തിരുവനന്തപുരം: സംവിധായകന്‍ അനുരാജ് മനോഹർ മകരവിളക്ക് ദിവസത്തില്‍ ശബരിമല സന്നിധാനത്ത് അനുമതിയില്ലാതെ ഷൂട്ടിംഗ് നടത്തിയെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. ഒന്നിലധികം ദിവസം പമ്പയിലും സമീപപ്രദേശങ്ങളിലുമായി ഷൂട്ട് നടന്നു. മകരവിളക്ക് ദിവസം ഹിൽടോപ്പിൽ വച്ചായിരുന്നു ഷൂട്ടിംഗ് എന്നും റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ സിനിമ ചിത്രീകരിക്കാനായി എഡിജിപി എസ്. ശ്രീജിത്താണ് അനധികൃതമായി അനുമതി നൽകിയതെന്നും പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ എഡിജിപി ശ്രീജിത്ത് അനുമതി നല്‍കിയതായി റിപ്പോര്‍ട്ടിലില്ല. ഷൂട്ടിംഗ് നടന്നതിന്‍റെ വീഡിയോ സഹിതമുള്ള റിപ്പോര്‍ട്ടാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്, എസ്.പി. സുനിൽകുമാർ നല്‍കിയത്.
ദേവസ്വം ബോര്‍ഡിലെ നിയമവകുപ്പ് ഉദ്യോഗസ്ഥരോട് കെ. ജയകുമാര്‍ ഇന്ന് നിയമോപദേശം തേടും. അതിനുശേഷമായിരിക്കും ബോർഡിന്‍റെ തുടർ നടപടികൾ. വനം വകുപ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
റിസര്‍വ് വന ഭൂമിയില്‍ അനുമതിയില്ലാതെ ഷൂട്ടിംഗ് നടത്തിയതിന് പിന്നാലെയാണ് കേസ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ മാസം 24നാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
Tags : Devaswom Devaswom Vigilance shooting permission sabarimala