പ്രതീകാത്മക ചിത്രം
കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള കൊച്ചി മെട്രോ മൂന്നാംഘട്ട പാതയിൽ അങ്കമാലി റെയിൽവേ സ്റ്റേഷനെ ഒഴിവാക്കി. അത്താണിയിൽ നിന്ന് ദേശീയപാതവഴി മെട്രോപാത നിർമിക്കുമ്പോൾ ഉണ്ടാകുന്ന അധിക ചെലവും സ്ഥലമേറ്റെടുക്കലിന്റെ ബുദ്ധിമുട്ടുകളും അടക്കമുള്ള തടസങ്ങൾ ഉന്നയിച്ചാണ് റെയിൽവേ സ്റ്റേഷനെ ഒഴിവാക്കിയത്. അങ്കമാലി റെയിൽവേ സ്റ്റേഷനെ ഒഴിവാക്കിയുള്ള മൂന്നാംഘട്ട വിശദ പദ്ധതിരേഖ കെഎംആർഎൽ സംസ്ഥാന സർക്കാരിനു സമർപ്പിച്ചു.
അങ്കമാലിയിലെയും സമീപ നഗരങ്ങളിലെയും പ്രദേശവാസികളും ജോലിക്കാരും വിദ്യാർഥികളും ഏറെ ആശ്രയിക്കുന്ന അങ്കമാലി റെയിൽവേ സ്റ്റേഷനായി മെട്രോ ടെർമിനൽ വേണമെന്ന ആവശ്യം ശക്തമായിരുന്നു. അങ്കമാലി മെട്രോ ആക്ഷൻ കൗൺസിൽ അടക്കം ഇതിനുവേണ്ടി ശക്തമായ സമ്മർദം ചെലുത്തുകയും മുഖ്യമന്ത്രിയ്ക്കടക്കം നിവേദനം നൽകുകയും ചെയ്തിരുന്നു. സ്ഥലം എംഎൽഎകൂടിയായ മന്ത്രി റോജി എം.ജോൺ അടക്കം ആവശ്യം മുന്നോട്ടുവച്ചെങ്കിലും ആലുവയിൽ നിന്നു നേരിട്ട് അങ്കമാലി റെയിൽവേ സ്റ്റേഷൻ വഴിയുള്ള അലൈൻമെന്റ് പ്രായോഗികല്ലെന്ന നിലപാടാണ് കെഎംആർഎൽ സ്വീകരിച്ചത്.
ആലുവയിൽ നിന്നു കരിയാട്, വിമാനത്താവളം, നായത്തോട് വഴി അങ്കമാലിയിലേക്കുള്ള അലൈൻമെന്റ് പ്രകാരമാണ് ഡിപിആർ തയാറാക്കിയിട്ടുള്ളത്. ഭൂപടം, സ്ഥലലഭ്യത, റൂട്ടിന്റെ സാങ്കേതിക ആകൃതികൾ, പ്രധാന സ്റ്റേഷനുകൾ, മൊത്തം ചെലവ്, അലൈൻമെന്റ് മാപ് തുടങ്ങിയ കാര്യങ്ങൾ പഠന വിധേയമാക്കി. ഡിപിആറിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. തുടർന്ന് ഡിപിആർ കേന്ദ്രനഗരമന്ത്രാലയത്തിനു സമർപ്പിച്ച് അനുമതി നേടണം. സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്ന പദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും മെട്രോ റെയിലിനുള്ള കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുക.
കൊച്ചി മെട്രോയുടെ ആദ്യ ഭൂഗർഭ പാത
കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ ഭൂഗർഭപാതയും ടെർമിനലും വരുന്നത് ഈ അലൈൻമെന്റിലാണ്. ആലുവയിൽ നിന്ന് എൻഎച്ച് 544 ലൂടെ കരിയാട് വരെ എലിവേറ്റഡ് പാതയും പിന്നീട് വിമാനത്താവളത്തിന്റെ ഭാഗത്ത് മൂന്നു കിലോമീറ്റർ ഭൂഗർഭ പാതയുമാണ്. വിമാനത്താവള ടെർമിനൽ സ്റ്റേഷനും നെടുമ്പാശേരി റെയിൽവേ സ്റ്റേഷനും മണ്ണിനടിയിൽ ആയിരിക്കും. വിമാനത്താവളത്തിനപ്പുറത്തുവച്ച് പാത വീണ്ടും ഉയർന്ന് എലിവേറ്റഡ് ആകും. നായത്തോട്, കവരപ്പറമ്പ്, അരീക്കൽ എന്നിവിടങ്ങിലൂടെ എലിവേറ്റഡ് പാതയായി കരയാംപറമ്പിൽ അവസാനിക്കും.
വടക്കൻ മേഖല കുതിക്കും
കൊച്ചി: കൊച്ചി വിമാനത്താവളം, അങ്കമാലി ടൗൺ എന്നിവിടങ്ങളിലേക്ക് മെട്രോ വരുമ്പോൾ ജില്ലയുടെ വടക്കൻ മേഖലയിൽ വൻ വികസനക്കുതിപ്പുണ്ടാകും. അങ്കമാലി മേഖലയിൽ നിന്നു പ്രതിദിനം ആയിരക്കണക്കിനു യാത്രക്കാരാണ് ആലുവ, എറണാകുളം ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജോലിക്കായി പോകുന്നത്. ഈ യാത്രക്കാരിൽ ഭൂരിഭാഗവും കെഎസ്ആർടിസി, ട്രെയിൻ എന്നിവയെയാണ് ആശ്രയിക്കുന്നത്. കടുത്ത യാത്ര ദുരുതമാണ് ഇവർ അഭിമുഖീകരിക്കുന്നത്. മെട്രോ വന്നാൽ യാത്രാദുരിതത്തിനു പരിഹാരമാകും.
Tags : Nattuvishesham DistrictNews