Kerala
തൃശൂർ: പാർട്ടി പറയുന്നതൊന്നും ശരിയല്ലെന്ന് ജനങ്ങൾക്കറിയാമെന്ന് സിപിഐയിൽ നിന്ന് പുറത്താക്കപ്പെട്ട സി.സി. മുകുന്ദൻ എംഎൽഎ. കമ്മ്യൂണിസ്റ്റ് പാർട്ടി ലെറ്റർ പാഡിൽ സത്യങ്ങൾ അല്ലേ എഴുതേണ്ടതെന്നും മുകുന്ദൻ ചോദിച്ചു. തന്നെ ജനങ്ങൾ ഉൾക്കൊണ്ടതിൽ അവർക്ക് മാനസികമായ തകരാറുണ്ടെന്നും മുകുന്ദൻ പരിഹസിച്ചു.
ജില്ലാ നേതൃത്വത്തിലും സംസ്ഥാന നേതൃത്വത്തിലും എന്നെ ദ്രോഹിച്ചവരെ തുറന്നുകാട്ടും. ഇവർ പ്രസ്ഥാനത്തെ നശിപ്പിക്കുമെന്ന് മുന്നേ തുറന്നു പറഞ്ഞതാണ്, ഇനിയും പറയും. എന്നെ സിപിഐ സ്നേഹിച്ചില്ലെങ്കിലും ഒരുപാട് പാർട്ടികൾ എന്നെ സ്നേഹിക്കാൻ പോകുകയാണ്.
കോൺഗ്രസ് അടക്കം എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഐക്ക് എന്നെ ഭയമാണ്, ഇപ്പോൾ നിരവധി ഭീഷണികൾ വരുന്നുണ്ട്. സാമ്പത്തിക പ്രയാസങ്ങൾ ഉണ്ട്, പക്ഷേ ജനങ്ങൾ സഹായിക്കുമെന്നും സിസി മുകുന്ദൻ പറഞ്ഞു.
പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധത്തോടും മുകുന്ദൻ പ്രതികരിച്ചു. അപ്പുറത്ത് നിന്നവരുമായി ചർച്ച നടക്കുമ്പോൾ പ്രതിഷേധം സ്വാഭാവികമാണ്. ബിജെപി അടക്കം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
എന്നെക്കുറിച്ചും ഇപ്പോൾ നിൽക്കുന്ന സ്ഥാനാർഥിയെ കുറിച്ചും ജനങ്ങൾക്ക് നന്നായി അറിയാം. തെരഞ്ഞെടുപ്പ് പ്രചാരണം ഉടൻ ആരംഭിക്കുമെന്നും മുകുന്ദൻ പറഞ്ഞു.
Kerala
കോഴിക്കോട്: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ഉയർത്തിയ ആരോപണങ്ങളിൽ പ്രതികരിച്ച് സ്പീക്കർ എ.എൻ. ഷംസീർ. വിഷയത്തിന് രാഷ്ട്രീയ പ്രാധാന്യം നൽകേണ്ട ആവശ്യമില്ലെന്നും അത് കുടുംബ പ്രശ്നം മാത്രം ആണെന്നും ഷംസീർ പറഞ്ഞു.
ഉയർന്നുവന്ന ആരോപണം അടഞ്ഞ അധ്യായമാണ്. ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നം അവർ തന്നെ പരിഹരിച്ചുവെന്നാണ് മാധ്യമങ്ങളിലൂടെ മനസിലാകുന്നതെന്നും ഷംസീർ കോഴിക്കോട് പറഞ്ഞു.
ഗണേഷിന്റെ ഭാര്യ വന്നുപറഞ്ഞ കാര്യമാണ് മാധ്യമങ്ങൾ കൊടുത്തത്. സ്വാഭാവികമായി അവർതന്നെ പറഞ്ഞു അത് തീർന്നുവെന്ന്. കുടുംബപ്രശ്നങ്ങളൊന്നും രാഷ്ട്രീയ പ്രശ്നമായി മാറുമെന്ന് വിശ്വസിക്കുന്നില്ല.
അത് രാഷ്ട്രീയ പ്രശ്നമാക്കേണ്ട കാര്യമില്ല. ഇനിയിപ്പോൾ സഭയൊന്നും ഇല്ല. രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ശേഷം ജനങ്ങൾ തീരുമാനിക്കട്ടെയെന്നും ഷംസീർ പറഞ്ഞു.
Kerala
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ളക്കേസിൽ മന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണ് തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.ജാമ്യവിധി പരിശോധിക്കുമ്പോൾ എന്തോ പകയോടെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തെന്ന് മനസിലാകുമെന്നും വേണുഗോപാൽ പറഞ്ഞു.
യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാരിന്റെ നിലപാടിനെതിരെ നിന്നതിലെ പ്രതികാരമാണ് തന്ത്രിയുടെ അറസ്റ്റ്. സർക്കാരും, എസ്ഐടിയും മറുപടി പറയണം. കോടതി നിരീക്ഷണം പരിശോധിക്കുമ്പോൾ ഒരു തെളിവു പോലുമില്ലാതെയാണ് അറസ്റ്റ് എന്ന് മനസിലാകും.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഇപ്പോഴത്തെ എസ്ഐടി അന്വേഷണത്തിലെ വീഴ്ച ഉൾപ്പെടെ അന്വേഷിക്കും.അതിന് വേണ്ടി ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Kerala
തൃശൂർ: ആഗോള അയ്യപ്പ സംഗമ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. കണക്കിൽ തെറ്റുണ്ടെങ്കിൽ അത് കറക്റ്റ് ചെയ്തു കൊടുക്കേണ്ടത് ദേവസ്വം ബോർഡിന്റെ ജോലിയാണെന്നും സർക്കാരിന് അതിൽ പങ്കില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് കണക്കുകൾ ക്രമീകരിച്ച് കോടതിയിൽ സമർപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
'കണക്കുകൾ എപ്പോഴും കൃത്യമായിരിക്കണം എന്നതാണ് എൽഡിഎഫ് നയം. പാർട്ടിക്ക് അകത്തുപോലും കണക്കിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ നടപടിയെടുക്കുന്ന പാർട്ടിയാണ് സിപിഎം. പൈസ എടുക്കുന്നതിൽ ചില ആളുകൾ ചില വേലത്തരങ്ങൾ കാണിക്കും. അത് സർക്കാരിനെ ബാധിക്കുന്ന കാര്യമല്ല. സർക്കാർ സംവിധാനങ്ങളോ മന്ത്രിയോ ഇതിനുവേണ്ടി പ്രവർത്തിച്ചിട്ടില്ല.'-ഗണേഷ് കുമാർ വ്യക്തമാക്കി.
ദേവസ്വം ബോർഡിൽ നിന്നൊക്കെ പൈസ അടിച്ചുമാറ്റുന്നത് കേരളത്തിൽ ആദ്യത്തെ സംഭവമല്ല. അവർ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ദൈവത്തിന്റെ മുതല്‍ മോഷ്ടിച്ചവർ അനുഭവിക്കും. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതുകൊണ്ട് നടന്ന മോഷണം അല്ല ഇതെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
ആഗോള അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോർട്ടിൽ പിഴവ് വന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഇന്ന് സമ്മതിച്ചിരുന്നു. ഓഡിറ്റ് റിപ്പോർട്ട് ദേവസ്വം ബോർഡ് പരിശോധിച്ചെന്നും റിപ്പോർട്ട് അന്തിമമല്ലെന്നും ജയകുമാർ പറഞ്ഞ
Kerala
പാലക്കാട്: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെതിരായ കരസേന മുൻ മേധാവി മനോജ് മുകുന്ദ് നരവനെയുടെ വെളിപ്പെടുത്തലുകൾ ഓരോ ഭാരതീയനെയും ആശങ്കയിലാഴ്ത്തുന്നതാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ചൈനീസ് ടാങ്കുകൾ കടന്നുകയറിയപ്പോൾ പ്രതിരോധിക്കാൻ ഇന്ത്യൻ സേനയ്ക്ക് രാജ്നാഥ് സിംഗ് അനുമതി നൽകിയില്ലെന്ന വെളിപ്പെടുത്തൽ അതീവ ഗുരുതരമാണെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.
അതിർത്തിയിൽ ചൈനീസ് വെല്ലുവിളി നേരിടുമ്പോൾ, സൈന്യത്തിന്റെ ആത്മവീര്യം തകർക്കുന്ന നിലപാടുകൾ എന്തിന് സ്വീകരിക്കുന്നുവെന്നും സന്ദീപ് ചോദിച്ചു. സത്യം വിളിച്ചുപറയുന്ന ഒരു സൈനികന്റെ പുസ്തകം ജനങ്ങളിലേക്ക് എത്താതിരിക്കാൻ സർക്കാർ ഭയപ്പെടുന്നത് എന്തിനെയാണെന്നും സന്ദീപ് കുറിപ്പിലൂടെ ചോദിച്ചു.
"നമ്മുടെ രാജ്യം സുരക്ഷിതമായിരിക്കുന്നത് അതിർത്തിയിൽ ഉറക്കമൊഴിച്ച് കാവൽ നിൽക്കുന്ന ധീരരായ സൈനികരുടെ കരുത്തിലാണ്. രാജ്യത്തെ സേവിക്കാൻ സന്നദ്ധരായി വരുന്ന യുവാക്കളുടെ ആവേശം കെടുത്തുന്ന 'അഗ്നിപഥ്' പോലുള്ള പദ്ധതികൾ സൈനിക നേതൃത്വത്തെപ്പോലും ഇരുട്ടിൽ നിർത്തിക്കൊണ്ട് നടപ്പിലാക്കി എന്നത് വിശ്വസിക്കാൻ പ്രയാസമാണ്. സൈന്യത്തിന്റെ അന്തസ്സും പ്രൊഫഷണലിസവും തകർക്കുന്ന തീരുമാനങ്ങൾ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി എടുക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ല.'-സന്ദീപ് കുറിച്ചു.
സൈനിക മേധാവികളുടെ അഭിപ്രായങ്ങളെ മറികടന്നാണോ സുപ്രധാനമായ പ്രതിരോധ തീരുമാനങ്ങൾ എടുക്കുന്നതെന്നും സന്ദീപ് ചോദിച്ചു. ദേശസ്നേഹം എന്നത് വെറും മുദ്രാവാക്യങ്ങളല്ലെന്നും അത് നമ്മുടെ സൈന്യത്തോടും അവരുടെ ഭരണഘടനാപരമായ സ്വയംഭരണത്തോടും കാണിക്കുന്ന ബഹുമാനം കൂടിയാണെന്നും സന്ദീപ് കൂട്ടിച്ചേർത്തു.
രാജ്യസുരക്ഷയുടെ കാര്യത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥരാണെന്നും വിഷയത്തിൽ സത്യം പുറത്തുവന്നേ തീരൂവെന്നും സന്ദീപ് കുറിച്ചു.
2020ൽ ലഡാക്കിലേയ്ക്ക് ചൈനീസ് ടാങ്കുകൾ കടന്നുകയറിയപ്പോൾ പ്രതിരോധിക്കാൻ ഇന്ത്യൻ സേനയ്ക്ക് രാജ്നാഥ് സിംഗ് അനുമതി നൽകിയില്ലെന്ന ഗുരുതര ആരോപണമാണ് നരവനെ ഉന്നയിച്ചിരിക്കുന്നത്. ഇതുവരെ പ്രസിദ്ധീക്കരിക്കാത്ത "ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന ഓർമക്കുറിപ്പിലാണ് ആരോപണമുള്ളത്.
Kerala
തിരുവനന്തപുരം: കെ റെയിലിനെ കുറിച്ച് പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കെ റെയിൽ അടഞ്ഞ അധ്യായമാണെന്നാണ് ബിനോയ് വിശ്വം പറഞ്ഞത്. കെ റെയിലിനായി സ്ഥലം ഏറ്റെടുക്കുന്നതിനായി മഞ്ഞക്കുറ്റികള്‍ അടിച്ച സ്ഥലം എല്ലാം ഉടൻ പഴയപടിയാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
"കേരളത്തിന് അതിവേഗ റെയിൽ പാത വേണം. അത് ഏതു പദ്ധതിയാണെങ്കിലും കുഴപ്പമില്ല. ഇക്കാര്യത്തിൽ കേരളത്തിന് പിടിവാശിയില്ല. കേരളത്തിലെ ഭൂലഭ്യത അനുസരിച്ചുള്ള പദ്ധതി വേണം.'-ബിനോയ് വിശ്വം പറഞ്ഞു.
"നിയമസഭാ തെരഞ്ഞെടുപ്പിനായി എൽഡിഎഫിൽ സീറ്റ് വിഭജനം തുടങ്ങിയിട്ടില്ല. സിപിഐ ഇത്തവണ കൂടുതൽ സീറ്റ് ചോദിക്കില്ല. മൂന്നാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരും.'- ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: പയ്യന്നൂർ ഫണ്ട് വെട്ടിപ്പ് വെളിപ്പെടുത്തലിന് പിന്നാലെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ പ്രതികരണവുമായി വി. കുഞ്ഞികൃഷ്ണൻ. സിപിഎം ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷിന്റെ വാർത്താ സമ്മേളനം കേട്ടു. നേരത്തെ പറയുന്നതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും പുതിയ കാര്യങ്ങൾ ഉണ്ടെന്ന് തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു.
"ചിലതൊക്കെ കേട്ടപ്പോൾ ചിരിയാണ് വന്നത്. ഏഷ്യാനെറ്റിന് അഭിമുഖം നൽകിയത് അജണ്ടയുടെ ഭാഗമല്ല. കൈരളി എന്റെ അഭിമുഖം സംപ്രേഷണം ചെയ്യുമായിരുന്നുവെങ്കിൽ ഞാൻ അത് അവർക്ക് കൊടുക്കുമായിരുന്നു. എന്നാൽ അങ്ങനെ ചെയ്യില്ലെന്ന് എനിക്ക് ഉറപ്പാണ്. അതുകൊണ്ടാണ് ഏഷ്യാനെറ്റിന് നൽകിയത്. കൈരളി ഒഴികെ ആർക്ക് അഭിമുഖം നൽകിയാലും പാർട്ടി ഇതേ വാദമാണ് ഉന്നയിക്കുക.'-കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ഏഷ്യാനെറ്റിന് അഭിമുഖം നൽകാൻ മറ്റൊരു കാരണം കൂടിയുണ്ടെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. "ഫണ്ട് തട്ടിപ്പ് ആരോപണം ഉയർന്നതിന് പിന്നാലെ ഏഷ്യാനെറ്റിനെതിരെ മാനനഷ്ടക്കേസ് കൊടുത്തുവെന്നാണ് ടി.ഐ. മധുസൂദനൻ പയ്യന്നൂരിലെ ജനങ്ങളോട് പറഞ്ഞത്. അതിൻ്റെ സത്യാവസ്ഥ എന്താണെന്ന് ആർക്കും അറിയില്ല. ആ കേസിന്റെ കാര്യം മധുസൂദനനും ഏഷ്യനെറ്റിനും മാത്രമേ പറയാൻ കഴിയൂ.
അഭിമുഖത്തിൽ ഞാൻ ആ കാര്യം ചോദിച്ചപ്പോൾ കിട്ടിയ മറുപടി നാല് വർത്തിനിടയിൽ ടി.ഐ. മധുസൂദനൻ ചാനലിനെതിരെ ഒരു പരാതിയും നൽകിയിട്ടില്ല എന്നാണ്. പയ്യന്നൂരിലെ പാര്‍ട്ടിയെ കൂട്ടി യോജിപ്പിക്കാന്‍ തനിക്ക് കഴിയില്ല എന്നുണ്ടെങ്കില്‍ അത് ഏരിയ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണ്ടേ? ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ചില ആളുകള്‍ക്ക് ആത്മനിഷ്ഠമായി തോന്നി, അവര്‍ നടപ്പിലാക്കി. 21 പേരില്‍ 17 പേരും ഏരിയ സെക്രട്ടറിയെ മാറ്റരുതെന്ന് പറഞ്ഞു.
"ഉച്ചയ്ക്ക് 12 മണിക്ക് ഇപ്പോള്‍ അര്‍ധരാത്രിയാണ് എന്ന് എം.വി ജയരാജന് പറഞ്ഞാല്‍ അത് അംഗീകരിച്ചു പോകാന്‍ എല്ലാവരെയും കിട്ടില്ല. അക്കാര്യം അന്നേ പറഞ്ഞതാണ് കുന്നരു സര്‍വീസ് സഹകരണ ബാങ്ക്, പെരളം സര്‍വീസ് സഹകരണ ബാങ്ക് എന്നിവയില്‍ നിന്ന് പിരിച്ച പണം അക്കൗണ്ടില്‍ വന്നില്ല. 2021 ല്‍ ഇക്കാര്യം പറഞ്ഞു. അന്ന് ഏരിയ സെക്രട്ടറി ടി.ഐ. മധുസൂദനന് ആണ്.'-കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.
അത് വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. വരവ് കൂടിയപ്പോള്‍ ചെലവും കൂട്ടിയാണ് കണക്ക് അവതരിപ്പിച്ചത്. ഓഫീസ് ഉദ്ഘാടനം നടന്ന് 11 മാസം കഴിഞ്ഞിട്ട് കണക്ക് അവതരിപ്പിച്ചപ്പോള്‍ പുതിയ ചെലവുകള്‍ വന്നത് എങ്ങനെ? വൗച്ചറുകള്‍ നഷ്ടപ്പെട്ടു എന്നാണ് ഓഡിറ്റിങ്ങില്‍ എഴുതി നല്‍കിയത്.
ധനരാജ് ഫണ്ടുമായി ബന്ധപ്പെട്ട് കൃത്യമായ കണക്ക് പറയാന്‍ ജില്ലാ സെക്രട്ടറി തൈയാറായിട്ടില്ല. കെട്ടിട നിര്‍മ്മാണ ഫണ്ടില്‍ നിന്നും ധനരാജ് ഫണ്ടില്‍ നിന്നും 54 ലക്ഷം രൂപ പാര്‍ട്ടിയ്ക്ക് നഷ്ടപ്പെട്ടു. വ്യക്തി വിരോധമെന്ന രാഗേഷിന്റെ ആരോപണത്തിനും കുഞ്ഞികൃഷ്ണന് മറുപടി പറഞ്ഞു. അങ്ങനെ ഉണ്ടെങ്കില്‍ ഏരിയ കമ്മിറ്റിയില്‍ ഇക്കാര്യം ഉന്നയിക്കാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹം ചോദിച്ചു.
അങ്ങനെ ഒരു ചര്‍ച്ച വന്നിട്ടില്ല. രസീത് ആരുടെ കയ്യില്‍ നിന്നാണ് നഷ്ടപ്പെട്ടത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഓഫീസ് സെക്രട്ടറിയുടെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ടു എന്ന് ആദ്യം പറഞ്ഞ രസീത് പിന്നീട് ടി.ഐ. മധുസൂദനന് എംഎല്‍എ ഹാജരാക്കി. അതെങ്ങനെ സാധിച്ചുവെന്നും കുഞ്ഞികൃഷ്ണന് ചോദിച്ചു.
Kerala
തിരുവനന്തപുരം: ദേവികുളത്തെ സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രന്റെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി എം.എം. മണി എംഎൽഎ. രാജേന്ദ്രൻ ബിജെപിയിലേയ്ക്ക് പോയതിൽ സിപിഎമ്മിന് ഒരു ചുക്കും സംഭവിക്കില്ലെന്നും പുകഞ്ഞകൊള്ളി പുറത്താണെന്നും മണി പറഞ്ഞു.
രാജേന്ദ്രൻ കാണിച്ചത് പിറപ്പുകേടാണ്, സിപിഎം രാജേന്ദ്രനെ നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണ്. വർഷങ്ങളായി രാജേന്ദ്രൻ പാർട്ടിയിലില്ല. ഒരു പാർട്ടി അനുഭാവിയെ പോലും കൊണ്ടുപോകാൻ രാജേന്ദ്രന് കഴിയില്ല. എം.എം. മണി പോയാൽ പോലും പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. അത്രയും വലിയ ബഹുജന അടിത്തറ സിപിഎമ്മിനുണ്ടെന്നും മണി പറഞ്ഞു.
എസ്. രാജേന്ദ്രൻ ഇന്ന് രാവിലെ തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തിയാണ് ബിജിപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. നീലംപേരൂരിൽ നിന്നുള്ള സിപിഎം പ്രവർത്തകൻ സന്തോഷും ബിജെപി യിൽ ചേർന്നു.
താൻ പ്രമുഖൻ അല്ലെന്നും സിപിഎമ്മിനെ ഒരു കാലത്തും ചതിച്ചിട്ടില്ലെന്നും എസ്. രാജേന്ദ്രൻ പ്രതികരിച്ചു. പലതും സഹിച്ചിട്ടുണ്ട്. പലപ്പോഴും ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തോട്ടം മേഖലയിൽ സർക്കാരിന്റെ സഹായം ആവശ്യമുണ്ടെന്നും അതിനാൽ ബിജെപിയിൽ ചേരുന്നുവെന്നും രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: കേരള കോൺഗ്രസിൽ മുന്നണി മാറ്റം ചർച്ചയായിട്ടില്ലെന്ന് നേതാക്കൾ. പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനെത്തിയപ്പോഴാണ് നേതാക്കൾ പ്രതികരിച്ചത്.
പാർട്ടിയിൽ ഒരു ആശയക്കുഴപ്പവും ഇല്ലെന്നും ഒരു തരത്തിലുമുള്ള സമ്മർദവുമില്ലെന്നും നിലപാടുകൾ സുദൃഢമാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനം ചെയര്മാൻ ജോസ് കെ. മാണി തന്നെ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ വളര്‍ച്ചയിൽ അസൂയയുള്ളവരാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
മുന്നണിമാറ്റം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന്റെ അജൻഡയിൽ ഇല്ലെന്ന് എൻ. ജയരാജ് പറഞ്ഞു. കേരള കോണ്‍ഗ്രസ്എം- എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്നും നേതാക്കള്‍ പറഞ്ഞു.