Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആളെ പോലീസ് പിടികൂടി. മാറനല്ലൂർ സ്വദേശി മണിച്ചൻ എന്ന പ്രശാന്ത് ആണ് പിടിയിലായത്.
മുള്ളറവിള കല്ലുപാലം ശ്രീകണ്ഠ ശാസ്താ ക്ഷേത്രത്തിലായിരുന്നു കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം നടന്നത്. വൈകുന്നേരം പൂജാരിയെത്തിയപ്പോഴാണ് കാണിക്കവഞ്ചി തകർത്ത നിലയിൽ കണ്ടെത്തിയത്. പിന്നാലെ സിസിടിവി പരിശോധിച്ചപ്പോൾ മോഷ്ടാവ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതും പൂട്ട് പൊളിച്ച് പണവുമായി മടങ്ങുന്നതും കാണാനായി.
ചൊവ്വാഴ്ച പുലർച്ചെ നാലോടെ എത്തിയ മോഷ്ടാവ് സിസിടിവി ശ്രദ്ധിക്കാതെയാണ് ക്ഷേത്രവളപ്പിലേക്ക് കടന്നതെന്നതിനാൽ ദൃശ്യങ്ങളിൽ മുഖം ഉൾപ്പടെ ലഭിച്ചിരുന്നു. നെയ്യാറ്റിൻകര പോലീസിന് സിസിടിവി ഉൾപ്പടെ ഭാരവാഹികൾ പരാതി നൽകിയതിന് പിന്നാലെയാണ് പെരുമ്പഴുതൂരിൽ നിന്നും പ്രശാന്തനെ പിടികൂടിയത്. ദൃശ്യങ്ങൾ കണ്ടപ്പോഴേ പൊലീസ് മണിച്ചനെ തിരിച്ചറിഞ്ഞിരുന്നു. ഇയാൾക്കെതിരെ വേറെയും മോഷണക്കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: വീട്ടമ്മയുടെ മാല ബൈക്കിലെത്തി കവര്‍ന്ന സംഭവത്തില്‍ പ്രതിയെ വഞ്ചിയൂര്‍ പോലീസ് കഴക്കൂട്ടത്തുനിന്ന് പിടികൂടി. കണിയാപുരം സ്വദേശി സുരേഷ് (35) ആണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം.
വഞ്ചിയൂര്‍ ശ്രീലക്ഷ്മിയില്‍ ഗീതാകുമാരിയുടെ (65) രണ്ടുപവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് പ്രതി കവര്‍ന്നത്. പാല്‍ക്കുളങ്ങര സ്കൂള്‍ ജംഗ്ഷനില്‍ നിന്ന് ഹീറോ ഹോണ്ട സ്പ്ലെൻഡര്‍ ബൈക്കിലെത്തിയ സുരേഷ് മോഷണം ആസൂത്രണം ചെയ്താണ് വന്നത്.
സമീപത്തെ കടയില്‍പ്പോയി തിരികെ വീട്ടിലേക്കു നടന്നുവരുന്ന ഗീതാകുമാരിയെ സുരേഷ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇവരുടെ വീടിനു സമീപമെത്തിയ സുരേഷ് ഗേറ്റിനു സമീപത്തുനിന്ന് എന്തോ ചോദിച്ചു. ചോദ്യം വ്യക്തമല്ലാതിരുന്നതിനാല്‍ ഗേറ്റിനടുത്തേക്ക് ഗീതാകുമാരി എത്തിയപ്പോള്‍ അവരുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ചശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. മാല നഷ്ടപ്പെട്ട ആഘാതത്തില്‍ കുറച്ചുസമയത്തേക്കു ഗീതകുമാരിയുടെ ബോധം നഷ്ടപ്പെട്ടു.
ഇവര്‍ നല്കിയ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തില്‍ മോഷ്ടാവിനെക്കുറിച്ച് ഏകദേശ സൂചന ലഭിച്ച പോലീസ് അന്വേഷണം ആരംഭിച്ചു. വീടിനു സമീപം കാമറകള്‍ സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ പുറത്തുള്ള ലഭ്യമായ കാമറാദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചുവെങ്കിലും അതില്‍ വ്യക്തത വന്നിരുന്നില്ല.
വിശദമായ അന്വേഷണത്തിലാണ് പ്രതിയെ കഴക്കൂട്ടത്തുനിന്നു പിടികൂടിയത്. പ്രതിക്കെതിരേ മുമ്പ് കഴക്കൂട്ടം സ്റ്റേഷനില്‍ സമാനമായ മാലമോഷണക്കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Kerala
കോഴിക്കോട്: സ്വകാര്യ ബാറ്ററി ഷോപ്പിൽ നിന്ന് ബാറ്ററികൾ കവർന്ന സംഭവത്തിൽ കാപ്പ കേസ് പ്രതി പിടിയിൽ. കോഴിക്കോട് നെല്ലിക്കോട് പറയരുകണ്ടി സ്വദേശി അനീഷ് എന്ന ബാറ്ററി അനീഷ്(42)ആണ് പിടിയിലായത്.
സിറ്റി ക്രൈം സ്ക്വാഡും ചേവായൂര്‍ ഇന്‍സ്പെക്ടര്‍ ടി. മഹേഷിന്റെ നേതൃത്വത്തിലുള്ള പോലീസും ചേര്‍ന്നാണ് അനീഷിനെ പിടികൂടിയത്. പാറോപ്പടിയിലെ സ്വകാര്യ ബാറ്ററി ഷോപ്പിലെ അന്‍പതോളം പഴയ ബാറ്ററികളാണ് ഇത്തവണ അനീഷ് മോഷ്ടിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കട ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അനീഷിനെ തിരിച്ചറിഞ്ഞത്. പിന്നീട് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
ക്രൈം സ്ക്വാഡ് അംഗങ്ങളായ അബ്ദുറഹ്മാന്, ഹാദില്‍ കുന്നുമ്മല്‍, അനീഷ് മൂസേന് വീട്, ഷാഫി പറമ്പത്ത്, ഷഹീര്‍ പെരുമണ്ണ തുടങ്ങിയവരും മോഷ്ടാവിനെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
National
ഭോപാൽ: ആളില്ലാത്ത വീട്ടിൽ നിന്ന് സ്വർണവും ഗ്യാസ് സിലിണ്ടറും മോഷ്ടിച്ച മോഷ്ടാവ് സിസിടിവിയിൽ കുടുങ്ങി. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ ശിവ്പുരിയിലെ കൃഷ്ണപുരം കോളനിയിലെ നീതു രജാവതിന്റെ വീട്ടിലാണ് മോഷണംനടന്നത്.
നീതു തിങ്കളാഴ്ച തന്റെ അമ്മയുടെ വീട്ടിലേക്ക് പോയിരുന്നു. മടങ്ങി വന്നപ്പോഴാണ് വീട്ടിൽ മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് സ്വർണം, വെള്ളി ആഭരണങ്ങൾ, പണം, പ്രധാനപ്പെട്ട രേഖകൾ എന്നിവയ്ക്കൊപ്പം ഗ്യാസ് സിലിണ്ടറും മോഷണം പോയതായി കണ്ടെത്തിയത്.
പിന്നീട് സിസിടിവി പരിശോധിച്ചപ്പോൾ മോഷ്ടാവ് സിലിണ്ടറും ചുമലിലെടുത്ത് നടന്നു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് മോഷണ വിവരം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: മോഷണ ശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പിടിയിൽ. തിരുവനന്തപുരം കണിയാപുരത്തെ വീട്ടില്‍ മോഷണശ്രമത്തിനിടെ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. സംസ്ഥാനത്തുടനീളം120 ലേറെ മോഷണക്കേസുകളില്‍ പ്രതിയാണ് തീവെട്ടി ബാബു.
ഞായറാഴ്ച രാത്രി മോഷണത്തിനായി കണിയാപുരത്തെ ഒരു വീട്ടില്‍ക്കയറിയതാണ് 'തീവെട്ടി' എന്നു വട്ടപ്പേരുളള ബാബു. വീടിന്റെ മുൻവാതിൽ പൊളിച്ച് അകത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു.
നാട്ടുകാരെ കണ്ട ബാബു ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അരമണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ വീടിനടുത്ത് ഒളിച്ചിരുന്ന ബാബുവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. മംഗലപുരം പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കോഴിക്കോട്: കുടുംബം നോമ്പ് തുറക്കാനായി പോയ സമയത്ത് വീട്ടില്‍ മോഷണം. കോഴിക്കോട് അയനിക്കാടാണ് സംഭവം. കുറ്റിയില്‍പ്പീടികക്ക് സമീപം താമസിക്കുന്ന 'റഫ'യില്‍ വഹാബിന്റെ വീട്ടിലാണ് മോഷണം നടന്നത്.
വൈകുന്നേരം ആറരയ്ക്കും ഏഴരയ്ക്കും ഇടയിലാണ് മോഷണം നടന്നത്. വഹാബും കുടുംബവും നോമ്പ് തുറക്കാനായി മൂരാടുള്ള ബന്ധുവിന്റെ വീട്ടില്‍ പോയതായിരുന്നു. ഈ സമയത്താണ് മോഷ്ടാവ് എത്തിയതെന്ന് കരുതുന്നു.
ഏഴരയ്ക്ക് ശേഷം കുടുംബാംഗങ്ങള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ നടന്നതായി മനസിലായത്. അടുക്കള വാതില്‍ തകര്‍ത്ത നിലയിലായിരുന്നു. ഇതുവഴി അകത്തു കടന്ന മോഷ്ടാവ് മറ്റ് വാതിലുകളും പൂട്ടുകളും തകര്‍ത്തിട്ടുണ്ട്.
കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മുക്കാല്‍ പവനോളം തൂക്കം വരുന്ന സ്വര്‍ണ ലോക്കറ്റാണ് കവര്‍ന്നത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: ഉറക്കത്തിനിടെ വീട്ടമ്മയുടെ ഒന്നേമുക്കാലോളം പവന്റെ സ്വർണമാലയുമായി കടന്ന് മോഷ്ടാവ്. കോഴിക്കോട് ബേപ്പൂര്‍ അരക്കിണറിൽ പുലർച്ച ഒന്നോടെയാണ് സംഭവം.
പാറപ്പുറം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നെല്ലിശേരി കുത്തുപ്പാറ പറമ്പില്‍ ഷെര്‍ലി(49)യുടെ കഴുത്തില്‍ നിന്നാണ് മാല മോഷ്ടിച്ചത്.
വീടിന്റെ ഓടിളക്കിയാണ് മോഷ്ടാവ് അകത്ത് കയറിയത്. ബേപ്പൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
കൊല്ലം: പാരിപ്പള്ളിയിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി ഗതാഗത ലംഘനം നടത്തി ഉടമയ്ക്ക് പിഴ വാങ്ങി നൽകിയ കള്ളൻ കീഴടങ്ങി. ചിറയിൻകീഴ് സ്വദേശി സുനിത്താണ് ബൈക്ക് ഹാജരാക്കി പോലീസിൽ കീഴടങ്ങിയത്.
ജനുവരി 30നാണ് സംഭവം. മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റ് ഇല്ലാതെ കള്ളൻ യാത്ര ചെയ്തു. തുടർന്ന് രണ്ട് തവണ ബൈക്ക് ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ പിഴ നൽകി.
ചെലാനിലെ മോഷ്ടാവിന്റെ ചിത്രം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ കള്ളൻ ചിറയിൻകീഴ് സ്വദേശി സുനിത്താണെന്ന് പോലീസ് കണ്ടെത്തി. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ മോഷ്ടാവ് ബൈക്ക് ഹാജരാക്കി പാരിപ്പള്ളി സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾ കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Kerala
മലപ്പുറം: കാട്ടുമുണ്ടയിൽ മോഷ്ടിച്ച സ്കൂട്ടറിലെത്തി യുവതിയുടെ മാല കവര്‍ന്ന മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. കാട്ടുമുണ്ടപറമ്പന്‍ നജ്മലിനെയാണ് കൈമാറിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം.
കാട്ടുമുണ്ട മോലിപ്പടിയിലെ കടയില്‍ ജീവനക്കാരിയായ ബിന്ദുവിന്റെ മൂന്നേകാല്‍ പവന്റെ മാലയാണ് പ്രതി പൊട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ചത്. കടയില്‍ ബിന്ദു മാത്രമാണ് ഉണ്ടായിരുന്നത്. സാധനങ്ങള്‍ ചോദിച്ച് വാങ്ങുന്നതിനിടയില്‍ പെട്ടെന്നാണ് മാല പൊട്ടിച്ചത്. ബിന്ദു ഒച്ച വച്ചതോടെ സമീപത്തുണ്ടായിരുന്ന കടക്കാരനുള്‍പ്പെടെ ഓടിയെത്തി മാല പിടിച്ചുവാങ്ങി പൊലീസിനെ വിളിച്ചു വരുത്തി പ്രതിയെ കൈമാറുകയായിരുന്നു.
ഇയാള്‍ ഓടിച്ചിരുന്ന സ്കൂട്ടര്‍ മൂന്ന് ദിവസം മുമ്പ് നടക്കാവ് ഭാഗ ത്തുനിന്ന് മോഷ്ടിച്ചതാണെന്നും പോലീസ് പറഞ്ഞു. വാഹന ഉടമ നടക്കാവ് സ്റ്റേഷനില്‍ വണ്ടി നഷ്ടപ്പെട്ടതായി കാണിച്ച് പരാതി നല്‍കിയിട്ടുണ്ട്. ബിന്ദുവിന്റെ പരാതിയില്‍ നിലമ്പൂര്‍ പോലീസ് കേസെടുത്തു.
Kerala
കണ്ണൂര്‍: മാല മോഷണക്കേസില്‍ പോലീസ് ആളുമാറി അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ കതിരൂർ സ്വദേശി താജുദ്ദീൻ നടത്തിയത് ഏഴു വർഷം നീണ്ട നിയമപോരാട്ടം.
മകളുടെ നിക്കാഹിനായി നാട്ടിലെത്തിയ പ്രവാസിയായിരുന്ന താജുദ്ദീനെ ചക്കരക്കൽ പോലീസ് പെരളശേരിയിൽ 2018 ജൂലൈയിൽ നടന്ന മാല മോഷണക്കേസിലെ പ്രതിയാണെന്നു പറഞ്ഞാണ് അറസ്റ്റ് ചെയ്തത്.
സ്കൂട്ടറിൽ എത്തിയ ഒരാൾ വഴിയാത്രക്കാരിയുടെ അഞ്ചു പവന്റെ മാല പൊട്ടിച്ചു കടന്നുകളഞ്ഞ കേസായിരുന്നു ഇത്. ഇതിന്റെ അന്വേഷണം നടത്തുന്നതിനിടെ അഴിയൂരിലെ സഹോദരിയുടെ വീട്ടിൽനിന്നു കുടുംബത്തോടൊപ്പം കാറിൽ വരുന്നതിനിടെ ഓഗസ്റ്റ് 10ന് രാത്രി കാർ തടഞ്ഞ് താജുദ്ദീനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചക്കരക്കൽ എസ്ഐ ബിജുവായിരുന്നു കസ്റ്റഡിയിലെടുത്ത് അടുത്ത ദിവസം അറസ്റ്റ് രേഖപ്പെടുത്തിയത്.
യഥാർഥ മോഷ്ടാവുമായുള്ള രൂപസാദൃശ്യമായിരുന്നു താജുദ്ദീന് വിനയായത്. താൻ മോഷ്ടാവല്ലെന്നും പ്രവാസിയാണെന്നും പോലീസിനോട് ആണയിട്ടു പറഞ്ഞിട്ടും നിരപരാധിത്വം തെളിയിക്കാനുള്ള അവസരം പോലും പോലീസ് നൽകിയില്ല. പോലീസ് പരിശോധനയിൽ താജുദ്ദീൻ കവർന്നുവെന്നു പറയുന്ന മാലയോ മോഷ്ടാവ് ഉപയോഗിച്ച സ്കൂട്ടറോ കണ്ടെത്താനോ കഴിഞ്ഞിരുന്നില്ല.
അതേ സമയം, ഭാര്യയുടെ സ്വർണം പണയംവച്ചതിന്റെ 50,000 രൂപ താജുദ്ദീന്റെ അക്കൗണ്ടിലുണ്ടായിരുന്നു. മാല വിറ്റ പണമാണിതെന്നു ചൂണ്ടിക്കാട്ടി പോലീസ് അക്കൗണ്ട് മരവിപ്പിച്ചുകൊണ്ട് ഇക്കാര്യം കോടതിയിൽ നൽകുകയും ചെയ്തു. 54 ദിവസമാണ് താജുദ്ദീനു റിമാൻഡിൽ കഴിയേണ്ടി വന്നത്.
പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ താജുദ്ദീൻ തന്റെ നിരപരാധിത്വം തെളിയിക്കാനായി സ്വയം നടത്തിയ അന്വേഷണത്തിൽ ചക്കരക്കല്ലിലെ മാല മോഷ്ടാവിന്റെ രൂപത്തോടു സാദൃശ്യമുള്ള ഒരാൾ കോഴിക്കോട് ജില്ലയിലെ ജയിലിൽ മോഷണക്കേസിൽ പിടിക്കപ്പെട്ട് കഴിയുന്നുണ്ടെന്നു മനസിലാക്കി.
ഇക്കാര്യം പോലീസിലെ ഉന്നതരെയും അറിയിച്ചു.
കണ്ണൂർ പോലീസ് ഇതേത്തുടർന്ന് ജയിലിലെത്തി റിമാൻഡിൽ കഴിയുന്ന വടകര സ്വദേശി ശരത് എന്നയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തതോടെയാണ് താജുദ്ദീന്റെ നിരപരാധിത്വം തെളിഞ്ഞത്. ചോദ്യം ചെയ്യലിൽ, താനാണ് ചക്കരക്കല്ലിൽ മാല മോഷണം നടത്തിയതെന്ന് ഇയാൾ സമ്മതിച്ചു. പോലീസിന്റെ ധൃതിപിടിച്ചുള്ള അറസ്റ്റിനെയും റിമാൻഡിനെയും തുടർന്ന് താജുദ്ദീന് ഖത്തറിലുണ്ടായിരുന്ന ജോലിയും അവിടുത്തെ ബിസിനസും നഷ്ടമാകുകയും ചെയ്തിരുന്നു.
കള്ളക്കേസിൽ കുടുക്കി തന്നെ ജയിലിലാക്കിയ പോലീസിനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് നിയമ പോരാട്ടം ആരംഭിച്ചതോടെ കേസ് പിൻവലിക്കാൻ പോലീസിൽനിന്നും സമ്മർദമുണ്ടായി. എന്നാൽ പൊതുസമൂഹത്തിനു മുന്നിൽ തന്നെ കള്ളനാക്കി ജയിലിലടച്ചവർക്കെതിരേയും താനും കുടുംബവും അനുഭവിച്ച മാനസിക പീഡനത്തിനും ഉത്തരവാദികളായവർക്കെതിരേയും നടപടി വേണമെന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടുമായിരുന്നു കേസ് നടത്തിയത്.
Kerala
ആലപ്പുഴ: മോഷണ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി പരാതിക്കുട്ടപ്പൻ എന്ന മധു(57) ആണ് പിടിയിലായത്. ആലപ്പുഴ കുറത്തികാട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
സ്ഥിരം മോഷ്ടാവായ പ്രതി കോടതിയിൽ ഹാജരാക്കുമ്പോഴെല്ലാം ജയിലിലെ സൗകര്യങ്ങളെക്കുറിച്ച് പരാതി പറയുന്നത് പതിവാണ്. കോടതിയിൽ സ്ഥിരം പരാതിക്കാരനായതോടെയാണ് മധുവിന് പരാതി കുട്ടപ്പനെന്ന പേര് വീണത്.
തെക്കൻ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ 30ൽ അധികം കേസുകളുണ്ട്. മോഷണ കേസിൽ കഴിഞ്ഞ മാസം ആലപ്പുഴ നൂറനാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും മോഷണം സജീവമാക്കി.
നീണ്ടകര ഹാർബർ പരിസരത്ത് വച്ച് പോലീസിനെ കണ്ട് കടലിൽ ചാടിയ പ്രതിയെ പോലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് സാഹസികമായാണ് പിടികൂടിയത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
മലപ്പുറം: ചിയാനൂര്‍ ഭാഗത്ത് നിരവധി വീടുകളില്‍ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി സജീറാണ് (51) അറസ്റ്റിലായത്.
ചങ്ങരംകുളം പോലീസാണ് സജീറിനെ അറസ്റ്റ് ചെയ്തത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിവിധയിടങ്ങളില്‍ മോഷണ കേസുകളില്‍ ഇയാള്‍ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
സിസിടിവി കേന്ദ്രീകരിച്ച് സമാന കുറ്റകൃത്യത്തില്‍ മുമ്പ് ഉള്‍പ്പെട്ടിട്ടുള്ള പ്രതികളെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംഭവത്തില്‍ സലീം എന്ന് പേരുള്ള കൂട്ടുപ്രതിയെ കൂടി പിടികിട്ടാനുണ്ടെന്നും ഇയാള്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്നും സിഐ ഷൈന്‍ പറഞ്ഞു.
സജിര്‍ ഓടിച്ച് കൊണ്ടിരിക്കുന്ന ഗുഡ്സ് ഓട്ടോയിലാണ് രാത്രി കാലങ്ങളില്‍ സലീം മോഷണത്തിനായി എത്തുന്നത്. സലീമിനെ മോഷണത്തിന് ഇറക്കി വിട്ട ശേഷം സജീര്‍ ഓട്ടോറിക്ഷയില്‍ വിശ്രമിക്കുന്നതാണ് ഇവരുടെ രീതി. മോഷണം കഴിഞ്ഞാല്‍ രണ്ടു പേരും ചേര്‍ന്ന് രക്ഷപ്പെടുകയും ചെയ്യും.
കഴിഞ്ഞ മാസമാണ് ചിയ്യാനൂര്‍ മാര്‍സ് സിനിമാസിന് പിറക് വശത്തുള്ള വിവിധ വീടുകളില്‍ മോഷണം നടന്നത്. ചങ്ങരംകുളം എസ്ഐഎം നസിയയുടെ നേതൃത്വത്തില്‍ പിടിയിലായ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
National
ന്യൂഡൽഹി: വിവാഹ വാർഷികത്തിൽ ഭാര്യയ്ക്ക് വിലയേറിയ സമ്മാനം വാങ്ങുന്നതിനായി മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവും സുഹൃത്തും അറസ്റ്റിൽ. കേസിലെ മുഖ്യപ്രതിയായ രോഹിത് (മച്ചി) സ്ഥിരം കുറ്റവാളിയാണെന്നും 22 കവർച്ച, പിടിച്ചുപറി കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസ് അന്വേഷണത്തിൽ ആദ്യം അറസ്റ്റിലായത് ഇയാളുടെ സുഹൃത്തായ അർജുൻ സരീൻ ആണ്. ഇയാൾക്കെതിരെ രണ്ട് കേസുകൾ നിലവിലുണ്ട്.
റോണിത് കാരാട്ടി എന്നയാളുടെ മൊബൈൽ ഫോൺആണ് മോഷ്ടിക്കപ്പെട്ടത്. ഇയാൾ കിഷൻ ഗഞ്ചിലേക്ക് സൈക്കിളിൽ പോകുമ്പോൾ റോഹ്തക് റോഡിലെ ഒരു മധുരപലഹാരക്കടയ്ക്ക് സമീപത്ത് വച്ച് ബൈക്കിലെത്തിയ രണ്ടുപേർ ഇയാളുടെ ഫോൺ തട്ടിയെടുക്കുകയായിരുന്നു.
ഇവരെ പിന്തുടർന്ന റോണിത് കാരാട്ടിയും സുഹൃത്തുക്കളും പ്രതാപ് നഗർ മെട്രോ സ്റ്റേഷനിൽ വച്ച് പ്രതികളെ കണ്ടെത്തി. അർജുനെ കണ്ടെത്താൻ കഴിഞ്ഞെങ്കിലും രോഹിത് രക്ഷപെട്ടു.
സംഭവത്തിൽ രോഹിത് നിർബന്ധിച്ചതിനെ തുടർന്നാണ് മോഷണം നടത്തിയതെന്ന് അർജുൻ പോലീസിന് മൊഴി നൽകി. ഞായറാഴ്ച രാത്രി കിഷൻ ഗഞ്ച് പ്രദേശത്തെ റെയിൽവേ ട്രാക്കിന് സമീപം വച്ച് പോലീസ് സംഘം രോഹിതിനെ അറസ്റ്റ് ചെയ്തു. മോഷണം പോയ മൊബൈൽ ഫോൺ ഇയാളിൽ നിന്നും കണ്ടെത്തി.
Kerala
പാലക്കാട്: ട്രെയിൻ യാത്രക്കാരന്റെ ബാഗ് മോഷ്ടിച്ച യുവാവ് പിടിയിൽ. ഓങ്ങല്ലൂർ കുന്നുംപുറത്ത് വീട്ടിൽ സൈനുലാബുദ്ദീൻ (39) ആണ് പിടിയിലായത്.
ഷൊർണൂരിൽ വച്ച് റെയിൽവേ പോലീസാണ് ഇയാളെ പിടികൂടിയത്. ജന്മനാ സംസാരശേഷിയും കേൾവിശേഷിയും ഇല്ലാത്തയാളാണ് പ്രതി. കഴിഞ്ഞ ബുധനാഴ്ച കാസർഗോഡ് നിന്നും എറണാകുളത്തേക്ക് മംഗള എക്സ്പ്രസ്സിൽ യാത്ര ചെയ്യുകയായിരുന്ന കാഞ്ഞങ്ങാട് സ്വദേശിയുടെ ഒന്നേകാൽ ലക്ഷത്തിലധികം വില വരുന്ന ഐഫോണും, 7000 രൂപയിലധികം പണവും അടങ്ങിയ ബാഗാണ് ഇയാൾ മോഷ്ടിച്ചത്.
റെയിൽവേ സ്റ്റേഷനലുകളിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ ഷൊർണൂർ റെയിൽവേ പോലീസിനെയും ആർപിഎഫിനെയും സഹായിച്ചത്. എറണാകുളത്ത് നിന്നും കാസർഗോട്ടേക്ക് മംഗള എക്സ്പ്രസിലെ എസി കമ്പാർട്ട്മെന്റിലായിരുന്നു കാഞ്ഞങ്ങാട് സ്വദേശിയായ സി.കെ. ആസിഫ് യാത്ര ചെയ്തിരുന്നത്.
ഉറക്കം ഉണർന്നു നോക്കുമ്പോൾ ട്രെയിൻ ഷൊർണൂരിൽ എത്തിയിരിക്കുന്നു. കൈവശമുണ്ടായിരുന്ന ബാഗ് നഷ്ടപ്പെട്ടുവെന്ന് മനസിലാക്കിയ ആസിഫ് ഉടനെ ഷൊർണൂർ റെയിൽവേ പൊലീസിനെ സമീപിക്കുകയായിരുന്നു.
പിന്നീട് കേസെടുത്ത് കോഴിക്കോട് മുതലുള്ള വിവിധ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ തിരൂരിൽ നിന്നും പ്രതി ട്രെയിനിലേക്ക് കയറുന്നതും പട്ടാമ്പിയിൽ ബാഗുമായി ട്രെയിനിൽ നിന്നും ഇറങ്ങി പോകുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചു.
വ്യാഴാഴ്ച്ച പ്രതി ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ എത്തിയന്ന് വിവരം കിട്ടിയ പൊലീസ് റെയിൽവേ സ്റ്റേഷനിൽ എത്തി പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. എന്നാൽ രാത്രി ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന സ്പെഷ്യൽ ഡ്രൈവിനിടെ ബാഗുമായി പ്രതി റെയിൽവേ പോലീസിന്റെ പിടിയിലാകുകയായിരുന്നു.
Kerala
തൃശൂര്‍: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. തമിഴ്നാട് വിരുതനഗർ ജില്ലയിലെ ബന്ദൽക്കുടി സ്റ്റേഷനിലെ എസ്ഐ നാഗരാജൻ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.
ബാലമുരുകനെ കണ്ടെത്താനുള്ള അന്വേഷണം ക്യൂ ബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ് നിലവില്‍. നവംബര്‍ മൂന്നിന് രാത്രിയാണ് ഇയാൾ പോലീസിന്റെ കയ്യില്‍ നിന്ന് ചാടിപ്പോയത്. പിന്നാലെ തെരച്ചില്‍ ആരംഭിച്ചെങ്കിലും ഇയാളെക്കുറിച്ചുള്ള ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.
വിയ്യൂര്‍ ജയിലിലെത്തിക്കും വഴി തമിഴ്നാട് പോലീസിന്റെ കൈയ്യില്‍ നിന്നാണ് ബാലമുരുകൻ ഓടിരക്ഷപെട്ടത്. രാത്രിയില്‍ തെരച്ചില്‍ നടത്തിയ കേരള പോലീസിന്റെ മുന്നില്‍ പെട്ടെങ്കിലും ചതുപ്പ് പാടം കടന്ന് പ്രതി കടന്നുകളഞ്ഞു. നേരത്തെ രണ്ടു തവണ തടവു ചാടിയ ബാലമുരുകനെ കൊണ്ടുവന്നത് മതിയായ സുരക്ഷയൊരുക്കാതെയെന്ന ആക്ഷേപവും വിമർശനവും ഉയരുന്നുണ്ട്.
കൊലപാതകമടക്കം 53 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ബാലമുരുകന് നവംബര്‍ മൂന്നിന് രാത്രി 9.40 ഓടെയാണ് വിയ്യൂര്‍ ജയിലിന് മുന്നിലെ പെട്രോള്‍ പമ്പിന് സമീപത്തുനിന്നും തമിഴ് നാട് പൊലീസിനെ വെട്ടിച്ച് ഇയാൾ കടന്നുകളഞ്ഞത്.
ബന്ദല്‍കുടി എസ്ഐ നാഗരാജനും രണ്ടു പോലീസുകാരും കോടതിയില്‍ ഹാജരാക്കിയശേഷം രാത്രി ഒമ്പതേ മുക്കാലോടെ വിയ്യൂരെത്തിക്കുകയായിരുന്നു. ജയിലിലേക്ക് കയറുന്നതിന് മുമ്പ് മൂത്രമൊഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടതോടെ വഴിയരികില്‍ വണ്ടി നിര്‍ത്തി. തുടര്‍ന്ന് ഇയാൾ ഓടിപ്പോവുകയായിരുന്നു.
ആദ്യം ജയില്‍ വളപ്പിലെ മതിൽ ചാടി പച്ചക്കറി കൃഷി സ്ഥലത്തേക്കാണ് ബാലമുരുകൻ പോയത്. തമിഴ്നാട് പോലീസ് സംഘം അവിടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഒരു മണിക്കൂർ വൈകിയാണ് ഇവർ വിയൂർ പോലീസിൽ വിവരം അറിയിച്ചത്. സിറ്റി പൊലീസ് കമ്മീഷ്ണറുടെ നിർദേശപ്രകാരം വൻ പോലീസ് സനാഹം വിയൂർ പ്രദേശത്ത് അരിച്ചു പെറുക്കി .
ജയിലിന് എതിർവശത്തുള്ള ഹൗസിംഗ് കോളനിയുടെ ഭാഗത്ത് പുലർച്ചെ മൂന്നോടെ പ്രതിയെ കണ്ടെങ്കിലും ചതിപ്പു നിറഞ്ഞ പാടശേഖരത്തിലേക്ക് ഓടി രക്ഷപ്പെട്ടു.
Kerala
തൃശൂര്‍: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്ത് നിന്നാണ് ബാലമുരുകൻ രക്ഷപ്പെട്ടത്.
കവർച്ച, കൊലപാതക ശ്രമം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് 45 വയസുള്ള ബാലമുരുകൻ. തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി 9.45ഓടെയാണ് സംഭവം. ബാലമുരുകനെതിരെ തമിഴ്നാട്ടിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ വിരുനഗറിലെ കോടതിയിൽ ഹാജരാക്കി വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം.
ജയിലിന്റെ മുമ്പിൽ വെള്ളം വാങ്ങാൻ നിർത്തിയപ്പോൾ കാറിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകനായി തെരച്ചിൽ തുടരുകയാണ്.കഴിഞ്ഞ മേയിൽ തമിഴ്നാട് പോലീസ് വാഹനത്തിൽ നിന്ന് സമാനമായ രീതിയിൽ പ്രതി രക്ഷപ്പെട്ടിരുന്നു. മോഷ്ടിച്ച ബൈക്കിലാണ് അന്ന് രക്ഷപ്പെട്ടത്.
ബാലമുരുകനെ കണ്ടെത്താൻ തൃശൂരിൽ വ്യാപകമായ തെരച്ചിൽ നടത്തുകയാണ് പോലീസ്. രക്ഷപ്പെട്ട പ്രതി ബൈക്കുമായി കടന്നു കളയാനുള്ള സാധ്യതയുണ്ടെന്നും ഇതിനാൽ ബൈക്ക് മോഷണം എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്താൽ ഉടനെ പോലീസിനെ അറിയിക്കണമെന്നുമാണ് നിര്‍ദേശം. ബൈക്കിൽ താക്കോൽ അടക്കം വെക്കരുതെന്നും നിര്‍ദേശമുണ്ട്.
National
ചെന്നൈ: ട്രെയിനുകളുടെ ബാറ്ററികള്‍ മോഷ്ടിച്ച് വില്പന നടത്തിയ അഭിഭാഷകന് അറസ്റ്റില്‍. പൊന്നേരി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ജോലി ചെയ്യുന്ന അഭിഭാഷകനായ നാഗരാജി(38)നെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തു.
യാര്‍ഡുകളില്‍ നിര്‍ത്തിയിട്ട ട്രെയിനുകളില്‍ നിന്ന് ഒരു വര്‍ഷത്തിനിടെ ആറു ലക്ഷംരൂപ വില മതിക്കുന്ന 134 ബാറ്ററികളാണ് ഇയാള്‍ മോഷ്ടിച്ചത്.
ചെന്നൈ റെയില്‍വേ ഡിവിഷന്റെ കീഴിലുള്ള വിവിധ യാര്‍ഡുകളില്‍നിന്നാണ് ഇയാള്‍ ബാറ്ററികള്‍ മോഷ്ടിച്ചതെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ട്രെയിനുകളില്‍ നിന്ന് ബാറ്ററികള്‍ വന്‍തോതില്‍ മോഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാഗരാജ് അറസ്റ്റിലായത്.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് നാഗരാജ് ബാറ്ററി മോഷ്ടിക്കുന്നതിനിടെ ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ എം.എസ്. മീണയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടുകയായിരുന്നു.
ഗുഡ്സ് ട്രെയിനുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിടുന്ന തണ്ടയാര്‍പ്പേട്ട റെയില്‍വേ യാര്‍ഡ്, അത്തിപ്പെട്ട് റെയില്‍വേ യാര്‍ഡ് ഉള്‍പ്പെടെ ഇടങ്ങളില്‍ നിന്നാണ് ബാറ്ററികള്‍ മോഷണം പോയത്.
രാത്രി 12നും പുലര്‍ച്ചെ മൂന്നിനുമിടയിലാണ് ബാറ്ററികള്‍ മോഷ്ടിച്ചിരുന്നത്. മോഷ്ടിച്ച ബാറ്ററികള്‍ പൊന്നേരിയിലെ ബര്‍മ ബസാറില്‍ വില്‍പ്പന നടത്തിയിരുന്നെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.
രേഖകളില്ലാതെ തീവണ്ടികളുടെ ബാറ്ററികള്‍ വാങ്ങിയതിന് ശ്രീനിവാസനെയും(45) സഹായിയായ ബി. മണിമാരനെയും(33) അറസ്റ്റ് ചെയ്തു. മൂന്ന് പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
District News
തിരുവനന്തപുരം: ആറ്റിങ്ങലില്‍ കവര്‍ച്ചയ്ക്കിടെ സ്കൂളില്‍ കിടന്ന് ഉറങ്ങിപ്പോയ മോഷ്ടാവ് പോലീസ് പിടിയില്‍. ആറ്റിങ്ങല്‍ സ്വദേശി വിനീഷ് (23) ആണ് പിടിയിലായത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. രാവിലെ ലൈറ്റ് അണയ്ക്കുന്നതിനായി എത്തിയ സെക്യൂരിറ്റി ജീവനക്കാരന് കാഷ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്ന മുറി തുറന്നു കിടക്കുന്നത് കണ്ട് സ്കൂള്‍ അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ലോക്കര്‍ തുറക്കാന്‍ ശ്രമിച്ചിരിക്കുന്നതു കണ്ട് പോലീസില്‍ വിവരം അറിയിച്ചു.
അതിനിടെ പരിശോധന നടത്തിയ സ്കൂള്‍ അധികൃതര്‍ ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിലെ ആണ്‍കുട്ടികളുടെ ശുചിമുറിക്ക് സമീപത്തായി നിലത്തു കിടന്ന് ഉറങ്ങുന്ന നിലയില്‍ മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു.
സ്കൂളില്‍ നിന്നു കവര്‍ന്ന യുപിഎസും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുടെ കാഷ് കളക്ഷന്‍ ബോക്സ് തകര്‍ത്ത് എടുത്ത പണവും ആയുധങ്ങളും സഹിതം അടുത്ത് വച്ചാണ് ഇയാള്‍ ഉറങ്ങിപ്പോയതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Kerala
തിരുവനന്തപുരം: ആറ്റിങ്ങലില്‍ കവര്‍ച്ചയ്ക്കിടെ സ്കൂളില്‍ കിടന്ന് ഉറങ്ങിപ്പോയ മോഷ്ടാവ് പോലീസ് പിടിയില്‍. ആറ്റിങ്ങല്‍ സ്വദേശി വിനീഷ് (23) ആണ് പിടിയിലായത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. രാവിലെ ലൈറ്റ് അണയ്ക്കുന്നതിനായി എത്തിയ സെക്യൂരിറ്റി ജീവനക്കാരന് കാഷ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്ന മുറി തുറന്നു കിടക്കുന്നത് കണ്ട് സ്കൂള്‍ അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ലോക്കര്‍ തുറക്കാന്‍ ശ്രമിച്ചിരിക്കുന്നതു കണ്ട് പോലീസില്‍ വിവരം അറിയിച്ചു.
അതിനിടെ പരിശോധന നടത്തിയ സ്കൂള്‍ അധികൃതര്‍ ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിലെ ആണ്‍കുട്ടികളുടെ ശുചിമുറിക്ക് സമീപത്തായി നിലത്തു കിടന്ന് ഉറങ്ങുന്ന നിലയില്‍ മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു.
സ്കൂളില്‍ നിന്നു കവര്‍ന്ന യുപിഎസും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുടെ കാഷ് കളക്ഷന്‍ ബോക്സ് തകര്‍ത്ത് എടുത്ത പണവും ആയുധങ്ങളും സഹിതം അടുത്ത് വച്ചാണ് ഇയാള്‍ ഉറങ്ങിപ്പോയതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
District News
തൃശൂര്‍: കുരിയച്ചിറയില്‍ ജ്വല്ലറി മോഷണശ്രമത്തിനിടെ കള്ളൻ പിടിയിൽ. ഞായറാഴ്ച രാത്രിയാണ് കുരിയച്ചിറയിലെ അക്കര ജ്വല്ലറിയിൽ മോഷണശ്രമം നടന്നത്. സംഭവത്തിൽ തൃശൂര്‍ കോര്‍പ്പറേഷനിലെ വൈദ്യുതി വിഭാഗം കരാര്‍ ജീവനക്കാരൻ പേരാമംഗലും സ്വദേശി ജിന്റോ (28) ആണ് പിടിയിലായത്.
ശനിയാഴ്ച രാത്രി തൃശൂര്‍ പൂങ്കുന്നത്തെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ എടിഎം കുത്തിതുറന്ന് മോഷണം നടത്താൻ ശ്രമിച്ചതും ജിന്റോയാണെന്ന് പോലീസ് അറിയിച്ചു. ജ്വല്ലറിയിൽ മോഷ്ടാവ് കയറിയതോടെ അലാം അടിയ്ക്കുകയായിരുന്നു. ഇതോടെ ജ്വല്ലറിയുടെ പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ കഴിയാതെ ജിന്റോ കുടുങ്ങിയത്.
ഇതിനിടയിൽ പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പൂങ്കുന്നത്തെ പഞ്ചാബ് നാഷണൽ ബാങ്കിലെ എടിഎമ്മിൽ കവര്‍ച്ചാ ശ്രമം ഉണ്ടായത്. മോഷണശ്രമത്തിനിടെ അലാം അടിച്ചതിനെതുടര്‍ന്ന് മോഷ്ടാവ് സ്ഥലം വിടുകയായിരുന്നു.
Kerala
കോഴിക്കോട്: ചേവരമ്പലത്ത് ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 40 പവനോളം ആഭരണങ്ങൾ മോഷ്ടിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ അനസ്തേഷ്യ വിഭാഗം ഡോക്ടറായ ഗായത്രിയുടെ വീട്ടിലാണ് മോഷണം.
സംഭവത്തിൽ ചേവായൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു മോഷണം. സിസി ടിവി ദൃശ്യങ്ങൾ പ്രകാരം പുലർച്ചെ 1.55 ഓടെയാണ് മോഷ്ടാവ് വീട്ടിലേക്ക് പ്രവേശിച്ചത്.
വീടിനു മുൻവശത്തെ വാതിൽ തുറന്നാണ് അലമാരയിലും മേശയിലുമായി സൂക്ഷിച്ച 40 പവനോളം മോഷ്ടിച്ചത്. ഈ മാസം പതിനൊന്നാം തീയതി മുതൽ വീട് പൂട്ടിക്കിടക്കുകയായിരുന്നു. സ്വദേശമായ തിരുവനന്തപുരത്തേക്കു പോയിരിക്കുകയായിരുന്നു ഗായത്രി. ഇന്ന് ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
രണ്ടാഴ്ചക്കിടെ ചേവായൂർ സ്റ്റേഷൻ പരിധിയിൽ നടക്കുന്ന രണ്ടാമത്തെ വലിയ മോഷണമാണിത്. ആളില്ലാത്ത വീട്ടിൽ നിന്ന് 20 പവനോളം സ്വർണം അടുത്തിടെ കവർന്നിരുന്നു.