പൊലിസ് സ്റ്റേഷനുകൾ സജ്ജമാക്കാനുള്ള ചുമതല സസ്പെൻഷനിലുള്ള എഡിജിപി എം.ആർ. അജിത്കുമാറിനു നൽകിയത് വിവാദമുയർത്തി. 10 വർഷത്തിലേറെ സർവീസുള്ള എസ്പിമാർ മുതൽ ഡിജിപി റാങ്ക് വരെയുള്ള ഐപിഎസ് ഉദ്യോഗസ്ഥർക്കു തെരഞ്ഞെടുത്ത 59 സ്റ്റേഷനുകളുടെ ചുമതലയാണു നൽകിയത്.
തിരുവനന്തപുരം റൂറൽ പൊലിസ് ജില്ലയിലെ വർക്കല സ്റ്റേഷന്റെ ചുമതലയായിരുന്നു എം.ആർ. അജിത്കുമാറിനു നൽകിയത്. കെഎസ്യുക്കാരെ മുൻ മുഖ്യമന്ത്രിയുടെ ഗണ്മാൻമാർ മർദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് ഏതാനും നാൾ മുൻപ് അജിത്തിനെ സസ്പെൻഡ് ചെയ്തിരുന്നു. നിയമനം വിവാദമായതോടെ ഇറക്കിയ പട്ടിക സംസ്ഥാന പൊലിസ് മേധാവി പിൻവലിച്ചു.
വികസിത ഭാരതം കാഴ്ചപ്പാടോടെ മാതൃകാ പൊലിസ് സ്റ്റേഷനുകൾ വികസിപ്പിക്കാൻ എല്ലാ ഉദ്യോഗസ്ഥർക്കും ഓരോ സ്റ്റേഷനുകൾ ദത്തെടുക്കണമെന്നും അതിലൂടെ ക്രമസമാധാനം മെച്ചപ്പെടുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 2025ൽ ഡിജിപിമാരുടെ യോഗത്തിൽ നിർദേശിച്ചിരുന്നത്.
ഇതേത്തുടർന്ന് നേരത്തേ മുതൽ പട്ടിക തയാറാക്കാൻ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണു സസ്പെൻഷനിലുള്ളവരും കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോയവരും പട്ടികയിൽ ഉൾപ്പെട്ടത്. ഡിജിപി റാങ്കുള്ള യോഗേഷ് ഗുപ്തയ്ക്കു തന്പാനൂരും വിജിലൻസ് മേധാവി മനോജ് ഏബ്രഹാമിനു വട്ടിയൂർക്കാവും എസ്. ശ്രീജിത്തിനു തുന്പയും നൽകി. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിതിന് (എസ്. സുരേഷ്) കിളിമാനൂരും നൽകി.
കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ളവർക്കും വിരമിക്കാറായവർക്കും സ്റ്റേഷനുകളുടെ ചുമതല നൽകിയതും വിവാദമായി. തുടർന്നാണ് എസ്പിമാർ മുതൽ ഡിജിപിമാർ വരെയുള്ളവർക്ക് നൽകിയ ചുമതല പട്ടിക പിൻവലിച്ച് പൊലിസ് മേധാവി തലയൂരിയത്. പുതിയ പട്ടിക ആഭ്യന്തര വകുപ്പുമായി ആലോചിച്ച് പിന്നീട് പ്രസിദ്ധീകരിക്കും.
പൊലിസ് സ്റ്റേഷനുകളെ മാതൃകാ സ്റ്റേഷനുകളാക്കുന്ന നടപടി നടപ്പാക്കേണ്ടതും പുരോഗതി വിലയിരുത്തേണ്ടതും ചുമതലയുള്ള ഉദ്യോഗസ്ഥരാണ്.പൊലിസ് ആസ്ഥാനത്തുനിന്ന് ആവശ്യപ്പെടുന്ന പുരോഗതി റിപ്പോർട്ട് കൃത്യസമയത്ത് സമർപ്പിക്കണമെന്നും ഡിജിപിയുടെ നിർദേശത്തിലുണ്ടായിരുന്നു.
National
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ (ഇവിഎം) വോട്ടുകൾ പോളിംഗ് ബൂത്തുകൾ തിരിച്ച് എണ്ണുന്നതിനു പകരം ഒരുമിച്ച് എണ്ണുന്നതിന് ടോട്ടലൈസർ സംവിധാനം ഉപയോഗിക്കുന്നതു സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാരിന്റെ പ്രതികരണം തേടിയത്.
ബൂത്ത് തിരിച്ചുള്ള വോട്ടിംഗ് വിവരങ്ങൾ പുറത്തുവിടാതെ ഒന്നിലധികം ഇവിഎമ്മുകൾ ഒരുമിച്ച് എണ്ണി ക്രോഡീകരിക്കാൻ രൂപകല്പന ചെയ്തിട്ടുള്ളവയാണ് ടോട്ടലൈസറുകൾ. നിലവിൽ ഓരോ പോളിംഗ് ബൂത്തിലെയും ഇവിഎമ്മുകളിലെ വോട്ടുകൾ വെവ്വേറെയാണ് എണ്ണുന്നത്.
ഇതിലൂടെ ഒരു നിർദിഷ്ട പ്രദേശത്തെ ആളുകൾ ഏതു പാർട്ടിക്ക് വോട്ട് ചെയ്തുവെന്ന് വളരെ എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും. എന്നാൽ, ഒരു കൂട്ടം ഇവിഎമ്മുകളെ ഒന്നിച്ച് ഒരു ടോട്ടലൈസർ മെഷീനിലേക്ക് ബന്ധിപ്പിച്ച് വോട്ട് എണ്ണുമ്പോൾ, ആ പ്രദേശത്തിന്റെ ആകെ വോട്ട് വിഹിതം മാത്രമേ അറിയാൻ കഴിയൂ. ഇതിലൂടെ വോട്ടർമാർ ഏതു പാർട്ടിക്ക് വോട്ട് ചെയ്തുവെന്ന സ്വകാര്യത സംരക്ഷിക്കപ്പെടുകയും വോട്ടെടുപ്പിനുശേഷമുള്ള അക്രമങ്ങൾ ഇല്ലാതാകുകയും ചെയ്യും. ഇതു ചൂണ്ടിക്കാട്ടിയാണ് ഹർജി.
സുപ്രീംകോടതിക്കു മുന്നിലെത്തിയത്.എന്നാൽ, ഇവിഎമ്മുകളെക്കുറിച്ചുതന്നെ ജനങ്ങൾക്കിടയിൽ നിരന്തരം സംശയങ്ങളും ചോദ്യങ്ങളും ഉയരുന്നതിനിടെ ടോട്ടലൈസറുകൾ കൊണ്ടുവരുന്നത് കൂടുതൽ എതിർപ്പുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പുകമ്മീഷൻ നിർദേശത്തെ എതിർത്തു.
National
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനു കീഴിൽ രാജ്യം നേരിടുന്ന വിവിധ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രശ്നങ്ങൾക്കെതിരേ പ്രതിഷേധിക്കാൻ രാജ്യതലസ്ഥാനത്ത് വൻ റാലി നടത്തി സിപിഐ. വിലക്കയറ്റം, അസമത്വം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾക്കെതിരേ പ്രതിഷേധിക്കാൻ സിപിഐ ഡൽഹിയിലെ രാം ലീല മൈതാനിയിൽ സംഘടിപ്പിച്ച ബദ്ലാവ് സരൂരി ഹേ (മാറ്റം അനിവാര്യമാണ്) റാലിയിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു പ്രവർത്തകരാണ് ഒഴുകിയെത്തിയത്.
മോദി സർക്കാരിന്റെ നയങ്ങളെ രൂക്ഷമായി വിമർശിച്ച സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ രാജ്യത്തെ തൊഴിലാളികളും വിദ്യാർഥികളും കർഷകരും നേരിടുന്ന പ്രശ്നങ്ങൾ എണ്ണിപ്പറഞ്ഞു. നരേന്ദ്ര മോദിയുടെ ഭരണം രാജ്യത്തിന്റെ എല്ലാ മേഖലകളെയും തകർത്തതായി അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാരിന്റെ ഏകാധിപത്യ പ്രവണതകളെയും വിദ്യാർഥി പ്രക്ഷോഭങ്ങൾക്കു നേരേയുണ്ടായ പൊലിസ് അടിച്ചമർത്തലുകളെയും തുടർന്നു സംസാരിച്ച നേതാക്കളും രൂക്ഷമായി വിമർശിച്ചു. സർക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കാൻ ഇടതുപക്ഷ പാർട്ടികൾ ഒന്നിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകതയും അവർ ചൂണ്ടിക്കാട്ടി.
ഡിസംബർ ഒന്നു മുതൽ ജയിൽ നിറയ്ക്കൽ പ്രക്ഷോഭം
പ്രതിഷേധത്തിന്റെ ഭാഗമായി ഡിസംബർ 1, 2, 3 തീയതികളിൽ രാജ്യത്തുടനീളം ‘’ജയിൽ നിറയ്ക്കൽ’’ പ്രക്ഷോഭം നടത്തുമെന്ന് സിപിഐ പ്രഖ്യാപിച്ചു. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളും വിവിധ സംസ്ഥാന കമ്മിറ്റി അംഗങ്ങളും മുതിർന്ന നേതാക്കളും റാലിയെ അഭിസംബോധന ചെയ്തു.
Kerala
തിരുവനന്തപുരം: തർക്കങ്ങൾ മധ്യസ്ഥതയിലൂടെ സൗഹാർദപരമായി പരിഹരിക്കുന്നതിനു പ്രോത്സാഹനം നൽകുന്നതിനായി ‘മീഡിയേഷൻ ഫോർ നേഷൻ 3.0’ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നു. സുപ്രീം കോടതിയുടെ മീഡിയേഷൻ & കോൺസിലിയേഷൻ പ്രോജക്ട് കമ്മിറ്റി (എംസിപിസി) യുടെ മാർഗനിർദേശത്തിലാണു പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.
സെപ്റ്റംബർ 30 വരെയാണു കേസുകൾ കണ്ടെത്തുന്നതിനും മധ്യസ്ഥതയ്ക്കായി പരിഗണിക്കുന്നതിനുമുള്ള ഘട്ടം. ഈ കാലയളവിൽ ഒത്തുതീർപ്പിനു സാധ്യതയുള്ള നിലനിൽക്കുന്ന കേസുകൾ കണ്ടെത്തുകയും, അനുയോജ്യമായ കേസുകൾ പരിശോധിച്ച് മധ്യസ്ഥതാ കേന്ദ്രങ്ങളിലേക്കു റഫർ ചെയ്യുകയും, മധ്യസ്ഥതാ നടപടിക്രമത്തെക്കുറിച്ച് കക്ഷികളെ അറിയിക്കുകയും ചെയ്യും. മധ്യസ്ഥതാ പ്രചാരണ പരിപാടി ഒക്ടോബർ ഒന്നു മുതൽ ആരംഭിച്ച് ഡിസംബർ 31 വരെ തുടരും.
വിവാഹസംബന്ധമായ തർക്കങ്ങൾ, അപകട നഷ്ടപരിഹാര കേസുകൾ, ചെക്ക് ബൗൺസ് കേസുകൾ, ഒത്തുതീർപ്പിനു നിയമപരമായി സാധ്യമായ ക്രിമിനൽ കേസുകൾ, ഉപഭോക്തൃ തർക്കങ്ങൾ, സർഫാസി കേസുകൾ, എക്സിക്യൂഷൻ നടപടികൾ, ആർബിട്രേഷൻ, വാണിജ്യ തർക്കങ്ങൾ, സർവീസ് കേസുകൾ, ഭാഗപത്ര കേസുകൾ, തൊഴിൽ കേസുകൾ കൂടാതെ ഒത്തുതീർപ്പിന് സാധ്യതയുള്ള മറ്റ് അനുയോജ്യമായ സിവിൽ കേസുകൾ എന്നിവയും ഈ പ്രചാരണ പരിപാടിയിൽ പരിഗണിക്കും.
International
വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്കിന് സമീപമുള്ള കേന്ദ്രങ്ങൾക്കുനേരെ വീണ്ടും വ്യോമാക്രമണം നടത്തി യുഎസ്. രണ്ടുദിവസത്തിനിടെ രണ്ടാമത്തെ ആക്രമണമാണിത്. ഖെഷം ദ്വീപ്, ബന്ദർ അബ്ബാസ്, ചാബഹാർ, ജാസ്ക്, സിരിക് തുടങ്ങിയ ഇറാൻ തീരദേശങ്ങളിൽ വൻ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. ഖെഷം ദ്വീപ്, ചാബഹാർ, കൊനാരക് എന്നിവിടങ്ങളിൽ പ്രൊജക്ടൈലുകൾ പതിച്ചതായി ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. അതേസമയം ആക്രമണം സംബന്ധിച്ച പൂർണവിവരങ്ങൾ ലഭ്യമല്ല.
ഇറാൻ തിരിച്ചടിക്കുന്ന പക്ഷം ഇതിലും വലിയ പ്രഹരമേൽക്കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഹോർമുസിൽ കടൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ചതിനും ജോർദാനിലെ യുഎസ് സൈനിക ക്യാമ്പിനുനേരെ മിസൈലുകളയച്ചതിനുമുള്ള തിരിച്ചടിയാണിത്. കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്തതായും ജോർദാനിലേക്ക് വന്ന എല്ലാ മിസൈലുകളും തകർത്തതായും ട്രംപ് അവകാശപ്പെട്ടു.
ഈ ആക്രമണത്തിന് യുഎസ് ഖേദിക്കേണ്ടിവരുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേഖലയിൽ ആറുമാസമായി തുടരുന്ന സംഘർഷം ആഗോള എണ്ണ വിപണിയേയും വ്യാപാരത്തേയും വലിയ രീതിയിലാണ് ബാധിച്ചത്. സാമ്പത്തിക ഉപരോധങ്ങളിലൂടെ ഇറാനെ തുരത്താനാണ് യുഎസിന്റെ നീക്കം.
National
ന്യൂഡൽഹി: വ്യോമസേന ഓഫീസറായ ശക്തി വർമയ്ക്ക് എയർ വൈസ് മാർഷൽ പദവി. ഈ സ്ഥാനം നേടുന്ന (മെഡിഡൽ ഇതര) രാജ്യത്തെ ആദ്യ വനിതയാണ് ശക്തി വർമ.
ഇന്നലെ വ്യോമസേനാ ആസ്ഥാനത്ത് അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് (എഡ്യൂക്കേഷൻ) പദവിയിൽ ശക്തി വർമ ചുമതലയേറ്റു. നേരത്തെ എയർ കമ്മഡോർ റാങ്കായിരുന്നു ഇവർക്കുണ്ടായിരുന്നത്. 1994ലാണ് ശക്തി വർമ വ്യോമസേനയിൽ ചേർന്നത്
National
ന്യൂഡൽഹി: എൻസിഇആർടി പുറത്തിറക്കിയ എട്ടാംക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ ജുഡീഷറിയെ സംബന്ധിച്ച വിവാദഭാഗം ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ടു സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു.
ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മാല്യ ബാഗ്ചി, വി.മോഹന എന്നിവരടങ്ങിയ ബെഞ്ചാണു കേസ് അവസാനിച്ചതായി അറിയിച്ചത്. ജുഡീഷറിയിലെ വിവിധതലങ്ങളിലെ അഴിമതിയെയും കേസ് കെട്ടിക്കിടക്കുന്നതിനെയുംകുറിച്ച് പരാമർശിച്ചതാണു വിവാദങ്ങൾക്കു വഴിവച്ചത്.
ഇതു നീതിന്യായവ്യവസ്ഥയുടെ അന്തസിന് കളങ്കമുണ്ടാക്കുന്നതാണെന്നു നിരീക്ഷിച്ചാണ് ഫെബ്രുവരിയിൽ സുപ്രീംകോടതി വിഷയത്തിൽ ഇടപെട്ടത്. തുടർന്ന് ഈ പുസ്തകത്തിന് പൂർണനിരോധനം ഏർപ്പെടുത്തുകയും എൻസിഇആർടി മാപ്പുപറഞ്ഞ് പുസ്തകം വിപണിയിൽനിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: അമേരിക്കയിലെ കലിഫോര്‍ണിയയില്‍ തിരുവനന്തപുരം സ്വദേശിനി ആന്‍ മേരി മാത്യു കൊല്ലപ്പെട്ട സംഭവത്തിൽ ദുഃഖം താങ്ങാനാകാതെ കേശവദാസപുരത്തെ മറ്റത്ത് വീട്.
ജിജി മാത്യുവിന്റെയും പരേതയായ ബെസിയുടെയും മകളാണു കഴിഞ്ഞ 28ന് അമേരിക്കയിലെ കലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട ആന്‍ മേരി.
എട്ടു വര്‍ഷം മുമ്പ് കണ്മുന്നില് നടന്ന അപകടത്തില്‍ ഭാര്യയെ നഷ്ടമായ ജിജി മാത്യുവിന് ഇപ്പോള്‍ മകളും നഷ്ടമായി. മകളുടെ ആകസ്മിക വേര്‍പാട് മറ്റത്ത്വീട്ടില് ജിജി മാത്യുവിനെ ആകെ തകര്‍ത്തിരിക്കുകയാണ്. മകള്‍ മരിച്ചെന്ന വാര്‍ത്തയുടെ ഞെട്ടലില്‍നിന്ന് അദ്ദേഹം മോചിതനായിട്ടില്ല. 2018ല്‍ ആയിരുന്നു ഈ കുടുംബത്തെ നടുക്കിയ ആദ്യ ദുരന്തം. സ്കൂട്ടറില്‍ യാത്ര ചെയ്യവേ കെഎസ്ആര്‍ടിസി ബസ് ഇടിച്ചാണ് ഭാര്യ ബെസി മരിച്ചത്.
ഇക്കഴിഞ്ഞ ജൂണില്‍ പിതാവിന്റെ എഴുപതാം ജന്മദിനം ആഘോഷിക്കുന്നതിനായി ആനും സഹോദരിയും നാട്ടിലെത്തിയിരുന്നു. കുടുംബത്തോടൊപ്പം രണ്ടാഴ്ചയിലേറെ പിതാവിനൊപ്പം ചെലവഴിച്ചായിരുന്നു ഇവര്‍ മടങ്ങിയത്. കൊല്ലപ്പെടുന്നതിനു രണ്ടു ദിവസം മുന്‍പും ആന്‍ മേരി വീഡിയോ കോളില്‍ പിതാവുമായി സംസാരിച്ചിരുന്നു. ഒടുവില്‍ ഉറ്റസുഹൃത്തുതന്നെ ആനിനെ കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഉള്ക്കൊള്ളാനാകാതിരിക്കുകയാണ് ഈ കുടുംബം. മരണവിവരമറിഞ്ഞ് സുഹൃത്തുക്കളും നാട്ടുകാരും കേശവദാസപുരം മറ്റത്ത് വീട്ടില്‍ ഇന്നലെയും എത്തിയിരുന്നു.
ഭര്‍ത്താവ് ജേക്കബ് ആന്‍ഡ്രൂസിന്റെ സ്പൗസ് വിസയില്‍ നാലു വര്‍ഷം മുന്‍പായിരുന്നു എംടെക് ബിരുദധാരിയായ ആന്മേരി അമേരിക്കയിലേക്കു പോയത്. ഭര്‍ത്താവ് നേരതന്നെ അവിടെയായിരുന്നതിനാല്‍ ഒട്ടേറെ സുഹൃത്തുക്കള്‍ അവിടെയുണ്ടായിരുന്നു. മക്കളായ ആന്‍ഡ്രീന(12), അലീസ(അഞ്ച്) എന്നിവരുടെ ഭാവിയെക്കരുതിയായിരുന്നു ആന്‍ കേരളത്തിലെ അധ്യാപക ജോലി ഉപേക്ഷിച്ച് അമേരിക്കയിലേക്കു പോയത്. ആനിന്റെ ഏക സഹോദരി അബനയും കുടുംബവും മസ്കറ്റിലാണു താമസം.
കൊല്ലപ്പെട്ട തൃശൂര്‍ മണ്ണൂത്തി സ്വദേശിനി അഞ്ജനയും കൊല നടത്തിയെന്നു കരുതുന്ന കോട്ടയം സ്വദേശിനി അനിലയും ആനും ദീര്‍ഘകാലമായി സുഹൃത്തുക്കളായിരുന്നു.
മലയാളികള്‍ ഓണത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടികളിലും മൂവരും സന്തോഷത്തോടെ പങ്കെടുത്തിരുന്നു. ആന്‍ മേരി കൊല്ലപ്പെടുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
കലിഫോര്‍ണിയയിലെ മില്‍പീറ്റസില്‍ ഒരേ അപ്പാര്‍ട്മെന്റ് സമുച്ചയത്തില്‍ താമസിച്ചിരുന്ന അഞ്ജന ഹരിയും ആന്‍ മേരി മാത്യുവും കഴിഞ്ഞ 28നാണു കൊല്ലപ്പെട്ടത്. അയല്‍ക്കാരി കോട്ടയം മൂന്നിലവ് സ്വദേശിനി അനിലയെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. അഞ്ജനയെ അനില കാര്‍ ഇടിപ്പിച്ചു കൊലപ്പെടുത്തുന്നത് കണ്ടവരുണ്ട്. അതേസമയം, ആനിന്റെ മൃതദേഹം ഫ്ളാറ്റിനുള്ളില്‍ കുത്തേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആന്‍ മേരിയെ വിവാഹം കഴിച്ച് അയച്ചിരിക്കുന്നത് കോട്ടയത്ത് ചിങ്ങവനത്താണ്. അവിടേക്കായിരിക്കും മൃതദേഹം കൊണ്ടുവരിക. തുടര്‍ന്ന് കോട്ടയം പള്ളംബുക്കാന സെന്റ് ഇഗ്നേഷ്യസ് യാക്കോബായ പള്ളിയിലാകും സംസ്കാര ശുശ്രൂഷകളെന്നാണു ബന്ധുക്കളില്‍നിന്നു ലഭിക്കുന്ന വിവരം.
National
ന്യൂഡൽഹി: സീ ഗ്രൂപ്പ് സ്ഥാപകനും ബിജെപി മുൻ എംപിയുമായ സുഭാഷ് ചന്ദ്രയുടെ വ്യക്തിഗത പാപ്പരത്ത കേസിൽ ഓഗസ്റ്റ് 25ലെ ഉത്തരവ് ദേശീയ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) അഞ്ചംഗബെഞ്ച് സ്റ്റേ ചെയ്തു.
കേസിൽ മുമ്പുണ്ടായ ഉത്തരവിൽ വ്യക്തമായ ഭൂരിപക്ഷ അഭിപ്രായം ഉണ്ടായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടിയ ബെഞ്ച്, കേസ് വീണ്ടും ആദ്യാവസാനം കേൾക്കാൻ തീരുമാനിക്കുകയും ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും നോട്ടീസ് അയയ്ക്കുകയും ചെയ്തു. കൂടാതെ, ഇടക്കാല ഉത്തരവിലൂടെ സുഭാഷ് ചന്ദ്ര തന്റെ സ്വത്തുക്കൾ നേരിട്ടോ അല്ലാതെയോ കൈമാറ്റം ചെയ്യുന്നതിൽനിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യാബുൾസ് ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് നൽകിയ ഹർജിയെത്തുടർന്നാണ് സുഭാഷ് ചന്ദ്രയ്ക്കെതിരേ വ്യക്തിഗത പാപ്പരത്ത നടപടികൾ ആരംഭിച്ചത്. ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കുമായി സുഭാഷ് ചന്ദ്ര നൽകാനുള്ള 22,006.57 കോടി രൂപയുടെ വായ്പയ്ക്കു പകരം വെറും 6.25 കോടി രൂപയുടെ തിരിച്ചടവ് പദ്ധതിയാണ് അദ്ദേഹം ഈ നടപടികളുടെ ഭാഗമായി മുന്നോട്ടുവച്ചിരുന്നത്.
താൻ വായ്പയെടുത്തയാളല്ലെന്നും എസ്സെൽ ഗ്രൂപ്പ് കമ്പനികളുടെ വ്യക്തിഗത ഗാരന്റർ മാത്രമാണെന്നും ക്ലെയിം തുകയിൽ വലിയൊരു ഭാഗം ഇതിനകം തീർപ്പാക്കിയിട്ടുണ്ടെന്നും സുഭാഷ് ചന്ദ്ര അവകാശപ്പെടുന്നുണ്ട്. കമ്പനികൾ ഇതുവരെ 43,000 കോടി രൂപ തിരിച്ചടച്ചിട്ടുണ്ടെന്നും തനിക്കെതിരായ ബാധ്യത കേവലം 3,992 കോടി രൂപ മാത്രമാണെന്നും അദ്ദേഹം കഴിഞ്ഞമാസം അവസാനം പുറത്തുവിട്ട വീഡിയോ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
Kerala
തിരുവനന്തപുരം: വിലക്കയറ്റം തടയാനും പൊതുവിപണിയിലെ കൃത്രിമത്വം കണ്ടെത്താനുമുള്ള ഓപ്പണ്‍ മാർക്കറ്റ് പരിശോധന കർശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്.
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്താകെ ആരംഭിച്ച പരിശോധനയിൽ ക്രമക്കേടുകൾ റിപ്പോർട്ടുചെയ്യപ്പെട്ട സാഹചര്യത്തിലാണു നടപടി. ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വിൽപനശാലകളും പരിശോധിച്ചു. മൊത്തവ്യാപാര സ്ഥാപനങ്ങളിൽ 97 ഉം ചില്ലറ വിൽപനശാലകളിൽ 771 ഉം ക്രമക്കേടുകൾ കണ്ടെത്തി. ചെറിയ ക്രമക്കേടുകൾക്ക് ജില്ലാ കളക്ടർ മുഖേന നടപടി സ്വീകരിച്ചു വരികയാണ്.
കൊല്ലം കരുനാഗപ്പള്ളി താലൂക്കിൽ പന്മനയിൽ നിന്നും 523 ചാക്ക് അരിയും 90 ചാക്ക് ഗോതന്പും 285 പായ്ക്കറ്റ് ആട്ടയും 104 ചാക്ക് കേടായ ഭക്ഷ്യധാന്യവും തിരുവനന്തപുരം പറശാലയിൽ അഞ്ചിടങ്ങളിൽ നിന്നായി 491 ചാക്ക് അരിയും 4 ചാക്ക് ഗോതന്പും പിടികൂടി. ബാലരാമപുരത്ത് നിന്നും ആറ് ഗാർഹിക സിലിണ്ടറുകൾ പിടിച്ചെടുത്തു. ഓണക്കാലം ഉൾപ്പെടെയുള്ള ഉത്സവ സീസണുകളിൽ വിപണിയിൽ പൂഴ്ത്തിവയ്പ്, കരിഞ്ചന്ത, കൃത്രിമ വിലക്കയറ്റം എന്നിവ ഉണ്ടാകാതിരിക്കാനാണു കളക്ടർമാരുടെ കീഴിലുള്ള പ്രത്യേക സ്ക്വാഡുകൾ പരിശോധന ഊർജിതമാക്കിയത്. പിടിച്ചെടുത്ത അനധികൃത ഭക്ഷ്യധാന്യങ്ങളിൽ അവശ്യസാധന നിയമപ്രകാരമുള്ള തുടർ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.
Kerala
മൂവാറ്റുപുഴ: മൂവാറ്റുപുഴ ജില്ലയാക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും എന്നാല്‍ തൊടുപുഴയുടെ വികാരത്തിനൊപ്പമായിരിക്കും എപ്പോഴും നില്‍ക്കുകയെന്നും ഡീന്‍ കുര്യാക്കോസ് എംപി.
ജില്ലാ രൂപീകരണത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതു സര്‍ക്കാരാണ്. ഇതിനു ഡീലിമിറ്റേഷന്‍ കമ്മിഷന്റെ ശിപാര്‍ശകളും ഭരണപരമായ വശങ്ങളും സര്‍ക്കാര്‍ പരിശോധിക്കുമെന്നും തൊടുപുഴയുടെ ആവശ്യങ്ങള്‍ പരിഗണിച്ച് അനുകൂലമായ നടപടി ഉണ്ടാകുമെന്നുതന്നെയാണ് വിശ്വാസമെന്നും എംപി പറഞ്ഞു.
മൂവാറ്റുപുഴ ജില്ല വേണമെന്നതു ന്യായമായ ആവശ്യമാണെന്നും വിഷയത്തില്‍ വ്യക്തമായ നിലപാടുണ്ടെന്നും ഡീന്‍ കുര്യാക്കോസ് എംപി പ്രതികരിച്ചു. മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകള്‍ ഉള്‍പ്പെടുന്ന ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആളെന്നനിലയില്‍ ഇവിടത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കൊപ്പം നില്ക്കും. ഭരണസൗകര്യം, ജനങ്ങളുടെ എണ്ണം, ഭൂപ്രദേശം എന്നിവ കണക്കിലെടുത്താണ് പുതിയ ജില്ലകള്‍ രൂപീകരിക്കേണ്ടത്.
നിലവില്‍ എറണാകുളം ജില്ലയുടെ കിഴക്കന്‍മേഖലയില്‍ വികസനകാര്യങ്ങളില്‍ വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നതു ജനപ്രതിനിധികള്‍ ഉള്‍പ്പടെ ഉന്നയിക്കുന്ന വസ്തുതയാണ്. മാനദണ്ഡങ്ങള്‍ പരിശോധിച്ചാല്‍ മൂവാറ്റുപുഴ പുതിയ ജില്ലയാകുന്നതിന് എല്ലാ അര്‍ഹതയുമുണ്ട്.തൊടുപുഴയെ സംബന്ധിച്ച് നടക്കുന്ന അനാവശ്യമായ ചര്‍ച്ചകളും വിവാദങ്ങളും ആവശ്യമില്ലെന്നും എംപി പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്ക്) നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ വിദ്യാർഥി ഇന്നൊവേഷൻ പരിപാടികളിലൊന്നായ യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (വൈഐപി) 9.0-ന്റെ സ്കൂൾ വിഭാഗത്തിലെ ആശയ സമർപ്പണം പൂർത്തിയായി.
സംസ്ഥാനത്തെ 4,645 സ്കൂളുകളിൽ നിന്നായി 2,38,807 വിദ്യാർഥികൾ രജിസ്റ്റർ ചെയ്യുകയും 23,568 ആശയങ്ങൾ സമർപ്പിക്കുകയും ചെയ്തു.
6,048 ആശയങ്ങൾ സമർപ്പിച്ച് തുടർച്ചയായ മൂന്നാം തവണയും കൊല്ലം ജില്ല ഒന്നാം സ്ഥാനത്തെത്തി. മലപ്പുറം, കണ്ണൂർ ജില്ലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്ത ജില്ല പാലക്കാട് ആണ്.കൂടുതൽ വിവരങ്ങൾക്ക്: yip.kerala.gov.in.
Kerala
കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ)യുടെ യുവജന വിഭാഗമായ യംഗ് ഇന്ത്യന്‍സ് (വൈഐ) സംഘടിപ്പിക്കുന്ന ‘വൈഐ കൊച്ചി ഇന്സ്പിരേഷന് സമ്മിറ്റ്- ആംപ്ലിഫൈഡ് 2026’ അഞ്ചിനും ആറിനും കൊച്ചിയില്‍ നടക്കും.
തേവര എസ്എച്ച് സ്കൂളില്‍ അഞ്ചിനു രാവിലെ 11ന് ഹാരിസ് ബീരാന് എംപി ഉദ്ഘാടനം ചെയ്യും. ടി ജെ വിനോദ് എംഎല്‍എ, സിഐഐ സംസ്ഥാന ചെയര്മാന് ജോസഫ് എം. കള്ളിവയലില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആയിരത്തോളം വിദ്യാര്‍ഥികൾ പങ്കെടുക്കും.
വിദ്യാഭ്യാസം, വ്യവസായം, സാമൂഹികപ്രവര്‍ത്തനം തുടങ്ങി വിവിധ മേഖലകളിലെ പ്രഗത്ഭര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. ആറിനു നടക്കുന്ന സമാപനച്ചടങ്ങില്‍ മന്ത്രി റോജി എം. ജോണ്‍, ഹൈബി ഈഡന് എംപി, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, വൈഐ കൊച്ചി ചെയര്‍പേഴ്സണ്‍ ആഷിക ജെയിന്, കോ ചെയര്‍പെഴ്സണ്‍ ദീപു സേവ്യര്‍ എന്നിവര്‍ പങ്കെടുക്കും.
International
ടോക്കിയോ: കരടിശല്യത്തിൽ വലയുന്ന ജപ്പാൻ എഐ, ഡ്രോൺ സാങ്കേതികവിദ്യകളെയും ഉപയോഗപ്പെടുത്തുന്നു. വിളകളും ഗ്രാമങ്ങളും സംരക്ഷിക്കുന്നതിനായി, കരടികളെ ഭയപ്പെടുത്തി ഓടിക്കാൻ ചെന്നായ്ക്കളുടെ ഓലിയിടൽ ശബ്ദം അനുകരിക്കുന്ന ‘’മോൺസ്റ്റർ ഉൾഫ്’’ റോബോട്ടുകളെവരെ രംഗത്തിറക്കിയിട്ടുണ്ട്. 2025 ഏപ്രിലിനും 2026 മാർച്ചിനും ഇടയിൽ ജപ്പാനിൽ കരടികളുടെ ആക്രമണത്തിൽ 13 പേർ മരിക്കുകയും 220ലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. മുൻവർഷത്തെ അപേക്ഷിച്ച് (മൂന്നു മരണം, 82 പേർക്കു പരിക്ക്) വലിയ വർധനവാണിത്.
കരടികൾ കൂടുതൽ ഭക്ഷണം തിരയുന്ന ശരത്കാലം അടുത്തെത്തിയതോടെ അധികൃതർ ജാഗ്രതയിലാണ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലക്ഷക്കണക്കിന് ചെറുപ്പക്കാർ നഗരങ്ങളിലേക്കു ചേക്കേറിയതോടെ ഗ്രാമീണമേഖലകളിൽ ആളുകൾ കുറഞ്ഞതാണ് ഈ പ്രശ്നത്തിന്റെ പ്രധാന കാരണം. വേട്ടയാടൽ നിയന്ത്രണങ്ങളും വേട്ടക്കാരുടെ കുറവും കാരണം രാജ്യത്തെ രണ്ടു പ്രധാന കരടിവർഗങ്ങളായ ഹൊക്കൈഡോ ബ്രൗൺ കരടി, ഏഷ്യാറ്റിക് ബ്ലാക്ക് കരടി എന്നിവയുടെ എണ്ണം വർധിച്ചു. നിലവിൽ 57,000ത്തിലധികം കരടികൾ രാജ്യത്തുണ്ടെന്നാണ് കണക്ക്.
കരടികളുടെ പ്രധാന ഭക്ഷണമായ പച്ചക്കറികളും കാട്ടുപഴങ്ങളും സമയത്തിനു ലഭിക്കാതായതും പ്രശ്നം സങ്കീർണമാക്കി. എന്നാൽ മാലിന്യങ്ങൾ യഥേഷ്ടം ലഭ്യമാണെന്നു മനസിലാക്കിയ കരടികൾ നാട്ടിലേക്ക് ഇറങ്ങിത്തുടങ്ങി. കഴിഞ്ഞ വർഷം മാത്രം 50,000 പ്രദേശങ്ങളിലാണ് കരടികൾ ഇറങ്ങിയത്.
പൊതുജന സുരക്ഷയ്ക്ക് കരടികൾ വലിയ ഭീഷണിയാണെന്ന തിരിച്ചറിവിൽ കരടി വേട്ടയുടെ നിയമങ്ങൾ ലഘൂകരിക്കാനും എണ്ണം കുറയ്ക്കാനും പദ്ധതി തയാറാക്കിയിട്ടുണ്ട്. 2030ഓടെ പ്രവിശ്യകളിലെ കരടികളുടെ എണ്ണം 62 ശതമാനം മുതൽ 67 ശതമാനം വരെയായി കുറയ്ക്കുകയാണ് ലക്ഷ്യം.
International
കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ വ്യോമാക്രമണങ്ങളിൽ ഇന്ത്യൻ പൗരനടക്കം 12 പേർ കൊല്ലപ്പെട്ടതായി പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ പാർപ്പിട മേഖലകളും പശ്ചാത്തല സൗകര്യങ്ങളും നശിച്ചു. യുക്രെയ്ൻ തലസ്ഥാനമായ കീവിലും ഇതിനോടു ചേർന്ന ബോറിസ്പിൽ നഗരത്തിലുമാണു മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. കീവിലാണ് ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതെന്നു സൂചനയുണ്ട്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ, ഗ്ലൈഡ് ബോംബുകൾ എന്നിവ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. തുറമുഖ നഗരമായ ഒഡേസ, ഖേർസൺ, സാപ്പോറിഷ്യ, ഖാർകീവ്, ചെർണിഹീവ്, സുമി, നിപ്രോ പ്രദേശങ്ങളിലും റഷ്യൻ ആക്രമണമുണ്ടായി.
ജെറ്റ് എൻജിനുകൾ ഘടിപ്പിച്ച പുതിയ തരം ഡ്രോണുകളും റഷ്യ ഉപയോഗിച്ചതായി സെലൻസ്കി അറിയിച്ചു. വേഗം കൂടിയ ഇത്തരം ഡ്രോണുകൾ വെടിവച്ചിടുക ദുഷ്കരമാണ്. യുക്രെയ്ന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ദുർബലമായ പശ്ചാത്തലത്തിൽ റഷ്യൻ ആക്രമണങ്ങളിൽ പതിവിലും കൂടുതൽ പേർ കൊല്ലപ്പെടുന്നുണ്ട്. മിത്ര രാജ്യങ്ങൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ നല്‍കണമെന്നു യുക്രെയ്ൻ നേതൃത്വം അഭ്യർഥിച്ചു.
National
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രിയും ലോക് ജനശക്തി പാർട്ടി(രാം വിലാസ്) അധ്യക്ഷനുമായ ചിരാഗ് പാസ്വാന് നേരെ വധഭീഷണി. കൊടുംഭീകരന്മാർ ചേർന്ന് മന്ത്രിയെ ഉടൻ കൊലപ്പെടുത്തുമെന്നാണ് അജ്ഞാത സന്ദേശത്തിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേന്ദ്രമന്ത്രി കൈകാര്യം ചെയ്യുന്ന മന്ത്രാലയത്തിലെ വിലാസത്തിലാണ് ഈ ഭീഷണി സന്ദേശം ലഭിച്ചത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത്, മന്ത്രിയുടെ ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ച് അടിയന്തര അന്വേഷണം ആവശ്യപ്പെട്ടു. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അലോക് കുമാർ സിംഗ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ ഔദ്യോഗികമായി കത്തയച്ചു.
ഭീഷണി സന്ദേശത്തിൽ രണ്ട് മൊബൈൽ നമ്പറുകൾ പരാമർശിച്ചിട്ടുണ്ടെന്നും, "കൊടുംഭീകരവാദികളാൽ നിങ്ങൾ ഉടൻ തന്നെ കൊല്ലപ്പെടും" എന്ന വരികൾ ഗുരുതരമായ സുരക്ഷാ ആശങ്ക ഉയർത്തുന്നുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നു. നിലവിൽ 'സെഡ്' കാറ്റഗറി സുരക്ഷയിലുള്ള ആളാണ് ചിരാഗ് പാസ്വാൻ.
International
ബിഷ്കെക്ക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ നടന്ന 26-ാമത് ഷാംഗ്ഹായ് സഹകരണ ഉച്ചകോടിക്കിടെ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച ഗ്രൂപ്പ് ഫോട്ടോ വൻ നയതന്ത്ര നാണക്കേടിനും വിവാദങ്ങൾക്കും വഴിവെച്ചു. ലോകനേതാക്കൾക്കൊപ്പം നിൽക്കുന്ന യഥാർഥ ചിത്രത്തിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് അഞ്ച് ലോകനേതാക്കളെയും എഡിറ്റ് ചെയ്ത് ഒഴിവാക്കിയാണ് പാകിസ്ഥാൻ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ചിത്രം പോസ്റ്റ് ചെയ്തത്.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചിത്രത്തിന്റെ മധ്യഭാഗത്ത് നിൽക്കുന്നതായി കാണിക്കാനും, അദ്ദേഹം ഉച്ചകോടിയിൽ പ്രധാന പങ്കുവഹിച്ചു എന്ന് വരുത്തിതീർക്കാനുമായിരുന്നു ഈ കൃത്രിമം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമേ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെയും പാക് പിഎംഒ വെട്ടിമാറ്റി.
തൊട്ടുപിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി യഥാർഥ കുടുംബ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇതിൽ ഷെഹ്ബാസ് ഷെരീഫ് വലതുഭാഗത്ത് നിന്ന് നാലാമതായാണ് നിന്നിരുന്നത്.സംഭവത്തെത്തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പരിഹാസങ്ങളും വിമർശനങ്ങളും ഉയർന്നതോടെ, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പിന്നീട് തന്റെ വ്യക്തിഗത അക്കൗണ്ടിലൂടെ യഥാർത്ഥ ചിത്രം പങ്കുവെച്ച് മുഖം രക്ഷിക്കാൻ ശ്രമിച്ചു.
Leader Page
ജനസംഖ്യ കുറഞ്ഞു കുറഞ്ഞ് രാജ്യത്ത് ആൾക്കാർ ഇല്ലാത്ത നില വരുമോ? അങ്ങനെ സംഭവിക്കുമോ എന്നാകും ആദ്യ പ്രതികരണം. സ്വാഭാവികം. ഒരു രാജ്യത്തു ജനങ്ങൾ ഇല്ലാതാകുന്നത് അചിന്ത്യമാണ്, ഇപ്പോൾ.
ഇപ്പോൾ എന്നേ പറയാനാകൂ. നാളെ ചിലപ്പോൾ അങ്ങനെ സംഭവിച്ചുകൂടായ്കയില്ല. വിവാഹവും പ്രസവവും വേണ്ടെന്നു വയ്ക്കുന്ന പ്രവണത യുവജനങ്ങളിൽ വർധിച്ചുവരികയാണ്. ദക്ഷിണകൊറിയ ഉദാഹരണമാണ്. ഈ രീതിയിൽ മുന്നോട്ടു പോയാൽ രാജ്യം എന്താകും എന്ന ഭീതിയിലാണ് അഞ്ചു കോടിയിലധികം ജനങ്ങളുള്ള ആ രാജ്യം.
അര നൂറ്റാണ്ടു മുൻപ് വടക്കുകിഴക്കൻ ഏഷ്യയിലെ ഒരു പരമ്പരാഗത കൺഫൂഷ്യൻ സമൂഹമായിരുന്നു ദക്ഷിണകൊറിയയിലേത്. മുതിർന്നവരോടുള്ള ആദരവും അനുസരണയും കുടുംബത്തോടുള്ള വിധേയത്വവും പുരുഷാധിപത്യവും ഒക്കെ ഉൾപ്പെട്ട കൺഫൂഷ്യൻ ആശയങ്ങൾ രൂഢമൂലമായിരുന്ന സമൂഹം. വ്യവസായ-വാണിജ്യ മേഖലകളിലും അതു നിലനിന്നു. കുടുംബ ബിസിനസുകൾ വളർന്നു പന്തലിച്ചു. പക്ഷേ, ആ സമൂഹം ഇന്നു മാറിവരികയാണ്.
കൊറിയ മാറിയ കഥ
തനിയെ മാറിയതല്ല. മാറ്റിയതാണ്. 1962ൽ കൊറിയയിലെ പ്രത്യുത്പാദന നിരക്ക് (ടിഎഫ്ആർ- ശരാശരി സ്ത്രീയുടെ സജീവപ്രസവം) ആറ് ആയിരുന്നു. വർഷം മൂന്നു ശതമാനം വച്ച് ജനസംഖ്യ വർധിച്ചുവന്ന കാലം. കൊറിയക്കാരുടെ ആളോഹരി വരുമാനം 100 ഡോളറിൽ താഴെ മാത്രം. ഒരു ദരിദ്ര കാർഷിക രാജ്യം. അക്കൊല്ലം ഭരണം പിടിച്ച പട്ടാള മേധാവി പാർക്ക് ചുങ് ഹീ രാജ്യത്തെ സമ്പന്നമാക്കാൻ ശ്രമം തുടങ്ങി. അതിലെ പ്രധാന ഘടകം ജനപ്പെരുപ്പം തടയലായിരുന്നു. രണ്ടിൽ നിർത്തുക, ഒന്നു മതി തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ പ്രചാരണം തീവ്രമായി നടത്തി. ഫലമുണ്ടായി.
1983ൽ കൊറിയയിലെ പ്രത്യുത്പാദന നിരക്ക് 2.1ൽ എത്തി. നിലവിലെ ജനസംഖ്യ നിലനിർത്താൻ മാത്രമുള്ള നിരക്ക്. രാജ്യം സമ്പന്നമായി. ഏഷ്യാഡും ഒളിമ്പിക്സും ഫുട്ബോൾ ലോകകപ്പും ഒക്കെ നടത്താൻ പ്രാപ്തമായി.
പരിധിവിട്ടു താഴേക്ക്
പക്ഷേ അവിടെ നിന്നില്ല. പ്രത്യുത്പാദന നിരക്കു താഴോട്ടു യാത്ര തുടർന്നു. 40 വർഷം കഴിഞ്ഞു 2023ൽ നിരക്ക് 0.72 ആയി. ഈ നിരക്ക് തുടർന്നാൽ 2100 ആകുമ്പോൾ രാജ്യത്തെ ജനസംഖ്യ മൂന്നിലൊന്നിൽ താഴെയാകും. 5.2 കോടിയിൽനിന്ന് 1.7 കോടിയിലേക്ക്. യുഎൻ വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ട്സ് 2024 റിപ്പോർട്ടിൽ പറയുന്നതാണിത്.
മൂന്നു ദശകം മുൻപേ അധികാരികൾ അപകടം മണത്തു. 1996ൽ ജനനനിയന്ത്രണ പ്രചാരണങ്ങൾ അവസാനിപ്പിച്ചു. പിന്നീടു ജനനം കൂട്ടാനുള്ള ശ്രമങ്ങളായി. പക്ഷേ, ഒരു തലമുറ മധ്യപ്രായം കടന്നു പോകുമ്പോൾ ദക്ഷിണകൊറിയ മറ്റൊരു കാര്യമാണു കാണുന്നത്.
കൺഫൂഷ്യസിനെ മാറ്റി
ജനസംഖ്യ സ്വാഭാവിക തളർച്ചയിലേക്കു മാറി. ജനനത്തേക്കാൾ കൂടുതൽ മരണം നടക്കുന്നു. 2020ൽ ജനനത്തേക്കാൾ 32,763 എണ്ണം കൂടുതലായി മരണം. പിറ്റേ വർഷം 52,918 മരണം കൂടുതലായിരുന്നു. ജനസംഖ്യ കുറഞ്ഞു. ഇപ്പോഴും കുറയുന്നു. കൂടുതൽ കുടിയേറ്റക്കാർ വന്ന രണ്ടു വർഷങ്ങളിൽ മാത്രം ജനസംഖ്യ കൂടി.
മൂന്നു ദശകത്തിലേറെക്കാലം ജനനം കുറയ്ക്കാൻ ഭരണകൂടം ജനത്തെ നിർബന്ധിച്ചു. നൂറ്റാണ്ടുകളുടെ കൺഫൂഷ്യൻ പാരമ്പര്യത്തെ വിട്ട് അവർ ജനനം കുറച്ചു. ഇപ്പോൾ ജനനം കൂട്ടാൻ പറയുമ്പോൾ അവർ മുഖം തിരിക്കുന്നു. കൊറിയൻ യുവാക്കൾ മാറിപ്പോയി. മൂന്നു കുട്ടികൾ ഉള്ള പുരുഷന്മാരെ നിർബന്ധിത സൈനിക സേവനത്തിൽനിന്ന് ഒഴിവാക്കി. കമ്പനികൾ ജോലിക്കാർക്കു കുട്ടികൾ ഉണ്ടായാൽ ബോണസ് നൽകുന്നു. ഒന്നും ഫലിച്ചില്ല.
നാലു ‘ബി’കൾ
അതെന്താണെന്ന് ദക്ഷിണകൊറിയയിലെ തീവ്ര ഫെമിനിസ്റ്റുകളുടെ ഫോർ ബി (4 B) പ്രസ്ഥാനം പറയുന്നതു ശ്രദ്ധിക്കുക. B കൊറിയൻ ഭാഷയിലെ bi എന്ന വാക്കിന് പകരമാണ്. bi എന്നാൽ ഇല്ല, വേണ്ട (No) എന്നൊക്കെ അർഥം.
4 B (Four Nos) പ്രസ്ഥാനം പറയുന്നതു നാലു കാര്യങ്ങളാണ്.
ബി ഹോൺ - വിവാഹം വേണ്ട
ബി ചുൽസാൻ - പ്രസവം വേണ്ട
ബി യിഓേണെ - ഡേറ്റിംഗ് വേണ്ട
ബി സെക്സൻ - സെക്സ് വേണ്ട
ഫോർ ബി യിൽ ഏതാനുമായിരം അംഗങ്ങൾ മാത്രം. പക്ഷേ അവർ പറയുന്ന കാര്യങ്ങൾ പലതും കേരളമടക്കം എല്ലായിടത്തും നാം കേൾക്കുന്നുണ്ട്.
സർവേകൾ പറയുന്നത്
ഇതൊരു ട്രെൻഡ് ആയി മാറുന്നു, പ്രത്യേകിച്ചും സ്ത്രീകൾക്കിടയിൽ. 2022ൽ കൊറിയയിൽ നടത്തിയ ഒരു സർവേയിലെ കണ്ടെത്തലുകൾ ശ്രദ്ധേയമാണ്. 19നും 34നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 69.7 ശതമാനത്തിനു മാത്രമേ വിവാഹത്തിനു താത്പര്യം ഉള്ളൂ. ആണുങ്ങളിൽ 79.8 ശതമാനം വിവാഹതാത്പര്യം പറഞ്ഞു. ഇതേ സർവേയിലെ 55.3 ശതമാനം സ്ത്രീകൾ മാത്രം കുട്ടികൾ വേണമെന്നു പറഞ്ഞപ്പോൾ പുരുഷന്മാരിൽ 70.5 ശതമാനം കുട്ടികൾ വേണമെന്ന ആഗ്രഹം പറഞ്ഞു. 2026ലെ സർവേയിൽ 47.6 ശതമാനം യുവതികൾ മാത്രമേ വിവാഹത്തോട് അനുകൂലമായി പ്രതികരിച്ചുള്ളൂ. പുരുഷന്മാരിൽ 60.8 ശതമാനം വിവാഹതാത്പര്യം പ്രകടിപ്പിച്ചു.
തൊഴിലും വീട്ടുജോലിയും കുട്ടികളെ വളർത്തലും ഒന്നിച്ചു കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടാണു വിവാഹത്തിനെതിരേ യുവതികൾ ചൂണ്ടിക്കാട്ടിയ കാര്യം. കുടുംബത്തേക്കാൾ കരിയറും കുട്ടികളേക്കാൾ പ്രഫഷണൽ ഉയർച്ചയും പ്രധാനമായി കാണുന്ന തലമുറയാണ് വളരുന്നത്. ഇതു കൊറിയയിലും ഏഷ്യയിലും മാത്രമല്ല, എല്ലാ ഭൂഖണ്ഡങ്ങളിലും കാണുന്ന പ്രവണതയാണ്.
യാഥാസ്ഥിതിക മൂല്യങ്ങൾ പുലർത്തിയിരുന്ന ദക്ഷിണകൊറിയ ആറു ദശകം കൊണ്ടു മാറിയതുപോലെ കേരളവും മാറുകയല്ലേ എന്നു ചോദിക്കേണ്ടിയിരിക്കുന്നു. കൊറിയയെ അപേക്ഷിച്ചു കൂടുതൽ യുവതീയുവാക്കൾ ഇവിടെനിന്നു കുടിയേറിപ്പോയി. അവർ ചെന്ന നാടുകളിലെ ജീവിതശൈലിയും മൂല്യങ്ങളും ആണു പുലർത്തുന്നത്. യുഎസ്എ, കാനഡ, യുകെ, അയർലൻഡ്, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങി മലയാളികൾ ഗണ്യമായി കുടിയേറിയ നാടുകളിലെല്ലാം പ്രത്യുത്പാദന നിരക്ക് 1.6 ൽ കുറവാണ്. കേരളം ആ നാടുകളേക്കാൾ മുന്നേറി. ഈ മുന്നേറ്റം കൊറിയയുടെയും ജപ്പാന്റെയും ചൈനയുടെയും അവസ്ഥയിലേക്ക് കേരളത്തെ എത്തിക്കുമോ?
എന്തുകൊണ്ടു ജനനം കുറയുന്നു?
വികസിത രാജ്യങ്ങളിൽ ജനനനിരക്കു കുറയുന്നതു ബോധപൂർവമായ തീരുമാനങ്ങളുടെ ഫലമാണെന്ന് ഗാരി എസ്. ബെക്കർ 1960കളിൽ ചൂണ്ടിക്കാട്ടി. 1992ലെ ധനശാസ്ത്ര നൊബേൽ പുരസ്കാരം നേടിയ ആളാണു ബെക്കർ (1930 -2014).
ശിശുമരണനിരക്ക് കുറഞ്ഞപ്പോൾ ജനിക്കുന്ന കുട്ടികൾ മിക്കവരും പ്രായപൂർത്തി എത്തുമെന്ന് ഉറപ്പായി. ഭാവിക്കുവേണ്ടി കൂടുതൽ പേരെ ജനിപ്പിക്കേണ്ട കാര്യമില്ല. എണ്ണമല്ല ഗുണമാണു പ്രധാനം എന്നു കുടുംബങ്ങൾ തീരുമാനിക്കുന്നു. മികച്ച വിദ്യാഭ്യാസവും പരിശീലനവും നൽകുന്നതു ചെലവേറിയ കാര്യമാണ്. അതിനാൽ കുറച്ചു സന്താനങ്ങളെ ജനിപ്പിച്ച് നല്ല പണം മുടക്കി ‘നന്നായി’ വളർത്തുന്നു. അതാണു ബെക്കർ പറഞ്ഞത്.
ഈ വാദം കുട്ടികളെ റഫ്രിജറേറ്ററോ വാഷിംഗ് മെഷീനോ പോലെ കണക്കാക്കുന്നതാണ് എന്ന വിമർശനമുണ്ട്. എങ്കിലും ജനനം കുറയുന്നതു വിശദീകരിക്കാൻ വിദഗ്ധരും അല്ലാത്തവരും ഈ ചെലവുസിദ്ധാന്തത്തെ ആശ്രയിച്ചു. വിദ്യാഭ്യാസച്ചെലവും പാർപ്പിട വാടകയും കൂടുതലായതുകൊണ്ടാണ് കുട്ടികളുടെ എണ്ണം കുറച്ചത് എന്നു പലരും ന്യായീകരിക്കുന്നതു ബെക്കറുടെ വാദത്തിന്റെ ജനകീയത കാണിക്കുന്നു.
പങ്കാളികൾ ചുമതല പങ്കുവയ്ക്കുന്നില്ല
ഹാർവാഡിലെ പ്രഫസറും ധനശാസ്ത്ര നൊബേൽ ജേതാവുമായ ക്ലോഡിയ ഗോൾഡിൻ എഴുതിയ പ്രബന്ധം (The Rise of Female Autonomy and the Decline of Fertility: The Role of Mismatch. NBER W35425. July 2026) മറ്റൊരു വിഷയമാണു പഠിച്ചത്. പ്രഫഷനിൽ വളരാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ നേരത്തേ വിവാഹം കഴിക്കുന്നില്ല, വിവാഹിതരായാലും പ്രസവം വൈകിക്കുന്നു, കുറയ്ക്കുന്നു, ചിലപ്പോൾ ഒഴിവാക്കുന്നു. ഇതിനു കാരണം പങ്കാളികൾ ശിശുപരിപാലനം മുതൽ കുടുംബത്തിലെ ജോലികളിലും ചുമതലകളിലും വേണ്ടത്ര പങ്കുവഹിക്കാത്തതാണെന്ന് ഗോൾഡിൻ കണ്ടെത്തി.
സ്മാർട്ട്ഫോണും പ്രതി
ഐഫോൺ ജനനനിയന്ത്രണമോ? (Is the Iphone Birth Control? NBER W35310 June 2026) എന്ന പ്രബന്ധം യുഎസിലെ മിഡിൽബറി കോളജ് അധ്യാപകരായ കെയ്റ്റ്ലിൻ കെ. മിയേഴ്സും എസക്കിയേൽ ഹൂപ്പറും ചേർന്ന് എഴുതിയതാണ്. 2007നു ശേഷം യുഎസിൽ പ്രത്യുത്പാദന നിരക്ക് 22 ശതമാനം ഇടിഞ്ഞു. ആ വർഷമാണ് ആപ്പിളിന്റെ സ്മാർട്ട് ഫോൺ (ഐഫോൺ) വിപണിയിൽ ഇറക്കിയത്. പ്രത്യുത്പാദന നിരക്കിൽ വന്ന കുറവിന്റെ 33 മുതൽ 52 വരെ ശതമാനം ഐഫോൺ മൂലമാണെന്ന് ഗവേഷകർ സ്ഥാപിച്ചു. കാരണം: ഐഫോൺ വന്നപ്പോൾ വ്യക്തിപരവും ശാരീരികവുമായ അടുപ്പവും സമ്പർക്കവും കുറഞ്ഞു, അശ്ലീല ആസ്വാദനം കൂടി, ലൈംഗിക ബന്ധപ്പെടലുകൾ കുറഞ്ഞു.
ഇതിനുശേഷം എന്ത്?
ജനനം കൂട്ടാൻ പ്രസവത്തിനും ശിശുസംരക്ഷണത്തിനും മറ്റും പണവും നികുതി ഇളവും ഒക്കെ നൽകി പല രാജ്യങ്ങളും പരീക്ഷണം നടത്തുന്നുണ്ട്. പക്ഷേ നാമമാത്രമാണു ഫലം. കാരണം, സമൂഹത്തിന്റെ മുൻഗണനയിൽ പ്രത്യുത്പാദനം വരുന്നില്ല. അതിന്റെ ഫലമായി രാജ്യങ്ങൾ വൃദ്ധനാടുകളായി മാറുന്നു. ആദ്യം സമ്പന്നരാജ്യങ്ങൾ, പിന്നെ വികസ്വര രാജ്യങ്ങൾ എന്ന ക്രമത്തിൽ നരച്ചു തുടങ്ങും.
അപ്പോൾ എന്താകും? കുട്ടികളുടെ കളിചിരികളും കരച്ചിലും ഉയർന്നു കേൾക്കാത്ത ഭവനങ്ങൾ നമ്മെ നയിക്കുന്നത് മനുഷ്യശബ്ദങ്ങൾ ഇല്ലാത്ത ഒരു ഭൂമിയിലേക്കാണോ? വിജനമായ വന്യഗ്രാമങ്ങളും പ്രേതനഗരങ്ങളും മാത്രം ശേഷിക്കുന്ന ഊഷരഭൂമിയായി ഈ ഗ്രഹം മാറുമാേ? ഇപ്പോൾ ഉത്തരം ഇല്ല.
(നാളെ: അറിഞ്ഞോ അറിയാതെയോ?)
Kerala
പത്തനംതിട്ട: കോന്നിയിൽ വയറിംഗ് ജോലിക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു. കോന്നി ചിറ്റൂർമുക്ക് സ്വദേശി പ്രശാന്ത് കുമാർ (43)ആണ് മരിച്ചത്. കോന്നി ചെങ്ങറയിൽ നിർമാണത്തിലിരുന്ന വീടിന്റെ വയറിംഗ് ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം.
വയറിംഗ് ജോലികൾക്കായി ഉപയോഗിച്ച ഇലക്ട്രിക് ഉപകരണത്തിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം. പ്രശാന്തിനൊപ്പം ജോലി ചെയ്തിരുന്നയാൾ പുറത്തുപോയി തിരികെ വന്നപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്.
ഉടൻതന്നെ പ്രശാന്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കഴക്കൂട്ടം -കാരോട് ബൈപാസിൽ ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. പടിഞ്ഞാറേകോട്ട വഴി ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ കാറാണ് അപകടത്തിൽപെട്ടത്.
കാറിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം നിർത്തുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. ഇതിന് പിന്നാലെ തീ ആളിപ്പടരുകയായിരുന്നു.
വിവരം അറിഞ്ഞ് ചാക്ക ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ കെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മൂന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Kerala
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം പിലാത്തറ സ്വദേശി മുഹമ്മദ് ഷഫീഖ്(37) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയോടെയാണ് മരണം.
കടുത്ത രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഷഫീഖിനെ ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മലപ്പുറം ആതവനാട് പഞ്ചായത്തിലെ ചെലൂര്‍ ഭരണികുളത്തില്‍ കുളിച്ചതില്‍ നിന്നാകാം രോഗബാധയുണ്ടായതെന്നാണ് ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രാഥമിക നിഗമനം.
Kerala
കൊല്ലം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഡോ. രേഖ കൃഷ്ണനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിർദേശം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ആശുപത്രി സൂപ്രണ്ട് രേഖാ കൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ചികിത്സ തേടിയെത്തിയ രോഗിയോട് ഡോക്ടർ കയർക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പനിയും ശരീര വേദനയും എമര്‍ജന്‍സി അല്ലെന്നും ഇത് തുറന്ന് വച്ചിരിക്കുന്നത് നിങ്ങള്‍ക്ക് ഓടിക്കയറാന്‍ അല്ലെന്നുമായിരുന്നു ഡോക്ടർ പറഞ്ഞത്. മരുന്ന് എത്ര ദിവസത്തേക്കാണോ തന്നിരിക്കുന്നത് ആ ദിവസമാകുമ്പോഴേക്കേ ഇഫക്ടുണ്ടാവൂ എന്നും ഇത് മന്ത്രവാദമൊന്നുമല്ലെന്നും രേഖ പറയുന്നത് ദൃശ്യങ്ങളിലുണ്ട്.
Kerala
ആലപ്പുഴ: ഓപ്പറേഷന് തൂഫാനിൽ സിപിഎം നേതാക്കളെ തൊടുന്നില്ലെന്ന ജി. സുധാകരന് എംഎല്‍എയുടെ പരാമർശത്തിൽ മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന് തൂഫാനിൽ ആരും രാഷ്ട്രീയം കലര്‍ത്തരുതെന്ന് ചെന്നിത്തല പറഞ്ഞു.
രാഷ്ട്രീയം നോക്കി ആരെയും പിടികൂടുകയോ രക്ഷിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷന് തൂഫാന് എല്ലാവരുടെയും സഹായം വേണമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഓപ്പറേഷന് തൂഫാന് വമ്പിച്ച വിജയത്തിലേക്ക് കുതിക്കുകയാണ്. വന്‍ ജനകീയ പങ്കാളിത്തമാണ് ലഭിക്കുന്നത്. 170 കോടി രൂപയുടെ മയക്കുമരുന്ന് ഉത്പന്നങ്ങൾ പിടികൂടി. ഇതുവരെ 10,600ല്‍ അധികം ആളുകള്‍ അറസ്റ്റിലായെന്നും മന്ത്രി അറിയിച്ചു.
9,000ൽ അധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 20ാം തീയതി രണ്ടാം ഘട്ടം ആരംഭിക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ജനകീയ മുന്നേറ്റമാണ് ലക്ഷ്യം. എല്ലാ ഏജന്‍സികളുടെയും സഹായത്തോടെ ലഹരി മാഫിയയുടെ വേരറുക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: മാത്തോട്ടത്ത് ട്രെയിൻ തട്ടി യുവാവ് മരിച്ചു. തിരൂർ പൂക്കയിൽ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന പൂളക്കണ്ടി നൗഫൽ ആണ് മരിച്ചത്. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. തിങ്കളാഴ്ച രാത്രി 12 ഓടെയാണ് അപകടമുണ്ടായത്.
അരീക്കാട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു യുവാവ്. അപകടത്തെ തുടർന്ന് ലോക്കോ പൈലറ്റ് റെയിൽവേ പൊലിസിനെ വിവരം അറിയിച്ചിരുന്നു. പ്രദേശത്ത് പൊലിസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയിരുന്നില്ല.
ഇന്ന് രാവിലെ എട്ടോടെ റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Kerala
മലപ്പുറം: കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരുടെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി കെ.ടി. ജലീൽ. വിഷയത്തിൽ കാന്തപുരത്തിന്റെ നിലപാടിനെ എതിർക്കാനോ പിന്തുണയ്ക്കാനോ കെ.ടി. ജലീൽ തയാറായിട്ടില്ല.
കാന്തപുരം ഉസ്താദ് ഒരു മത പണ്ഡിതനാണ്. അദ്ദേഹം മതശാസനകളുമായി ബന്ധപ്പെട്ടാണ് സംസാരിക്കുക. അതിൽ പൊതു സമൂഹത്തിന് സ്വീകാര്യവും അസ്വീകാര്യവുമായ കാര്യങ്ങൾ ഉണ്ടാകാം. അത് സ്വാഭാവികമാണെന്നും കെ.ടി. ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഹൈന്ദവ സന്യാസിമാരും ക്രൈസ്തവ പാതിരിമാരും മുസ്ലിം പണ്ഡിതൻമാരും സമൂഹത്തിന്റെ ധാർമ്മിക ഉന്നതി ലക്ഷ്യം വച്ചാണ് അഭിപ്രായങ്ങൾ പറയുക. ആധുനിക സമൂഹത്തിന് അതിൽ യോജിക്കാനും വിയോജിക്കാനും അവകാശമുണ്ട്. അതുപറയാനുള്ള മത പണ്ഡിതൻമാരുടെ സ്വാതന്ത്ര്യത്തെ ആർക്കും നിഷേധിക്കാനുമാവില്ല. ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശത്തെ ഹനിക്കും വിധം ആര് എന്തു പറഞ്ഞാലും പുരോഗമനവാദികൾ അതിനെ എതിർക്കും. അത് അവരുടെയും അവകാശമാണെന്നും ജലീൽ അഭിപ്രായപ്പെട്ടു.
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. അന്നില്ലാത്ത കോലാഹലം ഇക്കാര്യത്തിൽ ഉണ്ടാക്കാൻ ശ്രമിക്കരുത്. ലീഗിന്റെയും ഹരിതയുടെയും നിലപാട് ഇസ്ലാമിക പൊതുവിശ്വാസത്തിന് വിരുദ്ധമായ സാഹചര്യത്തിലാണ് കാന്തപുരം മുസ്ലിങ്ങളെ ജാഗ്രതപ്പെടുത്താൻ പ്രസ്താവന ഇറക്കിയതെന്നും കെ.ടി. ജലീൽ കൂട്ടിച്ചേർത്തു.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവളെ മരിച്ച നിലയിൽ കണ്ടെത്തി. തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവ് നിഹാർ മുഖർജിയുടെ മകൾ ബ്രിസ്റ്റി മുഖർജി(28) ആണ് മരിച്ചത്.
ബംഗാളിലെ ബിർഭുമിലുള്ള രാംപുർഹട്ടിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രാംപുർഹട്ടിലെ കുസുംബ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന വീടിന്റെ രണ്ടാംനിലയിലെ മുറിയിലാണ് ബ്രിസ്റ്റി മുഖർജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബ്രിസ്റ്റി മുഖർജി ജീവനൊടുക്കിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ബോൽപുരിലെ യുപി സ്കൂളിൽ അനധ്യാപികയായിരുന്ന ബ്രിസ്റ്റി മുഖർജിക്ക് 2023 മാർച്ചിൽ ജോലി നഷ്ടപ്പെട്ടിരുന്നു.
അനധികൃതമായി ജോലിയിൽ പ്രവേശിച്ചുവെന്ന് കണ്ടെത്തലിനെ തുടർന്ന് ബ്രിസ്റ്റി മുഖർജി ഉൾപ്പെടെ 26,000 അധ്യാപക - അനധ്യാപകർക്കാണ് ജോലി നഷ്ടപ്പെട്ടത്. നിയമനം റദ്ദാക്കിയ നടപടി കോൽക്കത്ത ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും ശരിവെച്ചിരുന്നു.
കോടതിയിൽ നിന്ന് പ്രതികൂല വിധി ഉണ്ടായതിനെ തുടർന്ന് ബ്രിസ്റ്റി മുഖർജി മാനസികമായി തകർന്നിരുന്നതായി പറയപ്പെടുന്നു. അതേസമയം ബ്രിസ്റ്റി മുഖർജിയുടെ വിവാഹമോചനത്തിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുവരികയായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
National
ദിസ്പൂർ: ആസാമിലെ ഗുവാഹത്തിയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. നഗേൻ രാജ്ബോംഗ്ഷി (44), ഭാര്യ സാനു രാജ്ബോംഗ്ഷി (38), മകൾ മീന രാജ്ബോംഗ്ഷി (12) എന്നിവരാണ് മരിച്ചത്. മൂത്തമകൻ പ്ലബ് രാജ്ബോംഗ്ഷിക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം.
കനത്ത മഴയെ തുടർന്ന് കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് വീട് പൂർണമായി തകരുകയായിരുന്നു. പരിക്കേറ്റ പ്ലബ് രാജ്ബോംഗ്ഷിക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
തിങ്കളാഴ്ച രാത്രി മുതൽ ഗുവാഹത്തിയിൽ കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്. കുന്നിൻമുകളിൽ നിന്ന് മണ്ണും പാറയും ഇടിഞ്ഞുവീഴുകയായിരുന്നു. തുടർച്ചയായ കനത്ത മഴയെ തുടർന്ന് ഗുവാഹത്തിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ തെഹ്റി ജില്ലയിൽ സ്കൂട്ടറും ബസും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ഗുരുതര പരിക്ക്. പ്രതാപ്നഗറിലെ മിശ്രവാൻ സ്വദേശികളായ സന്ദീപ് സിംഗ് (19), അമിത് (19), സോഹൻപാൽ (18) എന്നിവർക്കാണ് പരിക്കേറ്റത്.
ലാംഗ്ഗ്ലാവിൽ നിന്ന് റിഷികേശിലേക്ക് പോവുകയായിരുന്ന ബസും സ്യാൽഗി ഭാഗത്തുനിന്ന് വരികയായിരുന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു യുവാക്കൾ. സ്കൂട്ടറിൽ മൂന്ന് പേരായിരുന്നു സഞ്ചരിച്ചിരുന്നത്.
വിവരമറിഞ്ഞ ഉടൻ പൊലിസ് സ്ഥലത്തെത്തി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.
International
ദുബായി: കാണാതായ കസാഖിസ്ഥാൻ സ്വദേശിനികളായ സഹോദരിമാരെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓഗസ്റ്റ് 17 മുതൽ ഇരുവരെക്കുറിച്ചും യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കൾ ദുബായിലെ കസാഖിസ്ഥാൻ കോൺസുലേറ്റിൽ പരാതിപ്പെടുകയായിരുന്നു. കോൺസുലേറ്റ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലിസ് നടത്തിയ പരിശോധനയിലാണ് ഫ്ലാറ്റിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്.
കഴിഞ്ഞ ഡിസംബറിലാണ് ഇരുവരും ബ്യൂട്ടി സലൂൺ ജോലിക്കായി ദുബായിലെത്തിയത്. സെപ്റ്റംബർ ആദ്യം നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഇവർക്ക് താമസസൗകര്യം ഒരുക്കി നൽകിയത് റഷ്യൻ സംസാരിക്കുന്ന മറ്റൊരു കസാഖ് സ്വദേശിയാണ്.
മരണകാരണം സംബന്ധിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വിശദമായ റിപ്പോർട്ട് പുറത്തുവിടുമെന്ന് പൊലിസ് അറിയിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പെട്രോൾ പമ്പിൽ കാർ ഇടിച്ചുകയറി മൂന്ന് പേർക്ക് ഗുരുതര പരിക്ക്. ജീവനക്കാരനായ മനോജ് കുമാറിനും മറ്റ് രണ്ട് പേർക്കുമാണ് പരിക്കേറ്റത്. സംഭവത്തിൽ കാറിന്റെ ഡ്രൈവർ ദീപുവിനെ പൊലിസ് അറസ്റ്റ് ചെയ്തു. സിൽവർ സിറ്റിക്ക് സമീപമുള്ള പെട്രോൾ പമ്പിലാണ് സംഭവം. മദ്യലഹരിയിലെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിൽ.
പെട്രോൾ അടിക്കുന്നതിനായി ശരിയായ രീതിയിൽ നിർത്തുവാൻ പമ്പ് ജീവനക്കാരനായ മനോജ് കുമാർ ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായ ദീപു വാഹനം അമിതവേഗത്തിൽ മുന്നോട്ട് എടുക്കുകയും മനോജിനെയും മറ്റ് രണ്ട് പേരെയും ഇടിച്ചുതെറിക്കുകയുമായിരുന്നു.
മനോജിന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി. പരിക്കേറ്റ മൂന്ന് പേരെയും ഉടൻ തന്നെ ആശുപത്രയിൽ എത്തിച്ചു. ഇവർ ചികിത്സയിൽ തുടരുകയാണ്.
സംഭവത്തിന് ശേഷം രണ്ട് ഡീസൽ ഡിസ്പെൻസിംഗ് മെഷീനുകൾ തകർത്ത പ്രതികൾ കാറുമായി രക്ഷപ്പെടുകയായിരുന്നു. പെട്രോൾ പമ്പ് മാനേജർ അനുരാഗ് ചൗധരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദീപുവിനെ പൊലിസ് അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ന്യൂഡൽഹി: സാമ്പത്തികവളർച്ചയുടെ പശ്ചാത്തലത്തിൽ, സ്വയംപര്യാപ്തതയും സ്വദേശി ഉത്പന്നങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി. വിനോദത്തിനായുള്ള വിദേശയാത്രകൾ ഒഴിവാക്കണമെന്നും വിദേശത്തു പോയി വിവാഹം ചെയ്യുന്നതും അനാവശ്യമായി സ്വർണം വാങ്ങുന്നതും ഉപേക്ഷിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു. ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കായി കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ എത്തിയപ്പോഴാണ് വീഡിയോ സന്ദേശത്തിലൂടെ മോദി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ 7.8 ശതമാനം സാമ്പത്തികവളർച്ച കൈവരിച്ചതിൽ രാജ്യത്തെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി, ആഗോള പ്രതിസന്ധികൾക്കിടയിലും രാജ്യം കൈവരിച്ച ഈ നേട്ടം നിലനിർത്തേണ്ടതുണ്ടെന്ന് ഓർമിപ്പിച്ചു."വിനോദത്തിനുവേണ്ടിയുള്ള വിദേശയാത്രകൾ, വിദേശത്തുവച്ചുള്ള വിവാഹങ്ങൾ, അനാവശ്യമായ സ്വർണം വാങ്ങൽ എന്നിവ ജനങ്ങൾ ഒഴിവാക്കണം. സ്വദേശി പ്രസ്ഥാനത്തിനും സ്വയംപര്യാപ്തതയ്ക്കും നമ്മൾ എത്രത്തോളം പ്രാധാന്യം നൽകുന്നുവോ അത്രത്തോളം വേഗത്തിൽ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിൽ യുവതലമുറയ്ക്ക് വികസിത ഇന്ത്യയെ കാഴ്ചവയ്ക്കാൻ സാധിക്കും'-പ്രധാനമന്ത്രി പറഞ്ഞു.
യുദ്ധങ്ങളും വിതരണശൃംഖലയിലെ തടസങ്ങളും വകവയ്ക്കാതെയാണ് ഇന്ത്യ വളരുന്നതെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പ്രതിപക്ഷത്തെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു. ചില ആളുകൾ രാജ്യത്തു നിരാശയുടെ അന്തരീക്ഷം സൃഷ്ടിക്കാനും നുണകൾ പ്രചരിപ്പിക്കാനും ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.