കൊച്ചി: വ്യാജരേഖ ചമച്ചുള്ള അവയകൈമാറ്റത്തിൽ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടന്നതായി പോലീസിന് സൂചന. മുഖ്യപ്രതി നജീബിന്റെ മെഡിക്കൽ ടൂറിസം സെന്റർ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണസംഘം അന്വേഷണമാരംഭിച്ചു. ഇത് സങ്കീർണമായ കേസാണെന്നും അന്വേഷണത്തിന് സമയം വേണമെന്നും സംഘത്തെ നയിക്കുന്ന കൊച്ചി ഡിസിപി ഷഹൻഷാ പറഞ്ഞു.
വ്യാജ രേഖ ചമച്ച് അവയവ കടത്ത് നടത്തിയ കേസിൽ 2024ൽ പിടിയിലായ കൊച്ചി ആസ്ഥാനമായി പ്രവർത്തിച്ച ‘സ്റ്റെമ്മ ക്ലബ്'നു സമാനമായ തട്ടിപ്പാണ് നിലവിലെ കേസിൽ മുഖ്യപ്രതി നജീബിന്റെ ‘കല്ലട്രാസ്’ എന്ന സ്ഥാപനം വഴിയും നടന്നതെന്ന നിഗമനത്തിലാണ് പോലീസ്. മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവക്കടത്തിനായി ‘സ്റ്റെമ്മ ക്ലബ്’ ഉടമ മധു ജയകുമാർ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തിയാതായി കണ്ടെത്തിയിരുന്നു.
ഇത്തരത്തിൽ നജീബും വ്യാജ രേഖകൾ ചമച്ച് പാവപെട്ട ആളുകളേ വിദശത്ത് എത്തിച്ചതായാണ് സംശയം. കല്ലട്രാസ് മെഡിക്കൽ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിൽ അവയവക്കച്ചവടത്തിനായി വലിയ ശൃംഖലയാണ് നജീബ് ഉണ്ടാക്കിയിട്ടുള്ളത്. പല ജില്ലകളിലായാണു തട്ടിപ്പു നടന്നത്. വിദേശ ഇടപാടുകൾ അടക്കം അന്വേഷിക്കാൻ കൂടുതൽ സമയം വേണമെന്ന് കൊച്ചി ഡിസിപി പറഞ്ഞു. കേസിൽ സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെയും അധികൃതരുടെയും മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.