Business
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ഫ്യൂച്ചേഴ്സ്, ഓപ്ഷൻസ് എന്നിവയുടെ ഡെറിവേറ്റീവ് ഇടപാടുകളിൽ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (എസ്ടിടി) നിരക്ക് വർധിച്ചപ്പിതായി പ്രഖ്യാപിച്ചു. ഫ്യൂച്ചഴേസ് എസ്ടിടി 150 ശതമാനം വർധിപ്പിച്ചു. ഇത് 0.02 ശതമാനത്തിൽ നിന്നും 0.05 ശതമാനമാക്കി ഉയർന്നു. ഓപ്ഷൻസ് പ്രീമിയം ഇടപാടുകളുടെ നിരക്ക് 0.15 ശതമാനമാക്കി. നേരത്തേ ഇത് 0.1 ശതമാനമായിരുന്നു. 50 ശതമാനത്തിന്റെ വർധനയാണുണ്ടായിരിക്കുന്നത്.
എക്സ്പയറി ദിനത്തിലുള്ള ഓപ്ഷൻസ് എക്സർസൈസിനു മേലുള്ള എസ്ടിടി നിരക്ക് 0.125 ശതമാനത്തിൽ നിന്നും 0.15 ശതമാനമായും വർധിപ്പിച്ചു. 20 ശതമാനത്തിന്റെ വർധനയാണുണ്ടായിരിക്കുന്നത്. എസ്ടിടി വർധിപ്പിക്കുന്നത് ട്രേഡർമാർക്കും നിക്ഷേപകർക്കും ചെലവ് കൂട്ടും.
സർക്കാറിന് അധിക വരുമാനം ഉണ്ടാക്കാനാണ് നടപടിയെന്ന് ധനമന്ത്രി വിശദീകരിച്ചു. ഡെറിവേറ്റിവ് വിപണിയിലെ അമിതമായ ഉൗഹക്കച്ചവടം നിയന്ത്രിക്കുകയാണ് നിരക്ക് വർധനയിലൂടെ ലക്ഷ്യമിടുന്നത്.
എന്താണ് എസ്ടിടി?
അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നടത്തുന്ന ഇക്വിറ്റി ഓഹരികൾ, ഫ്യൂച്ചേഴ്സ്, ഓപ്ഷൻസ് തുടങ്ങിയ ഓരോ സെക്യൂരിറ്റീസ് വാങ്ങുന്പോഴും വിൽക്കുന്പോഴും സർക്കാർ ഈടാക്കുന്ന നേരിട്ടുള്ള നികുതിയാണ് സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ്. 2004ലാണ് ഈ നികുതി നിലവിൽവന്നത്. നിക്ഷേപകന് ലാഭമാണോ നഷ്ടമാണോ ഉണ്ടാകുന്നത് എന്നത് പരിഗണിക്കാതെ ഇടപാട് നടക്കുന്പോൾതന്നെ നികുതി മുൻകൂറായി ഈടാക്കുന്നു.
വിപണിയിൽ വൻ നഷ്ടം
മുംബൈ: ഇന്നലെ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് വർധിപ്പിക്കാനുള്ള നിർദേശത്തിനു പിന്നാലെ ഇന്ത്യൻ ഓഹരിവിപണി കൂപ്പുകുത്തി. കേന്ദ്ര ബജറ്റിനോടനുബന്ധിച്ച് ഞായറാഴ്ച ഓഹരിവിപണിക്ക് അവധിയായിട്ടും നടന്ന പ്രത്യേക വ്യാപാരത്തിൽ ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും കുത്തനെ ഇടിഞ്ഞു. ബജറ്റിലെ പ്രഖ്യാപനങ്ങളെത്തുടർന്ന് നിക്ഷേപകർ ലാഭമെടുപ്പിലേക്കു കടന്നതാണ് വൻ ഇടിവിനു കാരണമായത്. സെൻസെക്സും നിഫ്റ്റിയും കഴിഞ്ഞ ആറു വർഷത്തെ ഏറ്റവും മോശമായ ബജറ്റ് ദിന പ്രകടനമാണ് കാഴ്ചവച്ചത്.
സെൻസെക്സ് 1547 പോയിന്റ് (1.88%) താഴ്ന്ന് 80,723ലും നിഫ്റ്റി 495 പോയിന്റ് (1.96%) നഷ്ടത്തിൽ 24,825.45ലും വ്യാപാരം പൂർത്തിയാക്കി.
വൻ തോതിൽ വിൽപ്പന നടന്നതോടെ ബിഎസ്ഇ ലിസ്റ്റഡ് കന്പനികളുടെ വിപണി മൂല്യം മുൻ സെഷനിലെ 460 ലക്ഷം കോടി രൂപയിൽനിന്ന് 450 ലക്ഷം കോടിയായി കുറഞ്ഞു. ഒരു ദിവസം നിക്ഷേപകർക്ക് 10 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
പൊതുമേഖല ബാങ്ക് ഓഹരികളിൽ ഇടിവ്
നിക്ഷേപകർ വ്യാപകമായി ഓഹരികൾ വിറ്റഴിച്ചതിനെത്തുടർന്ന് പൊതുമേഖല ബാങ്ക് സൂചിക അഞ്ചു ശതമാനത്തിനു മുകളിൽ ഇടിഞ്ഞു. ബജറ്റിലെ പ്രഖ്യാപനങ്ങളും വരാനിരിക്കുന്ന ബാങ്കിംഗ് പരിഷ്കാരങ്ങളും പൊതുമേഖല ബാങ്കുകളുടെ ലാഭക്ഷമതയെ ബാധിക്കുമോ എന്ന ആശങ്കയാണ് വൻ തോതിലുള്ള വിറ്റഴിക്കലിനു കാരണമായത്.
2026-27 സാന്പത്തിക വർഷത്തിൽ സർക്കാരിന്റെ കടമെടുപ്പ് 17.2 ലക്ഷം കോടിയായി ഉയരുമെന്നാണ് ബജറ്റിൽ ധനമന്ത്രി സൂചിപ്പിച്ചത്. ഇതോടെ കടപ്പത്ര വിപണിയിൽ ബോണ്ടുകളുടെ ആദായ നിരക്ക് വർധനയ്ക്ക് കാരണമാകുമോ എന്ന ആശങ്ക വർധിപ്പിച്ചു. ബോണ്ട് യീൽഡ് വർധിച്ചാൽ ബാങ്കുകളുടെ ട്രഷറി വരുമാനത്തിൽ കുറവുണ്ടാകാം.
International
വാഷിംഗ്ടൺ ഡിസി: ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെതിരേ ട്രംപ് ഭരണകൂടം ക്രിമിനൽ അന്വേഷണം ആരംഭിച്ചു. ഇതോടെ അമേരിക്കൻ ഓഹരിവിപണിയിൽ ഇന്നലെ വൻ ഇടിവ് രേഖപ്പെടുത്തി.
ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 290 പോയിന്റ് (0.6%) താഴ്ന്നപ്പോൾ, എസ് & പി 500 0.4%യും നാസ്ദാക്ക് 0.3% വും ഇടിഞ്ഞു.
പ്രധാന ബാങ്കുകളുടെ ഓഹരികളും താഴ്ന്നു. ക്രെഡിറ്റ് കാർഡ് പലിശനിരക്ക് ഒരു വർഷത്തേക്ക് പത്തു ശതമാനമായി പരിധി നിശ്ചയിക്കണമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ ആവശ്യപ്പെട്ടതും വിപണിയിലെ വിറ്റഴിക്കലിനു കാരണമായി.
യുഎസ് ജസ്റ്റീസ് ഡിപ്പാർട്ട്മെന്റിന്റെ അന്വേഷണം സ്ഥിരീകരിച്ച ജെറോം പവൽ, ഈ അന്വേഷണത്തെ രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. പലിശനയത്തെ സ്വാധീനിക്കാൻ നടത്തുന്ന ശ്രമമാണിതെന്നാണ് ജെറോം ആരോപിക്കുന്നത്. മാസങ്ങളായി പലിശ കുറയ്ക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ട് ട്രംപ് നടത്തുന്ന സമ്മർദപ്രചാരണത്തിനുശേഷമാണ് ക്രിമിനൽ അന്വേഷണം.
ഫെഡറൽ റിസർവിന്റെ വാഷിംഗ്ടൺ ഡിസിയിലെ ആസ്ഥാനമന്ദിര നവീകരണവുമായി ബന്ധപ്പെട്ട് തെറ്റായ പരാമർശങ്ങൾ നടത്തിയെന്ന ആരോപണങ്ങളിലാണ് അന്വേഷണം.
250 കോടി ഡോളർ ചെലവ് വരുന്ന നവീകരണ പദ്ധതിയിൽ അമിത ചെലവുണ്ടായതായി ട്രംപ് ആരോപിക്കുന്നുണ്ട്. അനന്തരാഘാതങ്ങളാൽ ചെലവ് കൂടിയതാണെന്നും ദീർഘകാലത്ത് ചെലവ് കുറയ്ക്കാനായിരിക്കും നവീകരണം സഹായിക്കുകയെന്നും ഫെഡ് വ്യക്തമാക്കുന്നു.
അതേസമയം, കാരണമുണ്ടെങ്കിൽ യുഎസ് പ്രസിഡന്റിന് ഫെഡ് ചെയർമാനെ നീക്കാൻ നിയമം അനുവദിക്കുന്നുണ്ടെങ്കിലും ഇതുവരെ ആരും അങ്ങനെ ചെയ്തിട്ടില്ല.
International
ടെഹ്റാൻ: കറൻസി മൂല്യം കുത്തനെ ഇടിയുന്നതിൽ ഇറാനിൽ ആരംഭിച്ച പ്രക്ഷോഭം രാജ്യത്തെന്പാടും പടരുന്നു. ലോറെസ്താൻ പ്രവിശ്യയിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ ഒരു സുരക്ഷാഭടൻ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഫാർസ്, ഹമേദാൻ പ്രവിശ്യകളിലും സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തു.
ഡോളറിനെതിരേ ഇറേനിയൻ കറൻസിയുടെ മൂല്യം ഇടിയുന്നതിൽ പ്രതിഷേധിച്ച് തലസ്ഥാനമായ ടെഹ്റാനിലെ കച്ചവടക്കാർ ഞായറാഴ്ചയാണു പ്രതിഷേധം ആരംഭിച്ചത്. ചൊവ്വാഴ്ച മുതൽ യൂണിവേഴ്സിറ്റി വിദ്യാർഥികളും പങ്കാളികളായി. അമേരിക്കയുടെയും പാശ്ചാത്യ ശക്തികളുടെയും ഉപരോധങ്ങളിൽ നട്ടെല്ലു തകർന്ന ഇറേനിയൻ സന്പദ്വ്യവസ്ഥയ്ക്ക് എതിരേയുള്ള പ്രതിഷേധമായി ഇതു മാറിയിരിക്കുകയാണ്. ഇറാനിലെ പുരോഹിത ഭരണകൂടത്തിനെതിരേ മുദ്രാവാക്യങ്ങൾ ഉയരുന്നുണ്ട്. പ്രതിഷേധം ശമിപ്പിക്കാനുള്ള മാർഗമെന്ന നിലയിൽ ബുധനാഴ്ച ബാങ്ക് അവധി പ്രഖ്യാപിച്ചിരുന്നു.
ഇറേനിയൻ വിപ്ലവഗാർഡിനു കീഴിലുള്ള ബാസിജ് എന്ന അർധസൈനികസേനയിലെ അംഗമാണ് ലോറെസ്താനിലെ ഖുദാസ്ത് നഗരത്തിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടത്. കല്ലേറിൽ 13 സുരക്ഷാ ഭടന്മാർക്കു പരിക്കേറ്റതായും ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫാർസ് പ്രവിശ്യയിൽ പ്രതിഷേധക്കാർ ഗവർണറുടെ ഓഫീസ് അടക്കമുള്ള സർക്കാർ മന്ദിരങ്ങളിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു.
2022ൽ ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ മതപോലീസ് അറസ്റ്റ് ചെയ്ത മഹ്സ അമിനി എന്ന യുവതി കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ വന്പൻ പ്രതിഷേധത്തിനുശേഷം ഇറാനിലുടനീളം വ്യാപിക്കുന്ന പ്രക്ഷോഭമാണിത്.
പ്രതിഷേധക്കാരുടെ നിയമാനുസൃത ആവശ്യങ്ങൾക്കു ചെവികൊടുക്കാൻ തയാറാണെന്ന് ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ പറഞ്ഞു. പ്രതിഷേധത്തിന്റെ പേരിൽ അരാജകത്വത്തിനു ശ്രമിച്ചാൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് പ്രോസിക്യൂട്ടർ ജനറൽ മുഹമ്മദ് മവഹേദി ആസാദ് മുന്നറിയിപ്പു നല്കി.