പയ്യന്നൂര്‍: പയ്യന്നൂരിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി എല്‍ഡിഎഫിന് തോല്‍വി. പയ്യന്നൂര്‍ സിപിഎമ്മിലെ ഫണ്ട് തിരിമറികള്‍ പാര്‍ട്ടിക്കു പുറത്ത് പറഞ്ഞതോടെ സിപിഎമ്മില്‍നിന്നു പുറത്താക്കപ്പെട്ട് യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച വി. കുഞ്ഞികൃഷ്ണനാണ് അട്ടിമറി വിജയം നേടിയത്.
ആകെ വോട്ടര്‍മാരായ 1,88,935 പേരില്‍ 1,52,049 പേര് വോട്ടു ചെയ്തപ്പോള്‍ അതില്‍ 76,640 വോട്ട് ലഭിച്ചതോടെയാണ് 7487 വോട്ടിന്റെ ഭൂരിപക്ഷത്തിന് വി. കുഞ്ഞികൃഷ്ണന് വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.ഐ. മധുസൂദനന് 69,153 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി എ.പി. ഗംഗാധരന് 8432 വോട്ടുകളും ലഭിച്ചു.
പയ്യന്നൂർ മണ്ഡലം രൂപീകരിച്ചതുമുതൽ വിജയത്തിലെ ഭൂരിപക്ഷ വര്‍ധന മാത്രം ലക്ഷ്യമാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്ന എല്‍ഡിഎഫിനേറ്റ കനത്ത പ്രഹരമായി മാറിയിരിക്കുകയാണ് പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 49,780 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എൽഡിഎഫ് വിജയിച്ചത്.
പ്രതിപക്ഷമില്ലാത്ത സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളായ കരിവെള്ളൂര്‍-പെരളം, കാങ്കോൽ-ആലപ്പടമ്പ് എന്നീ പഞ്ചായത്തുകളിലും സിപിഎം കേന്ദ്രങ്ങളായ വെള്ളൂര്‍, അന്നൂര്‍, കാര, കാറമേല്‍, രാമന്തളി തുടങ്ങിയ സ്ഥലങ്ങളിലും എൽഡിഎഫിന് വ്യാപകമായ വോട്ടുചോര്‍ച്ചയുണ്ടായി. ഈ അടിയൊഴുക്കുകളാണ് എല്‍ഡിഎഫിനുണ്ടായിരുന്ന അരലക്ഷത്തിന്റെ ഭൂരിപക്ഷത്തെ അട്ടിമറിച്ച് കേരളത്തിലെ ശ്രദ്ധേയമായ വിജയം വി. കുഞ്ഞികൃഷ്ണന് സമ്മാനിച്ചത്.
പയ്യന്നൂര്‍ സിപിഎമ്മിനുള്ളിലെ രക്തസാക്ഷി ഫണ്ടിലുള്‍പ്പെടെ നടത്തിയ തിരിമറികളും മാഫിയാ ബന്ധങ്ങളും ചൂണ്ടിക്കാണിച്ച് നേതൃത്വത്തെ അണികള്‍ തിരുത്തണമെന്ന തന്റെ പുസ്തകവുമായിട്ടായിരുന്നു മുന്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗമായ വി. കുഞ്ഞികൃഷ്ണന് പ്രചാരണം നടത്തിയത്. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിന് മറുപടി നല്‍കാതെ തള്ളിക്കളഞ്ഞ സിപിഎം നേതൃത്വത്തിന് ജനങ്ങള്‍ ബാലറ്റിലൂടെ നല്കിയ മറുപടികൂടിയായി തെരഞ്ഞെടുപ്പ് ഫലം മാറി.
സിപിഎം ഏരിയ കമ്മിറ്റിയെ നോക്കുകുത്തിയാക്കിയതോടൊപ്പം മണ്ഡലം കമ്മിറ്റിയിലുള്‍പ്പെടെ മധുസൂദനന്റെ സ്ഥാനാര്ഥിത്വത്തിലുണ്ടായ അഭിപ്രായ വ്യത്യാസം കണക്കിലെടുക്കാതെയും ജനമനസ് മനസിലാക്കാതെയും ജില്ലാനേതൃത്വം തീരുമാനം അടിച്ചേല്‍പ്പിക്കുന്നതായി നേരത്തേ ആരോപണമുയര്‍ന്നിരുന്നു.
സിപിഎമ്മിനെതിരേ പല സ്ഥലങ്ങളിലും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ മത്സരിച്ചുവെങ്കിലും അതില്‍ പലതും അവരെ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാത്തതിന്റെ വിഷയങ്ങളായി സിപിഎം പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, പയ്യന്നൂരില്‍ കുഞ്ഞികൃഷ്ണന് ഉയര്‍ത്തിയ വിഷയങ്ങളെ പ്രതിരോധിക്കുന്നതില്‍ പാര്‍ട്ടി വിജയിച്ചില്ല. ഇതോടെ കനത്ത പോരാട്ടമായി തെരഞ്ഞെടുപ്പ് മാറുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരേ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച കാരയിലെ സി. വൈശാഖ് നല്കിയ പാഠമുള്‍ക്കൊള്ളുന്നതിലും വീഴ്ച പറ്റിയതാണ് സിപിഎമ്മിനെ കനത്ത തോല്‍വിയിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തല്‍.
കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലുണ്ടായ പ്രതിസന്ധികളും വെല്ലുവിളികളും എല്ഡിഎഫിനെതിരേയുള്ള വോട്ടുകളായി മാറുകയായിരുന്നുവെന്നും തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു. മധുസൂദനന്റെ തോല്‍വിയോ കുഞ്ഞികൃഷ്ണന്റെ വിജയമോ എന്നതിലുപരി പയ്യന്നൂര്‍ സിപിഎമ്മിലെ ശുദ്ധീകരണമാണ് തെരഞ്ഞെടുപ്പ് ഫലം.