District News
കണ്ണൂർ: മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പ്രസിദ്ധീകരിച്ച മാനേജർമാരുടെ സ്ഥലംമാറ്റ കരട് ലിസ്റ്റ് പിൻവലിക്കുക, അനധികൃതമായി കരട് ലിസ്റ്റിൽ തിരുകിക്കയറ്റിയവരെ ഒഴിവാക്കുക, പിഎസ്സി നിയമനം നടത്തേണ്ട തസ്തികളിലെ പിൻവാതിൽ നിയമനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ (സിഐടിയു), കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ മേഖലാ ഓഫിസിലേക്ക് മാർച്ച് നടത്തി.
മാർച്ചിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള ജീവനക്കാർ പങ്കെടുത്തു. സ്റ്റാഫ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന ജോയിന്റ് സെക്രട്ടറി രമ്യ നായർ ഉദ്ഘാടനം ചെയ്തു. ഓഫീസേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി എൻ.ബി. സന്തോഷ് അധ്യക്ഷത വഹിച്ചു.
ശാഖകളുടെ പ്രവർത്തനം തടസപ്പെടുത്തിക്കൊണ്ട് എച്ച്ഒ, ആർഒയിലേക്ക് നടത്തുന്ന കൂട്ടസ്ഥലം മാറ്റങ്ങൾ പിൻവലിക്കുക, ജീവനക്കാരുടെ മെഡിക്കൽ റീ-ഇംബേഴ്സ്മെന്റുമായി ബന്ധപ്പെട്ട അപാകതകൾ സംഘടനകളുമായി ചർച്ച ചെയ്തു പരിഹരിക്കുക, ഹെഡ് ഓഫീസ് ഓഡിറ്റ് റിപ്പോർട്ടിൻ മേൽ തുടർനടപടികൾ സ്വീകരിക്കുക, ജീവനക്കാരുടെ മേൽ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്ന നടപടി പിൻവലിക്കുക, ശമ്പള പരിഷ്കരണ കുടിശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ജീവനക്കാർ ഉന്നയിച്ചു.
ഓഫീസേഴ്സ് യുണിയൻ സംസ്ഥാന കമ്മിറ്റി അംഗം ടി.സി. രാധാകൃഷ്ണൻ, സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വനിത സബ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. സുമ, കെഎസ്എഫ്ഇഎസ്എ കാസർഗോഡ് ജില്ലാ സെക്രട്ടറി നിഥിൻ, കെഎസ്എഫ്ഇഒയു കാസർഗോഡ് ജില്ലാ സെക്രട്ടറി ഇ. രാജൻ, കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.സി. പദ്മജ, കെഎസ്എഫ്ഇഎസ്എ സംസ്ഥാന കമ്മിറ്റിയംഗം കെ. രസ്ന എന്നിവർ പ്രസംഗിച്ചു.
District News
പയ്യാവൂർ: ഇരൂഡിലുള്ള ബഡ്സ് സ്കൂളിന്റെ പ്രവർത്തനം അവതാളത്തിലാക്കിയ യുഡിഎഫ് ഭരണസമിതിയുടെ നിലപാടിൽ പ്രതിഷേധിച്ച് കണ്ണൂർ ഡിസ്ട്രിക്ട് ബഡ്സ് സ്കൂൾ എംപ്ലോയീസ് യൂണിയന്റെ (സിഐടിയു) ആഭിമുഖ്യത്തിൽ പയ്യാവൂർ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.
സിഐടിയു ജില്ലാ സെക്രട്ടറി എം.സി. ഹരിദാസൻ ഉദ്ഘാടനം ചെയ്തു. ജീവനക്കാരെ പിരിച്ചുവിടാനുള്ള ശ്രമം അവസാനിപ്പിക്കുക, ബഡ്സ് സ്കൂളിന്റെ പ്രവർത്തനം സുഗമമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് മാർച്ച് സംഘടിപ്പിച്ചത്. പയ്യാവൂർ ബസ്സ്റ്റാൻഡിൽ നിന്നാരംഭിച്ച പ്രകടനം പഞ്ചായത്ത് ഓഫീസ് കവാടത്തിൽ പയ്യാവൂർ പോലീസ് തടഞ്ഞു.
കണ്ണൂർ ഡിസ്ട്രിക്ട് ബഡ്സ് സ്കൂൾ എംപ്ലോയീസ് സിഐടിയു യൂണിയൻ ജില്ലാ ട്രഷറർ നിഷ ഇടമന അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി. ഹൈമ, സിഐടിയു നേതാക്കളായ പി. മാധവൻ, എം. ബാബുരാജ്, കെ.ടി. അനിൽകുമാർ, ശിവദാസൻ തളിയിൽ എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: വനിത സംവരണം വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ചും നിലവിലുള്ള അംഗസംഖ്യയിൽ പാർലമെന്റിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം ഉടൻ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറ് കണക്കിന് സ്ത്രീകൾ സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപിയുടെ നേതൃത്വത്തിൽ ലോക്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
വനിത സംവരണത്തിന്റെ പേരിൽ പ്രധാനമന്ത്രി സ്ത്രീകളെ കബളിപ്പിക്കുകയാണെന്ന് അവർ പറഞ്ഞു. നിലവിലെ അംഗസംഖ്യക്ക് അനുസൃതമായി സംവരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നിരന്തര പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജെബി മേത്തർ മുന്നറിയിപ്പു നൽകി.
കെപിസിസി ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് കെ.പിസിസി ജനറൽ സെക്രട്ടറി ആർ.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗായത്രി വി. നായർ, സംസ്ഥാന ഭാരവാഹികളായ
അനിത. എൽ ,ബിന്ദു ചന്ദ്രൻ, ഷാമില ബീഗം, ദീപ അനിൽ, ഷെമി ഷംനാദ്, ഗ്ലാഡിസ് അലക്സ് ജില്ലാ പ്രസിഡന്റുമാരായ ഫെബ സുദർശൻ, ബബിത ജയൻ, ബെറ്റി ടോജോ, സുനീല സിബി, നിർമല ടി, സിന്ധു രാധാകൃഷ്ണൻ, ഷഹർബാൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
National
ന്യൂഡൽഹി: വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിനെ തുടർന്ന് മഹിളാ മോർച്ച പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സ്ത്രീകളെ ചതിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധക്കാർ രാഹുലിന്റെ കോലം കത്തിച്ചു.
വനിതാ സംവരണത്തെ എതിർത്ത പ്രതിപക്ഷം സ്ത്രീശക്തിയെ അപമാനിച്ചുവെന്നും നാരീശക്തി ഇതിന് പകരം ചോദിക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഹേമമാലിനി, രേഖ ഗുപ്ത, ബാൻസുരി സ്വരാജ് അടക്കം പ്രമുഖ നേതാക്കൾ പങ്കെടുത്തു. മാർച്ച് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.
തുടർന്ന് മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിപക്ഷ പാർട്ടികൾക്കെതിരെ തെരുവിലും സോഷ്യൽ മീഡിയായിലും ബിജെപി ശക്തമായ വിമർശനമാണ് അഴിച്ചുവിടുന്നത്. രാഹുൽ ഗാന്ധിയെയും മറ്റു പ്രതിപക്ഷ നേതാക്കളെയും വഞ്ചകർ എന്ന് വിശേഷിപ്പിക്കുന്ന പോസ്റ്ററുകൾ ബിജെപി ഡൽഹി യൂണിറ്റ് പുറത്തിറക്കി.
സ്ത്രീകളുടെ 33 ശതമാനം സംവരണം തടഞ്ഞ വില്ലന്മാരോട് രാജ്യം ഒരിക്കലും ക്ഷമിക്കില്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. കറുത്ത ബാഡ്ജുകളും കറുത്ത കൊടികളുമായിട്ടാണ് നേതാക്കൾ മാർച്ചിൽ പങ്കെടുത്തത്.
Sports
ദുബായ്: മാര്‍ച്ചിലെ ഐസിസി പുരുഷ പ്ലെയര്‍ ഓഫ് ദ മന്തായി ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് തെരഞ്ഞെടുക്കപ്പെട്ടു.
2026 ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ അടക്കം മൂന്നു നിര്‍ണായക മത്സരങ്ങളില്‍ അര്‍ധസെഞ്ചുറിയുമായി ഇന്ത്യയെ കിരീടത്തില്‍ എത്തിച്ച മികവിനാണ് ഈ അംഗീകാരം.
ലോകകപ്പിന്റെ തുടക്കത്തില്‍ സഞ്ജു പ്ലേയിംഗ് ഇലവനു പുറത്തായിരുന്നു. ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റും സഞ്ജുവായിരുന്നു. ന്യൂസിലന്‍ഡിന്റെ ക്യാപ്റ്റന്‍ അമേലിയ കെര്‍ ആണ് മാര്‍ച്ചിലെ മികച്ച വനിതാ താരം.
Business
ന്യൂഡൽഹി: മാർച്ച് മാസത്തിൽ ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പ നിരക്ക് ഉയർന്നു. ഫെബ്രുവരിയിലെ 3.21 ശതമാനത്തിൽനിന്നാണ് മാർച്ചിൽ 3.4 ശതമാനത്തിലെത്തിയത്. കഴിഞ്ഞ വർഷം മാർച്ചിൽ 3.34 ശതമാനത്തിലായിരുന്നു ഇന്ത്യയുടെ പണപ്പെരുപ്പ നിരക്ക്.
ഭക്ഷണസാധനങ്ങളിലുണ്ടായ വില വർധനയാണ് പണപ്പെരുപ്പം ഉയരാൻ കാരണമായത്. മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇന്നലെ പുതിയ കണക്കുകൾ പുറത്തുവിട്ടു. ഗ്രാമീണ പണപ്പെരുപ്പം മുൻമാസം 3.63 ശതമാനത്തിലെത്തി.
ഫെബ്രുവരിയിലിത് 3.37 ശതമാനമായിരുന്നു. നഗരങ്ങളിലെ പണപ്പെരുപ്പം ഫെബ്രുവരിയിലെ 3.02 ശതമാനത്തിൽനിന്ന് മാർച്ചിൽ 3.11 ശതമാനത്തിലേക്കു വർധിച്ചു. റീട്ടെയിൽ പണപ്പെരുപ്പ സൂചികയിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള ഭക്ഷ്യവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മാർച്ചിൽ 3.87 ശതമാനത്തിലേക്ക് ഉയർന്നു.
ഫെബ്രുവരിയിൽ 3.47 ശതമാനമാണ് രേഖപ്പെടുത്തിയത്. ഗ്രാമീണ മേഖലയിൽ 3.906 ശതമാനവും നഗരമേഖലയിൽ 3.71 ശതമാനവുമാണ്. ഫെബ്രുവരിയിൽ യഥാക്രമം 3.46 ശതമാനവും 3.48 ശതമാനവുമായിരുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കഴിഞ്ഞ കുറച്ചു മാസങ്ങളായി വർധന ഉണ്ടായെങ്കിലും ആകെ വിലക്കയറ്റം ആർബിഐയുടെ ലക്ഷ്യപരിധിയായ 2-6 ശതമാനത്തിനുള്ളിൽ നിലനിർത്താൻ സാധിച്ചിട്ടുണ്ട്.
മാർച്ചിൽ ചില അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുറവ് ആശ്വാസം നൽകി. സവോളയുടെ വിലയിൽ 27 ശതമാനവും ഉരുളക്കിഴങ്ങിന് 19 ശതമാനവും കുറവ് രേഖപ്പെടുത്തി. വെളുത്തുള്ളി, പയർവർഗങ്ങൾ, കടല എന്നിവയുടെ വിലയിലും കുറവുണ്ടായി. എന്നാൽ, തക്കാളി, കോളിഫ്ളവർ എന്നിവയുടെ വില ഉയരുകയും ചെയ്തു.
ഭക്ഷ്യവിലയിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകുന്പോഴും ആഭരണവിപണിയിൽ വിലക്കയറ്റമാണ്. മാർച്ചിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയവയിൽ മുന്നിലുള്ള വെള്ളി ആഭരണങ്ങളുടെ പണപ്പെരുപ്പം ഫെബ്രുവരിയിലെ 160.88 ശതമാനത്തിൽനിന്ന് 148.61 ശതമാനത്തിലെത്തി. സ്വർണം, വജ്രം, പ്ലാറ്റിനം ആഭരണങ്ങളുടെ വിലയിൽ 45.92 ശതമാനം വർധനയുണ്ടായി. മുൻമാസമിത് 48.17 ശതമാനമായിരുന്നു.
പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ആഗോള എണ്ണ വിതരണ തടസങ്ങളെക്കുറിച്ചുള്ള ആശങ്കൾക്കും ഇടയിലാണ് പുതിയ പണപ്പെരുപ്പ കണക്കുകൾ വന്നിരിക്കുന്നത്.
തെലുങ്കാന ഒന്നാമത്
2025ൽ ചില്ലറ പണപ്പെരുപ്പം ഏറ്റവും കൂടുതലുള്ള സംസ്ഥാനമെന്ന പദവിയിലിരുന്ന കേരളം 2026ൽ അത് മാറ്റിയെടുത്തു. ഈ പട്ടം ജനുവരിയിൽ തെലുങ്കാനയ്ക്ക് കൈമാറിയ കേരളം, ഫെബ്രുവരിയിൽ മൂന്നാം സ്ഥാനത്തെത്തി. മാർച്ചിൽ കേരളം വിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള ആദ്യ അഞ്ചു സംസ്ഥാനങ്ങളിൽനിന്നും പുറത്തായിരിക്കുകയാണ്.
വിലക്കയറ്റത്തോതിൽ മാർച്ചിലും മുന്നിൽ തെലുങ്കാനയാണ്. 5.83 ശതമാനമാണ് തെലുങ്കാനയുടെ പണപ്പെരുപ്പ നിരക്ക്. ആന്ധ്രാപ്രദേശ് (4.05%), കർണാടക (3.96%), തമിഴ്നാട് (3.77%), രാജസ്ഥാൻ (3.64%) സംസ്ഥാനങ്ങളാണ് അടുത്ത സ്ഥാനങ്ങളിൽ.
കേരളത്തിന്റെ പണപ്പെരുപ്പ നിരക്ക് 3.62 ശതമാനമാണ്. വിലക്കയറ്റത്തോതിൽ പത്ത് സംസ്ഥാനങ്ങളാണ് ദേശീയ ശരാശരിയേക്കാൾ മുകളിൽ.
District News
മൂവാറ്റുപുഴ: സമാധാനപരവും പ്രശ്നരഹിതവുമായ തെരഞ്ഞെടുപ്പ് നടത്തുക എന്ന ലക്ഷ്യത്തോടെ പോലീസിന്റെ കനത്ത സംവിധാനങ്ങളും സാന്നിധ്യവും ഉറപ്പുവരുത്താന്‍ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ കീഴിലുള്ള പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ റൂട്ട് മാര്‍ച്ച് നടത്തി. പോലീസുകാര്‍ക്കൊപ്പം ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്സ് ഉള്‍പ്പെടെയുള്ളവരും അണിനിരന്നു.
മൂവാറ്റുപുഴ പുളിഞ്ചോട് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച റൂട്ട്മാര്‍ച്ച് പേഴയ്ക്കാപ്പിള്ളി ജംഗ്ഷനില്‍ സമാപിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് കീഴിലുള്ള വാഴക്കുളം, കല്ലൂര്‍ക്കാട്, പോത്താനിക്കാട്, കോതമംഗലം, കുട്ടമ്പുഴ, ഊന്നുകല്‍, മുവാറ്റുപുഴ, മുവാറ്റുപുഴ ട്രാഫിക്, കോതമംഗലം ട്രാഫിക് തുടങ്ങിയ സ്റ്റേഷനുകളിലെ പോലീസുകാര്‍ റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തു.
മൂവാറ്റുപുഴ ഡിവൈഎസ്പി പി. അബ്ദുല്‍ മുനീര്‍, മൂവാറ്റുപുഴ സ്റ്റേഷന് ഹൗസ് ഓഫീസര്‍ അനില്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് റൂട്ട് മാര്‍ച്ച് നടന്നത്.
District News
കരുനാഗപ്പള്ളി: ഗുണ്ടാപകയിലെ കൊലപാതങ്ങൾക്ക് ശേഷം പ്രകോപനപരമായ പോർ വിളികൾ ഉയർന്ന കരുനാഗപ്പള്ളിയിലെ കടത്തൂർ ഭാഗത്ത് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ എം. ഹേമലതയുടെ നേതൃത്വത്തിൽ പോലീസ് ഇന്നലെ റൂട്ട് മാർച്ച് നടത്തി.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി മേഖലയിൽ ക്രമസാധാനം ഉറപ്പിക്കാനാണ് കൊല്ലം സിറ്റി പോലീസ് ഉദ്യോഗസ്ഥരും പോലീസ് സേനാംഗങ്ങളും കേന്ദ്ര സായുധ സേനാംഗങ്ങളും സംയുക്തമായി റൂട്ട് മാർച്ച് നടത്തിയത്.
അതേസമയം ഗുണ്ടാപകയിലെ കൊലപാതങ്ങൾക്ക് ശേഷം സാമൂഹികാന്തരീക്ഷം കലുഷിതമാക്കുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ പ്രചരണങ്ങൾ നടത്തിയ സംഭവത്തിൽ കൊല്ലം സിറ്റി പോലീസ് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.
ദിവസങ്ങൾക്ക് മുമ്പാണ് കരുനാഗപ്പള്ളിയിൽ മുൻവിരോധത്താൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. തുടർന്ന് കരുനാഗപ്പള്ളിയിൽ ശക്തമായ പോലീസ് നിരീക്ഷണം തുടർന്നു വരവേയാണ് സോഷ്യൽ മീഡിയയിലൂടെ രണ്ട് സംഘങ്ങൾക്കുമിടയിൽ വിദ്വേഷം വളർത്തുന്ന രീതിയിൽ പ്രചരണങ്ങൾ നടന്നത്. സൈബർ ക്രൈം പോലീസ് സ്റ്റേഷനിലാണ് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തത്. കഴിഞ്ഞദിവസം കരുനാഗപ്പള്ളിയിലും സൈബർ പോലീസ് സ്റ്റേഷനിലുമായി ഇത്തരം പ്രചരണം നടത്തിയതിന് ഒരോ കേസുകൾ വീതം രജിസ്റ്റർ ചെയ്തിരുന്നു.
District News
മൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി മൂവാറ്റുപുഴയില്‍ പോലീസും കേന്ദ്ര സായുധ വിഭാഗവും സംയുക്ത റൂട്ട് മാര്‍ച്ച് നടത്തി.
മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് കീഴിലുള്ള പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തു. പോലീസുകാര്‍ക്കൊപ്പം ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്സ് ഉള്‍പ്പെടെ പങ്കെടുത്ത മാര്‍ച്ച് മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് വെള്ളൂര്‍കുന്നത്ത് സമാപിച്ചു. 150 ഓളം പോലീസുകാരും കേന്ദ്ര സായുധ വിഭാഗവും റൂട്ട് മാര്‍ച്ചിന്റെ ഭാഗമായി.
District News
ചെറുതോണി: ഇടുക്കി നിയോജകമണ്ഡലത്തിലെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി നാളെ മുതൽ 12 വരെ എൽഡിഎഫ് വികസന മുന്നേറ്റം നടത്തുമെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി റോഷി അഗസ്റ്റിനാണ് ജാഥാ ക്യാപ്റ്റൻ.
പത്തു വർഷത്തിനിടെ സംസ്ഥാനത്ത് വിവിധ മേഖലകളിൽ കൈവരിച്ച വികസന നേട്ടങ്ങളും മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികളും ജനങ്ങളിൽ എത്തിക്കുകയാണ് ജാഥയുടെ ലക്ഷ്യമെന്ന് നേതാക്കൾ പറഞ്ഞു.
ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ മേഖലകളിലെ പുരോഗതിയോടൊപ്പം സാമൂഹ്യ ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ സംസ്ഥാനത്ത് വലിയ മാറ്റം സൃഷ്ടിക്കാനായതായി എൽഡിഎഫ് നേതാക്കൾ പറഞ്ഞു.
ഇടുക്കി മണ്ഡലത്തിൽ മെഡിക്കൽ കോളജ് വികസനം, മലയോര ഹൈവേ ഉൾപ്പെടെയുള്ള റോഡ് വികസനങ്ങൾ, പാലങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ നടപ്പാക്കി.സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം റോമിയോ സെബാസ്റ്റ്യൻ ജാഥയുടെ മാനേജരായും സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എം.കെ. പ്രിയൻ വൈസ് ക്യാപ്റ്റനായും പങ്കെടുക്കും.
നാളെ രാവിലെ 8.30 ന് മൂലമറ്റത്ത് മന്ത്രി വി.എൻ. വാസവൻ ജാഥ ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിലെ യോഗങ്ങളിൽ ജോസ് കെ. മാണി എംപി, സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ. സലീംകുമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്ന് പത്രസമ്മേളനത്തിൽ എൽഡിഎഫ് നേതാക്കളായ റോമിയോ സെബാസ്റ്റ്യൻ, ഷാജി കാഞ്ഞമല, അനിൽ കൂവപ്ലാക്കൽ, ഷിജോ തടത്തിൽ, ജയിംസ് മ്ലാക്കുഴി എന്നിവർ അറിയിച്ചു.
Kerala
കൊച്ചി: എറണാകുളം പിഎസ്സി ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. പിഎസ്സി റാങ്ക് ലിസ്റ്റിൽ നിയമനം നടക്കാത്തതിലും പിൻവാതിൽ നിയമനങ്ങൾ നടക്കുന്നുവെന്ന ആരോപണങ്ങളിലും പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുന്നത്.
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സിജോയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള പിഎസ്സി ഓഫീസിലാണ് പ്രതിഷേധം നടക്കുന്നത്. 30 ഓളം പ്രവർത്തകരാണ് പ്രതിഷേധിക്കുന്നത്.
ഒന്നാം റാങ്ക് കിട്ടിയവർക്ക് പോലും നിയമനം ലഭിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പരാതി ഉയർന്നിരുന്നു. പ്രവർത്തകർ പിഎസ്സി ഓഫീസിനകത്തേക്ക് ഇരച്ചു കയറി, ഉപരോധിച്ചു കൊണ്ടാണ് പ്രതിഷേധിക്കുന്നത്.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഭായ് കോളനിക്കെതിരെയുള്ള ബഹുജന പ്രക്ഷോഭത്തില്‍ അറസ്റ്റ്. അന്യസംസ്ഥാന തൊഴിലാളി നല്കിയ പരാതിയില്‍ വെങ്ങോല പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.
ഭായ് കോളനി കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന സജീവാണ്. ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രക്ഷോഭിച്ചത്. ഇതിനിടെ അന്യസംസ്ഥാന തൊഴിലാളികളും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമായി സംഘര്‍ഷാവസ്ഥ ഉണ്ടാലുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അന്യസംസ്ഥാന തൊഴിലാളിയുടെ പരാതിയില്‍ വെങ്ങോല പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്.
അടുത്തിടെയായി ഭായ് കോളനിയില്‍ താമസിക്കുന്നവരും നാട്ടുകാരും തമ്മില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും മയക്കുമരുന്ന് കച്ചവടവും ഇവിടെ നടക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇവിടെ പോലീസ് റെയ്ഡും തുടരെ നടക്കുന്നുണ്ട്.
അന്യസംസ്ഥാന തൊഴിലാളികള്‍ പരസ്യമായി ലഹരി ഉപയോഗിക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. എക്സൈസ് ഉദ്യോഗസ്ഥര്‍ കേസ് എടുക്കാറുണ്ടെങ്കിലും ചെറിയ അളവില്‍ മാത്രം ലഹരി സൂക്ഷിക്കുന്നതിനാല്‍ ഇവര്‍ക്ക് ജാമ്യം ലഭിക്കാറുണ്ട്.
പരസ്യമായി ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിരുന്നു. കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ടു വന്നാല്‍ തല്ലും എന്നെഴുതിയ ഒരു ബോര്‍ഡും നാട്ടുകാര്‍ പ്രദേശത്ത് സ്ഥാപിച്ചിരുന്നു.
Kerala
തിരുവനന്തപുരം: കേരള എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അധ്യാപകരുടെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തും. രാവിലെ 10ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്നാണ് മാർച്ച് ആരംഭിക്കുക.
മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന ധർണ ഉദ്ഘാടനം ചെയ്യും.
കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി, ശിവഗിരി മഠം സ്കൂൾ കോർപറേറ്റ് മാനേജർ വിശാലാനന്ദ സ്വാമികൾ, എംഇഎസ് സ്കൂൾ മാനേജ്മെന്റ് പ്രതിനിധി കെ.എ ഹാഷിം എന്നിവർ പങ്കെടുക്കും.
Kerala
തൃശൂർ: ശബരിമല സ്വർണക്കൊള്ളയ്ക്കെതിരെയും തൊഴിലുറപ്പ് പദ്ധതി കേന്ദ്രസർക്കാർ അട്ടിമറിച്ചെന്നും ആരോപിച്ച് യൂത്ത്കോൺഗ്രസ് തൃശൂർ കളക്ടറേറ്റിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം.
പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജെനീഷ് അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രവർത്തകർ പോലീസ് മർദിച്ചെന്നാരോപിച്ച് സ്റ്റേഷനിൽ മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
സ്റ്റേഷന്റെ അകത്തേക്ക് തള്ളിക്കയറാനും പ്രവർത്തകർ ശ്രമിച്ചു. പരിക്കേറ്റ രണ്ട് കോൺഗ്രസ് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് വിട്ടയച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ യൂത്ത്കോൺഗ്രസ് നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജി. ജനീഷ്, അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ഒന്നിലധികം തവണ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. പോലീസ് വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി.
പലർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. പലർക്കും പരിക്കേറ്റു. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ സ്ഥലത്ത് തുടരുകയാണ്. ഇത് അന്തിമസമരം അല്ലെന്നും തലസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും തുടർ സമരങ്ങൾ ഉണ്ടാകുമെന്നും യൂത്ത്കോൺഗ്രസ് അധ്യക്ഷൻ ഒ.ജെ. ജനീഷ് പ്രതികരിച്ചു.
National
കോല്‍ക്കത്ത: ഓണറേറിയം വര്‍ധിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നലെ പശ്ചിമബംഗാള്‍ ആരോഗ്യ വകുപ്പ് ആസ്ഥാനത്തേക്ക് ആശാ തൊഴിലാളികള്‍ നടത്തിയ മാര്‍ച്ച് കോല്‍ക്കത്ത നഗരത്തെ സ്തംഭിപ്പിച്ചു.
മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ലെന്നും തുച്ഛമായ തുക മാത്രമാണ് ലഭിക്കുന്നതെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. മാര്‍ച്ച് പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് കോല്‍ക്കത്തയിലെ എസ്പ്ലനേഡിലും സാള്‍ട്ട് ലേക്കിലും ആയിരക്കണക്കിന് ആശാ തൊഴിലാളികള്‍ പ്രധാന പാതകള്‍ ഉപരോധിച്ചു.
വിവിധ ജില്ലകളില്‍നിന്നെത്തിയ പ്രതിഷേധക്കാരെ ഇന്നലെ രാവിലെ മുതല്‍ സീല്‍ദ, ഹൗറ റെയില്‍വേ സ്റ്റേഷനുകളില്‍നിന്നു പുറത്തിറങ്ങിയപ്പോള്‍ പോലീസ് തടഞ്ഞു. നിരവധി സ്ഥലങ്ങളില്‍ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനു കാരണമായി.
ആരോഗ്യവകുപ്പ് ആസ്ഥാനമായ ‘സ്വാസ്ഥ്യ ഭവന്’ സ്ഥിതി ചെയ്യുന്ന സാള്‍ട്ട് ലേക്കിലേക്കു ചില പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ ചാടിക്കടക്കാന്‍ ശ്രമിച്ചു. സാള്‍ട്ട് ലേക്കിലെ ചില ഭാഗങ്ങളില്‍ വാഹന ഗതാഗതം രണ്ടു മണിക്കൂറിലധികം തടസപ്പെട്ടു.
ഓണറേറിയം പ്രതിമാസം 5,500 രൂപയില്‍നിന്ന് 15,000 രൂപയാക്കണമെന്നും അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് നല്‍കണമെന്നുമാണ് ആശാ വര്‍ക്കര്‍മാരുടെ പ്രധാന ആവശ്യം.
Kerala
കോട്ടയം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം. മന്ത്രിയുടെ കോട്ടയം ഏറ്റുമാനൂരിലെ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഷോൺ ജോർജ് അടക്കമുള്ള നേതാക്കളാണ് മാർച്ചിന് നേത്യത്വം നൽകിയത്.
പ്രവർത്തകർ പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ വന്നതോടെയാണ് പോലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചത്. അതേസമയം, തിരുവനന്തപുരത്ത് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വസതിയിലേക്കും ബിജെപി മാർച്ച് നടത്തി.
മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. സ്വർണക്കൊള്ളയിൽ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് വി. മുരളീധരൻ ആവശ്യപ്പെട്ടു.
District News
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിയുടെ അന്വേഷണം മന്ദഗതിയിലാണെന്നും എസ്ഐടി ഉന്നതരെ സംരക്ഷിക്കുന്നുവെന്നും ആരോപിച്ച് എസ്ഐടി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാർച്ച് നടത്തി.
ജില്ലാ പ്രസിഡന്റ് നേമം ഷജീർ അധ്യക്ഷത വഹിച്ച മാർച്ച് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു. ജയിലിൽ കിടക്കുന്ന പദ്മകുമാർ, മുൻ മന്ത്രി കടകംപള്ളിക്കെതിരെ മൊഴി നൽകിയിട്ടും നടപടി സ്വീകരിക്കാത്തത് മുഖ്യമന്ത്രിയുടെ ഇടപെടൽ വ്യക്തമാക്കുന്നു എന്നു സംസ്ഥാന പ്രസിഡന്റ് ആരോപിച്ചു.
മാർച്ച് ബാരിക്കേഡുവച്ച് പോലീസ് തടഞ്ഞു. നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോകാത്തത് കൊണ്ട് പ്രവർത്തകരെ ലാത്തികൊണ്ടു കുത്തി തള്ളി മാറ്റാൻ ശ്രമിച്ചു. ഒടുവിൽ പോലീസുമായി പ്രവർത്തകർ സംഘർഷത്തിലായി. ജില്ലാ പ്രസിഡന്റ് നേമം ഷജീർ, സംസ്ഥാന സെക്രട്ടറിമാരായ ഋഷി എസ്. കൃഷ്ണൻ, അജയ് കുര്യാത്തി, ഫൈസൽ നന്നാട്ടുകാവ്, ശ്യാം വെള്ളറട, റമീസ് ഹുസൈൻ, ജില്ലാ സെക്രട്ടറിമാരായ സജിൻ വെല്ലൂർക്കോണം, രേഷ്മ പട്ടം, സുജിത് കോവളം, ഹരി പെരിങ്ങമല, അജീഷ് നാഥ് തുടങ്ങിയവർ നേതൃത്വം നൽകി.