ഇരിട്ടി-പേരാവൂർ റൂട്ടിൽ മുറിച്ചിട്ട മരത്തടികൾ റോഡരികിൽ കൂട്ടിയിട്ട നിലയിൽ.
ഇരിട്ടി: റോഡരികിൽ അപകടാവസ്ഥയിലായിരുന്ന മരങ്ങൾ ഏറക്കാലത്തെ കാത്തിരിപ്പിനു ശേഷം മുറിച്ചു നീക്കിയെങ്കിലും മരത്തടികൾ റോഡരികിൽ തന്നെ കിടക്കുന്നത് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകട ഭീഷണി ഉയർത്തുന്നു. ഇരിട്ടി-പേരാവൂർ, പേരാവൂർ-നെടുംപൊയിൽ റൂട്ടുകളിൽ നിന്ന് മുറിച്ച കൂറ്റൻ മരങ്ങളുടെ തടികളാണ് രണ്ടാഴ്ചയായിട്ടും റോഡരികുകളിൽ തന്നെ കിടക്കുന്നത്.
ടാറിംഗിനോട് ചേർന്നാണ് പലയിടങ്ങളിലും മരത്തടികൾ കിടക്കുന്നത്. വാഹനങ്ങൾക്ക് സൈഡ് നൽകാൻ കഴിയാത്ത അവസ്ഥയാണ്. വാഹനങ്ങൾ വരുന്പോൾ കാൽനടയാത്രക്കാർക്ക് മാറിനിൽക്കാനും കഴിയുന്നില്ല. റോഡിനോടു ചേർന്നു നിൽക്കുന്ന മരത്തടികൾ രാത്രിയിൽ വാഹന ഡ്രൈവർമാരുടെ ശ്രദ്ധയിൽപെട്ടില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് ഇടയാക്കും.
റോഡരികിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് വികസന സമിതി പലതവണ പ്രമേയം പാസാക്കിയിരുന്നുവെങ്കിലും ബന്ധപ്പെട്ട വകുപ്പുകൾ അനുകൂല തീരുമാനമെടുത്തിരുന്നില്ല.
രണ്ടു മാസം മുന്പ് മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത യോഗത്തിലും മരം മുറിക്കാത്തത് ചർച്ചയായിരുന്നു. ഈ യോഗത്തിൽ അപകടസാധ്യത കണക്കിലെടുത്ത് മരം മുറിച്ച ശേഷം വിലനിർണയം നടത്താമെന്ന ധാരണയിലെത്തിയാണ് മരങ്ങൾ മുറിച്ചത്.
വിലനിർണയവും വിവാദത്തിൽ
മുറിച്ചിട്ട മരങ്ങളുടെ തടിവില നിശ്ചയിക്കുന്നതിൽ അനിശ്ചിതത്വത്തിനൊപ്പം വിവാദവും ഉയരുന്നു. സാമൂഹ്യവനവത്കരണ വിഭാഗം നിർണയിക്കുന്ന വില പലപ്പോഴും ഉയർന്നതാണെന്ന് ആരോപണമുണ്ട്. ഇക്കാരണത്താലാണ് മുറിച്ചിട്ട മരങ്ങൾ വാങ്ങാൻ ആളുകൾ എത്താത്തെന്നാണ് പറയപ്പെടുന്നത്. ഇതിനു പുറമേ വില ഇടിക്കാനായി മരവിപണയിലുള്ളവരും ഉദ്യോഗസ്ഥരും തമ്മിൽ നടത്തുന്ന ഒത്തു കളിയാണെന്നും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിൽ മരംമുറിയും വിലനിർണയവും സംബന്ധിച്ച നടപടികൾ സുതാര്യമാക്കണമെന്ന ആവശ്യവും ശക്തമാക്കുന്നു.
Tags : Nattuvishesham DistrictNews