സിപിഐ വൻ റാലി
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനു കീഴിൽ രാജ്യം നേരിടുന്ന വിവിധ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രശ്നങ്ങൾക്കെതിരേ പ്രതിഷേധിക്കാൻ രാജ്യതലസ്ഥാനത്ത് വൻ റാലി നടത്തി സിപിഐ. വിലക്കയറ്റം, അസമത്വം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾക്കെതിരേ പ്രതിഷേധിക്കാൻ സിപിഐ ഡൽഹിയിലെ രാം ലീല മൈതാനിയിൽ സംഘടിപ്പിച്ച ബദ്ലാവ് സരൂരി ഹേ (മാറ്റം അനിവാര്യമാണ്) റാലിയിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു പ്രവർത്തകരാണ് ഒഴുകിയെത്തിയത്.
മോദി സർക്കാരിന്റെ നയങ്ങളെ രൂക്ഷമായി വിമർശിച്ച സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ രാജ്യത്തെ തൊഴിലാളികളും വിദ്യാർഥികളും കർഷകരും നേരിടുന്ന പ്രശ്നങ്ങൾ എണ്ണിപ്പറഞ്ഞു. നരേന്ദ്ര മോദിയുടെ ഭരണം രാജ്യത്തിന്റെ എല്ലാ മേഖലകളെയും തകർത്തതായി അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാരിന്റെ ഏകാധിപത്യ പ്രവണതകളെയും വിദ്യാർഥി പ്രക്ഷോഭങ്ങൾക്കു നേരേയുണ്ടായ പൊലിസ് അടിച്ചമർത്തലുകളെയും തുടർന്നു സംസാരിച്ച നേതാക്കളും രൂക്ഷമായി വിമർശിച്ചു. സർക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കാൻ ഇടതുപക്ഷ പാർട്ടികൾ ഒന്നിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകതയും അവർ ചൂണ്ടിക്കാട്ടി.
ഡിസംബർ ഒന്നു മുതൽ ജയിൽ നിറയ്ക്കൽ പ്രക്ഷോഭം
പ്രതിഷേധത്തിന്റെ ഭാഗമായി ഡിസംബർ 1, 2, 3 തീയതികളിൽ രാജ്യത്തുടനീളം ‘’ജയിൽ നിറയ്ക്കൽ’’ പ്രക്ഷോഭം നടത്തുമെന്ന് സിപിഐ പ്രഖ്യാപിച്ചു. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളും വിവിധ സംസ്ഥാന കമ്മിറ്റി അംഗങ്ങളും മുതിർന്ന നേതാക്കളും റാലിയെ അഭിസംബോധന ചെയ്തു.
Tags : Deepika DeepikaNewspaper BreakingNews CPI's massive rally