പ്രതീകാത്മക ചിത്രം
ലക്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ വീട്ടമ്മയെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തി. കശേവ്പുരം സ്വദേശി ഉമാ കുശ്വാഹ (60)യാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം പുറത്തറിയുന്നത്. വീടിനുള്ളിലെ കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴുത്തിൽ പാടുണ്ടായിരുന്നതിനാൽ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പൊലിസിന്റെ സംശയം. വീട്ടുസാധനങ്ങളും അലമാരകളും വാരിവലിച്ചിട്ട നിലയിലായിരുന്നു.
രാത്രി പത്തിന് വീട്ടിലെ വാട്ടർ പമ്പ് ഓണാക്കാൻ എത്തിയ വാടകക്കാരിയാണ് ഉമായെ കസേരയിൽ അനക്കമില്ലാതെ ഇരിക്കുന്നതായി ആദ്യം കണ്ടത്. തുടർന്ന് ഇവർ ഉമയുടെ ഭർത്താവ് ശിവ്മംഗൽ കുശ്വാഹയെ വിവരമറിയിക്കുകയായിരുന്നു. ആദ്യം ഹൃദയാഘാതമാണെന്നാണ് കരുതിയതെങ്കിലും, കഴുത്തിലെ പാടും വീടിനുള്ളിലെ അലങ്കോലപ്പെട്ട അവസ്ഥയും കണ്ടതോടെയാണ് കൊലപാതകമാണെന്ന് സംശയിച്ചത്.
വിവരം അറിഞ്ഞ ഉടൻ തന്നെ പൊലിസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിൽ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങൾ വ്യക്തമല്ലെന്ന് പൊലിസ് പറഞ്ഞു. മോഷണമാണോ അതോ മറ്റെന്തെങ്കിലും വ്യക്തിപരമായ വൈരാഗ്യമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇപ്പോൾ പറയാറായിട്ടില്ലെന്നും നഷ്ടപ്പെട്ട പണത്തെയും വിലപിടിപ്പുള്ള വസ്തുക്കളെയും കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പൊലിസ് അറിയിച്ചു.
ഉമയുടെ മൂത്ത മകൻ അമ്രേഷിന്റെ കൈവശമുണ്ടായിരുന്ന ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന അലമാര മാത്രമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇളയ മകൻ ആശിഷിന്റെ അലമാര മോഷ്ടാക്കൾ തുറന്നിട്ടില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Tags : Deepika Crime Dead Chair Robbery