വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കൽ വിജയത്തിലേക്ക്.ടൗൺറോഡിൽനിന്നും കച്ചവടക്കാരെ മാറ്റുന്നതിനെതിരേ സമരരംഗത്തുണ്ടായിരുന്ന പലരും പുതിയ സ്ഥലത്തേക്കുമാറാൻ സന്നദ്ധത അറിയിച്ചതോടെയാണ് പതിറ്റാണ്ടുകളായി നടക്കാതിരുന്ന പുനരധിവസിപ്പിക്കൽ നടപടി സമാധാനാന്തരീക്ഷത്തിൽ വിജയത്തിലേക്കു നീങ്ങുന്നത്.
റോഡിൽനിന്നും ഒഴിഞ്ഞു പോകുന്നതിന്റെ ഭാഗമായി കോ-ഓപറേറ്റീവ് ബാങ്കിനടുത്തെ പെട്ടിക്കടകളെല്ലാം അവരവർതന്നെ മാറ്റി പുതിയ സ്ഥലത്തു സ്ഥാപിച്ചു.
പുതിയസ്ഥലം ഇന്നലെ ഓരോ കച്ചവടക്കാർക്കായി അളന്ന് പഞ്ചായത്ത് അധികൃതർ കൃത്യത വരുത്തിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ്, വൈസ് പ്രസിഡന്റ് ശശികല ടീച്ചർ, മറ്റു പഞ്ചായത്ത് മെംബർമാർ, സെക്രട്ടറി ടി.എസ്. അഭിൻ, അസിസ്റ്റന്റ് സെക്രട്ടറി ഉമ്മർ ഫാറൂഖ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.
ടൗണിൽ കിഴക്കഞ്ചേരി റോഡിൽ മുമ്പ് ദിവസച്ചന്ത പ്രവർത്തിച്ചിരുന്ന സ്ഥലത്തേക്കാണ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നത്.
ഇവിടത്തെ അനധികൃത നിർമാണപ്രവൃത്തികളും പൊളിച്ചുനീക്കി.സി, ഇ,ഷേയ്പ്പിലായി 40ലേറെ കടക്കാർക്ക് സ്ഥലത്ത് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്നുമുതൽ പുതിയ സ്ഥലത്ത് കച്ചവടങ്ങൾ ആരംഭിക്കും.ചന്തസ്ഥലത്ത് മിനി ഹൈമാസ്റ്റ് ലൈറ്റും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തുമെന്നു പഞ്ചായത്ത് അധികൃതർ പറഞ്ഞു.