International
മനില: ഫിലിപ്പീൻസിൽ കനത്ത നാശം വിതച്ച കൽമയേഗി കൊടുങ്കാറ്റ് വിയറ്റ്നാമിലേക്കു നീങ്ങാൻ തുടങ്ങി. ഫിലിപ്പീൻസിൽ 114 പേരാണു മരിച്ചത്. 127 പേരെ കാണാതാവുകയും 82 പേർക്കു പരിക്കേൽക്കുകയും ചെയ്തു. വ്യാപകമായി നാശനഷ്ടങ്ങളുമുണ്ടായി.
കൊടുങ്കാറ്റിനോട് അനുബന്ധിച്ചുള്ള പേമാരിയിൽ സെബു ദ്വീപിലെ എല്ലാ പട്ടണങ്ങളും മുങ്ങിയെന്നാണ് ഫിലിപ്പീനി വൃത്തങ്ങൾ അറിയിച്ചത്. ഭൂരിഭാഗം മരണങ്ങളും സെബു ദ്വീപിലാണ്. ഫിലിപ്പീനി പ്രസിഡന്റ് ഫെർഡിനാന്റ് മർക്കോസ് ജൂണിയർ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി ഇന്നലെ അറിയിച്ചു.
വിയറ്റ്നാമിലേക്കു നീങ്ങാൻ തുടങ്ങിയ കൊടുങ്കാറ്റിനു വേഗം വർധിച്ചിട്ടുണ്ട്. വിയറ്റ്നാമിന്റെ മധ്യഭാഗങ്ങളിൽ കനത്ത നാശം വിതയ്ക്കുമെന്നാണു നിഗമനം. തീരപ്രദേശങ്ങളിലുള്ളവരോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ എട്ടു വിമാനത്താവളങ്ങൾ പ്രവർത്തനം നിർത്തിവച്ചു.
International
മനില: കൽമയ്ഗി കൊടുങ്കാറ്റ് ദുരിതം വിതച്ച ഫിലിപ്പീൻസിൽ മരണം 85 ആയി. രക്ഷാപ്രവർത്തനത്തിനു വിന്യസിക്കപ്പെട്ട ഹെലികോപ്റ്റർ തകർന്നു മരിച്ച ആറു സൈനികരും ഇതിൽ ഉൾപ്പെടുന്നു. 75 പേരെ കാണാതായിട്ടുമുണ്ട്. നാലു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു.
സെബു ദ്വീപിൽ വൻ നാശനഷ്ടമാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 49 മരണങ്ങളും സെബുവിലാണ്. ദ്വീപിലെ പട്ടണങ്ങൾ വെള്ളത്തിനടിയിലാണ്. വെള്ളമിറങ്ങിയ സ്ഥലങ്ങളിൽ വാഹനങ്ങൾ അടിഞ്ഞുകിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
കൊടുങ്കാറ്റിന്റെ വേഗം കുറഞ്ഞെങ്കിലും ഇപ്പോഴും അപകടകാരിയാണെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങൾ മുന്നറിയിപ്പു നല്കി.
NRI
മനില: ആഗോള സുരക്ഷാ ആശങ്കകൾക്കിടയിൽ ലിത്വാനിയയും ഫിലിപ്പീൻസും പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ പങ്കാളിത്തം വർധിപ്പിക്കുക എന്നതാണ് കരാറിന്റെ പ്രധാന ലക്ഷ്യം.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശവും ചൈനയുടെ ദക്ഷിണ ചൈനാ കടലിലെ നിലപാടുകളും പോലുള്ള സംഭവവികാസങ്ങൾ ആഗോള തലത്തിൽ പ്രതിരോധ സഹകരണങ്ങളുടെ ആവശ്യകത വർധിപ്പിച്ചിട്ടുണ്ട്.
കരാർ പ്രകാരം, സൈനിക പരിശീലനം, സാങ്കേതിക വിദ്യ കൈമാറ്റം, പ്രതിരോധ ശേഷി വർധിപ്പിക്കൽ തുടങ്ങിയ മേഖലകളിൽ സഹകരണം ഉണ്ടാകും. ഇത് ഇരു രാജ്യങ്ങൾക്കും അവരുടെ സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിന് സഹായകമാകും.