SUNDAY DEEPIKA
ഡാഫ്നെ ദു മോറിയർ - സ്വതന്ത്ര പരിഭാഷ
മാക്സിമിന്റെ വിളികേട്ട് ഫ്രിത്ത് ഓടിയെത്തി. കാര്യമറിയാതെ ഞാൻ അന്പരന്നുനിന്നു. മിസിസ് ഡാൻവേഴ്സ് അവിടെനിന്നു നീങ്ങി. ഫ്രിത്തിനോടു പറയുന്നതുകേട്ടു: ""കപ്പൽ ദിശതെറ്റി തീരത്തേക്കു കയറിയിരിക്കുന്നു. ഞാൻ നമ്മുടെ ഭാഗത്തെ മുനന്പിൽ നിന്നു നോക്കുകയായിരുന്നു. കെരിത്ത് തുറമുഖമാണെന്നു കരുതിയാവും കപ്പൽ മാൻഡെർലിയുടെ കടൽഭാഗത്തേക്ക് എത്തിയത്. നമ്മുടെ ഭാഗത്തെ ഉൾക്കടലിലാണ് ഇപ്പോഴത് ഇടിച്ചുകയറി നിൽക്കുന്നത്. കടലിനടിയിലെ പാറക്കൂട്ടത്തിൽ ശക്തിയായി ഇടിച്ചുകാണും. ഈ നിലയിൽ കപ്പലിനെ പെട്ടെന്നു നീക്കാനാവില്ല.''
ഇത്രയും കാര്യങ്ങൾ ഒറ്റ ശ്വാസത്തിലാണ് മാക്സിം പറഞ്ഞുതീർത്തത്.
""ഇപ്പോൾ എന്താണു ചെയ്യേണ്ടത് സാർ?''
""കപ്പലിന്റെ ആളുകൾ ഇവിടെ വരികയാണെങ്കിൽ അവർക്ക് എന്തെങ്കിലും കഴിക്കാനോ കുടിക്കാനോ കൊടുക്കണം. ആ മര്യാദ നമ്മൾ കാണിക്കണം. അവർ എത്രപേരുണ്ടെങ്കിലും സാരമില്ല. അതിനുവേണ്ട ഏർപ്പാടുകൾ ചെയ്യൂ. മിസിസ് ഡാൻവേഴ്സിനോടും പറയൂ. വേറെ എന്തെങ്കിലും അവർ ആവശ്യപ്പെടുകയാണെങ്കിൽ ഓഫീസിലേക്കു വിളിച്ചേക്ക്. ഉണ്ടായ സംഭവം ഫ്രാങ്കിനോടു പറഞ്ഞോളൂ.''
""ശരി സാർ.''
""ഞാൻ ഇപ്പോൾതന്നെ അങ്ങോട്ടു തിരിച്ചുപോവുകയാണ്. അവർക്കുവേണ്ടി നമ്മുടെ ഭാഗത്തുനിന്ന് എന്തെങ്കിലും ചെയ്തുകൊടുക്കാൻ കഴിഞ്ഞാൽ അത്രയും ഉപകാരമാവുമല്ലോ.''
ഇത്രയും പറഞ്ഞ് മാക്സിം തിടുക്കത്തിൽ മടങ്ങിപ്പോയി. എന്നെയൊന്നു കാണാനോ എനിക്കൊന്നു മിണ്ടാനോ ഇടയുണ്ടായില്ല. ഞാൻ ഗോവണിയിറങ്ങി താഴെ വന്നു. ഡൈനിംഗ് റൂമിലേക്കു പോകുന്ന ഫ്രിത്ത് എന്നെക്കണ്ട് അരികിലേക്കു വന്നു.
""സാർ ഒരു പായ്ക്കറ്റ് സിഗരറ്റുമെടുത്ത് ഇപ്പോൾത്തന്നെ ബീച്ചിലേക്കു തിരിച്ചുപോയി. അവിടെ ഒരു കപ്പൽ അപകടത്തിൽപ്പെട്ടുവത്രേ. അതു കാണാൻ ഒരുപാടാളുകൾ തടിച്ചുകൂടിയിട്ടുണ്ടെന്ന്.''
അവിടേക്കു പോകാൻ, അതൊന്നു കാണാൻ എന്റെ മനസു വെന്പി. ഇതിനകം മഞ്ഞെല്ലാം നീങ്ങി. ആകാശം തെളിഞ്ഞു. ഒളിച്ചുനിന്ന സൂര്യൻ തീക്ഷ്ണതയോടെ പുറത്തുവന്നു. കൂടുതലൊന്നും ചിന്തിച്ചില്ല. ഞാൻ ലോണിലൂടെ, വൃക്ഷങ്ങളുടെ തണലിലൂടെ വേഗംനടന്ന് കുന്നിറങ്ങി ബീച്ചിലേക്കു നീങ്ങി.
ഒരുപാടകലെ കപ്പലും കിഴുക്കാംതൂക്കായ പൊക്കമേറിയ പാറയും കണ്ടു. അതുകാണാൻ ഒരു ജനക്കൂട്ടംതന്നെ അവിടെയെത്തിയിട്ടുണ്ട്. കുറേ നീങ്ങിമാറി ഞാനും നിന്നു. മോട്ടോർ ബോട്ടുകളും ലൈഫ് ബോട്ടുകളും തുഴവള്ളങ്ങളും വേണ്ടതുപോലെ പ്രവർത്തിക്കുന്നുണ്ട്. അധികാരപ്പെട്ട ഒരാൾ മെഗാഫോണിലൂടെ എന്തൊക്കെയോ വിളിച്ചുപറയുന്നുണ്ട്. കപ്പൽ അധികാരികളും ക്യാപ്റ്റനും നാവികരും മറ്റു ജോലിക്കാരും തിരക്കിട്ട് പലതും ചെയ്തുകൊണ്ടിരിക്കുന്നു.
കൂട്ടത്തിൽ ഞാൻ നിൽക്കുന്നതുകണ്ട് ഫ്രാങ്ക് അകലെനിന്ന് എന്റെനേരേ കൈവീശി. എന്നെ മനസിലാക്കിയ ഒരു കോസ്റ്റ് ഗാർഡിനോട് ""മാക്സിമിനെ കണ്ടോ'' എന്നു ഞാൻ ചോദിച്ചു. ""അദ്ദേഹം ഒരു നാവികന്റെ കൂടെ എന്തോ കാര്യത്തിനു പോകുന്നതുകണ്ടു'' എന്നു മറുപടി.
""ഇനി എന്തുചെയ്യാൻ പോകുന്നു?'' ഞാൻ ചോദിച്ചു.
""കപ്പലിനെ ഉയർത്താൻ നോക്കിയിട്ട് ശ്രമം വിജയിച്ചില്ല. എത്ര അത്യധ്വാനം ചെയ്താലും പറ്റുമെന്നു തോന്നുന്നില്ല. കെരിത്തിൽനിന്നു ഹാർബർ മാസ്റ്റർ എത്തിയിട്ടുണ്ട്. ഒരു മുങ്ങൽ വിദഗ്ധനെവിട്ട് കപ്പലിന്റെ അടിഭാഗം തകർന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് നീക്കം.''
ഞങ്ങൾ സംസാരിച്ചുനിൽക്കുന്പോൾ ഫ്രാങ്ക് എത്തി.
""ശ്രമമൊന്നും വിജയിച്ചിട്ടില്ല അല്ലേ?''
""സമയമെടുക്കും. എന്താണു സംഭവിച്ചതെന്ന് കൃത്യമായി അറിയാനാണ് അടുത്ത ശ്രമം.''
""സമയം ഒന്നരയായി. വരൂ മാഡം, നമുക്ക് ഒരുമിച്ചു ലഞ്ചു കഴിക്കാം.''
""ഞാൻ അല്പംകൂടി കഴിഞ്ഞു വരാം.''
""ഇവിടെ എത്ര നിന്നാലും കാര്യമില്ല.''
""ഫ്രാങ്ക് പൊയ്ക്കോളൂ. ഞാൻ ലഞ്ച് പിന്നീടു കഴിച്ചോളാം.''
ഫ്രാങ്ക് പോയി. ഞാൻ കപ്പലിന്റെ ഭാഗത്തേക്കുതന്നെ കുറേനേരം നോക്കിനിന്നു. കപ്പൽജോലിക്കാരുടെ വിവിധ പ്രവർത്തനങ്ങൾ കൗതുകത്തോടെ ശ്രദ്ധിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ കോസ്റ്റ് ഗാർഡ് മറ്റെന്തോ കാര്യത്തിനായി പോയി.
ഞാൻ വാച്ചു നോക്കി. സമയം മൂന്നായിരിക്കുന്നു. തിരിച്ചു വീട്ടിലേക്കു മടങ്ങി. വൃക്ഷങ്ങൾ തണൽപാകിയ വഴിയിലൂടെ നടന്ന് റോസ് ഗാർഡൻ വഴി, മുറ്റത്തെ ലോണ്‍ കടന്ന്, വീടിനെ നോക്കി. എന്തുകൊണ്ടോ മുന്‍പു തോന്നിയതിനേക്കാൾ കൂടുതൽ അഴകും ശാന്തിയും സ്വച്ഛതയും വീടിനുണ്ടെന്നു തോന്നി. കഴിയുംവിധം എല്ലാവർക്കും അഭയവും ആശ്രയവും നൽകുന്ന, ഉദാരമായി ഏവരേയും സൽക്കരിക്കുന്ന അനുഗൃഹീതമായ ഇടം. മുന്‍പു തോന്നിയതിനേക്കാൾ കൂടുതൽ ആത്മാഭിമാനം ഈ ഭവനത്തെക്കുറിച്ച് ഇപ്പോൾ എനിക്കു തോന്നുന്നു. ഇത് എന്റെ വീടാണ്. മാൻഡെർലി എന്റെയാണ്, ഞാൻ ഇവിടെ കഴിയുന്നു.
ഹാളിൽക്കൂടി കടന്ന് ഞാൻ ഡൈനിംഗ് റൂമിലേക്കു പോയി. റോബർട്ട് അവിടെയുണ്ടായിരുന്നു.
""റോബർട്ട്! മാക്സിം ഇവിടെ എത്തിയോ?''
""രണ്ടു മണിയായപ്പോൾ സാറുവന്ന് ലഞ്ച് കഴിച്ച് വേഗം തിരിച്ചുപോയി. മാഡം എവിടെയാണെന്നു ചോദിച്ചു. ഞാൻ ലഞ്ച് വിളന്പട്ടെ?''
""വേണ്ട. ചായയും ബ്രഡും ബട്ടറും മതി.''
ഞാൻ ലൈബ്രറിയിലേക്കു പോയി. ചുമ്മാ പത്രമെടുത്ത് അതിൽ കണ്ണോടിച്ച് ഇരുന്നു. അപ്പോഴേക്കും റോബർട്ട് ചായകൊണ്ടുവന്ന് തിരിച്ചുപോയി. അത് കഴിച്ചു പൂർത്തിയായപ്പോഴേക്കും റോബർട്ട് വീണ്ടും വന്നു.
""സാറ് ഇതുവരെ എത്തിയിട്ടില്ല.''
""അതെ. എന്താ മാക്സിമിനെ ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ?''
""ഉവ്വ് മാഡം. കെരിത്തിലെ ഹാർബർ മാസ്റ്റർ ക്യാപ്റ്റൻ ഡെറിൽ ഫോണിൽ വിളിക്കുന്നു. അദ്ദേഹം ചോദിക്കുന്നു ഇവിടെ വന്നാൽ മാക്സിം സാറിനെ ഒറ്റയ്ക്കു കണ്ടു സംസാരിക്കാൻ പറ്റുമോയെന്ന്.''
""മാക്സിം ഇവിടെയില്ല. അഞ്ചു മണിക്കു ശേഷം വിളിക്കാൻ പറയൂ.''
അപ്രകാരം റോബർട്ട് പോയി. നിമിഷങ്ങൾക്കകം തിരിച്ചുവന്നിട്ടു പറഞ്ഞു:
""അദ്ദേഹം പറയുന്നു, മാഡത്തിനു സൗകര്യമാണെങ്കിൽ അദ്ദേഹം ഇങ്ങോട്ടുവന്നു സംസാരിക്കാമെന്ന്. വളരെ അർജന്റ് കാര്യമാണത്രേ. ഫ്രാങ്ക് സാറിനെ വിളിച്ചിട്ടു കിട്ടിയില്ലെന്ന് ക്യാപ്റ്റൻ പറയുന്നു.''
""ശരി. അർജന്റാണെങ്കിൽ വരാൻ പറയൂ!''
റോബർട്ട് പോയി. ക്യാപ്റ്റൻ വരുന്പോൾ ഞാനെന്താണ് പറയേണ്ടത്? വരുന്നത് കരയിൽ ഇടിച്ചുകയറിയ കപ്പലിനെക്കുറിച്ചു സംസാരിക്കാനാണ്. ഇതിൽ മാക്സിമിനെ കാണേണ്ട കാര്യമെന്താണ്? ഇടിച്ചുകയറിയത് മാൻഡെർലിയുടെ അതിർത്തിയായ ഉൾക്കടലിലേക്കാണ്. അവിടെ പാറ പൊട്ടിക്കാനോ മറ്റോ മാക്സിമിന്റെ അനുവാദം വേണം. ക്യാപ്റ്റൻ ഈ വക സംഗതികൾ എന്നോടു പറഞ്ഞിട്ടെന്താ കാര്യം?
കുറച്ചുകഴിഞ്ഞപ്പോൾ ക്യാപ്റ്റൻ ഡെറിൽ ഒൗദ്യോഗിക വേഷത്തിൽ കാറിൽ എത്തി. ഹസ്തദാനം നൽകി ഞാനദ്ദേഹത്തെ സ്വീകരിച്ചിരുത്തി. ഞാൻ പറഞ്ഞു:
""കപ്പലിന്റെ ഈ അപകടം വല്ലാത്ത ഒരു പ്രശ്നമായി അല്ലേ? അത് ഉയർത്താനുള്ള ശ്രമം എന്തായി?''
ക്യാപ്റ്റൻ ഡെറിൽ കൈകൊണ്ട് ഒരു വട്ടംവരച്ചു. ""കപ്പലിന്റെ അടിഭാഗത്ത് വലിയൊരു ദ്വാരവും ഒരു പൊട്ടലുമുണ്ട്. അതിനെ കേടുതീർത്ത് തിരിച്ചുകൊണ്ടുപോകാൻ പറ്റില്ല. അത് അതിന്റെ കന്പനിയുടമ നോക്കട്ടെ. മാഡം, ഞാനിവിടെ വരാൻ ഇടയാക്കിയത് കപ്പലാണെങ്കിലും, ഞാനിപ്പോൾ വന്നത് കപ്പലിന്റെ കാര്യം പറയാനല്ല. സുപ്രധാനമായ ഒരു ന്യൂസ് മിസ്റ്റർ മാക്സിമിനെ അറിയിക്കാനുണ്ട്. അത് എങ്ങനെ അദ്ദേഹത്തോടു പറയും എന്ന വിഷമസന്ധിയിലാണ് ഞാൻ.''
""ഉത്കണ്ഠയോടെ ഞാൻ ചോദിച്ചു: എന്തു ന്യൂസാണ് ക്യാപ്റ്റൻ ഡെറിൽ?!''
""അത്ര സന്തോഷമുള്ള കാര്യമല്ല എനിക്കു പറയാനുള്ളത്. നിങ്ങൾക്കും നിങ്ങളുടെ ഭർത്താവിനും വിഷമവും വേദനയുമുണ്ടാക്കുന്ന ഒരു സംഗതിയാണ്. കെരിത്തിലെ ഞങ്ങൾക്കെല്ലാവർക്കും മിസ്റ്റർ മാക്സിമിനെയും കുടുംബത്തേയും അറിയാം. ഒട്ടേറെ നല്ലകാര്യങ്ങൾ സമൂഹത്തിനു ചെയ്യുന്ന വിശാലഹൃദയനും ഉദാരമനസ്കനുമാണ് അദ്ദേഹം. അങ്ങനെയൊക്കെയാണെങ്കിലും മാഡത്തിനും അദ്ദേഹത്തിനും പ്രയാസമുണ്ടാക്കുന്ന ഒരു സത്യം മറച്ചുവയ്ക്കാനാവില്ല. ഈ സാഹചര്യത്തിൽ അതെങ്ങനെ മാഡത്തിനോടു പറയണമെന്നറിയില്ല.''
മുറിയിൽ ഞങ്ങൾ രണ്ടുപേർ മാത്രമാണുള്ളതെങ്കിലും അല്പം സ്വരം താഴ്ത്തി അദ്ദേഹം പറഞ്ഞു: ""കപ്പലിന്റെ അടിഭാഗം പരിശോധിക്കാനായി മുങ്ങൽ വിദഗ്ധൻ പോയി. അവിടെ ചെന്നപ്പോൾ സൂക്ഷ്മപരിശോധനയിൽ അയാൾ കണ്ടത് കപ്പലിന്റെ അടിഭാഗത്തെ തകർച്ച മാത്രമല്ല. വേറെ ഏതെങ്കിലും ഭാഗത്തു നാശം സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ കപ്പലിന്റെ മറ്റൊരു പള്ളവശത്തു പരിശോധന നടത്തിയപ്പോൾ അവിടെ ഒരു സഞ്ചാരബോട്ട്- യാതൊരു കേടുപാടുകളുമില്ലാത്ത ബോട്ട്- കണ്ടെത്തി. മുങ്ങിയ ആൾ ഈ നാട്ടുകാരനായതുകൊണ്ട് അയാൾ ബോട്ട് വേഗം തിരിച്ചറിഞ്ഞു. അതു മിസിസ് മാക്സിമിന്റെ ബോട്ടായിരുന്നു.''
""കേൾക്കുന്പോൾ വല്ലാത്ത പ്രയാസം തോന്നുന്നുണ്ട്. ആരും പ്രതീക്ഷിക്കാത്തതാണിത്. ഇതു മാക്സിമിനോടു പറയണോ? ആ ബോട്ട് അവിടെ അങ്ങനെ കിടന്നോട്ടെ. ആർക്കും ഒരു ഉപദ്രവവുമില്ലല്ലോ?''
""അതേ. സാധാരണനിലയിൽ അതു മതി. കുത്തിപ്പൊക്കി പ്രശ്നമുണ്ടാക്കാൻ ഈ ഭൂമിയിൽ ഇതറിയാവുന്നതു ഞാൻ മാത്രമേയുള്ളൂ. എനിക്ക് ഏറെ മതിപ്പുള്ള മിസ്റ്റർ മാക്സിമിനെ സഹായിക്കാൻ എനിക്കു സന്തോഷവുമാണ്. പക്ഷേ അവിടംകൊണ്ടും കാര്യം അവസാനിക്കുന്നില്ല.''
""എന്താ? എന്താ കാര്യം?''
""എന്റെ ആൾ ആ ബോട്ടിനുചുറ്റും നടന്നു പരിശോധിച്ചപ്പോൾ വേറെ പ്രധാനപ്പെട്ട ഒരു സംഗതി കണ്ടുപിടിച്ചു. ബോട്ടിന്റെ കാബിൻ ഡോർ മുറുക്കിയടച്ചിരിക്കുന്നു. ഉള്ളിലെന്താണെന്നറിയാൻ അയാൾ വെള്ളത്തിനടിയിൽനിന്ന് ഒരു പാറക്കഷണമെടുത്ത് അതുകൊണ്ട് ഒരുവശം തട്ടിപ്പൊട്ടിച്ചു. എന്നിട്ട് കാബിന്റെ ഉള്ളിലേക്കു നോക്കി. അതു നിറയെ വെള്ളം. ബോട്ടിനടിയിലെ ദ്വാരത്തിലൂടെ കയറിയതാണ്. ബോട്ടിനു വേറെ കേടൊന്നുമില്ല.
പിന്നെ അയാൾ കണ്ടത് ഉൾക്കിടിലമുണ്ടാക്കിയ ഒരു കാഴ്ചയാണ്.''
ക്യാപ്റ്റൻ ഒന്നു നിർത്തി. മറ്റാരും ഇതു കേൾക്കുന്നില്ലല്ലോയെന്ന് ബോധ്യപ്പെട്ടശേഷം പറഞ്ഞു: ""കാബിൻ ഫ്ളോറിൽ ഒരു ബോഡി കിടക്കുന്നു. അതിൻമേൽ മാംസമൊന്നുമില്ല. എല്ലാം അലിഞ്ഞു പോയിരിക്കുന്നു. മനുഷ്യശരീരമാണെന്നു വ്യക്തം. തലയോടും വിരലുകളും കണ്ടു. തെരച്ചിൽ നിർത്തി ആ മനുഷ്യൻ ഈ വിവരങ്ങളെല്ലാം നേരേ വന്ന് എനിക്കു റിപ്പോർട്ട് ചെയ്തു...''
ഇതെല്ലാം കേട്ട് അന്ധാളിച്ചും ഭയന്നും ഞാനിരുന്നു.
""മിസ്റ്റർ മാക്സിമിനെ നേരിട്ടു കാണണമെന്നു പറഞ്ഞതിന്റെ കാര്യം ഇപ്പോൾ മാഡത്തിനു മനസിലായില്ലേ?''
""റെബേക്ക ബോട്ടുസവാരി ഒറ്റയ്ക്കു നടത്തിയെന്നാണ് ഞാൻ കേട്ടിട്ടുള്ളത്. താങ്കൾ പറഞ്ഞതിൽനിന്ന് മനസിലാവുന്നത് അന്ന് അവളോടൊപ്പം വേറെ ആരോ യാത്രചെയ്തിട്ടുണ്ട്. അത് ആരായിരിക്കും? എന്നിട്ട് എന്തുകൊണ്ട് ഒരാൾമാത്രം കാബിനിൽ? അവളെ കണ്ടെടുത്തത് മാസങ്ങൾക്കുശേഷം നാഴികകൾ അകലെനിന്ന്. എല്ലാം ദുരൂഹമായിരിക്കുന്നു.''
""എന്തായാലും കണ്ടെത്തിയ ബോഡിയുടെ അംശങ്ങൾ അവിടെയുണ്ട്. അത് ഞങ്ങൾക്കു റിപ്പോർട്ട് ചെയ്യാതെ പറ്റില്ല. അതെന്റെ ഡ്യൂട്ടിയാണ്. പത്രവാർത്ത വരും. കാര്യങ്ങൾ പരസ്യമാകും. എന്തുചെയ്യാം. എനിക്കു വല്ലാത്ത ഖേദമുണ്ട്. വിവാഹം കഴിഞ്ഞ് ശാന്തമായും സമാധാനമായും സന്തോഷത്തോടെ കഴിയാൻ ആഗ്രഹിച്ച മാഡത്തിനും മിസ്റ്റർ മാക്സിമിനും ഇങ്ങനെയൊരു പ്രതിസന്ധി...''
ഈ സമയത്ത് വാതിലിൽ ആരോ മുട്ടി. തുറന്നപ്പോൾ കടന്നുവന്നത് മാക്സിം. ക്യാപ്റ്റൻ ഡെറിലിനെ കണ്ട് വല്ലാതെ ആശ്ചര്യപ്പെട്ടു.
""ഹലോ, ക്യാപ്റ്റൻ ഡെറിൽ! അവർ പരസ്പരം ഹസ്തദാനം ചെയ്തു.''
""അവിടെ എന്താ സംഭവിച്ചിരിക്കുന്നത്? താങ്കൾ ഇവിടെ വരാൻ എന്താണ് പ്രത്യേകിച്ച്?''
എനിക്കവിടെ നിൽക്കാൻ തോന്നിയില്ല. മാക്സിമിന്റെ മുഖത്തുനോക്കാതെ ഒരു ഭീരുവിനെപ്പോലെ ഞാൻ മുറിയിൽനിന്നു പുറത്തുകടന്നു. ഹാളിലേക്കു പോയി വാതിലിൽ ചാരിനിന്നു. അല്പം കഴിഞ്ഞു ടെറസിൽ പോയി ഇരുന്നു.
വിവിധ ചിന്തകള്‍ മനസില്‍ കുത്തിമറിയുന്നു. ആശങ്ക, അധൈര്യം, ഭയം, ലജ്ജാശീലം, പ്രത്യാശയില്ലായ്മ, അപകര്‍ഷബോധം, ഉത്കണ്ഠ തുടങ്ങിയ ഒട്ടേറെ കുറവുകള്‍ എന്നില്‍ ലയിച്ചുകിടപ്പുണ്ട്. അവയെ കീഴടക്കി പുറന്തള്ളണം. ഇതില്‍ ഞാന്‍ പരാജയപ്പെട്ടാല്‍ എന്നും ഞാന്‍ പരാജയപ്പെടും. ഇനി ഒരവസരമില്ല. ആത്മധൈര്യത്തിനും അനുഗ്രഹങ്ങള്‍ക്കുമായി ദൈവത്തോട് മനംനൊന്തു പ്രാര്‍ഥിച്ചു.
പച്ചവിരിച്ച ലോണും സുഗന്ധം പൊഴിച്ചുനില്‍ക്കുന്ന പൂക്കളുംനോക്കി നാലഞ്ചുമിനിറ്റുകള് അവിടെയിരുന്നു. ക്യാപ്റ്റന്‍ ഡെറിലിന്റെ കാര്‍ തിരിച്ചുപോകുന്നതുകണ്ടു. അദ്ദേഹം മാക്സിമിനോട് എല്ലാ കാര്യങ്ങളും തുറന്നു സംസാരിച്ചുകാണും. ഞാന്‍ ടെറസില്‍നിന്ന് എഴുന്നേറ്റ് ഹാള്‍ വഴി ലൈബ്രറിയിലേക്കു കടന്നുചെന്നു. മാക്സിം ജനാലയ്ക്കരികേ ചിന്താമൂകനായി പുറംതിരിഞ്ഞുനില്‍ക്കുകയാണ്. ഞാന്‍ വാതിലിനരികേ കാത്തുനിന്നു. അപ്പോഴും ഇങ്ങോട്ടു തിരിഞ്ഞിട്ടില്ല. ഞാന്‍ അരികില്‍ച്ചെന്ന് മാക്സിമിന്റെ ഒരു കൈയെടുത്ത് എന്റെ കവിളില്‍ അമര്‍ത്തി. എന്നോടൊന്നും പറഞ്ഞില്ല. അതേ നില്പ് തുടര്‍ന്നു.
ഞാന്‍ പറഞ്ഞു: ""അയാം സോറി... വെരി വെരി സോറി.''
അപ്പോഴും ഒന്നും മിണ്ടിയില്ല. ആ കൈ തണുത്തിരിക്കുന്നു. കൈയിന്റെ പുറംപത്തിയില് ഞാന്‍ ചുംബിച്ചു, പിന്നെ ഓരോ വിരലുകളിലും.
""മാക്സിം ഒന്നും ഒറ്റയ്ക്കു സഹിക്കേണ്ട. വേദനകള്‍ നമുക്ക് ഒരുമിച്ചു പങ്കുവയ്ക്കാം. എല്ലാത്തിനും ഞാന്‍ ഒപ്പമുണ്ട്. ഇരുപത്തിനാലു മണിക്കൂറുകള്‍കൊണ്ട് ഞാന്‍ ഒരുപാട് മുതിര്‍ന്നു. മേലില്‍ ഞാനൊരു കുട്ടിയല്ല.''
മാക്സിം എന്റെ തോളില്‍ കൈയിട്ട് എന്നെ ചുറ്റിപ്പിടിച്ച് ദേഹത്തോടു ചേര്‍ത്തു. ഞാന്‍ പുളകംപൂണ്ടുനിന്നു. എന്റെ യാചനാസ്വരം: ""എന്നോടു ക്ഷമിക്കൂ... ക്ഷമിക്കില്ലേ?''
""ക്ഷമിക്കുകയോ? എന്തു ക്ഷമിക്കാന്‍?''
""ഇന്നലെ രാത്രി... ഞാനതു മനഃപൂര്‍വം ചെയ്തതാണെന്ന് മാക്സിം ധരിച്ചു.''
""ഓ, അതോ? ഞാനതു മറന്നുകഴിഞ്ഞു. നിന്നോടു ഞാന്‍ ദേഷ്യപ്പെട്ടു അല്ലേ? സാരമില്ല.''
""മാക്സിം! ഇന്നുമുതല്‍ നമുക്ക് എല്ലാം പുതുതായി തുടങ്ങാം. പ്രശ്നങ്ങളെ ഒന്നിച്ചു നേരിടാം. ഞാന്‍ ഭാര്യ മാത്രമല്ല, മാക്സിമിന്റെ സ്നേഹിതയും വഴികാട്ടിയുമാണ്.''
മാക്സിം എന്റെ മുഖം ഇരുകൈകളിലുമൊതുക്കി എന്നെ ഉറ്റുനോക്കി. ""പ്രിയേ! നീ എന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ട്?''
അതിനു മറുപടി പറയാന്‍ കഴിയാതെ മാക്സിമിന്റെ വാടിയ മുഖത്തേക്ക് ഞാന്‍ നോക്കിനിന്നു.
""വൈകിപ്പോയി. എല്ലാം വൈകിപ്പോയി. കുറച്ചെങ്കിലും സന്തോഷം ലഭിക്കാനുള്ള അവസരം നഷ്ടപ്പെട്ടു.''
""ഇല്ല മാക്സിം, ഇല്ല.''
""ഉവ്വ്. എല്ലാം കൈവിട്ടുപോയി. അതു സംഭവിച്ചുകഴിഞ്ഞു.''
""ഏത്?''
""മുമ്പേ ഞാനിതു പ്രതീക്ഷിച്ചിട്ടുണ്ട്. എല്ലാ ദിവസവും, രാവും പകലും! സന്തോഷവും സൗഭാഗ്യവും എനിക്കും നിനക്കും വിധിച്ചിട്ടില്ല.''
""എന്താ? എന്താ ഉദ്ദേശിക്കുന്നത്? എന്നോടു പറയൂ!''
എന്റെ കൈകള്‍ പിടിച്ച്, എന്റെ മുഖത്തേക്കു നോക്കി പറഞ്ഞു: ""റെബേക്ക വിജയിച്ചു.''
ഞാന്‍ അന്ധാളിച്ചുനിന്നു. എന്റെ ഹൃദയമിടിപ്പു കൂടി.
""അവളുടെ നിഴല്‍! നമുക്കിടയില്‍! എല്ലായ്പ്പോഴും! അതു ക്രൂരമായി നമ്മളെ വേട്ടയാടുന്നു, പരസ്പരം അകറ്റുന്നു. നിന്നെ ഇങ്ങനെ പിടിക്കുമ്പോഴും എന്റെ പ്രിയേ, എന്റെ ഓമനേ ഇത് ഇന്നല്ലെങ്കില്‍ നാളെ സംഭവിക്കുമെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. അവള് മരിക്കുന്നതിനുമുമ്പ് അവളുടെ കണ്ണുകള്‍ എന്നെ നോക്കിയത് ഞാന്‍ ഓര്‍ക്കുന്നു. ഇങ്ങനെ സംഭവിക്കുമെന്ന് അവള് മുന്‍കൂട്ടി കണ്ടു. അവസാനം അവള് ജയിക്കുമെന്ന് അവള് മനസിലാക്കി.''
""മാക്സിം! എന്താണീ പറയുന്നത്? മനസിലാവുന്നില്ല.''
""അവളുടെ ബോട്ട് അവര്‍ കണ്ടെത്തി. മുങ്ങിത്തപ്പിയവന് അതു കണ്ടെത്തി.''
""അതേ. ക്യാപ്റ്റന്‍ ഡെറില്‍ അതെന്നോടു പറഞ്ഞു. ബോഡിയെക്കുറിച്ചാണോ ചിന്തിക്കുന്നത്? അതു ബോട്ടിന്റെ കാബിനുള്ളില്‍ കണ്ടെന്ന്.''
""അതേ. കണ്ടു.''
""ബോട്ടില്‍ റെബേക്ക ഒറ്റയ്ക്കായിരുന്നില്ല. ആ സമയത്തു വേറെയാരോ കൂടെയുണ്ടായിരുന്നു. അതാരായിരുന്നു എന്ന് മാക്സിമിന് ഊഹിക്കാന്‍ കഴിഞ്ഞോ?''
""ഇല്ല. നിനക്കിതൊന്നും മനസിലാവില്ല.''
""പറയൂ. കാര്യങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും അറിയാനല്ലേ? മാക്സിമിനെ സഹായിക്കാനല്ലേ ചോദിക്കുന്നത്?''
""റെബേക്കയോടൊപ്പം ആരുമുണ്ടായിരുന്നില്ല. അവള് ഒറ്റയ്ക്കായിരുന്നു.''
""ഇതു പറയുമ്പോള്‍ മാക്സിമിന്റെ കണ്ണുകളും മുഖഭാവവും ഞാന്‍ ശ്രദ്ധിക്കുകയായിരുന്നു.''
""കാബിന് ഫ്ളോറില്‍ കണ്ടത് റെബേക്കയുടെ ബോഡിയായിരുന്നു.''
""അല്ല, അല്ല. ഒരിക്കലുമല്ല.''
""പള്ളിക്കല്ലറയില്‍ അടക്കംചെയ്തത് റെബേക്കയെ അല്ല. ആരുമാരുമറിയാത്ത, അവകാശികളില്ലാത്ത, എവിടെയോ ഉള്ള ഏതോ ഒരു പെണ്ണിനെയാണ്. ഒരു ബോട്ടപകടവും ഉണ്ടായിട്ടില്ല. റെബേക്ക മുങ്ങിമരിച്ചതല്ല. ഞാന്‍... ഞാന്‍... അവളെ കൊന്നു! ഷൂട്ടുചെയ്ത് കൊന്നു...!! കോട്ടേജില്വച്ച്.. ബോഡി ഞാന്‍ കാബിനിലേക്കു മാറ്റി. ആ രാത്രിതന്നെ ബോട്ട് ഞാന്‍ പുറത്തേക്കു നീക്കി. അവിടെ അതു മുങ്ങി. ഇന്നു കണ്ടെത്തിയ അതേ സ്ഥലത്ത്. അതു റെബേക്കയുടേതാണ്, മറ്റാരുടേയുമല്ല.''
ഇതെല്ലാം കേട്ട് നടുങ്ങി വിറങ്ങലിച്ച് ശ്വാസംനിലച്ച മട്ടില്‍ ഞാന്‍ നിന്നു. ഇത്രയും പറഞ്ഞ ആയാസത്തില്‍ മാക്സിം നിമിഷങ്ങളോളം മിണ്ടാതെനിന്നു. എന്നിട്ടു ഭാവഗാംഭീര്യത്തോടെ, വിറയാര്‍ന്ന സ്വരത്തില്‍ എന്നോടു ചോദിച്ചു: ""ഇപ്പോള്‍ എന്റെ മുഖത്തേക്കു നോക്കി, എന്റെ കണ്ണുകളിലേക്കു നോക്കി പറയൂ! ഇപ്പോഴും നിനക്കെന്നെ സ്നേഹിക്കാന്‍ കഴിയുന്നുണ്ടോ?... എന്നെ നീ വെറുക്കുമോ?''
ഒന്നും പറയാനാവാതെ, വികാരാധീനയായി, ഒരു കരച്ചിലോടെ ഞാന്‍ മാക്സിമിനെ വട്ടംകെട്ടിപ്പിടിച്ചു.
(തുടരും)
NRI
ന്യൂയോർക്ക്: അമേരിക്കൻ മലയാളി എഴുത്തുകാരനും പുന്നയൂർക്കുളം സാഹിത്യസമിതി സ്ഥാപകപ്രസിഡന്റുമായ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ പ്രഥമ നോവൽ "പറക്കും പക്ഷിയെ പ്രണയിക്കുന്നവർ' പ്രകാശനം ചെയ്തു.
ഡോ. ഖദീജാ മുംതാസിന് നൽകി ഡോ. എം.എൻ. കാരശേരിയാണ് പ്രകാശനം നിർവഹിച്ചത്. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന അബ്ദുൾ, ജീവിതാനുഭവങ്ങളിൽ പ്രകടമാകുന്ന മാനസികഭാവങ്ങളെ ഈ നോവൽ വിദഗ്ധമായി വിശകലനം ചെയ്യുന്നു.
ഈ മാസം 25ന് പുന്നയൂർക്കുളം സാഹിത്യസമിതിയുടെ ആഭിമുഖ്യത്തിൽ പുന്നയൂർക്കുളം കമലാസുരയ സമുച്ചയത്തിൽ നടക്കുന്ന രണ്ടാം ഘട്ട പ്രകാശന ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
International
ലണ്ടന്‍: 2025-ലെ ബുക്കര്‍ പുരസ്കാരം ഹംഗേറിയന്‍ എഴുത്തുകാരനായ ഡേവിഡ് സൊല്ലോയ്ക്ക്.ഇന്ത്യന്‍സമയം ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിന് ലണ്ടനില്‍ നടന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിച്ചു. ഡേവിഡ് സൊല്ലോയുടെ 'ഫ്ളെഷ്' എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹമായത്.
ഇന്ത്യന്‍ സാഹിത്യകാരി കിരണ്‍ ദേശായിയുടേതുള്‍പെടെ ആറു നോവലുകളാണ് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയത്. 50000 പൗണ്ടാണ്(ഏകദേശം 58 ലക്ഷം രൂപ) പുരസ്കാരത്തുക.
കാനഡയില്‍ ജനിച്ച അദ്ദേഹം ലെബനന്, യുകെ, ഹംഗറി എന്നിവിടങ്ങളില്‍ ജീവിച്ച ശേഷം ഇപ്പോള്‍ വിയന്നയിലാണ് ഡേവിഡ് സൊല്ലോ താമസിക്കുന്നത്. 20-ല്‍ അധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ആറ് ഫിക്ഷന്‍ കൃതികളുടെയും നിരവധി ബിബിസി റേഡിയോ നാടകങ്ങളുടെയും രചയിതാവാണ് അദ്ദേഹം.
സൊല്ലോയുടെ ആദ്യ നോവലായ 'ലണ്ടന്‍ ആന്‍ഡ് ദി സൗത്ത്-ഈസ്റ്റ്' 2008-ല്‍ ബെറ്റി ട്രാസ്ക്, ജെഫ്രി ഫേബര്‍ മെമ്മോറിയല്‍ പുരസ്കാരങ്ങള്‍ നേടി. 'ഓള് ദാറ്റ് മാന്‍ ഈസ്' എന്ന കൃതിക്ക് ഗോര്‍ഡന്‍ ബേണ്‍ പ്രൈസും പ്ലിംപ്ടണ്‍ പ്രൈസ് ഫോര്‍ ഫിക്ഷനും ലഭിച്ചു.
2016-ല്‍ ബുക്കര്‍ പ്രൈസിന്റെ ചുരുക്കപ്പട്ടികയിലും ഡേവിഡ് സൊല്ലോ ഇടംനേടി. 2019-ല്‍ 'ടര്‍ബുലന്‍സ്' എന്ന ചെറുകഥാ സമാഹാരത്തിന് എഡ്ജ് ഹില്‍ പ്രൈസ് ലഭിച്ചു. 'ഫ്ലെഷ്' അദ്ദേഹത്തിന്റെ ആറാമത്തെ ഫിക്ഷന്‍ കൃതിയാണ്.
NRI
ഡാളസ്: മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന അബ്ദുൾ പുന്നയൂർക്കുളത്തിന്റെ "പറക്കും പക്ഷിയെ പ്രണയിക്കുന്നവർ' എന്ന നോവൽ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ലാന) 14-ാം ദ്വൈവാർഷികത്തിൽ പ്രകാശനം ചെയ്തു.
സംഘാടകനും വാഗ്മിയും എഴുത്തുകാരനുമായ ജെ. മാത്യൂസ് പുസ്തകത്തിന്റെ കോപ്പി സംഘാടകനും കവിയുമായ ജോസഫ് നമ്പിമഠത്തിനു നൽകി പ്രകാശനകർമം നിർവഹിച്ചു. നിർമ്മല ജോസഫ്, ഷിബു പിള്ള, സജി എബ്രഹാം, ഷാജു ജോൺ, ശങ്കർ മന, സാമുവൽ യോഹന്നാൻ എന്നിവർ സന്നിഹിതരായിരുന്നു.
ഈ നോവൽ ധൃതിപിടിച്ചുള്ള വിവാഹത്തെയും വിവാഹമോചനത്തെയും കുട്ടികളെ അമിതമായി ലാളിച്ചു അവരുടെ ഭാവി വഷളാക്കുന്നതിനെപ്പറ്റിയും പരാമർശിക്കുന്നു. പറക്കും പക്ഷിയെ പ്രണയിക്കുന്നവർ എന്ന ശീർഷകം അർഥമാക്കുന്നത് കൈയിലിരിക്കുന്ന പക്ഷിയെ വിട്ടു പറക്കുന്ന പക്ഷിയെ പിടിക്കുന്നു എന്ന ആപ്തവാക്യമാണ്.
സാഹിത്യകാരൻ സാംസി കൊടുമൺ പുസ്തകo പരിചയപ്പെടുത്തി. അബ്ദുൾ പുന്നയൂർക്കുളം നന്ദിയും പറഞ്ഞു. എച്ച് ആൻഡ് സി പബ്ലിക്കേഷൻ ആണ് പുസ്തകം വിതരണം ചെയ്യുന്നത്.
Leader Page
“കണ്ണീർ പുറത്തുവരാതിരിക്കാൻവേണ്ടി പയ്യൻ ചിരിച്ചു” എന്ന് ‘പയ്യൻ കഥകളി’ലൊന്നിൽ വി.കെ.എൻ. എഴുതിയിട്ടുണ്ട്. തീയിൽ വിരൽതൊട്ടപ്പോഴെന്നപോലെയാണ് എനിക്കാ വാക്യം അനുഭവപ്പെട്ടത്. ഒരുതരം വീർപ്പുമുട്ടൽ. അന്തർസംഘർഷം. ഉള്ളിലെന്തോ എരിഞ്ഞമരുമ്പോഴുള്ള വിങ്ങൽ. ഈ കണ്ണീര് അടക്കിവച്ചുകൊണ്ടാണ് ബുദ്ധൻ ചിരിച്ചത്.

ഗാന്ധിജിയും സോക്രട്ടീസും ചിരിച്ചത്. അങ്ങനെ ചിരിച്ചവരെ ഞാനോർത്തുനോക്കി. അധികംപേരില്ല. ഗദാധരനിൽനിന്നു യാത്രതിരിച്ച് പരമഹംസരിലെത്തിയശേഷം ചൊരിഞ്ഞ കണ്ണീര് ഒരു ചിരിയിൽ അടക്കിവയ്ക്കാനായില്ല. ജീവന്മുക്തരിൽ അതു കണ്ടെത്താനാവില്ല. സഹസ്രനാമത്തിൽ അതിനെക്കുറിച്ച് ആഴമേറിയൊരു നേരുണ്ട്. അതു സ്വപ്നസദൃശമോ ക്ഷണികമോ അല്ല. നമുക്കജ്ഞാതമായ ഏതോ സാങ്കല്പികാനുഭൂതിയാണത്.
ഒരിക്കൽ ഞാനിത് യതിഗുരുവിനോട് ചോദിച്ചു. അദ്ദേഹം ഞങ്ങളെ സന്ധ്യാംബരം എരിഞ്ഞമരുന്നതു കാണിക്കാൻ കൊണ്ടുപോയി. ദൂരെ ചമതപോലെരിയുന്ന ചക്രവാളം. അതു പതിയെ അണഞ്ഞുകെടുമ്പോൾ, അതിൽനിന്നു പടരുന്ന തീനാമ്പുകൾ മേഘങ്ങൾ വാരിയണിയുന്നു. ചുറ്റിലും അഗ്നി പടർത്തിയശേഷം സങ്കടം പുറത്തുവരാതിരിക്കാൻ ആ തേജോഗോളം അവസാനമായി പുഞ്ചിരിക്കുന്നു. പിന്നെ അനന്തതയിൽ അലിയുന്നു. യതിഗുരു ഒന്നും പറഞ്ഞില്ല.
ആ നിശബ്ദതയിൽ വനജ്യോത്സ്ന പൂത്തുനിൽക്കുന്നതുപോലെ തോന്നി. എല്ലാം എരിഞ്ഞടങ്ങുംമുൻപും സാരമായ ചില മുന്തിയ നിമിഷങ്ങളുണ്ടാകും. ആ നിമിഷങ്ങളിലാകണം കണ്ണീർ പുറത്തുവരാതിരിക്കാൻവേണ്ടി നാം ചിരിക്കുന്നത്; അറിയില്ല.
കരയുന്ന പുരുഷന്മാരെ ഞാനധികം കണ്ടിട്ടില്ല. ഒരിക്കൽ ഓച്ചിറ പടനിലത്തുവച്ച് ഒരു ചെറുപ്പക്കാരൻ പൊട്ടിക്കരയുന്നതു കണ്ടിട്ടുണ്ട്. ജീവിതത്തിന്റെ നിരർഥകതയെക്കുറിച്ചുള്ള സങ്കടമായിരിക്കുമെന്നാണ് എനിക്കാദ്യം തോന്നിയത്. പിന്നീടുതോന്നി അതു പ്രണയഭംഗത്താലുണ്ടായ സങ്കടപ്പെയ്ത്തായിരിക്കുമെന്ന്. പക്ഷേ, അതൊന്നുമായിരുന്നില്ല എന്ന് പിന്നീടാണു ബോദ്ധ്യപ്പെട്ടത്. അത് അമ്മ നഷ്ടപ്പെട്ടതിന്റെ തീരാവ്യഥയായിരുന്നു. അമ്മ നഷ്ടപ്പെട്ടവർക്ക് ഒരിക്കലും പഴയതുപോലെ ചിരിക്കാൻ കഴിയില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കണ്ണീര് പുറത്തുവരാതിരിക്കാനാണ് അവർ ചിരിക്കുന്നതെന്നും, അവരെ നിശബ്ദരാക്കാൻ അമ്മയെക്കുറിച്ചു പറഞ്ഞാൽ മതിയെന്നും എനിക്ക് തോന്നിയിട്ടുണ്ട്. അവരുടെ ചിരിയിലെങ്ങോ ഘനീഭൂതബാഷ്പത്തിന്റെ ഒരു നനവു പടർന്നുകിടപ്പുണ്ട്. “കണ്ണുനീർക്കുത്തിൽ ചിരിയുടെ വെള്ളിമീൻചാട്ടം തേടുന്നു” എന്ന് വൈലോപ്പിള്ളി എഴുതിയിട്ടുണ്ട്. അതു വായിക്കുമ്പോൾ ഉള്ളിലെ കടലുകളെല്ലാം വറ്റി ഒടുവിൽ ഉപ്പുപരലുകൾ മാത്രമായി ശേഷിക്കുന്ന ഒരനുഭവം ഉണ്ടാകുന്നു. ഒടുവിൽ മഴത്തുള്ളികളായി പുനർജനിക്കുംവരെ ആ മഹാവ്യഥ ഘനീഭൂതമായി നിൽക്കും. അതുവരെയും ആ കനം ഉള്ളിൽ ചുമന്നേ മതിയാകൂ.
ഉള്ളിലെ സങ്കടങ്ങളെല്ലാം കരഞ്ഞുതീർത്തിട്ട് ഒരു മന്ദസ്മിതത്തോടെ മൃതലോകത്തേക്ക് പോകുന്ന പൂവുകളെ ഞാൻ നോക്കിനിന്നിട്ടുണ്ട്. ഓരോ പൂവിലും സൂര്യചന്ദ്രന്മാർ പ്രകാശിക്കുന്നുവെന്നൊരു കബീർവാണിയുണ്ട്. എന്നാൽ, നമ്മുടെ നഗ്നനേത്രങ്ങളാൽ അതു കാണാനാകുന്നില്ല എന്നേയുള്ളൂ. നമ്മൾ പൂവുകളിൽ കാണുന്നതു പ്രകാശത്തിന്റെ ഒരു തുള്ളിയാണ്.
എന്നാൽ, ആ തുള്ളികളുടെ അനന്തകോടി അടരുകൾക്കുള്ളിൽ ഒരു കണ്ണീർത്തുള്ളിയുണ്ട്. ആ കണ്ണീർത്തുള്ളിയിൽ പ്രകാശം തൊടുമ്പോഴാണ് അതു മന്ദഹസിക്കുന്നതായി നമുക്ക് തോന്നുന്നത്. ആ ചാരുസ്മിതത്തിൽ എല്ലാമുണ്ട്. ജഗദ്ഭക്ഷകനായ കാലത്തിന്റെ വരവിൽ പിടയ്ക്കുന്ന നീൾമിഴിയിതളുകളുണ്ട്. കാണക്കാണെ തിടംവച്ചുണരുന്ന തീക്ഷ്ണസൗരഭ്യമുണ്ട്. മണ്ണിൽ വേരുകളാഴ്ത്തി നിൽക്കുമ്പോഴുള്ള ആദിമമായ അഭിമാനബോധമുണ്ട്. എല്ലാമുണ്ട്.
എത്ര സങ്കടം വന്നാലും കരയാത്ത ചിലരുണ്ട്. സ്ഥിതപ്രജ്ഞർ. ഓളപ്പാത്തിയിൽവീണ ഒരാലിലപോലെയാണ് അവർ. സങ്കടം വരുമ്പോൾ കരയുകയോ സന്തോഷം വരുമ്പോൾ ചിരിക്കുകയോ ചെയ്യാത്തവർ. അവർ അവരിൽത്തന്നെയാണു രമിക്കുന്നതും മദിക്കുന്നതും എരിഞ്ഞടങ്ങുന്നതും. എല്ലാ പുഴയും സമുദ്രോന്മുഖമായി ഒഴുകുന്നതുപോലെ അവരും ഒടുവിൽ അനന്തമായ ജലരാശിയിലെത്തും.
പക്ഷേ, അതിലവർക്കു വ്യഥയില്ല. കാരണം, അവർ ശരീരം മാത്രമാണ് ജലധിയിൽ അലിയിച്ചുകളയുന്നത്. മരണത്തിൽ മാത്രമല്ല, പ്രണയത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. മനോജ്ഞമാണ് ഈ അനുഭവം. പക്ഷേ, ദുർബലരും ഭോഗതത്പരരും ആനന്ദവാദികളുമായ നമുക്കെങ്ങനെ ഇതനുഭവിക്കാനാകും. നമുക്കു കാവ്യാത്മകമായ ഒരു ജീവിതമല്ല ഉള്ളത്. നമ്മുടെ ജീവിതം രഹസ്യാത്മകമാണ്. എല്ലാ രഹസ്യങ്ങൾക്കുള്ളിലും ഒരു മഹാസങ്കടം ഒളിഞ്ഞിരിപ്പുണ്ട്. അതൊളിപ്പിച്ചുവച്ചു ചിരിച്ചാൽ മാത്രമേ കപടലോകത്ത് ജീവിക്കാനാകൂ. നെഞ്ചുകീറി നേരിനെ കാട്ടുമ്പോഴും നമുക്ക് ചിരിച്ചേ മതിയാകൂ. കാരണം നമുക്കുള്ളത് ആത്മാർഥമായൊരു ഹൃദയമാണ്.
Leader Page
വർക്കിച്ചന്റെ ഭാര്യ മേരിക്കുട്ടിക്ക് ഒരാഗ്രഹം. പലവിധ അച്ചാറുകൾ തയാറാക്കി വിൽക്കുന്ന ഒരു ബിസിനസ് തുടങ്ങണം! മകൾ ഏലിയും ഇക്കാര്യത്തിൽ അമ്മയോടൊപ്പമാണ്. അച്ചാറുകളുണ്ടാക്കി വൻവിജയം നേടിയ ഒരു വീട്ടമ്മയുടെ യുട്യൂബ് ചാനൽ മേരിക്കുട്ടി കണ്ടതാണ് എല്ലാത്തിനും കാരണമായത്. ഒരാഴ്ചയിൽ ലക്ഷക്കണക്കിനു രൂപയുടെ അച്ചാറാണത്രെ ആ സ്ത്രീ വിറ്റു കാശാക്കുന്നത്! യുട്യൂബ് പരിപാടിയിൽനിന്നു കിട്ടുന്ന വരുമാനം വേറെയും!
വർക്കിച്ചന് ഇതു കേട്ടപ്പോൾ ചിരിയാണുവന്നത്. കാര്യങ്ങൾ അത്ര എളുപ്പമല്ല, പലരും പരീക്ഷിച്ച് കൈപൊള്ളിയ ബിസിനസ് മേഖലയാണിത്. മകൾ ഏലിക്കുട്ടി ഇതിനൊന്നും നിൽക്കാതെ ബാംഗളൂരിലോ മറ്റോ ഉപരിപഠനത്തിന് പോകുകയാണ് ഉചിതം, ഗൃഹനാഥൻ അഭിപ്രായപ്പെട്ടു.
പക്ഷേ, വർക്കിച്ചൻ പറയുന്നത് ആരു കേൾക്കാനാണ്?
“സ്ത്രീശക്തീകരണത്തിന് അപ്പൻ എതിരു നിൽക്കരുത്. മുതലാളിത്തസമൂഹത്തിന്റെ പുരുഷാധിപത്യഘടനയെ അട്ടിമറിക്കാൻ ഞങ്ങൾ തീരുമാനിച്ചുകഴിഞ്ഞു.’’ മകൾ താക്കീതു നൽകി.
“നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ!’’ വർക്കിച്ചൻ നിസഹായനായി ആശംസിച്ചു.
ഒന്നാം വാരം
സ്ത്രീരംഭകളുടെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനായി പഞ്ചായത്തുകളിൽ ഒരു റിസോഴ്സ് പേഴ്സണെ സർക്കാർ നിയോഗിച്ചിട്ടുണ്ടെന്നറിഞ്ഞ മേരിക്കുട്ടിയും മകളുംകൂടി നേരേ പഞ്ചായത്ത് പ്രസിഡന്റിനെ കാണാൻ പോയി. അവരുടെ വരവിന്റെ ഉദ്ദേശ്യമറിഞ്ഞപ്പോൾ പ്രസിഡന്റിന് സഹതാപം മുളപൊട്ടി. ഒരു തെങ്ങിൽ കയറാൻ നൂറും നൂറ്റിയിരുപതും രൂപ കൂലി ആവശ്യപ്പെടുന്നവരുടെ നാട്ടിൽ വ്യവസായം തുടങ്ങാൻ കച്ചകെട്ടി വരുന്നവരോട് എന്തു പറയാനാണ്! പത്തു വാഴ കുഴിച്ചുവയ്ക്കണമെങ്കിൽ പണിക്കൂലി മാത്രം ആയിരം രൂപ ചെലവാകും!
“സർക്കാരുകൾക്ക് സംരംഭകരെ സഹായിക്കാൻ പല പദ്ധതികളുമുണ്ട്. ഇതിനായി പല വകുപ്പുകളുമുണ്ട്. ഇവിടെ റിസോഴ്സ് പേഴ്സൺ എന്ന പേരിൽ ഒരു പയ്യനെ നിയമിച്ചിട്ടുമുണ്ട്. അയാളെ പോയിക്കണ്ടാൽ കാര്യം നടന്നേക്കും. എനിക്ക് അതേക്കുറിച്ച് ഒന്നുമറിഞ്ഞുകൂടാ.’’ പ്രസിഡന്റ് തലയൂരി.
മേരിക്കുട്ടിയും മകളും റിസോഴ്സ് പേഴ്സൺ എന്ന പയ്യനെ അന്വേഷിച്ച് രണ്ടു ദിവസം പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങി. മൂന്നാം ദിവസമാണ് കക്ഷിയെ കണ്ടുകിട്ടിയത്. അയാൾ ആഴ്ചയിൽ ഒരു ദിവസം മാത്രമേ പഞ്ചായത്തിൽ വരികയുള്ളൂ. ബാക്കി ദിവസം മറ്റിടങ്ങളിൽ പോകണമത്രെ!
അച്ചാറിന്റെ നിർമാണവും വിതരണവും നടത്തണമെങ്കിൽ കെട്ടിടനമ്പറുള്ള പ്രത്യേക ഷെഡ് വേണമെന്നും ഫുഡ് ആൻഡ് സേഫ്റ്റി രജിസ്ട്രേഷൻ ആവശ്യമാണെന്നും ലോണിന് വേറെ നടപടിക്രമങ്ങൾ പാലിക്കണമെന്നും പയ്യൻ പറഞ്ഞു.
ഒടുവിൽ, വീടിന്റെ കാർഷെഡ് അച്ചാർഫാക്ടറിയായി കണക്കാക്കാമെന്നു കരുതി കെട്ടിടനമ്പരിന് അപേക്ഷിച്ചു. സർക്കാരിന്റെ മറ്റു രജിസ്ട്രേഷനുകൾക്കും അപേക്ഷകൾ നൽകി.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ പയ്യന്റെ ഫോൺ വന്നു. “രജിസ്ട്രേഷൻ ശരിയാകണമെങ്കിൽ സംരംഭത്തിന് ഒരു പേരിടണം. പേരിട്ടശേഷം രജിസ്റ്റർ ചെയ്താൽ നിങ്ങൾക്ക് ഫുഡ് ആൻഡ് സേഫ്റ്റി ലൈസൻസും അളവുതൂക്ക സർട്ടിഫിക്കറ്റും കിട്ടും. തുടർന്ന് എരിവുംപുളിയുമുള്ള അച്ചാറുകൾ ഉണ്ടാക്കിത്തുടങ്ങാം. ബാക്കി കാര്യങ്ങളൊക്കെ പിന്നീട് ചെയ്യാം.’’ പയ്യൻ പറഞ്ഞു.
രണ്ടാം വാരം
അതോടെ അച്ചാർ കമ്പനിക്ക് ഒരു പേരന്വേഷിച്ചുള്ള പരക്കംപാച്ചിലായി. അനേകം പാചകപ്പുസ്തകങ്ങളും നിഘണ്ടുവും താളിയോലകളും ചെപ്പേടുകളും നോക്കി, പരസ്യങ്ങൾ പഠിച്ചു, പല സ്ഥലങ്ങളിലെ അടുക്കളക്കാരികളുമായി ചർച്ചചെയ്തു. നല്ല പേരുകളൊന്നും ഒത്തുവന്നില്ല. ഒടുവിൽ മേരിക്കുട്ടി ഒരു വഴി കണ്ടെത്തി. സ്വന്തം അമ്മയുടെ പേരും തന്റെ പേരും കൂടി ചേർത്ത് ഒരു ബ്രാൻഡ്നെയിം ഉണ്ടാക്കുക! അന്നക്കുട്ടി എന്നാണ് അമ്മയുടെ പേര്. അതായത് ‘അന്നാമേരി!’
“ഈ പേര് ഉഗ്രനാണ്. കുറഞ്ഞപക്ഷം ആ പേരുള്ളവരെങ്കിലും സാധനം ഒരിക്കലെങ്കിലും മേടിക്കും!’’ വർക്കിച്ചൻ ഒന്നു താങ്ങി, പിൻതാങ്ങി, പിൻവാങ്ങി.
ഉത്പന്നങ്ങൾക്ക് പേരിട്ടവിവരം റിസോഴ്സ് പേഴ്സൺ എന്ന പയ്യനെ മേരിക്കുട്ടി ഫോണിലൂടെ അറിയിച്ചു. പേര് രജിസ്റ്റർ ചെയ്യാമെന്നും പക്ഷേ, ഓൺലൈൻ വഴിയുള്ള രജിസ്ട്രേഷന് കുറച്ചു സമയമെടുക്കുമെന്നും രജിസ്ടേഷന്റെ സൈറ്റ് കിട്ടുന്നില്ലെന്നും പയ്യൻ അറിയിച്ചു.എന്തായാലും മേരിക്കുട്ടി തന്റെ കൂട്ടുകാരെ വിളിച്ച് ‘അന്നാമേരി’ എന്ന അച്ചാർ കമ്പനി തുടങ്ങുന്നതായി വിളംബരം ചെയ്തു.
“പേരും മറ്റും രജിസ്റ്റർ ചെയ്തതിന്റെ സർട്ടിഫിക്കറ്റുകൾ കിട്ടിയിട്ടു പോരേ, ഇത്തരം നടപടികൾ? ഇരിക്കുന്നതിനു മുമ്പേ കാലുനീട്ടണോ?”വർക്കിച്ചൻ വിനയപുരസരം ചോദിച്ചു.
അതു കേട്ടപ്പോൾ മേരിക്കുട്ടിയും മകളും കോപിച്ചു. “പെണ്ണുങ്ങൾ എന്തെങ്കിലുമൊരു നല്ലകാര്യം ചെയ്യാൻ തീരുമാനിച്ചാൽ ഉടനെ ആണുങ്ങൾക്ക് അസുഖം തുടങ്ങും! നിങ്ങളോടു ചോദിച്ചാൽ മാത്രം അഭിപ്രായം പറഞ്ഞാൽ മതി.” മേരിക്കുട്ടി ശാസിച്ചു. “അല്ലെങ്കിലും അപ്പൻ നമുക്കെതിരാണ്. ഇതാണ് പുരുഷഫാസിസം!” മകളും ഇടഞ്ഞു.
വർക്കിച്ചൻ മുറിക്കകത്തു കയറി കതകടച്ചു.
മൂന്നാം വാരം
അധികം വൈകാതെ അച്ചാറുകൾ നിർമിച്ച് ശേഖരിച്ചു വയ്ക്കാൻ മേരിക്കുട്ടിയും മകളും തീരുമാനിച്ചു. സർക്കാരിൽനിന്ന് കടലാസുകൾ ശരിയാകുന്ന പിറ്റേദിവസം അച്ചാറുകൾ വിറ്റു കാശാക്കാനാണ് പരിപാടി. അപ്പോഴാണ് നാടൻ മാങ്ങയും നെല്ലിക്കയും നാരങ്ങയും വയനാട്ടിലെ ഒരു ഫാമിൽ കുറഞ്ഞ വിലയ്ക്ക് കിട്ടുമെന്നറിഞ്ഞത്. ഉടൻതന്നെ അവർ വർക്കിച്ചനെയും കൂട്ടി കാറിൽ വയനാട്ടിലേക്ക് വണ്ടിയോടിച്ചു. അവിടെ സാധനങ്ങളെല്ലാം ഉണ്ടായിരുന്നു. പക്ഷേ, നാട്ടിലേക്കാളും ഇരട്ടി വിലയാണ്!
മേരിക്കുട്ടി എല്ലാ സാധനങ്ങളും പത്തിരുപതു കിലോവീതം വാങ്ങി. വയനാടുവരെ വന്നതല്ലേ? ഉത്പന്നങ്ങൾ കൊണ്ടുവരുന്ന വഴി റോഡരുകിൽ വിൽപ്പനയ്ക്കുവച്ചിരുന്ന കുറെ വലിയ ഭരണികളും വാങ്ങി. എന്തായാലും വയനാട് യാത്രയിൽ ആയിരങ്ങൾ ചെലവായി. വണ്ടിക്കൂലി വേറെയും!
“അച്ചാറുകൾ വിറ്റ് കാശു കിട്ടുമ്പോൾ നമുക്ക് കുറെ വണ്ടികൾ വാങ്ങണം!’’ മകൾ ഏലിക്കുട്ടി പറഞ്ഞു. “അതെ! ബിസിനസ് നന്നാകുമ്പോൾ വലിയ ലോറികൾ വാങ്ങണം. അച്ചാറിന്റെ കുപ്പികൾ നിറച്ച ലോറികൾ റാലികളായി റോഡിലൂടെ ഒഴുകണം!” മേരിക്കുട്ടി ഒരു സ്വപ്നത്തിലെന്നോണം മന്ത്രിച്ചു.
വയനാട്ടിലെയും ഇടുക്കിയിലെയും മലകളിറങ്ങിവരുന്ന സ്വന്തം ലോറികളെ മനസിൽക്കണ്ട് അവർ നിർവൃതികൊണ്ടു. അച്ചാർ ഭരണികൾ കാനഡയിലേക്കും അമേരിക്കയിലേക്കും കപ്പൽ കയറിപ്പോകുന്ന സ്വപ്നം മകളും മനോമുകുരത്തിൽ ദർശിച്ചു.
നാലാം വാരം
അച്ചാറിനാവശ്യമായ സാധനങ്ങളും ഭരണികളും ഉപ്പും മുളകും മറ്റും തയ്യാറായപ്പോഴാണ് മറ്റൊരു കാര്യം മേരിക്കുട്ടി ഓർത്തത്. നേരത്തേ കണ്ട വീട്ടമ്മയെപ്പോലെ ഒരു യുട്യൂബ് ചാനൽ തുടങ്ങണം! വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി അതിൽ ചാനൽ ഷെയർ ചെയ്യണം! സാധനങ്ങൾ വിറ്റുപോകാൻ അതാണ് ഏറ്റവും എളുപ്പമുള്ള വഴി. അതോടെ പണവും പബ്ലിസിറ്റിയും ഇൻഫ്ളുവൻസും പുറകെ വരും!
അമ്മയും മകളും ആശാവേശത്താൽ പുളകിതരായി. ഉടൻതന്നെ സ്റ്റുഡിയോയ്ക്ക് സമാനമായ ഒരു അടുക്കളമുറി വീട്ടിൽ തയാറായി. മേരിക്കുട്ടിയും മകളും ചേർന്ന് അച്ചാർ നിർമാണപരിപാടിയുടെ തിരക്കഥയും സംഭാഷണവും റെഡിയാക്കി. അമ്മയും മകളും പാട്ടുപാടി, കളിയും കാര്യവും പറഞ്ഞ് അച്ചാറുകൾ ഉണ്ടാക്കുന്നതിന്റെ ചിത്രങ്ങൾ യുട്യൂബിലേക്ക് പകർത്തപ്പെട്ടു. വീട്ടിലെ ഒരു വേലക്കാരനായി വർക്കിച്ചനും അഭിനയിക്കേണ്ടിവന്നു. സ്റ്റോർറൂമിലെ ഭരണികളിൽ പലതരം അച്ചാറുകൾ പതഞ്ഞ്, നിറഞ്ഞ്, നുരയുന്ന രംഗങ്ങൾ യുട്യൂബിലും ഫേസ്ബുക്കിലും വാട്സാപ്പ് ഗ്രൂപ്പുകളിലും ‘അന്നാമേരി’യുടെ പേരിൽ നിറഞ്ഞുകവിഞ്ഞു.
“ഇതൊക്കെ ഇപ്പോഴേ വേണോ? ഇരിക്കുന്നതിനു മുമ്പേ കാലുനീട്ടണോ?” വർക്കിച്ചൻ വിനയപുരസരം വീണ്ടും ചോദിച്ചു.
കിം ഫലം?
അഞ്ചാം വാരം
ഒരു ദിവസം റിസോഴ് പേഴ്സൺ പയ്യന്റെ ഫോൺ വന്നു. തൊടുത്ത പട്ടണത്തിൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വലിയൊരു വ്യവസായ സംരംഭകത്വ സെമിനാർ നടത്തുന്നു. അതിൽ പങ്കെടുക്കണം. ഇതായിരുന്നു സന്ദേശം.
വർക്കിച്ചനും കുടുബവും രാവിലെ പത്തുമണിയായപ്പോൾ യോഗസ്ഥലത്തെത്തി. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ എസി ഹാളിലാണ് പരിപാടി. അവിടെ വലിയൊരു ബാനർ പ്രദർശിപ്പിച്ചിട്ടുണ്ട്. മന്ത്രി, എംഎൽഎ, ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവരുടെ ചിത്രങ്ങളും പേരും നാളുമൊക്കെ ബാനറിൽ കാണാം.
ആളുകൾ വന്നുതുടങ്ങിയിട്ടില്ല.
തെല്ലുകഴിഞ്ഞപ്പോൾ ബൈക്കിൽ ഒരാൾ വന്നിറങ്ങി പ്രധാന വാതിൽ തുറന്നു. പിന്നെ വൈകിയില്ല, ആനയും അമ്പാരിയും മന്ത്രിയും ഉദ്യോഗസ്ഥരും പ്രസിഡന്റുമാരും മറ്റാളുകളും എത്തി. മന്ത്രിക്കുവേണ്ടി പൂമാലകളും വെടിയും പടക്കവും പാലും പഴവും റെഡിയായിരുന്നു.
പക്ഷേ, യോഗത്തിൽ പങ്കെടുക്കേണ്ട സംരംഭകരെന്ന നിലയിൽ വർക്കിച്ചന്റെ കുടുംബമടക്കം പത്തുപന്ത്രണ്ടു പേർ മാത്രം! അതിന്റെ പത്തിരട്ടി ആളുകൾ പ്രസംഗിക്കാനും മന്ത്രിയെ പരിചരിക്കാനുമുണ്ട്. ഉദ്ഘാടനം മന്ത്രിയാണ്. മുഖ്യപ്രഭാഷണം എംഎൽഎ നിർവഹിക്കും. അനുഗ്രഹപ്രഭാഷണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, അധ്യക്ഷപ്രസംഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. പിന്നെ പതിനഞ്ച് പൗരപ്രധാനികളുടെ ആശംസകൾ. അതു കഴിഞ്ഞ് രജിസ്ട്രേഷനും ഉദ്യോഗസ്ഥരുടെ ക്ലാസും!
പതിനൊന്നരയോടെ വേദി നിറഞ്ഞു.
പരിപാടികൾ തുടങ്ങി.
മന്ത്രിയുടെ രാഷ്ട്രീയപ്രസംഗവും എംഎൽഎയുടെ മറുപടിയും ആശംസാപ്രസംഗങ്ങളും പഴയ സംരംഭകരുടെ തിരുവാതിരകളിയും കഴിഞ്ഞപ്പോൾ രണ്ടുമണിയോളമായി. ഉച്ചകഴിഞ്ഞ് മൂന്നിന് പുതിയ സംരംഭകരുടെ പേരുകൾ രജിസ്റ്റർ ചെയ്ത് പരിപാടി അവസാനിപ്പിച്ചു. മന്ത്രിയും കൂട്ടരും പ്രസംഗം കഴിഞ്ഞപ്പോൾത്തന്നെ സ്ഥലംവിട്ടിരുന്നു. ഉച്ചയ്ക്ക് ഭക്ഷണംപോലും കഴിക്കാതെ, കെടാത്ത ആവേശത്തോടെയും ആശയോടെയും നിന്ന മേരിക്കുട്ടിയും മകളും തളർന്നുപോയി. കാറിൽ പെട്രോളടിച്ച്, സമയം ചെലവാക്കി വന്ന് പട്ടിണികിടന്നതു മാത്രം മിച്ചം!
വർക്കിച്ചന്റെ കുടുംബത്തിന്റെ പ്രയാസം കണ്ട് അലിവുതോന്നിയ ഓഫീസിലെ പ്യൂൺ ചിരിച്ചുകൊണ്ടു ചോദിച്ചു: “നിങ്ങളല്ലാതെ മാറ്റാരെങ്കിലും ഇത്രയും ദൂരം വണ്ടിയോടിച്ച് ഇത്തരമൊരു പരിപാടിക്ക് വരുമോ? ഏട്ടിലെ പശു പുല്ലു തിന്നില്ല!’’
വാൽക്കഷണം
തിരിച്ചുപോകുന്നതിനിടയിൽ റിസോഴ്സ് പേഴ്സണായ പയ്യന്റെ ഫോൺ വന്നു. “അച്ചാറുകമ്പനിക്ക് ‘അന്നാമേരി’ എന്ന പേർ സാധ്യമല്ല. അതേപേരിൽ വേറെയും കമ്പനിയുണ്ട്. അതുകൊണ്ടു ഭയപ്പെടാനില്ല, പേരിൽ എന്തെങ്കിലും ചെറിയ മാറ്റം വരുത്തിയാൽ മതി.’’ പയ്യൻ അറിയിച്ചു.
കാറോടിച്ചിരുന്ന വർക്കിച്ചന് പെട്ടെന്നൊരു ബുദ്ധിതോന്നി: “ആനമേരി എന്നാക്കാം. അതേ വഴിയുള്ളൂ!’’
ഫോണിലൂടെ പ്രശ്നം പരിഹരിച്ചശേഷം മൂപ്പർ മേരിക്കുട്ടിയെ നോക്കി ആശ്വസിപ്പിച്ചു: “സാരമില്ല! ഇംഗ്ലീഷിലെഴുതുമ്പോൾ ‘ആൻമേരി’ എന്നു തോന്നിക്കോള്ളും! ഒരക്ഷരം ചെറുതാക്കിയിൽ മതി.’’ മേരിക്കുട്ടിയും മകളും ഒന്നും പറഞ്ഞില്ല. കാർ മെല്ലെ നീങ്ങിക്കൊണ്ടിരുന്നു.
തെല്ലുനേരം കഴിഞ്ഞപ്പോൾ പഞ്ചായത്തിൽനിന്ന് മറ്റൊരു ഫോൺ വന്നു. അച്ചാർ ഫാക്ടറിക്കായി കാണിച്ചിരിക്കുന്ന കാർഷെഡ്, സ്റ്റേറ്റ് ഹൈവേയുടെ സമീപമായതിനാൽ കെട്ടിടനമ്പർ കിട്ടില്ലെന്നായിരുന്നു സന്ദേശം. ഫാക്ടറിക്ക് വേറെ സ്ഥലവും കെട്ടിടവും നോക്കണം.
അച്ചാർ കമ്പനിയുടെ തുടക്കത്തിൽത്തന്നെ കല്ലുകടി വന്നല്ലോയെന്നോർത്ത്, ഭരണികളിൽ നിറഞ്ഞുകിടക്കുന്ന അച്ചാറുകളെയോർത്ത്, അസൂയക്കാരായ നാട്ടുകാരെയോർത്ത്, സ്വന്തം യുട്യൂബിനെയോർത്ത് മേരിക്കുട്ടി തേങ്ങിക്കരഞ്ഞു. മകൾ ഏലിക്കുട്ടിക്ക് ആരോടെന്നില്ലാതെ കോപം വന്നു.
“ഞാനിനി ഈ പരിപാടിക്കില്ല. ബാംഗളൂരിൽപ്പോയി നഴ്സിംഗ് പഠിക്കാൻ പോകുവാ!’’ ഏലിപ്പെണ്ണ് ഖേദത്തോടെ മൊഴിഞ്ഞു.
വർക്കിച്ചൻ ഇതുകേട്ട് ആനന്ദം പുറത്തുകാട്ടാതെ ദൈവത്തിന് സ്തോത്രം മൂളി കാറിന്റെ സ്റ്റിയറിംഗ് തിരിച്ചു.
Leader Page