Kerala
തിരുവനന്തപുരം: ട്രഷറിയിൽനിന്ന് നേരിട്ടും ബാങ്ക് മുഖേനയും പെൻഷൻ കൈപ്പറ്റുന്ന സംസ്ഥാന പെൻഷൻകാർ 2025-26 സാമ്പത്തിക വർഷത്തെ പെൻഷനിൽനിന്ന് നിയമപ്രകാരം കുറവ് വരുത്തേണ്ടതായ ആദായ നികുതി സംബന്ധിച്ച ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് ഇതുവരെ സമർപ്പിക്കാത്തവരും റിവൈസ്ഡ് ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് സമർപ്പിക്കേണ്ടവരും 25ന് മുൻപായി ബന്ധപ്പെട്ട ട്രഷറിയിൽ സമർപ്പിക്കണം.
pension.treasury<\@>kerala.gov.in എന്ന ഇമെയിൽ ഐഡിയിൽ സ്റ്റേറ്റ്മെന്റ് സ്കാൻ ചെയ്ത് അയയ്ക്കുകയോ https://pension.treasury.kerala.gov.in എന്ന ട്രഷറി 2026 പോർട്ടലിൽ അപ്ലോഡ് ചെയ്യുകയോ വേണം. നിർദേശിച്ച തീയതിക്കകം സ്റ്റേറ്റ്മെന്റ് സമർപ്പിക്കാത്ത പക്ഷം, 2025-26 സാമ്പത്തിക വർഷത്തെ ആദായനികുതി (New Regime പ്രകാരം) ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ തുല്യ ഗഡുക്കളായി ഈടാക്കുന്നതായിരിക്കും.
ഇതോടൊപ്പം, ഇതുവരെ പെൻഷനേഴ്സ് ഡാറ്റാ ഷീറ്റ് ട്രഷറികളിൽ സമർപ്പിക്കാത്ത പെൻഷൻകാർ എത്രയും വേഗം സമർപ്പിക്കണമെന്നും അറിയിച്ചു. വാർഷിക മസ്റ്ററിംഗ് ഇതുവരെ നടത്താത്ത പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും തുടർപെൻഷൻ ലഭിക്കുന്നതിനായി സമീപ ട്രഷറികളിൽ നേരിട്ട് ഹാജരായോ Life Jeevan Pramaan ആപ്പ്/പോർട്ടൽ വഴി സർട്ടിഫിക്കറ്റ് സമർപ്പിച്ചോ മസ്റ്ററിംഗ് പൂർത്തിയാക്കണം. നിർദേശങ്ങൾ പാലിക്കാത്ത പക്ഷം പെൻഷൻ താത്കാലികമായി നിർത്തിവയ്ക്കുന്നതായിരിക്കുമെന്നും ട്രഷറി വകുപ്പ് അറിയിച്ചു.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തത് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ. അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, തന്ത്രിയെ സംശയത്തിന്റെ നിഴലിലേക്ക് വലിച്ചിഴയ്ക്കും വിധം ദൈവതുല്യരായി കരുതുന്നവർക്ക് പങ്കുണ്ടെന്ന തരത്തിൽ പരാമർശം നടത്തിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
പിന്നീട് തന്ത്രിയെ എസ്ഐടി വീട്ടിലെത്തി കാണുകയും മൊഴിയെടുക്കുകയും ചെയ്തു. എസ്ഐടി ആസ്ഥാനത്തും അദ്ദേഹത്തെ വിളിച്ചുവരുത്തി.
ശബരിമലയിലെ സ്വർണപ്പാളി അറ്റകുറ്റപ്പണി നടത്താൻ അഴിച്ചുമാറ്റിയതും പുറത്തു കൊണ്ടുപോയതും അന്ന് തന്ത്രിയായിരുന്ന രാജീവരുടെ അനുമതിയോടെയാണെന്ന തരത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരുടെ മൊഴിയും എസ്ഐടിക്കു ലഭിച്ചിരുന്നു.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ പരികർമിയാക്കിയത് തന്ത്രി കണ്ഠര് രാജീവരുടെ ശിപാർശ പ്രകാരമായിരുന്നു എന്നതാണ് അറസ്റ്റിന് പ്രധാന കാരണം. കൂടാതെ പാളികൾ ശ്രീകോവിലിൽ നിന്നും ഇളക്കി കൊണ്ടുപോകാൻ അനുജ്ഞ നൽകിയതും ഇതേ തന്ത്രിയാണ്.
ഉരായ്മക്കാരായ തിരുവിതാംകൂർ ദേവസ്വം ബോർഡ് പാളി അറ്റകുറ്റപ്പണികൾക്ക് ഇളക്കി കൊണ്ടുപോകാൻ തീരുമാനിച്ചു കഴിഞ്ഞാൽ തന്ത്രിക്ക് അനുമതി നൽകാതിരിക്കാൻ കഴിയില്ലെന്നതാണ് മറുവാദം. എന്നാൽ ശബരിമലയിൽ നിന്നും ഇതര സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോയ പാളികൾ തന്ത്രി കണ്ഠര് രാജീവരുമായി ബന്ധമുള്ള ക്ഷേത്രങ്ങളിലെത്തിച്ചതും അന്വേഷണ വിഷയത്തിലുൾപ്പെട്ടു.
സ്വർണം പൂശിയ പാളികൾ എന്ന് വ്യക്തമായി രേഖപ്പെടുത്തിയാണ് തന്ത്രി കണ്ഠര് രാജീവർ ദേവസ്വം ബോർഡിന് കത്ത് നൽകിയിട്ടുള്ളതെന്ന് പറയുന്നു. പാളികൾ കടത്തിക്കൊണ്ടുപോകും മമ്പ് തയാറാക്കിയ മഹസറിൽ തന്ത്രി ഒപ്പിട്ടിരുന്നതുമില്ല. കഴിഞ്ഞവർഷം ദ്വാരപാലക ശില്പപാളികൾ ഇളക്കി കൊണ്ടുപോയപ്പോഴും ശബരിമല ക്ഷേത്രത്തിന്റെ താന്ത്രിക ചുമതല കണ്ഠര് രാജീവർക്കു തന്നെയായിരുന്നു.
എന്നാൽ ബംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ 2007-ൽ ശബരിമലയിൽ എത്തിച്ചത് ആ ക്ഷേത്രത്തിലെ തന്ത്രി കൂടിയായിരുന്ന കണ്ഠര് രാജീവരാണ്. ഇക്കാര്യത്തിൽ പലതവണ എസ്ഐടി തന്ത്രിയിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു.
2018-ൽ യുവതി പ്രവേശനത്തിനെതിരേ ശക്തമായ നിലപാടെടുത്ത കണ്ഠര് രാജീവർക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി രംഗത്തുവന്നതാണ്.
പത്തനംതിട്ടയിൽ തന്ത്രിക്കെതിരേ വിവാദ പരാമർശം ഉയർത്താനും അന്ന് പിണറായി ശ്രമിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ പന്പയിൽ നടന്ന അയ്യപ്പ സംഗമത്തിന് തിരിതെളിക്കാൻ രാജീവരെ ഒഴിവാക്കി കണ്ഠര് മോഹനരെയാണ് സർക്കാർ ക്ഷണിച്ചത്. വിവാദങ്ങളിൽപെട്ട കണ്ഠര് മോഹനരെ ശബരിമലയിലെ താന്ത്രിക കർമങ്ങളിൽ നിന്നും മാറ്റിനിർത്തിയിരിക്കുകയുമാണ്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴി എസ്ഐടി രേഖപ്പെടുത്തി. ഇരുവരും എസ്ഐടി ഓഫീസിലെത്തിയാണ് മൊഴി നൽകിയത്. ശബരിമലയിലെ മുതിര്‍ന്ന തന്ത്രിമാരെന്ന നിലയിലാണ് ഇരുവരുടെയും മൊഴിയെടുത്തത്.
ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നുവെന്നാണ് തന്ത്രിമാരുടെ മൊഴി. സ്വര്‍ണപ്പാളിയിൽ അനുമതി നൽകിയത് ഉദ്യോഗസ്ഥര്‍ പറഞ്ഞതുപ്രകാരമാണെന്നും ദൈവഹിതം നോക്കി അനുമതി നൽകുകമാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നുമാണ് മൊഴി നൽകിയത്. അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് തന്ത്രിമാരുടെ നിര്‍ണായക മൊഴിയെടുത്തത്.
ദ്വാരപാലക ശിൽപ്പം സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് മുരാരി ബാബു പറയുന്നത് കള്ളമെന്നായിരുന്നു നേരത്തെ തന്ത്രി കണ്ഠര് രാജീവര് പ്രതികരിച്ചിരുന്നത്. ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം പൂശുന്നതിനായി ചെന്നൈയിൽ കൊണ്ടുപോകാൻ താൻ അനുമതി കൊടുത്തിട്ടില്ലെന്നും തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു.
ശിൽപ്പങ്ങളുടെ കുറച്ചുഭാഗം നിറം മങ്ങിയെന്നും അറ്റകുറ്റപ്പണി നടത്താൻ അനുമതി വേണമെന്നും ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്നും ഇങ്ങോട്ട് എഴുതി ചോദിച്ചതിന്റെ മറുപടി മാത്രമാണ് കൊടുത്തതെന്നും രാജീവര് വ്യക്തമാക്കിയിരുന്നു.
അടിഭാഗത്ത് മാത്രമാണ് കുറച്ചു മങ്ങൽ വന്നത്. ശബരിമലയിൽ വച്ച് അറ്റകുറ്റപ്പണി നടത്താനാണ് താൻ അനുമതി കൊടുത്തത്. തന്ത്രി എന്ന നിലയിൽ ചെന്നൈയിൽ കൊണ്ടുപോകാൻ അനുമതി കൊടുത്തിരുന്നില്ല. സ്വർണം പൂശാൻ കൊണ്ടുപോയത് തന്റെ അനുമതി വാങ്ങാതെയാണ്. ഇപ്പോഴും സ്വർണം പൂശുന്നതിനായി ചെന്നൈയിൽ കൊണ്ടുപോയത് തന്റെ അനുമതി ഇല്ലാതെയാണ്.
കൂടാതെ എല്ലാം സ്വർണം തന്നെയാണ്, ചെമ്പല്ല. താൻ നൽകിയ കത്തുകളിൽ എല്ലാം സ്വർണ്ണം എന്നാണ് എഴുതിയിരിക്കുന്നത്. ദ്വാരപാലകശില്പങ്ങൾ ഉൾപ്പെടെ എല്ലാം സ്വർണമാണ്. 2019ൽ ആയാലും ഇപ്പോഴായാലും പുറത്തുകൊണ്ടുപോയി സ്വർണം പൂശാൻ താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.