ഫോർട്ടുകൊച്ചിയിൽ നടന്ന വാഹന പരിശോധനയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിനോദ് രേഖകൾ പരിശോധിക്കുന്നു.
കാക്കനാട്: മോട്ടോര്‍ വാഹന വകുപ്പ് എറണാകുളം ജില്ലയില്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക ഡ്രൈവില്‍ ഒട്ടേറെ വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. 110 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 81 വാഹനങ്ങള്‍ക്കെതിരെ ഇചെലാന്‍ വഴി കേസ് രജിസ്റ്റര്‍ ചെയ്തു. നിയമലംഘനം നടത്തിയ വാഹനങ്ങളില്‍ നിന്നായി ആകെ 1,21,250 രൂപ പിഴ ഈടാക്കി.
നഗരത്തിലെ പ്രധാന മേഖലകള്‍ കേന്ദ്രീകരിച്ച് നാല് പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു മിന്നല്‍ പരിശോധന. ആലുവ, കളമശേരി, ചിറ്റൂര്‍, മാമംഗലം, കച്ചേരിപ്പടി, കോമ്പാറ, മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, പനമ്പിള്ളി നഗര്‍, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
റോഡ് നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയ വാഹനങ്ങള്‍, സാധുതയുള്ള ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ച ഡ്രൈവര്‍മാര്‍, ഔദ്യോഗിക കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാതെ ബസുകളില്‍ ജോലി ചെയ്ത ജീവനക്കാര്‍, ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്ന രീതിയിലും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലും ഉറക്കെ പാട്ട് വച്ച് മ്യൂസിക് സിസ്റ്റങ്ങള്‍ പ്രവര്‍ത്തിപ്പിച്ച ബസുകള്‍ എന്നിവയ്ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
റോഡിന് നടുവില്‍ നിര്‍ത്തി പൊതുജനങ്ങള്‍ക്കു മാര്‍ഗ തടസം സൃഷ്ടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അറിയിച്ചു. പെഡസ്ട്രിയന്‍ ക്രോസിംഗുകളില്‍ കാല്‍നടയാത്രക്കാര്‍ക്ക് വഴി നല്‍കാതെ അലക്ഷ്യമായി ബസ് മുന്നോട്ട് എടുക്കുന്നതിനെതിരെയും നടപടി സ്വീകരിക്കും. വരും ദിവസങ്ങളിലും പരിശോധന കൂടുതല്‍ കര്‍ശനമാക്കാനാണ് തീരുമാനം.
Tags : Nattuvishesham DistrictNews