International
വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ ആക്രമണത്തിനു പിന്നാലെ സൈനികനടപടിയുടെ ലക്ഷ്യമടക്കം പ്രഖ്യാപിച്ച് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇറാനിലെ ഭരണമാറ്റം തന്നെയാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് എട്ടു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിൽ ട്രംപ് പ്രഖ്യാപിച്ചു. ഇറാൻ സൈന്യം ആയുധം താഴെ വച്ചു കീഴടങ്ങണമെന്നും ഇറേനിയൻ ഭരണകൂടത്തെ വീഴ്ത്തുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാനിൽ ഭരണമാറ്റത്തിനും ആഹ്വാനം ചെയ്തു.
“കീഴടങ്ങുക, അല്ലെങ്കിൽ മരണ”മെന്ന അന്ത്യശാസനം ഇറാൻ വിപ്ലവഗാർഡിനും യുഎസ് പ്രസിഡന്റ് നൽകി. ഇറേനിയൻ നാവികസേനയെ ഇല്ലാതാക്കും. ഇറാൻ തങ്ങളുടെ ആണവപദ്ധതി പുനർനിർമിക്കാൻ ശ്രമിക്കുകയാണെന്നും ഇതാണ് ആക്രമണത്തിലേക്ക് പെട്ടെന്നു കടക്കാൻ യുഎസിനെ പ്രേരിപ്പിച്ചതെന്നും ട്രംപ് വിശദീകരിച്ചു.
അമേരിക്കയിൽ എത്താൻ കഴിയുന്ന മിസൈലുകൾ ഇറാൻ വികസിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. യുഎസിൽ എത്തുന്ന മിസൈലുകൾ ഇറാൻ നിർമിക്കുന്നതുവരെ കാത്തിരിക്കാനാകില്ലെന്നും അതുകൊണ്ടാണ് ഇപ്പോൾ ആക്രമണം തുടങ്ങിയതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാനെതിരേ വലിയ ആക്രമണം തുടങ്ങിയതായി സ്ഥിരീകരിച്ചുകൊണ്ടാണ് യുഎസ് പ്രസിഡന്റ് രംഗത്തെത്തിയത്. ഇറാനെ ആണവായുധം നേടാൻ അനുവദിക്കാനാകില്ല. ഭീകരശക്തി ആണവായുധം നേടുന്നത് ലോകത്തിനും അമേരിക്കയ്ക്കും ഗുണകരമല്ല. അതുകൊണ്ടാണ് ആക്രമണം തുടങ്ങിയത്.
ഇറാനുമായി ഒരു സമാധാന കരാറിൽ എത്താൻ എല്ലാ ശ്രമവും നടത്തി. പക്ഷേ, ഇറാൻ സഹകരിച്ചില്ല. സമാധാനത്തിനുള്ള എല്ലാ അവസരവും ഇറാൻ നിരാകരിക്കുകയാണു ചെയ്തത്. ഈ ആക്രമണം അമേരിക്കയുടെ സ്വയരക്ഷയ്ക്കായിട്ടാണ്. ആക്രമണത്തിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിരിക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ ട്രംപ് ഉത്തരവിടുന്നപക്ഷം ഇറാനിൽ ആഴ്ചകൾ നീളുന്ന സൈനിക നടപടികൾക്ക് അമേരിക്ക തയാറെടുക്കുന്നതായി റിപ്പോർട്ട്. ഇറാന്റെ തിരിച്ചടികൂടി മുന്നിൽ കണ്ടുള്ള സമഗ്ര ആസൂത്രണമാണ് അമേരിക്കൻ സേന നടത്തുന്നതെന്നു വിഷയവുമായി ബന്ധമുള്ള വൃത്തങ്ങൾ വെളിപ്പെടുത്തി.
കഴിഞ്ഞ വർഷം ജൂണിൽ ഇസ്രയേലിനൊപ്പം ചേർന്ന് ഇറാനിൽ ബോംബിട്ടതു പോലുള്ള ആക്രമണമായിരിക്കില്ല ഇത്. ഇറാന്റെ ആണവകേന്ദ്രങ്ങളിൽ മാത്രമാണ് അമേരിക്ക അന്നു ബോംബിട്ടത്. ഇക്കുറി ഇറേനിയൻ ഭരണകൂടത്തെയും സുരക്ഷാ സംവിധാനങ്ങളെയും ലക്ഷ്യമിടുന്ന പദ്ധതിയാണു പരിഗണിക്കുന്നത്.
വലിയ മിസൈൽ ശേഖരമുള്ള ഇറാനെതിരേയുള്ള നീക്കങ്ങൾ കനത്ത പ്രത്യാഘാതത്തിന് ഇടയാക്കുമെന്നും കണക്കുകൂട്ടുന്നു. അടിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുള്ളതാണ്. പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളെയായിരിക്കും ലക്ഷ്യമിടുകയെന്നും അവർ പറഞ്ഞിട്ടുണ്ട്.
ജോർദാൻ, കുവൈത്ത്, സൗദി, ഖത്തർ, ബഹ്റിൻ, യുഎഇ, തുർക്കി എന്നീ രാജ്യങ്ങളിലെല്ലാം അമേരിക്കയ്ക്കു സൈനിക താവളങ്ങളുണ്ട്. കഴിഞ്ഞ വർഷം ജൂണിലെ ബോംബിംഗിനു മറുപടിയായി ഖത്തറിലെ യുഎസ് താവളത്തിനു നേർക്ക് ഇറാൻ മിസൈലുകൾ തൊടുത്തതാണ്. ഇറാന്റെ തിരിച്ചടി പശ്ചിമേഷ്യ മുഴുവൻ ഉൾപ്പെടുന്ന വൻ യുദ്ധമായി മാറാനും സാധ്യതയുണ്ട്.
ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അമേരിക്ക ഇറാനെ ആക്രമിക്കാൻ പദ്ധതി തയാറാക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.
നേരത്തേ രണ്ടാമതൊരു വിമാനവാഹിനി കപ്പൽകൂടി പശ്ചിമേഷ്യയിലേക്ക് അയയ്ക്കാൻ അമേരിക്ക തീരുമാനിച്ചുവെന്ന റിപ്പോർട്ട് പുറത്തുവന്നതും നെതന്യാഹു അമേരിക്കയിലെത്തിയശേഷമാണ്. ആണവചർച്ചയിൽ ഇറാനുമേൽ സമ്മർദം വർധിപ്പിക്കാൻ ഉദ്ദേശിച്ചുകൂടിയാണ് ട്രംപിന്റെ നീക്കങ്ങൾ.
International
വാഷിംഗ്ടൺ ഡിസി: ഇറാൻ വിഷയത്തിൽ ചർച്ചയും ഭീഷണിയുമെന്ന ഇരട്ട നില തുടർന്ന് അമേരിക്ക.
ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ പശ്ചിമേഷ്യൻ കടലിലേക്കയച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് എന്ന കൂറ്റൻ വിമാനവാഹിനിക്കപ്പലാണ് കരീബിയൻ കടലിൽനിന്നു പശ്ചിമേഷ്യയിലേക്കു നീങ്ങിത്തുടങ്ങിയത്.
ഇറാനെതിരേ സൈനിക നടപടി ട്രംപ് പരിഗണിക്കുന്നതായ വാർത്തകൾക്കിടെയാണു പുതിയ നീക്കം. യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലും മൂന്ന് ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറുകളും രണ്ടാഴ്ച മുമ്പ് പശ്ചിമേഷ്യൻ കടലിൽ നങ്കൂരമിട്ടിട്ടുണ്ട്. ഇവയ്ക്കൊപ്പമാണ് ജെറാൾഡ് ആർ. ഫോർഡ്കൂടി ചേരുക. ഇക്കാര്യം വാഷിംഗ്ടൺ സ്ഥിരീകരിച്ചിട്ടുണ്ട്.
ജെറാൾഡ് ആർ ഫോർഡിൽനിന്നുള്ള യുദ്ധവിമാനങ്ങളാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മാഡുറോയെ തട്ടിക്കൊണ്ടുപോകാനുള്ള ദൗത്യത്തിൽ പങ്കെടുത്തത്.
അമേരിക്കയുടെ കിഴക്കൻ തീരത്തുനിന്നോ ഫാർ ഈസ്റ്റിൽനിന്നോ ഒരു വിമാനവാഹിനിക്കപ്പലിന് ഇസ്രയേൽ തീരത്തോ അറബിക്കടലിലോ എത്താൻ 12 മുതൽ 15 ദിവസം വരെ സമയം എടുക്കും.
National
സുക്മ: മാവോയിസ്റ്റ് ഭീകരതയുടെ നിഴലിലായിരുന്ന ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ വരുംതലമുറയ്ക്ക് ഭയരഹിതമായ ഭാവി ഉറപ്പാക്കാൻ സുപ്രധാന നീക്കവുമായി സിആർപിഎഫ്. ഇതിന്റെ ഭാഗമായി മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗമായിരുന്ന രാവുല ശ്രീനിവാസ് എന്ന രമണ്ണയുടെ സ്മാരകം സിആർപിഎഫ് തകർത്തു. സുക്മയിലെ ഗോഗുണ്ട ഗ്രാമത്തിൽ ഇന്നായിരുന്നു സൈനിക നടപടി.
74-ാം ബറ്റാലിയൻ സിആർപിഎഫ് സംയുക്ത ഓപ്പറേഷനിലൂടെയാണ് മാവോയിസ്റ്റ് നേതാവിന്റെ സ്മാരകം തകർത്തതെന്ന് അസിസ്റ്റന്റ് കമാൻഡന്റ് വിദേഖോ കിയെ പറഞ്ഞു.
ഗോഗുണ്ട മേഖല ദീർഘകാലമായി മാവോയിസ്റ്റുകളുടെ പൂർണ നിയന്ത്രണത്തിലായിരുന്നു. എന്നാൽ 2025 നവംബർ 20ന് സിആർപിഎഫ് ഇവിടെ ഒരു ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസ് സ്ഥാപിച്ചതോടെ മേഖലയിൽ സൈന്യത്തിന് മേൽക്കൈ ലഭിച്ചു. പ്രദേശത്ത് വൈദ്യുതി, കുടിവെള്ളം എന്നിവ എത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഹെലിപ്പാഡ്, സ്കൂൾ കെട്ടിടം എന്നിവയുടെ നിർമാണവും അവസാന ഘട്ടത്തിലാണ്.
രാജ്യത്തുനിന്ന് ഇടത് തീവ്രവാദം പൂർണമായും തുടച്ചുനീക്കുക എന്ന കേന്ദ്ര സർക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു. 76 സിആർപിഎഫ് ജവാന്മാരുടെ വീരമൃത്യുവിനിടയാക്കിയ മാവോയിസ്റ്റ് ഭീകരനാണ് രമണ്ണ.
International
വാഷിംഗ്ടൺ ഡിസി: ഡെന്മാർക്കിലെ ഗ്രീൻലാൻഡിനെ അമേരിക്കയോടു കൂട്ടിച്ചേർക്കാനായി സൈനിക നടപടി അടക്കം പലവിധ പദ്ധതികൾ പ്രസിഡന്റ് ട്രംപ് പരിഗണിക്കുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കു ഗ്രീൻലാൻഡ് അനിവാര്യമാണെന്നും അറിയിപ്പിലുണ്ട്.
ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള ട്രംപിന്റെ മോഹത്തിനെതിരേ യൂറോപ്യൻ നേതാക്കൾ സംയുക്ത പ്രസ്താവന ഇറക്കിയതിനു പിന്നാലെയാണു വൈറ്റ്ഹൗസ് ഇക്കാര്യം പറഞ്ഞത്.
ഉത്തരധ്രുവത്തിൽ തന്ത്രപ്രധാന സ്ഥാനത്ത് പ്രകൃതിവിഭവങ്ങളാൽ സന്പന്നമായ ഗ്രീൻലാൻഡിനെ അമേരിക്കയോടു കൂട്ടിച്ചേർക്കാനുള്ള ആഗ്രഹം ട്രംപ് പലവട്ടം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതിനു പിന്നാലെ അദ്ദേഹം ഗ്രീൻലാൻഡ് മോഹം ആവർത്തിച്ചത് യൂറോപ്യൻ നേതൃത്വത്തെ ഒന്നാകെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ഗ്രീൻലാൻഡിനായി അമേരിക്ക സൈന്യത്തെ ഇറക്കുന്നത് പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോയുടെ തകർച്ചയ്ക്കു വഴിവയ്ക്കുമെന്നു ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെറഡിക്സൺ മുന്നറിയിപ്പു നല്‍കിയിരുന്നു. അമേരിക്ക നേതൃത്വം നല്കുന്ന പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോയിലെ അംഗമാണു ഡെന്മാർക്ക്. ഏതെങ്കിലും അംഗരാജ്യം ആക്രമണം നേരിട്ടാൽ ഒത്തൊരുമിച്ചു പ്രതിരോധിക്കുക എന്ന തത്വത്തിലാണു നാറ്റോ നിലനിൽക്കുന്നത്.
ഗ്രീൻലാൻഡിനെ കൂട്ടിച്ചേർക്കുക എന്നത് ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പ്രധാന വിദേശനയ ലക്ഷ്യങ്ങളിൽ ഒന്നാണെന്നാണു വൈറ്റ് ഹൗസ് ചൊവ്വാഴ്ച അറിയിച്ചത്; അതിനായി ഡെന്മാർക്കിൽ സൈനിക നടപടിക്കു മടിക്കില്ലെന്നും.
അതേസമയം, ഗ്രീൻലാൻഡിനെ വിലകൊടുത്തു വാങ്ങാനുള്ള പദ്ധതിയും ട്രംപിന്റെ പരിഗണനയിലുണ്ടെന്നാണു റിപ്പോർട്ട്. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ കഴിഞ്ഞദിവസം ഇക്കാര്യം കോൺഗ്രസ് അംഗങ്ങളെ അറിയിച്ചതായി സൂചനയുണ്ട്.
NRI
വാഷിംഗ്ടണ്‍ ഡിസി: നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന കൂട്ടക്കൊലകള്‍ സര്‍ക്കാരിന്റെ അനുവദത്തോടെയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ "ട്രൂത്ത് സോഷ്യല്‍' വഴിയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
നൈജീരിയന്‍ സര്‍ക്കാര്‍ ക്രിസ്ത്യാനികളെ കൊലപ്പെടുത്തുന്നത് തുടര്‍ന്നും അനുവദിച്ചാല്‍ അമേരിക്ക എല്ലാ സഹായങ്ങളും ഉടന്‍ നിര്‍ത്തലാക്കുമെന്നും ഇസ്ലാമിക തീവ്രവാദികളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ നൈജീരിയയില്‍ നേരിട്ടുള്ള സൈനിക നടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധ്യമായ സൈനിക നടപടികള്‍ക്ക് തയാറാകാന്‍ പ്രതിരോധ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നൈജീരിയന്‍ സര്‍ക്കാരിനോട് എത്രയും വേഗത്തില്‍ കുറ്റവാളികള്‍ക്കെതിരേ നടപടി സ്വീകരിക്കാനും ട്രംപ് ആവശ്യപ്പെട്ടു.
നൈജീരിയയില്‍ ക്രിസ്തുമതം അസ്തിത്വഭീഷണി നേരിടുന്നുവെന്നും നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ പെടുത്തുകയാണെന്നും വെള്ളിയാഴ്ച ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ പോസ്റ്റ്.
കൂടാതെ നൈജീരിയയിലെ നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് അംഗം റിലേ മൂറിനെയും ഹൗസ് അപ്രോപ്രിയേഷന്‍സ് കമ്മിറ്റി ചെയര്മാന് ടോം കോളെയെയും നിയോഗിച്ചതായി ട്രംപ് അറിയിച്ചു. ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ മതവിഭാഗങ്ങളെ സംരക്ഷിക്കാന്‍ തങ്ങള്‍ സജ്ജരാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
മതസ്വാതന്ത്ര്യവും സഹിഷ്ണതയും നൈജീരിയയുടെ അടിസ്ഥാന തത്വമാണ്. നൈജീരിയ മതപീഡനത്തെ എതിര്‍ക്കുന്ന രാജ്യമാണ്, അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നായിരുന്നു ട്രംപിന്റെ പ്രസ്താവനയോട് നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു പ്രതികരിച്ചത്.