National
ന്യൂഡൽഹി: ഉപയോഗശൂന്യമായ ആക്രിവസ്തുക്കളുടെ വില്പനയിലൂടെ റെയിൽവേ കഴിഞ്ഞ സാന്പത്തികവർഷം നേടിയത് 6813.86 കോടി രൂപ. 6000 കോടി രൂപ എന്ന ലക്ഷ്യത്തെ മറികടന്നാണ് റെയിൽവേയുടെ നേട്ടം.
2024- 25 സാന്പത്തികവർഷം റെയിൽവേ ഈയിനത്തിൽ 6641.78 കോടി രൂപ നേടിയിരുന്നു. അധികമായി ലഭിച്ച ഈ വരുമാനം സ്റ്റേഷനുകളുടെ നവീകരണം, ശുചിത്വം, ഡിജിറ്റൽ സേവനങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കാനാണു തീരുമാനം.
യാർഡുകളിലും വർക്ക്ഷോപ്പുകളിലും കെട്ടിക്കിടക്കുന്ന പാഴ്വസ്തുക്കൾ നീക്കംചെയ്യുന്നതുവഴി സാന്പത്തികലാഭം ഉണ്ടാകുന്നതു മാത്രമല്ല, റെയിൽവേ ഭൂമി കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇതോടൊപ്പം ടിക്കറ്റ് ഇതര വരുമാനത്തിലും റെയിൽവേ വലിയ നേട്ടം കൈവരിച്ചതായി അധികൃതർ വ്യക്തമാക്കി. 2021-22ൽ വെറും 290 കോടി രൂപയായിരുന്ന ഇത്തരം വരുമാനം അഞ്ചു വർഷത്തിനുള്ളിൽ 168 ശതമാനത്തോളം വർധിച്ച് 777.76 കോടി രൂപയിലെത്തി.
പരസ്യങ്ങൾ, റെയിൽവേ ആസ്തികൾ വാണിജ്യപരമായ ആവശ്യങ്ങൾക്ക് നൽകുക എന്നിവയ്ക്കൊപ്പം മറ്റുചില സേവനങ്ങളും അധിക വരുമാനത്തിനായി റെയിൽവേ പ്രയോജനപ്പെടുത്തുന്നുണ്ട്.
ഇതിന്റെ ഭാഗമായി പ്രമുഖ ബ്രാൻഡുകളുടെ 22 ഔട്ലെറ്റുകൾ രാജ്യത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ അനുവദിച്ചു. കൂടാതെ മൾട്ടിലെവൽ പാർക്കിംഗ്, മെഡിക്കൽ സെന്ററുകൾ, നഴ്സിംഗ് പോഡുകൾ, ഡിജിറ്റൽ ലോഞ്ചുകൾ, അതിവേഗ വൈഫൈ, ഹെൽത്ത് കിയോസ്കുകൾ, ഗെയിമിംഗ് സോണുകൾ തുടങ്ങിയ ആധുനികസൗകര്യങ്ങൾ ഒരുക്കി യാത്രക്കാർക്കു മികച്ച സേവനം നൽകി സാന്പത്തിക ഭദ്രത ഉറപ്പാക്കാനും റെയിൽവേ ശ്രമിക്കുന്നുണ്ട്.
Kerala
പരവൂര്‍: ട്രെയിന്‍ യാത്രക്കാര്‍ക്ക് ഭക്ഷണസാധനങ്ങള്‍ അമിതവില ഈടാക്കി വിറ്റ സംഭവത്തില്‍ പാന്‍ട്രി ജീവനക്കാര്‍ക്കെതിരേ കര്‍ശന നടപടിയുമായി ഐആര്‍സിടിസി.
ഡല്‍ഹി-അമൃത്സര്‍ ഇന്റെര്‍സിറ്റി എക്സ്പ്രസിലെ പാന്‍ട്രി കാര്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെയാണ് റെയില്‍വേ ജോലിയില്‍ നിന്ന് പുറത്താക്കിയത്. റെയില്‍വേ നിശ്ചയിച്ച നിരക്കിനേക്കാള്‍ ഇരട്ടിയിലധികം തുക ഈടാക്കിയതും ഇത് ചോദ്യം ചെയ്ത യാത്രക്കാരനെ ഭീഷണിപ്പെടുത്തിയതും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതോടെയാണ് അധികൃതരുടെ നടപടി.
യാത്രക്കാരന് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച വീഡിയോയാണ് വന്‍ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. അഞ്ച് രൂപയുടെ ചായയ്ക്ക് പത്ത് രൂപയും പത്ത് രൂപയുടെ കാപ്പിക്ക് ഇരുപത് രൂപയുമാണ് ഇവര്‍ വാങ്ങിയിരുന്നത്.
14 രൂപയുടെ കുടിവെള്ളത്തിന് 20 രൂപ ഈടാക്കി. ചായയുടെ വില ചോദിച്ചപ്പോള്‍ കുറഞ്ഞ വിലയിലുള്ളത് ചോദിക്കാത്തത് കൊണ്ടാണ് കൂടുതല്‍ പണം വാങ്ങിയതെന്ന വിചിത്രമായ ന്യായീകരണമാണ് ജീവനക്കാര്‍ നല്‍കിയത്.
ബിരിയാണിക്കൊപ്പം നല്‍കേണ്ട സാലഡ്, തൈര് എന്നിവ ഒഴിവാക്കിയും അമിതവില വാങ്ങിയിരുന്നു.
സംഭവം വിവാദമായതോടെ ഐആര്‍സിടിസി എക്സിലൂടെ യാത്രക്കാരനോട് മാപ്പുചോദിച്ചു. ജീവനക്കാരെ പിരിച്ചുവിട്ടതിനു പുറമെകരാറുകാരന് വന്‍ തുക പിഴയും ചുമത്തിയിട്ടുണ്ട്.
ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ ട്രെയിനുകളില്‍ ഇ-പാന്‍ട്രി സംവിധാനം ഉടന്‍ നടപ്പിലാക്കുമെന്നും റെയില്‍വേ അറിയിച്ചു. ഇതോടെ യാത്രക്കാര്‍ക്ക് ഡിജിറ്റല്‍ സംവിധാനത്തിലൂടെ കൃത്യമായ നിരക്കില്‍ ഭക്ഷണം മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കും.
സാധാരണക്കാരെ കൊള്ളയടിക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരേ കര്‍ശന നിരീക്ഷണം തുടരുമെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
Kerala
പരവൂർ: കൊങ്കൺ റെയിൽവേ പാതയിൽ ടിക്കറ്റില്ലാത്ത യാത്രക്കാരെയും ക്രമരഹിതമായി യാത്ര ചെയ്യുന്നവരെയും കണ്ടെത്താൻ നടത്തിയ പരിശോധനയിലൂടെ ഫെബ്രുവരിയിൽ മാത്രം 2.41 കോടി രൂപ പിഴയായി ഈടാക്കി.
കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് നടത്തിയ 873 പ്രത്യേക പരിശോധനകളിലായി 41,522 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിലേക്ക് സർവീസ് നടത്തുന്ന ട്രെയിനുകളിലടക്കമാണ് കർശനവും വ്യാപകവുമായ പരിശോധനകൾ നടത്തിയത്. ടിക്കറ്റ് നിരക്കിനത്തിലും പിഴയായുമാണ് ഇത്രയും തുക റെയിൽവേ ശേഖരിച്ചത്.
2025–26 സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ ഫെബ്രുവരി വരെയുള്ള കണക്കുകൾ പ്രകാരം ആകെ 25.21 കോടി രൂപയാണ് ടിക്കറ്റ് പരിശോധനയിലൂടെ പിഴയായി ലഭിച്ചത്. ഈ കാലയളവിൽ ആകെ 10,368 പ്രത്യേക പരിശോധനാ ഡ്രൈവുകൾ നടത്തി. ഇതിലൂടെ 4,54,849 നിയമലംഘനങ്ങളാണ് റെയിൽവേ അധികൃതർ കണ്ടെത്തിയത്.
വരും മാസങ്ങളിലെ വേനലവധിക്കാല സീസൺ പ്രമാണിച്ച് പാതയിൽ പരിശോധനകൾ കൂടുതൽ കർശനമാക്കാനാണ് റെയിൽവേയുടെ തീരുമാനം. അംഗീകൃത ടിക്കറ്റുകൾ കൈവശംവച്ച് മാത്രം യാത്ര ചെയ്യണമെന്നും അല്ലാത്തപക്ഷം കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും കൊങ്കൺ റെയിൽവേ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ എല്ലാ റൂട്ടുകളിലും വരും ദിവസങ്ങളിൽ പരിശോധനകൾ തുടരും. ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
Kerala
പരവൂർ: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തിയ പ്രതിവാര സ്പെഷൽ ട്രെയിനുകൾ സ്ഥിരം സർവീസ് ആക്കി റെയിൽവേ. ഇത് കൂടാതെ ചില ലോക്കൽ പാസഞ്ചർ ട്രെയിനുകളും സ്ഥിരം സർവീസ് ആക്കാനും അധികൃതർ തീരുമാനിച്ചു.
തിരുവനന്തപുരം നോര്‍ത്ത് - മംഗളൂരു ജംക്ഷൻ അന്ത്യോദയ എക്സ്പ്രസ്, കണ്ണൂര്‍ - കോഴിക്കോട് പ്രതിദിന പാസഞ്ചര്‍, പാലക്കാട് - കണ്ണൂര്‍ എക്സ്പ്രസ്, കൊല്ലം - എറണാകുളം ജംഗ്ഷൻ മെമു പാസഞ്ചര്‍, എറണാകുളം ജംഗ്ഷൻ - വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് സ്ഥിരം സർവീസായി അനുവദിച്ചത്.
മംഗളൂരു സെന്‍ട്രല്‍ - കോഴിക്കോട് എക്സ്പ്രസ് പാലക്കാട്ടേയ്ക്ക് നീട്ടാനും തീരുമാനിച്ചു.ട്രെയിന്‍ നമ്പര്‍ 16313 തിരുവനന്തപുരം നോര്‍ത്ത് - മംഗളൂരു ജംക്ഷൻ അന്ത്യോദയ എക്സ്പ്രസിന്റെ സ്ഥിരം സര്‍വീസ് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് മാര്‍ച്ച് 16 മുതലും ട്രെയിന്‍ നമ്പര്‍ 16314 മംഗളൂരു ജംഗ്ഷൻ - തിരുവനന്തപുരം നോര്‍ത്ത് അന്ത്യോദയ എക്സ്പ്രസ് മംഗളൂരു ജംഗ്ഷനിൽ നിന്ന് മാര്‍ച്ച് 17 മുതലും ആരംഭിക്കും.
ട്രെയിന്‍ നമ്പര്‍ 56632 കണ്ണൂര്‍ - കോഴിക്കോട് പ്രതിദിന പാസഞ്ചറിന്റെ സ്ഥിരം സര്‍വീസ് കണ്ണൂരില്‍ നിന്ന് മാര്‍ച്ച് 17 മുതല്‍ ആരംഭിക്കും. ട്രെയിന്‍ നമ്പര്‍ 16611 പാലക്കാട് - കണ്ണൂര്‍ എക്സ്പ്രസിന്റെ സ്ഥിരം സര്‍വീസ് പാലക്കാട്ട്നിന്ന് മാര്‍ച്ച് 16 മുതല്‍ ആരംഭിക്കും. ട്രെയിന്‍ നമ്പര്‍ 66328 കൊല്ലം - എറണാകുളം ജംഗ്ഷൻ മെമു പാസഞ്ചര്‍, ട്രെയിന്‍ മാര്‍ച്ച് 16 മുതല്‍ സ്ഥിരം സർവീസായി ആരംഭിക്കും.
ശനി, ഞായർ ഒഴികെ ആഴ്ചയിൽ അഞ്ച് ദിവസമാണ് ഈ മെമു സർവീസ് നടത്തുക. ട്രെയിന്‍ നമ്പര്‍ 16363 എറണാകുളം ജംഗ്ഷൻ - വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസിന്റെ സ്ഥിരം സര്‍വീസ് എറണാകുളം ജംഗ്ഷനിൽ നിന്ന് മാര്‍ച്ച് 18 മുതലും ട്രെയിന്‍ നമ്പര്‍ 16364 വേളാങ്കണ്ണി - എറണാകുളം ജംഗ്ഷൻ പ്രതിവാര എക്സ്പ്രസ് വേളാങ്കണ്ണിയില്‍ നിന്ന് മാര്‍ച്ച് 19 മുതലുമാണ് സ്ഥിരം സർവീസായി ഓടിത്തുടങ്ങുന്നത്.
ട്രെയിന്‍ നമ്പര്‍ 16610 മംഗളൂരു സെന്‍ട്രല്‍ - കോഴിക്കോട് പ്രതിദിന എക്സ്പ്രസ് മാര്‍ച്ച് 16 മുതല്‍ പാലക്കാട്ടേക്ക് നീട്ടും. ഫറോക്ക്, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, കുറ്റിപ്പുറം, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാവും. മംഗളൂരു സെന്‍ട്രലിനും കോഴിക്കോടിനും ഇടയിലുള്ള സ്റ്റോപ്പുകളിലും സമയക്രമത്തിലും മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു.
Kerala
പരവൂർ: പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ചെലവ് ചുരുക്കാനും ലക്ഷ്യമിട്ട് ഡീസൽ പൂർണമായും ഒഴിവാക്കി ഇലക്ട്രിക് എൻജിനുകളിലേക്കു മാറാൻ ഒരുങ്ങി റെയിൽവേ. രാജ്യത്ത് അവശേഷിക്കുന്ന 2500 ഓളം ഡീസൽ ലോക്കോമോട്ടീവുകൾകൂടി സർവീസിൽനിന്ന് ഒഴിവാക്കാനാണ് റെയിൽ മന്ത്രാലയത്തിന്റെ തീരുമാനം.
രാജ്യത്ത് 70,117 റൂട്ട് കിലോമീറ്ററിൽ വൈദ്യുതീകരിക്കാൻ ഇനി വെറും 405 റൂട്ട് കിലോമീറ്റർ മാത്രം ബാക്കിനിൽക്കെയാണ് റെയിൽവേ പുതിയ പദ്ധതി ആലോചിക്കുന്നത്. നിലവിൽ ദീർഘദൂര ചരക്ക് സേവനങ്ങൾക്ക് ഇന്ത്യൻ റെയിൽവേ ഇപ്പോഴും ഡീസൽ ലോക്കോമോട്ടീവുകളെയാണ് പൂർണമായും ആശ്രയിക്കുന്നത്. എന്നാൽ, ദീർഘദൂര യാത്രാ സർവീസുകൾ പ്രധാനമായും കേബിളുകളിൽനിന്ന് വൈദ്യുതി ഉപയോഗിക്കുന്ന ഇലക്ട്രിക് ട്രെയിനുകളിലേക്ക് മാറിയിട്ടുണ്ട്.
റെയിൽവേ യാർഡിലെ ആവശ്യങ്ങൾക്കും കോച്ചുകൾ പലയിടങ്ങളിലേക്കും മാറ്റുന്നതിനും കുറഞ്ഞ ദൂരത്തിൽ ചരക്കുകൾ കൊണ്ടുപോകുന്നതിനും ഉപയോഗിക്കുന്ന ഡീസൽ ലോക്കോമോട്ടീവുകൾ ഒഴിവാക്കുകയാണ് ആദ്യനടപടിയെന്ന് റെയിൽ മന്ത്രാലയം വ്യക്തമാക്കുന്നു. റെയിൽ പാത വൈദ്യുതീകരണം പൂർത്തിയാകാത്തതിനാലും ചില മേഖലകളിൽ വൈദ്യുതീകരണം ഭാഗികമായതിനാലും മാത്രമാണ് ഡീസൽ എൻജിൻ ഉപയോഗിക്കേണ്ടി വരുന്നത്.
ചില പ്രത്യേക ആവശ്യങ്ങൾക്കുവേണ്ടി ബാറ്ററിയുള്ള എൻജിനുകളും റെയിൽവേ ഉപയോഗിക്കുന്നുണ്ട്. 700 കുതിരശക്തിയുള്ള ഡീസൽ എൻജിൻ മാറ്റി ലിഥിയം ഫെറോഫോസ്ഫേറ്റ് ബാറ്ററി വിജയകരമായി ഘടിപ്പിച്ചതായി കഴിഞ്ഞ സെപ്റ്റംബറിൽ കോൺകോഡ് കൺട്രോൾ സിസ്റ്റംസ് അറിയിച്ചിരുന്നു. ആറ് വർഷം മുമ്പാണ് ലിഥിയം അയേൺ ബാറ്ററി ഘടിപ്പിച്ച ലോക്കോമോട്ടീവുകൾ ഉപയോഗിക്കാൻ റെയിൽവേ തുടങ്ങിയത്.
അത്തരം 10 റെയിൽവേ എൻജിനുകൾ നിർമിക്കാൻ ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
3100 കുതിരശക്തിയുള്ള ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ലോക്കോമോട്ടീവ് പ്രൊപൽഷൻ സിസ്റ്റം വികസിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. നാഷണൽ തെർമൽ പവർ കോർപറേഷന് വൈദ്യുതി പ്ലാന്റിലേക്ക് കൽക്കരി എത്തിക്കാനാണ് ഈ ഹൈഡ്രജൻ എൻജിനുകൾ ഉപയോഗിക്കുക.
National
പരവൂർ: ട്രെയിനുകളിൽ അൺ റിസർവ്ഡ് ജനറൽ ടിക്കറ്റുകൾ ഓൺലൈനായി എടുക്കുന്ന യാത്രക്കാർക്കു നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് റെയിൽവേ. ഇന്ത്യൻ റെയിൽവേയുടെ പുതിയ ഏകീകൃത ആപ്പായ റെയിൽ വൺ വഴി ടിക്കറ്റുകൾ എടുക്കുന്നവർക്ക് നിരക്കിൽ മൂന്ന് ശതമാനം ഇളവാണ് റെയിൽ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്.
2016 ജനുവരി 14 മുതൽ ജൂലൈ 14 വരെയാണ് ആനുകൂല്യം ലഭിക്കുക. റെയിൽ വൺ ആപ്പ് വഴി ടിക്കറ്റുകൾ എടുക്കുന്പോൾ ഏതങ്കിലും ഡിജിറ്റൽ പേമെന്റ് രീതി ഉപയോഗിക്കുന്നവർക്കാണ് ഇളവ് നൽകുക.
ഇതിനായി യുപിഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിംഗ് തുടങ്ങിയവ ഉപയോഗിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി. ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുക, ഡിജിറ്റൽ ബുക്കിംഗ് സംവിധാനം കൂടുതൽ ജനകീയമാക്കുക എന്നിവയാണ് ഇതു വഴി റെയിൽവേ ലക്ഷ്യമിടുന്നത്.
നിലവിൽ റെയിൽ വൺ ആപ്പിലെ ആർ- വാലറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മൂന്ന് ശതമാനം കാഷ്ബാക്ക് നൽകുന്നുണ്ട്. ഇത് തുടരുന്നതിനൊപ്പം മറ്റ് ഡിജിറ്റൽ പേമെന്റ് മാർഗങ്ങൾ ഉപയോഗിക്കുന്നവർക്കും നേരിട്ട് ഇളവ് നൽകുന്നതാണ് പുതിയ തീരുമാനം.
Kerala
പരവൂർ: വിദ്യാർഥികൾക്ക് വേണ്ടി രാജ്യത്ത് ആദ്യമായി ചാർട്ടേഡ് ട്രെയിൻ അനുവദിച്ച് റെയിൽവേ. കാസർഗോഡ് എൽബിഎസ് എൻജിനിയറിംഗ് കോളജിൽ 22ന് നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ നവ സംരംഭകത്വ ഉച്ചകോടിയായ ഐഇഡിസി സമ്മിറ്റ് - 2025 ൽ പങ്കെടുക്കുന്നവർക്ക് ആയി തിരുവനന്തപുരത്തുനിന്നും കാസർഗോഡേക്കും തിരിച്ചുമാണ് ചാർട്ടേഡ് ട്രെയിൻ അനുവദിച്ചിട്ടുള്ളത്.
ഇന്ത്യയിൽ ഇതാദ്യമായാണ് ഇത്തരമൊരു പരിപാടിക്കായി ചാർട്ടേഡ് ട്രെയിൻ അനുവദിക്കുന്നത്. തിരുവനന്തപുരത്തുനിന്നും ഡിസംബർ 21ന് ഉച്ചകഴിഞ്ഞ് രണ്ടിന് പുറപ്പെടുന്ന ട്രെയിൻ 22ന് പുലർച്ചെ നാലിന് കാസർഗോഡ് എത്തിച്ചേരും. അന്നേദിവസം രാത്രി 11 30ന് ട്രെയിൻ തിരുവനന്തപുരത്തേക്കും തിരിക്കും. 23ന് ഉച്ചകഴിഞ്ഞ് 2 30ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തുന്നതോടുകൂടി ട്രെയിൻ യാത്ര അവസാനിക്കും.
ട്രെയിന്‍ കോട്ടയം, എറണാകുളം, ഷൊർണൂർ, കോഴിക്കോട് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാവും. ഒരു എസി കോച്ചും 17 സ്ലീപ്പർ കോച്ചുകളും ഉൾപ്പെടെ 18 ബോഗികളുള്ള ട്രെയിനിന്റെ ഓരോ ബോഗികളും പ്രത്യേക തീമിന്റെ ഭാഗമായിരിക്കും പ്രസ്തുത തീമിനനുസരിച്ചുള്ള പാനൽ ഡിസ്കഷനുകളും എക്സ്പെർട്ട് ടോക്കുകളും കലാപരിപാടികൾ ഉൾപ്പെടെ ഇതിന്റെ ഭാഗമായി ട്രെയിനിൽ സംഘടിപ്പിക്കും.
ഐഇഡി സി സമ്മിറ്റ് - 2025 നായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് അവരുടെ ആശയങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നതിനും പുതിയ ആശയങ്ങൾ രൂപീകരിക്കുന്നതിനും ഉള്ള ഒരു വലിയ ഇടം കൂടിയാണ് ഇത്തരം ഒരു ചാർട്ടേഡ് ട്രെയിൻ വരുന്നതോടെ സാധ്യമാകുന്നത്.
സമ്മിറ്റിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കായി ഇത്തരമൊരു ട്രെയിൻ സ്പോൺസർ ചെയ്തിരിക്കുന്നത് കേരള സ്റ്റാർട്ടപ്പ് മിഷൻ ആണ്. സമ്മിറ്റിന്റെ ടിക്കറ്റുകൾക്കായി www.iedcsummit.in എന്ന വെബ്സെറ്റ് സന്ദർശിക്കുക.
Kerala
കൊച്ചി: വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വിദ്യാർഥികൾ ഗണഗീതം പാടുന്ന വീഡിയോ നീക്കം ചെയ്ത് ദക്ഷിണ റെയിൽവേ. എറണാകുളം സൗത്ത് - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനത്തിന് വിദ്യാർഥികളെക്കൊണ്ട് ഗണഗീതം പാടിച്ചിരുന്നു. ഇതിന്റെ വീഡിയോ ദക്ഷിണ റെയിൽവേ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവയ്ക്കുകയും ചെയ്തു. ഈ വീഡിയോയാണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്.
വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിനുശേഷം വിദ്യാർഥികൾ ട്രെയിനിൽ യാത്രചെയ്യവേയാണ് ഗണഗീതം പാടിയത്. കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ ഇന്ന് രാവിലെയാണ് പ്രധാനമന്തി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്.
എറണാകുളം - ബംഗളൂരു റൂട്ടിലോടുന്ന വന്ദേ ഭാരതിന്റെ ട്രയൽ റൺ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഉദ്ഘാടന സ്പെഷ്യൽ ട്രെയിൻ ആയി രാവിലെ എട്ടിന് എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ വൈകുന്നേരം 5.50ന് ബംഗളൂരുവിൽ എത്തിച്ചേരും.
National
ചെന്നൈ: സുസ്ഥിര പരിസ്ഥിതി സൗഹൃദ ഗതാഗതത്തിലേക്കുള്ള ഒരു വലിയ കുതിച്ചുചാട്ടത്തിൽ, രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഇന്ത്യൻ റെയിൽവേ വിജയകരമായി പൂർത്തിയാക്കി. ഹൈഡ്രജൻ ഇന്ധന സെൽ സാങ്കേതികവിദ്യയിലാണ് ട്രെയിൻ ഓടുന്നത്. ഹൈഡ്രജൻ ട്രെയിൻ പരിസ്ഥിതിക്ക് വളരെയധികം ഗുണം ചെയ്യും.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് പരീക്ഷണം നടന്നത്.
ഹൈഡ്രജൻ ട്രെയിൻ ടെക്നോളജി വികസിപ്പിക്കുന്ന അപൂർവം രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുകയാണെന്നും 1200 കുതിരശക്തി ഹൈഡ്രജൻ ട്രെയിൻ നിർമിക്കാനുള്ള ശ്രമത്തിലാണെന്നും കേന്ദ്ര റെയിൽവേ ന്ത്രി അശ്വിനി വൈഷ്ണവ് എക്സിൽ കുറിച്ചു. പരീക്ഷണ ഓട്ടം പൂർത്തിയായതോടെ, ഹൈഡ്രജൻ ഇന്ധന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത സ്വീഡൻ, ജർമനി, ചൈന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ചേർന്നു.
ഒരു ഹൈഡ്രജൻ എഞ്ചിൻ നിർമിക്കുന്നതിന് 80 കോടി രൂപയാണ് ചെലവ്. കൂടാതെ ഓരോ റൂട്ടിനും 70 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനവുമാണ് ചെലവായി കണക്കാക്കുന്നത്. 35 എഞ്ചിനുകൾ നിർമിക്കാനാണ് ഇന്ത്യൻ റെയിൽവേയുടെ പദ്ധതി. ഈ പദ്ധതിക്കായി ഇന്ത്യൻ റെയിൽവേ 2,800 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.