മുനന്പം ഭൂമി വഖഫ് സ്വത്തായി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തുകൊണ്ട് വഖഫ് ബോർഡ് വെല്ലുവിളിച്ചിരിക്കുന്നത് 610 കുടുംബങ്ങളെയോ ക്രൈസ്തവരെയോ മാത്രമല്ല, മതേതര കേരളത്തെയാണ്. തങ്ങളുടേതെന്നു തങ്ങൾക്കു തോന്നുന്ന ഏതു സ്വത്തും കൈവശപ്പെടുത്താൻ അനുവദിക്കുന്ന വഖഫ് വകുപ്പുകൾ ഈ മതേതര രാജ്യത്ത് ഇതിനോടകം വരുത്തിവച്ചിട്ടുള്ള വിനാശങ്ങൾ എല്ലാവരും ഓർമിക്കുന്നതു നല്ലതാണ്. തീവ്രഹിന്ദുത്വയെ രാജ്യത്ത് വളർത്തിയതിൽ വഖഫ് ബോർഡിന്റെ പങ്ക് ചരിത്രത്തിലുണ്ടാകും.
ഇത്തരം കൈയേറ്റങ്ങൾ മേലാൽ സാധ്യമല്ലാത്തവിധം കേന്ദ്രസർക്കാർ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. പക്ഷേ, അതിനുമുന്പ് ഈ മതനിയമത്തിൽ പെട്ടുപോയ മുനന്പം നിവാസികളെ രക്ഷിക്കാൻ ഭേദഗതിയിൽ ഒന്നുമില്ലായിരുന്നു. മുനന്പത്തെ വേട്ട തുടരാൻ ബോർഡിന് അതു സഹായകമായി. പിണറായി സർക്കാരും കുറെയൊക്കെ ശ്രമിച്ചെങ്കിലും പരിഹരിക്കാനായില്ല. അധികാരത്തിലെത്തിയാൽ 10 മിനിറ്റുകൊണ്ട് തീർക്കാവുന്ന പ്രശ്നമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ പറഞ്ഞിട്ടുള്ളതുകൊണ്ട് ഈ സംഭവവികാസങ്ങൾ ശ്രദ്ധയിൽ പെടുത്തുകയാണ്.
മുനന്പത്തെ ജനങ്ങൾ പണംകൊടുത്തു വാങ്ങിയതും, അതു വഖഫ് ഭൂമിയല്ലെന്ന് അവർക്കത് കൊടുത്ത ഫാറൂഖ് കോളജ് ആണയിട്ടു പറയുകയും ചെയ്ത 404 ഏക്കർ സ്ഥലമാണ്, പുതിയ ഭേദഗതി അനുസരിച്ച് വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ ഉമീദ് പോർട്ടലിൽ വഖഫ് ബോർഡ് രജിസ്റ്റർ ചെയ്തത്. ഇതു വഖഫ് ആണോ അല്ലയോ എന്നതിൽ വഖഫ് ട്രൈബ്യൂണലിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇതു വഖഫല്ലെന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ഒക്ടോബറിൽ നിരീക്ഷിച്ചിരുന്നു.
വഖഫ് ബോർഡിന്റേതു ഭൂമി തട്ടിയെടുക്കാനുള്ള തന്ത്രമാണെന്നും കോടതിക്കു പരാമർശിക്കേണ്ടിവന്നിരുന്നു. ഇതിനെതിരേ വഖഫ് ബോർഡിന്റെയും വഖഫ് സംരക്ഷണ സമിതിയുടെയും അപ്പീലിൽ ഹൈക്കോടതിയുടെ നിരീക്ഷണം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. സുപ്രീംകോടതിയുടെ വിധിയാണ് ഇനി നിർണായകം. മതപ്രീണനത്തിനുവേണ്ടി കോൺഗ്രസ് പടച്ച ഒരു നിയമം മുനന്പത്തുൾപ്പെടെ എത്ര മനുഷ്യരെയാണ് വഴിയാധാരമാക്കിയത്? എത്ര സംസ്ഥാന സർക്കാരുകളുടെ കൈകാലുകളാണ് ബന്ധിച്ചത്? എത്ര രാഷ്ട്രീയനേതാക്കളെയാണ് നിശബ്ദരാക്കിക്കളഞ്ഞത്? എത്ര കോടതികളെയാണ് നിസഹായരാക്കിയത്? എത്ര മതവിഭാഗീയതയ്ക്കാണ് അതിടയാക്കിയത്? കേരളത്തിൽപോലും എന്തു വർഗീയചിന്തകൾക്കാണ് അതു വളമിട്ടുകൊടുത്തത്? ഈ മതനിയമവാഴ്ചയ്ക്ക് അവസാനമില്ലേ?
യഥാർഥ മുതവല്ലി (കൈവശക്കാരൻ)യായ ഫാറൂഖ് കോളജ് മുനന്പത്തെ ഭൂമി വഖഫല്ലെന്നു പ്രഖ്യാപിച്ചതിനാൽ വഖഫ് ബോർഡ് മുതവല്ലിയായി സ്വയം പ്രഖ്യാപിച്ചുകൊണ്ടാണ് ഉമീദിൽ വസ്തു രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രശ്നം പഠിക്കാൻ കഴിഞ്ഞ സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതിക്കു മുന്നിലും മുനന്പത്തേതു വഖഫ് ഭൂമിയാണെന്ന് ബോർഡ് അവകാശപ്പെട്ടിരുന്നു. ചുമ്മാ അവകാശപ്പെട്ടാൽ മതി; ഒരു രേഖയും വേണ്ട. 1954ലെ വഖഫ് നിയമത്തിൽ കോൺഗ്രസ് സർക്കാർ 1995ൽ വരുത്തിയ ഭേദഗതിയിലെ 40-ാം അനുച്ഛേദ പ്രകാരം, ഏതെങ്കിലും സ്വത്ത് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വഖഫ് ബോർഡ് കരുതിയാൽ നിലവിലുള്ള ഏതു രജിസ്ട്രേഷൻ ആക്ടിനെയും മറികടന്ന് അതു സ്വന്തമാക്കാം.
ഇരകൾ കോടതിയെ അല്ല, വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം. ഈ നിയമം ഉപയോഗിച്ചാണ് 2019ൽ കൊച്ചി വൈപ്പിൻ ദ്വീപിലെ മുനന്പം വേളാങ്കണ്ണി കടപ്പുറത്തെ 610 കുടുംബങ്ങളുടെ 404 ഏക്കർ ഭൂമിയും വഖഫ് ബോർഡിന്റെ ആസ്തിവിവരത്തിൽ ഉൾപ്പെടുത്തിയത്. അന്നുമുതൽ മുനന്പത്തുകാരുടെ ജീവിതം ഈ മതനിയമത്തിന്റെ കാരുണ്യത്തിലായി. ആധുനിക മതേതര-ജനാധിപത്യ ഭരണഘടന നിലവിലുള്ള ഒരു രാജ്യത്തും സാധ്യമല്ലാത്ത ഈ വകുപ്പുകൾ എങ്ങനെ നമ്മുടെ രാജ്യത്തു പാസാക്കി എന്നത് രാഷ്ട്രമീമാംസകർ ഗവേഷണം നടത്തേണ്ടതാണ്.
കെ-റെയിൽ വിജ്ഞാപനവും സ്ഥലമേറ്റെടുക്കലുമെല്ലാം പുതിയ സർക്കാർ കഴിഞ്ഞ ദിവസം റദ്ദാക്കിയപ്പോൾ മുഖ്യമന്ത്രിതന്നെ പറഞ്ഞത്, “സ്ഥലം ഏറ്റെടുക്കാൻ നാട്ടിയ മഞ്ഞക്കുറ്റികൾ നീക്കം ചെയ്യും. ആ മനുഷ്യർക്കു സ്വന്തം സ്ഥലം വിൽക്കാനോ ആർക്കെങ്കിലും വാങ്ങാനോ മക്കളുടെ ആവശ്യത്തിനു പണയം വയ്ക്കാനോ പോലും വയ്യാത്ത സ്ഥിതിയാണ്” എന്നാണ്. അതേ അവസ്ഥയിലാണ് മുനന്പത്തെ മനുഷ്യർ. മുനന്പം ഭൂമി വഖഫല്ലെന്നും തങ്ങൾ അധികാരത്തിലെത്തിയാൽ 10 മിനിറ്റുകൊണ്ട് പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.നീതിക്കുപോലും മതം തടസമാണെന്നു വരികയാണോ? സർക്കാരിന്റെ വിജ്ഞാപനം റദ്ദാക്കുന്നതുപോലെ എളുപ്പമല്ലേ വഖഫ് ബോർഡിന്റെ വിജ്ഞാപനങ്ങളെ തൊട്ടുകളിക്കാൻ?
ഇസ്ലാമോഫോബിയ പലരും വളർത്തുന്നുണ്ടാകും. പക്ഷേ, അതു നിർമിച്ചെടുത്തതും കേടുകൂടാതെ സൂക്ഷിക്കുന്നതും ഇസ്ലാമിക തീവ്രവാദമാണ്. ഇന്ത്യയിലെ അതിന്റെ ഈറ്റില്ലങ്ങളിൽ ഒന്ന് വഖഫ് നിയമവും അതിന്റെ വെട്ടിപ്പിടിത്ത ഭേദഗതികളുമാണ്. അതാണ് ബോർഡ് കുറ്റബോധമേതുമില്ലാതെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ലോകത്ത് ഒരു മതേതര-ജനാധിപത്യ നിയമ വ്യവസ്ഥയിലും സാധ്യമല്ലാത്ത വകുപ്പുകളുമായി ബോർഡ് ഇരുളിന്റെ മറവിലെത്തുന്പോൾ മുനന്പത്തുകാർ പേടിക്കാതിരിക്കുമോ? 2025ൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനു മുന്നിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറൽ സ്വീകരിച്ച നിലപാട് മുനന്പത്തുകാർക്ക് അനുകൂലമായിരുന്നു.
1950ൽ ഫാറൂഖ് മാനേജ്മെന്റിനു നൽകിയ എൻഡോവ്മെന്റ് ആധാരം വഖഫ് സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും ഇടപാടു നടന്ന് 69 വർഷത്തിനുശേഷം മുനന്പം ഭൂമി അവകാശപ്പെട്ട് വഖഫ് ബോർഡ് നടത്തിയ ഏകപക്ഷീയ വിജ്ഞാപനം സർക്കാരും കോടതിയും പരിശോധിക്കേണ്ടതാണെന്നുമായിരുന്നു വാദം. മുനന്പത്തേതു വഖഫ് സ്വത്തല്ലെന്നു കോടതി നിരീക്ഷിക്കുകയും ചെയ്തു. പക്ഷേ, മതപ്രീണനക്കാർ സൃഷ്ടിച്ച വഖഫ് വകുപ്പുകൾ അങ്ങേയറ്റം മനുഷ്യവിരുദ്ധവും പതിറ്റാണ്ടുകളുടെ കോടതി വ്യവഹാരത്തിനുപോലും കുരുക്കഴിക്കാൻ ബുദ്ധിമുട്ടുള്ളതുമായിപ്പോയി. വിറ്റവരെയും വാങ്ങിയവരെയും തല്ലിയോടിച്ച് സ്വത്തു തട്ടിയെടുക്കുന്നവർക്കു നിയമ പരിരക്ഷ കൊടുക്കുന്ന നിയമം!
വഖഫിന്റെ ചെരുപ്പിനനുസരിച്ച് നീതിയുടെ കാലുകൾ വെട്ടിമുറിച്ചുകൊണ്ടേയിരിക്കുന്പോൾ, ഇരകളേക്കാൾ വലിയ നിസഹായാവസ്ഥയിലാണോ തങ്ങളെന്ന് പുതിയ സർക്കാർ ആത്മപരിശോധന നടത്തണം. വഖഫ് ബോർഡിന്റെ ഉമീദ് വിജ്ഞാപനം റദ്ദാക്കി, മുനന്പത്തെ വഖഫ് കുറ്റികൾ പറിച്ച് അറബിക്കടലിൽ എറിയണം. അതുവരെ ‘10 മിനിറ്റ് വാഗ്ദാനമഴ’ നനഞ്ഞ ഇരകൾ മതേതരത്വത്തിന്റെ തിരകളെണ്ണി കടപ്പുറത്തുണ്ടാകും. എങ്ങോട്ടും പോകില്ല.