Kerala
കൊച്ചി: കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡുകളിൽ സിഎംആർഎൽ - എക്സാലോജിക് ഇടപാടുകളിലെ നിർണായക തെളിവുകൾ ലഭിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്താനുള്ള തെളിവുകളുണ്ടെന്നാണ് ഇഡി പറയുന്നത്. ഇക്കാര്യം ഡയറക്ടറേറ്റിനെ അറിയിച്ച് മറുപടി ലഭിച്ചശേഷം വീണക്ക് നോട്ടീസ് നൽകാനാണ് നീക്കം.
ഡയറിയിലുള്ള മറ്റ് പേരുകളെ കേന്ദ്രീകരിച്ച് തെളിവ് ശേഖരണം ആരംഭിച്ചുവെന്നും ഇഡി പറയുന്നു. അതേസമയം, അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ ഉടൻ ഹൈക്കോടതിയെ സമീപിക്കും. മാസപ്പടിക്കേസിൽ അന്വേഷണം വേഗത്തിലാക്കാൻ ഒരുങ്ങുകയാണ് ഇഡി. കണ്ടെത്തിയ ബാങ്ക് വിവരങ്ങളിൽ പരിശോധന തുടങ്ങി.
വീണയുടെ പിടിച്ചെടുത്ത ഫോണും കർത്തയുടെ ലാപ്ടോപ്പുമടക്കം വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതേസമയം പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിൽ റെയ്ഡ് പൂർത്തിയാക്കി മടങ്ങിയ ഇഡി സംഘത്തെ ആക്രമിച്ച കേസിൽ അറസ്റ്റിലായ 13 സിപിഎം പ്രവർത്തകരെ ഇന്ന് റിമാൻഡ് ചെയ്യും. 18 സിപിഎം പ്രവർത്തകരാണ് ആക്രമണ കേസിൽ ഇതുവരെ അറസ്റ്റിലായത്.
Business
പരവൂര്‍: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് ചരിത്രത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ). 2026 മാര്‍ച്ചില്‍ എക്കാലത്തെയും ഉയര്‍ന്ന ഇടപാട് മൂല്യമായ 29.52 ലക്ഷം കോടി രൂപ യുപിഐ വഴി കൈമാറ്റം ചെയ്യപ്പെട്ടതായി നാഷണല്‍ പേയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ഫെബ്രുവരിയിലെ 26.84 ലക്ഷം കോടി രൂപയില്‍നിന്നാണ് ഈ കുതിച്ചുചാട്ടം. ഇടപാടുകളുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടായി. മാര്‍ച്ചില്‍ മാത്രം 22.64 ബില്യണ്‍ ഇടപാടുകളാണ് നടന്നത്. മുന്‍ മാസത്തെ അപേക്ഷിച്ച് മൂല്യത്തില്‍ 10 ശതമാനവും എണ്ണത്തില്‍ 11 ശതമാനവും വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2016-ല്‍ യുപിഐ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണിത്.
2025-26 സാമ്പത്തികവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ യുപിഐയുടെ ആധിപത്യം കൂടുതല്‍ വ്യക്തമാകുന്നുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ആകെ 314.23 ലക്ഷം കോടിയുടെ ഇടപാടുകളാണ് നടന്നത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൂല്യത്തില്‍ 21 ശതമാനവും ഇടപാടുകളുടെ എണ്ണത്തില്‍ 30 ശതമാനവും വാര്‍ഷികവളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. പ്രതിദിന ഇടപാടുകളുടെ എണ്ണത്തിലും വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്. മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം പ്രതിദിനം ശരാശരി 73.03 കോടി ഇടപാടുകള്‍ നടക്കുന്നുണ്ട്.
മുന്‍ വര്‍ഷം ഇത് 59 കോടിയായിരുന്നു. നഗരപ്രദേശങ്ങളില്‍ മാത്രമല്ല, ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലും യുപിഐ പണമിടപാടുകള്‍ സാധാരണക്കാരന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സുരക്ഷിതത്വവും മികച്ച സാങ്കേതിക സൗകര്യങ്ങളും യുപിഐ പ്ലാറ്റ്ഫോമിനോടുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിച്ചതാണ് നേട്ടത്തിന് പ്രധാന കാരണം.
District News
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ രൂപീകരിച്ച വിവിധ സ്ക്വാഡ് അംഗങ്ങളുടെ യോഗം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ ചേർന്നു.
സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനും സ്ഥാനാർഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ചെലവുകൾ നിരീക്ഷിക്കുന്നതിനും ഓരോ മണ്ഡലത്തിലും മൂന്ന് വീതം ഫ്ളൈയിംഗ് സ്ക്വാഡുകളും സ്റ്റാറ്റിക് സർവയലൻസ് സ്ക്വാഡുകളുമാണ് രൂപീകരിച്ചിട്ടുള്ളത്.
16 മണ്ഡലങ്ങൾക്കായി ആകെ 48 വീതം ഫ്ളൈയിംഗ് സ്ക്വാഡുകളും സ്റ്റാറ്റിക് സർവയലൻസ് സ്ക്വാഡുകളുമാണ് രൂപീകരിച്ചത്. ആസൂത്രണസമിതി സമ്മേളന ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, എഡിഎം സി.എസ്. രാജേഷ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജയശ്രീ എസ്. വാര്യർ, സീനിയർ ഫിനാൻസ് ഓഫീസർ പ്രസീദ എന്നിവർ പ്രസംഗിച്ചു.
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നീതിയും സുതാര്യതയും ഉറപ്പു വരുത്തുക, അഴിമതി, അനാവശ്യ സ്വാധീനം, അന്യായ നേട്ടങ്ങൾ എന്നിവ തടയുക, സ്ഥാനാർഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രചാരണ ചെലവുകൾ നിരീക്ഷിക്കുക, സാന്പത്തിക ഇടപാടുകൾ പരിശോധിക്കുക തുടങ്ങിയവ സ്ക്വാഡിന്റെ ചുമതലകളാണ്.
വോട്ടെടുപ്പ് പൂർത്തിയാകുന്നതു വരെ നിയമവിരുദ്ധമായ പണമിടപാടുകൾ, മദ്യവിതരണം, വോട്ടർമാരെ ഭീഷണിപ്പെടുത്തൽ, സ്വാധീനിക്കൽ, അമിതമായ പ്രചാരണ ചെലവുകൾ എന്നിവ നിരീക്ഷിക്കും. കൈക്കൂലി നൽകൽ, നിയമവിരുദ്ധ ആയുധങ്ങൾ, വെടിമരുന്ന് എന്നിവ കൈവശം വയ്ക്കൽ, സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയും സ്ക്വാഡ് നിരീക്ഷിക്കുകയും പരിശോധനകളുടെ വീഡിയോ ചിത്രീകരിക്കുകയും ചെയ്യും.
ചെക്ക്പോസ്റ്റുകളിൽ പരിശോധന; ജില്ലയിൽ സുരക്ഷ ശക്തമാക്കും
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവും സമാധാന പൂർണവുമായി നടത്തുന്നതിന് ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ ഉന്നതതല ക്രമസമാധാന അവലോകന യോഗം ചേർന്നു. തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട ക്രമസമാധാന പാലനത്തിൽ ജില്ലയിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിനുമായാണ് ജില്ലാ കളക്ടറുടെ ചേംബറിൽ യോഗം ചേർന്നത്.
ജില്ലയുടെ അതിർത്തി പങ്കിടുന്ന ഭാഗങ്ങളിൽ ലഹരിവസ്തുക്കൾ, കണക്കിൽപ്പെടാത്ത പണം, ആയുധങ്ങൾ എന്നിവ കടത്തുന്നത് തടയാൻ കർശനമായ ചെക്ക്പോസ്റ്റ് പരിശോധനകൾ നടത്തുമെന്നും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത പട്രോളിംഗ് ഏർപ്പെടുത്തുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ അറിയിച്ചു. സെൻസിറ്റീവ് ബൂത്തുകളെ പ്രത്യേകം തരംതിരിച്ച് അവിടെ വെബ്കാസ്റ്റിംഗും കേന്ദ്ര സേനയുടെ സേവനവും ഉറപ്പാക്കാൻ തീരുമാനിച്ചു.
സമാധാന പൂർണമായി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കളക്ടർ ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സഹകരണം അഭ്യർഥിച്ചു. ജില്ലയിൽ സമാധാനപരമായ പോളിംഗ് ഉറപ്പാക്കുന്നതിന് സഹകരണം ആവശ്യമാണെന്നും ചട്ടലംഘനങ്ങൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്നും കളക്ടർ പറഞ്ഞു.
ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജയശ്രീ എസ്. വാരിയർ, എഡിഎം സി.എസ്. രാജേഷ്, ഫോറസ്റ്റ്, എക്സൈസ്, ബിഎസ്എഫ് തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.