ദേശീയപാതയിലെ പടന്നക്കാട് മേൽപാലത്തിൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടി പാറിപ്പറക്കുന്നു.
നീലേശ്വരം: പകൽനേരങ്ങളിൽ വെയിലായതോടെ ദേശീയപാതയിൽ പടന്നക്കാട് മേൽപാലം മുതൽ നീലേശ്വരം മാർക്കറ്റ് വരെയുള്ള ഭാഗത്ത് വാഹനയാത്രക്കാർ പൊടിയിൽ മുങ്ങുന്നു. ദേശീയപാതയിലും സർവീസ് റോഡുകളിലും മഴയിൽ കുണ്ടും കുഴിയുമായ ഭാഗങ്ങൾ ജില്ലിപ്പൊടി മാത്രം ഉപയോഗിച്ച് അടച്ചതാണ് പൊടിശല്യത്തിന് കാരണമായത്. കുഴികളിലെ മഴവെള്ളത്തിൽ കുതിർന്നുകിടന്ന ജില്ലിപ്പൊടി ഉണങ്ങിയതോടെ കാറ്റിൽ പറന്ന് ചുറ്റുപാടും വ്യാപിക്കുകയാണ്.
മാർക്കറ്റ് ജംഗ്ഷനിൽ നേരത്തേ മണ്ണും ചെളിയുമായിരുന്നത് ഇപ്പോൾ ചുറ്റുപാടും കാണാനാകാത്ത വിധത്തിലുള്ള പൊടിക്കാറ്റായി മാറി. ബസുകളിലെ യാത്രക്കാർ ഇവിടെയെത്തുമ്പോൾ മൂക്കും വായും പൊത്തിപ്പിടിക്കേണ്ട അവസ്ഥയിലാണ്. ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാരാണ് ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. കുഴികൾ നിറഞ്ഞ റോഡും പൊടി മൂലം കാഴ്ച മറയുന്നതും കണ്ണിലും മൂക്കിലും പൊടി അടിച്ചുകയറുന്നതും മൂലം ഏതുനിമിഷവും അപകടത്തിൽ പെടാവുന്ന നിലയാണ്.
പടന്നക്കാട് മേൽപാലത്തിൽ മഴക്കാലത്ത് വീണ്ടും രൂപപ്പെട്ട കുഴികളും കരാറുകാർ ജില്ലിപ്പൊടി വാരിയിട്ടു നിറച്ചാണ് തത്കാലം അടച്ചത്. ഇപ്പോൾ പൊടിശല്യത്തിനൊപ്പം ഈ ജില്ലിപ്പൊടി അങ്ങിങ്ങ് മാറി വീണ്ടും കുഴികൾ തെളിയാനും തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ബേക്കലിൽ നടത്തുന്നതുപോലെ മേൽപാലം ദിവസങ്ങളോളം പൂർണമായി അടച്ചിട്ട് അറ്റകുറ്റപണി നടത്തിയാൽ മാത്രമേ ഇവിടുത്തെ പ്രശ്നം പരിഹരിക്കാൻ കഴിയൂ എന്നാണ് കരാറുകാരുടെ നിലപാട്. മേൽപാലത്തിൽ സ്പാനുകൾ തമ്മിൽ ചേരുന്നിടത്തെ എക്സ്പാൻഷൻ ജോയിന്റുകൾ പൂർണമായും ഇളകിക്കിടക്കുകയാണ്.
ഇവ മാറ്റിസ്ഥാപിക്കുന്നതിനൊപ്പം നിലവിലുള്ള ടാറിംഗ് പൂർണമായും നീക്കംചെയ്ത് മെക്കാഡം ടാറിംഗ് നടത്തുകയും വേണം. അതിനുവേണ്ടി ചുരുങ്ങിയത് 10 ദിവസമെങ്കിലും മേൽപാലം അടച്ചിട്ട് ഗതാഗത ക്രമീകരണം നടത്തണമെന്നാണ് അവർ പറയുന്നത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ജില്ലാ ഭരണകൂടവും പൊതുമരാമത്ത് വകുപ്പുമാണ്.
എന്നാൽ മേൽപാലം മുതൽ മാർക്കറ്റ് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് സർവീസ് റോഡുകളിലെ കുഴികൾ ടാറും മെറ്റലുമിട്ട് അടക്കാൻ എന്തു തടസമാണ് ഉള്ളതെന്ന് നാട്ടുകാരും വാഹനയാത്രക്കാരും ചോദിക്കുന്നു. വെയിലുള്ള കാലം മുഴുവൻ ഇതുപോലെ തള്ളിനീക്കി വീണ്ടും മഴ വരുമ്പോൾ അതിനെ പഴിചാരി തലയൂരാനാണ് കരാറുകർ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.
Tags : Nattuvishesham DistrictNews