ന്യൂഡൽഹി: വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിനെ തുടർന്ന് മഹിളാ മോർച്ച പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സ്ത്രീകളെ ചതിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധക്കാർ രാഹുലിന്റെ കോലം കത്തിച്ചു.
വനിതാ സംവരണത്തെ എതിർത്ത പ്രതിപക്ഷം സ്ത്രീശക്തിയെ അപമാനിച്ചുവെന്നും നാരീശക്തി ഇതിന് പകരം ചോദിക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഹേമമാലിനി, രേഖ ഗുപ്ത, ബാൻസുരി സ്വരാജ് അടക്കം പ്രമുഖ നേതാക്കൾ പങ്കെടുത്തു. മാർച്ച് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.
തുടർന്ന് മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിപക്ഷ പാർട്ടികൾക്കെതിരെ തെരുവിലും സോഷ്യൽ മീഡിയായിലും ബിജെപി ശക്തമായ വിമർശനമാണ് അഴിച്ചുവിടുന്നത്. രാഹുൽ ഗാന്ധിയെയും മറ്റു പ്രതിപക്ഷ നേതാക്കളെയും വഞ്ചകർ എന്ന് വിശേഷിപ്പിക്കുന്ന പോസ്റ്ററുകൾ ബിജെപി ഡൽഹി യൂണിറ്റ് പുറത്തിറക്കി.
സ്ത്രീകളുടെ 33 ശതമാനം സംവരണം തടഞ്ഞ വില്ലന്മാരോട് രാജ്യം ഒരിക്കലും ക്ഷമിക്കില്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. കറുത്ത ബാഡ്ജുകളും കറുത്ത കൊടികളുമായിട്ടാണ് നേതാക്കൾ മാർച്ചിൽ പങ്കെടുത്തത്.
Tags : march mahila morcha rahulgandhi