Business
മുംബൈ: ഗുജറാത്തിലെ വഡിനാറിൽ അത്യാധുനിക കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം വികസിപ്പിക്കുന്നതിന് കേന്ദ്ര സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി അംഗീകാരം നൽകി. രാജ്യത്തെ കപ്പൽ അറ്റകുറ്റപ്പണി ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണായക നീക്കം.
കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രാലയത്തിന് കീഴിൽ ദീൻദയാൽ പോർട്ട് അതോറിറ്റിയും (ഡിപിഎ) കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡും (സിഎസ്എൽ) സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 1,570 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.
പദ്ധതിയുടെ ഭാഗമായുള്ള ജെട്ടികൾ ഉൾപ്പെടെയുള്ള സിവിൽ അടിസ്ഥാന സൗകര്യങ്ങൾ 650 കോടി രൂപ ചെലവിൽ ഡിപിഎ വികസിപ്പിക്കും.
രണ്ട് വലിയ ഫ്ലോട്ടിംഗ് ഡോക്കുകൾ അടക്കമുള്ള കപ്പൽ അറ്റകുറ്റപ്പണി സംവിധാനങ്ങൾക്കായി സിഎസ്എൽ 920 കോടി രൂപ നിക്ഷേപിക്കും.
കേന്ദ്രത്തിന്റെ പ്രവർത്തന ചുമതലയും കൊച്ചിൻ ഷിപ്പ്യാർഡിനായിരിക്കും. 36 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
Kerala
തിരുവനന്തപുരം: ബർത്ത് ചെയ്യാൻ അനുമതി തേടിയ മുൻനിര അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികളെ ഒഴിവാക്കി വിഴിഞ്ഞം തുറമുഖം. പശ്ചിമേഷ്യയിൽ സംഘർഷ സാധ്യതകൾ തുടരുന്നതിനിടെയാണ് വിഴിഞ്ഞം തീരം തേടി ചരക്ക് കപ്പലുകളെത്തിയത്.
തുറമുഖത്തിന്റെ നിലവിലെ ശേഷിയേക്കാൾ അധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ പ്രയാസമുള്ളതിനാലാണ് അപേക്ഷകൾ നിരസിച്ചത്. ജർമൻ, തായ്വാൻ, ഡാനിഷ് കമ്പനികളാണ് നിലവിൽ അനുമതി തേടി വിഴിഞ്ഞം തുറമുഖത്തെ സമീപിച്ചത്.
ജർമൻ ഷിപ്പിംഗ് കമ്പനിയായ ഹാപാംഗ് ലോയ്ഡ്, തായ്വാൻ കമ്പനി എവർഗ്രീൻ, ഡാനിഷ് കമ്പനി മെഴ്സ്ക്, ദക്ഷിണ കൊറിയയുടെ ഹ്യുണ്ടായ് എന്നീ കമ്പനികളാണ് അനുമതി തേടിയത്. പശ്ചിമേഷ്യൽ സംഘർഷത്തോടെ ഗൾഫ് മേഖലയിലേക്കുള്ള കപ്പൽ ഗതാഗതം മന്ദഗതിയിലായി.
ഇതോടെയാണ് വിഴിഞ്ഞത്ത് ബർത്തിംഗിനും ചരക്കിറക്കുന്നതിനും കപ്പൽ കമ്പനികൾ അനുമതി തേടിയത്. വിഴിഞ്ഞത്ത് ഇപ്പോൾ പ്രതിമാസം എത്തുന്നത് 60ൽ ഏറെ കപ്പലുകളാണ്. 60,000ൽ അധികം കണ്ടെയ്നറുകളാണ് ഓരോ മാസവും കൈകാര്യം ചെയ്യുന്നത്.
കപ്പൽ അടുപ്പിക്കാൻ നിർവാഹമില്ലാത്തതിനാൽ അനുമതി തേടിയ ഷിപ്പിംഗ് കമ്പനികളെ വിഴിഞ്ഞം മടക്കി. രണ്ടാംഘട്ട നിർമാണം വേഗത്തിൽ പൂർത്തിയാക്കി കമ്മീഷനിംഗ് നടത്തി കൂടുതൽ കപ്പലുകൾക്ക് ബർത്ത് ചെയ്യാനും യാർഡ് സ്പേസ് ഒരുക്കാനുമാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
Kerala
കൊച്ചി: വിവിധ സര്‍വകലാശാലകളിലെ വിസി നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ അധിക സത്യവാങ്മൂലം നല്കാന് ഹര്‍ജിക്കാരിക്കു ഹൈക്കോടതിയുടെ അനുമതി.
സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളില്‍ വിസിമാരുടെ നിയമനം നടത്താനുണ്ടെന്നും സ്ഥിരംനിയമനം നടത്താന്‍ ഗവര്‍ണര്‍ക്കു നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് മുന്‍ അധ്യാപിക ഡോ. മേരി ജോര്‍ജ് നല്കിയ ഹര്‍ജിയാണു ചീഫ് ജസ്റ്റീസ് അടങ്ങുന്ന ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
ഹര്‍ജിയിലെ ചില ആരോപണങ്ങളിലടക്കം കൂടുതല്‍ വ്യക്തത വരുത്താനുള്ളതിനാല് അധിക സത്യവാങ്മൂലം നല്കാന് ഹര്‍ജിക്കാരി അനുമതി തേടിയത് കോടതി അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് ഹര്‍ജി മേയ് 20ന് പരിഗണിക്കാന്‍ മാറ്റി.
International
ലണ്ടൻ: ഇറാനെതിരായ ആക്രമണങ്ങൾക്ക് ബ്രിട്ടീഷ് സൈനികതാവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയ്ക്ക് അനുമതി ലഭിച്ചു. വെള്ളിയാഴ്ച ചേർന്ന ബ്രിട്ടീഷ് മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.
ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളെ ആക്രമിക്കാൻ ഇറാൻ സജ്ജമാക്കിയിട്ടുള്ള മിസൈലുകൾ നശിപ്പിക്കാൻ മാത്രമാണ് അനുമതിയെന്നാണ് ബ്രിട്ടീഷ് വൃത്തങ്ങൾ വിശദീകരിച്ചത്.
ഇന്ത്യൻ മഹാസമുദ്രത്തിലെ ഡിയേഗോ ഗാർസിയ ദ്വീപിലുള്ള ബ്രിട്ടീഷ്-യുഎസ് സൈനിക താവളത്തിൽനിന്ന് ഇനി ഇറാനു നേർക്ക് ആക്രമണം നടത്താൻ അമേരിക്കയ്ക്കു കഴിയും.
ബ്രിട്ടന്റെ തീരുമാനത്തെ ഇറാൻ വിമർശിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ ബ്രിട്ടീഷുകാരുടെ ജീവൻ അപകടത്തിലാക്കിയെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അരാഗ്ചി പറഞ്ഞു.
ഇറാനെതിരേ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണത്തിൽ പങ്കുചേരാൻ സ്റ്റാർമർ മുന്‍പ് വിസമ്മതിച്ചിരുന്നതാണ്. പശ്ചിമേഷ്യയിലെ ബ്രിട്ടീഷ് സൈനിക താവളങ്ങളെ ഇറാൻ ആക്രമിച്ചതിനെത്തുടർന്ന് സ്റ്റാർമറിന് മനംമാറ്റമുണ്ടാവുകയായിരുന്നു.
Kerala
തിരുവനന്തപുരം: കണ്ണൂരിൽ കെ. സുധാകരന്റെ സ്ഥാനാർഥിത്വത്തിന് വഴിയൊരുങ്ങിയത് എ.കെ. ആന്റണിയുടെ ഇടപെടലിലെന്ന് സൂചന. സീറ്റില്ലെന്ന ഹൈക്കമാൻഡ് നിലപാടിന് പിന്നാലെ പാർട്ടി വിടുമെന്ന് സൂചന നൽകിയ കെ. സുധാകരൻ സംസ്ഥാന നേതൃത്വത്തെ ആശങ്കപ്പെടുത്തിയിരുന്നു.
കെ. സുധാകരനെ അനുനയിപ്പിക്കാൻ രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള നേതാക്കൾ ഇടപെട്ടിരുന്നു. പിന്നാലെയാണ് മുതിർന്ന നേതാവായ എ.കെ. ആന്റണിയുടെ ഇടപെടൽ. എ.കെ. ആന്റണിയുടെ സമ്മർദത്തിന് വഴങ്ങിയാണ് കണ്ണൂരിൽ കെ. സുധാകരന് സീറ്റ് നൽകാമെന്ന തീരുമാനം ഹൈക്കമാൻഡ് സ്വീകരിച്ചത്.
സിപിഎമ്മുമായി പോരടിച്ചു വളര്‍ന്ന നേതാവ് സിപിഎമ്മിനു മൂന്നാം ഭരണം ഉണ്ടാക്കാന്‍ വഴിയൊരുക്കരുത് എന്ന് സുധാകരനോട് അഭ്യര്‍ഥിച്ചതായും എ.കെ. ആന്റണി പറഞ്ഞു.
നിലവിൽ കെ. സുധാകരന് മാത്രം ഇളവ് നൽകിയാൽ മതിയെന്നാണ് ഹൈക്കമാൻഡ് തീരുമാനം. എന്നാൽ ഒരാൾക്ക് മാത്രം പ്രത്യേക ആനുകൂല്യം നൽകുന്നത് മത്സരിക്കാൻ താത്പര്യപ്പെട്ട മറ്റ് എംപിമാർ എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തിൽ പാർട്ടി നേതൃനിരയിൽ ആശങ്കയുളവാക്കുന്നുണ്ട്.
കോന്നിയിൽ മത്സരിക്കണമെന്ന് ആഗ്രഹിച്ച അടൂർ പ്രകാശ് വിമത ശബ്ദമുയർത്തിയാൽ പാർട്ടി എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
Kerala
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ക്കായി ഭൂമി വിനിയോഗിക്കുന്നതിനുള്ള കേരള ഭൂമിപതിവ് (പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനുള്ള അനുമതി നൽകൽ) ചട്ടങ്ങള്‍ 2026 രൂപീകരിക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നല്കി.
വീടുകള്‍, കാര്‍ഷിക, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് നിര്‍മിക്കുന്ന കെടിടങ്ങള്‍, മാര്‍ക്കറ്റുകള്‍, ആരാധനാലയങ്ങള്‍, പൊതു ആവശ്യങ്ങള്‍ക്കുള്ള നിര്‍മിതികള്‍, സാംസ്ക്കാരിക സ്ഥാപനങ്ങള്‍, ക്ലബുകള്‍, ചാരിറ്റബിള്‍ ആവശ്യങ്ങള്‍ക്കുള്ള നിര്‍മിതികള്‍ എന്നിവയ്ക്കുള്ള ഫീസ് ഒഴിവാക്കും.
കൂടാതെ 5000 സ്ക്വയര്‍ഫീറ്റിന് താഴെ വിസ്തീര്‍ണമുള്ള കൊമേഷ്യല്‍/ഇന്‍ഡസ്ട്രിയല്‍ കെടിടങ്ങള്‍ക്ക് ഫീസ് ഉണ്ടായിരിക്കുന്നതല്ല. 5000 -10,000 സ്ക്വയര്‍ഫീറ്റിനിടയിലുള്ള കെടിടങ്ങള്‍ക്ക് പ്രോപ്പര്‍ട്ടിയുടെ ന്യായവിലയുടെ ഒരു ശതമാനം ഈടാക്കും.
10,000 സ്ക്വയര്‍ഫീറ്റിന് മുകളിലുള്ള കെടിടങ്ങള്‍ക്ക് ന്യായവിലയുടെ രണ്ട് ശതമാനം ഈടാക്കും. ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവയ്ക്ക് ന്യായവിലയുടെ അഞ്ച് ശതമാനം ഈടാക്കും.
Kerala
തിരുവനന്തപുരം: കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിന്, ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായ അധികാരം ഓണററി വൈൽഡ് ലൈഫ് വാർഡനും അധികാരപ്പെട്ട ഉദ്യോഗസ്ഥനും നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവുകളുടെ കാലാവധി 2026 മേയ് 28 മുതൽ ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ച നടപടി മന്ത്രിസഭായോഗം സാധൂകരിച്ചു.
സ്വന്തം ഫണ്ട് ഉപയോഗിച്ച് സ്മാർട്ട് മീറ്റർ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ മൂന്നു ലക്ഷം സ്മാർട്ട് മീറ്ററുകൾ കാപ്പക്സ് മോഡിൽ നടപ്പാക്കിയ കെഎസ്ഇബിഎലിന്റെ നടപടി കെഎസ്ഇബിഎൽ സമർപ്പിച്ച വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ സാധൂകരിച്ചു.
സ്മാർട്ട് മീറ്റർ പദ്ധതിയുടെ രണ്ടാം ഘട്ടം 35 ലക്ഷം സ്മാർട്ട് മീറ്ററുകൾ മോഡിനു കീഴിൽ നടപ്പാക്കുന്നതിന് കെഎസ്ഇബിഎൽ സമർപ്പിച്ച പദ്ധതിക്ക് അംഗീകാരം നൽകി.
Kerala
തിരുവനന്തപുരം: നാട്ടിലിറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയിരുന്ന അനുമതിയുടെ കാലാവധി ഒരു വർഷത്തേയ്ക്കു കൂടി നീട്ടി ഉത്തരവിറക്കി.
കാട്ടിൽനിന്നു നാട്ടിലും നഗരത്തിലും ഇറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിനുള്ള കാലാവധിയാണ് ഒരുവർഷത്തേക്ക് കൂടി ദീർഘിപ്പിച്ചത്. ഉത്തരവ് കാലാവധി മേയ് 27ന് അവസാനിക്കാനിരിക്കേയാണ് വീണ്ടും നീട്ടിയത്.
നിലവിലെ ഉത്തരവു പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായ വെടിവയ്ക്കാനുള്ള അധികാരം ഓണററി വൈൽഡ് ലൈഫ് വാർഡൻ അല്ലെങ്കിൽ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ അല്ലെങ്കിൽ അതത് തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലെ ബന്ധപ്പെട്ടവർ എന്നിവർക്ക് ചുമതല നൽകാം.
നിബന്ധനകൾ പാലിച്ച് ഇല്ലായ്മ ചെയ്യുന്ന കാട്ടുപന്നികളെ സംബന്ധിച്ച് ഓരോമാസവും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ അടുത്തുള്ള റേഞ്ച് ഫോറസ്റ്റ് ഓഫീസറെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
Kerala
കോട്ടയം: മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് അനുമതി നിഷേധിച്ച് എന്‍എസ്എസ്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തുള്ള സന്ദർശനം മറ്റ് വിവാദങ്ങൾക്ക് ഇടയാക്കുമെന്നും ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന് കർശന സുരക്ഷയൊരുക്കേണ്ടതിനാൽ, മന്നം സമാധിയിൽ പരിശോധനയ്ക്ക് അനുമതി നൽകാൻ സാധിക്കില്ലെന്നും എൻഎസ്എസ് അറിയിച്ചു.
എസ്ബി കോളജിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഉപരാഷ്ട്രപതി ഫെബ്രുവരി 28ന് ചങ്ങനാശേരിയിലെത്തുന്നത്. വൈകിട്ട് 3.30നാണ് കോളജിലെ കാവുകാട്ട് ഹാളിലാണ് ചടങ്ങ്.
ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം നെടുമ്പാശേരിയില്‍ ഇറങ്ങുന്ന ഉപരാഷ്ട്രപതി ഹെലികോപ്റ്ററില്‍ ചങ്ങനാശേരിയിലെത്തും. പെരുന്ന എന്‍എസ്എസ് കോളജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറങ്ങുക. ഇതിന് ശേഷം മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്താനാണ് തീരുമാനിച്ചത്.
നേരത്തെ ഇക്കാര്യം ഷെഡ്യൂളിലുണ്ടായിരുന്നില്ല. മന്നം സമാധിയിലെ പുഷ്പാര്‍ച്ചന ഇന്ന് രാവിലെയാണ് തീരുമാനിച്ചത്.
National
ന്യൂഡൽഹി: ഒഡീഷയിൽ ക്രിസ്ത്യൻ ബാലന്റെ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിക്കുന്നതിനെ ഒരുവിഭാഗം എതിർത്തതു വിവാദമായി.
നബരംഗ്പുർ ജില്ലയിലെ ആദിവാസി ഭൂരിപക്ഷ ഗ്രാമമായ കപേനയിലാണ് ഗ്രാമവാസിയായ കൃതിബാസ് സാന്തയുടെ മകൻ ആയുഷ് സാന്തയുടെ മൃതദേഹം സംസ്കരിക്കുന്നതിനെ ഒരുവിഭാഗം എതിർത്തത്. തർക്കത്തെത്തുടർന്ന് കുടുംബം അവരുടെ സ്വന്തം ഭൂമിയിൽ കുട്ടിയുടെ മൃതദേഹം മറവ് ചെയ്യാൻ നിർബന്ധിതമാകുകയായിരുന്നു.
അസുഖബാധിതനായിരുന്ന ആയുഷ് സാന്ത ശനിയാഴ്ച രാവിലെയാണു മരിച്ചത്. ക്രൈസ്തവർക്കു പ്രത്യേക ശ്മശാനമില്ലാത്തതിനാൽ ഗ്രാമത്തിലെ പൊതുശ്മശാനത്തിന്റെ ഒരു ഭാഗത്താണു പതിറ്റാണ്ടുകളായി മൃതദേഹം അടക്കം ചെയ്തിരുന്നത്. ഇതുപ്രകാരം കുട്ടിയുടെ മൃതദേഹം സംസ്കരിക്കാൻ ഒരുക്കം നടത്തവെ പൊതുശ്മശാനത്തിൽ സംസ്കരിക്കാൻ അനുവദിക്കില്ലെന്നും ഗ്രാമത്തിനു പുറത്തേക്ക് കൊണ്ടുപോകണമെന്നും ഒരുവിഭാഗം ഗ്രാമവാസികൾ ആവശ്യപ്പെടുകയായിരുന്നു.
തർക്കം നീണ്ടതോടെ 20 മണിക്കൂറാണ് കുടുംബം മകന്റെ മൃതദേഹവുമായി കാത്തിരുന്നത്. ഒടുവിൽ പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഇടപെടലിനെത്തുടർന്ന് ഗ്രാമത്തിന് രണ്ടു കിലോമീറ്റർ അകലെയുള്ള സ്വന്തം ഭൂമിയിൽ മൃതദേഹം സംസ്കരിക്കാൻ കുടുംബത്തിന് അനുമതി ലഭിച്ചു.
ശവക്കല്ലറയിൽ മതചിഹ്നങ്ങളൊന്നും സ്ഥാപിക്കില്ലെന്നും ഗ്രാമത്തിൽ ക്രമസമാധാനം നിലനിർത്തുമെന്നുമുള്ള പ്രസ്താവനയിൽ ഒപ്പിട്ടതിനുശേഷം മാത്രമാണ് സ്വന്തം ഭൂമിയിൽ മകനെ സംസ്കരിക്കാൻ കൃതിബാസിന് അനുമതി ലഭിച്ചത്. മൃതദേഹം അവിടെ എത്തിച്ചപ്പോഴും പ്രതിഷേധവുമായി ഒരുസംഘമാളുകൾ എത്തിയിരുന്നതായി കൃതിബാസ് സാന്ത പറഞ്ഞു.
200 കുടുംബങ്ങളുള്ള ഗ്രാമത്തിൽ 40 ക്രൈസ്തവ കുടുംബങ്ങളാണുള്ളത്. കഴിഞ്ഞ വർഷം ജനുവരിയിൽ ഒരുസംഘമാളുകൾ രണ്ട് ക്രൈസ്തവരെ ബലംപ്രയോഗിച്ചു സ്ഥലത്തെ ക്ഷേത്രത്തിനടുത്തേക്ക് കൊണ്ടുപോയി മർദിക്കുകയും ഇതു വ്യാപക പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിനുശേഷം ഗ്രാമത്തിലെ ഒരുവിഭാഗമാളുകൾ തങ്ങളോടു ശത്രുത കാട്ടിത്തുടങ്ങുകയും പ്രദേശത്തെ പള്ളി പൊളിച്ചുനീക്കണമെന്നും ക്രൈസ്തവർ ഗ്രാമം വിട്ടുപോകണമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കൃതിബാസ് സാന്ത പറഞ്ഞു. ഗ്രാമവാസികൾ സമാധാനപ്രിയരാണെന്നും പുറത്തുനിന്നുള്ള ചിലരാണു പ്രശ്നങ്ങൾക്കു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുറത്തുനിന്നുള്ള സംഘം എല്ലാ ദിവസവും ഗ്രാമത്തിലെത്തി യോഗങ്ങൾ വിളിച്ചുചേർക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഗ്രാമത്തിലെ ക്രൈസ്തവരായ യുവാക്കൾ ഉന്നതവിദ്യാഭ്യാസം നേടുന്നതും നേതൃരംഗത്തും കായികമേഖലയിലുമെല്ലാം ശോഭിക്കുന്നതുമാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിക്കുന്നതെന്ന് പാസ്റ്റർ ഗൗരവ് കൗർ പറഞ്ഞു.
District News
വൈപ്പിൻ: ഏറെ നാളായി നിർത്തിവച്ചിരുന്ന പള്ളിപ്പുറം കോൺവന്റ് ബീച്ച് പാലത്തിന്റെ നിർമാണം പുനരാരംഭിക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. 75 ശതമാനം പണികൾ തീർന്ന പാലത്തിൻ്റെ ശേഷിക്കുന്ന പണികൾ തീർക്കാൻ 4.98 കോടി രൂപയ്ക്കാണ് അനുമതി.
അപ്രോച്ച് റോഡിന്റെ യും റീടെയ്നിംഗ് വാളിന്റെയും നിർമാണം റീ അറേഞ്ച് ചെയ്തുകൊണ്ടാണ് നടപടി. ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കിയിട്ടുള്ളതായി എംഎൽഎ പറഞ്ഞു. 16.9 കോടിയായിരുന്നു എസ്റ്റിമേറ്റ്. ഡിസൈനിൻ മാറ്റം വന്നതോടെ ഇത് 24.46 കോടിയായി ഉയർന്നു.
ഇപ്പോൾ പാലത്തിന്റെ ഫൗണ്ടേഷൻ സബ് സ്ട്രക്ചർ പ്രവൃത്തികൾ എല്ലാം പൂത്തിയായി കിടക്കുകയാണ്. നിലവിൽ എട്ട് സ്പാനുകളിലെ മൂന്ന് സ്ലാബുകളുടെയും, 24 ബീമുകളിൽ 20 എണ്ണത്തിന്റെ യും പണികൾ പൂർത്തിയായിട്ടുണ്ട്.
പാലത്തിന്റെ ഇരുവശങ്ങളിലുമായി അപ്രോച്ച് റോഡിനായി 69.91 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. ഇതിനു ബജറ്റിൽ ഉൾപ്പെടുത്തിയതു പ്രകാരം ഭരണാനുമതി ലഭിക്കുകയും, വൈറ്റില എൽഎ തഹസിൽദാറിനെ നിയമിച്ച് കണ്ടിജൻസി തുകയായ 13.98 ലക്ഷം രൂപ കൈമാറിയതായും എംഎൽഎ വ്യക്തമാക്കി.
District News
മണ്‍റോതുരുത്ത്: പട്ടംതുരുത്ത് പടിഞ്ഞാറ് വാര്‍ഡിലെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യം അംഗീകരിക്കപ്പെട്ടു. പൂപ്പാണിയില്‍ ഭാഗത്ത് വാഴയില്പാലത്തിനു സമാന്തരമായി പുതിയ പാലവും അനുബന്ധമായി രണ്ടു കിലോമീറ്റര്‍ റോഡും നിര്‍മിക്കുന്നതിന് അഞ്ച് കോടി രൂപ അനുവദിച്ചു. ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ പ്രദേശവാസികളുടെ ദീര്‍ഘകാല സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയും മണ്‍റോതുരുത്തിലെ ടൂറിസം വികസനത്തിന് പുതിയ വാതിലുകള്‍ തുറക്കുകയും ചെയ്യും.
റോഡ് ഗതാഗതസൗകര്യങ്ങളുടെ അഭാവവും പ്രദേശത്തിന്റെ പകുതിയോളം ഭാഗം നേരിടുന്ന വേലിയേറ്റ പ്രശ്നങ്ങളും ഇവിടെ ടൂറിസം വികസനത്തിന് തിരിച്ചടിയാണ്.
ഒന്നാം പിണറായി സര്‍ക്കാര്‍ സിഎംഎല്‍ആര്‍ആര്‍പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ പ്രദേശത്തേക്ക് പാലത്തിന് ഭരണാനുമതി നല്‍കുകയും ഹാര്‍ബര്‍ എന്‍ജിനീയറിംഗ് ഡിവിഷന് വഴി എസ്റ്റിമേറ്റ് തയാറാക്കി നല്‍കുകയും ചെയ്തിരുന്നെങ്കിലും തുടര്‍നടപടി കൈക്കൊള്ളാനും അധിക സാമ്പത്തികാനുമതി നേടിയെടുക്കാനും കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞില്ല. ഇതോടെ പദ്ധതി കാലഹരണപ്പെടുകയായിരുന്നു.
National
ന്യൂഡൽഹി: പ്രതിപക്ഷനേതാവ് സംസാരിച്ച് പൂർത്തീകരിക്കുന്നതിനുമുന്‍പ് കീഴ്വഴക്കം ലംഘിച്ച് മറ്റൊരു അംഗത്തെ പ്രസംഗിക്കാൻ വിളിച്ചതിൽ പ്രതിഷേധിച്ച് ലോക്സഭയിൽ നാടകീയ സംഭവങ്ങൾ. സ്പീക്കറുടെ ചെയറിനു മുന്നിൽ പേപ്പർ കീറി എറിഞ്ഞതിനും ലോക്സഭാ സെക്രട്ടറി ജനറലിന്റെ ഇരിപ്പിടത്തിനു സമീപം കയറി മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചതിനും ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ എന്നിവരുൾപ്പടെ എട്ട് എംപിമാരെ സസ്പെൻഡ് ചെയ്തു.
നടപ്പ് സമ്മേളനം അവസാനിക്കുന്ന ഏപ്രിൽ രണ്ടുവരെയാണ് സസ്പെൻഷൻ. കോണ്‍ഗ്രസ് എംപിമാരായ മാണിക്കം ടാഗോർ, പ്രശാന്ത് പഡോലെ, അമരീന്ദർ സിംഗ് രാജ വാറിംഗ്, സി. കിരണ്‍ കുമാർ റെഡ്ഢി, ഗുർജീത് സിംഗ് ഔജ്ല, സിപിഎമ്മിന്റെ മധുര എംപി എസ്. വെങ്കിടേശൻ തുടങ്ങിയവരാണ് നടപടി നേരിട്ട മറ്റുള്ളവർ. കീഴ്വഴക്കമനുസരിച്ച് പ്രതിപക്ഷനേതാവ് സംസാരിച്ച് പൂർത്തിയാക്കിയശേഷം മാത്രമേ സഭയിലെ മറ്റൊരാളെ സംസാരിക്കാൻ അനുവദിക്കാവൂ. എന്നാൽ, ഇതെല്ലാം ലംഘിക്കപ്പെടുന്നതാണ് ഇന്നലെ ലോക്സഭയിൽ കണ്ടത്.
മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ, പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിൽ ചൈനീസ് അതിർത്തിയിലെ സംഭവം രാഹുൽ ഗാന്ധി ഇന്നലെയും സഭയിൽ ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ സ്പീക്കറിന്റെ ചെയറിൽ ഉണ്ടായിരുന്ന കൃഷ്ണപ്രസാദ് ടെന്നറ്റി അനുമതി നിഷേധിച്ചതോടെയാണു ബഹളം കനത്തത്. സമാജ്വാദി പാർട്ടി എംപിമാരുടെ പ്രതിഷേധത്തെത്തുടർന്ന് രാവിലെ പിരിഞ്ഞ ലോക്സഭ ഉച്ചകഴിഞ്ഞു രണ്ടിനു ചേർന്നപ്പോൾ രാഹുൽ പ്രസംഗിക്കാനെത്തി. നരവനെയുടെ ഓർമക്കുറിപ്പിലെ സംഭവം സംബന്ധിച്ച് തിങ്കളാഴ്ച ഉന്നയിച്ച സമാനവിഷയം ഇന്നലെയും രാഹുൽ ഉന്നയിക്കാൻ ശ്രമിച്ചു. ഇതുസംബന്ധിച്ച രേഖകൾ ആധികാരികമാക്കാൻ സ്പീക്കർക്കു കൈമാറി. റൂളിംഗിലൂടെ അനുമതി നിഷേധിച്ച സമാന വിഷയം വീണ്ടും ഉന്നയിക്കാൻ സാധിക്കില്ലെന്നും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മറുപടി നൽകാൻ മാത്രമേ സാധിക്കൂവെന്നും വ്യക്തമാക്കി സ്പീക്കർ മറ്റ് അംഗങ്ങളെ പ്രസംഗിക്കാൻ ക്ഷണിച്ചു.
എന്നാൽ പ്രതിപക്ഷത്തുനിന്ന് ആരും പ്രസംഗിക്കാൻ തയാറായില്ല. പ്രതിപക്ഷം ഒറ്റക്കെട്ടായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിക്കുന്നതാണ് പിന്നീടു കണ്ടത്. നരവനെയുടെ, പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ കവർ പേജും എംപിമാരുടെ കൈയിലുണ്ടായിരുന്നു. പ്രതിപക്ഷ എംപിമാർ പ്രസംഗിക്കാൻ വിസമ്മതിച്ചതോടെ ടിഡിപിയുടെ ജി.എം. ഹരീഷ് ബാലയോഗി സംസാരിച്ചുതുടങ്ങിയപ്പോഴേക്കും സസ്പെൻഷൻ ലഭിച്ച എംപിമാർ ലോക്സഭാ സെക്രട്ടറി ജനറലിന്റെ ഇരിപ്പിടത്തിലെത്തി സ്പീക്കർക്കു നേരേ മുദ്യാവാക്യങ്ങൾ മുഴക്കി. മാണിക്കം ടാഗോറാണ് ആദ്യം ഇരിപ്പിടത്തിലേക്കു കയറിയത്. പിന്നാലെ ഹൈബി, ഡീൻ തുടങ്ങിയവരുൾപ്പെടെയുള്ള എംപിമാരും കയറി മുദ്രാവാക്യങ്ങൾ മുഴക്കി. അമരീന്ദർ സിംഗ് വാറിംഗ് പേപ്പർ കീറിയെറിഞ്ഞതോടെ ലോക്സഭ മൂന്നുവരെ നിർത്തിവച്ചു.
സഭ വീണ്ടും സമ്മേളിച്ചപ്പോൾ എംപിമാരെ സസ്പെൻഡ് ചെയ്യണമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തുടർന്ന് സസ്പെൻഡ് ചെയ്യുന്നതായി സ്പീക്കർ ചെയറിലുണ്ടായിരുന്ന ദിലീപ് സൈകിയ അറിയിച്ചു. അപ്പോഴും പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടർന്നു. മാണിക്കം ടാഗോർ, പ്രശാന്ത് പഡോലെ, ആർ. സുധ തുടങ്ങി നാല് എംപിമാർ വീണ്ടും സെക്രട്ടറി ജനറലിന്റെ ഇരിപ്പിടത്തിനു സമീപം കയറി മുദ്രാവാക്യം മുഴക്കി. നരവാനെയുടെ പുസ്തകത്തിന്റെ കവർ പേജിന്റെ കോപ്പി കോണ്‍ഗ്രസിന്റെ തമിഴ്നാട്ടിൽനിന്നുള്ള എംപി ആർ. സുധ സ്പീക്കർക്കു നേരേ കീറിയെറിഞ്ഞു. ബഹളം കനത്തതോടെ സഭ പിരിച്ചുവിട്ടു. തുടർന്ന് പാർലമെന്റിനു പുറത്ത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ എംപിമാർ പ്രതിഷേധിച്ചു.
സ്പീക്കറിന്റെ ചെയറിനു നേരേ രണ്ടാമത് പേപ്പർ കീറിയെറിഞ്ഞ ആർ. സുധയ്ക്കെതിരേ ഇന്ന് നടപടിയുണ്ടായേക്കും. പ്രതിപക്ഷനേതാവിന് സംസാരിക്കാൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചതിന് ലഭിച്ച സസ്പെൻഷൻ വലിയ അംഗീകാരമാണെന്ന് ഡീനും ഹൈബിയും പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: സംവിധായകന് അനുരാജ് മനോഹർ മകരവിളക്ക് ദിവസത്തില്‍ ശബരിമല സന്നിധാനത്ത് അനുമതിയില്ലാതെ ഷൂട്ടിംഗ് നടത്തിയെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. ഒന്നിലധികം ദിവസം പമ്പയിലും സമീപപ്രദേശങ്ങളിലുമായി ഷൂട്ട് നടന്നു. മകരവിളക്ക് ദിവസം ഹിൽടോപ്പിൽ വച്ചായിരുന്നു ഷൂട്ടിംഗ് എന്നും റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ സിനിമ ചിത്രീകരിക്കാനായി എഡിജിപി എസ്. ശ്രീജിത്താണ് അനധികൃതമായി അനുമതി നൽകിയതെന്നും പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ എഡിജിപി ശ്രീജിത്ത് അനുമതി നല്‍കിയതായി റിപ്പോര്‍ട്ടിലില്ല. ഷൂട്ടിംഗ് നടന്നതിന്റെ വീഡിയോ സഹിതമുള്ള റിപ്പോര്‍ട്ടാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്, എസ്.പി. സുനിൽകുമാർ നല്‍കിയത്.
ദേവസ്വം ബോര്‍ഡിലെ നിയമവകുപ്പ് ഉദ്യോഗസ്ഥരോട് കെ. ജയകുമാര്‍ ഇന്ന് നിയമോപദേശം തേടും. അതിനുശേഷമായിരിക്കും ബോർഡിന്റെ തുടർ നടപടികൾ. വനം വകുപ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
റിസര്‍വ് വന ഭൂമിയില്‍ അനുമതിയില്ലാതെ ഷൂട്ടിംഗ് നടത്തിയതിന് പിന്നാലെയാണ് കേസ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ മാസം 24നാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
Kerala
കൽപ്പറ്റ: വസ്തു ഇടപാടുകളിൽ സഹകരണ സംഘങ്ങൾക്കു മൂക്കുകയറിട്ട് സഹകരണ വകുപ്പ്. സഹകരണ സംഘം സ്ഥാവര വസ്തുക്കൾ വാങ്ങുന്നതിനും വിൽക്കുന്നതിനും രജിസ്ട്രാറുടെ മുൻകൂർ അനുമതി നേടണം. സഹകരണ സ്ഥാപനങ്ങളുടെ സ്ഥലം, കെട്ടിടം ഇടപാടുകൾക്കു രജിസ്ട്രാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിലാണ് ഈ വ്യവസ്ഥ. വസ്തു ഇടപാടുകളുമായി ബന്ധപ്പെട്ട സർക്കുലറുകൾ പിൻവലിച്ചാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
സംഘത്തിന്റെ ദൈനംദിന വ്യാപാരത്തെ ബാധിക്കാത്ത വിധത്തിലാണ് സ്ഥാവര വസ്തുക്കൾ വാങ്ങേണ്ടത്. ഇതിനു രജിസ്ട്രാറുടെ മുൻകൂർ അനുമതി നേടുന്നതിനു പുറമേ പ്രവർത്തനമേഖലയിൽ പ്രചാരമുള്ള രണ്ടു ദിനപത്രങ്ങളിൽ സംഘത്തിന്റെ പേര്, സ്ഥാവര വസ്തു ആർജിക്കാൻ ഉദ്ദേശിക്കുന്ന പ്രദേശം, വസ്തുവിന്റെ അളവ് എന്നിവയടങ്ങിയ പരസ്യം നൽകണം. ഇതിനു ചെലവഴിക്കുന്ന തുക പ്രവർത്തന മൂലധനത്തിൽനിന്നാണെങ്കിൽ അഞ്ചു ശതമാനം കവിയരുത്. ഈ തുക 10 വർഷത്തിനിടെ തുല്യവാർഷിക ഗഡുക്കളായി തിരികെ സ്വരൂപിക്കണം.
സംഘം വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്ന സ്ഥാവര വസ്തുവിന്റെ വാല്യുവേഷൻ ജോയിന്റ് രജിസ്ട്രാർ(ജനറൽ), ജോയിന്റ് ഡയറക്ടർ(ഓഡിറ്റ്), ബന്ധപ്പെട്ട സംഘത്തിന്റെ പ്രവർത്തന പരിധിയിലെ പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കിന്റെ വാല്യുവേഷൻ ഓഫീസർ, റവന്യു വകുപ്പിലെ ഡെപ്യൂട്ടി തഹസിൽദാർ റാങ്കിൽ കുറയാത്ത തസ്തികയിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥൻ, രജിസ്ട്രേഷൻ വകുപ്പിലെ സബ് രജിസ്ട്രാർ റാങ്കിൽ കുറയാത്ത തസ്തികയിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥൻ, പൊതുമരാമത്ത്/തദ്ദേശ സ്വയംഭരണ വകുപ്പിൽനിന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ റാങ്കിൽ കുറയാത്ത തസ്തികയിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥൻ (വസ്തുവിൽ കെട്ടിടം ഉണ്ടെങ്കിൽ)എന്നിവരടങ്ങുന്ന സമിതി നടത്തണം.
സമിതിയിലെ സ്വതന്ത്ര വാല്യുവർമാർ സഹകരണ രജിസ്ട്രാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന ഉത്തരവിലെ പട്ടികയിൽ ഉൾപെട്ടവരാകണം. വില നിർണയം സർക്കാർ നിശ്ചയിച്ച ഫെയർ വാല്യുവോ ബന്ധപ്പെട്ട തഹസിൽദാർ നൽകുന്ന വാല്യുവേഷൻ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ സബ് രജിസ്ട്രാർ ഓഫീസിന്റെ മൂന്ന് കിലോമീറ്റർ പരിധിയിൽ മൂന്ന് വർഷത്തിനുള്ളിൽ നടത്തിയ സമാന സ്വഭാവമുള്ള ഭൂമി കൈമാറ്റങ്ങളിലെ ശരാശരി വിലയോ പരിഗണിച്ചാകണം. ഇതിൽ കൂടുതലുള്ള തുക അടിസ്ഥാന വിലയായി കണക്കാക്കണം. സംഘത്തിന്റെ എക്സിക്യൂഷൻ നടപടികളുടെ ഭാഗമായി ആർജിക്കുന്ന സ്ഥാവര വസ്തുക്കൾ വിൽക്കുന്പോഴും വില നിർണയവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ബാധകമായിരിക്കും.
മാർഗനിർദേശങ്ങളിൽനിന്നു വ്യതിചലിച്ച് സ്ഥാപനത്തിനു നഷ്ടമുണ്ടാക്കുന്ന രീതിയിൽ ഇടപാടുകൾ നടത്തിയാൽ ഉത്തരവാദിത്വം കമ്മിറ്റി അംഗങ്ങൾക്കുണ്ടാകും. ജില്ലകളുടെ ചുമതലയുള്ള അഡീഷണൽ രജിസ്ട്രാർമാർ ഇടപാടുകളുടെ 25 ശതമാനത്തിൽ കുറയാത്ത ഫയലുകൾ പരിശോധിച്ച് ആധികാരികതയിൽ വ്യക്തത വരുത്തണം.
നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. സഹകരണ സ്ഥാപനങ്ങൾ നിർദേശങ്ങൾ പാലിച്ചുവെന്ന് ജില്ലകളിലെ ജോയിന്റ് രജിസ്ട്രാർ(ജനറൽ), ജോയിന്റ് ഡയറക്ടർ(ഓഡിറ്റ്)എന്നിവർ ഉറപ്പുവരുത്തണം. വീഴ്ച കണ്ടെത്തുന്നപക്ഷം രജിസ്ട്രാർ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.
National
ഹൈദരാബാദ്: ശബരിമലയിലേക്ക് വിമാനത്തിൽ എത്തുന്നവർക്കു ഇരുമുടിക്കെട്ട് കൈവശം വയ്ക്കാൻ അനുമതി നൽകിയതായി വ്യോമയാന മന്ത്രാലയം. ജനുവരി 20 വരെയാണ് അനുമതിയെന്ന് മന്ത്രി കെ. രാം മോഹൻ സമൂഹമാധ്യമമായ എക്സിൽ അറിയിച്ചു.
കാബിൻ ബാഗേജായി ഇതുവരെ പരിഗണിച്ചിരുന്ന ഇരുമുടിക്കെട്ട് ഇനിമുതൽ ഭക്തർക്ക് ചെക് ഇൻ ബാഗേജായി ഒപ്പം എടുക്കാം.
സുരക്ഷാ മാർഗനിർദേശങ്ങളെല്ലാം പാലിക്കുന്നതിനൊപ്പം ജനവികാരംകൂടി പരിഗണിച്ചാണ് പരന്പരാഗതരീതിക്കു തടസം വരാതിരിക്കാനുള്ള തീരുമാനമെടുത്തത്.
സാംസ്കാരിക മൂല്യങ്ങളോടും മതപരമായ പാരന്പര്യത്തോടുമുള്ള എൻഡിഎ സർക്കാരിന്റെ പ്രതിബദ്ധതയാണു തീരുമാനത്തിൽ വ്യക്തമാകുന്നതെന്നും സന്ദേശത്തിൽ മന്ത്രി രാം മോഹൻ വ്യക്തമാക്കി.