കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രിയിലെ കാന്റീനിന്റെ പ്രവർത്തനം നിലച്ചതോടെ രോഗികൾ ദുരിതത്തിൽ. കരാര്‍ പുതുക്കി നല്കാന് വൈകിയതാണ് കാന്റീനിന്റെ പ്രവര്‍ത്തനം നിലയ്ക്കാൻ കാരണം. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ദേശീയപാതയിലെത്തി ഭക്ഷണം വാങ്ങേണ്ട സ്ഥിതിയാണുള്ളത്.
കഴിഞ്ഞ അഞ്ചിനാണ് പഴയ കരാര്‍ പൂര്‍ത്തിയായതോടെ കാന്റീനിന്റെ പ്രവര്‍ത്തനം നിലച്ചത്. പഴയ കരാര്‍ തീരുന്നതിന് മുന്‍പ് പുതിയ കരാര്‍ നല്കിയിരുന്നെങ്കില് കാന്റീനിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്ന സാഹചര്യമുണ്ടാകില്ലായിരുന്നുവെന്നാണ് ഉയരുന്ന ആരോപണം. എന്നാല്‍ അഞ്ചിന് മുന്‍പ് രണ്ടുതവണ ലേലം വിളിച്ചിട്ടും എടുക്കാന്‍ ആളില്ലാതിരുന്നതാണ് കരാര്‍ നല്കാന് വൈകുന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
ഭീമമായ കരാര്‍ തുകയായതിനാലാണ് കരാര്‍ ഏറ്റെടുക്കാന്‍ പലരും മടിക്കുന്നതെന്നു പറയപ്പെടുന്നു. കഴിഞ്ഞ തവണ പ്രതിമാസം 1.92 ലക്ഷം രൂപയ്ക്കാണ് കരാര്‍ എറ്റെടുത്തത്. ഈ തുക മുതല്‍ ലേലം വിളിക്കുവാനേ നിയമപ്രകാരം അനുവാദമുള്ളൂ. ഇനി ആശുപത്രി വികസനസമിതി ചേര്‍ന്ന് കരാര്‍തുക കുറച്ച് തീരുമാനമെടുത്ത ശേഷമാകും പുതിയ ലേലം നടക്കുക.
ഒരു മാസം മുന്‍പെങ്കിലും ലേലനടപടികള്‍ ആരംഭിച്ചിരുന്നെങ്കില്‍ നിലവിലെ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ലെന്ന് ആരോപണമുണ്ട്.
Tags : nattu vishesham Canteen operations General Hospital