വാഷിംഗ്ടൺ: അമേരിക്കൻ ടെക് ഭീമനായ ആമസോൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലേക്കുള്ള നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം കഴിഞ്ഞ എട്ട് മാസത്തിനിടെ ഏകദേശം 30,000 കോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. സിഇഓ ആൻഡി ജാസിയുടെ നേതൃത്വത്തിൽ കമ്പനിയെ കൂടുതൽ കാര്യക്ഷമമാക്കാനും ഭരണതലത്തിലെ അഴിച്ചുപണി കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള നടപടികളാണ് ഇതിന് പിന്നിലെന്ന് കമ്പനി വ്യക്തമാക്കുന്നു. അതേസമയം, എഐ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാൻ കമ്പനി ഭീമമായ തുക അതിവേഗം ചെലവിടുകയാണ്.
വലിയ ഡാറ്റാ സെന്ററുകൾ, ക്ലൗഡ് കമ്പ്യൂട്ടിംഗ് ശേഷി, എഐ മോഡലുകൾ പ്രവർത്തിപ്പിക്കുന്ന ഉയർന്ന ശേഷിയുള്ള സെർവർ സംവിധാനങ്ങൾ എന്നിവയ്ക്കായി ആമസോൺ ബില്യൺ ഡോളറുകളുടെ നിക്ഷേപം നടത്തുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഈ വിപുലീകരണം മുഖ്യമായും ആമസോണിന്റെ ക്ലൗഡ് വിഭാഗമായ ആമസോൺ വെബ് സർവ്വീസ് വഴിയാണ് നടക്കുന്നത്. ഈ രണ്ട് നീക്കങ്ങളും ഒരേസമയം നടക്കുന്നത് ജീവനക്കാരിൽ ആശങ്കയും വിമർശനവും ഉയർത്തുന്നുണ്ട്. സിയാറ്റിലിലെ ഒരു സിറ്റി കൗൺസിൽ ഹിയറിംഗിൽ പങ്കെടുത്ത ആമസോണിലെ ചില എൻജിനീയർമാർ ഡാറ്റാ സെന്ററുകളുടെ നിയന്ത്രണമില്ലാത്ത വളർച്ചയ്ക്ക് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടു.
ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിൽ കമ്പനി എഐ ശേഷി വർധിപ്പിക്കാൻ അതിവേഗം ശ്രമിക്കുന്നത് നീതി അല്ലെന്നും അവർ അഭിപ്രായപ്പെട്ടു. ഒരു ആമസോൺ വെബ് സർവ്വീസ് സോഫ്റ്റ്വെയർ എഞ്ചിനീയർ ആയ പാട്രിക് ഷ്ലോസർ, കമ്പനിയിലെ വലിയ തോതിലുള്ള പിരിച്ചുവിടൽ വലിയ ടെക് കമ്പനികൾ എത്ര വേഗത്തിൽ എഐ ശേഷി വികസിപ്പിക്കാൻ ശ്രമിക്കുന്നു എന്നതിന്റെ സൂചനയാണ് എന്ന് വ്യക്തമാക്കി. അതേസമയം ജീവനക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നുവെന്നും, അവരുടെ ആശങ്കകൾ കേൾക്കുമെന്നും ആമസോൺ അറിയിച്ചു. എഐ നിക്ഷേപത്തിൽ ആമസോൺ ഒറ്റയക്കല്ല എന്നതും ശ്രദ്ധേയമാണ്.