Editorial
പാതിരാക്കുർബാന കഴിഞ്ഞു. എത്ര നാളുകൾക്കുശേഷമാണ് ഇത്ര മഞ്ഞുപൊഴിയുന്ന ക്രിസ്മസ് രാത്രിയിലൂടെ നാം നടന്നത്! സ്വർഗം സകലജനത്തോടും സമാധാനം ആശംസിച്ചതിന്റെ, ഒരു കന്നുകാലിപ്പുര കൊട്ടാരങ്ങളെ ഭയപ്പെടുത്തിയതിന്റെ, ദരിദ്രനും ദളിതനും ആദിവാസിക്കും സത്രം നിഷേധിക്കപ്പെടുമെന്നു മുന്നറിയിപ്പു നൽകപ്പെട്ടതിന്റെ, എവിടെയാണ് പിറവിയെന്ന് കണ്ടുപിടിക്കാനും നശിപ്പിക്കാനും ഭരണകൂടങ്ങൾ അതിന്റെ സംഘങ്ങളെയും പരിവാരങ്ങളെയും അയച്ചതിന്റെയൊക്കെ ഓർമകൂടിയാണ് ഇന്ന്.
അവയൊക്കെ ആവർത്തിക്കുന്പോഴും, ജ്ഞാനികളായ രാജാക്കന്മാരും നിഷ്കളങ്കരായ ആട്ടിടയരും ഉൾപ്പെടെ കോടാനുകോടി മനുഷ്യർ രക്ഷകനെ കാണാൻ മണ്ണിലെ പുൽക്കൂടും വിണ്ണിലെ നക്ഷത്രവും തെരയുന്നു. വേട്ടയാടലുകളുടെ രാത്രികളിലും അഹിംസയുടെയും സ്നേഹത്തിന്റെയും വഴികാട്ടുന്ന നക്ഷത്രത്തെമാത്രം പിന്തുടരാം. അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം!
സഹസ്രാബ്ദങ്ങളുടെ സംഘർഷയാത്രാമധ്യേ മനുഷ്യവംശം ദർശിച്ച സമാധാനത്തിന്റെ വഴിയായിരുന്നു ക്രിസ്തുവിന്റേത്. വാൾ അതിന്റെ ഉറയിലിടാനും തിരിച്ചടിക്കാതിരിക്കാനും ഉള്ളവർ ഇല്ലാത്തവർക്കു കൊടുക്കാനും പറഞ്ഞുകൊണ്ട് നസ്രത്തിലും ഗലീലിയ തടാകക്കരയിലും ജറുസലേമിലും നടന്ന ക്രിസ്തു മനുഷ്യരുടെ ഉള്ളിലെ നന്മയെ പുറത്തെടുക്കാനാണ് ആവശ്യപ്പെട്ടത്. കാൽനടയായും കഴുതപ്പുറത്തും സഞ്ചരിച്ച ക്രിസ്തുവിനു പിന്നാലെ കൂടിയതിലേറെയും അടിച്ചമർത്തപ്പെട്ടവരും ദരിദ്രരും മത്സ്യത്തൊഴിലാളികളും ചുങ്കക്കാരും പാപികളും അഭിസാരികകളുമായിരുന്നു.
പക്ഷേ, വെള്ളയടിച്ച കുഴിമാടങ്ങളും മറ്റുള്ളവരെ എറിഞ്ഞുകൊല്ലാൻ കല്ലുമായി നടക്കുന്നരും അധികാരത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത അഴിമതിക്കാരായ ഭരണാധികളും മതത്തെ കച്ചവടസ്ഥലമാക്കിയവരും ചൂഷകരും അഹങ്കാരികളുമൊക്കെ ക്രിസ്തു നടത്തിയ അടിസ്ഥാനമാറ്റത്തിനുള്ള ആഹ്വാനം അഹിംസയിലൂന്നിയതെങ്കിലും തങ്ങളുടെ വേരറുക്കുന്നതാണെന്നു തിരിച്ചറിഞ്ഞു. ആ ഭയമാണ് ക്രിസ്തുവിനെയും അവന്റെ സുവിശേഷത്തെയും ഉന്മൂലനം ചെയ്യുന്നതിനുള്ള മത-രാഷ്ട്രീയ ഗൂഢാലോചനയിലേക്കു നീങ്ങിയത്. ഇന്നും അതൊക്കെ ആവർത്തിക്കുന്പോൾ ക്രിസ്തുവിനെ അടുത്തറിഞ്ഞവർക്ക് അതിശയമില്ല.
അധികാരത്തിന്റെ പിൻബലത്തിൽ വെറുപ്പും വിദ്വേഷവും വ്യാപിപ്പിച്ച് ക്രൈസ്തവർക്കെതിരേ തിരിയുന്നത് ആഗോളതലത്തിൽ ഇസ്ലാമിക തീവ്രവാദികളാണെങ്കിൽ ഇന്ത്യയിൽ ഹിന്ദുത്വ വർഗീയവാദികളാണ്. സമാധാനസന്ദേശം വിളിച്ചോതുന്ന ഒരു കരോൾഗാനംപോലും സഹിക്കാൻ അവർക്കാകുന്നില്ല. സ്നേഹസമ്മാനങ്ങളുടെയും മധുരത്തിന്റെയും പങ്കുവയ്ക്കൽ അവർക്കു കയ്പാണ്.
ക്രിസ്മസിന് അവധികൾ നിരോധിച്ച്, കുട്ടികളെപ്പോലും വെറുപ്പിന്റെ ഇരകളാക്കുന്ന ബിജെപി നേതാക്കൾ മതേതര ഇന്ത്യക്കു നൽകുന്ന സന്ദേശം വായിക്കാൻ രാജ്യം വൈകിക്കഴിഞ്ഞു. പ്രാർഥനാമുറികളിലെത്തി സ്ത്രീകളെയും കുട്ടികളെയും അന്ധരെപ്പോലും ആക്രമിക്കുന്നവരുടെ ഹിംസാത്മകതയ്ക്കുമുന്നിൽ സർക്കാരുകൾ ഓച്ഛാനിച്ചുനിൽക്കുകയാണ്. ഭരണകൂടങ്ങൾ ഭരണഘടനയെ നിർവീര്യമാക്കുന്പോൾ നിയമവും നീതിപീഠങ്ങളും സഹായിക്കാനെത്തുന്നില്ല.
തങ്ങൾ പണ്ടേ ഇവിടെയുണ്ടായിരുന്നെന്നും മറ്റുള്ളവർ അങ്ങനെയല്ലെന്നുമുള്ള വ്യാജചരിത്രം പടയ്ക്കുന്നവർ രാജ്യത്തെ വീണ്ടും വിഭജിക്കുകയാണ്. അവർ കേരളത്തിലുമെത്തി. കരോൾഗാനം പാടുന്നവരെ ആക്രമിക്കുന്ന മതഭ്രാന്തരെ ന്യായീകരിക്കാനും ആളുണ്ട്; അകത്തും പുറത്തും. ക്രിസ്തുവും ക്രിസ്മസും ക്രിസ്ത്യാനികളുടേതു മാത്രമല്ലെന്ന് പലരും തിരിച്ചറിഞ്ഞിട്ടില്ല. ഇതിനെയൊക്കെ ന്യായീകരിക്കുന്ന രാഷ്ട്രീയ വിധേയർ ക്രൈസ്തവരിലുമുണ്ടെന്നതിൽ അതിശയോക്തിയില്ല. രണ്ടായിരം വർഷങ്ങൾക്കുമുന്പും മത-രാഷ്ട്രീയ ഗൂഢാലോചനക്കാർ കാര്യസാധ്യത്തിന് ആളെ തെരഞ്ഞത് ക്രിസ്തുവിന്റെ ശിഷ്യരിലായിരുന്നു. ചരിത്രം ആവർത്തിക്കുന്പോഴും നക്ഷത്രവഴിയേ സഞ്ചരിക്കുക. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സുവിശേഷം അറിയിക്കാൻ പ്രതിജ്ഞാബദ്ധരായിരിക്കുക.
“ഭയപ്പെടേണ്ട, ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സദ്വാർത്ത. നിങ്ങൾക്കായി ഒരു രക്ഷകൻ, ക്രിസ്തു പിറന്നിരിക്കുന്നു.” ഇന്നു ക്രിസ്മസാണ്; സഹസ്രാബ്ദങ്ങൾക്കുശേഷവും രാഷ്ട്രീയ-മത വേഷം കെട്ടിയ തമോഗർത്തങ്ങൾക്കു വിഴുങ്ങാനാകാത്ത ലോകത്തിന്റെ പ്രകാശത്തിലേക്കു നടക്കാം. ഭരണകേന്ദ്രങ്ങളുടെയും ന്യായാസനങ്ങളുടെയും കൊട്ടാരങ്ങളുടെയും പുറത്ത്, രണ്ടാംതരം പൗരത്വത്തിന്റെ കാലിത്തൊഴുത്തിൽ പിറന്നവനെ സകല ജാതിയിലും മതത്തിലുമുള്ള കോടാനുകോടി മനുഷ്യർക്കും ജീവജാലങ്ങൾക്കുമൊപ്പം കുന്പിടാം. വിദ്വേഷസംഘങ്ങളിലേക്കും വെളിച്ചമെത്തട്ടെ.
ക്രിസ്മസ് ആശംസകൾ
International
വാഷിംഗ്ടൺ ഡിസി: ദൈവപുത്രനെ ഗർഭം ധരിക്കാനുള്ള പരിശുദ്ധ കന്യക മറിയത്തിന്റെ തീരുമാനം മനുഷ്യരാശിയുടെ ഗതിയെ എന്നെന്നേക്കുമായി മാറ്റിമറിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ മധ്യസ്ഥകൂടിയായ അമലോത്ഭവ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് കഴിഞ്ഞ എട്ടിനു പുറത്തിറക്കിയ സന്ദേശത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
ചരിത്രത്തിലാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് അമലോത്ഭവ തിരുനാളിനോടനുബന്ധിച്ച് സന്ദേശം പുറത്തിറക്കുന്നത്. “എല്ലാ അമേരിക്കക്കാരും ഡിസംബർ എട്ടിന് യേശുവിന്റെ അമ്മയും ബൈബിളിലെ ഏറ്റവും വലിയ വ്യക്തികളിൽ ഒരാളുമായ മറിയത്തിന്റെ വിശ്വാസം, വിനയം, സ്നേഹം എന്നിവയെ ആദരിക്കുന്ന ഒരു വിശുദ്ധ ദിനമായി ആഘോഷിക്കുന്നു.
അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാമത് മഹത്തായ വർഷത്തിലേക്ക് നാം അടുക്കുമ്പോൾ, രാജ്യത്തു സമാധാനം, പ്രത്യാശ, സ്നേഹം എന്നിവ മുന്നോട്ടുകൊണ്ടുപോകുന്നതിൽ കന്യകാമറിയത്തിന്റെ പങ്കിനെ പൂർണഹൃദയത്തോടെ അംഗീകരിക്കുകയും നന്ദി പറയുകയും ചെയ്യുന്നു’’- ട്രംപ് സന്ദേശത്തില്‍ കുറിച്ചു.
1792ൽ വിപ്ലവയുദ്ധം അവസാനിച്ച് ഒരു ദശാബ്ദത്തിനുള്ളിൽ, അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനത്തിൽ ഒപ്പുവച്ച ഏക കത്തോലിക്കനായ ചാൾസ് കരോളിന്റെ ബന്ധുവും അമേരിക്കയിലെ പ്രഥമ കത്തോലിക്കാ ബിഷപ്പുമായ ജോൺ കരോൾ രാഷ്ട്രത്തെ പരിശുദ്ധ ദൈവമാതാവിന് സമർപ്പിച്ചിരുന്നു.
കാൽ നൂറ്റാണ്ടിനുള്ളിൽ ന്യൂ ഓർലിയൻസിലെ ക്ലൈമാക്സ് യുദ്ധത്തിൽ ബ്രിട്ടീഷുകാർക്കെതിരേ ജനറൽ ആൻഡ്രൂ ജാക്സൺ നേടിയ അത്ഭുതകരമായ വിജയം ദൈവമാതാവിന്റെ ഇടപെടലാണെന്ന് അമേരിക്കക്കാർ വിശ്വസിക്കുന്നുണ്ടെന്നും ട്രംപ് അനുസ്മരിച്ചു.
വിശ്വാസികൾക്ക് പ്രത്യാശയുടെയും കൃപയുടെയും പ്രചോദനത്തിന്റെയും പ്രതീകമായി ദൈവമാതാവ് നിലകൊള്ളുകയാണെന്നും മറിയത്തിന്റെ വിശ്വാസം, വിനയം, സ്നേഹം എന്നിവ ബഹുമാനിക്കപ്പെടേണ്ട പുണ്യങ്ങളാണെന്നും ട്രംപ് പറഞ്ഞു.
എലിസബത്ത് ആൻ സെറ്റൺ, ഫ്രാൻസിസ് സേവ്യർ കാബ്രിനി, ഫുൾട്ടൺ ഷീൻ തുടങ്ങിയ അമേരിക്കൻ ഇതിഹാസങ്ങൾ മറ്റുള്ളവരുടെ സേവനത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുന്നതിനായി ജീവിതം ചെലവഴിച്ചിട്ടുണ്ടെന്നും കാലങ്ങളായി ദൈവമാതാവിനോട് ആഴമായ ഭക്തി പുലർത്തുന്നുണ്ടെന്നും ട്രംപ് സന്ദേശത്തില്‍ കുറിച്ചു.
‘നന്മ നിറഞ്ഞ മറിയമേ..’എന്ന പ്രാർഥനയോടെയാണു ട്രംപിന്റെ സന്ദേശം സമാപിക്കുന്നത്. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വെബ്സൈറ്റിലും നവമാധ്യമങ്ങളിലും സന്ദേശം പങ്കുവച്ചിട്ടുണ്ട്. മാതാവിന്റെ അമലോത്ഭവ തിരുനാൾദിനമായ ഡിസംബർ എട്ട് അമേരിക്കയിലെ ക്രൈസ്തവസ്ഥാപനങ്ങൾക്ക് അവധിദിനമാണ്.
ജോൺ എഫ്. കെന്നഡി, ജോ ബൈഡൻ തുടങ്ങിയ കത്തോലിക്കരായ പ്രസിഡന്റുമാരിൽനിന്നുപോലും ഉണ്ടാകാത്ത ഒരു സന്ദേശം പ്രോട്ടസ്റ്റന്റ് വിഭാഗമായ പ്രെസ്ബിറ്റേറിയൻ സഭയിൽപ്പെട്ട ട്രംപിൽനിന്നുണ്ടായത് അമേരിക്കയിലെ കത്തോലിക്കാവിശ്വാസികൾക്കിടയിൽ ചർച്ചാവിഷയമായിക്കഴിഞ്ഞു.