National
ബംഗളൂരു: കർണാടകത്തിലെ കുടഗിൽ ദുബാരെ ആനത്താവളത്തിൽ സന്ദർശന നിയന്ത്രണം ഏർപ്പെടുത്തി. രണ്ട് ദിവസത്തേയ്ക്കാണ് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ആനകൾ ഏറ്റുമുട്ടുന്നതിനിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചതിന് പിന്നാലെയാണ് നിന്ത്രണം ഏർപ്പെടുത്തിയത്. ചെന്നൈ സ്വദേശിയായ തുളസി (33) ആണ് മരിച്ചത്. ജോലിക്കാരും ബന്ധുക്കളും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല.
കുളിപ്പിക്കുന്നതിനിടെ ആനകൾ കൊമ്പ് കോർക്കുകയായിരുന്നു. ഇതിനിടയിൽ ആനകളിലൊന്ന് മറിഞ്ഞ് വീണത് തുളസിയുടെ ദേഹത്തേക്കായിരുന്നു. കുത്തേറ്റ ആനയുടെ പരിക്ക് ഗുരുതരമാണ്. ആനകളിൽ നിന്ന് വിനോദ സഞ്ചാരികളെ സുരക്ഷിത അകലത്തിൽ നിർത്താൻ നിർദേശം നല്‍കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അടുത്ത ഏഴ് ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട്ടെ പ്രധാന സബ്സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നാണ് ഈ നടപടിയെന്ന് കെഎസ്ഇബി അറിയിച്ചു.
കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ മൂന്നാം നമ്പർ 500 എംവിഎ ട്രാൻസ്ഫോർമറിന്റെ 220 കെവി ബുഷിംഗിലുണ്ടായ തകരാറാണ് വൈദ്യുതി തടസപ്പെടാൻ കാരണം. ഇന്ന് മുതൽ ഏഴ് ദിവസത്തേക്കാണ് വൈദ്യുതി തടസപ്പെടുന്നത്.
ട്രാൻസ്ഫോർമറിലെ ബുഷിംഗിലുണ്ടായ തകരാർ പരിഹരിക്കുന്നതിനായി അടിയന്തിര ഷട്ട്ഡൗൺ ആവശ്യമാണെന്ന് പവർഗ്രിഡ് കോർപ്പറേഷൻ കെഎസ്ഇബിയെ അറിയിച്ചിട്ടുണ്ട്. തകരാർ പരിഹരിച്ച് ട്രാൻസ്ഫോർമർ പൂർണ്ണ സജ്ജമാക്കാൻ ഏകദേശം ഏഴ് ദിവസമെടുക്കുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ. ഉയർന്ന ശേഷിയുള്ള ട്രാൻസ്ഫോർമർ പ്രവർത്തനരഹിതമാകുന്നതോടെ മലബാറിലെ വൈദ്യുതി വിതരണ ശൃംഖലയിൽ ലോഡ് ക്രമീകരിക്കേണ്ടി വരും.
അതിനാൽ, വരും ദിവസങ്ങളിൽ ഈ നാല് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ട്. വൈദ്യുതി ഉപയോഗം പരമാവധി കുറച്ചും, അത്യാവശ്യമില്ലാത്ത വൈദ്യുത ഉപകരണങ്ങൾ നിയന്ത്രിച്ചും കെഎസ്ഇബിയുമായി സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
അറ്റകുറ്റപണികൾ വേഗത്തിൽ പൂർത്തിയാക്കി വൈദ്യുതി വിതരണം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ പവർഗ്രിഡ് കോർപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തെയും കൃത്യമായ സമയക്രമം പ്രാദേശിക കെഎസ്ഇബി ഓഫീസുകൾ വഴി ലഭ്യമാകുന്നതാണ്.
Kerala
കൊച്ചി: കൊച്ചിയിൽ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി. രാത്രി 11ന് തന്നെ ഡിജെ പാര്‍ട്ടികള്‍ അവസാനിപ്പിക്കണമെന്നാണ് നിര്‍ദേശം.
എസിപി സെന്‍ട്രല്‍ ആണ് നിര്‍ദേശം ഇറക്കിയത്. കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന് പരിധിയില്‍ ആണ് നിയന്ത്രണം വരുത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ അനുവദിച്ച സമയമായ 12 മണിക്ക് തന്നെ ബാറുകള്‍ അടക്കണമെന്നും നിര്‍ദേശമുണ്ട്. കൊച്ചി നഗരത്തില്‍ നിലവില്‍ 12 മണി വരെയാണ് പ്രവര്‍ത്തനാനുമതി ഉള്ളത്. എന്നാല്‍ പലപ്പോഴും ഡി ജെ പാര്‍ട്ടികള്‍ പുലര്‍ച്ചെ വരെ നീളുന്ന സാഹചര്യമാണുള്ളത്.
ഇതേ തുടര്‍ന്ന് പോലീസിന് വ്യാപക പരാതി ലഭിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നുവെന്ന സാഹചര്യത്തിലാണ് നിയന്ത്രണമെന്നാണ് പോലീസിന്റെ വാദം.
Business
ന്യൂഡൽഹി: ഗുണമേന്മ കുറഞ്ഞ വജ്രങ്ങൾ പതിപ്പിച്ച വെള്ളി ആഭരണങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിൽ വിലക്ക്.
ജൂൺ 30 വരെയാണ് നിയന്ത്രണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് വിദേശ വ്യാപാര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള വെള്ളി ഇറക്കുമതി നിയന്ത്രിക്കുകയാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് ഒരു വ്യവസായ വിദഗ്ധൻ പറഞ്ഞു.