National
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന അശാസ്ത്രീയമായ സൗജന്യ വാഗ്ദാനങ്ങൾ നിയന്ത്രിക്കണമെന്ന ഹർജികൾ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പരിഗണിക്കും. ഇത് അതീവ പ്രാധാന്യമുള്ള വിഷയമാണെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്, കേസ് മാർച്ച് മാസത്തിൽ വാദം കേൾക്കുന്നതിനായി മാറ്റി.
രാഷ്ട്രീയ പാർട്ടികൾ വോട്ടർമാർക്ക് നൽകുന്ന സൗജന്യ വാഗ്ദാനങ്ങൾ അഴിമതിയുടെ പരിധിയിൽ വരുമോ എന്ന് കോടതി പരിശോധിക്കും. "സൂര്യനെയും ചന്ദ്രനെയും ഒഴികെ ബാക്കി എല്ലാം രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനം ചെയ്യുന്നു" എന്ന ഹർജിക്കാരന്റെ വാദം കോടതി ശ്രദ്ധിച്ചു.
അശാസ്ത്രീയമായ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നം കണ്ടുകെട്ടണമെന്നും അവരുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.പൊതുപണം ഉപയോഗിച്ചുള്ള ഇത്തരം വാഗ്ദാനങ്ങൾ സംസ്ഥാനങ്ങളെ കടക്കെണിയിലാക്കുമെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, പാവപ്പെട്ടവർക്ക് നൽകുന്ന ഭക്ഷണം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും വോട്ട് ലക്ഷ്യമിട്ടുള്ള സൗജന്യങ്ങളും തമ്മിൽ വ്യത്യാസമുണ്ടെന്നും കോടതി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന നേതാക്കൾ പങ്കെടുത്ത് എടുക്കുന്ന തീരുമാനങ്ങൾ താഴേത്തട്ടിൽ നടപ്പാക്കുന്നില്ലെന്നു വ്യാപക പരാതിയുമായി രാഷ്ട്രീയ പാർട്ടികൾ.
വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനുള്ള ഫോം ആറ് ബൂത്ത് ലെവൽ ഏജന്റുമാർക്ക് ദിവസം 10 എണ്ണം വീതം നൽകുമെന്ന സിഇയുടെ നിർദേശം താഴേത്തട്ടിൽ നടപ്പാക്കുന്നില്ല. ഇതിനാൽ ജനങ്ങൾ 100 രൂപ വീതം നൽകി ഓണ്ലൈനായി വോട്ടർ പട്ടികയിൽ പേരു ചേർക്കേണ്ട സാഹചര്യമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ വിമർശനമുയർന്നു.
ഫോം 6 വഴി ഓണ്ലൈനായി പേരു ചേർക്കുന്പോൾ ആധാർ നന്പർ ചോദിക്കുന്നുണ്ടെന്നും ഇതു ചെയ്യാത്തവർക്ക് ഇ സൈൻ ചെയ്യാൻ കഴിയാതെ ഫോം പൂരിപ്പിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്നു കോണ്ഗ്രസിലെ എം.കെ. റഹ്മാൻ ആശങ്ക അറിയിച്ചു.
പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇതുവരെ കാര്യമായ ശ്രമമുണ്ടായിട്ടില്ലെന്ന് മുസ്ലിം ലീഗ് പ്രതിനിധി മുഹമ്മദ് ഷാ ആരോപണം ഉന്നയിച്ചു. വിദേശത്തു ജനിച്ച ഇന്ത്യക്കാർക്ക് ഫോം 6എ അനുസരിച്ച് ഓണ്ലൈനിൽ അപ്ലോഡ് ചെയ്യുന്പോൾ ജനനവുമായി ബന്ധപ്പെട്ട സാങ്കേതിക കുരുക്കിൽ പെട്ട് പേരു ചേർക്കാനാകാത്ത സ്ഥിതിയാണ്.
ഇതിൽ വൈകാതെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്ന് സിഇഒ ഡോ. രത്തൻ കേൽക്കർ മറുപടി നൽകി. സംസ്ഥാന തലത്തിൽ നൽകുന്ന നിർദേശങ്ങൾ ഹിയറിംഗിൽ ഇആർഒമാരും ബിഎൽഒമാരും നടപ്പാക്കിയില്ലെങ്കിൽ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കേണ്ടി വരുമെന്നും മുഹമ്മദ് ഷാ പറഞ്ഞു.
രേഖകൾ ഹാജാരാക്കുന്നവരെ വീണ്ടും ഹിയറിംഗിന് വിളിക്കാനുള്ള ഇആർഒമാരുടെ തീരുമാനം പുനഃപരിശോധിക്കാൻ നിർദേശിക്കണമെന്നും മുകൾത്തട്ടിലെ നിർദേശങ്ങൾ താഴേത്തട്ടിലേക്ക് എത്തുന്നില്ലെന്നും സിപിഎമ്മിലെ ഡി.കെ. മുരളി എംഎൽഎ ആവശ്യപ്പെട്ടു.
പുതുതായി രൂപീകരിച്ച 5003 ബൂത്തുകളിലെ ബിഎൽഒമാർക്ക് ആവശ്യമായ പരിശീലനം നൽകിയിട്ടില്ലെന്നും ഇതിനുള്ള നടപടി സ്വീകരിക്കണമെന്നും സിപിഎമ്മിലെ സി. ലെനിൻ ആവശ്യമുന്നയിച്ചു. ബിഎൽഎമാർക്ക് പ്രതിദിനം 10 ഫോമുകൾ വീതം നൽകാനുള്ള നിർദേശം നടപ്പാക്കണമെന്ന് ബിജെപി പ്രതിനിധി ജെ.ആർ. പത്മകുമാറും ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: എസ്ഐആർ പദ്ധതിയുടെ ഭാഗമായി വോട്ടർമാർ പുറത്താകാതിരിക്കാൻ എടുത്തിരിക്കുന്ന മുൻകരുതലും നടപടികളും ദീപിക ഒാൺലൈനിനോടു വ്യക്തമാക്കി രാഷ്ട്രീയ പാർട്ടികൾ.
അർഹരെ പുറത്താക്കരുത്: കോൺഗ്രസ്
എസ്ഐആറിന്റെ ഭാഗമായി വോട്ടർപട്ടികയിൽനിന്ന് അർഹരായ വോട്ടർമാർ പുറത്താകാതിരിക്കാനുള്ള നടപടികളുമായാണ് കെപിസിസി മുന്നോട്ടു പോകുന്നതെന്നു കെപിസിസി സെക്രട്ടറി എം.കെ. റഹ്മാൻ. ബൂത്ത് തലത്തിൽ ബിഎൽഎമാരുടെ പ്രവർത്തനം സജീവമല്ലാത്ത സ്ഥലങ്ങളിൽ പുതിയ ബൂത്ത് ലെവൽ ഏജന്റുമാരെ കണ്ടെത്തി ചുമതലയേൽപ്പിക്കാനുള്ള ശ്രമങ്ങളാണ് പാർട്ടി ചെയ്യുന്നത്. പുതിയ ബൂത്ത് പ്രസിഡന്റുമാരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങളും സജീവമാണ്. പരമാവധി വോട്ടർമാരെ വോട്ടർപട്ടികയിൽ ചേർക്കാനുള്ള പ്രവർത്തനങ്ങളുമായാണ് പാർട്ടി നേതാക്കളും ബിഎൽഎ മാരും നടത്തുന്നത്.
കരട് പട്ടികയിൽനിന്ന് പേര് ഒഴിവാക്കപ്പെടാൻ സാധ്യതയുള്ളവരെ കണ്ടെത്താൻ ഓരോ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചും ക്യാന്പുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പട്ടികയിൽ ഇടംപിടിക്കാത്തവരെ ക്യാന്പുകളിലെത്തിച്ച് അവരെ ഉൾപ്പെടുത്താനുള്ള സത്വര നടപടി എടുക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.
കരട് വോട്ടർപട്ടികയിൽ കണ്ടുപിടിക്കാൻ സാധിച്ചില്ലെന്നു ബിഎൽഒ മാർ റിപ്പോർട്ട് ചെയ്തവരെയും തെറ്റായ പേരുള്ളവർ, ഇവരിൽ 35 ശതമാനം പേരെയെങ്കിലും ഓരോ ബൂത്തുകളിൽനിന്നു കണ്ടെത്താനും അവരെ പുതുതായി വോട്ടർപട്ടികയിൽ ചേർക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും റഹ്മാൻ പറഞ്ഞു. ഓരോ നിയോജക മണ്ഡലങ്ങളിലും 1500ന് മുകളിൽ പുതിയ വോട്ടർമാരെ ചേർക്കാൻ സാധിക്കും. ഇതിൽ മുൻപ് പട്ടികയിൽ പേരുണ്ടായിട്ട് കരട് പട്ടികയിൽ വരാത്തവരും കന്നി വോട്ടർമാരും ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
25 ലക്ഷം പേരെ കണ്ടെത്തും: എം.വി. ജയരാജൻ
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർപട്ടികയിൽനിന്നു നീക്കം ചെയ്യപ്പെട്ട 25 ലക്ഷത്തിൽപരം വരുന്ന വോട്ടർമാരിൽ അർഹരായവരെ തിരികെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങളുമായാണ് സിപിഎം മുന്നോട്ടു പോകുന്നതെന്നു സിപിഎം നേതാവ് എം.വി. ജയരാജൻ. വർഷങ്ങളായി വോട്ട് ചെയ്യുന്നവരും ജീവിച്ചിരിക്കുന്നവർ പോലും പട്ടികയിൽനിന്നു പുറത്തായിട്ടുണ്ട്. ഇത്തരം നടപടി ദുരൂഹമാണ്. ബിഹാർ, ഹരിയാന, തമിഴ്നാട് സംസ്ഥാനങ്ങളിലും പശ്ചിമബംഗാളിലും ഉൾപ്പെടെ അർഹരായ വോട്ടർമാർ പുറത്താകുന്ന അവസ്ഥയാണ് കണ്ടുകൊണ്ടിരിക്കുന്നത്.
കേരളത്തിൽ അർഹരായവർ പട്ടികയ്ക്കു പുറത്തു പോകരുതെന്നും യഥാർഥ വസ്തുതകളും ചീഫ് ഇലക്ടറൽ ഓഫീസറെ അറിയിച്ചിട്ടുണ്ട്.
കരിവള്ളൂർ പോസ്റ്റ് ഓഫീസിൽ സേവനമനുഷ്ഠിക്കുന്ന വോട്ടറായ ശ്രീഷ്മ തൃക്കരിപ്പൂരിലാണ് താമസിക്കുന്നത്. രാവിലെ ജോലിക്ക് പോയ ശേഷം വൈകുന്നേരം മടങ്ങി വീട്ടിലെത്തും. ശ്രീഷ്മയും പട്ടികയിൽനിന്നു പുറത്തായി. നല്ലളം ഗ്രാമപഞ്ചായത്തിലെ എണ്പത് വയസുള്ള തന്പായിയും വർഷങ്ങളായി വോട്ട് ചെയ്യുന്നയാളാണ്. ജീവിച്ചിരിക്കുന്ന അദ്ദേഹം മരണപ്പെട്ടുപോയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്.
പാർട്ടി വിശദമായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി പട്ടികയിൽനിന്നു പുറത്തായ ധാരാളം പേരെ പട്ടികയിൽ ഇടംപിടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ബിഎൽഒമാർക്കു കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നു റിപ്പോർട്ട് ചെയ്ത വോട്ടർമാരെ പാർട്ടി ചുമതലപ്പെടുത്തിയ ബിഎൽഎമാർ കണ്ടെത്തുകയും ബിഎൽഒമാർക്ക് രേഖകൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. എസ്ഐറിലെ പാകപ്പിഴകൾ പരിഹരിക്കാൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ബൂത്ത് ലെവൽ ഏജന്റുമാരായി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ഇലക്ടറൽ ഓഫീസർ വിളിച്ച് ചേർത്ത മീറ്റിംഗിൽ മുന്നോട്ടുവച്ചത് സിപിഎമ്മാണ്. ഇക്കാര്യം ചീഫ് ഇലക്ടറൽ ഓഫീസർ അംഗീകരിക്കുകയായിരുന്നു. അർഹരായ എല്ലാ വോട്ടർമാരുടെയും വോട്ടുകൾ നഷ്ടപ്പെടാതിരിക്കാനുള്ള നടപടികളാണ് പാർട്ടി കൈക്കൊള്ളുന്നതെന്നും ജയരാജൻ വിശദീകരിച്ചു.
അനർഹർ കടന്നുകയറരുത്: ബിജെപി
എസ്ഐആർ നടപ്പിലാക്കുന്നതിന്റെ ഫലമായി അർഹരായ ആരുടെയും വോട്ട് നഷ്ടപ്പെടരുതെന്നാണ് പാർട്ടിയുടെ നിലപാടെന്ന് ജെ.ആർ. പത്മകുമാർ. എന്നാൽ, അനർഹരായവർ വോട്ടർപട്ടികയിൽ കടന്നുവരാനും പാടില്ല. ബിഎൽഒമാർ ഓരോ ഭവനങ്ങളിലും സന്ദർശനം നടത്തി വോട്ടർമാരെ കണ്ടെത്തി ഫോം പൂരിപ്പിച്ചു വാങ്ങുന്ന പ്രക്രിയയാണ് ആദ്യ പടിയായി നടന്നത്. കണ്ടെത്താനാകാത്ത വോട്ടർമാരുടെ പേര് വിവരങ്ങൾ ബൂത്ത്തലത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താമസം മാറിപ്പോയവർ, പട്ടികയിൽ പേരുണ്ടായിട്ടും കണ്ടെത്താൻ സാധിക്കാത്തവർ ഇവരെ കണ്ടെത്താൻ പാർട്ടിയുടെ ഭാഗത്തുനിന്നു ബിഎൽഒമാർക്കു നല്ല പിന്തുണ നൽകിയിട്ടുണ്ട്.
വോട്ടർമാരെ കണ്ടെത്താൻ സാധിച്ചില്ലെന്നു റിപ്പോർട്ട് ചെയ്യപ്പെട്ട ബൂത്തുകളിൽ പാർട്ടിയുടെ കുടുതൽ പ്രവർത്തകരെ രംഗത്തിറക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായി പരമാവധി പേരെ കണ്ടെത്താനും രേഖകൾ ബിഎൽഒ മാർക്ക് സമർപ്പിക്കാനും സാധിച്ചിട്ടുണ്ട്. കൂടുതൽ പേരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പട്ടികയിൽനിന്നു പുറത്തായവർക്കും പുതിയ വോട്ടർമാർക്കും ഫോം 6 പൂരിപ്പിച്ച് നൽകി പട്ടികയിൽ ഉൾപ്പെടുത്തും. അനർഹരായവർ പട്ടികയിൽ കടന്നുകൂടിയാൽ ഫോം ഏഴ് പൂരിപ്പിച്ച് നൽകി അവരെ പട്ടികയിൽനിന്നു ഡിലീറ്റ് ചെയ്യിക്കാനുമുള്ള പ്രവർത്തനങ്ങളുമായാണ് മുന്നോട്ടു പോകുന്നതെന്നും ജെ.ആർ. പത്മകുമാർ പറഞ്ഞു.
National
ന്യൂഡൽഹി: 2000 രൂപയ്ക്കു താഴെയുള്ള "അജ്ഞാത’സംഭാവനകൾ സ്വീകരിക്കാൻ രാഷ്ട്രീയ പാർട്ടികളെ അനുവദിക്കുന്ന ആദായനികുതി നിയമത്തിലെ വ്യവസ്ഥയുടെ സാധുത ചോദ്യം ചെയ്തു സുപ്രീംകോടതിയിൽ ഹർജി.
രാഷ്ട്രീയഫണ്ടിംഗിന്റെ നിർണായക വിവരം വോട്ടർമാരിൽനിന്നു മറച്ചുവയ്ക്കുന്നത് തെരഞ്ഞെടുപ്പ് നടപടികളുടെ വിശ്വാസ്യതയെ ദുർബലപ്പെടുത്തുന്നതാണെന്ന് ഹർജിയിൽ പറയുന്നു.
ഹർജിയിൽ പ്രതികരണം തേടി കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും രാജ്യത്തെ പ്രമുഖ രാഷ്ട്രീയകക്ഷികൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. രാഷ്ട്രീയപാർട്ടികൾക്ക് 2000 രൂപയ്ക്കു താഴെയുള്ള അജ്ഞാത സംഭാവനകൾ കറൻസി രൂപത്തിൽ സ്വീകരിക്കാൻ അനുവദിക്കുന്ന ആദായനികുതി നിയമത്തിലെ സെക്ഷൻ 13എ (ഡി) എന്ന വ്യവസ്ഥയെയാണു ഹർജിക്കാരൻ ചോദ്യം ചെയ്യുന്നത്.
സന്പന്നനായ ഒരാൾക്ക് വലിയ തുക 2000 രൂപയായി വിഭജിച്ച് വിവിധ വഴികളിലൂടെ ഒരേ രാഷ്ട്രീയപാർട്ടിക്കായി നൽകാൻ കഴിയുമെന്ന് വ്യവസ്ഥയുടെ പഴുതായി ഹർജിയിൽ പറയുന്നു. സംഭാവന നൽകുന്നവരുടെയും അവരുടെ ഉദ്ദേശ്യങ്ങളെപ്പറ്റിയുമുള്ള വിവരങ്ങൾ നൽകാതിരിക്കുന്നതിലൂടെ, വോട്ട് ചെയ്യുന്പോൾ യുക്തിപരവും ബുദ്ധിപരവും പൂർണമായി അറിവുള്ളതുമായ തീരുമാനമെടുക്കുന്നതിൽനിന്ന് വോട്ടർമാരെ തടയുകയാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാണിക്കുന്നു.
ഹർജി പരിഗണിച്ച ജസ്റ്റീസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് രാഷ്ട്രീയ പാർട്ടികൾക്കു രജിസ്ട്രേഷൻ അനുവദിക്കുന്പോഴും തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കുന്പോഴും ഒരു രാഷ്ട്രീയപാർട്ടിയും പണമായി തുക സ്വീകരിക്കാൻ പാടില്ലെന്ന വ്യവസ്ഥ മുന്നോട്ടു വയ്ക്കണമെന്നു തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചിട്ടുണ്ട്.
കേസ് മൂന്നാഴ്ചയ്ക്കുശേഷം പരിഗണിക്കാനായി ലിസ്റ്റ് ചെയ്യാമെന്നും കോടതി അറിയിച്ചു. ഹർജിയിൽ കേന്ദ്രസർക്കാരിനും കമ്മീഷനും പുറമെ ബിജെപി, കോണ്ഗ്രസ്, സിപിഎം തുടങ്ങിയ പാർട്ടികൾക്കാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ശനിയാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ സംസ്ഥാനത്തെ പ്രതിനിധിയായ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ടു വിളിച്ച യോഗത്തിലും ബിഎൽഒമാരെ സമ്മർദത്തിലാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇക്കാര്യം ചെവിക്കൊണ്ടില്ലെന്നാണ് ആരോപണം. രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് ഇതിൽ പ്രതിഷേധമുണ്ട്.
യോഗത്തിലെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സമ്മർദത്തിനു വിധേയമാക്കില്ലെന്ന് ഉറപ്പു നൽകിയിരുന്നെങ്കിൽ കണ്ണൂരിലെ ഇന്നലത്തെ ബിഎൽഒയുടെ ആത്മഹത്യ ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്നാണ് രാഷ്ട്രീയ നേതൃത്വം പറയുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 100 ശതമാനം ഫോറം വിതരണവും പൂർത്തിയാക്കണമെന്നായിരുന്നു സമ്മർദം. ജില്ലാ കളക്ടറേറ്റുകളിൽ നിന്ന് ബിഎൽഒമാർക്കു മേൽ കടുത്ത സമ്മർദമുണ്ടായിരുന്നതായി സർവീസ് സംഘടനകളും ആരോപിക്കുന്നു.
ബിഎൽഒമാർക്ക് ഒരു ദിവസം 20 വീടുകൾ മാത്രമേ കയറാൻ കഴിയുകയുള്ളൂവെന്നും നിശ്ചയിച്ച ഡിസംബറിനകം എസ്ഐആർ പൂർത്തിയാക്കാൻ അനുവദിക്കണമെന്നും സമ്മർദം പാടില്ലെന്നും നിർദേശിച്ച് സെക്രട്ടേറിയറ്റ് അസോസിയേഷനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നിവേദനം നൽകിയിരുന്നു. ഇതും പരിഗണിച്ചില്ലെന്നാണു വിവരം. ഇതോടൊപ്പം സ്ഥലത്ത് ഇല്ലാത്തവരെയും മരിച്ചവരെയും പട്ടികയിൽനിന്നു വെട്ടിമാറ്റാൻ ചില രാഷ്ട്രീയ നേതാക്കൾ അനുവദിക്കുന്നില്ലെന്നും വോട്ടർ പട്ടിക ശുദ്ധീകരണം അനുവദിക്കുന്നില്ലെന്നുമുള്ള ആരോപണവും ശക്തമാണ്. ഇത്തരം സമ്മർദങ്ങൾക്കിടെയാണ് പല ബിഎൽഒമാരും ജോലി ചെയ്യുന്നത്.
ഇതോടൊപ്പം തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം എസ്ഐആറിന്റെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കരുതെന്ന ആവശ്യവും സിപിഎമ്മും കോണ്ഗ്രസും യോഗത്തിൽ ഉന്നയിച്ചിരുന്നു. എന്നാൽ, ഷെഡ്യൂൾ നിശ്ചയിച്ചതു പോലെ പൂർത്തിയാക്കുമെന്നായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗത്തിൽ അറിയിച്ചത്.
രാഷ്ട്രീയ നേതൃത്വത്തിന്റെ ആവശ്യം നിരന്തരം അവഗണിക്കുന്ന തെരഞ്ഞെടുപ്പു കമ്മീഷൻ നിലപാടിലെ പ്രതിഷേധം എൽഡിഎഫും യുഡിഎഫും യോഗത്തിൽ അറിയിക്കുകയും ചെയ്തിരുന്
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ ഒൻപതിന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
തെക്കൻ കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പു നടക്കുന്ന ദിവസം എസ്ഐആറിന്റെ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നതു നീട്ടിവയ്ക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ എൽഡിഎഫും യുഡിഎഫും ആവശ്യപ്പെട്ടു.
എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച ഷെഡ്യൂൾ അനുസരിച്ചാകും തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികളുമായി മുന്നോട്ടു പോകുന്നതെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. കേൽക്കറും ആവശ്യപ്പെട്ടു.
അങ്ങനെയെങ്കിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികളുമായി സഹകരിക്കില്ലെന്ന് സിപിഎം പ്രതിനിധിയായി യോഗത്തിൽ പങ്കെടുത്ത എം.വി. ജയരാജൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പു നടക്കുന്ന ദിവസം കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനാണെന്ന് അദ്ദേഹം ആരോപിച്ചു. 84 ശതമാനത്തിലേറെപ്പേർക്ക് എസ്ആആർ ഫോറം വിതരണം ചെയ്തെന്ന അവകാശ വാദം കള്ളക്കണക്കാണ്.
എത്ര ശതമാനം ഫോറം പൂരിപ്പിച്ചു തിരിച്ചു കിട്ടിയെന്നു പറയാൻ കമ്മീഷനു കഴിയുന്നില്ല. ഡിസംബർ നാലിനകം ഫോറം പൂരിപ്പിച്ചു തിരിച്ചു നൽകണമെന്ന് പറയുന്നത് എളുപ്പമല്ല. 19 ദിവസത്തിനകം ഇത്രയധികം ഫോറം പൂരിപ്പിച്ചു തിരിച്ചു മേടിക്കുന്നത് അപ്രായോഗികമാണ്. 30,000 ജീവനക്കാരെയാണ് എസ്ഐആറിനായി നിയോഗിച്ചിട്ടുള്ളത്. ഇവർക്ക് തദ്ദേശ തെരഞ്ഞെടുപ്പു ജോലികളുമുണ്ട്. ഇരട്ട ജോലി ചെയ്യാൻ കഴിയില്ലെന്ന് വിവിധ സർവീസ് സംഘടനകൾ തെരഞ്ഞെടുപ്പു കമ്മീഷനെ രേഖാമൂലം അറിയിച്ചിട്ടുള്ളതാണെന്നും എം.വി. ജയരാജൻ പറഞ്ഞു.
വിതരണം ചെയ്യാനായില്ലെങ്കിലും ഫോറം വിതരണം ചെയ്തെന്ന് ആപ്പിൽ അപ്ലോഡ് ചെയ്യണമെന്ന് ബിഎൽഒമാർക്ക് രഹസ്യ നിർദേശം നൽകിയതിനെക്കുറിച്ച് പരിശോധിക്കണമെന്നും യഥാർഥ വോട്ടർമാരെ കണ്ടെത്താനുള്ള നടപടികൾക്ക് ഇത്തരം നിർദേശങ്ങൾ തടസം സൃഷ്ടിക്കുന്നതായും കോണ്ഗ്രസ് പ്രതിനിധി എം.കെ. റഹ്മാൻ ആരോപിച്ചു.
ബിഎൽഒമാർക്ക് ഫോറം പൂരിപ്പിക്കാനാവശ്യമായ പരിശീലനം ഇനിയും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സർവീസ് സംഘടകളെ ഉപയോഗിച്ചു എസ്ഐആർ അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നതായി ബിജെപി പ്രതിനിധി ജെ.ആർ. പത്മകുമാർ ആരോപിച്ചു. യോഗത്തിൽ സത്യൻ മൊകേരി (സിപിഐ), ജോയ് ഏബ്രാഹാം (കേരള കോണ്ഗ്രസ്), സ്റ്റീഫൻ ജോർജ് (കേരള കോണ്ഗ്രസ്- എം), കെ. ജയകുമാർ (ആർഎസ്പി) തുടങ്ങിയവർ പങ്കെടുത്തു.
District News
കുളത്തൂപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നിട്ടും കുളത്തൂപ്പുഴ പഞ്ചായത്തിൽ സ്ഥാനാർഥി ചർച്ചകൾ എങ്ങുമെത്താതെ വഴിമുട്ടിയ നിലയിൽ രാഷ്ട്രീയ പാർട്ടികൾ. ജനറൽ വാർഡുകളിൽ സ്ഥാനാർഥിത്വം ആവശ്യപ്പെട്ടെത്തുന്നവരുടെ എണ്ണം കൂടിയതും തങ്ങളാവശ്യപ്പെട്ട സീറ്റ് കിട്ടിയില്ലെങ്കിൽ ഒറ്റക്കൊറ്റക്ക് മത്സരിക്കുമെന്ന ഭീഷണിയും രാഷ്ട്രീയനേതൃത്വങ്ങളെ പ്രതിസന്ധിയിലാക്കുകയാണ്.
ഒരാഴ്ചയിലധികമായി പഞ്ചായത്തിൽ വിവിധ പാർട്ടികളിൽ ചർച്ചകൾ നടത്തി വരുകയാണെങ്കിലും ഇനിയും സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ല.
വിജയ സാധ്യതയുള്ള സീറ്റുകൾ വെച്ചുമാറാൻ ആവശ്യമുയർന്നുവെങ്കിലും നിലവിലെ സീറ്റ് മാറിക്കൊടുക്കാൻ ഘടകകക്ഷികൾ തയാറാകാത്തതും തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് മാസങ്ങൾക്ക് മുമ്പേ വാർഡുകളിൽ നിറഞ്ഞുനിന്ന് പ്രവർത്തനം കാഴ്ചവെച്ചവരുടെ പിടിവാശിയും സീറ്റു ചർച്ചകളിൽ തീരുമാനമുണ്ടാക്കാനാവാത്ത അവസ്ഥ ഉണ്ടാക്കിയിരിക്കുകയാണ്.
ഇതിനിടെ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ചിലർ വാർഡുകളിൽ പ്രചാരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ പാർട്ടി കേന്ദ്രങ്ങളിൽ മാരത്തോൺ ചർച്ചകളും സമവായ ശ്രമങ്ങളും സജീവമായി അരങ്ങേറുകയാണ്.
അതേസമയം ഇക്കുറി ജനറൽ സീറ്റുകളിൽ റിബൽ സ്ഥാനാർഥികളുടെ എണ്ണം ഏറുമെന്ന സൂചനയാണ് മിക്കയിടത്ത് നിന്നും ലഭ്യമാകുന്നത്.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികൾ തങ്ങളുടെ പാർട്ടികളിൽ പ്രവർത്തിക്കുന്ന ദളിത് ക്രൈസ്തവ അംഗങ്ങളെ പ്രത്യേക പരിഗണന നൽകി മത്സരിപ്പിക്കാൻ തയാറാകണമെന്ന് കെസിബിസി എസ്സി-എസ്ടി കമ്മീഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ജനസംഖ്യയിൽ ഏഴര ശതമാനത്തിൽ അധികം വരുന്ന ദളിത് ക്രൈസ്തവർക്ക് പ്രാദേശികഭരണ തലങ്ങളിൽ നാമമാത്രമായ പങ്കാളിത്തം മാത്രമാണുള്ളത്.
മതേതരത്വ ഭാരതത്തിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു എന്ന ഒറ്റ കാരണത്താൽ പട്ടികജാതി സംവരണം നിഷേധിക്കുന്നപ്പെടുന്ന ദളിത് ക്രൈസ്തവർക്ക് പ്രാദേശിക ഭരണ സമിതികളിൽ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് രാഷ്ട്രീയ പാർട്ടികളുടെ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നും കെസിബിസി എസ്സി -എസ്ടി കമ്മീഷൻ യോഗം ആവശ്യപ്പെട്ടു.
കമ്മീഷൻ ചെയർമാൻ ബിഷപ് ഗീവർഗീസ് മാർ അപ്രേം അധ്യക്ഷത വഹിച്ച യോഗത്തിൽ കമ്മീഷൻ സെക്രട്ടറി ഫാ. ജോസുകുട്ടി ഇടത്തിനകം, ജോയിന്റ് സെക്രട്ടറി ജെയിംസ് ഇലവുങ്കൽ, തിരുവനന്തപുരം മലങ്കര അതിരൂപത ഡിസിഎംഎസ് ഡയറക്ടർ ഫാ. ജോണ് അരീക്കൽ, ചങ്ങനാശേരി അതിരൂപത ഡിസിഎംഎസ് ഡയറക്ടർ ഫാ. അഡ്വ ബെന്നി കുഴിയടി, വിജയപുരം രൂപത ഡിസിഎംഎസ് ഡയറക്ടർ ഫാ. ജോസഫ് തറയിൽ എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്ര- സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനുകൾ വിളിച്ച രാഷ്്ട്രീയ പാർട്ടികളുടെ യോഗം ഇന്നു ചേരും.
സംസ്ഥാനത്തു നടപ്പാക്കുന്ന പ്രത്യേക തീവ്ര പുനഃപരിശോധന (എസ്ഐആർ) സംബന്ധിച്ച കാര്യങ്ങൾ രാഷ്്ട്രീയ കക്ഷി നേതാക്കളോടു വിശദീകരിക്കുന്നതിനാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ സംസ്ഥാനത്തെ പ്രതിനിധി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇന്ന് 12ന് ഹോട്ടൽ ഹയാത്തിൽ യോഗം വിളിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടു മുൻപ് അവസാനഘട്ട ഒരുക്കങ്ങളുടെ ഭാഗമായാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ എ. ഷാജഹാൻ ഇന്നു രാഷ്്ട്രീയ പാർട്ടി നേതാക്കളുമായി ചർച്ച നടത്തുന്നത്.മസ്കറ്റ് ഹോട്ടലിൽ ഇന്നു രാവിലെ 11നാണ് യോഗം.