വാഷിംഗ്ടൺ ഡിസി: ഇറാനെതിരേ പുതിയ സൈനിക നടപടികൾ അമേരിക്കൻ പ്രസിഡന്റ് ട്രംപ് പരിഗണിക്കുന്നു. ഇറാനെ ചർച്ചാമേശയിലെത്തിക്കാനായി ഹ്രസ്വകാലത്തേക്ക് അതിശക്തമായ ആക്രമണം നടത്താനുള്ള പദ്ധതി അമേരിക്കൻ സേന തയാറാക്കിയെന്നാണു റിപ്പോർട്ട്.
കരയാക്രമണത്തിലൂടെ ഹോർമുസ് കടലിടുക്കിന്റെ ഒരു ഭാഗത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള മറ്റൊരു പദ്ധതിയും യുഎസ് സേന തയാറാക്കിയിട്ടുണ്ട്. പദ്ധതികൾക്ക് അനുമതി നല്കണമോ എന്ന് ട്രംപ് തീരുമാനിക്കും.
യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്രശ്രമങ്ങൾ ഫലം കാണാത്ത പശ്ചാത്തലത്തിലാണ് ട്രംപ് പുതിയ സൈനിക നടപടികൾ പരിഗണിക്കുന്നത്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതുമൂലം എണ്ണവില വർധിക്കുന്നതും തടയേണ്ടതുണ്ട്.
അമേരിക്ക നാവിക ഉപരോധം അവസാനിപ്പിച്ചാൽ ഹോർമുസ് തുറക്കാനും ചർച്ചയ്ക്കിരിക്കാനും തയാറാണെന്നാണ് ഇറാന്റെ നിലപാട്.
അമേരിക്കയ്ക്ക് ഇതു സ്വീകാര്യമല്ല. ഇറാനും യുഎസിനും ഇടയിൽ മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാൻ സംഘർഷം പുനരാരംഭിക്കാതിരിക്കാൻ ശ്രമം നടത്തുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.
ട്രംപ് പുതിയ സൈനിക നടപടികൾ പരിഗണിക്കുന്നുവെന്ന വാർത്ത മൂലം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില വീണ്ടും ഉയർന്നു. ഇന്നലെ ബ്രെന്റ് ഇനം ക്രൂഡ് വില ഒരുഘട്ടത്തിൽ 126 വരെ ഉയർന്നിരുന്നു. സമീപകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്. വില പിന്നീട് 116 ഡോളറിലേക്കു താണു.
യുദ്ധാനന്തരം ഹോർമുസിൽ നാവിക സ്വാതന്ത്ര്യം ഉറപ്പാക്കാനായി അന്താരാഷ്ട്ര സഖ്യം രൂപവത്കരിക്കാനുള്ള നീക്കവും ട്രംപ് ഭരണകൂടം നടത്തുന്നുണ്ട്. മാരിടൈം ഫ്രീഡം കൺസ്ട്രക്റ്റ് എന്ന പേരിലായിരിക്കും സഖ്യം. ഇക്കാര്യത്തിൽ സഖ്യരാജ്യങ്ങൾ അഭിപ്രായം അറിയിക്കാൻ ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്രിട്ടനും ഫ്രാൻസും അടക്കമുള്ള രാജ്യങ്ങൾ നേരത്തേ ഇത്തരമൊരു സഖ്യരൂപവത്കരണത്തിന്റെ സാധ്യത ചർച്ച ചെയ്തിരുന്നതാണ്. എന്നാൽ, യുദ്ധം പൂർണമായി അവസാനിച്ചശേഷമേ ഇതു സാധ്യമാകൂ എന്നായിരുന്നു തീരുമാനം.
Tags : Military Action Trump unveils new plan Iran Trump West Asian Conflict Hormuz