Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലേറെ സീറ്റ് നേടി അധികാരത്തിൽ തിരിച്ചെത്തുമെന്നും മലപ്പുറത്തെയും എറണാകുളത്തെയും മുഴുവൻ സീറ്റും വിജയിക്കുമെന്നുമുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രവചനം യാഥാർഥ്യമായി. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ദീപികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് യുഡിഎഫിന്റെ ഇപ്പോഴത്തെ ജയത്തെക്കുറിച്ച് വി.ഡി. സതീശൻ വിസ്മയ പ്രവചനം നടത്തിയത്.
വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും യുഡിഎഫ് തൂത്തുവാരുമെന്നായിരുന്നു അന്ന് പ്രധാനമായി പറഞ്ഞത്. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകൾ തൂത്തുവരുമെന്നായിരുന്നു സതീശന്റെ പ്രവചനം. തിരുവനന്തപുരത്തും കൊല്ലത്തും അത്ഭുതകരമായ മാറ്റമുണ്ടാകും. തൃശൂരിൽ പഴയ പ്രതാപത്തിലേക്കു മടങ്ങുമെന്നും അന്നത്തെ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ദീപിക അഭിമുഖത്തിലും പേരെടുത്തു പറഞ്ഞു നാലു കോർപറേഷനുകളിലെ വിജയവും ഭൂരിഭാഗം പഞ്ചായത്തുകളിലെ വിജയവും യാഥാർഥ്യമായിരുന്നു. ഇതു പൊതുസമൂഹത്തിൽ ഏറെ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു.
അഞ്ചു വർഷം മുൻപു നടന്ന തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ കോണ്ഗ്രസിനെയും യുഡിഎഫിനെയും അധികാരത്തിൽ മടക്കിക്കൊണ്ടുവരികയെന്ന ദൗത്യമാണ് പറവൂരിൽനിന്നുള്ള എംഎൽഎയായ വി.ഡി. സതീശനെ കോണ്ഗ്രസ് ഹൈക്കമാൻഡ് ഏൽപിച്ചത്. ഇതിന്റെ ഭാഗമായി ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭാ- തദ്ദേശ തെരഞ്ഞടുപ്പിലും വലിയ വിജയത്തിലെത്തിക്കാൻ വി.ഡി. സതീശനായി.
സ്ഥാനാർഥി നിർണയം മുതൽ തെരഞ്ഞെടുപ്പ് അജൻഡ നിശ്ചയിക്കുന്നതു വരെ ഒട്ടേറെ യാഥാർഥ്യങ്ങൾ വിസ്മയകരമായി നടപ്പാക്കിയാണ് അദ്ദേഹം പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകിയ പ്രവചനം നടപ്പാക്കുന്നത്. ഇതാണ് ഗ്രൗണ്ട് റിയാലിറ്റി മനസിലാക്കാൻ സഹായിക്കുന്നതെന്നാണ് സതീശന്റെ പക്ഷം.
യുഡിഎഫിനെ അധികാരത്തില് എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിനു പോകുമെന്നും വർഗീയ വിരുദ്ധ നിലപാടും അടക്കമുള്ള കടുത്ത നിലപാടുകൾ സ്വീകരിച്ചും സതീശൻ ജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന നേതാവായി ഉയരുകയായിരുന്നു.
National
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരന്റെ ഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ച് തെന്നല ബാലകൃഷ്ണപിള്ള ഫൗണ്ടേഷൻ. 5001 രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചിട്ടുള്ളത്.
ഫൗണ്ടേഷന്റെ ചെയർമാൻ കാച്ചാണി സനിൽ ആണ് ഈ പ്രഖ്യാപനം നടത്തിയത്. വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർഥിയായി കെ. മുരളീധരനും എൽഡിഎഫ് സ്ഥാനാർത്ഥിയായ വി.കെ. പ്രശാന്തും എൻഡിഎ സ്ഥാനാർഥിയായി ആർ ശ്രീലേഖയുമാണ് മത്സരംഗത്തുണ്ടായിരുന്നത്.
വട്ടിയൂർക്കാവ് ഇടതിനൊപ്പം തന്നെ നിൽക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് ശേഷമുള്ള എൽഡിഎഫ് സ്ഥാനാർഥി വി.കെ. പ്രശാന്തിന്റെ പ്രതികരണം. വട്ടിയൂർക്കാവില് പൊളിറ്റിക്കൽ ബലാബലം മാത്രമല്ല ഫലം നിർണയിക്കുക. വ്യക്തിപരമായ വോട്ടുകൾ കൂടി പ്രധാനമാണ്.
എൽഡിഎഫിന് ഇവിടെ വോട്ടുണ്ട്. ഒപ്പം സിറ്റിംഗ് എംഎൽഎ എന്ന തരത്തിൽ വ്യക്തിപരമായി ലഭിക്കുന്ന വോട്ടുകൾ കൂടിയുണ്ട്. ബിജെപി ഇവിടെ നിശബ്ദമായിരുന്നുവെന്നും വി കെ പ്രശാന്ത് പ്രതികരിച്ചു.
International
ബെയ്ജിംഗ്: വിജയം പ്രവചിക്കാൻ ശാസ്ത്രീയമാർഗമുണ്ടോ? ഉണ്ടെന്നാണ് ബെയ്ജിംഗിലെ ചരിത്ര അധ്യാപകൻ ജിയാങ് ഷുക്കിൻ അവകാശവാദം ഉന്നയിക്കുന്നത്. 2024ൽ ഷുക്കിൻ നടത്തിയ മൂന്നു പ്രധാന രാഷ്ട്രീയ പ്രവചനങ്ങളിൽ രണ്ടെണ്ണം ഇതിനോടകം യാഥാർഥ്യമായതോടെ ചൈനീസ് നൊസ്ട്രഡാമസ്- എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഷുക്കിൻ വൈറലാണ്.
അമേരിക്കൻ എഴുത്തുകാരനായ ഐസക് അസിമോവിന്റെ ഫൗണ്ടേഷൻ - നോവലിലെ സൈക്കോഹിസ്റ്ററി എന്ന സാങ്കൽപ്പിക ശാസ്ത്രത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ജിയാംഗ് തന്റെ നിഗമനങ്ങൾ അവതരിപ്പിക്കുന്നത്. ചരിത്രത്തിലെ ആവർത്തന സ്വഭാവങ്ങൾ, ഭൗമരാഷ്ട്രീയ താത്പര്യങ്ങൾ തുടങ്ങിയവ വിശകലനം ചെയ്ത് ഭാവി മുൻകൂട്ടി കാണാൻ കഴിയുമെന്നാണ് ഷുക്കിൻ അവകാശമുന്നയിക്കുന്നത്.
മൂന്നു കാര്യങ്ങൾ
2024 മേയിൽ നടത്തിയ പ്രഭാഷണത്തിൽ ഷുക്കിൻ പ്രധാനമായും മൂന്നു കാര്യങ്ങളാണ് പറഞ്ഞത്:
അമേരിക്കയുടെ ഭരണതലപ്പത്തേക്കു ട്രംപ് വീണ്ടും എത്തുമെന്നു ഷുക്കിൻ പ്രവചിച്ചിരുന്നു. ട്രംപ് അധികാരത്തിൽ വന്നാൽ ഇറാനെതിരേ സൈനിക നീക്കം നടത്തുമെന്നും ഷുക്കിൻ പ്രവചിച്ചിരുന്നു. ഈ രണ്ടു പ്രചനങ്ങളും യാഥാർഥ്യമായതോടെയാണ് അദ്ദേഹത്തിന്റെ മൂന്നാമത്തെ പ്രവചനം ഇപ്പോൾ വലിയ ചർച്ചയാകുന്നത്. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക പരാജയപ്പെടുമെന്നാണ് ഷുക്കിന്റെ മൂന്നാമത്തെ പ്രവചനം.
യുദ്ധം കരയിലെത്തിയാൽ
ബിസി 415-413 കാലഘട്ടത്തിൽ സംഭവിച്ച സിസിലിയൻ എക്സ്പെഡിഷനുമായാണ്, ഇറാനെതിരെയള്ള അമേരിക്കൻ നീക്കത്തെ ഷുക്കിൻ താരതമ്യം ചെയ്യുന്നത്. അന്ന് ഏഥൻസിനു സംഭവിച്ച വലിയ തകർച്ചയ്ക്കു സമാനമായിരിക്കും അമേരിക്കൻ ഭരണകൂടം നേരിടേണ്ടിവരികയെന്നും ഷുക്കിൻ മുന്നറിയിപ്പ് നൽകുന്നു. ഷുക്കിന്റെ ശാസ്ത്രീയ നിഗമനങ്ങൾ ഇവയാണ്- ഇറാന്റെ പർവതനിരകൾ നിറഞ്ഞ ഭൂപ്രകൃതി ഒരു വിദേശ സൈന്യത്തിനു ദീർഘകാലം പിടിച്ചുനിൽക്കാൻ വെല്ലുവിളിയാണെന്നു ഷുക്കിൻ വിലയിരുത്തുന്നു.
ഇറാൻ ഇരുപതു വർഷമായി യുദ്ധത്തിനു തയാറെടുക്കുകയാണെന്നും അമേരിക്കൻ സാമ്രാജ്യത്തെ തളർത്താൻ തന്ത്രപരമായ നീക്കങ്ങൾ അവർക്കറിയാമെന്നും ഷുക്കിൻ നിരീക്ഷിക്കുന്നു. മാത്രമല്ല, കഴിഞ്ഞ ജൂണിലെ പന്ത്രണ്ടു ദിവസത്തെ സംഘർഷത്തിലൂടെ അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണ ശേഷി ഇറാൻ വിലയിരുത്തിയെന്നും ഷുക്കിൻ പറയുന്നു.
ഈ യുദ്ധം പെട്ടെന്ന് അവസാനിക്കില്ലെന്നും, ഇത് തീരുമ്പോഴേക്കും ലോകം ഇപ്പോൾ കാണുന്ന രീതിയിലായിരിക്കില്ലെന്നും ഷുക്കിൻ മുന്നറിയിപ്പുനൽകുന്നു. ഡാറ്റയും ചരിത്രപരമായ വസ്തുതകളും മുൻനിർത്തി ഷുക്കിൻ നടത്തുന്ന പ്രവചനങ്ങളുടെയും ഫലം എന്തായിരിക്കുമെന്നു കാത്തിരുന്നു കാണാം