National
കോൽക്കത്ത: ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ നവജാത ശിശുവിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത് സംസ്കാരത്തിന് തൊട്ടുമുന്‍പ്. റുബീന പർവിൻ എന്ന യുവതിയുടെ കുഞ്ഞിനെയാണ് സംസ്കാര ചടങ്ങുകൾക്കായി തയാറെടുക്കുന്നതിനിടെ ജീവനുള്ളതായി കണ്ടെത്തിയത്.
ബുധനാഴ്ച വൈകുന്നേരമാണ് റുബീനയെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വരൂപ്നഗറിലെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ റുബീന ഒരു പെൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ പ്രസവത്തിന് തൊട്ടുപിന്നാലെ കുഞ്ഞ് മരിച്ചുവെന്ന് നഴ്സിംഗ് ഹോം അധികൃതർ കുടുംബത്തെ അറിയിക്കുകയായിരുന്നു.
400 രൂപ കൈപ്പറ്റിയ ശേഷം കുഞ്ഞിനെ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് അധികൃതർ ബന്ധുക്കൾക്ക് കൈമാറി. കുഞ്ഞിന്റെ മുഖം പോലും പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് കൊട്ടിയിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.
മൃതദേഹമെന്ന് കരുതി വീട്ടിലെത്തിച്ച് അഞ്ച് മണിക്കൂറുകൾക്ക് ശേഷം, വൈകുന്നേരം മൂന്ന് മണിയോടെ സംസ്കാര ചടങ്ങുകൾക്കായി കുഞ്ഞിനെ പൊതിയഴിച്ച് പുറത്തെടുത്തപ്പോഴാണ് ജീവനോടെ കണ്ടത്. കുഞ്ഞ് കൈകളും കാലുകളും അനക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ അമ്മയും കുഞ്ഞും സുരക്ഷിതരായി ചികിത്സയിൽ തുടരുന്നു. നഴ്സിംഗ് ഹോം അധികൃതർക്കെതിരെ കുഞ്ഞിന്റെ കുടുംബം പോലീസിൽ പരാതിപ്പെട്ടു.
എന്നാൽ സ്ഥാപനത്തിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ച ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയതായും നഴ്സിംഗ് ഹോം അധികൃതർ അറിയിച്ചു.
Viral
പെൺകുഞ്ഞിന്റെ ജനനം വേറിട്ട രീതിയിൽ ആഘോഷമാക്കിയ ഒരു അച്ഛന്റെ ദൃശ്യങ്ങൾ ഇപ്പോൾ സൈബർ ലോകത്ത് തരംഗമാവുകയാണ്.
ആശുപത്രിയിൽ വെച്ച് തന്റെ പൊന്നോമനയെ ആദ്യമായി കണ്ട നിമിഷം, ആവേശമടക്കാനാവാതെ 'ധുരന്ധർ' എന്ന സിനിമയിലെ 'ഫസ്ല' എന്ന വൈറലായ ഗാനത്തിന് ചുവടുവെച്ചാണ് ഈ പിതാവ് തന്റെ സന്തോഷം പ്രകടിപ്പിച്ചത്.
നഴ്സ് കുഞ്ഞിനെ കൈകളിലേന്തി നിൽക്കുമ്പോൾ അങ്ങേയറ്റം സന്തോഷത്തോടെ നൃത്തം ചെയ്യുന്ന ഈ അച്ഛനെ 'ധുരന്ധർ' ചിത്രത്തിന്റെ സംവിധായകൻ ആദിത്യ ധറും ഭാര്യയും പ്രശസ്ത നടിയുമായ യാമി ഗൗതമും ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് അഭിനന്ദിച്ചു.
ഈ ട്രെൻഡിലെ ഏറ്റവും മികച്ച പ്രകടനം ഇതാണെന്നാണ് യാമി ഗൗതം വിശേഷിപ്പിച്ചത്. സിനിമാ താരങ്ങളായ യാമി ഗൗതമും ആദിത്യ ധറും ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചു കഴിഞ്ഞു.
പെൺകുഞ്ഞുങ്ങളുടെ ജനനം തുല്യമായ ആവേശത്തോടെ ആഘോഷിക്കപ്പെടണമെന്ന വലിയ സന്ദേശം ഈ കൊച്ചു വീഡിയോ നൽകുന്നുണ്ടെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.
നിലവിൽ ആഗോളതലത്തിൽ തരംഗമായ ഈ ബഹ്റൈനി സംഗീതത്തിന്റെ അർഥം പോലെ തന്നെ, ശുദ്ധമായ ആനന്ദത്തിന്റെ പ്രകടനമായി ഈ പിതാവിന്റെ നൃത്തം മാറി.
National
ലക്നോ: ഉത്തർപ്രദേശിലെ അംറോഹയിൽ ഉറക്കത്തിനിടെ മാതാപിതാക്കൾക്കിടയിൽ അബദ്ധത്തിൽ ഞെരുങ്ങി 26 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം.
സദ്ദാം അബ്ബാസി- അസ്മ ദമ്പതികളുടെ മകൻ സുഫിയാനാണ് മരിച്ചത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
കുഞ്ഞിനെ മാതാപിതാക്കൾ അവർക്കിടയിൽ കിടത്തിയ ശേഷം ഉറങ്ങാൻ കിടന്നു. രാത്രിയിൽ ഉറക്കത്തിനിടെ മാതാപിതാക്കൾ അറിയാതെ തിരിഞ്ഞു കിടന്നു. ഇതിനിടെ കുഞ്ഞ് അവർക്കിടയിൽ അബദ്ധത്തിൽ പെട്ടുപോകുകയായിരുന്നുവെന്ന് ബന്ധുക്കളും പോലീസും അറിയിച്ചു.
ഞായറാഴ്ച രാവിലെ കുഞ്ഞിന് ഭക്ഷണം നൽകാനായി അതിരാവിലെ എഴുന്നേറ്റ അമ്മയാണ് കുഞ്ഞിന് അനക്കമില്ലാത്തത് ശ്രദ്ധിച്ചത്. ഉടൻ ഗജ്രൗലയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
എന്നാൽ ജനനം മുതൽ കുഞ്ഞിന് ശ്വാസസംബന്ധമായ പ്രശ്നം ഉണ്ടായിരുന്നുവെന്നും പിന്നീട് മഞ്ഞപ്പിത്തം ബാധിച്ചതോടെ ആരോഗ്യനില വഷളായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം സംഭവത്തിന് പിന്നാലെ മാതാപിതാക്കൾ തമ്മിൽ ആശുപത്രിയിൽവച്ച് വാക്കുതർക്കമുണ്ടായി. പിന്നാലെ ബന്ധുക്കൾ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്.
National
ലക്നോ: നവജാത ശിശുവിന്റെ കൈയും തലയും ഇല്ലാത്ത മൃതശരീരവുമായി പാര്‍ക്കില്‍ തെരുവു നായ. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.
ഫ്രണ്ട്സ് പാര്‍ക്കിലേയ്ക്ക് തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള കുട്ടിയുടെ മൃതദേഹവുമായി തെരുവുനായയെ പ്രദേശവാസികളാണ് ആദ്യം കണ്ടത്. ആളുകളെ കണ്ടതോടെ കടിച്ചു പിടിച്ച പൊതി താഴെയിട്ട് നായ ഓടി രക്ഷപ്പെട്ടു.
തലയും കൈയും നഷ്ടപ്പെട്ട നിലയില്‍ വികൃതമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുണി നീക്കം ചെയ്ത് നോക്കിയ നാട്ടുകാരാണ് വികൃതമായ നിലയിലുള്ള മൃതദേഹം കണ്ടെത്തുന്നത്. നെഞ്ചില്‍ ഗുരുതര പരിക്കുകള്‍ ഉണ്ടായിരുന്നു.
ജനിച്ച് 24 മുതല്‍ 36 മണിക്കൂര്‍ വരെ ആയ കുഞ്ഞിന്റേതാണ് മൃതദേഹം എന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ കൈപ്പത്തിയില്‍ കാനുലയുണ്ടായിരുന്നതുകൊണ്ട് ഹോസ്പിറ്റലിലോ നേഴ്സിംഗ് ഹോമിലോ ജനിച്ചതാണെന്നാണ് പോലീസ് നിഗമനം.
നിയമവിരുദ്ധമായി ഗര്‍ഭഛിദ്രം നടത്തി നവജാത ശിശുവിനെ മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞതായിരിക്കാമെന്നാണ് പോലീസിന്റെ സംശയം. മരിച്ചതിനെത്തുടര്‍ന്ന് കുഴിച്ചിട്ടതായിരിക്കാമെന്നും അവിടെ നിന്ന് നായ കടിച്ച് കൊണ്ടുവരാനുള്ള സാധ്യതയും പോലീസ് സംശയിക്കുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Kerala
തൃശൂർ: നവജാത ശിശുവിന്റെ മൃതദേഹം ക്വാറിയിൽ തള്ളിയ സംഭവത്തിൽ അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. ആറ്റൂർ സ്വദേശിനി സ്വപ്ന (37)ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ശാരീരിക അവശതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് സ്വപ്ന തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംശയം തോന്നിയ ഡോക്ടർമാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യുവതി വിവരങ്ങൾ പറഞ്ഞത്. ഗുരുതരാവസ്ഥയിലായ യുവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വീട്ടിൽ വെച്ച് തന്നെയാണ് പ്രസവിച്ചതെന്നും കുഞ്ഞ് മരിച്ചെന്നുമാണ് യുവതിയുടെ മൊഴി. എന്നാല്‍ മുഖത്ത് വെള്ളമൊഴിച്ച് കുഞ്ഞിനെ കൊന്നതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ നവജാത ശിശുവിനെ കൊന്നു വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവത്തില്‍ പെരുമ്പാവൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ബംഗാള്‍ സ്വദേശികളായ ദമ്പതികള്‍ മജ്റു ഷെയ്ഖ് (33), ഭാര്യ ഷീല ഖാത്തൂന് (32) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഷീലയെ രക്തസ്രാവത്തെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയിലുള്ള ഇവര്‍ പോലീസ് നിരീക്ഷണത്തിലാണ്. മജ്റുവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുന്നു. പ്രസവിച്ചയുടനെ കുഞ്ഞിനെ കൊലപ്പെടുത്തി ഇവര്‍ വീട്ടുമുറ്റത്ത് കുഴിച്ചിട്ടെന്നാണ് പ്രാഥമിക നിഗമനം. പെണ്‍കുഞ്ഞായതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. ആറുമാസം മുമ്പാണ് ദമ്പതികള്‍ ഇവിടെയെത്തിയത്. ഇവർക്ക് മറ്റു രണ്ട് മക്കള്‍ കൂടിയുണ്ട്.
കാഞ്ഞിരക്കാട് ദമ്പതികള്‍ വാടകയ്ക്ക് താമസിക്കുന്നിടത്താണ് തിങ്കളാഴ്ച വൈകുന്നേരം 3.30 ഓടെ മൃതദേഹം കണ്ടെത്തിയത്. കുഴിച്ചിട്ട സ്ഥലത്ത് നായ മാന്തുന്നത് കണ്ട് സമീപത്തുള്ള ഇതരസംസ്ഥാന സ്വദേശിനി പരിശോധിച്ചപ്പോഴാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്. തുടര്‍ന്ന് സമീപവാസികളെയും പോലീസിനെയും അറിയിക്കുകയായിരുന്നു.