ലോക്സഭയിൽ കോൺഗ്രസിന്റെ ഉപനേതാവ് ഗൗരവ് ഗൊഗോയ് സംസാരിക്കുന്നു.
ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധത്തിലെ പോലീസ് നടപടിയിൽ ലോക്സഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്. പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള ഭേദഗതി ബിൽ ചർച്ചയ്ക്കിടയിലാണ് കേന്ദ്രസർക്കാരിനെതിരേ പ്രതിപക്ഷം ആഞ്ഞടിച്ചത്. വിദ്യാർഥികൾക്കെതിരേ പോലീസ് നടത്തിയ ക്രൂരനടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ മറുപടി പറയണമെന്ന് ലോക്സഭയിലെ കോൺഗ്രസിന്റെ ഉപനേതാവ് ഗൗരവ് ഗൊഗോയ് ആവശ്യപ്പെട്ടു.
പെല്ലറ്റ് ഗണ്ണും കണ്ണീർവാതകവും ഉൾപ്പെടെ വിദ്യാർഥികൾക്കെതിരേ ഉപയോഗിക്കാൻ പോലീസിന് ആരാണ് അധികാരം നൽകിയതെന്നു വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി സ്തംഭിച്ച സഭ ഇന്നലെ ഉച്ചവരെ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവച്ചിരുന്നു. ഉച്ചകഴിഞ്ഞു രണ്ടിന് വീണ്ടും സഭ ചേർന്നാണ് ബില്ലിന്മേലുള്ള ചർച്ച ആരംഭിച്ചത്.
പ്രതിപക്ഷം ഒന്നടങ്കം സർക്കാർ നടപടിയെ വിമർശിച്ചപ്പോൾ ദ്രുതഗതിയിൽ സ്വീകരിച്ച നടപടികൾ ചൂണ്ടിക്കാട്ടിയാണ് ഭരണപക്ഷം പ്രതിരോധിച്ചത്. ആവർത്തിച്ചുള്ള ചോദ്യപേപ്പർ ചോർച്ച മൂലം സഹികെട്ടാണു വിദ്യാർഥികൾ തെരുവിലിറങ്ങിയതെന്നും നിലവിലെ നിയമങ്ങളുടെ പോരായ്മകളെ തുറന്നുകാട്ടുന്നതാണ് പുതിയ ഭേദഗതി ബില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ, പരീക്ഷാ ക്രമക്കേടുകൾക്കെതിരേ കാലങ്ങളായി പൂർത്തിയാക്കാതിരുന്ന നടപടികളാണ് 2024ലെ പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള നിയമത്തിലൂടെ മോദിസർക്കാർ നടപ്പിലാക്കിയതെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ചർച്ചയ്ക്ക് തുടക്കം കുറിച്ച കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ഈ ബില്ലിലാണ് കേന്ദ്രസർക്കാർ ഇപ്പോൾ ഭേദഗതി വരുത്തുന്നത്.
അതേസമയം, വ്യത്യസ്ത പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ചോദ്യപേപ്പർ ചോർച്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് ആരോപിച്ച സർക്കാർ, വിദ്യാർഥികളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണു ശിക്ഷ കടുപ്പിച്ചുകൊണ്ടുള്ള ഭേദഗതി ബിൽ അവതരിപ്പിച്ചതെന്നും വ്യക്തമാക്കി. എന്നാൽ പ്രധാനമന്ത്രിയുടെ ഇൻസ്റ്റഗ്രാം വീഡിയോയ്ക്കെതിരേ അടക്കം പ്രതിപക്ഷം വിമർശനം ഉന്നയിച്ചു.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള തടയാൻ കഴിയാതിരുന്ന സർക്കാരിന് ചോദ്യപേപ്പർ ചോർച്ച എങ്ങനെ തടയാൻ കഴിയുമെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ചോദിച്ചു. ബിജെപി സർക്കാർ ഉറപ്പുകൾ നൽകുന്നില്ല. പകരം കണ്ണിൽ പൊടിയിടുന്ന നടപടികൾ സ്വീകരിക്കുക മാത്രമാണു ചെയ്യുന്നതെന്നും അഖിലേഷ് കുറ്റപ്പെടുത്തി.
രാജിവച്ചശേഷം പാർലമെന്റിലെത്തിയ മുൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രാധാന് ഭരണപക്ഷ എംപിമാർ നൽകിയ സ്വീകരണത്തെയും പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു. അതിർത്തിയിൽ യുദ്ധം ജയിച്ചു വന്ന ആളെപ്പോലെയാണ് അദ്ദേഹത്തെ വരവേറ്റതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
Tags : Parliament Opposition Students Streets Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash WarofWords