തിരുവനന്തപുരം: ശബരിമല കൊടിമരക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സിനിമാ മേഖലയിൽ നിന്നുള്ളവരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. കൊടിമര നിര്‍മാണത്തിന് സ്വര്‍ണം സംഭാവന നൽകിയ സംവിധായകൻ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ്കുമാര്‍ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്.
മൊഴി നൽകാൻ തയാറാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും വിജിലന്‍സിനെ അറിയിച്ചു. സ്വര്‍ണം സംഭാവനയായി നൽകിയ 27 പേരുടെ മൊഴിയാണ് വിജിലന്‍സ് രേഖപ്പെടുത്തുന്നത്. കൂടുതൽ താരങ്ങളുടെ മൊഴി ഈയാഴ്ച രേഖപ്പെടുത്തും. 2017ലാണ് ശബരിമലയിലെ കൊടിമരത്തിന്റെ പുനർനിർമാണം നടന്നത്.
നിർമാണത്തിനാവശ്യമായ സ്വർണം സ്വീകരിക്കുന്നതിൽ ചട്ടലംഘനം നടന്നെങ്കില്‍ അക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിനിമാക്കാരുള്‍പ്പെടെ നിരവധിപേര്‍ കൊടിമരത്തിനും വാജി വാഹനത്തിനും സ്വര്‍ണം നല്‍കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.
വിജിലന്‍സ് ഡിവൈഎസ്പി സി.എസ്.ഹരിക്കാണ് അന്വേഷണ ചുമതല. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് സിഐ സജി ശങ്കര്‍, പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് സിഐ രാജേഷ് കുമാര്‍, വിജിലന്‍സ് തെക്കന്‍ മേഖലാ സിഐ അജി ജി.നാഥ് എന്നിവരും സംഘത്തിലുണ്ട്.
Tags : sabarimala flagpole vigilance case statements shaji kailas renji panicker