Kerala
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്.
രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ് നടത്തുക. എയര്‍ഹോസ്റ്റസ് മാതൃകയില്‍ ബസ് ഹോസ്റ്റസും ബസില്‍ ഉണ്ടാകും. പുലര്‍ച്ചെ 5.15ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിന്‍ പുറപ്പെട്ടതിന് പിന്നാലെ ബസ് കൊച്ചിക്ക് പുറപ്പെടും.
അതേ സമയം തന്നെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും മറ്റൊരു ബിസിനസ് ക്ലാസ് യാത്ര തിരിക്കും. രാവിലെ 10ന് മുന്‍പ് എറണാകുളത്ത് എത്തുന്ന രീതിയിലാണ് ബസ് സര്‍വീസ്.
മറ്റ് ബസുകളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക നിരക്കായിരിക്കും ഉണ്ടാകുക. ഭക്ഷണത്തിനും മറ്റും പ്രത്യേകം പണം നല്‍കണം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാല്‍ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ മാത്രമാണ് സ്റ്റോപ്പുണ്ടാവുക.
ടിക്കറ്റ് നേരത്തെ റിസര്‍വ് ചെയ്യുന്നതിനും സൗകര്യമുണ്ടാകും. റിസര്‍വ് ചെയ്ത എല്ലാ യാത്രക്കാരും എറണാകുളത്തേക്കാണെങ്കില്‍ കൊല്ലത്തും ആലപ്പുഴയിലും സ്റ്റോപ്പുണ്ടാകില്ല.
തെരഞ്ഞെടുപ്പിന് മുന്‍പ് മന്ത്രി കെ.ബി. ഗണേഷ്കുമാര് ബസിന്റെ ഉദ്ഘാടന പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം ഔദ്യോഗികമായി രംഗത്തിറക്കാന്‍ സാധിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയ ശേഷം 22ന് എങ്കിലും സര്‍വീസ് തുടങ്ങാന്‍ കഴിയുമെന്നാണ് കെഎസ്ആര്‍ടിസി പ്രതീക്ഷ.
District News
കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രിയിലെ കാന്റീനിന്റെ പ്രവർത്തനം നിലച്ചതോടെ രോഗികൾ ദുരിതത്തിൽ. കരാര്‍ പുതുക്കി നല്കാന് വൈകിയതാണ് കാന്റീനിന്റെ പ്രവര്‍ത്തനം നിലയ്ക്കാൻ കാരണം. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ദേശീയപാതയിലെത്തി ഭക്ഷണം വാങ്ങേണ്ട സ്ഥിതിയാണുള്ളത്.
കഴിഞ്ഞ അഞ്ചിനാണ് പഴയ കരാര്‍ പൂര്‍ത്തിയായതോടെ കാന്റീനിന്റെ പ്രവര്‍ത്തനം നിലച്ചത്. പഴയ കരാര്‍ തീരുന്നതിന് മുന്‍പ് പുതിയ കരാര്‍ നല്കിയിരുന്നെങ്കില് കാന്റീനിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്ന സാഹചര്യമുണ്ടാകില്ലായിരുന്നുവെന്നാണ് ഉയരുന്ന ആരോപണം. എന്നാല്‍ അഞ്ചിന് മുന്‍പ് രണ്ടുതവണ ലേലം വിളിച്ചിട്ടും എടുക്കാന്‍ ആളില്ലാതിരുന്നതാണ് കരാര്‍ നല്കാന് വൈകുന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
ഭീമമായ കരാര്‍ തുകയായതിനാലാണ് കരാര്‍ ഏറ്റെടുക്കാന്‍ പലരും മടിക്കുന്നതെന്നു പറയപ്പെടുന്നു. കഴിഞ്ഞ തവണ പ്രതിമാസം 1.92 ലക്ഷം രൂപയ്ക്കാണ് കരാര്‍ എറ്റെടുത്തത്. ഈ തുക മുതല്‍ ലേലം വിളിക്കുവാനേ നിയമപ്രകാരം അനുവാദമുള്ളൂ. ഇനി ആശുപത്രി വികസനസമിതി ചേര്‍ന്ന് കരാര്‍തുക കുറച്ച് തീരുമാനമെടുത്ത ശേഷമാകും പുതിയ ലേലം നടക്കുക.
ഒരു മാസം മുന്‍പെങ്കിലും ലേലനടപടികള്‍ ആരംഭിച്ചിരുന്നെങ്കില്‍ നിലവിലെ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ലെന്ന് ആരോപണമുണ്ട്.
Business
തൃശൂർ: അയ്യന്തോൾ ആസ്ഥാനമായുള്ള ധനകാര്യ സ്ഥാപനമായ അക്വില ഫിനാൻസ് ലിമിറ്റഡിന്റെ പുതിയ ശാഖ ചങ്ങനാശേരിയിൽ പ്രവർത്തനമാരംഭിച്ചു. ചങ്ങനാശേരി മുനിസിപ്പൽ ചെയർമാൻ ജോമി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.
മാനേജിംഗ് ഡയറക്ടർ ജയകുമാർ പുത്തിരത്ത് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗണ്‍സിലർ എൽസമ്മ ജോബ്, വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് റൗഫ് റഹീം എന്നിവർ പ്രസംഗിച്ചു.
ഡയറക്ടർ കെ.ആർ. ദിവ്യ, ഡിജിഎം മോഹനദാസ്, എജിഎം പ്രമീദ് പ്രഭാകർ, സീനിയർ മാനേജർ ഓപ്പറേഷൻസ് മഹേഷ് കുമാർ ജഗൻ, സീനിയർ മാനേജർ അഡ്മിനിസ്ട്രേഷൻ അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.