National
പൂന: സുരക്ഷയുടെയും പഠനസൗകര്യങ്ങളുടെയും പേരിൽ പൂനയിൽ നിരാഹാരസമരം തുടരുന്ന ഗോത്രവിദ്യാർഥികൾക്കൊപ്പം ചേരാമെന്ന വാഗ്ദാനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. “എന്നെ വിളിച്ചാൽ, നിങ്ങൾക്കൊപ്പം ഞാനും സമരത്തിനിരിക്കാം” -പൂന എസ്എസ്പിഎംഎസ് കോളജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച "ഛത്രോൺ കി ഗൂഞ്ച്' എന്നപേരിലുള്ള വിദ്യാർഥികളുമായി സംവദിക്കുന്ന പരിപാടിയിൽ ലോക്സഭാ പ്രതിപക്ഷനേതാവ് ഉറപ്പ് നൽകി.
വിദ്യാഭ്യാസ സൗകര്യം, സാന്പത്തിക സുരക്ഷ, പൊതുഗതാഗത സൗകര്യം, സൈബർ ഇടങ്ങളിലെ പീഡനം ഉൾപ്പടെ ഒട്ടേറെ വിഷയങ്ങളിൽ വിദ്യാർഥികളുമായി രാഹുൽ ഏറെനേരം സംസാരിച്ചു. ഇതിനിടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ ആവശ്യപ്പെട്ടു പൂനയിലെ മൻജാരിയിൽ പത്തുദിവസമായി ഗോത്രവിദ്യാർഥികൾ സമരത്തിലാണെന്ന കാര്യവും, ആരോഗ്യനില മോശമായതിനെത്തുടർന്ന് ഒരു പെൺകുട്ടിയെ കഴിഞ്ഞദിവസം ആശുപത്രിയിലേക്കു മാറ്റിയ കാര്യവും രാഹുലിന്റെ ശ്രദ്ധയിൽപ്പെട്ടത്.
“ഒരു പുരുഷന്റെയും അടിമയല്ല സ്ത്രീകൾ”
സ്ത്രീകളെ അടിച്ചമർത്തുന്ന മാനസികാവസ്ഥയുടെ ഉറവിടം മനുസ്മൃതിയാണെന്നും ആ ചിന്താഗതിക്കെതിരേയാണു നിലവിലെ പോരാട്ടമെന്നും ഛത്രോൺ കി ഗൂഞ്ച് വിദ്യാർഥിനീ സംഗമത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. പെൺകുട്ടികളെയും സ്ത്രീകളെയും കൂട്ടിനുള്ളിൽ തളച്ചിടാനാണു ബിജെപി-ആർഎസ്എസ് ശക്തികൾ ശ്രമിക്കുന്നത്. എന്നാൽ അത്തരമൊരു ഇന്ത്യയെയല്ല, എല്ലാവർക്കും ബഹുമാനം ലഭിക്കുന്ന ഇന്ത്യയെയാണു തങ്ങൾ സ്വപ്നം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
70 കോടി സ്ത്രീകളുടെ വേറിട്ട ജീവിതയാത്രകളും ഭാവനകളും സ്വപ്നങ്ങളുമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. ഇന്ത്യൻ സ്ത്രീകൾ ഇന്നും അക്രമങ്ങൾക്കും അനാദരവിനും നിയന്ത്രണങ്ങൾക്കും ഇരയാകുന്നുണ്ട്. രാജ്യത്തു നടക്കുന്ന ലൈംഗിക അക്രമങ്ങളിൽ 99 ശതമാനവും പുറത്തറിയുന്നില്ല. 84 ശതമാനം സ്ത്രീകൾക്കും ജോലിക്കു പോകാൻ കുടുംബത്തിന്റെ അനുവാദം ആവശ്യമാണ്. ജോലി ചെയ്യുന്ന സ്ത്രീകൾക്കു പുരുഷന്മാരേക്കാൾ 25 ശതമാനം കുറവ് വേതനമാണു ലഭിക്കുന്നത് -രാഹുൽ ചൂണ്ടിക്കാട്ടി.
രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ആയിരം യുവാക്കളിൽ 12 പേർക്കു മാത്രമാണ് സ്ഥിരജോലി ലഭിക്കുന്നത്. യുവാക്കളുടെ സമയം ഡിജിറ്റൽ ലോകത്തെ സോഷ്യൽ മീഡിയ അഡിക്ഷനുകളിലൂടെ പ്രമുഖ കോർപറേറ്റ് ഭീമന്മാർ അപഹരിക്കുകയാണെന്നും അർഹമായ തൊഴിലവസരങ്ങൾ നൽകുന്നതിൽ രാജ്യം പരാജയപ്പെടുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ആളെയെത്തിക്കാൻ കോൺഗ്രസ് കോടികൾ ഒഴുക്കി: ബിജെപി
പൂനയിൽ വിദ്യാർഥിനികളെ അണിനിരത്തി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സംഘടിപ്പിച്ച ‘ഛത്രോ ൺ കി ഗൂഞ്ച്’പരിപാടിക്ക് ആളെയെത്തിക്കാൻ കോൺഗ്രസ് കോടികൾ ഒഴുക്കിയെന്നു ബിജെപി. പരിപാടി ‘ഛാത്രോൺ കി ഗൂഞ്ച്’ (വിദ്യാർഥികളുടെ ശബ്ദം) അല്ലെന്നും ‘പൈസ കീ ഗൂഞ്ച്’ (പണത്തിന്റെ ശബ്ദം) ആണെന്നും ആരോപിച്ച ബിജെപി സംസ്ഥാന വക്താവ് നവ്നാഥ് ബാൻ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് 30,000 മുതൽ 35,000 രൂപ വരെ നൽകി ആളുകളെ സംഘടിപ്പിക്കാനും പ്രചാരണം നടത്താനും കരാർ ഒപ്പിട്ടിരുന്നതായും ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: ജൂലൈ 20ലെ ജന്തർ മന്തർ പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗണ്ണിൽനിന്നുള്ള വെടിയേറ്റ് ഒരു യുവാവിനു പരിക്കേറ്റ സംഭവത്തിൽ എഫ്ഐആർ രേഖപ്പെടുത്തി ഡൽഹി പോലീസ്. അപ്രതീക്ഷിതമായ നീക്കത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ നടത്തിയ ധർണയ്ക്കുശേഷമാണ് പോലീസ് നടപടി. പെല്ലറ്റ് ഗൺ ആക്രമണത്തിൽ സാഹിൽ ലൗച്ചാവ് എന്ന പത്തൊമ്പതുകാരന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.
ഭാരതീയ ന്യായ സംഹിതയുടെ 118 (അപകടകരമായ ആയുധങ്ങളോ മാർഗങ്ങളോ ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കൽ), 25 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി) വകുപ്പുകൾ ചേർത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിശ്ചയദാർഢ്യത്തിന്റെ ആറ് മണിക്കൂർ
ജന്തർ മന്തർ പ്രതിഷേധത്തിനിടെ വലതുകണ്ണിലും ശരീരത്തിലും ഗുരുതരമായ ബുള്ളറ്റ് പരിക്കുകൾ നേരിട്ടിരുന്ന സാഹിൽ ലൗച്ചാവ് എന്ന യുവാവ് പെല്ലറ്റ് ഗൺ ആക്രമണത്തിനെതിരെ ഈ മാസം 14നും 17നും ഡൽഹി പോലീസിനു പരാതി നൽകിയിരുന്നെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയാറായിരുന്നില്ല. അപ്പോഴാണ് രാഹുൽ ഗാന്ധി വിഷയം ഏറ്റെടുത്തത്. പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെ ഡെപ്യൂട്ടി കമ്മീഷണർ സച്ചിൻ ശർമയുടെ ഓഫീസിൽ സാഹിലിനോടൊപ്പം നേരിട്ടെത്തി പരാതി നൽകിയിട്ടും പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയാറായില്ല. അതോടെ പോലീസ് സ്റ്റേഷന്റെ മുന്നിൽ കസേരയിട്ട് രാഹുൽ ധർണ ആരംഭിക്കുകയായിരുന്നു.
ഉച്ചകഴിഞ്ഞ് പന്ത്രണ്ടോടെയാണ് ധർണ ആരംഭിച്ചത്. ആറ് മണിക്കൂറിലധികം രാഹുൽ ഒരേ കസേരയിൽ കുത്തിയിരിപ്പ് സമരം നടത്തി. ഇടയ്ക്കുവച്ച് പ്രിയങ്കയും ജയ്റാം രമേശുമടങ്ങുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളും ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദ്ര യാദവിന്റെ നേതൃത്വത്തിൽ അൻപതോളം കോൺഗ്രസ് പ്രവർത്തകരും പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ പോലീസ് സ്റ്റേഷന്റെ ഗേറ്റിനു പുറത്ത് നൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരും മുദ്രാവാക്യങ്ങളുമായെത്തി.
മുദ്രാവാക്യം വിളി അഞ്ച് മണിക്കൂറിലേറെ തുടർന്നു. വൈകുന്നേരം ആറോടെ കേസ് രജിസ്റ്റർ ചെയ്തെന്ന വിവരം പുറത്തുവന്നെങ്കിലും എഫ്ഐആറിന്റെ പകർപ്പ് ലഭിക്കാതെ ധർണ അവസാനിപ്പിക്കില്ലെന്നായിരുന്നു രാഹുലിന്റെ നിലപാട്. ഒടുവിൽ എഫ്ഐആർ പകർപ്പുമായി മാധ്യമങ്ങളോട് സംസാരിച്ചാണ് ആറ് മണിക്കൂറിലേറെ നീണ്ട സമരം അവസാനിപ്പിച്ചത്.
National
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ മിന്നൽ സമരത്തിന് പിന്നാലെ, ജന്തർമന്തറിലെ വിദ്യാർഥി പ്രതിഷേധത്തിനിടെയുണ്ടായ പെല്ലറ്റ് ആക്രമണത്തിൽ കേസെടുക്കാൻ തയാറായി ഡൽഹി പോലീസ്. തിരിച്ചറിയാൻ കഴിയാത്ത ആളുകൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. പരിക്കേറ്റ യുവാവിന്റെ പൂർണമായ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഡൽഹി പോലീസ് അറിയിച്ചു.
പെല്ലറ്റ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 19-കാരൻ സാഹിൽ ലോചബിനൊപ്പമാണ് രാഹുൽ ഗാന്ധി പരാതി നൽകാനായി പോലീസ് സ്റ്റേഷനിലെത്തിയത്. ആദ്യം മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും അവിടെ കേസെടുക്കാൻ തയാറാകാത്തതിനെ തുടർന്ന് സെൻട്രൽ ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസിന്റെ ഓഫീസുള്ള പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് അദ്ദേഹം നേരിട്ടെത്തുകയായിരുന്നു.
നീറ്റ് പരീക്ഷാ തട്ടിപ്പുകൾക്കെതിരെ സിജെപി സംഘടിപ്പിച്ച ‘സൻസദ് ചലോ’ മാർച്ചിൽ വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചതായി ഗുരുതര ആരോപണങ്ങളുയർന്നിരുന്നു. ആക്രമണത്തിൽ സാഹിലിന്റെ ഒരുകണ്ണിന്റെ കാഴ്ച നഷ്ടപ്പെടാവുന്ന അവസ്ഥയിലാണുള്ളത്. ആദ്യം സംഭവത്തിൽ പെല്ലറ്റ് ഗൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് വാദിച്ചെങ്കിലും, എയിംസ് ആശുപ്രത്രിയിലെ മെഡിക്കൽ രേഖകൾ പുറത്തുവിട്ട് രാഹുൽ ഗാന്ധി സമരം ശക്തമാക്കുകയായിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് ഒടുവിൽ സമ്മതിച്ചതോടെയാണ് മണിക്കൂറുകൾ നീണ്ട പ്രതിഷേധം അവസാനിച്ചത്.
National
ന്യൂഡൽഹി: ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിനിടെ പെല്ലറ്റ് തോക്കിൽനിന്ന് വെടിയേറ്റ് പരിക്കേറ്റ സാഹിൽ ലോച്ചബിന് നീതി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി. വിഷയത്തിൽ പോലീസ് എഫ്ഐആർ ഇടാൻ തയ്യാറാകുംവരെ സ്ഥലത്തുനിന്ന് മാറില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനുമുന്നിലാണ് രാഹുൽ ഗാന്ധി ധർണയിരിക്കുന്നത്.
പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ഡിസിപിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് രാഹുൽ ഗാന്ധിയും സാഹിൽ ലോച്ചബും പ്രതിഷേധിച്ചത്. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധ സ്ഥലത്തെത്തി പിന്തുണ പ്രഖ്യാപിച്ചു.
ജൂലൈ 20-ന് കൊണാട്ട് പ്ലേസിൽ നടന്ന സമരത്തിനിടെയാണ് സാഹിലിന് പെല്ലറ്റ് ഗണ്ണിൽ നിന്നും വെടിയേറ്റതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. യുവാവിന്റെ ശരീരത്തിൽ 200-ഓളം പെല്ലറ്റ് ഷെല്ലുകൾ തറച്ചുകയറിയിട്ടുണ്ടെന്നും മൂന്നെണ്ണം കണ്ണിലാണ് പതിച്ചതെന്നും എയിംസിൽനിന്നുള്ള മെഡിക്കൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി.
ഒരുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട നിലയിലാണ്. ഹൃദയത്തിന് തൊട്ടടുത്തായി കിടക്കുന്ന ഷെല്ലുകൾ പുറത്തെടുക്കാൻ പോലും സാധിക്കാത്ത സ്ഥിതിയിലാണുള്ളതെന്നും രാഹുൽ കൂട്ടിച്ചേർത്തു.എന്നാൽ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നാണ് ഡൽഹി പോലീസിന്റെ വാദം.
അങ്ങനെയാണെങ്കിൽ പിന്നെ ആരാണ് വെടിവെച്ചതെന്നും കുറ്റം ചെയ്തവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പോലീസും തടസം നിൽക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. നീറ്റ് പരീക്ഷാ വിവാദങ്ങളുമായി ബന്ധപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി' സംഘടിപ്പിച്ച 'സംസദ് ചലോ' മാർച്ചിനിടെയായിരുന്നു സംഭവം.
National
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടേത് അരാജകത്വത്തിന്റെ രാഷ്ട്രീയം, പെല്ലറ്റ് ഗൺ പ്രയോഗത്തിനെതിരായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി എംപി ജെപി നഡ്ഡ. പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരിക്കറ്റേ വിദ്യാർഥിയുമായി പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ച രാഹുൽ ഗാന്ധിയുടെ നടപടിയെയാണ് ജെപി നഡ്ഡ വിമർശിച്ചത്.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ ജൂലൈ 20ന് നടന്ന പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരിക്കേറ്റ സാഹിൽ ലോച്ചബ് എന്ന വിദ്യാർഥിയുമായി മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിലെത്തിയാണ് രാഹുൽ ഗാന്ധി പ്രതിഷേധിച്ചത്. സാഹിലിന്റെ മെഡിക്കൽ രേഖകൾ ഉൾപ്പെടെ ഉയർത്തിയായിരുന്നു പ്രതിഷേധം.
പെല്ലറ്റ് ഗൺ പ്രയോഗത്തിന് ഉത്തരവിട്ടത് ആരാണെന്ന് വ്യക്തമാക്കണമെന്നും ഈ വിഷയത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്നും ആവശ്യപ്പെട്ട് പാർലമെന്റിൽ ഉൾപ്പെടെ കോൺഗ്രസ് വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്പിൽ ഉൾപ്പെടെ കുത്തിയിരുന്ന് പ്രതിഷേധിച്ചാണ് പ്രതിപക്ഷം ഈ വിഷയത്തിൽ സർക്കാരിനെ സമ്മർദത്തിലാക്കിയത്.
19 വയസുകാരനായ സാഹിൽ ലോച്ചബ് എന്ന വിദ്യാർഥിക്കാണ് സമരത്തിനിടെയുണ്ടായ പെല്ലറ്റ് ഗൺ പ്രയോഗത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഈ വിദ്യാർഥിയുമായി ചേർന്ന് രാഹുൽ ഗാന്ധി ഡൽഹിയിൽ വാർത്താ സമ്മേളനവും നടത്തിയിരുന്നു.
National
ന്യൂഡൽഹി: പരീക്ഷ ക്രമക്കേടിന് തുടർന്ന് ജൂലൈ 20ന് നടന്ന പാർലമെന്റ് മാർച്ചിൽ പോലീസിന്റെ പെല്ലറ്റ് തോക്ക് ആക്രമണത്തിൽ പരിക്കേറ്റ സാഹിൽ എന്ന വിദ്യാർഥിക്കൊപ്പം ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനു മുന്നിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ധർണ. വിദ്യാർഥിയുടെ പരാതിയിൽ പോലീസ് കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ധർണ ഇരിക്കുന്നത്.
14-ാം തീയതി സാഹിൽ തന്റെ അഭിഭാഷകനൊപ്പം ഡൽഹി പോലീസിനെ സമീപിച്ച് രേഖാമൂലം പരാതി നൽകിയിരുന്നു. എന്നാൽ പരാതി സ്വീകരിച്ചതായി രേഖകളൊന്നും പോലീസ് കൈമാറിയില്ല. 17-ാം തീയതി ഇ-മെയിൽ വഴിയും ഫോൺ വഴിയും പരാതി നൽകാൻ ശ്രമിച്ചെങ്കിലും ഐ/ഓ നമ്പറോ പരാതി ലഭിച്ചതായുള്ള രസീതോ പോലീസ് നൽകിയില്ല. തുടർന്നാണ് രാഹുൽ വിഷയത്തിൽ ഇടപെടൽ നടത്തിയത്.
ഉച്ചയ്ക്ക് 12 മണിയോടെ ആദ്യം മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിൽ എത്തി കേസ് രജിസ്റ്റർ ചെയ്യണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.. എന്നാൽ കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് വിസമ്മതിച്ചതിനെ തുടർന്ന് അദ്ദേഹം ഡിസിപിയെ കാണുകയും പരാതി സ്വീകരിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയാറായില്ല.
തുടർന്നാണ് പാർലമെന്റ് സ്ട്രീറ്റിലെ ഡിസിപി ഓഫീസിന് മുന്നിൽ ധർണയിരിക്കാൻ രാഹുൽ തീരുമാനിച്ചത്. പോലീസിന്റെ പെല്ലറ്റ് തോക്ക് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിയുടെ കുടുംബവും രാഹുലിനൊപ്പമുണ്ട്. പെല്ലറ്റ് തോക്ക് ഉപയോഗിച്ചതോടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട 19കാരനാണ് സാഹിൽ. എന്നിട്ടും എന്തുകൊണ്ട് പോലീസ് കേസെടുക്കുന്നില്ല എന്നാണ് രാഹുൽ ചോദിക്കുന്നത്.
വിദ്യാർഥി പ്രതിഷേധത്തിൽ പോലീസ് അതിക്രമം സജീവമാക്കി നിർത്തുന്നതിന്റെ ഭാഗമായാണ് രാഹുൽ രാഹുൽ വീണ്ടും രംഗത്ത് ഇറങ്ങിയത്. ഈ മാസം 13ന് അവസാനിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിദ്യാർഥി അതിക്രമം പ്രതിപക്ഷം ആയുധമാക്കിയിരുന്നു.
പെല്ലറ്റ് തോക്ക് ആക്രമണത്തിന് അനുമതി നൽകിയത് ആരാണെന്ന് പ്രതിപക്ഷം പലവട്ടം ചോദ്യം ഉന്നയിച്ചിട്ടും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും മറുപടി ഉണ്ടായില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിഷയത്തിൽ മറുപടി നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിൽ സുപ്രീംകോടതി അഞ്ചംഗ സമിതിയെ രൂപീകരിച്ച് സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നേരത്തെ വിദ്യാർഥി പ്രതിഷേധത്തിൽ പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു.
National
ന്യൂഡൽഹി: രാഹുൽ ഗാന്ധി വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ ചോദ്യങ്ങളുമായി സുപ്രീംകോടതി. ആരോപണങ്ങൾ ഗൗരവമേറിയതാണെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചപ്പോൾ പിന്നെ എന്തു കൊണ്ടാണ് കേസ് എടുക്കാത്തതെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
രാഹുൽ ഗാന്ധിക്കെതിരായ പരാതിയിൽ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കണമെന്ന് അലഹാബാദ് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് രാഹുൽ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്.
ഹർജി പരിഗണിച്ച സുപ്രീംകോടതി രാഹുൽ ഗാന്ധിക്കെതിരായ കേസിൽ അലഹാബാദ് ഹൈക്കോടതിയുടെ തുടർനടപടികൾ ഇനി ഉത്തരവുണ്ടാകുന്നതുവരെ നീട്ടിവയ്ക്കാനും നിർദേശിച്ചു. ഇതോടെ കേസിൽ സിബിഐക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാകില്ല.
അതേസമയം അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിൽ എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസും അയച്ചു. പരാതിയിൽ സിബിഐ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന കാര്യവും കോടതി പരിഗണിച്ചു.
അലഹബാദ് ഹൈക്കോടതിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് രാഹുൽ ഗാന്ധിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. എന്നാൽ സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കുന്നതിനെ സിബിഐക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിസ്റ്റർ ജനറൽ എസ്.വി.രാജു എതിർത്തു. പരാതിയിലെ ആരോപണങ്ങൾ ഗൗരമുള്ളതാണ്.
അതിൽ ഇപ്പോൾ പരിശോധന നടക്കുകയാണെന്നും അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്യുന്നതിൽ തീരുമാനമായിട്ടില്ലെന്നും അതിനാൽ സ്റ്റേ ഉത്തരവ് പുറപ്പടുവിക്കരുതെന്നും എസ്.വി. രാജു ആവശ്യപ്പെട്ടു. പരാതി ഗൗരവതരമാണെങ്കിൽ എന്ത് കൊണ്ടാണ് സിബിഐ ഇത് വരെ നടപടി എടുക്കാത്തതെന്നും ബെഞ്ചിലെ അംഗമായ ജോയാല ബാഗി ആരാഞ്ഞു.
തുടർന്നാണ് രാഹുൽ ഗാന്ധിക്ക് എതിരായ ഹർജിയിലെ നടപടികൾ നീട്ടി വയ്ക്കാൻ അലഹബാദ് ഹൈക്കോടതിയോട് സുപ്രീംകോടതി നിർദേശിച്ചത്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് നടപടികൾ നീട്ടി വയ്ക്കാൻ നിർദേശിച്ചത്.
National
ന്യൂഡൽഹി: വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി. എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദേശീയ ഗീതാലാപനം തടസപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് നിയമനടപടി സ്വീകരിക്കാൻ ബിജെപി ആലോചിക്കുന്നത്.
സംഭവത്തിൽ സോണിയഗാന്ധി പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. വന്ദേമാതരം പൂർണമായും ആലപിക്കാൻ പാടില്ല എന്നതാണ് പാർട്ടി നയമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സേവാദൾ നേതാവിനോട് പറയുന്നതായുള്ള ദൃശ്യങ്ങൾ നിഷികാന്ത് ദുബൈ എംപി പുറത്ത് വിട്ടു.
വിവാദമായ ചടങ്ങിന് തൊട്ടുപിന്നാലെ സേവാദൾ നേതാവിനോട് സംസാരിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ദൃശ്യങ്ങൾ രാഹുൽ ഗാന്ധിക്കെതിരെ ആയുധമാക്കാനുള്ള നീക്കത്തിലാണ് ബിജെപി.
National
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിദ്യാർഥികളുമായുള്ള സംവാദ പരിപാടി ഛാത്രോം കി ഗൂംജിന്റെ അടുത്തഘട്ടം പൂനെയിൽ 22ന് നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.
അവകാശങ്ങൾക്കു വേണ്ടി പൊരുതാൻ കൂടുതൽ വിദ്യാർഥികളോട് പരിപാടിയുടെ ഭാഗമാകാനും രാഹുൽ അഭ്യർഥിച്ചു.
"രാജ്യത്തെ പെൺകുട്ടികളുടെ ആവശ്യമെന്താണ്? സമത്വം, സുരക്ഷിതത്വം, അവസരങ്ങൾ, അവരുടെ മനസിലുള്ളത് തുറന്നു സംസാരിക്കാനുള്ള സ്വാതന്ത്ര്യം എന്നാൽ അവർക്ക് ലഭിക്കുന്നതെന്താണ്? അരക്ഷിതാവസ്ഥ, വിവേചനം, അവകാശങ്ങൾക്കായുള്ള നീണ്ട കാത്തിരിപ്പ്''-അദ്ദേഹം പറഞ്ഞു.
യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന് രാഹുൽ കഴിഞ്ഞ ആഴ്ച പ്രയാഗ്രാജിൽ സംഘടിപ്പിച്ച ഛാത്രോം കി ഗൂംജിൽ പറഞ്ഞിരുന്നു. പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളായ രാജസ്ഥാനിലെ കോട്ടയിലും ഡെറാഡൂണിലുമാണ് ആദ്യ രണ്ടു ഘട്ടങ്ങൾ നടന്നത്.
Kerala
മലപ്പുറം: 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഇതിനായുള്ള പോരാട്ടത്തിൽ കോൺഗ്രസ് പ്രവർത്തകർ സജീവമായി അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലയിൽ വിജയിച്ച കോൺഗ്രസ് എംഎൽഎമാർക്ക് ഡിസിസി ഒരുക്കിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ മുന്നണി കൂടുതൽ കരുത്തോടെ രാഷ്ട്രീയ തിരിച്ചുവരവ് നടത്തുമെന്നും 2029 വരെ കോൺഗ്രസ് പ്രവർത്തകർക്ക് ഒട്ടും വിശ്രമമില്ലാത്ത കാലഘട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്ന ബിജെപിയെ എല്ലാ മേഖലകളിൽ നിന്നും പുറത്താക്കി അധികാരം പിടിച്ചെടുക്കുകയാണ് ലക്ഷ്യമെന്നും വേണുഗോപാൽ പറഞ്ഞു.
അടുത്ത 25 വർഷം കേരളം ഭരിക്കാൻ യുഡിഎഫിന് സാധിക്കുമെന്നും അതിനായി പ്രവർത്തകർ ഒറ്റക്കെട്ടായി ഒത്തുപിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഒരിക്കലും കമ്യൂണിസ്റ്റ് പാർട്ടി നശിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെങ്കിലും നിയമസഭാ തോൽവികളിൽ നിന്ന് ഒരു പാഠവും പഠിക്കാൻ സിപിഎം തയാറാകുന്നില്ലെന്നാണ് ഇപ്പോഴത്തെ അവരുടെ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നത്.
മാർക്സിസ്റ്റ് പാർട്ടി കൂടുതൽ അപകടത്തിലേക്കും ആശയക്കുഴപ്പത്തിലേക്കുമാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അതേസമയം അധികാരത്തിലെത്തി ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും പുതിയ മാറ്റങ്ങൾ കേരളത്തിലെ ജനങ്ങൾക്ക് അനുഭവവേദ്യമാക്കാൻ യുഡിഎഫ് സർക്കാരിന് സാധിച്ചിട്ടുണ്ടെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ നിന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിട്ടുനിന്നു. തുടർച്ചയായ രണ്ടാം വർഷമാണ് ഇരുവരും ചെങ്കോട്ടയിലെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെക്കാതിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ക്യാബിനറ്റ് മന്ത്രി പദവിയുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഏറ്റവും പിന്നിലെ വരികളിലൊന്നിൽ ഇരിപ്പിടം നൽകിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഇത് പ്രതിപക്ഷത്തോടും രാജ്യത്തോടുമുള്ള അവഹേളനമാണെന്ന് കോൺഗ്രസ് ആരോപിച്ചപ്പോൾ, പാരിസ് ഒളിംപിക്സ് താരങ്ങൾക്ക് മുൻഗണന നൽകാനാണ് ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം വരുത്തിയതെന്നായിരുന്നു പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം.
പാർലമെന്റിന്റെ മൺസൂൺ സമ്മേളനം വൻ പ്രതിഷേധങ്ങൾക്കും ബഹളങ്ങൾക്കും ഒടുവിൽ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് നേതാക്കളുടെ ഈ വിട്ടുനിൽക്കൽ. കേന്ദ്ര സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായതിന്റെ പ്രതിഫലനമാണ് സ്വാതന്ത്ര്യദിന ചടങ്ങിലെ ഇവരുടെ അസാന്നിധ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കോൺഗ്രസ് നേതാക്കളുടെ അസാന്നിധ്യം " നിർഭാഗ്യകരമാണ്" എന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പ്രതികരിച്ചു. അതേസമയം, സഭാ നടപടികൾ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതിന് ശേഷം ലോക്സഭാ സ്പീക്കർ ഓം ബിർള സംഘടിപ്പിച്ച പരമ്പരാഗത തേയില സത്ക്കാരവും കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി തുടങ്ങിയ പ്രതിപക്ഷ കക്ഷികൾ ബഹിഷ്കരിച്ചിരുന്നു.
National
ന്യൂഡൽഹി: വി.ഡി.സവർക്കറെ അപകീർത്തിപ്പെടുത്തി വർഗീയ ഭിന്നത സൃഷ്ടിക്കാൻ ശ്രമിച്ചു എന്ന കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ ഉത്തർപ്രദേശിൽ നിലനിന്നിരുന്ന ക്രിമിനൽ കേസ് സുപ്രീംകോടതി റദ്ദാക്കി.
ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയത്തെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ പരാമർശിച്ച് സന്ദീപ് ദീക്ഷിത്തും നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രാലയം.
നയതന്ത്ര ബന്ധങ്ങളിൽ പരസ്പര ബഹുമാനവും ധാരണയും നിലനിർത്തേണ്ടത് പ്രധാനമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം സമീപ വർഷങ്ങളിൽ കൂടുതൽ ശക്തിപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്നതാണ് വിദേശനയമെന്ന ആശയം പ്രധാനമന്ത്രിക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് ന്യൂഡൽഹിയിൽ നടന്ന കോൺഗ്രസ് കൺവെൻഷനിൽ രാഹുൽ ഗാന്ധി ചോദിച്ചിരുന്നു.
രാഹുൽ ഗാന്ധി വേദിയിലുണ്ടായിരുന്ന സന്ദീപ് ദീക്ഷിത്തിനെ കെട്ടിപ്പിടിച്ചപ്പോൾ, ഇറ്റാലിയൻ പ്രധാനമന്ത്രി മെലോണിയാണെന്ന് കരുതിയാണോ കെട്ടിപ്പിടിച്ചതെന്ന് സന്ദീപ് ദീക്ഷിത് ചോദിച്ചതാണ് വിവാദമായത്. ഇതിന്, താൻ ആ നിലയിലെത്തിയിട്ടില്ലെന്നായിരുന്നു രാഹുലിന്റെ മറുപടി.
National
ന്യൂഡൽഹി: പാർലമെന്റിൽ ഉയരുന്ന ഏതൊരു വിഷയത്തിലും ചർച്ചയ്ക്കു കേന്ദ്ര സർക്കാർ പൂർണമായും സജ്ജമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
വിദ്യാർഥി പ്രതിഷേധത്തിൽ പോലീസ് നടത്തിയ അതിക്രമത്തിന് അമിത് ഷായ്ക്കെതിരേ പ്രതിപക്ഷ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ആദ്യമായാണ് പാർലമെന്റിനു പുറത്ത് ആദ്യ പ്രതികരണവുമായി അദ്ദേഹം എത്തുന്നത്.
ചർച്ചയ്ക്ക് തയാറാണെന്ന് ചൂണ്ടിക്കാട്ടി അമിത് ഷാ ലോക്സഭാ സ്പീക്കർക്ക് ഇന്നലെ കത്ത് കൈമാറി. മൺസൂൺ സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഷാ ചർച്ചയ്ക്ക് തയാറാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തുന്നത്.
വിദ്യാർഥികൾക്കെതിരേ പോലീസ് അതിക്രമത്തിന് അദ്ദേഹം ഉത്തരവിട്ടിരുന്നോ ഇല്ലയോ എന്ന ചോദ്യത്തിന് ഉത്തരം മാത്രമേ അറിയേണ്ടതുള്ളൂ. അല്ലാതെ അദ്ദേഹം നടത്തുന്ന പ്രഭാഷണം കേട്ടിരിക്കാൻ താത്പര്യമില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു.
വിദ്യാർഥി പ്രതിഷേധത്തിൽ പോലീസ് നടപടി ഉൾപ്പെടെ പ്രതിപക്ഷത്തിന്റെ ഏതൊരു വിഷയവും ചർച്ച ചെയ്യാൻ തയാറാണെന്നും ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നു മുതൽ വർഷകാല സമ്മേളനം അവസാനിക്കുന്ന ഇന്ന് മൂന്നു വരെ പാർലമെന്റിൽ ചർച്ച നടത്താമെന്നായിരുന്നു അമിത് ഷാ മുന്നോട്ടുവച്ച നിർദേശം. ആവശ്യമെങ്കിൽ സമ്മേളന കാലാവധി നീട്ടാൻ തയാറാണെന്നും കേന്ദ്രമന്ത്രി കിരൺ റിജിജുവും വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രതിപക്ഷം ഒരുതരത്തിലും അനുകൂല നിലപാടല്ല സ്വീകരിച്ചത്.
20 ദിവസം സഭയിൽ എത്താതിരുന്ന അമിത് ഷാ ഇപ്പോൾ ഇത്തരമൊരു നിർദേശം മുന്നോട്ടുവയ്ക്കുന്നത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷം ചോദിച്ചു.
അമിത് ഷായുടെ രാഷ്ട്രീയ പ്രഭാവം മങ്ങിയെന്നും തകർന്ന പ്രതിച്ഛായ വീണ്ടെടുക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് വിദ്യാർഥി പ്രതിഷേധങ്ങളിൽ ചർച്ചയ്ക്ക് അദ്ദേഹം തയാറാകുന്നതെന്നും രാഹുൽ ആരോപിച്ചു. അമിത് ഷാ സഭയിൽ എത്താതിരുന്നതോടെ ഇന്നലെയും പാർലമെന്റ് നടപടികൾ സ്തംഭിച്ചു.
National
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരേ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരേയുണ്ടായ ലാത്തിച്ചാർജിലും പെല്ലെറ്റ് പ്രയോഗത്തിലും ആഭ്യന്തരമന്ത്രി അമിത് ഷാ ഒരിക്കൽ മറുപടി പറയേണ്ടിവരുമെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
ഡൽഹി തെരുവുകളിൽ വിദ്യാർഥികൾക്കു നേരേ ലാത്തിച്ചാർജും പെല്ലറ്റ് പ്രയോഗവും നടന്നിട്ടും ആഭ്യന്തരമന്ത്രി മൗനം പാലിക്കുന്നു. മാപ്പ് പറയുന്നതിനു പകരം പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റുള്ളവർക്ക് മാപ്പ് നൽകുന്ന തിരക്കിലാണെന്നും രാഹുൽ പരിഹസിച്ചു .
വിദ്യാർഥികളാണു രാജ്യത്തിന്റെ വെളിച്ചം. താൻ അവർക്കൊപ്പമുണ്ടെന്നും രാഹുൽ വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ കോൺൺഗ്രസ് ശനിയാഴ്ച പ്രയാഗ് രാജിൽ സംഘടിപ്പിച്ച ഛാത്രോ കി ഗൂഞ്ച് (വിദ്യാർഥികളുടെ ശബ്ദം) പരിപാടിയിൽ ഒരു വിദ്യാർഥിയുമായി സംസാരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചായിരുന്നു രാഹുലിന്റെ പോസ്റ്റ്.
മൺസൂൺ സമ്മേളനം ആരംഭിച്ചതുമുതൽ വിഷയത്തിൽ പ്രതിപക്ഷം അമിത് ഷായുടെ പ്രതികരണം ആവശ്യപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം പാർലമെന്റിലെ ഇരുസഭകളിലും എത്തിയിരുന്നില്ല. വ്യാഴാചയാണ് മൺസൂൺ സമ്മേളനം അവസാനിക്കുന്നത്. അതിനുമുമ്പായി അമിത് ഷാ സഭയിലെത്തി വിമർശനങ്ങൾക്ക് മറുപടി നൽകുമോയെന്നാണ് പ്രതിപക്ഷം കാത്തിരിക്കുന്നത്.
കേരളത്തിന്റെ പേര് കേരളം എന്നാക്കുന്നതുൾപ്പെടെ രണ്ട് ബില്ലുകളാണ് അമിത് ഷായുടെ പേരിൽ ലോക്സഭയിലെ നടപടിക്രമത്തിൽ ഇന്നു പട്ടികപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിലുള്ള ബില്ലുകൾ പരിഗണയ്ക്കെത്തിയിരുന്നെങ്കിലും അമിത് ഷായ്ക്കു പകരം സഹമന്ത്രിയാണ് ബില്ലുകൾ അവതരിപ്പിച്ചത്.
National
ന്യൂഡല്‍ഹി: പാര്‍ലമെന്റിനു പിന്നാലെ പുറത്തും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവും തമ്മില്‍ വാക്പോര് തുടരുന്നു.
സ്ത്രീകളുടെ അഭിപ്രായസ്വാതന്ത്ര്യം കുറയുന്നതിന്റെ പേരില്‍ രാഹുല്‍ നടത്തിയ വീഡിയോ പരാമര്‍ശത്തിനു പിന്നാലെയാണ് വനിതാ സംവരണ ബില്ലും മണ്ഡല പുനര്‍നിര്‍ണയവും ബന്ധിപ്പിച്ചതിനെച്ചൊല്ലി ഇരുവരും ഇന്നലെ വീണ്ടും കൊന്പുകോർത്തത്.
സ്ത്രീകള്‍ക്കു കൂടുതല്‍ അഭിപ്രായസ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുന്ന വീഡിയോ രാഹുല്‍ ഇന്നലെ സമൂഹമാധ്യമത്തിലൂടെ പുറത്തിറക്കിയിരുന്നു. രാഹുലിന്റെ ഈ വീഡിയോ പങ്കുവച്ച് , പ്രതിപക്ഷനേതാവിന്റെ നിലപാടില്‍ പ്രകടമായ മാറ്റമുണ്ടായതായി മന്ത്രി അഭിപ്രായപ്പെട്ടു.
ഇതൊരു നല്ല സന്ദേശമായി തോന്നുന്നു. സ്ത്രീകളുടെ കാര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് അനുകൂല മാറ്റം വന്നിരിക്കുന്നു. അതിനാല്‍ വനിതാ സംവരണ ബില്ലിനെ കോണ്‍ഗ്രസ് നിരുപാധികം പിന്തുണയ്ക്കണമെന്നും റിജിജു ആവശ്യപ്പെട്ടു.
രണ്ടു മണിക്കൂറിനുള്ളില്‍ രാഹുലിന്റെ മറുപടിയെത്തി. 2023ല്‍ത്തന്നെ കോണ്‍ഗ്രസ് പിന്തുണയോടെ വനിതാ സംവരണ ബില്‍ പാസാക്കിയതാണെന്ന് റിജിജുവിനെ രാഹുല്‍ ഓര്‍മിപ്പിച്ചു.
മൂന്നു വര്‍ഷം കഴിഞ്ഞിട്ടും എന്തുകൊണ്ടതു നടപ്പിലാക്കിയില്ല? എന്തിനാണിപ്പോള്‍ അനാവശ്യമായി അതിനെ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധിപ്പിക്കുന്നത്? യാതൊരു നിബന്ധനകളുമില്ലാതെ 2023ല്‍ പാസാക്കിയ വനിതാ സംവരണ നിയമം നടപ്പിലാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
നേരത്തേ, മണ്ഡല പുനര്‍നിര്‍ണയവും വനിതാ സംവരണവുമായി ബന്ധപ്പെട്ട രണ്ടു ഭരണഘടനാ ഭേദഗതി ബില്ലുകള്‍ പാസാക്കുന്നതിന് സഹകരിക്കണമെന്നഭ്യര്ഥിച്ചു രാഹുലുമായി റിജിജു ചര്‍ച്ച നടത്തിയിരുന്നു.
രാജ്യത്തിന്റെ രാഷ്ട്രീയക്രമംതന്നെ തകര്‍ക്കുന്ന മണ്ഡല പുനര്‍നിര്‍ണയത്തെ എതിര്‍ക്കുമെന്ന് രാഹുല്‍ വ്യക്തമാക്കി. ഭരണഘടനാഭേദഗതികള്‍ പാസാക്കാനാവശ്യമായ മൂന്നില്‍ രണ്ടു ഭൂരിപക്ഷം എന്ഡിഎയ്ക്കില്ല.
National
ന്യൂഡല്‍ഹി: എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ രാജ്യത്താകെ നിര്‍ബന്ധമാക്കിയതു വാഹനങ്ങളും ജനങ്ങളുടെ ജീവിതവും നശിപ്പിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ഇ20 പെട്രോള്‍ ഗൗരവമേറിയ വിഷയമാണെന്നും ഇക്കാര്യം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇ20 യുമായി ബന്ധപ്പെട്ട വിഷയം വളരെ ഗൗരവമേറിയതാണ്. പരിപ്പില്‍ എന്തോ കുഴപ്പമുണ്ടെന്നു സാധാരണ പറയാറുണ്ട്. എന്നാലിവിടെ പരിപ്പ് മുഴുവന്‍ കറുത്തതാണ്” (ദാല്‍ മേം കുച്ച് കാലാ ഹേ, മഗര്‍ യഹാം പൂരീ ദാല്‍ ഹീ കാലീ ഹേ)-ഇ20 പെട്രോള്‍ നിര്‍ബന്ധമാക്കിയതില്‍ വന്‍ അഴിമതിയുണ്ടെന്ന സൂചനയോടെ രാഹുല്‍ പറഞ്ഞു. ഇ20 പെട്രോള്‍ നയത്തിനെതിരായ വിമര്‍ശനം ശക്തമാക്കിയ രാഹുല്‍ ഇന്നലെ എക്സില്‍ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്.
വളരെയധികം അഴിമതി നടക്കുന്നതിനാല്‍ തനിക്കും പാര്‍ട്ടിക്കും സമര ക്രമീകരണം നടത്തേണ്ടതായി വന്നിരിക്കുകയാണെന്നും രാഹുല്‍ വ്യക്തമാക്കി. ക്രമീകരിക്കേണ്ട കാര്യങ്ങളുടെ പട്ടിക വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളെ കൊള്ളയടിക്കാനും അവരുടെ വാഹനങ്ങള്‍ നശിപ്പിക്കാനുമാണ് ഇ20 ഇന്ധന മിശ്രണ നയത്തിലൂടെ ലക്ഷ്യമിടുന്നത്. അക്ഷരാര്‍ഥത്തില്‍ ജനങ്ങളില്‍നിന്നു നേരിട്ടു പണം തട്ടിയെടുക്കുകയാണെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
ഇ20 പെട്രോള്‍ നിര്‍ബന്ധമാക്കിയതിനെതിരേ അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തില്‍ ആം ആംദ്മി പാര്‍ട്ടിയും പ്രതിഷേധം കടുപ്പിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കേജരിവാള്‍ കഴിഞ്ഞദിവസം നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞിരുന്നു. എല്ലാ പമ്പുകളിലും ഉപഭോക്താക്കള്‍ക്കു ശുദ്ധമായ പെട്രോള്‍ കൂടി നല്‍കണമെന്ന് എഎപി ആവശ്യപ്പെട്ടു.
ഇ20 പെട്രോള്‍ ഉപയോഗം വാഹനങ്ങളുടെ റബര്‍ ഭാഗങ്ങള്‍ക്കും മറ്റും കേടു വരുത്തുമെന്ന് ആദ്യം പറഞ്ഞ വാഹന നിര്‍മാതാക്കളുടെ സംഘടനയായ (സിയാം- സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ്) പിന്നീടത് പിന്‍വലിച്ചു.
അതേസമയം, ഇ20 പെട്രോള്‍ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സര്‍ക്കാരും എണ്ണക്കമ്പനികളും അവകാശപ്പെട്ടു. വാഹനങ്ങളുടെ മൈലേജ് അല്പം കുറയാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നുണ്ടെങ്കിലും വ്യാപകമായ എന്ജിന് തകരാറുകള്‍ ഉണ്ടാകുമെന്ന വാദം തള്ളിക്കളഞ്ഞു.
National
പ്രയാഗ്രാജ്: രാജ്യത്തെ തൊഴിലില്ലായ്മയും വിദ്യാഭ്യാസ മേഖലയിലെ പോരായ്മകളും ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെ വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്നത്തെ ഇന്ത്യയിൽ ഒരു ബിരുദ സർട്ടിഫിക്കറ്റുകൊണ്ട് യുവാക്കൾക്ക് ജോലി ഉറപ്പാക്കാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രയാഗ്രാജിൽ നടന്ന ഛാത്രോം കി ഗൂഞ്ച് പരിപാടിയിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു രാഹുൽ. തൊഴിൽ മേഖലയിലെ എല്ലാ വാതിലുകളും അടഞ്ഞിരിക്കുകയാണ്. പരീക്ഷാ ചോദ്യ പേപ്പറുകൾ ചോരുന്നതും സമ്പന്നരായ വിദ്യാർഥികൾ പണം നൽകി അവ സ്വന്തമാക്കുന്നതും രാജ്യത്ത് സാധാരണമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തെ 40 കോടി യുവാക്കളുടെ വേദന, ഡാറ്റ, സമ്പത്ത് എന്നീ മൂന്ന് വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് സംസാരിക്കാൻ ആഗ്രഹിക്കുന്നത്. യുവാക്കളുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്ന ഡാറ്റ വൻകിട കോർപറേറ്റുകൾക്ക് കൈമാറുകയാണ്. പകരം യുവാക്കൾക്ക് റീലുകൾ നിർമിക്കാനും സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കാനുമുള്ള സാഹചര്യം ഒരുക്കി അവരെ ഒരു തരത്തിൽ അടിമകളാക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
യുവത്വവും ഡാറ്റയും ചേർന്നതാണ് 21-ാം നൂറ്റാണ്ടിലെ സമ്പദ്വ്യവസ്ഥയുടെ പ്രധാന ശക്തിയെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ത്യയിലെ യുവാക്കൾക്ക് അവരുടെ കഴിവിനനുസരിച്ചുള്ള അവസരങ്ങൾ ഒരുക്കുന്നതിൽ നിലവിലെ സംവിധാനം പരാജയപ്പെട്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.
National
ചണ്ഡിഗഢ്: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായും ഗാന്ധി കുടുംബവുമായും വ്യക്തിപരമായ ബന്ധം നിലനിൽക്കുമെങ്കിലും, രാഷ്ട്രയമായി ബിജെപിയോടാണു പ്രതിബദ്ധതയുള്ളതെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്.
ഇൻസ്റ്റഗ്രാമിൽ വ്യാഴാഴ്ച രാത്രി രാഹുൽ ഗാന്ധി പങ്കുവച്ച വീഡിയോയിൽ, “ബിജെപിയിലെ എന്റെ പ്രിയപ്പെട്ട നേതാവ് അമരീന്ദർ സിംഗാണ്. അദ്ദേഹവുമായി നല്ല സൗഹൃദമുണ്ട്. വളരെ കൂൾ വ്യക്തിയാണ്. സൈനികചരിത്രത്തിൽ മികച്ച അറിവുള്ള ആളാണ്” എന്ന് പറഞ്ഞിരുന്നു. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അമരീന്ദർ വീണ്ടും കോണ്‍ഗ്രസിലേക്കു മടങ്ങിയേക്കുമെന്ന അഭ്യൂഹമാണുണ്ടായത്.
National
പ്രയാഗ്രാജ്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി യുപിയിലെ പ്രയാഗ്രാജിൽ സംഘടിപ്പിക്കുന്ന ‘ഛാത്രോം കി ഗൂഞ്ച്’ (വിദ്യാർഥികളുടെ ശബ്ദം) പരിപാടിക്ക് ഉപാധികളോടെ പോലീസ് അനുമതി നൽകി.
പരിപാടിക്ക് ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചെന്നും ഇനി തടസങ്ങളൊന്നുമില്ലെന്നും യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് അറിയിച്ചു. ഇന്നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്.
National
ന്യൂഡൽഹി: ഇൻസ്റ്റാഗ്രാമിലൂടെ നടത്തിയ 'ആസ്ക് മീ എനിതിംഗ്' സംവാദത്തിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബിജെപി നേതാവ് പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. "തീർച്ചയായും ക്യാപ്റ്റൻ അമരീന്ദർ സിംഗ്. അദ്ദേഹത്തിന് സൈനിക ചരിത്രത്തെക്കുറിച്ച് നല്ല അറിവുണ്ട്. എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്, ഹലോ അങ്കിൾ അമരീന്ദർ," എന്ന് രാഹുൽ പറഞ്ഞു.
താങ്കൾ 'ബാറ്റ്മാൻ' ആണോ എന്ന ചോദ്യത്തിന്, "ഞാനും ബാറ്റ്മാനും ഒരേ മുറിയിൽ ഒരുമിച്ച് നിൽക്കുന്നത് ഇതുവരെ ആരും കണ്ടിട്ടില്ല" എന്ന് രാഹുൽ തമാശയായി മറുപടി നൽകി. ശ്രീബുദ്ധൻ, ഗുരു നാനാക്, ശ്രീനാരായണ ഗുരു, മഹാത്മാ ഗാന്ധി, ബി.ആർ. അംബേദ്കർ തുടങ്ങി ഇന്ത്യൻ ഭരണഘടനയ്ക്ക് അടിത്തറയിട്ട ചിന്തകരുടെ ദർശനങ്ങളാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
'ജെൻ സി' യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് ഇൻസ്റ്റാഗ്രാം പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സജീവമായി ഉപയോഗിക്കുകയാണ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെടെയുള്ള മുൻനിര രാഷ്ട്രീയ നേതാക്കൾ. ദീർഘകാലം കോൺഗ്രസിലായിരുന്ന അമരീന്ദർ സിംഗ്, 2021-ൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും 2022-ൽ ബിജെപിയിൽ ചേരുകയുമായിരുന്നു.
National
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിൽ നടത്താനിരുന്ന വിദ്യാർഥി സംഗമ പരിപാടിയായ ഛാത്രോൺ കീ ഗൂഞ്ചിന്റെ (വിദ്യാർഥികളുടെ പ്രതിധ്വനി) അനുമതി പിൻവലിച്ചു.
നാളെ ഉത്തർപ്രദേശിലെ പ്രയാഗ്രാജിലുള്ള കെ.പി. കോളജ് ഗ്രൗണ്ടിൽ നടത്താനിരുന്ന പരിപാടിയാണു കോളജ് അധികൃതരായ കെ.പി. ട്രസ്റ്റ് റദ്ദാക്കിയത്.
കോളജ് ഗ്രൗണ്ട് കായികപരവും വിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങൾക്കല്ലാതെ ഉപയോഗിക്കരുതെന്ന് അലഹാബാദ് ഹൈക്കോടതി ഉത്തരവുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.
തടയാനാകില്ല:രാഹുൽ
പ്രയാഗ്രാജിലെ ഛാത്രോൺ കീ ഗൂഞ്ച് പരിപാടി സാധ്യമായ ഏതു വിധേനയും നടത്താതിരിക്കാൻ ഭരണകൂടം ശ്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി എക്സിലൂടെ കുറ്റപ്പെടുത്തി.
വിദ്യാർഥികളുടെ പ്രതിധ്വനിയെപ്പോലും അവർ ഭയപ്പെടുന്നു എന്നത് വ്യക്തമാണെന്നും സർക്കാർ എത്ര ശ്രമിച്ചാലും വിദ്യാർഥികളുടെ ശബ്ദം ഉയർത്തുന്നതിൽനിന്നു തന്നെ തടയാനാകില്ലെന്നും രാഹുൽ കുറിച്ചു.
National
വാരണസി: ലോക്സഭാ കോംപ്ലക്സിനു മുന്നിൽ നടത്തിയ പ്രതിഷേധം ഹിന്ദുമത വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പപ്പു യാദവ്, അവാദേശ് പ്രസാദ് എന്നിവർക്കെതിരേ വാരണസി ക്വത്വാലി പോലീസ് സ്റ്റേഷനിൽ കേസ്.
പാടൽപുരി മഠാധിപൻ ജഗത്ഗുരു ബാലക് ദേവാചാര്യയുടെ നേതൃത്വത്തിൽ ഒരു കൂട്ടം സന്യാസിമാരാണ് പരാതി നൽകിയിട്ടുള്ളത്. ഇവർ സംഘമായി സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
വിശ്വാസികൾ ശ്രീരാമ ക്ഷേത്രത്തിൽ കാണിക്കയായി അർപ്പിക്കുന്ന പല വസ്തുക്കളും പ്രകടനത്തിനിടെ പ്രതീകാത്മകമായി എംപിമാർ പ്രദർശിപ്പിച്ചെന്നും ഇത് നിരവധിയായ വിശ്വാസികളുടെ വികാരത്തെ മുറിവേൽപ്പിച്ചുവെന്നുമാണ് പരാതി.
മാധ്യമശ്രദ്ധ ലക്ഷ്യമിട്ട് കരുതിക്കൂട്ടി തയാറാക്കിയ പദ്ധതിയായിരുന്നു ഇതെന്നും ഇവർക്കെതിരേ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
National
ലക്നോ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യുവാക്കളും വിദ്യാർഥികളുമായി സംവാദത്തിന്.
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ശനിയാഴ്ചയാണ് ഛത്ര സംവാദ് എന്ന പരിപാടി നടക്കുകയെന്ന് യുപി കോൺഗ്രസ് വക്താവ് അൻഷു അവസ്തി പറഞ്ഞു.
പരിപാടിയിൽ പങ്കെടുക്കാൻ ഇതുവരെ 1.5 ലക്ഷം വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടന്നും അവസ്തി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് പാർലമെന്റിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർക്കെതിരെ കേസെടുത്ത് വാരാണസി പോലീസ്.
സനാതന ധർമത്തെ അപമാനിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് ഒരു കൂട്ടം സന്യാസിമാർ നൽകിയ പരാതിയിലാണ് നടപടി. രാഹുൽ ഗാന്ധിക്ക് പുറമേ സ്വതന്ത്ര എംപി രാജേഷ് രഞ്ജൻ എന്ന പപ്പു യാദവ്, സമാജ്വാദി പാർട്ടി എംപി അവധേഷ് പ്രസാദ് എന്നിവർക്കെതിരെയും കേസെടുത്തു.
കാഷായ വസ്ത്രം ധരിച്ചു പൂജാരിയുടെ രൂപത്തിൽ എത്തിയ പപ്പു യാദവ് കാണിക്കപ്പണം മോഷ്ടിക്കുന്നതാണ് പ്രതിപക്ഷ എംപിമാരുടെ പ്രതീകാത്മക പ്രതിഷേധം. കോട്വാലി പോലീസ് സ്റ്റേഷനിൽ ലഭിച്ച രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് കാശി സോണിലെ ഡെപ്യൂട്ടി കമ്മീഷണർ ഗൗരവ് ബൻസ്വാൾ അറിയിച്ചു.
National
ചെന്നൈ: വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി അവരോടാണ് ക്ഷമാപണം നടത്തേണ്ടതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഇന്ത്യയിലെ വിദ്യാർഥികൾക്ക് പ്രധാനമന്ത്രിയുടെ മാപ്പിന്റെ ആവശ്യമില്ലെന്നും പകരം അദ്ദേഹം വിദ്യാർഥികളോട് മാപ്പുചോദിക്കുകയാണ് വേണ്ടതെന്നും രാഹുൽ പറഞ്ഞു. തനിക്കെതിരേ നടത്തിയ പരാമർശങ്ങളുടെ പേരിൽ വിദ്യാർഥികൾക്ക് മാപ്പുനൽകുന്നുവെന്ന പ്രധാനമന്ത്രിയുടെ മുൻ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾ കാരണം ജീവനൊടുക്കേണ്ടി വന്ന വിദ്യാർഥികളുടെ കുടുംബാംഗങ്ങളെ മഹാബലിപുരത്തുവച്ച് രാഹുൽ ഗാന്ധി നേരിൽകണ്ട് ആശ്വസിപ്പിച്ചു.
മക്കളുടെ വേർപാടിൽ മാതാപിതാക്കൾ അനുഭവിക്കുന്ന വേദനയേക്കാൾ വലുതായി മറ്റൊന്നുമില്ലെന്നും നഷ്ടപ്പെട്ടുപോയ ഓരോ ജീവിതവും അവരുടെ കുടുംബങ്ങൾക്ക് നികത്താനാകാത്ത ആയുഷ്കാല വേദനയാണ് സമ്മാനിച്ചിരിക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: പൊതുപരീക്ഷാ തട്ടിപ്പ് വിരുദ്ധ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ കേന്ദ്ര സർക്കാരിനും ആർഎസ്എസിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ ആർഎസ്എസ് കൈയ്യടക്കിയിരിക്കുകയാണെന്നും, അതിനെ വെറുമൊരു 'പിടിച്ചുപറി കേന്ദ്രമാക്കി' മാറ്റിയെന്നും അദ്ദേഹം ലോക്സഭയിൽ ആരോപിച്ചു. ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ചത് വെറും പ്രഹസനം മാത്രമാണെന്നും, മന്ത്രാലയം ഭരിക്കുന്നത് അദ്ദേഹത്തിന്റെ ഓഫീസിലിരിക്കുന്ന ആർഎസ്എസ് പ്രതിനിധിയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ധർമേന്ദ്ര പ്രധാൻ ഒരു പ്രതീകം മാത്രമാണെന്നും യഥാർത്ഥ ശത്രു ആർഎസ്എസാണെന്നും ആരോപിച്ച രാഹുൽ, രാജ്യത്തെ എല്ലാ സർവ്വകലാശാലകളിലും ആർഎസ്എസ് വൈസ് ചാൻസലർമാരെയാണ് നിയമിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി. ഒരു വിദ്യാർത്ഥിയുമായുള്ള സംഭാഷണം ഉദ്ധരിച്ച് സംസാരിക്കവെ, രാജ്യത്തെ വിദ്യാർത്ഥികൾ, മണ്ടന്മാർ, അന്ധഭക്തർ എന്നിങ്ങനെ മൂന്നായി തരംതിരിക്കാമെന്ന രാഹുലിന്റെ പരാമർശം ഭരണപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. സഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ഹാജരാകാത്തതിനെയും അദ്ദേഹം ചോദ്യം ചെയ്തു. വിദ്യാര്‍ഥികൾക്ക് നേരെ പോലീസ് നടപടിക്ക് ഉത്തരവിട്ടത് അമിത് ഷായാണെന്നും, ഭയം മൂലമാണ് അദ്ദേഹം സഭയിൽ വരാത്തതെന്നും രാഹുൽ ആരോപിച്ചു.
അതേസമയം, രാഹുൽ ഗാന്ധി അൺപാർലമെന്ററി പദപ്രയോഗമാണ് നടത്തിയതെന്നും 'ഇഡിയറ്റ്' എന്ന വാക്ക് സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധി നടത്തിയ 'ഇഡിയറ്റ്സ്' പരാമർശത്തെയും അൺപാർലമെന്ററി പദപ്രയോഗങ്ങളെയും രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. അടിസ്ഥാന പാർലമെന്ററി മര്യാദകളെക്കുറിച്ച് പ്രതിപക്ഷ നേതാവിന് അവബോധമുണ്ടോയെന്ന് ചോദ്യം ചെയ്ത മന്ത്രി, രാജ്യത്തിന്റെ ഭാവിയായ യുവാക്കളെ 'ഇഡിയറ്റ്സ്' എന്ന് വിശേഷിപ്പിച്ചതിലും വലിയ തെറ്റ് മറ്റൊന്നുമില്ലെന്ന് കുറ്റപ്പെടുത്തി. മന്ത്രിയുടെ മറുപടിക്ക് പിന്നാലെ 'പൊതുപരീക്ഷ ഭേദഗതി ബിൽ' ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി.
ഡൽഹിയിൽ സമരം ചെയ്തവർക്ക് നേരെ വെടിവെപ്പ് നടന്നിട്ടില്ലെന്നും കണ്ണീർവാതകം മാത്രമാണ് ഉപയോഗിച്ചതെന്നും ജിതേന്ദ്ര സിംഗ് ആവർത്തിച്ചു. വെടിവെപ്പിന് ഉത്തരവിടാനുള്ള അധികാരം മജിസ്ട്രേറ്റിനാണെന്നും അല്ലാതെ മന്ത്രിക്കല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയാകാൻ കഴിയാത്തതിന്റെ നിരാശയിലാണ് രാഹുൽ ഗാന്ധി ജൂലൈ 21-ന് പ്രധാനമന്ത്രിയുടെ വസതിയായ 7 ലോക് കല്യാൺ മാർഗിന് മുന്നിൽ ധർണയിരുന്നതെന്നും മന്ത്രി പരിഹസിച്ചു.
National
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ വെടിയുതിർട്ടില്ലെന്നും കണ്ണീർ വാതകം മാത്രമാണ് പ്രയോഗിച്ചതെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ ലോക്സഭയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വെടിവെപ്പിന് ഉത്തരവിടാൻ മജിസ്ട്രേറ്റിന് മാത്രമേ കഴിയൂവെന്ന് രാഹുൽ ഗാന്ധി സഭയിൽ ചൂണ്ടിക്കാട്ടിയതിന് മറുപടിയെന്നോണമാണ് ജിതേന്ദ്ര സിംഗ് വിദ്യാർഥികൾക്കെതിരേ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചിട്ടില്ലെന്നും കണ്ണീർവാതകം മാത്രമാണ് പ്രയോഗിച്ചതെന്നും പറഞ്ഞത്. വെടിവെപ്പ് നടക്കാത്തതിനാൽ തന്നെ അതിനായി ഉത്തരവിറക്കേണ്ട സാഹചര്യമില്ലെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.
വിദ്യാർഥി പ്രക്ഷോഭത്തിന്റെ ഭാഗമാകാൻ രാഹുൽ ഗാന്ധി നടത്തിയ ശ്രമങ്ങൾ തികച്ചും പരിഹാസ്യാമാണെന്നും സമരത്തിന്റെ ഭാഗമാകാതെ പോകുമെന്നുള്ള ഭയം മൂലമാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയുടെ വീടിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയതെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പരിഹസിച്ചു. എന്ത് ഉദ്ധേശ്യത്തോടെയാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ കുത്തിയിരുപ്പ് സമരം നടത്തിയതെന്ന് ഇപ്പോഴും വ്യക്തമല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
National
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തെ ലോക്സഭയിൽ പ്രശംസിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. യുവജനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ രാജ്യത്തെ യുവാക്കളുടെ വികാരങ്ങളുടെ ആഴത്തിലുള്ള പ്രകടനമാണെന്നും, കേവലം ദേഷ്യമോ അക്രമമോ വിദ്വേഷമോ അല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യന്‍ യുവതയുടെ പ്രകടനത്തെ ബഹുമാനിക്കണം. സമരങ്ങളെക്കുറിച്ച് തങ്ങളുടെ മക്കളോട് സംസാരിച്ചാല്‍, പ്രതിഷേധിക്കുന്ന യുവാക്കളോട് അവര്‍ക്ക് സഹാനുഭൂതിയുണ്ടെന്ന് ബിജെപി നേതാക്കള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞേക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
തെരുവിൽ കണ്ട യുവാക്കളുടെ ശക്തിയെ എല്ലാ രാഷ്ടീയ പാർട്ടികളും ബഹുമാനിക്കണം. ഇക്കാര്യം ബിജെപിയോടും അഭ്യർഥിക്കുന്നു. അമിത്ഷാ പാർലമെന്റിലെത്താൻ ഭയക്കുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ഇന്ത്യൻ വിദ്യാഭ്യാസ മേഖലയുടെ ആത്മാവിനെ ആർഎസ്എസ് കവരുന്നുവെന്നും രാഹുൽ ആരോപിച്ചു. എല്ലാ സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണ്. അവർ പരീക്ഷകളെ അട്ടിമറിക്കുന്നു. അവർ എല്ലാം സ്വകാര്യവത്കരിക്കുന്നു. വിദ്യാർഥികളുടെ ലക്ഷകണക്കിന് പണം അവർ കവർന്നുവെന്നും രാഹുൽ പറഞ്ഞു.
അതേസമയം, വിഡ്ഢികള്‍ തങ്ങളെ കേള്‍ക്കുന്നില്ലെന്ന ജന്തർ മന്തറിലെ ഒരു വിദ്യാർഥിയുടെ അഭിപ്രായത്തെ രാഹുല്‍ സഭയില്‍ പരാമര്‍ശിച്ചത് ബഹളത്തിന് വഴിവച്ചു. എന്നാല്‍ താന്‍ ആരേയും വീഡ്ഢിയെന്ന് വിളിച്ചിട്ടില്ലെന്നും വിദ്യാർഥികളുടെ വികാരത്തെയാണ് പങ്കുവെച്ചതെന്നും രാഹുല്‍ ഗാന്ധി വിശദീകരിച്ചു.
എന്നാൽ, പാർലമെന്റിലാണ് സംസാരിക്കുന്നതെന്ന് ഓർക്കണമെന്ന് സ്പീക്കർ രാഹുൽ ഗാന്ധിയെ ഓർമിപ്പിച്ചു. ഇതിനു പിന്നാലെ ചില വിഡ്ഢികൾ ദൈവമാണെന്ന് കരുതുന്നുവെന്നും ഇതെല്ലാം അവരുടെ സൃഷ്ടിയാണെന്ന് വരുത്തിത്തീർക്കുന്നുവെന്നും രാഹുൽ പറഞ്ഞു. ബഹളം വച്ച ഭരണപക്ഷത്തോട് നിങ്ങളെയല്ല ഉദ്ദേശിച്ചതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
രാഹുലിന്റെ പരാമർശത്തെ വിമർശിച്ച മന്ത്രി കിരൺ റിജിജു പരാമർശം രേഖകളിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടു. നിലവാരമില്ലാത്ത പ്രയോഗങ്ങൾ രേഖകളിൽ നിന്ന് ഒഴിവാക്കാമെന്ന് സ്പീക്കർ വിശദമാക്കി.
National
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാനുള്ള പുതിയ ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നു ലോക്സഭയിൽ സംസാരിച്ചേക്കും. പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും ഇന്നാണു സംസാരിക്കുക.
സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കു നേരേയുണ്ടായ വെടിവയ്പ്, പെല്ലറ്റ് ആക്രമണം, ലാത്തിച്ചാര്‍ജ്, കണ്ണീര്‍വാതക പ്രയോഗം തുടങ്ങിയ അതിക്രമങ്ങള്‍ക്കു പോലീസിന്റെ ചുമതലയുള്ള ആഭ്യന്തരമന്ത്രി മറുപടി പറയണമെന്നതാണു പ്രതിപക്ഷ ആവശ്യം.
വെടിവയ്പ് അടക്കമുള്ള പോലീസിന്റെ പരിധിവിട്ട നടപടികള്‍ക്ക് അനുമതി നല്‍കിയത് ആരാണ്, ക്രൂരമായ ആക്രണങ്ങള്‍ക്കു വിദ്യാര്‍ഥികളോടു പ്രധാനമന്ത്രി മോദി മാപ്പു പറയുക എന്നീ ആവശ്യങ്ങൾ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി ഉന്നയിച്ചിട്ടുണ്ട്.
രാജ്യത്തെ കോടിക്കണക്കിനു വിദ്യാര്‍ഥികളെയും യുവാക്കളെയും സംബന്ധിക്കുന്ന സുപ്രധാന ബില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും എന്തുകൊണ്ട് സഭയിലില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഇന്നലെ ലോക്സഭയില്‍ ചോദിച്ചു.
നരേന്ദ്ര മോദിയും അമിത് ഷായും ഇന്നലെ സഭയിലെത്താതിരുന്നതിനെ മറ്റു പ്രതിപക്ഷ നേതാക്കളും ചോദ്യം ചെയ്തു.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ പ്രൾഹാദ് ജോഷിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കളായ രാഹുലും പ്രിയങ്കയും. "ഏറ്റവും നീചനായ മനുഷ്യൻ"എന്ന് ജോഷിയെ വിശേഷിപ്പിച്ച രാഹുൽ, ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ മോചിപ്പിച്ച ചരിത്രമുള്ളയാളാണ് അയാളെന്നും കുറ്റപ്പെടുത്തി. ഈ തീരുമാനം കൈക്കൊണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുൽ വിമർശിച്ചു.
നീറ്റ് പരീക്ഷാ വിവാദവും വിദ്യാർത്ഥി പ്രക്ഷോഭങ്ങളും കത്തിനിൽക്കുന്നതിനിടെ പാർലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. "ഈ രാജ്യത്തെ ചെറുപ്പക്കാർ വിദ്യാഭ്യാസ രംഗത്തെ വീഴ്ചകൾക്കെതിരെ തെരുവിൽ പ്രതിഷേധിക്കുകയാണ്.നിരവധിയായ പെൺകുട്ടികളും ഈ സമരത്തിലുണ്ട്. ഇവരെല്ലാം പോലീസ് അതിക്രമത്തിന് ഇരയായിട്ടുണ്ട്.
ഇതിനിടയിലാണ് ബലാത്സംഗക്കാരെ സംരക്ഷിക്കുകയും ന്യായീകരിക്കുകയും ചെയ്ത ഒരു വ്യക്തിയെ ബിജെപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കുന്നത്. ബലാത്സംഗം ചെയ്തവർക്ക് സംരക്ഷണം വേണമെന്ന് പറയുന്നയാളേക്കാൾ നീചനായ മറ്റൊരു മനുഷ്യനില്ല. അങ്ങനെയൊരാളാണ് ഇപ്പോൾ ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കാബിനറ്റിൽ വേറെ എത്രയോ മന്ത്രിമാരുണ്ടായിട്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി ഇത്തരമൊരു വ്യക്തിയെ തെരഞ്ഞെടുത്തതെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
2022-ൽ ബിൽക്കിസ് ബാനോ കേസിൽ കുറ്റക്കാരായ 11 പേർക്ക് ഗുജറാത്ത് സർക്കാർ ഇളവ് നൽകി വെറുതെ വിട്ടപ്പോൾ, അത് നിയമപ്രകാരമുള്ള നടപടിയാണെന്ന് പറഞ്ഞുകൊണ്ട് പ്രൾഹാദ് ജോഷി നടത്തിയ പ്രസ്താവനകളെ ചൂണ്ടിക്കാണിച്ചായിരുന്നു രാഹുലിന്റെ ആക്രമണം. പിന്നീട് സുപ്രീംകോടതി ഈ ഉത്തരവ് റദ്ദാക്കുകയും പ്രതികളെ തിരികെ ജയിലിലടയ്ക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
*ആരോപണങ്ങൾ തള്ളി പ്രൾഹാദ് ജോഷി
അതേസമയം രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ആരോപണങ്ങളെ ശക്തമായി തള്ളിക്കളഞ്ഞ് പ്രൾഹാദ് ജോഷി രംഗത്തെത്തി. ലോക്സഭയിൽ പ്രിയങ്ക ഗാന്ധി വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. വ്യാജ പ്രസ്താവനകൾ നടത്തിയതിന് പ്രിയങ്ക ഗാന്ധിയെ സഭയിൽ നിന്ന് പുറത്താക്കണമെന്നും മാപ്പ് പറയിക്കണമെന്നും പ്രൾഹാദ് ജോഷി ലോക്സഭയിൽ തിരിച്ചടിച്ചു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകിയത്.
National
ന്യൂഡല്‍ഹി: മെഡിക്കല്‍ നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു നേരേ നടത്തിയ അതിക്രമത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയുകയും അതിക്രമത്തിന് അനുമതി നല്‍കിയത് ആരാണെന്നു ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരണം നല്‍കുകയും ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിക്കാനല്ല, മറിച്ചു ബലപ്രയോഗത്തിലൂടെ അവരുടെ ശബ്ദം അടിച്ചമര്‍ത്താനാണു കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
ബിഹാറിലെ സിവാനില്‍ പ്രതിഷേധക്കാര്‍ക്കെതിരേ പോലീസ് എകെ-47 റൈഫിളുകള്‍ ഉപയോഗിച്ചതായാണു റിപ്പോര്‍ട്ട്. ബിജെപി ഇക്കാര്യം നിഷേധിച്ചെങ്കിലും എകെ-47 ഉപയോഗിച്ച പോലീസുകാരനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഡല്‍ഹിയില്‍ വിദ്യാര്ഥികള്ക്കെതിരേ പെല്ലറ്റ് ഗണ്ണു കള്‍ പ്രയോഗിച്ചു. നിരായുധരായ വിദ്യാര്‍ഥികള്‍ക്കു നേരേ ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തി. ടിയര്‍ ഗ്യാസ് ഷെല്ലുകളും പൊട്ടിച്ചു. ലാത്തിച്ചാര്‍ജിലും കണ്ണീര്‍വാതക ഷെല്‍ പ്രയോഗത്തിലും നിരവധി വിദ്യാര്‍ഥികള്‍ ക്കു പരിക്കേറ്റെന്നു രാഹുല്‍ ചൂണ്ടിക്കാട്ടി.
National
ന്യൂഡല്‍ഹി: ബിഹാറില്‍ പ്രതിഷേധക്കാര്‍ക്കു നേരേ എകെ-47 ഉപയോഗിച്ചെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം നുണയാണെന്ന് ബിജെപി എംപി സംബിത് പത്ര.
ഇന്ത്യയിലെ പ്രതിപക്ഷ നേതാവ് എന്ന പദവിയിലിരിക്കുന്ന ഒരാള്‍ ഇത്തരത്തിലുള്ള നുണകള്‍ പ്രചരിപ്പിക്കുന്നത് അപലപനീയമാണെന്നു സംബിത് പത്ര കുറ്റപ്പെടുത്തി.
വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്കിടെ പോലീസ് എകെ-47 ഉപയോഗിച്ചുവെന്നു രാഹുല്‍ ട്വീറ്റ് ചെയ്യുകയും സംസാരിക്കുകയും ചെയ്തു.
ഈ രാജ്യത്തെ പോലീസ് എപ്പോഴെങ്കിലും പ്രതിഷേധക്കാര്‍ക്കു നേരേ വെടിയുതിര്‍ക്കാന്‍ എകെ-47 ഉപയോഗിക്കാറുണ്ടോ? രാഹുല്‍ രാജ്യത്തോടു മാപ്പു പറയണം- ബിജെപി നേതാവ് ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: നരേന്ദ്ര മോദി, ആർഎസ്എസ് എന്ന കഴിഞ്ഞ കാലവും ഇന്ത്യയുടെ ഭാവിയും തമ്മിലുള്ള പോരാട്ടമാണിതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഇന്ത്യയുടെ ഭാവി അതിന്റെ കഴിഞ്ഞ കാലത്തെ പരാജയപ്പെടുത്തുമെന്ന് തങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു. മന്ത്രിയുടെ രാജിക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ.
യുവജനപ്രക്ഷോഭത്തിലൂടെ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയെ രാജിവയ്പ്പിച്ചതിൽ രാജ്യത്തെ വിദ്യാർഥികളെയും യുവാക്കളെയും അദ്ദേഹം അഭിനന്ദിച്ചു. ഈ സർക്കാരിനെ നീക്കം ചെയ്യാൻ സമയമായെന്നും കർഷകരും തൊഴിലാളികളും പാവപ്പെട്ടവരുമടങ്ങുന്ന മറ്റുള്ള സമൂഹവിഭാഗങ്ങൾ ധൈര്യം പ്രകടിപ്പിച്ചു സർക്കാരിനെതിരേ നിലപാടെടുക്കണമെന്നും എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ രാഹുൽ പറഞ്ഞു.
ധർമേന്ദ്ര പ്രധാൻ രാജിവച്ചെങ്കിലും രണ്ട് ആവശ്യങ്ങൾ ഇപ്പോഴും ബാക്കിയുണ്ട്. പ്രതിഷേധക്കാരായ വിദ്യാർഥികൾക്കെതിരേ അക്രമം അഴിച്ചുവിട്ടവർക്കെതിരേ നടപടിയും ഇന്ത്യയിലെ വിദ്യാർഥികളോടുള്ള പ്രധാനമന്ത്രിയുടെ ക്ഷമാപണവും.
പ്രതിഷേധക്കാരായ വിദ്യാർഥികൾക്കു നേരേയുള്ള മാരകമായ ആക്രമണങ്ങൾ നടത്തിയതിനും പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചതിനും പല വിദ്യാർഥികൾക്കു ഗുരുതരമായി പരിക്കേറ്റതിനും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരിട്ടുള്ള ഉത്തരവാദിത്വമുണ്ടെന്നും മറുപടി പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചതിന് പിന്നാലെ പ്രതിഷേധക്കാരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പുനർനിർമിക്കുന്നതിനായുള്ള വലിയൊരു ചുവടുവെയ്പാണ് പ്രധാന്റെ രാജിയെന്ന് രാഹുൽ ഗാന്ധി എക്സിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
രാജ്യത്തുടനീളമുള്ള വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ, നിങ്ങളെയോർത്ത് ഞങ്ങൾ ഏവരും അഭിമാനിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം, ഇനിയും പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങൾ ബാക്കിയുണ്ടെന്ന് ഓർമിപ്പിക്കുന്നു. വിദ്യാർഥികളോടും ഇന്ത്യയുടെ ഭാവിയോടും ആദരവ് പുലർത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി മാപ്പ് പറയണം. സമാധാനപരമായി സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ അതിക്രമവും അക്രമവും അഴിച്ചുവിട്ട കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം.
കർഷകർ, തൊഴിലാളികൾ, പാവപ്പെട്ടവർ തുടങ്ങി ഈ ഭരണകൂടം അടിച്ചമർത്തുകയും തകർക്കുകയും ചെയ്ത സമൂഹത്തിലെ ഓരോ വിഭാഗത്തിനും പറയാനുള്ളത് ഒന്നേയുള്ളൂ. സ്വന്തം സ്വാഭിമാനത്തിനായി ഭരണഘടനാപരമായ മാർഗങ്ങളിലൂടെ ഉറച്ചുനിൽക്കുന്നതിലാണ് യഥാർഥ ധൈര്യമുള്ളത്. ഈ സർക്കാരിനെ മാറ്റാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഭയപ്പെടേണ്ടതില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രക്ഷോഭത്തിനിടയിൽ വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജൻപഥ് 10 വസതിയിലാണ് അദ്ദേഹം വിദ്യാർഥി പ്രതിനിധികളെ കണ്ടത്. തുടർന്നു വിദ്യാർഥികളുടെ സാന്നിധ്യത്തിൽ മാധ്യമങ്ങളെ കണ്ട രാഹുൽ രൂക്ഷമായ ആക്രമണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയർത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയുടെ "ഭൂതകാലം" എന്നു വിശേഷിപ്പിച്ച അദ്ദേഹം, സമരം ചെയ്യുന്ന വിദ്യാർഥികളാണ് രാജ്യത്തിന്റെ "ഭാവി" എന്നും വിശേഷിപ്പിച്ചു. പ്രധാനമന്ത്രിക്ക് അവരെ തോൽപ്പിക്കാൻ കഴിയില്ലെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.
മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, സമരം ചെയ്യുന്ന വിദ്യാർഥികളെ അടിച്ചൊതുക്കാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന് രാഹുൽ ആരോപിച്ചു. പ്രക്ഷോഭവുമായി ഉറച്ചുനിൽക്കാൻ നിൽക്കാൻ ആഹ്വാനം ചെയ്ത അദ്ദേഹം ആരാണ് നിങ്ങളെ അവിടെനിന്നു മാറ്റുന്നതെന്നു കാണട്ടെയന്നും പറഞ്ഞു.
കേന്ദ്രസർക്കാരിലെ ഏതു ശക്തി ഉപയോഗിച്ചാലും നിങ്ങളെ അവിടെനിന്നു മാറ്റാനാവില്ല. അവർക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ. നിങ്ങളെ തടയാനോ ഭീഷണിപ്പെടുത്താനോ ആണ് ശ്രമിക്കുന്നതെങ്കിൽ അങ്ങനെ ചെയ്യട്ടെ. തങ്ങൾ എന്തായാലും പിന്നോട്ടു പോകാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭൂതകാലത്തിന് ഒരിക്കലും ഭാവിയോടു പോരാടാൻ കഴിയില്ല. അതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥികളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട രാഹുൽ ഗാന്ധി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ ഉടനടി സ്ഥാനത്തുനിന്നു പുറത്താക്കണമെന്ന ആവശ്യവും ആവർത്തിച്ചു.
വൈകി വന്നു വീഡിയോകൾ ഉണ്ടാക്കുകയും "വളരെ നല്ല നിർദsശങ്ങൾ ലഭിച്ചു' എന്ന് ഇന്നലെ അവകാശപ്പെടുകയും ചെയ്ത പ്രധാനമന്ത്രി തിരിച്ചറിയേണ്ടത്, ഇത് നിർദേശങ്ങളെച്ചൊല്ലിയുള്ള സമരമല്ല, ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. അത് അംഗീകരിക്കണം. പ്രധാന ചുമതലക്കാരൻ വിദ്യാർഥികളോട് മാപ്പ് പറയണം. കാരണം വിദ്യാർഥികൾ മർദിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തിട്ടുണ്ട്- രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധത്തിനെതിരെയുള്ള പോലീസ് നടപടിക്കിടെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചിട്ടില്ലെന്ന കേന്ദ്ര സർക്കാരിന്റെയും പോലീസിന്റെയും വാദങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പെല്ലറ്റ് ആക്രമണത്തിന് ഇരയായ സാഹിൽ ലോത്ചബ് എന്ന പത്തൊൻപതുകാരനൊപ്പം മാധ്യമങ്ങളെ കണ്ട രാഹുൽ ഗാന്ധി, സർക്കാർ നുണ പറയുകയാണെന്ന് ആരോപിച്ചു.
ഡൽഹിയിൽ ജൂലൈ 20-ന് നടന്ന പ്രതിഷേധ മാർച്ചിനിടെ സുരക്ഷാ സേന പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചില്ലെന്ന സർക്കാർ വാദം പൊളിക്കുന്നതാണ് പരിക്കേറ്റ വിദ്യാർത്ഥിയുടെ അവസ്ഥയെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. സാഹിലിന്റെ ശരീരത്തിലെയും മുഖത്തെയും പെല്ലറ്റ് പരിക്കുകൾ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ച അദ്ദേഹം, ഇന്ത്യയുടെ ഭാവിക്ക് നേരെയാണ് സർക്കാർ വെടിയുതിർത്തതെന്ന് കുറ്റപ്പെടുത്തി.
ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ സാഹിൽ ലോത്ചബിന്റെ വലതു കണ്ണിന് പെല്ലറ്റ് കൊണ്ട് ഗുരുതര പരിക്കേറ്റിട്ടുണ്ട്. വലതു കണ്ണിലെ കാഴ്ച തിരികെ ലഭിക്കുമോ എന്ന ആശങ്കയിലാണെന്ന് കുടുംബം എന്നും രാഹുൽ ഗാന്ധി അറിയിച്ചു. എയിംസ് ട്രോമാ സെന്ററിലാണ് അദ്ദേഹത്തിന് ശസ്ത്രക്രിയകൾ നടന്നത്.
സമാധാനപരമായി പ്രതിഷേധിച്ച ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് നേരെയാണ് അതിക്രമം ഉണ്ടായതെന്നും, ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യവും അദ്ദേഹം ആവർത്തിച്ചു.
പ്രതിഷേധത്തിനിടെ ഡൽഹി പോലീസ് പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നുമാണ് പോലീസിന്റെ ഔദ്യോഗിക വിശദീകരണം. എന്നാൽ മെഡിക്കൽ റിപ്പോർട്ടുകളും പരിക്കേറ്റവരുടെ മൊഴികളും പോലീസിന്റെ വാദങ്ങളെ പ്രതിരോധത്തിലാക്കുന്നുണ്ട്.
National
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയും പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലീസ് തല്ലിച്ചതച്ചതും പാര്‍ലമെന്റിലും പുറത്തും വീണ്ടും ആളിക്കത്തുന്നു.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ ഗാന്ധി സ്മൃതിയിലേക്ക് ഇന്നലെ രാത്രി വീണ്ടും നടത്തിയ അപ്രതീക്ഷിത മിന്നല്‍യാത്ര പോലീസ് ആദ്യം തടഞ്ഞതും പിന്നീട് ബാരിക്കേഡ് മാറ്റിയതും അടക്കമുള്ള സംഭവങ്ങള്‍ പ്രശ്നം സങ്കീര്‍ണമാക്കി. രാജ്യമാകെ സമരത്തീച്ചൂളയിലേക്കു മാറിയതോടെ നീറ്റ് പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായി.
പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ഇന്നലെ വൈകുന്നേരം ചേര്‍ന്ന പ്രതിപക്ഷ എംപിമാരുടെ യോഗത്തിനു പിന്നാലെയാണ് മൂന്നു ബസുകളിലായി ഗാന്ധിസ്മൃതിയില്‍ സത്യഗ്രഹത്തിനായി പുറപ്പെട്ടത്. ബസുകള്‍ പുറപ്പെട്ടയുടന്തന്നെ റോഡില്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തി പോലീസ് തടഞ്ഞു.
രാഹുല്‍തന്നെ നേരിട്ടിറങ്ങി പോലീസ് മേധാവികളുമായി ചര്‍ച്ച നടത്തിയാണു യാത്ര തുടര്‍ന്നത്. രാഹുലിന്റെ വസതിയിലേക്ക് എംപിമാരെ വിളിച്ചപ്പോള്‍പ്പോലും അതൊരു മിന്നല്‍ സമരത്തിനുവേണ്ടിയാണെന്ന് എംപിമാര്‍ അറിഞ്ഞിരുന്നില്ല.
ആറിനു കടകളടയ്ക്കണം
അതേസമയം, ബാരിക്കേഡുകളും പോലീസ് നിയന്ത്രണങ്ങളും വകവയ്ക്കാതെ ആയിരങ്ങളാണ് സമരവേദിയിൽ എത്തിക്കൊണ്ടിരിക്കുന്നത്. പ്രതിഷേധക്കാർ നിറയുന്ന സാഹചര്യത്തിൽ കൊണാട്ട് പ്ലേസിലെ കടകൾ വൈകുന്നേരം ആറ് മണിയോടെ അടക്കണമെന്ന് പോലീസ് വ്യാപാരികൾക്ക് നിർദേശം നൽകി. ജന്തർമന്തറിലേക്ക് വരുന്നവരെ തടയാൻ നഗരത്തിൽ വൻ പോലീസ് ബന്തവസുണ്ട്. ന്യൂഡൽഹി മേഖലയിൽ പലയിടത്തും ശക്തമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
വിദ്യാർഥികളുടെ പാർലമെന്റ് മാർച്ചിനിടെ പോലീസ് ക്രൂരതയ്ക്ക് ഇരയായവർക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യവ്യാപകമായി ഇന്ന് സമാധാനപരമായ പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തു. ഒത്തുചേരുന്നിടത്ത് അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ ഉറക്കെ വായിച്ചുകൊണ്ട് സമാധാനപരമായി പങ്കുചേരാനാണ് ആഹ്വാനം.
National
ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ തകർക്കാനും ഇല്ലാതാക്കാനും കൂട്ടുനിന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാഭ്യാസ മേഖലയെ തകർത്തവരെ പ്രധാനമന്ത്രി സംരക്ഷിക്കുകയാണെന്നും യുവാക്കളുടെ ഭാവിയാണ് കേന്ദ്രസർക്കാർ തകർത്തതെന്നും അദ്ദേഹം എക്സ് പോസ്റ്റിലൂടെ ആരോപിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പദവി രാജിവെക്കുക, വിദ്യാർഥികളോട് മാപ്പ് പറയുക, അവർക്ക് നേരെ അതിക്രമം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. കുറ്റക്കാർക്ക് കേന്ദ്രസർക്കാർ സംരക്ഷണം നൽകുകയാണെന്നും പാർലമെന്റിൽ ഈ വിഷയം സംസാരിക്കാൻ പ്രധാനമന്ത്രിക്ക് ധൈര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ട് മോഷണം, സീറ്റ് മോഷണം, സംഭാവന കൊള്ള, ചോദ്യപേപ്പർ ചോർച്ച തുടങ്ങി കേന്ദ്ര ഭരണത്തിന് കീഴിൽ ക്രമക്കേടുകളുടെ പട്ടിക നീളുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷവും സിജെപിയും.
National
ന്യൂഡല്‍ഹി: സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികളെ തല്ലിച്ചതച്ചതിനു പ്രധാനമന്ത്രി മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ന്യായമായ ആവശ്യങ്ങളുന്നയിച്ചു വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
ഏഴര കോടി വിദ്യാര്‍ഥികളെയും അവരുടെ കുടുംബങ്ങളെയും ബാധിച്ച പത്തു വര്‍ഷത്തെ 152 ചോദ്യപേപ്പര്‍ ചോര്‍ച്ചകളിലൂടെ വിദ്യാഭ്യാസ സംവിധാനം അട്ടിമറിക്കപ്പെട്ടെന്നും അതിന്റെ പ്രതീകമായ കഴിവുകെട്ട, അഴിമതിക്കാരനായ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവയ്ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
മന്ത്രി പ്രധാന് രാജിവയ്ക്കുക, വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ചവര്‍ക്കെതിരേ നടപടിയെടുക്കുക, പ്രധാനമന്ത്രി വിദ്യാര്‍ഥികളോടു മാപ്പു പറയുക എന്നീ ആവശ്യങ്ങളില്‍നിന്നു പിന്നോട്ടില്ലെന്നും രാഹുല്‍ പ്രഖ്യാപിച്ചു. ഇവ അംഗീകരിക്കാതെ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണമോയെന്ന കാര്യത്തില്‍ പ്രതിപക്ഷ നേതാക്കളുടെ ഇന്നത്തെ യോഗം തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
എഐസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, ജയ്റാം രമേശ്, പവന് ഖേര എന്നിവരും പങ്കെടുത്തു. വിദ്യാര്‍ഥിസമരത്തിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചപ്പോഴും കോക്രോച്ച് ജനതാ പാര്‍ട്ടിയെക്കുറിച്ച് രാഹുല്‍ സമ്പൂര്‍ണ മൗനം പാലിച്ചതു ശ്രദ്ധേയമായി.
പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ തീവ്രവാദികളല്ല. അവര്‍ നമ്മുടെ ഭാവിയാണ്. ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്കു നേരേയാണു സുരക്ഷാസേന ആയുധം ചൂണ്ടിയത്. ഈ രാജ്യം നല്‍കേണ്ട അവകാശങ്ങളാണ് അവര്‍ ചോദിക്കുന്നത്. കുട്ടികളെ തല്ലിച്ചതച്ചതിന് ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരേ നടപടിയെടുക്കണം - രാഹുല്‍ ആവശ്യപ്പെട്ടു.
ചോദ്യപേപ്പർ ചോർച്ച ഏഴര കോടി വിദ്യാര്‍ഥികളെയും അവരുടെ കുടുംബങ്ങളെയും ബാധിച്ചിട്ടും ആരെയും ശിക്ഷിച്ചിട്ടില്ല. ലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍ അനുഭവിച്ച മാനസികസമ്മര്‍ദം നിസാരമല്ല. ലോകത്തിലെ ഏറ്റവും മികച്ചതെന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായം ആസൂത്രിതമായി തകര്‍ക്കപ്പെട്ടുവെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.
മെഡിക്കല്‍ നീറ്റ് പരീക്ഷയെഴുതുന്നവരുടെ കുടുംബം ഓരോ വര്‍ഷവും 1.32 ലക്ഷം കോടി രൂപയോളം ചെലവഴിക്കുന്നു. ഇന്ത്യയുടെ വിദ്യാഭ്യാസ ബജറ്റില്‍ ചെലവഴിക്കുന്ന 1.4 ലക്ഷം കോടി രൂപ വേറെയും. നീതിപൂര്‍വവും കാര്യക്ഷമവുമായ വിദ്യാഭ്യാസ സംവിധാനമാണു വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
National
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരേ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും എംപിമാരും നടത്തിയ ധര്‍ണയ്ക്കിടെ ഡല്‍ഹി പോലീസ് തന്നെ കൈയേറ്റം ചെയ്തതില്‍ ആശങ്കയോ ഭയമോ ഇല്ലെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി.
ബിജെപിയും കേന്ദ്രമന്ത്രിമാരും തനിക്കെതിരേ നടത്തുന്ന കുപ്രചാരണങ്ങളെ കാര്യമാക്കുന്നില്ലെന്നും ജനങ്ങളുടെ വിശ്വാസമാണു തനിക്കു പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
എന്നോട് എങ്ങനെയാണു പെരുമാറിയതെന്നത് അപ്രസക്തമായ കാര്യമാണ്. അതൊന്നും കാര്യമാക്കുന്നില്ല. ചൊവ്വാഴ്ച ഉണ്ടായതിന്റെ അഞ്ചിരട്ടി ഏറ്റുവാങ്ങാന്‍ തയാറാണ്. എന്നാല്‍, വിദ്യാര്‍ഥികളോട് എന്താണു ചെയ്തതെന്നതിലാണു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസസമ്പ്രദായത്തിനും എന്തു സംഭവിക്കുന്നു? ചോദ്യപേപ്പര്‍ ചോര്‍ച്ച, അതുമൂലം കുട്ടികള്‍ക്കു നല്‍കേണ്ടിവന്ന വില എന്നിവയിലായിരിക്കണം ശ്രദ്ധയെന്നും രാഹുൽ വിശദീകരിച്ചു.
രാഹുല്‍ഗാന്ധി വാക്കു മാറിയെന്ന കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗിന്റെ ആരോപണത്തെ രാഹുല്‍ പുച്ഛിച്ചു തള്ളി. ജിതേന്ദ്ര സിംഗ് അപ്രസക്തനാണ്. ഇപ്പോഴുള്ള കാര്യങ്ങളില്‍ അദ്ദേഹത്തിന് റോളൊന്നുമില്ല. അത്തരം ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല- രാഹുല്‍ പരിഹസിച്ചു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുമ്പില്‍ നടത്തിയ ധര്‍ണയ്ക്കിടെ ചര്‍ച്ചയ്ക്കെത്തിയപ്പോള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തിയാല്‍ പ്രശ്നം തീരുമെന്ന് രാഹുല്‍ പറഞ്ഞെന്നും പിന്നീട് അതു മാറ്റിയെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ആരോപിച്ചത്.
National
ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പൂർണമായി തകർക്കുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാർഥികളുടെ പ്രതിഷേത്തിനിടെയുണ്ടായ പോലീസ് അതിക്രമങ്ങളുടെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷേധ സൂചകമായി കൈയിൽ കറുത്ത ബാൻഡ് അണിഞ്ഞാണ് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിനെത്തിയത്. രാജ്യത്തെ വിദ്യാർഥികൾ ചെയ്ത തെറ്റെന്താണെന്ന് അദ്ദേഹം ചോദിച്ചു. തങ്ങളുടെ പരാതികൾ കേൾക്കണമെന്ന് മാത്രമാണ് വിദ്യാർഥികൾ ആവശ്യപ്പെട്ടതെന്നും രാഹുൽ പറഞ്ഞു.
ലോക പ്രശസ്തമായിരുന്ന ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം ഇന്ന് പൂർണമായും സങ്കീർണവും അഴിമതി നിറഞ്ഞതുമായി മാറിയിരിക്കുന്നു. നീറ്റ് പരീക്ഷയുടേതടക്കം രാജ്യത്ത് ഇതുവരെ 152 ചോദ്യപേപ്പറുകൾ ചോർന്നിട്ടുണ്ടെന്നും രാഹുൽ വിശദമാക്കി.
ഏഴരക്കോടിയോളം വിദ്യാർഥികളുടെ ഭാവി ഇതിലൂടെ അനിശ്ചിതത്വത്തിലായി. ഇത്രയധികം തട്ടിപ്പുകൾ നടന്നിട്ടും കുറ്റക്കാർക്കെതിരെ യാതൊരു ശിക്ഷാ നടപടിയും ഉണ്ടായിട്ടില്ല. നീറ്റ് പരീക്ഷയ്ക്കായി സർക്കാർ ബജറ്റിൽ വകയിരുത്തുന്ന തുകയിലും വലിയ തട്ടിപ്പുകളാണ് നടക്കുന്നതെന്നും രാഹുൽ ആരോപിച്ചു.
വിദ്യാർഥികളുടെ കുടുംബങ്ങളെ കൊള്ളയടിക്കുന്ന ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ ഒരു സംഘം ആളുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മന്ത്രിയായി തുടരാൻ യോഗ്യനല്ലെന്നും രാജി വയ്ക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
ഇതുകൂടാതെ വിദ്യാർഥികളെ ക്രൂരമായി ആക്രമിച്ച പോലീസ് നടപടിയിൽ പ്രധാനമന്ത്രി മാപ്പ് പറയണം. സമരം ചെയ്ത വിദ്യാർഥികളെ ക്രൂരമായി തല്ലിച്ചതച്ച പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരേ സമരം ചെയ്ത വിദ്യാർഥികൾക്കുനേരേ പോലീസ് നടത്തിയ അതിക്രമത്തിലും സർക്കാരിന്റെ വീഴ്ചകളിലും പാർലമെന്റിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളയെ കണ്ടു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ പ്രതിഷേധിച്ച വിദ്യാർഥികൾക്കു നേരേയുണ്ടായ അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിലെത്തി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സമാജ്വാദി പാർട്ടിയുടെ ധർമേന്ദ്ര യാദവ്, ശിവസേന (യുബിടി) നേതാവ് അരവിന്ദ് സാവന്ത്, ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ, കേരള കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജ്, കോൺഗ്രസ് വിപ്പ് മാണിക്കം ടാഗോർ തുടങ്ങിയ നേതാക്കളും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
National
ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടിനെതിരേ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ അസാധാരണ പ്രതിഷേധം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എംപിയെയും ബലം പ്രയോഗിച്ചു റോഡിലൂടെ വലിച്ചിഴച്ചു കസ്റ്റഡിയിലെടുത്തു പോലീസ്. പോലീസിന്റെ ബലപ്രയോഗത്തില്‍ രാഹുലിന്റെ മുഖത്തു പരിക്കേറ്റു.
പോലീസ് ബസിന്റെ വാതിലില്‍ പ്രിയങ്ക തൂങ്ങിനിൽക്കുമ്പോള് വാഹനം മുന്നോട്ടെടുത്തതു വലിയ പരിഭ്രാന്തി പരത്തി. തുടര്‍ച്ചയായ രണ്ടാം ദിവസവും ദേശീയ തലസ്ഥാനം വന്‍ പ്രതിഷേധാഗ്നിയില്‍ തിളച്ചുമറിഞ്ഞതോടെ ഡല്‍ഹി മണിക്കൂറുകള്‍ സ്തംഭിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കേരള മുഖ്യമന്ത്രി വി.ഡി. സതീശന്, കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, കെ.സി. വേണുഗോപാല്‍, മന്ത്രി പി.സി. വിഷ്ണുനാഥ്, നൂറോളം കോണ്‍ഗ്രസ് എംപിമാര്‍ എന്നിവര്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവിലായിരുന്നു രാഹുലിനും പ്രിയങ്കയ്ക്കും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എംപിമാര്‍ക്കുമെതിരേ പോലീസിന്റെ അതിരുവിട്ട ബലപ്രയോഗമുണ്ടായത്.
ചരിത്രം തിരുത്തിയ കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിന് പിന്തുണയും അഭിവാദ്യവും അര്‍പ്പിക്കാനെത്തിയ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, പ്രമുഖ രാഷ്്ട്രീയ നിരീക്ഷകന് യോഗേന്ദ്ര യാദവ് അടക്കമുള്ളവരെയും പോലീസ് വലിച്ചിഴച്ചാണു കസ്റ്റഡിയിലെടുത്തത്.
നേരത്തെ രാഹുലും പ്രിയങ്കയും കെ.സി. വേണുഗോപാലും റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തി തിങ്കളാഴ്ചത്തെ പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചു.
National
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിയിലേക്കു മാർച്ച് നടത്തിയതിന് പോലീസ് കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി, സമാജ്വാദി പാർട്ടി അധ്യക്ഷൻ ഖിലേഷ് യാദവ് അടക്കമുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത് മൂന്നു മണിക്കൂറിനുശേഷം ഇന്നലെ രാത്രി 9.40 ഓടെയാണു വിട്ടയച്ചത്. നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നാണു സൂചന.
രാഹുൽ ഗാന്ധിയെ ഛത്രസാൽ സ്റ്റേഡിയത്തിലേക്കാണു പോലീസ് ബലമായി കൊണ്ടുപോയത്. ഇവിടേക്കും കോൺഗ്രസ് പ്രവർത്തകർ കൂട്ടമായെത്തി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം തുടരുമെന്നും വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കസ്റ്റഡിയിലെടുത്തശേഷം പ്രിയങ്ക ഗാന്ധിയെയും ചില നേതാക്കളെയും എത്തിച്ച മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിൽ രാത്രി ഒന്‍പതോടെ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയഗാന്ധി എത്തിയിരുന്നു.
National
ന്യൂഡല്‍ഹി: സമാധാനപരമായി സമരം ചെയ്ത ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എംപി എന്നിവരടക്കമുള്ള നേതാക്കളെ അതിക്രൂരമായി വലിച്ചിഴച്ച് മര്‍ദ്ദിച്ച് അറസ്റ്റു ചെയ്ത സംഭവം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി.
പ്രതിഷേധിക്കുന്നവരെ പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ചു ക്രൂരമായ മര്‍ദിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കേന്ദ സര്‍ക്കാരിനെതിരേ വലിയ പ്രതിഷേധം പാര്‍ലമെന്റിലും രാജ്യത്താകെയും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
പരീക്ഷ ക്രമക്കേടിനെ തുടര്‍ന്ന് 13 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തിട്ടും അതു കണ്ടില്ലെന്ന് നടിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ തുടരുന്നത്. ഇതിനെതിരെയാണ് സിജെപി അടക്കമുള്ളവര്‍ സമരരംഗത്തു വന്നതെന്ന് ഫ്രാന്‍സിസ് ജോര്‍ജ് ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: ഏറ്റവും വലിയ യുവജനവിരുദ്ധ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
ദേശീയ തലസ്ഥാനത്ത് സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാർഥികൾ തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടിയാണ് പോരാടുന്നത്.
അവർക്കു നേരേ പോലീസ് നടത്തിയ നരനായാട്ട് ജനാധിപത്യവിരുദ്ധമാണ്. 152 ചോദ്യപേപ്പർ ചോർച്ചയുണ്ടായി. 7.5 കോടി വിദ്യാർഥികൾ അതിന് ഇരകളായി. എന്നാൽ ഒരു കുറ്റവാളിപോലും ശിക്ഷിക്കപ്പെട്ടിട്ടില്ല- രാഹുൽ ഗാന്ധി പറഞ്ഞു.
National
ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഞെട്ടിക്കാൻ വൻ നീക്കങ്ങളുമായി ഇന്ത്യ മുന്നണി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹാട്രിക് വിജയം തടയുക ലക്ഷ്യമിട്ട്, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ഡൽഹിയിൽ രഹസ്യ ചർച്ച നടത്തി. പാർലമെന്റ് വർഷകാല സമ്മേളനത്തിനിടയിൽ ലോക്സഭാ പ്രതിപക്ഷ നേതാവിന്റെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.
യുപിയിൽ യോഗി സർക്കാരിനെ താഴെയിറക്കാൻ എസ്പിയുമായുള്ള സീറ്റ് പങ്കിടൽ കോൺഗ്രസിന് അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തിൽ ഇരുപാർട്ടികളും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. സഭയിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നടപടികൾ തടസപ്പെട്ട വേളയിലാണ് നേതാക്കൾ ഇതിനായി ഒത്തുകൂടിയത്. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കൊപ്പം അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാട് വസ്തുക്കൾ മോഷ്ടിക്കപ്പെട്ട വിവാദവിഷയവും നേതാക്കൾ ചർച്ച ചെയ്തതായാണ് സൂചന.
ഉത്തർപ്രദേശിൽ കോൺഗ്രസ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും, സ്ഥാനാർത്ഥികളുടെ വിജയസാധ്യതയും ബൂത്ത് തലത്തിലുള്ള സംഘടനാശേഷിയും മുൻനിർത്തി മാത്രമേ സീറ്റുകൾ നൽകാനാവൂ എന്ന നിലപാടിലാണ് അഖിലേഷ് യാദവ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ചേർന്നുള്ള സഖ്യം വലിയ മുന്നേറ്റം നടത്തിയിരുന്നു.
National
ന്യൂഡൽഹി: സോനം വാംഗ്ചുക്കിനെ ജന്തർ മന്തറിലെ സമരവേദിയിൽനിന്ന് ബലമായി നീക്കിയതോടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ പിന്തുണയ്ക്കാനെത്തി. സമാധാനപരമായ പ്രതിഷേധിച്ച വാംഗ്ചുക്കിനെ സമരപ്പന്തലിൽനിന്ന് നീക്കം ചെയ്ത നടപടി തെറ്റായെന്ന് രാഹുൽ പറഞ്ഞു.
അസത്യവും ഹിംസയുമാണ് മോദി സർക്കാരിന്റെ കാതലായ തത്വങ്ങളെന്നും രാഹുൽ കുറ്റപ്പെടുത്തി. ഇതാദ്യമായാണ് സിജെപി സമരത്തിന് രാഹുൽ ഗാന്ധി പിന്തുണ നൽകുന്നത്. അതേസമയം പോലീസിനെതിരേ ഗുരുതര ആരോപണങ്ങളുമായി വാംഗ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലിയും രംഗത്തെത്തി.
ആശുപത്രിയിൽ പ്രവേശിപ്പിച്ച വാംഗ്ചുക്കിനെ കാണാൻ തന്നെ അനുവദിക്കുന്നില്ലെന്നും ഏതു തരത്തിലുള്ള ചികിത്സയാണ് നൽകുന്നതെന്ന് അറിയിക്കുന്നില്ലെന്നും തങ്ങൾക്കിഷ്ടമുള്ള ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കുന്നില്ലെന്നും അവർ ആരോപിച്ചു. വാംഗ്ചുക്കിനെ ഇതുവരെ ശുശ്രൂഷിച്ച ഡോക്ടർമാരുടെ അഭിപ്രായം ആശുപത്രി അധികൃതർ കേൾക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: വിദ്യാഭ്യാസ വിപ്ലവത്തിനു സമയമായെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ വിദ്യാഭ്യാസ സംവിധാനം അന്യായമായി പിടിച്ചുപറി നടത്തുന്ന ഒരു സമ്പദ്രായമായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ച രാജ്യവ്യാപക വിദ്യാർഥി പ്രക്ഷോഭ പരിപാടിയായ ഛാത്രോൺ കീ ഗൂഞ്ചിന്റെ (വിദ്യാർഥികളുടെ പ്രതിധ്വനി) ഡെറാഡൂണിലെ അടുത്ത റാലിയിൽ താൻ പങ്കെടുക്കുമെന്നും രാഹുൽ എക്സിലൂടെ അറിയിച്ചിട്ടുണ്ട്.
അഴിമതി, അന്യായം, പക്ഷപാതം, സത്യസന്ധതയില്ലായ്മ-എന്നീ നാല് പദങ്ങളാണ് ഇന്ത്യയിലെ വിദ്യാഭ്യാസ സംവിധാനത്തെ വിശേഷിപ്പിക്കാൻ രാജ്യത്തെ വിദ്യാർഥികൾ ഉപയോഗിക്കുന്നതെന്ന് രാഹുൽ കുറിച്ചു.
അഴിമതിയാണ് ദശലക്ഷക്കണക്കിനു വിദ്യാർഥികളുടെ കഠിനാധ്വാനം ഒറ്റയടിക്കു കൊള്ളടിക്കുന്ന പേപ്പർ മാഫിയയ്ക്കു ജന്മം നൽകിയത്. കുറ്റവാളികളായ വിൽപനക്കാർക്കും ഉദ്യോഗസ്ഥർക്കും ടെൻഡറുകളും പ്രൊമോഷനും ലഭിക്കുന്നു.
ആർക്കാണ് ശിക്ഷ ലഭിക്കുന്നത്? തകർന്ന സ്വപ്നങ്ങളുമായി ഒറ്റപ്പെട്ട വിദ്യാർഥികൾക്ക്. മോദി സർക്കാരും വിദ്യാഭ്യാസ മന്ത്രാലയവും മാധ്യമങ്ങളും നിശബ്ദത പാലിക്കുന്നു -രാഹുൽ കുറിച്ചു.
National
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന വിദേശപര്യടനം നീട്ടിയതായി റിപ്പോർട്ട്. പുതിയ റിപ്പോർട്ടുകളനുസരിച്ച് ഈമാസം 17ന് മാത്രമേ രാഹുൽ തിരികെയെത്തൂ.
രാഹുലിന്റെ വിദേശയാത്രയുടെ പുതുക്കിയ തീയതികൾ കോൺഗ്രസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ച രാജ്യവ്യാപക വിദ്യാർഥിപ്രക്ഷോഭ പരിപാടിയായ ഛാത്രോൺ കീ ഗൂഞ്ചിന്റെ (വിദ്യാർഥികളുടെ പ്രതിധ്വനി) ഭാവിയിലും ചോദ്യചിഹ്നമുയർത്തിയിരിക്കുകയാണ്.
രാജ്യത്തെ പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധപരമ്പര ഉയർത്തി വിദ്യാർഥികളുടെ ശബ്ദമായി മാറുമെന്നു പ്രഖ്യാപിച്ച ഛാത്രോൺ കീ ഗൂഞ്ചിന്റെ ആദ്യ മഹാറാലി കഴിഞ്ഞമാസം രാജസ്ഥാനിലെ കോട്ടയിൽ നടത്തിയിരുന്നു.
ചോദ്യപേപ്പർ ചോർച്ചയും തൊഴിലില്ലായ്മയുമടക്കമുള്ള വിദ്യാർഥികളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുമെന്നു പ്രഖ്യാപിച്ച് രാജ്യത്തുടനീളം റാലികൾ നടത്താനുള്ള ഷെഡ്യൂളും കോൺഗ്രസ് തയാറാക്കിയിരുന്നു.
ജൂലൈ പത്തിന് പ്രയാഗ്രാജ്, 11ന് പാറ്റ്ന, 14ന് ഡൽഹി എന്നിങ്ങനെയായിരുന്നു റാലികൾ നടത്താൻ പദ്ധതിയിട്ടിരുന്നത്. രാഹുലിന്റെ അസാന്നിധ്യത്തിൽ ഈ പ്രതിഷേധപരിപാടികൾ മാറ്റിവച്ചിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. 25 ശതമാനത്തിലേറെ വിഹിതം വില്‍ക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം ആവശ്യമാണെന്ന് പാര്‍ട്ടി ഒറ്റക്കെട്ടായി ചോദിക്കുന്നുവെന്നും ഗോവിന്ദന് പറഞ്ഞു.
ഇത് വാങ്ങാതെ സെബിയെ സമീപിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് തങ്ങള്‍ക്ക് അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ രാഹുല്‍ ഗാന്ധിക്ക് അടക്കം ഉത്തരവാദിത്തമുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മംഗലാപുരം സ്പെഷല്‍ ഫ്ളൈറ്റ് യാത്രയും അദാനിയുടെ പ്രധാനപ്പെട്ട ആള്‍ക്കാരെ കണ്ടതും ചര്‍ച്ചയായെങ്കിലും ഈ ചോദ്യങ്ങള്‍ക്കൊന്നും നാളിതുവരെ മറുപടി പറഞ്ഞിട്ടില്ല. അദാനിക്ക് പിന്തുണ നല്‍കുന്നത് സിപിഎം ആണ് എന്ന് സ്ഥാപിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.
എന്നാല്‍ ഈ കരാറുണ്ടാക്കിയത് ഉമ്മന്‍ ചാണ്ടിയുടെ കാലത്തെന്ന് എല്ലാവര്ക്കും അറിയാം. അദാനി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാതെ നേരിട്ട് കേന്ദ്രത്തിലേക്ക് പോയതിനെക്കുറിച്ച് മറുപടി പറയാന്‍ വി.ഡി.സതീശന് മാത്രമല്ല രാഹുല്‍ ഗാന്ധിയ്ക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് ഭരണകാലത്ത് ചര്‍ച്ചകള്‍ നടന്നില്ലേ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അങ്ങനെ ചര്‍ച്ചകളൊക്കെ പലതും നടക്കുമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ആരുമായും ചര്‍ച്ചകള്‍ നടത്തുന്നതിന് തങ്ങളും വിമര്‍ശനം ഉന്നയിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങാതെയുണ്ടാക്കിയ ഡീലിലാണ് വിമര്‍ശനമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.
National
ന്യൂഡൽഹി: വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിനെ തുടർന്ന് മഹിളാ മോർച്ച പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സ്ത്രീകളെ ചതിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധക്കാർ രാഹുലിന്റെ കോലം കത്തിച്ചു.
വനിതാ സംവരണത്തെ എതിർത്ത പ്രതിപക്ഷം സ്ത്രീശക്തിയെ അപമാനിച്ചുവെന്നും നാരീശക്തി ഇതിന് പകരം ചോദിക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഹേമമാലിനി, രേഖ ഗുപ്ത, ബാൻസുരി സ്വരാജ് അടക്കം പ്രമുഖ നേതാക്കൾ പങ്കെടുത്തു. മാർച്ച് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.
തുടർന്ന് മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിപക്ഷ പാർട്ടികൾക്കെതിരെ തെരുവിലും സോഷ്യൽ മീഡിയായിലും ബിജെപി ശക്തമായ വിമർശനമാണ് അഴിച്ചുവിടുന്നത്. രാഹുൽ ഗാന്ധിയെയും മറ്റു പ്രതിപക്ഷ നേതാക്കളെയും വഞ്ചകർ എന്ന് വിശേഷിപ്പിക്കുന്ന പോസ്റ്ററുകൾ ബിജെപി ഡൽഹി യൂണിറ്റ് പുറത്തിറക്കി.
സ്ത്രീകളുടെ 33 ശതമാനം സംവരണം തടഞ്ഞ വില്ലന്മാരോട് രാജ്യം ഒരിക്കലും ക്ഷമിക്കില്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. കറുത്ത ബാഡ്ജുകളും കറുത്ത കൊടികളുമായിട്ടാണ് നേതാക്കൾ മാർച്ചിൽ പങ്കെടുത്തത്.
National
ന്യൂഡൽഹി: രാജ്യത്തിന്റെ 77 -ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾ കർത്തവ്യപഥിൽ പ്രൗഢഗംഭീരമായി നടന്നെങ്കിലും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇരിപ്പിടത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ പോര് മുറുകുകയാണ്. ഔദ്യോഗിക ചടങ്ങിൽ പ്രതിപക്ഷ നേതാവിന് മൂന്നാം നിരയിൽ മാത്രം ഇരിപ്പിടം അനുവദിച്ചതിനെ കടുത്ത ഭാഷയിലാണ് കോൺഗ്രസ് വിമർശിക്കുന്നത്.
ഇത് കേവലം ഒരു ഇരിപ്പിടത്തിന്റെ പ്രശ്നമല്ലെന്നും രാജ്യത്തെ പ്രതിപക്ഷത്തോടുള്ള സർക്കാരിന്റെ അവഹേളനമാണെന്നും എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല പ്രതികരിച്ചു.
പ്രോട്ടോക്കോൾ പ്രകാരം മുൻനിരയിൽ ഇരിക്കേണ്ട നേതാവിനെ മനഃപൂർവം പിന്നിലേക്ക് മാറ്റിയത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുന്ന കോൺഗ്രസ്, 2018-ലും സമാനമായ നീക്കം ഉണ്ടായ കാര്യം ഓർമ്മിപ്പിക്കുന്നു.
പലർക്കും മുൻനിരയിൽ ഇടം നൽകിയിട്ടും രാഹുൽ ഗാന്ധിയെ മാത്രം മൂന്നാം നിരയിലേക്ക് ഒതുക്കിയതിന്റെ ചിത്രം പങ്കുവെച്ചാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നത്. വിവാദങ്ങൾക്കിടയിലും സൈനിക കരുത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും ദൃശ്യവിരുന്നായി ഇത്തവണത്തെ പരേഡ് മാറി. വന്ദേമാതരത്തിന്റെ 150-ാം വാർഷികം പ്രമേയമായ ചടങ്ങിൽ യൂറോപ്യൻ യൂണിയൻ നേതാക്കളായ ഉർസുല വോൺ ഡെർ, അന്റോണിയോ കോസ്റ്റ എന്നിവരായിരുന്നു വിശിഷ്ടാതിഥികൾ.
പ്രധാനമന്ത്രി നരേന്ദ്രമോദി യുദ്ധസ്മാരകത്തിൽ ആദരമർപ്പിച്ചതോടെ തുടങ്ങിയ പരേഡിൽ ഇന്ത്യയുടെ പ്രതിരോധ ശേഷി വിളിച്ചോതുന്ന സിന്ദൂർ ഫോർമേഷൻ ഉൾപ്പെടെയുള്ള ആകാശക്കാഴ്ചകൾ വിസ്മയമായി.
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പരേഡിനെത്തിയ കേരളത്തിന്റെ നിശ്ചലദൃശ്യം വലിയ ചർച്ചയായി. കൊച്ചി വാട്ടർ മെട്രോയും സമ്പൂർണ ഡിജിറ്റൽ സാക്ഷരതയും അവതരിപ്പിച്ച കേരളത്തിന്റെ പ്ലോട്ടിനെക്കുറിച്ച് പ്രധാനമന്ത്രി തന്നെ അതിഥികൾക്ക് വിവരിച്ചു നൽകിയത് വേറിട്ട കാഴ്ചയായിരുന്നു. തമിഴ്നാടിന്റെ ജെല്ലിക്കെട്ട് പ്രമേയവും സേനാവിഭാഗങ്ങളുടെ സാഹസിക പ്രകടനങ്ങളും കൂടി ചേർന്നതോടെ റിപ്പബ്ലിക് ദിനാഘോഷം വർണാഭമായ സമാപ്തി കുറിച്ചു.
Kerala
തൃശൂർ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ബിജെപി പ്രവർത്തകർക്കൊപ്പമാണ് പ്രിന്റു പേരാമംഗലം സ്റ്റേഷനിൽ കീഴടങ്ങിയത്.
സ്വകാര്യ ന്യൂസ് ചാനലിൽ നടത്തിയ ചർച്ചയ്ക്കിടെയാണ് പ്രിന്റു രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയത്. രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്നായിരുന്നു പ്രിന്റുവിന്റെ വിവാദ പരാമർശം. കെപിസിസി സെക്രട്ടറി സി.സി.ശ്രീകുമാർ നൽകിയ പരാതിയിലാണ് പ്രിന്റു മഹാദേവിനെതിരെ തൃശൂർ പേരാമംഗലം പോലീസ് കേസെടുത്തത്.
ഹിംസയെ പ്രോത്സാഹിപ്പിക്കുന്ന ആളല്ല താനെന്ന് കീഴടങ്ങാൻ എത്തിയ പ്രിന്റു പറഞ്ഞു. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
Leader Page
രാജ്യത്തു ദശലക്ഷക്കണക്കിന് വോട്ടർമാരുടെ പേരുകൾ അവർപോലും അറിയാതെ വോട്ടർപട്ടികയിൽനിന്ന് വെട്ടിമാറ്റുന്നു എന്നതടക്കം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തെക്കുറിച്ചു ശക്തമായ സംശയങ്ങൾ ഉയരുന്ന കാലത്ത് കേരളത്തിലെ വോട്ടർപട്ടികയിൽ തീവ്രപരിഷ്കരണം നടക്കുകയാണ്.
ഇന്ത്യയിലാകെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണം നടത്താൻ സെപ്റ്റംബർ 10ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ സമ്മേളനം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. 2002ന് ശേഷം ആദ്യമാണ് ഇത്തരമൊരു പരിഷ്കരണം. കേരളത്തിലെ തിരക്കിട്ട പരിഷ്കരണത്തെ യുഡിഎഫ് എതിർത്തിരിക്കുകയാണ്.
പരിഷ്കരിച്ച വോട്ടർപട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും 2026ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് എന്ന് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ യു. കേൽക്കർ സെപ്റ്റംബർ 13ന് അറിയിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാർകാട് മണ്ഡലത്തിലെ രണ്ട് ബൂത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ പുതുക്കൽ നടന്നു. 2002 ലിസ്റ്റിലെ 80 ശതമാനം വോട്ടർമാരും ഇപ്പോഴുണ്ട്. ബിഎൽഒമാർക്ക് ഫോം ഏഴ് ഉപയോഗിച്ചു പരാതി കൊടുക്കാം. ബിഹാറിൽ സ്വീകരിച്ച എല്ലാ രേഖകളും കേരളത്തിലും സ്വീകരിക്കും. 2025 സെപ്റ്റംബർ എട്ടിന് കേരളത്തിലെ വോട്ടർപട്ടികയിൽ 2,78,24,319 വോട്ടർമാരുണ്ട്. 1,34,35,048 പുരുഷന്മാരും 1,43,88,911 സ്ത്രീകളും ഉണ്ട്. 2002ൽ 2,24,98,941 വോട്ടർമാരാണ് ഉണ്ടായിരുന്നത്. 1,07,27,068 പുരുഷന്മാരും 1,17,71,872 സ്ത്രീകളും.
വോട്ടർപട്ടികയിൽ ഉൾപ്പെടാനും ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും ശക്തമായ ഇടപെടലിനുള്ള അവകാശം ഉറപ്പിക്കാനും ആത്മാഭിമാനമുള്ള പൗരന്മാർ ഏറെ ജാഗ്രത പുലർത്തേണ്ട നാളുകളാണിത്. വോട്ടർപട്ടികയെക്കുറിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതിത്വത്തെക്കുറിച്ചും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിക്കുന്ന ആക്ഷേപങ്ങൾ ഈ ഉത്തരവാദിത്വത്തിന്റെ പ്രധാന്യത്തിന് അടിവരയിടുന്നു. അർഹതയുള്ളവരെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിനും അർഹത ഇല്ലാത്തവരെ ഉൾപ്പെടുത്തുന്നതിനും സ്ഥാപിത താത്പര്യക്കാർ എല്ലാ അടവും പരീക്ഷിക്കാൻ സാധ്യതയുണ്ടെന്ന തിരിച്ചറിവോടെ ജാഗ്രത പുലർത്തണം.
2002ലെ വോട്ടർപട്ടിക അടിസ്ഥാനരേഖയാക്കിയാണ് പട്ടിക പുതുക്കുന്നത്. 2002ന് ശേഷം 2025 വരെ പട്ടികയിൽ ഉള്ളവർ അതിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്നവയിൽ ഒരു രേഖ ഹാജരാക്കണം. ബൂത്തുതല ഓഫീസർമാർ ഓരോ വീട്ടിലുമെത്തി അന്നുവരെ 18 വയസ് പൂർത്തിയാക്കിയവരെ പട്ടികയിൽ ഉൾപ്പെടുത്തും. മരണപ്പെട്ടവർ, മറ്റിടങ്ങളിൽ വോട്ടുള്ളവർ, സ്ഥലത്തില്ലാത്തവർ എന്നിവരെ ഒഴിവാക്കും. കേരളത്തിൽ വോട്ടർപട്ടികയിൽ ചേരാൻ ശ്രമിക്കുന്ന അന്യസംസ്ഥാനക്കാർക്ക് അവിടെ വോട്ടുണ്ടോ എന്നും പരിശോധിക്കും.
മൂന്നു ഘട്ടങ്ങളായാണു പട്ടിക തയാറാക്കുക. വീടുകയറി തയാറാക്കിയ പട്ടികയുടെ കരടുരേഖയുടെ പ്രസിദ്ധീകരണമാണ് ആദ്യ ചുവട്. അതേക്കുറിച്ചുള്ള പരാതികളുടെ പരിശോധനയാണു രണ്ടാം ഘട്ടം. അന്തിമപട്ടികയുടെ പ്രസിദ്ധീകരണം അവസാനത്തെ ഘട്ടവും -കേൽക്കർ വിശദീകരിച്ചു.
വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനു ഹാജരാക്കേണ്ട രേഖകൾ നിശ്ചയിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർമാരോട് മുഖ്യ കമ്മീഷണർ ആവശ്യപ്പെട്ടു. ബിഹാറിൽ ആശ്രയിച്ച രേഖകൾതന്നെയാണ് ഇവിടെയും ഉപയോഗിക്കുക. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ആധാർ കാർഡ് അടക്കമുള്ള രേഖകൾ തെളിവായി സ്വീകരിക്കും - കേൽക്കർ അറിയിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഗോത്രവർഗക്കാർ കൂടുതലുള്ള സംസ്ഥാനങ്ങൾ, തീരദേശ മേഖലകൾ എന്നിവിടങ്ങളിൽ തിരിച്ചറിയലിനും താമസത്തിനും പ്രത്യേക രേഖകൾ ഉപയോഗിക്കാറുണ്ട്.
1950ലെ ഇന്ത്യൻ പ്രാതിനിധ്യ നിയമം 21-ാം വകുപ്പ് അനുസരിച്ച് വോട്ടർപട്ടിക തയാറാക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷനാണ് അധികാരം. ഇന്ത്യൻ പ്രാതിനിധ്യ നിയമത്തിലെ 16-ാംവകുപ്പ് അനുസരിച്ച് ഇന്ത്യൻ പൗരന്മാർക്കാണ് വോട്ടവകാശം. നിയമത്തിലെ 19-ാം വകുപ്പ് അനുസരിച്ച് 18 വയസ് കഴിഞ്ഞവർക്കെല്ലാം വോട്ടുണ്ട്. അതായത്, വോട്ടർപട്ടികയിൽ ഉൾപ്പെടേണ്ടത് 18 വയസ് കഴിഞ്ഞ ഇന്ത്യൻ പൗരന്മാരാണ്. മൂന്നു തരത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർപട്ടിക പുതുക്കുന്നത്. ഒന്ന് സമഗ്രമായ പരിഷ്കരണം. രണ്ട് സമ്മറി പരിഷ്കരണം. മൂന്ന് പ്രത്യേകമായ സമഗ്ര പരിഷ്കരണം. വീടുകൾ കയറിയിറങ്ങി ലിസ്റ്റ് ഉണ്ടാക്കുന്നതാണു സമഗ്രമായ പരിഷ്കരണം. ഇതു വല്ലപ്പോഴുമാണു നടക്കുക. 2002ലാണ് ഇത്തരം പരിഷ്കരണം അവസാനമായി നടന്നത്. അന്ന് എന്യുമറേറ്റർമാർ ഓരോ വീട്ടിലും എത്തി വിവരം ശേഖരിച്ചു. വോട്ടർപട്ടിക പരിഷ്കരിക്കുന്ന ദിവസംവരെ 18 വയസായ യുവാക്കളെ പട്ടികയിൽ ഉൾപ്പെടുത്തി. എന്നാൽ, എല്ലാ വർഷവും വോട്ടർപട്ടിക പുതുക്കാറുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ കൈവശമുള്ള വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നു. വോട്ടർമാരോട് തിരുത്തലുകൾ ചൂണ്ടിക്കാണിക്കാൻ ആവശ്യപ്പെടുന്നു. പരാതികളും ആക്ഷേപങ്ങളും പരിശോധിച്ച് അന്തിമപട്ടിക തയാറാക്കുന്നു.
വോട്ടർപട്ടികയിൽ വലിയ ക്രമക്കേടുണ്ടെന്നു കാണുന്പോൾ ചിലപ്പോൾ രണ്ടു രീതികളും ചേർത്തു പരിഷ്കരണം നടത്തുന്നു. യഥാർഥ പൗരന്മാരാണ് വോട്ട് ചെയ്യുന്നത് എന്ന് ഉറപ്പാക്കുന്നതിനാണ് കമ്മീഷൻ ഇത്തരമൊരു പരിഷ്കരണം നടത്തുന്നത്. ഓരോ പരിഷ്കരണത്തിലും പുതിയ വോട്ടർമാരെ ഉൾപ്പെടുത്തേണ്ടതുള്ളതുപോലെ പലരെയും ഒഴിവാക്കേണ്ടിയും വരും. മരണംമൂലം ഈ ലോകം വിട്ടവരാണ് ഒന്നാമത്തെ വിഭാഗം. കുടിയേറ്റം വഴി രാജ്യം വിട്ടവർ, അന്യരാജ്യങ്ങളിൽ പൗരത്വം സ്വീകരിച്ചവർ, മറ്റുസ്ഥലങ്ങളിൽ വോട്ടർമാരായവർ, അന്യസംസ്ഥാനങ്ങളിലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടവർ എന്നിവരെ ഒഴിവാക്കേണ്ടതുണ്ട്.
അനധികൃതമായി പട്ടികയിൽ കടന്നുകൂടിയ വിദേശികളുണ്ട്. ധാരാളം നേപ്പാളികൾ, ബംഗ്ലാദേശികൾ, മ്യാൻമർകാർ എന്നിവർ ഇങ്ങനെ ഇന്ത്യയിലെ വോട്ടർപട്ടികയിൽ ഇടം നേടുന്നതായി പരാതിയുണ്ട്. ഇവരെ പുറത്താക്കി യഥാർഥ പൗരന്മാർക്കു മാത്രം വോട്ടവകാശം ഉറപ്പാക്കുന്നതിനാണ് കമ്മീഷൻ ശ്രമിക്കുന്നത്.
89 ലക്ഷം പരാതികൾ
ബിഹാറിലെ വോട്ടർപട്ടികയെക്കുറിച്ച് കോണ്‍ഗ്രസ് തന്നെ 89 ലക്ഷം പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷനു കൊടുത്തതായാണ് പാർട്ടി വക്താവ് പവൻ ഖേര അവകാശപ്പെട്ടത്. പരാതി ഒന്നും ഇല്ലെന്നായിരുന്നു കമ്മീഷന്റെ നിലപാട്. വോട്ടർപട്ടികയിൽനിന്ന് നീക്കംചെയ്ത പേരുകളെല്ലാം പുനഃപരിശോധിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വോട്ടർപട്ടികയിൽ അനർഹരായ ആരും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നതുപോലെ അർഹതയുള്ളവർ എല്ലാവരും ഉണ്ടാകണമെന്നും ആഗ്രഹിക്കുന്നതായി പവൻ ഖേര വിശദീകരിച്ചു.
20,638 ബൂത്തുകളിൽ നൂറിലധികം പേരുകൾ പുറത്താക്കപ്പെട്ടു. ഇരുനൂറിലധികം പേർ പുറത്താക്കപ്പെട്ട 1,988 ബൂത്തുകളുണ്ട്. 7,613 ബൂത്തുകളിലും പുറത്താക്കപ്പെട്ടവരിൽ 70 ശതമാനവും വനിതകളാണ്. 635 ബൂത്തുകളിൽ പുറത്താക്കപ്പെട്ട കുടിയേറ്റക്കാരിൽ 75 ശതമാനവും സ്ത്രീകളാണ്. ജോലികൾക്കും മറ്റുമായി കുടിയേറുന്നത് പുരുഷന്മാരായിരിക്കെ ഈ കണക്ക് അന്പരപ്പിക്കുന്നു- ഖേര പറഞ്ഞു. 7,931 ബൂത്തുകളിൽ വോട്ടർമാരിൽ 75 ശതമാനവും മരിച്ചതായി കണക്കാക്കി പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. തീവ്രപരിശോധനക്കാർ മരിച്ചവരെന്നു പറഞ്ഞ പലരും രാഹുൽ ഗാന്ധിയെ നേരിട്ടു കണ്ട് പരാതി കൊടുത്തതായും ഖേര പറഞ്ഞു. കോണ്‍ഗ്രസ് നല്ല ജാഗ്രത പുലർത്തുന്നു എന്നു കരുതാം.
ഗ്യാനേഷ് കുമാറിന്റെ നിലപാട് ശരിയല്ല
ഇതൊക്കെ ആയാലും രാജ്യത്തെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ടർപട്ടിക സംബന്ധിച്ച് ഉന്നയിച്ച ആരോപണങ്ങളോട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സ്വീകരിക്കുന്ന നിലപാടു ശരിയല്ലെന്നു ജനം പൊതുവെ കരുതുന്നു. വോട്ടർപട്ടികയിൽനിന്ന് പേര് നീക്കംചെയ്യുന്നതിനു പ്രവർത്തിച്ചവരെക്കുറിച്ച് കർണാടക സിഐഡി വിഭാഗം ആവശ്യപ്പെട്ട തെളിവുകൾ വിട്ടുകൊടുക്കുന്നതിലടക്കം കമ്മീഷൻ സ്വീകരിക്കുന്ന സമീപനം വല്ലാതെ സംശയം ഉണർത്തുന്നു. കൂടാതെ, മൂന്ന് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ഇക്കാര്യം തുറന്നു പറഞ്ഞത് കമ്മീഷനു വലിയ അടിയായി.
മണ്ഡലങ്ങളുടെ പുനർവിഭജനം
വോട്ടർപട്ടികയുടെ നടക്കാനിരിക്കുന്ന പ്രത്യേക പരിഷ്കരണത്തേക്കാൾ വിവാദമാകാനിരിക്കുന്നത് ഇതേത്തുടർന്നു വരുന്ന നിയോജകമണ്ഡലങ്ങളുടെ പുനർവിഭജനമാണ്. എൻഡിഎയ്ക്കുതന്നെ വലിയ കീറാമുട്ടിയാകും ഈ വിഷയം. ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനർനിശ്ചയിച്ചാൽ പ്രാതിനിധ്യത്തിൽ തെന്നിന്ത്യ പാടെ പിന്നിലാകും. അത് ബിജെപി സർക്കാരിനെ താങ്ങുന്ന തെലുങ്കുദേശത്തിന് അംഗീകരിക്കാനാകില്ല. ഇതെല്ലാം എന്തുമാകട്ടെ വോട്ടർപട്ടികയുടെ തീവ്രപരിഷ്കരണം കേരളം ഏറെ ഗൗരവത്തോടെ കാണണം. ജാഗ്രത പുലർത്തണം.
പ്രതിപക്ഷ ഭീതി
ചൂടുവെള്ളത്തിൽ പെട്ട പൂച്ച തണുത്ത വെള്ളം കണ്ടാലും ഭയപ്പെടും എന്നതുപോലാണ് വോട്ടർപട്ടിക പരിഷകരണം സംബന്ധിച്ചു പ്രതിപക്ഷം.
മഹാരാഷ്ട്രയിൽ 2024 ഏപ്രിൽ മുതൽ ജൂണ്‍വരെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം 2024 നവംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി നടന്ന സമ്മറി പരിഷ്കരണത്തിലൂടെ ലോക്സഭയിലേക്ക് വോട്ട് ചെയ്തവരിൽ എട്ടു ലക്ഷം പേർ പുറത്താക്കപ്പെട്ടതും, പുതുതായി 48.82 ലക്ഷം വോട്ടർമാർ കൂടിയതും പ്രതിപക്ഷത്തെ അന്പരപ്പിച്ചിരുന്നു. ആ പശ്ചാത്തലത്തിലാണ് ഈ പരിഷ്കരണത്തെയും അവർ സംശയിക്കുന്നത്.
2003ൽ രണ്ടുവർഷം കൊണ്ടു നടന്ന പരിഷ്കരണമാണ് ഇപ്പോൾ ജൂണ്‍ 21 മുതൽ ജൂലൈ 24 വരെയുള്ള ഒരു മാസംകൊണ്ട് ബിഹാറിൽ നടത്തുന്നത്. തിടുക്കത്തിൽ നടത്തുന്നത് ഗൂഢാലോചനയാണെന്ന് ബിഹാറിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പറഞ്ഞു.
Leader Page
“നീതിയില്ലാതെ ന്യായവും സമാധാനവും നിലനിൽക്കില്ല. വികസനമില്ലാതെ ന്യായവും നീതിയും നിലനിൽക്കില്ല. ജനാധിപത്യമില്ലാതെ ഇവയൊന്നും നിലനിൽക്കില്ല. സംസ്കാരങ്ങളുടെയും ജനങ്ങളുടെയും സ്വത്വത്തെയും മൂല്യത്തെയും ബഹുമാനിക്കാതെ ജനാധിപത്യം നിലനിൽക്കില്ല”. സമാധാനത്തിനുള്ള 1992ലെ നൊബേൽ സമ്മാന ജേതാവും ഗ്വാട്ടിമാലയിലെ മനുഷ്യാവകാശ പ്രവർത്തകയുമായിരുന്ന റിഗോബർത മെഞ്ചു പറഞ്ഞ ഇക്കാര്യം എന്നും പ്രസക്തമാണ്.
ജനഹിതം മാത്രമാണു ജനാധിപത്യം. അതിനാൽ, ജനാധിപത്യത്തിന്റെ വിവിധ മാതൃകകൾ ഉണ്ടെന്ന് അംഗീകരിക്കാനാകില്ലെന്ന ഇറാൻകാരി ഷിറിൻ എബാദിയുടെ വാക്കുകളും വ്യക്തമാണ്. 2003ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനജേതാവാണു മനുഷ്യാവകാശ പ്രവർത്തകയായ ഷിറിൻ.
കണ്ടിട്ടും കണ്ണടച്ച് കമ്മീഷൻ
“വോട്ട് ചോർച്ചയെ ചൗക്കിദാർ സംരക്ഷിക്കുന്നു” എന്നാണു തെരഞ്ഞെടുപ്പു കമ്മീഷനെതിരേ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ ആവർത്തിച്ചത്. കർണാടകയിലും മഹാരാഷ്ട്രയിലുമടക്കം വ്യവസ്ഥാപിതമായ വോട്ടുകൊള്ള നടന്നതായുള്ള ആരോപണം തെരഞ്ഞെടുപ്പു കമ്മീഷൻ തള്ളിയതിനു പിന്നാലെയാണു രാഹുലിന്റെ പുതിയ ‘വോട്ട് ചോരി’ ആക്രമണം. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കമ്മീഷൻ പ്രതികരിച്ചു. പൊതുജനങ്ങളിൽ ആർക്കും ഓണ്‍ലൈനിൽ ഒരു വോട്ടും ഇല്ലാതാക്കാൻ കഴിയില്ലെന്നും കമ്മീഷൻ അവകാശപ്പെട്ടു.
പുലർച്ചെ നാലുമണിക്ക് ഉണരുക. 36 സെക്കൻഡിനുള്ളിൽ രണ്ടു വോട്ടർമാരെ നീക്കം ചെയ്യുക.പിന്നെ ഉറങ്ങാൻ പോകുക. വോട്ട് മോഷണം സംഭവിക്കുന്നത് ഇങ്ങനെയാണ്! സമൂഹമാധ്യമമായ എക്സിൽ ഇന്നലെ ഹിന്ദിയിൽ എഴുതിയ കുറിപ്പിൽ രാഹുൽ പക്ഷേ ആരോപണം കടുപ്പിച്ചു. തെരഞ്ഞെടുപ്പു കാവൽക്കാരൻ ഉണർന്നിരുന്നു. മോഷണം കണ്ടു. കള്ളന്മാരെ സംരക്ഷിച്ചു (ചുനാവ് കാ ചൗക്കിദാർ ജാഗ്താ രഹാ, ചോരി ദേഖ്താ രഹാ, ചോരോം കോ ബച്ചാതാ രഹാ) എന്ന് കോണ്‍ഗ്രസ് നേതാവ് പരിഹസിച്ചു. വോട്ട് മോഷണത്തിന്റെ രീതി വിശദീകരിച്ച് ഡൽഹിയിലെ ഇന്ദിരാ ഭവനിൽ വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിന്റെ 36 സെക്കൻഡ് വീഡിയോയും രാഹുൽ പങ്കുവച്ചിട്ടുണ്ട്.
നീക്കിയും ചേർത്തും കൊള്ള
കർണാടകയിൽ 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആലന്ദ് നിയോജകമണ്ഡലത്തിൽ 6,018 വോട്ടുകൾ നീക്കം ചെയ്തുവെന്നാണു രാഹുൽ പുതുതായി ആരോപിച്ചത്. 2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പായി രജുര നിയോജകമണ്ഡലത്തിൽ 6,850 വോട്ടർമാരെ അധികമായി ചേർത്തുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഓട്ടോമേറ്റഡ് സോഫ്റ്റ്വേർ ഉപയോഗിച്ചായിരുന്നു രജുരയിലെ വോട്ടുകൊള്ള. 2024 ഒക്ടോബറിൽ 15 ദിവസത്തിനുള്ളിൽ രജുരയിൽ 11,667 വോട്ടർമാരെ ഓണ്‍ലൈനായി ചേർത്തു. പരാതി നൽകിയപ്പോൾ 6,853 പേരെ നീക്കുകയായിരുന്നു.
ആലന്ദിൽ ആറായിരത്തിലേറെ വോട്ടുകൾ നീക്കിയപ്പോൾ, രജുരയിൽ അത്രയുംതന്നെ വോട്ടുകൾ കൂട്ടിച്ചേർത്തു. വോട്ടർപട്ടിക ക്രമക്കേടുകളുടെ തെളിവിനായി രാഹുൽ ബന്ധപ്പെട്ട ഏതാനും വോട്ടർമാരെ നേരിട്ടു ഹാജരാക്കുകയും ചെയ്തു. കർണാടക, മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ ഇതേ ക്രമക്കേട് നടന്നുവെന്നു പ്രതിപക്ഷ നേതാവു പറയുന്നു. തെളിവുകൾ കോണ്‍ഗ്രസിന്റെ പക്കലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജെൻ സെഡിൽ പ്രതീക്ഷ
ഒഴിവുകഴിവുകൾ പറയുന്നതു നിർത്തി കർണാടക സിഐഡി ചോദിച്ച തെളിവുകൾ ഒരാഴ്ചയ്ക്കകം നൽകണമെന്നു തെരഞ്ഞെടുപ്പു കമ്മീഷനോടു രാഹുൽ ആവശ്യപ്പെട്ടു. വോട്ടുതട്ടിപ്പുകാരെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണം. ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ എന്ന നിലയിലുള്ള ചുമതലകൾ ഗ്യാനേഷ് കുമാർ നിർവഹിക്കണം. അല്ലെങ്കിൽ, ഭരണഘടനയുടെ കൊലപാതകത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ പങ്കാളിയാണെന്ന് ഉറപ്പായും അറിയപ്പെടുമെന്നാണു രാഹുലിന്റെ മുന്നറിയിപ്പ്.
ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും അന്തകരെ ജനം തിരിച്ചറിയണമെന്നാണു പ്രതിപക്ഷ നേതാവ് പറഞ്ഞത്. രാജ്യത്തെ യുവാക്കളും വിദ്യാർഥികളും പുതുതലമുറയായ ജെൻ സെഡും ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുകയും വോട്ട് മോഷണം തടയുകയും ചെയ്യുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. താനെപ്പോഴും അവരോടൊപ്പം നിൽക്കും. ജയ് ഹിന്ദ്! എന്നു പറഞ്ഞാണു രാഹുൽ അവസാനിപ്പിക്കുന്നത്. താൻ വാഗ്ദാനം ചെയ്ത ഹൈഡ്രജൻ ബോംബ് പിന്നാലെ വരുമെന്ന അറിയിപ്പുമുണ്ട്.
പാലം കുലുങ്ങിയാലും...
ബംഗളൂരുവിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ മാത്രം ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ക്രമക്കേടുകളും തട്ടിപ്പുകളും കണ്ടെത്തിയെന്ന രാഹുലിന്റെ ആദ്യ ആരോപണത്തിന് തെരഞ്ഞെടുപ്പു കമ്മീഷൻ കൃത്യവും വ്യക്തവുമായ ഉത്തരം ഇനിയും നൽകിയിട്ടില്ല. ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ ജനവിധിയെ മാറ്റിയ ക്രമക്കേടെന്നത് ഗൗരവമുള്ളതാണ്. വെറും 130 ചതുരശ്രയടിയുള്ള ഒരു കുടുസുമുറിയുടെ വിലാസത്തിൽ 80 വോട്ടർമാരെ ചേർത്തതു ശരിയാണെന്നു ദേശീയ മാധ്യമങ്ങൾ നേരിട്ടെത്തി കണ്ടെത്തിയിരുന്നു.
ഇതേപോലെ ഒരേ വിലാസത്തിലുള്ള 10,452 വോട്ടർമാർ, 11,965 ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ, 40,009 വ്യാജ വിലാസക്കാർ, വ്യക്തമായ ഫോട്ടോയില്ലാത്ത 4,132 വോട്ടർമാർ, 33,692 വ്യാജ കന്നിവോട്ടർമാർ എന്നിവരുടെ തെളിവുകളാണു രാഹുൽ അന്നു നിരത്തിയത്. മല്ലികാർജുൻ ഖാർഗെയും ശരദ് പവാറും രാഹുലും പ്രിയങ്കയും അഖിലേഷ് യാദവും കേരള എംപിമാരും അടക്കം പ്രതിപക്ഷ ഇന്ത്യ സഖ്യം നേതാക്കളായ 300 എംപിമാർ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കു മാർച്ച് നടത്തി അറസ്റ്റ് വരിച്ചിട്ടും രാഹുൽ ഉയർത്തിയ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കാൻ പോലും കമ്മീഷൻ തയാറായില്ല.
പവിത്രത നഷ്ടമാക്കരുത്
കംപ്യൂട്ടറിൽ വായിക്കാവുന്ന വോട്ടർപട്ടികയുടെ ഡിജിറ്റൽ കോപ്പി രാഷ്ട്രീയ പാർട്ടികൾക്കു നൽകുകയെന്നതു പ്രധാനമാണ്. രാഹുൽ ചോദിച്ചിട്ടും ഡിജിറ്റൽ വോട്ടർപട്ടിക നൽകാത്തതിൽ എന്തൊക്കെയോ ഒളിക്കാനുണ്ട്. പട്ടികയിലെ തെറ്റുകളും ക്രമക്കേടുകളും വേഗം കണ്ടെത്തുമോയെന്ന ഭയം. ബിഹാറിലെ വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണത്തിന്റെ (എസ്ഐആർ) മറവിൽ 65 ലക്ഷത്തോളം പേരുടെ വോട്ടവകാശം റദ്ദാക്കുന്നതിനെതിരേ രാഹുലും പ്രതിപക്ഷവും നടത്തിയ വോട്ട് അധികാർ യാത്രയ്ക്ക് ശേഷവും കമ്മീഷനു കുലുക്കമില്ല. കേരളത്തിലടക്കം എസ്ഐആറുകൾ നടത്തുകയുമാണ്.
അട്ടിമറി ആസൂത്രിതമോ?
തെരഞ്ഞെടുപ്പു കൊള്ള ആസൂത്രിതമാണെന്നു കരുതാൻ ന്യായങ്ങളേറെയാണ്. തെരഞ്ഞെടുപ്പു കമ്മീഷണർമാരെ നിയമിക്കുന്ന മൂന്നംഗ സമിതിയിൽനിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയതു സംശയം ബലപ്പെടുത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിനായി പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റീസ് എന്നിവരുൾപ്പെട്ട സമിതി രൂപീകരിക്കാൻ 2023 മാർച്ച് രണ്ടിനു സുപ്രീംകോടതി വിധിച്ചു. ഈ വിധി മറികടക്കാൻ പാർലമെന്റിൽ പ്രത്യേക നിയമം പാസാക്കി.
ഗ്യാനേഷ് കുമാറിനെയും സഹ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും മോദിയും അമിത് ഷായും ചേർന്നു തെരഞ്ഞെടുത്തതോടെ നിഷ്പക്ഷതയുടെ മറപോലുമില്ലാതായി. സത്യസന്ധവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പുകളുടെ അന്ത്യംകുറിച്ച നടപടിയാണിത്. ടി.എൻ. ശേഷൻ അടക്കമുള്ളവർ നൽകിയ നിഷ്പക്ഷതയും സുതാര്യതയും തകർത്തു.
രാഷ്ട്രപതിക്കില്ലാത്ത കവചം
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും സഹ കമ്മീഷണർമാരെയും ക്രിമിനൽ നിയമനടപടികളിൽ നിന്നു സംരക്ഷിക്കാൻ നിയമം പാസാക്കിയതിന്റെ ദുഷ്ടലാക്കും വ്യക്തം. രാഷ്ട്രപതിക്കു പോലുമില്ലാത്ത കവചം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും കമ്മീഷണർമാരുടെയും നിയമനം, സേവന വ്യവസ്ഥകൾ, ഔദ്യോഗിക കാലാവധി എന്നിവയ്ക്കായുള്ള 2023ലെ നിയമത്തിലെ 16-ാം വകുപ്പു ജനാധിപത്യത്തിന് അപകടമാണ്.
നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിൽ എന്തുതന്നെ പറഞ്ഞിട്ടുണ്ടെങ്കിലും, ഔദ്യോഗിക പദവിയിലിരിക്കുന്പോൾ തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ ഏതൊരു പ്രവൃത്തിക്കോ വാക്കിനോ എതിരേ രാജ്യത്തെ ഒരു കോടതിയും സിവിലോ ക്രിമിനലോ ആയ നടപടികൾ സ്വീകരിക്കുകയോ തുടരുകയോ ചെയാൻ പാടില്ലെന്നാണു 16-ാം വകുപ്പിലെ വിവാദവ്യവസ്ഥ. എന്തു ചെയ്താലും കോടതിയിൽ ശിക്ഷിക്കപ്പെടില്ലെന്ന നിയമ പരിരക്ഷ നൽകിയതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കു ഭരിക്കുന്നവരുടെ താളത്തിനൊത്തു തുള്ളാൻ തടസമില്ലാതായി.
ചട്ടഭേദഗതി സംശയകരം
തെരഞ്ഞെടുപ്പു പരാതി ഉണ്ടായില്ലെങ്കിൽ വോട്ടെടുപ്പിന്റെ സിസിടിവി, വീഡിയോ, വെബ്കാസ്റ്റിംഗ് ദൃശ്യങ്ങൾ, ഫോട്ടോകൾ എന്നിവ ഫലപ്രഖ്യാപനം കഴിഞ്ഞ് 45 ദിവസത്തിനു ശേഷം നശിപ്പിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവാദ ഉത്തരവാണു മറ്റൊന്ന്. 1961ലെ തെരഞ്ഞെടുപ്പു നടത്തിപ്പിനായുള്ള 93 (2) എ ചട്ടം ഇതിനായി കേന്ദ്രം ഭേദഗതി ചെയ്തു. തെളിവു നശിപ്പിക്കാനാണിതെന്ന രാഹുലിന്റെ ആരോപണത്തിൽ കഴന്പുണ്ടെന്നു കരുതേണ്ടിവരും.
വോട്ടർപട്ടികയിൽ കൃത്രിമത്വം നടന്നുവെന്ന രാഹുലിന്റെ ആരോപണം തെറ്റാണെന്നു തെളിയിക്കാൻപോലും തെരഞ്ഞെടുപ്പ് കമ്മീഷനു കഴിയുന്നില്ല. വസ്തുതകൾ നിരത്തി പ്രതിരോധിക്കാനുമായില്ല. ആരോപണം പൊതുവായി തള്ളുകയും സാങ്കേതികമായ തൊടുന്യായങ്ങൾ നിരത്തുകയുമാണു ചെയ്തത്. പ്രതിപക്ഷ നേതാവിനെതിരേ രാഷ്ട്രീയ ആരോപണങ്ങളും വെല്ലുവിളികളും നടത്തി തരംതാഴുകയും ചെയ്തു.
1
തെരഞ്ഞെടുപ്പുകളുടെ സുതാര്യതയും നിഷ്പക്ഷതയും പവിത്രതയും കാത്തുപരിപാലിച്ചേ മതിയാകൂ. തെരഞ്ഞെടുപ്പു പ്രക്രിയ സ്വതന്ത്രവും സുതാര്യവുമാകണം.
ഓരോ മുതിർന്ന വ്യക്തിക്കും സർക്കാരിൽ അവരുടേതായ അവിഭാജ്യവും ആർക്കും വാങ്ങാൻ കഴിയാത്തതുമായ ശബ്ദം ഉണ്ടാകുന്നതുവരെ യഥാർഥ ജനാധിപത്യം ഒരിക്കലും ഉണ്ടാകില്ലെന്ന് അമേരിക്കയിലെ വനിതാ വോട്ടവകാശ പ്രസ്ഥാനത്തിന്റെ പ്രധാന നേതാവായിരുന്ന കാരി ചാപ്മാൻ കാറ്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Editorial
കേന്ദ്രസർക്കാർ തന്നിഷ്ടപ്രകാരം നിയോഗിച്ച കമ്മീഷനെതിരേയാണ് വോട്ടുതട്ടിപ്പ് ആരോപണം. കമ്മീഷനു പറ്റുന്നില്ലെങ്കിൽ സർക്കാർ മറുപടി പറയണം.
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഇന്നലെയും ആവർത്തിച്ച വോട്ടുമോഷണ ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷനു മറുപടിയില്ലെങ്കിൽ കേന്ദ്രസർക്കാർ വായ തുറക്കണം. പ്രതിപക്ഷത്തിന്റെയോ ചീഫ് ജസ്റ്റീസിന്റെയോ ഇടപെടലില്ലാതെ സർക്കാർ ഏകപക്ഷീയമായി നിയോഗിച്ച കമ്മീഷനാണിത്. കമ്മീഷന്റെ നിലപാടിനെ മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാരും വിമർശിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ സഹായിച്ചില്ലായിരുന്നെങ്കിൽ ഈ സർക്കാർ അധികാരത്തിലെത്തില്ലായിരുന്നോ എന്ന ചോദ്യമാണ് അന്തരീക്ഷത്തിൽ നിൽക്കുന്നത്. രാഹുലിന്റെ ഇന്നലത്തെ ആരോപണത്തിന്, ആർക്കും ആരെയും ഓൺലൈനായി വോട്ടർപട്ടികയിൽനിന്നു നീക്കാനാവില്ലെന്ന സമാധാനിപ്പിക്കലല്ല, അന്വേഷണസംഘത്തിനു രേഖകൾ കൊടുക്കുകയാണു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ചെയ്യേണ്ടത്.
വോട്ടുതട്ടിപ്പിൽ രണ്ടാമത്തെ വാർത്താസമ്മേളനമാണ് ഇന്നലെ രാഹുൽ ഗാന്ധി ന്യൂഡൽഹിയിൽ നടത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വോട്ടുകൊള്ളക്കാരെ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. “നൂറു ശതമാനം തെളിവുകൾ മുന്നിൽ വച്ചിട്ടും കമ്മീഷൻ ഉറങ്ങുകയാണ്. കോൺഗ്രസിനു കൂടുതൽ വോട്ടുള്ള ബൂത്തുകളിൽ കൂട്ടമായി വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കി. കർണാടകത്തിലെ അലന്ദ് മണ്ഡലത്തിൽ 6,018 വോട്ടുകൾ, വ്യാജ അപേക്ഷകൾ നൽകി വെട്ടിക്കളഞ്ഞു.
വോട്ട് നീക്കംചെയ്യാൻ അപേക്ഷിച്ചെന്നു പറയുന്ന ആൾക്കോ, വോട്ട് നഷ്ടപ്പെട്ട ആൾക്കോ ഇതേക്കുറിച്ച് അറിയില്ല. മറ്റേതോ ശക്തി ഈ നടപടിക്രമത്തെ ഹൈജാക്ക് ചെയ്ത് വോട്ട് നീക്കംചെയ്തു. വോട്ട് വെട്ടാൻ പ്രത്യേക സോഫ്റ്റ്വെയറുകളും സംസ്ഥാനത്തിനു പുറത്തുനിന്നുള്ള മൊബൈൽ ഫോണുകളും ഉപയോഗിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി കർണാടക സിഐഡി 18 മാസത്തിനിടെ 18 കത്തയച്ചിട്ടും കമ്മീഷൻ ഇതു സംബന്ധിച്ച പൂർണവിവരങ്ങൾ കൈമാറുന്നില്ല. മഹാരാഷ്ട്രയിലെ രജൗരയിൽ 6,850 വോട്ടുകൾ കൂട്ടിച്ചേർത്തതും സമാന രീതിയിലായിരുന്നു. ഹരിയാനയിലും യുപിയിലും ഇതു സംഭവിച്ചു.” താൻ പറഞ്ഞിരുന്ന ഹൈഡ്രജൻ ബോംബ് ഇതല്ലെന്നും അതു വരാനിരിക്കുന്നതേയുള്ളുവെന്നും രാഹുൽ പറഞ്ഞു.
കർണാടക മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ 6.5 ലക്ഷം വോട്ടുകളിൽ ഒരു ലക്ഷത്തിലധികം വ്യാജവോട്ടുകളായിരുന്നെന്നു രാഹുൽ ഗാന്ധി ആരോപിച്ചത് കഴിഞ്ഞ മാസമാണ്. മറുപടി പറയുന്നതിനു പകരം, രാഹുൽ മാപ്പു പറയണമെന്നായിരുന്നു കമ്മീഷന്റെ രോഷത്തോടെയുള്ള പ്രതികരണം. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലും ആരോപണം ഉയർന്നതോടെ സുപ്രീംകോടതി ഇടപെട്ട് കുറച്ചെങ്കിലും മാറ്റം വരുത്തി.
രാഹുലിന്റെ ആരോപണത്തിൽ കമ്മീഷൻ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നു മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ എസ്.വൈ. ഖുറേഷി, ഒ.പി. റാവത്ത്, മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ എന്നിവരും പ്രതികരിച്ചിരുന്നു. പക്ഷേ, കമ്മീഷന്റെ മൗനം ദുരൂഹമായൊരു നിസഹായാവസ്ഥയുടെ പ്രതിഫലനമെന്നോണം തുടരുകയാണ്.
തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാനുള്ള അവകാശം തങ്ങൾക്കു മാത്രമായിരിക്കണമെന്നു ബിജെപി സർക്കാർ വാശി പിടിച്ചതോടെ സംശയം മണത്തെങ്കിലും ആദ്യമായാണ് ശക്തമായ തെളിവുകൾ കമ്മീഷനെതിരേ നിരത്തപ്പെടുന്നത്. സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനു നിയമസംരക്ഷണം ഉറപ്പാക്കിക്കൊടുത്ത Appointment, Conditions of Service and Term of Office Act, 2023 അനുസരിച്ച്, ചീഫ് ഇലക്ഷൻ കമ്മീണറോ മറ്റു കമ്മീഷണർമാരോ ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനത്തിന്റെ പേരിൽ സിവിലോ ക്രിമിനലോ ആയ നിയമനടപടികളിൽനിന്ന് സംരക്ഷിതരാണ്.
ഇപ്പോഴിതെല്ലാം പരസ്പരം ചേർത്തു വായിക്കേണ്ടി വന്നിരിക്കുന്നു. ഇന്നലെ സമൂഹമാധ്യമത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രതികരിച്ചു: “അലന്ദ് നിയമസഭാ മണ്ഡലത്തിൽ വോട്ടർമാരെ നീക്കാനുള്ള ശ്രമം ചിലയിടങ്ങളിൽനിന്നുണ്ടായെങ്കിലും വിജയിച്ചില്ല. ഇത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ 2018ൽ ബിജെപിയുടെ സുഭാധ് ഗട്ടീദാറാണ് വിജയിച്ചതെങ്കിലും 2023ൽ കോൺഗ്രസിലെ ബി.ആർ. പാട്ടീലാണ് വിജയിച്ചത്.
വോട്ടർമാരെ പൊതുജനത്തിനു പട്ടികയിൽനിന്നു നീക്കാനാകുമെന്നത് രാഹുലിന്റെ തെറ്റിദ്ധാരണയാണ്.” പക്ഷേ, തെറ്റിദ്ധാരണ നീക്കാൻ ആവശ്യമായ രേഖകൾ കമ്മീഷൻ കൊടുക്കുകയുമില്ല. മാത്രമല്ല, കോൺഗ്രസ് ജയിച്ചതുകൊണ്ട്, അവിടെ തട്ടിപ്പു നടന്നിട്ടില്ലെന്നും വോട്ട് വെട്ടിയ ജനാധിപത്യ ഘാതകരെ വെറുതേ വിട്ടേക്കാമെന്നും കരുതാനാവില്ലല്ലോ.
കാര്യങ്ങൾ സുതാര്യമല്ലെന്ന പ്രതീതി മാനംമുട്ടെ ഉയർന്നിരിക്കുന്നു. അത്, രാഹുൽ ഗാന്ധി ബോധപൂർവം സൃഷ്ടിച്ചതാണെങ്കിൽ നടപടിയെടുക്കണം. അല്ലെങ്കിൽ കമ്മീഷന്റെയും സർക്കാരിന്റെയും വിശ്വാസ്യത പുനഃസ്ഥാപിക്കണം. രാഹുൽ കത്തിച്ചത് ഹൈഡ്രജൻ ബോംബല്ല പൂത്തിരിയാണെന്നു ബിജെപി നേതാവ് അനുരാഗ് താക്കൂറിനു പരിഹസിക്കാം. പക്ഷേ, ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കുന്ന വോട്ടുതട്ടിപ്പ് പുറത്തു കൊണ്ടുവരുന്പോൾ കോമാളിത്തം പറയാൻ, ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും സൗജന്യമായി കിട്ടിയതല്ലെന്നു കരുതുന്നവർക്ക് ആവില്ല.
Editorial
മൂന്നു മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് തെറ്റ് ചൂണ്ടിക്കാണിക്കാനും ഉപദേശിക്കാനുമേ കഴിയൂ. തെരഞ്ഞെടുപ്പു പ്രക്രിയയെ സംശയനിഴലിൽനിന്നു മോചിപ്പിക്കേണ്ട ഉത്തരവാദിത്വം ഇന്ത്യ മുന്നണിയുടേതല്ല, ഇന്ത്യയുടേതാണ്.
ബിജെപിയും അണികളും ആരാധകരും സാക്ഷ്യപ്പെടുത്തിയാൽ മാത്രം ഉറപ്പാകുന്നതല്ല തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത. രാഹുൽ ഗാന്ധി വോട്ട് ചോർച്ച വെളിപ്പെടുത്തിയ ദിവസവും അതൊരു ആരോപണമായിരുന്നു. പക്ഷേ, അവയ്ക്ക് ഉത്തരം പറയാനാകാതെ ഭീഷണിയുടെ ശൈലിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രതികരിച്ചതോടെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തങ്ങൾ ചതിക്കപ്പെടുകയായിരുന്നോ എന്ന സംശയം വോട്ടർമാരിൽ ശക്തിപ്പെട്ടു. പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും പിന്നാലെ, മൂന്നു മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാരും കമ്മീഷനെ വിമർശിച്ചിരിക്കുന്നു. കമ്മീഷൻ സംശയനിഴലിൽനിന്നു പുറത്തു വരണം. കമ്മീഷണർമാർ ബിജെപി വക്താക്കളല്ലെന്നു പൗരന്മാർക്കുകൂടി തോന്നണം.
മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ എസ്.വൈ. ഖുറേഷി, ഒ.പി. റാവത്ത്, മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ എന്നിവരാണ് ഇന്ത്യാ ടുഡെ സംഘടിപ്പിച്ച സൗത്ത് കോൺക്ലേവിൽ ഗ്യാനേഷ് കുമാറിനെ വിമർശിച്ചത്. “കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ‘വോട്ട് ചോരി’ ആരോപണങ്ങളോടുള്ള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ സമീപനം ശരിയല്ല. രാഹുൽ ഗാന്ധി സത്യവാങ്മൂലം നൽകണമെന്നും ഇല്ലെങ്കിൽ മാപ്പു പറയണമെന്നുമുള്ള ഗ്യാനേഷ് കുമാറിന്റെ നിർബന്ധവും അദ്ദേഹത്തിന്റെ അരിശവും വോട്ടർപട്ടികയുടെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെയും വിശ്വാസ്യത സംശയത്തിലാക്കി. തർക്കിക്കുന്നതിനു പകരം ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്.”
രാഹുൽ ഗാന്ധി പ്രതിപക്ഷനേതാവാണെന്നത് മറക്കരുതെന്നും, രാഹുൽ ഒരു കാര്യമുന്നയിക്കുമ്പോൾ അത് അദ്ദേഹത്തിന്റെ മാത്രമല്ല രാജ്യത്തെ കോടിക്കണക്കിനു പൗരന്മാരുടെ ശബ്ദമാണെന്നും എസ്.വൈ. ഖുറേഷി ചൂണ്ടിക്കാട്ടി. താങ്കളായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെങ്കിൽ ഇക്കാര്യത്തിൽ എന്തു നടപടിയെടുക്കുമെന്ന ചോദ്യത്തിന്, അന്വേഷണത്തിന് ഉത്തരവിടുമായിരുന്നു എന്നായിരുന്നു ഖുറേഷിയുടെ മറുപടി. കമ്മീഷന്റെ മേൽനോട്ടത്തിൽ തയാറാക്കിയ വോട്ടർപട്ടികയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ അന്വേഷണത്തിനായിരുന്നു കമ്മീഷൻ തയാറാകേണ്ടിയിരുന്നതെന്ന് അശോക് ലവാസ പറഞ്ഞു. കമ്മീഷണറായിരുന്നപ്പോൾ തെറ്റു ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് സ്വന്തം കുടുംബാംഗങ്ങൾക്കടുത്തേക്ക് ഇഡിയെത്തിയതു കണ്ടയാളാണ് ലവാസ.
തെരഞ്ഞെടുപ്പ് സുതാര്യമാകില്ല എന്ന സംശയം വിതച്ചതു ബിജെപിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ നിശ്ചയിക്കുന്ന സമിതിയിൽ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റീസും ഉണ്ടാവണമെന്ന സുപ്രീംകോടതി ഉത്തരവിനെ പുതിയ നിയമത്തിലൂടെ അട്ടിമറിച്ചു. ചീഫ് ജസ്റ്റീസിനു പകരം പ്രധാനമന്ത്രി നിശ്ചയിക്കുന്ന കാബിനറ്റ് മന്ത്രി! അങ്ങനെ സർക്കാരിന്റെ ഏകാധിപത്യം ഉറപ്പിച്ച സമിതിയാണ് ഇപ്പോഴത്തെ കമ്മീഷനെ സ്ഥാപിച്ചത്.
മാത്രമല്ല, 2023 ഓഗസ്റ്റിൽ ബിജെപി സർക്കാർ കൊണ്ടുവന്ന സംരക്ഷിതനിയമം (Appointment, Conditions of Service and Term of Office Act, 2023) അനുസരിച്ച്, ചീഫ് ഇലക്ഷൻ കമ്മീഷണറോ മറ്റു കമ്മീഷണർമാരോ ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനത്തിന്റെ പേരിൽ സിവിലോ ക്രിമിനലോ ആയ നിയമനടപടികളിൽനിന്ന് സംരക്ഷിതരാണ്. ഇങ്ങനെ എന്തും ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള അധികാരമെല്ലാം കൊടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സർക്കാർ ഈവിധമാക്കിയത്. എന്തിനായിരുന്നു ഈ ഒരുക്കങ്ങളൊക്കെ? അതിന്റെ ഉത്തരം കമ്മീഷന്റെ ചെയ്തികളിലുണ്ട്.
ഒന്നിനു പിറകെ മറ്റൊന്നായി വന്ന ആരോപണങ്ങളിൽ ചിലത് ഇങ്ങനെയായിരുന്നു: തെരഞ്ഞെടുപ്പുചട്ടം ലംഘനത്തിന്റെ നടപടിക്രമങ്ങളിൽനിന്നു ഭരിക്കുന്നരെ നിർലജ്ജം ഒഴിവാക്കി, വിദ്വേഷ പ്രസംഗങ്ങളിൽ പാർട്ടി നോക്കി തീരുമാനമെടുത്തു, വോട്ടർപട്ടികയിൽനിന്ന് അർഹരെ ഒഴിവാക്കി, അനർഹരെ കുത്തിത്തിരുകി, ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ ഒരു നിയമസഭാ മണ്ഡലമായ മഹാദേവപുരയിൽ മാത്രം 1,00,250 വ്യാജവോട്ടർമാരെ കണ്ടെത്തി, വോട്ട് തട്ടിപ്പു സംബന്ധിച്ച് പ്രതിപക്ഷം ചോദിക്കുന്ന രേഖകളൊന്നും കൊടുത്തില്ല, വോട്ടർപട്ടികയിലെ ക്രമക്കേടിനു തെളിവു നൽകിയ പ്രതിപക്ഷ നേതാവിനോടു മാപ്പു പറയാൻ ഭീഷണി, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടത്തിയ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലും കുറെയെങ്കിലും സുതാര്യത കൊണ്ടുവരാൻ സുപ്രീംകോടതിക്ക് ഇടപെടേണ്ടി വന്നു... ആരോപണങ്ങൾക്കൊന്നും മറുപടിയില്ല. അങ്ങനെയങ്ങനെ ജനങ്ങളുടെ ‘സംശയങ്ങളൊക്കെ ഏതാണ്ട് തീരുകയാണ്!’
വോട്ട് തട്ടിപ്പ് എന്നാൽ ജനാധിപത്യഹത്യയല്ലാതെ മറ്റൊന്നുമല്ല. പ്രതിപക്ഷം ഉന്നയിച്ച കഴന്പുള്ള ചോദ്യങ്ങൾക്ക് കമ്മീഷനാണു മറുപടി പറയേണ്ടത് എന്നതു സാങ്കേതികത്വം മാത്രമാണ്. അധികാരം വിട്ടൊഴിയാൻ ആഗ്രഹിക്കുന്നില്ലാത്ത ബിജെപി സർക്കാരാണ് പ്രയോക്താവ്. അവർ അർഥഗർഭമായ മൗനത്തിലോ ബാലിശമായ ന്യായീകരണത്തിലോ ഒളിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയെ സംശയനിഴലിൽനിന്നു മോചിപ്പിക്കേണ്ട ഉത്തരവാദിത്വം ഇന്ത്യ മുന്നണിയുടേതല്ല, ഇന്ത്യയുടേതാണ്.