ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ഫ്യൂച്ചേഴ്സ്, ഓപ്ഷൻസ് എന്നിവയുടെ ഡെറിവേറ്റീവ് ഇടപാടുകളിൽ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (എസ്ടിടി) നിരക്ക് വർധിച്ചപ്പിതായി പ്രഖ്യാപിച്ചു. ഫ്യൂച്ചഴേസ് എസ്ടിടി 150 ശതമാനം വർധിപ്പിച്ചു. ഇത് 0.02 ശതമാനത്തിൽ നിന്നും 0.05 ശതമാനമാക്കി ഉയർന്നു. ഓപ്ഷൻസ് പ്രീമിയം ഇടപാടുകളുടെ നിരക്ക് 0.15 ശതമാനമാക്കി. നേരത്തേ ഇത് 0.1 ശതമാനമായിരുന്നു. 50 ശതമാനത്തിന്റെ വർധനയാണുണ്ടായിരിക്കുന്നത്.
എക്സ്പയറി ദിനത്തിലുള്ള ഓപ്ഷൻസ് എക്സർസൈസിനു മേലുള്ള എസ്ടിടി നിരക്ക് 0.125 ശതമാനത്തിൽ നിന്നും 0.15 ശതമാനമായും വർധിപ്പിച്ചു. 20 ശതമാനത്തിന്റെ വർധനയാണുണ്ടായിരിക്കുന്നത്. എസ്ടിടി വർധിപ്പിക്കുന്നത് ട്രേഡർമാർക്കും നിക്ഷേപകർക്കും ചെലവ് കൂട്ടും.
സർക്കാറിന് അധിക വരുമാനം ഉണ്ടാക്കാനാണ് നടപടിയെന്ന് ധനമന്ത്രി വിശദീകരിച്ചു. ഡെറിവേറ്റിവ് വിപണിയിലെ അമിതമായ ഉൗഹക്കച്ചവടം നിയന്ത്രിക്കുകയാണ് നിരക്ക് വർധനയിലൂടെ ലക്ഷ്യമിടുന്നത്.
എന്താണ് എസ്ടിടി?
അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നടത്തുന്ന ഇക്വിറ്റി ഓഹരികൾ, ഫ്യൂച്ചേഴ്സ്, ഓപ്ഷൻസ് തുടങ്ങിയ ഓരോ സെക്യൂരിറ്റീസ് വാങ്ങുന്പോഴും വിൽക്കുന്പോഴും സർക്കാർ ഈടാക്കുന്ന നേരിട്ടുള്ള നികുതിയാണ് സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ്. 2004ലാണ് ഈ നികുതി നിലവിൽവന്നത്. നിക്ഷേപകന് ലാഭമാണോ നഷ്ടമാണോ ഉണ്ടാകുന്നത് എന്നത് പരിഗണിക്കാതെ ഇടപാട് നടക്കുന്പോൾതന്നെ നികുതി മുൻകൂറായി ഈടാക്കുന്നു.
വിപണിയിൽ വൻ നഷ്ടം
മുംബൈ: ഇന്നലെ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് വർധിപ്പിക്കാനുള്ള നിർദേശത്തിനു പിന്നാലെ ഇന്ത്യൻ ഓഹരിവിപണി കൂപ്പുകുത്തി. കേന്ദ്ര ബജറ്റിനോടനുബന്ധിച്ച് ഞായറാഴ്ച ഓഹരിവിപണിക്ക് അവധിയായിട്ടും നടന്ന പ്രത്യേക വ്യാപാരത്തിൽ ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും കുത്തനെ ഇടിഞ്ഞു. ബജറ്റിലെ പ്രഖ്യാപനങ്ങളെത്തുടർന്ന് നിക്ഷേപകർ ലാഭമെടുപ്പിലേക്കു കടന്നതാണ് വൻ ഇടിവിനു കാരണമായത്. സെൻസെക്സും നിഫ്റ്റിയും കഴിഞ്ഞ ആറു വർഷത്തെ ഏറ്റവും മോശമായ ബജറ്റ് ദിന പ്രകടനമാണ് കാഴ്ചവച്ചത്.
സെൻസെക്സ് 1547 പോയിന്റ് (1.88%) താഴ്ന്ന് 80,723ലും നിഫ്റ്റി 495 പോയിന്റ് (1.96%) നഷ്ടത്തിൽ 24,825.45ലും വ്യാപാരം പൂർത്തിയാക്കി.
വൻ തോതിൽ വിൽപ്പന നടന്നതോടെ ബിഎസ്ഇ ലിസ്റ്റഡ് കന്പനികളുടെ വിപണി മൂല്യം മുൻ സെഷനിലെ 460 ലക്ഷം കോടി രൂപയിൽനിന്ന് 450 ലക്ഷം കോടിയായി കുറഞ്ഞു. ഒരു ദിവസം നിക്ഷേപകർക്ക് 10 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
പൊതുമേഖല ബാങ്ക് ഓഹരികളിൽ ഇടിവ്
നിക്ഷേപകർ വ്യാപകമായി ഓഹരികൾ വിറ്റഴിച്ചതിനെത്തുടർന്ന് പൊതുമേഖല ബാങ്ക് സൂചിക അഞ്ചു ശതമാനത്തിനു മുകളിൽ ഇടിഞ്ഞു. ബജറ്റിലെ പ്രഖ്യാപനങ്ങളും വരാനിരിക്കുന്ന ബാങ്കിംഗ് പരിഷ്കാരങ്ങളും പൊതുമേഖല ബാങ്കുകളുടെ ലാഭക്ഷമതയെ ബാധിക്കുമോ എന്ന ആശങ്കയാണ് വൻ തോതിലുള്ള വിറ്റഴിക്കലിനു കാരണമായത്.
2026-27 സാന്പത്തിക വർഷത്തിൽ സർക്കാരിന്റെ കടമെടുപ്പ് 17.2 ലക്ഷം കോടിയായി ഉയരുമെന്നാണ് ബജറ്റിൽ ധനമന്ത്രി സൂചിപ്പിച്ചത്. ഇതോടെ കടപ്പത്ര വിപണിയിൽ ബോണ്ടുകളുടെ ആദായ നിരക്ക് വർധനയ്ക്ക് കാരണമാകുമോ എന്ന ആശങ്ക വർധിപ്പിച്ചു. ബോണ്ട് യീൽഡ് വർധിച്ചാൽ ബാങ്കുകളുടെ ട്രഷറി വരുമാനത്തിൽ കുറവുണ്ടാകാം.
Tags : STT raised stock market plunges