NRI
അറ്റ്ലാന്റാ: ജോർജിയയിലെ ഗ്വിനറ്റ് കൗണ്ടിയിൽ ഡ്യൂട്ടിക്കിടെയുണ്ടായ വെടിവയ്പിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. നേപ്പാൾ വംശജനായ പ്രദീപ് തമാംഗ് (25) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥൻ ഡേവിഡ് റീഡിന് വെടിയേറ്റെങ്കിലും അദ്ദേഹം അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
ഞായറാഴ്ച രാവിലെ ഏകദേശം 7.30ഓടെ ഗ്വിനറ്റ് കൗണ്ടിയിലെ സ്റ്റോൺ മൗണ്ടൻ ഭാഗത്തുള്ള ഹോളിഡേ ഇൻ എക്സ്പ്രസ് ഹോട്ടലിലാണ് സംഭവം നടന്നത്.
ക്രെഡിറ്റ് കാർഡ് തട്ടിപ്പ് പരാതി അന്വേഷിക്കാനായാണ് ഉദ്യോഗസ്ഥർ ഹോട്ടലിലെത്തിയത്. 35 വയസുകാരനായ കെവിൻ ആൻഡ്രൂസ് എന്നയാളാണ് വെടിവച്ചത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഹോട്ടൽ മുറിയിലെത്തിയ പോലീസുകാരെ പ്രതി അകത്തേക്ക് ക്ഷണിക്കുകയും സംസാരിക്കുന്നതിനിടെ പെട്ടെന്ന് കൈത്തോക്കെടുത്ത് വെടിയുതിർക്കുകയുമായിരുന്നുവെന്ന് പോലീസ് ചീഫ് അറിയിച്ചു.
Kerala
കൊച്ചി: വാഹനാപകടത്തിന് പിന്നാലെ യുവാവിനെ പോലീസുകാരൻ മർദിച്ചെന്ന് പരാതി. തൃക്കാക്കര സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ നിർമൽ കുമാറിനെതിരെ മുളന്തുരുത്തി സ്വദേശി ജോയൽ ആണ് പരാതി നൽകിയത്.
ജോയലിന്റെയും നിർമൽ കുമാറിന്റെയും വാഹനങ്ങൾ കൂട്ടിയിടിച്ചിരുന്നു. തുടർന്നാണ് മർദനം നടന്നത്. പിന്നീട് സംഭവത്തില്‍ നാട്ടുകാർ ഇടപെട്ടു.
നിർമൽ കുമാർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ജോയലിനെ തൃക്കാക്കര മുനിസിപ്പൽ സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.
NRI
ടെക്സസ്: ഡ്യൂട്ടിക്കിടെയുണ്ടായ വെടിവയ്പിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കോപ്പറാസ് കോവ് പോലീസ് ഡിപ്പാർട്ട്മെന്റിലെ ഓഫീസറായ എലിജ ഗാരറ്റ്സൺ ആണ് മരിച്ചത്.
ഈ മാസം പത്തിനാണ് സംഭവം നടന്നത്. ഡ്യൂട്ടിയിലായിരുന്ന ഗാരറ്റ്സണെ പ്രതി വെടിവച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പ്രതിയെ കണ്ടെത്തിയെങ്കിലും പ്രതി സ്വയം വെടിവച്ച് മരിക്കുകയായിരുന്നു.
ടെക്സസ് റേഞ്ചേഴ്സ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ സാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Kerala
തിരുവനന്തരം: അഞ്ചുതെങ്ങിൽ എഎസ്ഐ ജീവനൊടുക്കിയ നിലയിൽ. വർക്കല ഇലകമൺ ഹരിഹരപുരം സ്വദേശി ഷിബുമോൻ(49) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടു വർഷമായി അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തു വരികയായിരുന്നു.
ഇന്ന് പുലർച്ചെയോടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കുടുംബത്തിനോടൊപ്പമാണ് ഷിബുമോൻ താമസിച്ചു വന്നിരുന്നത്. ഷിബുമോന്‍ കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Kerala
കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് ശബരിമലയില്‍ പോലീസ് ഉദ്യോഗസ്ഥന് മരിച്ചു. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് എസ്ഐ കുട്ടമ്പുഴ ഇഞ്ചത്തൊട്ടി കണ്ണാമ്പറമ്പില് വീട്ടില്‍ കെ.കെ. ജയന് (53) ആണ് മരിച്ചത്.
ശബരിമലയില്‍ വടക്കേ നട ഭാഗത്തായിരുന്നു ഡ്യൂട്ടി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സന്നിധാനത്തെ ആശുപത്രിയില്‍ നിന്ന് ജയനെ പമ്പയിലേക്ക് റഫര്‍ ചെയ്തിരുന്നു.
എന്നാല്‍ പമ്പയിലേയ്ക്കുള്ള യാത്രക്കിടെ ഇന്ന് പുലര്‍ച്ചെ 12.44 ജയന് മരിക്കുകയായിരുന്നു. ഉച്ചയോടെ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോയി.
Kerala
കൊച്ചി: എറണാകുളത്ത് പോലീസുകാരനെതിരെ വ്യാജ പീഡനപരാതി നൽകിയ യുവതിക്കെതിരെ കേസെടുത്തു.
ആലപ്പുഴ സ്വദേശി ബഷീറിന്റെ പരാതിയിൽ പനങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പീഡന പരാതി നൽകി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
380000 യുവതി വാങ്ങിയെന്നും പിന്നീട് 14 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നുണ്ട്. എറണാകുളം ജുഡീഷണൽ ഫസ്റ്റ് ക്ലാസ് കോടതിയുടെ നിർദേശാനുസരണമാണ് പോലീസ് കേസെടുത്തത്. സൗഹൃദം മുതലെടുത്തുള്ള തട്ടിപ്പെന്നാണ് ബഷീറിന്റെ ആരോപണം.
നേരത്തേ, പണം നൽകാതെ വഞ്ചിച്ചെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. യുവതിയുടെ പരാതിയിൽ പോലീസുകാരനെതിരെ വകുപ്പുതല നടപടിയും ഉണ്ടായിരുന്നു. പോലീസുകാരൻ പിന്നീട് കോടതിയെ സമീപിക്കുകയായിരുന്നു.
NRI
ഡാളസ്: ഡാളസ് - ഫോർട്ട്വർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പൊലീസ് സർജന്റ് ചാൾസ് അലൻ വർക്സ് കുഴഞ്ഞുവീണ് മരിച്ചു. ചൊവ്വാഴ്ച ഡ്യൂട്ടിക്കിടെ ഉണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് മരണം സംഭവിച്ചത്.
വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയിൽ സജീവമായിരിക്കെയായിരുന്നു അന്ത്യം. 2020ലാണ് അലൻ വർക്സ് ഡിഎഫ്ഡബ്ല്യു പോലീസ് ഡിപ്പാർട്ട്മെന്റിൽ ചേർന്നത്. ഔദ്യോഗിക രംഗത്തെ മികച്ച പ്രകടനം മുൻനിർത്തി 2022ൽ അദ്ദേഹത്തിന് സർജന്റായി സ്ഥാനക്കയറ്റം ലഭിച്ചു.
ഡിഎഫ്ഡബ്ല്യുവിൽ എത്തുന്നതിന് മുമ്പ് ടെന്റൺ കൗണ്ടി ഷെരീഫ് ഓഫീസ്, ടാറന്റ് കൗണ്ടി കോളജ് പോലീസ് എന്നിവിടങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അലൻ വർക്സിന്റെ വിയോഗത്തിൽ പൊലീസ് ചീഫ് ബ്രയാൻ റെഡ്ബേൺ അനുശോചനം രേഖപ്പെടുത്തി.
Kerala
കോഴിക്കോട്: ആരോഗ്യ പ്രവര്‍ത്തകയെ ഫോണില്‍ അശ്ലീല സന്ദേശം അയച്ച് ശല്യപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. കോഴിക്കോട് ജില്ലാ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയിലെ ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണനെതിരെയാണ് കേസ്. എരഞ്ഞിപ്പാലം സ്വദേശിയായ യുവതിക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചു ശല്യം ചെയ്തെന്നാണ് പരാതി.
നേരത്തെ പരിചയം ഉണ്ടായിരുന്ന യുവതിയെ ഈ അടുത്ത കാലത്ത് വീണ്ടും പരിചയം പുതുക്കി ഉദ്യോഗസ്ഥന് ഫോണ്‍ നമ്പര്‍ വാങ്ങുകയായിരുന്നു. പിന്നീട് പകലും രാത്രിയും അസമയങ്ങളിലും നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യം ചെയ്തെന്നാണ് പരാതി. അശ്ലീല സന്ദേശങ്ങളുമയച്ചു. തുടര്‍ന്ന് യുവതി നടക്കാവ് പൊലീസിനെ സമീപിക്കുകയായിരുന്നു.
പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതിനെത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഈ ഉദ്യോഗസ്ഥനെതിരെ നേരത്തെയും സമാനപരാതികള്‍ ഉണ്ടായിരുന്നെന്നാണ് സൂചന. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടന്നിട്ടില്ല.
Kerala
തിരുവനന്തപുരം: പണം നൽകിയാൽ ഏത് രാജ്യത്തുള്ളവരുടെയും വ്യക്തി വിവരങ്ങൾ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി ഹാക്ക് ചെയ്യുന്ന സംഘത്തിലെ മുഖ്യ സൂത്രധാരൻ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശിയായ പോലീസുകാരൻ പ്രവീൺ കുമാറാണ് (37) അറസ്റ്റിലായത്.
യുപിയിലെ പ്രതാപ്ഗർ ജില്ലയിലെ പോലീസ് സൂപ്രണ്ടിന്റെ കോൾ സർവയലൻസ് ഓഫീസറാണ് അറസ്റ്റിലായ പ്രവീൺ കുമാർ. അടൂർ സ്വദേശി ജോയൽ വി. ജോസായിരുന്നു ഹാക്കിംഗിന്റെ ബുദ്ധി കേന്ദ്രം. കേസിൽ പത്തനംതിട്ട സ്വദേശി ജോയൽ വി. ജോസും കൂട്ടുകാരി ഹിരാൽ ബെന്നും നേരത്തെ പിടിയിലായിരുന്നു.
ആരെക്കുറിച്ചുമുള്ള എന്ത് വിവരവും ജോയൽ ഹാക്ക് ചെയ്ത് നൽകുമായിരുന്നു. കമിതാക്കളാണ് കൂടുതലും ചോർത്തലിന് ഈ സംഘത്തെ സമീപിച്ചിരുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികൾ നൽകിയ നിർദേശത്തെതുടർന്നാണ് പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ജോയലിനെ അറസ്റ്റ് ചെയ്തത്.
ജോയലിനെ ചോദ്യം ചെയ്തതിലൂടെ പെൺസുഹൃത്ത് അഹമ്മദാബാദ് സ്വദേശി ഹിരാൽ ബെൻ അനൂജ് പട്ടേലും പിടിയിലായി. തുടർന്നാണ് സൂത്രധാരൻ പ്രവീൺ കുമാറിലേക്ക് എത്തുന്നത്. ലൈവ് ലൊക്കേഷനും ഫോൺ കോൾ രേഖകളും ചോർത്തി ജോയലിന് നൽകിയിരുന്നത് പ്രവീൺ കുമാർ ആയിരുന്നു. സംഘത്തിലെ കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം.
National
ചെന്നൈ: കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിലായ മൂന്ന് യുവാക്കൾക്ക് എൽ ആൻഡ് ടി ബൈപാസിൽ പോലീസ് ഉദ്യോഗസ്ഥനെയും ഭാര്യയേയും ആക്രമിച്ചതിൽ പങ്കുണ്ടെന്ന് പോലീസിനു സംശയം. ജൂലൈ ആറിന് പുലർച്ചെയോടെ കോയമ്പത്തൂർ നഗരത്തിലെ ക്യുബ്രാഞ്ചിലെ ഹെഡ് കോൺസ്റ്റബിളിനെ മൂന്ന് പേർ ചേർന്ന് ആക്രമിച്ചു എന്നതാണ് കേസ്.
എൽ ആൻഡ് ടി ബൈപാസിലെ വെങ്കിടപുരം ഗ്രൗണ്ടിൽ പോലീസുകാരൻ ഭാര്യയ്ക്കൊപ്പം കാറിനുള്ളിൽ ഇരിക്കവേ ഒരു സംഘം യുവാക്കൾ എത്തി ആക്രമിക്കുകയായിരുന്നു. ഹോട്ടലിൽനിന്ന് അത്താഴം കഴിച്ച ശേഷം ചിന്നിയം പാളയത്തിനടുത്തുള്ള വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാർ നിർത്തിയപ്പഴായിരുന്നു സംഭവം.
ദമ്പതികളുടെ സ്വർണമാല, ബ്രേസ്ലെറ്റ്, അഞ്ച് പവനിലധികം തുക്കമുള്ള മൂന്ന് സ്വർണ മോതിരങ്ങൾ എന്നിവ അവർ കവർന്നു. സുലൂർ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. കൂട്ടബലാത്സംഗ കേസിലെ മൂന്ന് പ്രതികളുടെയും പങ്ക് സംശയിക്കുന്നുണ്ടെങ്കിലും പോലീസ് അവരെ ചോദ്യം ചെയ്തിട്ടില്ലെന്ന് കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണർ എ. ശരവണ സുന്ദർ പറഞ്ഞു.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ തെക്കൻ പെൻസിൽവാനിയയിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥരെ വെടിവച്ചുകൊന്നു. രണ്ടുപേർക്ക് ഗുരുത പരിക്കേറ്റു.
ഫിലഡൽഫിയയിൽ നിന്ന് ഏകദേശം 185 കിലോമീറ്റർ പടിഞ്ഞാറ്, മേരിലൻഡ് ലൈനിന് സമീപം നോർത്ത് കൊഡോറസ് ടൗൺഷിപ്പ് പ്രദേശത്താണ് വെടിവയ്പ് ഉണ്ടായത്. അക്രമിയെ പോലീസ് വെടിവച്ചു കൊന്നു.
ഇയാളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഗുരുതരാവസ്ഥയിലുള്ള രണ്ട് പേരെ ചികിത്സിക്കുന്നുണ്ടെന്നും സുരക്ഷാ പ്രോട്ടോക്കോളുകൾ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും യോർക്ക് ആശുപത്രി അറിയിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും വിശദാംശങ്ങൾ പുറത്തുപറയാറായിട്ടില്ലെന്നും പോലീസ് അറിയിച്ചു.