ലണ്ടൻ: കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷിതത്വവും മുൻനിർത്തി യുകെയിൽ 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ പൂർണമായി നിരോധിക്കാൻ ഒരുങ്ങി ബ്രിട്ടീഷ് സർക്കാർ. ജൂൺ 15 തിങ്കളാഴ്ച ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രി കീർ സ്റ്റാർമർ ഈ നിർണായക പ്രഖ്യാപനം നടത്തിയത്.
16 വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം സർക്കാർ നിരോധിക്കും, സ്റ്റാർമർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കുട്ടികളുടെ ഓൺലൈൻ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി സോഷ്യൽ മീഡിയ നിയന്ത്രണങ്ങളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഒരു സമ്പൂർണ്ണ നിരോധനമാണ് ശരിയായ മാർഗ്ഗമെന്ന് എനിക്ക് വ്യക്തമായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇത് നടപ്പിലാക്കുക അത്ര എളുപ്പമല്ലെങ്കിലും, വൻകിട സാങ്കേതിക കമ്പനികളുടെ സ്വാധീനത്തെ പ്രതിരോധിക്കാൻ സർക്കാരിന് കൃത്യമായ അധികാരമുണ്ടെന്ന് പ്രധാന മന്ത്രി കീർ സ്റ്റാർമർ .
ടെക് കമ്പനികൾക്കെതിരെ കഴിഞ്ഞ കുറച്ചുകാലമായി ബ്രിട്ടൻ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. പ്രായപരിശോധന കർശനമാക്കുക, അൽഗോരിതങ്ങളിൽ മാറ്റം വരുത്തുക, മൊബൈൽ ഫോണുകളിലൂടെ കുട്ടികൾ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ മുൻപും ഉന്നയിച്ചിരുന്നു. എന്നാൽ, കുട്ടികൾ ഓൺലൈനിൽ അമിത സമയം ചെലവഴിക്കുന്നത് മൂലമുണ്ടാകുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ശക്തമായ നിരോധനത്തിലേക്ക് കടക്കാൻ സർക്കാർ തീരുമാനിച്ചതെന്നും അദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിച്ച ഓസ്ട്രേലിയയുടെ നടപടിയും, യുകെയിലെ മാതാപിതാക്കളുടെ അഭിപ്രായങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനം. കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ച ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഓസ്ട്രേലിയ. കഴിഞ്ഞ ഡിസംബർ മുതൽ ടിക്ടോക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിൽ നിന്നും 16 വയസ്സിൽ താഴെയുള്ള കുട്ടികളെ ഓസ്ട്രേലിയ വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടികളുടെ ആരോഗ്യത്തെയും സുരക്ഷയെയും കരുതി കൂടുതൽ രാജ്യങ്ങൾ സമാനമായ നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിക്കാൻ തുടങ്ങിയത്.
Tags : tech socialmedia ban uk