Kerala
കൊച്ചി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച സമൂഹമാധ്യമങ്ങളിൽ നിന്ന് തെരുവിലേക്ക്. യുഡിഎഫ് ജയിക്കും വി.ഡി.സതീശൻ നയിക്കുമെന്ന ഫ്ലക്സ് ആലുവയിൽ വച്ചു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേ കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം തുടരുന്നതിനിടെയാണ് ആലുവ തോട്ടുമുഖത്ത് ഫ്ലക്സ് ഉയർന്നത്.
കഴിഞ്ഞ ദിവസം മലപ്പുറത്തെ കാലടി പഞ്ചായത്തിലും ഇത്തരം ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടെ കെ.സി.വേണുഗോപാലിന്റെ വിക്കിപീഡിയ പേജിൽ 13-ാമത് കേരള മുഖ്യമന്ത്രിയെന്ന വിവരണം പ്രത്യക്ഷപ്പെട്ടു. വ്യാപകമായി ഇത് പ്രചരിപ്പിക്കപ്പെട്ടതോടെ പിന്നീട് എഡിറ്റ് ചെയ്തു നീക്കി.
കഴിഞ്ഞദിവസം ജനനായകൻ എന്നപേരിൽ രമേശ് ചെന്നിത്തലയുടെ വീഡിയോ പുറത്തു വന്നതിനു പിന്നാലെ കേരള യാത്ര എന്ന പേരിൽ പോഡ്കാസ്റ്റും തുടങ്ങിയിരുന്നു. കെഎസ്യു കാലം മുതലുള്ള ജീവിതമാണ് പ്രമേയം.
Tech
പുതിയ ഫീച്ചറുകൾ പരീക്ഷിക്കാനൊരുങ്ങി വാട്സ്ആപ്. നിലവിൽ ഏറ്റവും പുതിയ പരിഷ്ക്കാരങ്ങളെക്കുറിച്ച് ഔദ്യോഗികമായി പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, വാട്സ്ആപിൽ ഇനി മുതൽ ഗ്രൂപ്പിൽ സജീവമായ അംഗങ്ങളുടെ പേരുകൾ കൂടി കാണാൻ സാധിക്കും. ഗ്രൂപ്പുകളിൽ നിലവിലുള്ള ആക്ടിവിറ്റി ഇൻഡിക്കേറ്റർ കൂടുതൽ വ്യക്തമാക്കാൻ അധികൃതർ ഒരുങ്ങുകയാണ്.
പുതിയ അപ്ഡേറ്റിലൂടെ ഗ്രൂപ്പിൽ സജീവമായ അംഗങ്ങളുടെ പേരുകൾ കൂടി കാണാൻ സാധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെ, ഗൂഗിൾ പ്ലേ സ്റ്റോറിലെ വാട്ട്സ്ആപ്പ് ബീറ്റ ആൻഡ്രോയിഡ് 2.26.13.3 പതിപ്പിൽ, നിലവിൽ ഓൺലൈനിലുള്ള കോൺടാക്റ്റുകളുടെ പട്ടിക കാണാൻ സഹായിക്കുന്ന പുതിയ ഫീച്ചറും വാട്ട്സ്ആപ്പ് വികസിപ്പിച്ചുവരികയാണ്. ഭാവിയിലെ അപ്ഡേറ്റുകളിൽ ഈ സൗകര്യം ഉപഭോക്താക്കൾക്ക് ലഭ്യമാകും എന്ന് അറിയിച്ചിട്ടുണ്ട്.
പുതിയ മാറ്റം വരുന്നതോടെ ഓരോ ചാറ്റുകളും പ്രത്യേകം പരിശോധിക്കാതെ തന്നെ കോൺടാക്റ്റ് ലിസ്റ്റിലൂടെ കണ്ണോടിച്ചാൽ ആരെല്ലാം ലഭ്യമാണെന്ന് മനസ്സിലാക്കാൻ സാധിക്കും.ഉപഭോക്താക്കളുടെ സ്വകാര്യതാ ക്രമീകരണങ്ങളെ പൂർണ്ണമായും മാനിച്ചുകൊണ്ടായിരിക്കും ഈ ഫീച്ചർ പ്രവർത്തിക്കുക. ആരെങ്കിലും അവരുടെ ലാസ്റ്റ് സീൻ ഓഫ് ചെയ്തിട്ടുണ്ടെങ്കിൽ അവർ ഈ ഓൺലൈൻ ലിസ്റ്റിൽ ദൃശ്യമാകില്ല. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചർ ആദ്യം ബീറ്റാ ടെസ്റ്റർമാർക്കും പിന്നീട് എല്ലാ ഉപഭോക്താക്കൾക്കുമായി പുറത്തിറക്കും.
International
വാഷിംഗ്ടൺ ഡിസി: ലോകമെമ്പാടും ജനപ്രീതിയുണ്ടായിരുന്ന ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ടിക്ടോക് യുഎസുമായി പുതിയ കരാർ ഒപ്പിട്ടു. ചൈനീസ് ടിക്ടോക് ഉടമ ബൈയ്റ്റി ഡാൻസ് ആണ് ഇക്കാര്യം അറിയിച്ചത്.
2020 ഓഗസ്റ്റിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎസ് സുരക്ഷാ മാനദണ്ഡങ്ങളെ മുൻനിർത്തി ടിക്ടോക് നിരോധിച്ചിരുന്നു. ഇതേത്തുടർന്നു വർഷങ്ങൾക്കു ശേഷമുള്ള ശ്രമത്തിനൊടുവിലാണ് ഈ സംയുക്ത കരാറിനു കൈകോർക്കുന്നത്. യുഎസ് ഉപയോക്താക്കളുടെ വിവരങ്ങൾ, സൈബർ സുരക്ഷാ നടപടികളിലൂടെ ടിക്ടോക് യുഎസ്ഡിഎസ് ജോയിന്റ് വെഞ്ചർ എൽഎൽസി സുരക്ഷിതമാക്കുമെന്നു ബൈറ്റ് ഡാൻസ് അറിയിച്ചു.
ഈ കരാർ പ്രകാരം സംരംഭത്തിന്റെ 80.1 ശതമാനം ഓഹരികൾ അമേരിക്കൻ- ആഗോള നിക്ഷേപകർക്കും ബാക്കി 19.9 ശതമാനം ബൈറ്റ്ഡാൻസിനും ആയിരിക്കും. ടിക്ടോക് യുഎസ്ഡിഎസ് ജോയിന്റ് വെഞ്ച്വറിലെ പ്രധാന നിക്ഷേപകരായ ഒറാക്കിൾ, പ്രൈവറ്റ് ഇക്വിറ്റി ഗ്രൂപ്പായ സിൽവർ ലേക്ക്, അബുദാബി ആസ്ഥാനമായുള്ള നിക്ഷേപസ്ഥാപനമായ എംജിഎക്സ് എന്നിവർക്കും 15 ശതമാനം വീതം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും.
ടിക്ടോക്കിനെ രക്ഷിക്കാൻ കഴിഞ്ഞതിൽ തനിക്കു സന്തോഷമുണ്ടെന്നും പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവർക്കും ഇഷ്ടപ്പെടുന്നവർക്കും ഇടയിൽ താൻ എന്നും ഓർമിക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.