Kerala
കൽപ്പറ്റ: കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്ത സ്ഥലത്ത് രാത്രിയിലും രക്ഷാപ്രവർത്തനം തുടരുന്നു. മൺകൂനകൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന ആശങ്കയിലാണ് തെരച്ചിൽ ഊർജിതമാക്കിയിരിക്കുന്നത്. മന്ത്രിമാരായ ടി.സിദ്ദിഖും എ.പി. അനിൽകുമാറും സ്ഥലത്ത് ക്യാമ്പു ചെയ്യുകയാണ്.
മുഖ്യമന്ത്രി വി.ഡി.സതീശനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രിമാർ വയനാട്ടിലേക്ക് എത്തിയത്. മുഖ്യമന്ത്രി ബുധനാഴ്ച ദുരന്ത സ്ഥലം സന്ദർശിക്കും. ചൊവ്വാഴ്ച രാവിലെയാണ് കള്ളാടി മീനാക്ഷി പാലത്തിന് സമീപം നാടിനെ നടുക്കിയ മണ്ണിടിച്ചിൽ ഉണ്ടായത്. ദുരന്തത്തിൽ ഇതുവരെ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു.
മൂന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്. പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. നിസാര പരിക്കേറ്റ രണ്ട് പേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. നിലവിൽ ഒമ്പതു പേരാണ് വയനാട് വിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
വിംസ് ആശുപത്രിയിൽ മന്ത്രിമാരുടെയും ഡിഐജി കെ. കാർത്തിക്കിന്റെയും നേതൃത്വത്തിൽ അടിയന്തര അവലോകന യോഗം ചേർന്നു. യോഗത്തിന് ശേഷം നേതാക്കൾ ആശുപത്രിയിലെ വാർഡുകളിലെത്തി പരിക്കേറ്റവരെ സന്ദർശിക്കുകയും ലഭ്യമായ ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. കാണാതായവർക്കായുള്ള തെരച്ചിലിനായി കൂടുതൽ സന്നാഹങ്ങൾ സംഭവസ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്.
Kerala
കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിൽ അഞ്ച് മരണം സ്ഥിരീകരിച്ചു. അതേസമയം സംഭവത്തിൽ പോലീസ് കേസെടുത്തു. മണ്ണിടിച്ചിൽ പൂർണമായും മനുഷ്യനിർമിതമാണെന്നും മണ്ണ് നീക്കം ചെയ്യാൻ തയാറാകാത്തതാണ് വൻ ദുരന്തത്തിന് വഴിവെച്ചതെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ കടുത്ത വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പോലീസിന്റെ അടിയന്തര നടപടി.
അപകടത്തിൽപ്പെട്ട മൂന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്. ദേശീയ ദുരന്തപ്രതികരണ സേനയുടെ രണ്ട് പ്രത്യേക സംഘങ്ങളിലെ എഴുപതോളം രക്ഷാപ്രവർത്തകരാണ് നിലവിൽ ദുരന്തഭൂമിയിൽ തെരച്ചിലിന് നേതൃത്വം നൽകുന്നത്. മണ്ണിനടിയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്തി അവരെ എത്രയും വേഗം ജീവനോടെ പുറത്തെത്തിക്കാനാണ് രക്ഷാപ്രവർത്തകർ ശ്രമിക്കുന്നത്.
അപകടത്തിൽ പരിക്കേറ്റ ആറുപേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം മീനാക്ഷി എസ്റ്റേറ്റിൽ നിന്നുള്ള 21കുടുംബങ്ങളെ ചുളിക്ക ജിഎൽപി സ്കൂളിലേക്ക് മാറ്റി. നിലവിൽ പ്രദേശവാസികൾ ക്യാമ്പിൽ തുടരുകയാണ്.
Kerala
കൽപ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. മേപ്പാടിയിൽ കർശന നിയന്ത്രണമേർപ്പെടുത്തി. മേപ്പാടി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
ജൂൺ ആറ്, ഏഴ് തീയതികളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കരുതെന്നും മേപ്പാടി പരിധിയിലെ ടൂറിസം കേന്ദ്രങ്ങൾക്ക് സമ്പൂർണ്ണ നിരോധനവും ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്.റിസോർട്ടുകളും ഹോംസ്റ്റേകളും സർവീസ് വില്ലകളും പ്രവർത്തിപ്പിക്കരുതെന്നും നിർദേശം നൽകി.
റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കർശന നിരീക്ഷണം വേണമെന്നാണ് നിർദേശം. എല്ലാ വകുപ്പിലെയും ജില്ലാ മേധാവിമാരോട് ജില്ലയിൽ തുടരാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കൽപ്പറ്റ മുൻസിപ്പാലിറ്റിയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
Kerala
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കരിയാത്തന്‍ കാവ് ക്ഷേത്രത്തില്‍ മോഷണം നടത്തിയ മുഖ്യപ്രതി പിടിയിൽ. കോഴിക്കോട് ഗുരുവായൂരപ്പന് കോളജ് എടക്കാട്ട് പറമ്പ്, മേത്തല്‍ വീട്ടില്‍ അക്ഷയ്കുമാര്‍(22) ആണ് പിടിയിലായത്.
ബുധനാഴ്ച പാളയം മാര്‍ക്കറ്റില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഒക്ടോബർ മാസത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ക്ഷേത്രത്തിന്റെ വാതില്‍ കുത്തിപ്പൊളിച്ച് ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന രണ്ട് ആംപ്ലിഫയറും ഭണ്ഡാരങ്ങളിൽ നിന്ന് 50,00രൂപയുമാണ് കവർച്ച നടത്തിയത്.
അക്ഷയ്കുമാറിനൊപ്പമുണ്ടായിരുന്ന മറ്റ് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. കോഴിക്കോട് സ്വദേശികളായ കെ. മുഹമ്മദ് സിനാന്(20), റിഫാന്‍ (20), എന്നിവരെയും പ്രായപൂര്‍ത്തിയാവാത്ത ഒരാളെയുമാണ് കേസിൽ ആദ്യം പിടികൂടിയത്.