National
കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ കേന്ദ്ര ഏജന്‍സിയായ ഇഡിക്കെതിരേ തുറന്ന യുദ്ധം പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി.
നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയതന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനു നിയോഗിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് ഏജന്‍സിയായ ഐ-പാക്കിന്റെ ഓഫീസിലും തലവൻ പാര്ഥിക് ജയിനിന്റെ വസതിയിലും ഇഡി നടത്തിയ പരിശോധനയാണു മുഖ്യമന്ത്രിയെ രോഷാകുലയാക്കിയത്. ഇഡിക്കെതിരേ കോടതിയിൽ നിയമപോരാട്ടത്തിനും തൃണമൂൽ തുടക്കമിട്ടു.
മുഖ്യമന്ത്രി നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ കോൽക്കത്ത പോലീസ് കേന്ദ്ര ഏജൻസിക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇതിനു പുറമേയാണു ജാധവ്പുരിലെ ബിബി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും ഇഡിക്കെതിരേ നടന്ന കാൽനട പ്രതിഷേധ റാലി.
കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെതിരേ പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി മുഖ്യമന്ത്രിയുടെ പിന്നാലെ തടിച്ചുകൂടി. ക്രമസമാധാന പാലനത്തിനായി വന്‍ പോലീസ് സന്നാഹമാണു മേഖലയിൽ വിന്യസിച്ചിരുന്നത്. ആഭ്യന്തര രഹസ്യവും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ചോര്‍ത്താനാണ് ഇഡിയുടെ പരിശോധനയെന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് ജയിക്കുകയെന്നതാണ് ബിജെപിയുടെ ആവശ്യമെന്നും അതിനായി അവര്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുകയാണെന്നും മമത ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരേ കടുത്ത ആക്രമണമാണു ബിജെപിയും അഴിച്ചുവിട്ടത്. തൃണമൂലും മമതാ ബാനര്‍ജിയും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.
അതേസമയം റെയ്ഡിനെതിരേ സംസ്ഥാനസർക്കാർ നൽകിയ ഹർജി കല്‍ക്കട്ട ഹൈക്കോടതി ഇന്നലെ പരിഗണിച്ചില്ല. ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെ ഹൈക്കോടതിയില്‍ നാടകീയരംഗങ്ങളും അരങ്ങേറി. കോടതിമുറിയിലെ നിയന്ത്രണാതീതമായ ജനത്തിരക്ക് ചൂണ്ടിക്കാട്ടി ഹര്‍ജികള്‍ പരിഗണിക്കേണ്ടിയിരുന്ന ജസ്റ്റീസ് സുവ്രഘോഷ് ഇറങ്ങിപ്പോയി. കേസ് അടുത്ത ബുധനാഴ്ച പരിഗണിക്കുമെന്നാണു സൂചന.
തൃണമൂല്‍ കോണ്‍ഗ്രസിനായി തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുന്ന കണ്‍സള്‍ട്ടന്‍സിയാണ് ഐപാക്ക്. തെ രഞ്ഞെടുപ്പ് തന്ത്രജ്ഞനും ജന്‍സുരാജ് പാര്‍ട്ടി നേതാവുമായ പ്രശാന്ത് കിഷോറാണ് ഐപാക്കിന്റെ സ്ഥാപകന്‍.
Kerala
കോഴിക്കോട്: കക്ഷി രാഷ്ട്രീയത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും പേരില്‍ മത ചിഹ്നങ്ങളെ അവഹേളിക്കുന്നതും മതത്തിന്റെ ആചാരങ്ങളെയും സംസ്കാരങ്ങളെയും അവമതിക്കുന്നതും അപലപനീയമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്.
മുസ്ലിം സമുദായത്തിന്റെ പേരില്‍ സംഘടിക്കുന്ന രാഷ്ട്രീയ സംഘടനകളുടെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ ഭാഗമായി അന്യസ്ത്രീ - പുരുഷന്മാര് കൂടിച്ചേര്‍ന്നും കെട്ടിപ്പിടിച്ചും പരസ്പരം കൈകൊട്ടിയും തെരുവിലിറങ്ങി പ്രകടനം നടത്തുന്നതും അഴിഞ്ഞാടുന്നതും മതം അനുവദിക്കാത്ത രീതിയിലുള്ള ആഭാസങ്ങള്‍ നടത്തുന്നതും അംഗീകരിക്കില്ലെന്നും കാന്തപുരം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
സ്ത്രീകള്‍ക്ക് അവരുടേതായ സമ്പൂര്‍ണ സ്വാതന്ത്ര്യവും മാന്യതയും ഇസ്ലാം വകവച്ചു നല്‍കിയിട്ടുണ്ട് അതെല്ലാം അവഗണിച്ച് മാനുഷിക മൂല്യങ്ങള്‍ക്കുപോലും വിലകല്‍പ്പിക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. ഇത്തരം പ്രവണതകള്‍ മേലില്‍ ഉണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത കാണിക്കണമെന്നും ആവശ്യപ്പെട്ടു.